ഞാനാദ്യം ശ്രദ്ധിച്ചത് എന്റെ ചുറ്റിനും മൂടി നിൽക്കുന്ന കനത്ത നിശ്ശബ്ദതയെയാണ്. സ്വസ്ഥതയുള്ള, മനസ്സിന് സമാധാനം തരുന്ന നിശബ്ദതയല്ല, പക്ഷെ ലോകം തന്നെ നിലച്ചു പോയത് പോലെയുള്ള ഒന്ന്. ഞാനെന്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് എനിക്ക് പരിചയമില്ലാത്ത ഒരു ആകാശമായിരുന്നു, നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ള മൂടൽമഞ്ഞിന്റെ വിശാലമായ ഒരു ദൃശ്യപടമായിരുന്നു അത്. എന്റെ കാലുകൾക്കടിയിൽ ഭാരമില്ലാത്തത് പോലെ എനിക്ക് തോന്നി, നിലം തൊടാതെ ഞാൻ അന്തരീക്ഷത്തിൽ നിൽക്കുന്നത് പോലെ. ഞാനെന്റെ കണ്ണുകൾ ചിമ്മി നോക്കി, സ്വപ്നമാണോ എന്ന വിചാരത്തിൽ പിന്നെയും പിന്നെയും കണ്ണുകൾ തിരുമ്മിയും, ദേഹം പിച്ചിയും നോക്കി, അപ്പോഴും കാഴ്ചകൾ അത് തന്നെ. ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. പെട്ടെന്ന് തൊട്ട് മുൻപേ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു – ഒരു ഇരുട്ട് വന്നെന്നെ മൂടിയത്, എന്റെ ഹൃദയമിടിപ്പ് മങ്ങിയത്, എന്റെ പേര് വിളിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ടവർ. എനിക്ക് പേടിയായി. എന്റെ നെഞ്ച് വല്ലാതെ വലിഞ്ഞു മുറുകി.
“ഞാൻ മരിച്ചെന്നാണോ?? അല്ല.. ഇത് സത്യമല്ല..”, ഞാൻ കരഞ്ഞു കൊണ്ട് പുലമ്പിക്കൊണ്ടിരുന്നു.
ആ സമയം മൃദുവായി തഴുകിയ ഒരു കാറ്റിൽ മൂടൽമഞ്ഞ് വഴി മാറി, നിറഞ്ഞ കണ്ണുകളോടെ ഞാൻ അവിടേക്ക് നോക്കി. അതിൽ നിന്നും ഭീമാകാരമായ ഒരു രൂപം ഉയർന്നുവന്നു. പഴയ കാലത്തെ ഏതോ ക്രൂരനായ രാജാവിന്റെ പരിവേഷമായിരുന്നു അദ്ദേഹത്തിന്, പക്ഷെ അദ്ദേഹത്തിന്റെ മുഖം സൗമ്യമായിരുന്നു, ചർമ്മം അഗ്നിപർവ്വതത്തിലെ കറുത്ത കല്ലിനെ പോലെ മിനുങ്ങുന്നുണ്ടായിരുന്നു, അദ്ദേഹത്തിന്റെ കണ്ണുകൾ ജ്ഞാനത്താൽ തിളങ്ങുന്നുമുണ്ടായിരുന്നു. അത് മരിച്ചവരുടെ സംരക്ഷകനായ യമദേവനായിരുന്നു. യമനെ തിരിച്ചറിഞ്ഞതും ഞാൻ പേടിച്ചു വിറച്ച് പിറകിലേക്ക് വേച്ച് വീഴുവാൻ തുടങ്ങി.
“ദയവ് ചെയ്തു മാറി നിൽക്കൂ, എനിക്ക് മരിക്കണ്ട, ഞാൻ അതിന് തയ്യാറല്ല. എന്റെ അടുത്ത് വരരുത്”, എന്റെ അടുക്കലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ ഞാൻ വൃഥാ എതിർത്തു കൊണ്ടിരുന്നു.
“ഇഹലോകത്തിൽ നിനക്കനുവദിച്ച വാസത്തിന്റെ കാലാവധി കഴിഞ്ഞു, ഇപ്പോൾ നീ പരലോകത്താണ്.” യമന്റെ ശബ്ദവും വാക്കുകളും ശാന്തമായിരുന്നു പക്ഷെ ഒരു ഇടിമുഴക്കം കേട്ടത് പോലെയാണ് എന്റെ ചെവികളിൽ അത് പതിച്ചത്. എന്റെ കാലുകൾ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം തളരാൻ തുടങ്ങി, ഞാൻ എന്റെ മുട്ടുകൾ കുത്തി നിലത്ത് വീണു, എനിക്ക് തടയാൻ കഴിയാത്ത വിധം എന്റെ കണ്ണിൽ നിന്നും ധാരധാരയായി ചുടുകണ്ണുനീർ ഒഴുകി.
“ഞാൻ ആരോടും യാത്ര പറഞ്ഞില്ല, എനിക്കിനിയും ഒരുപാട് കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. എന്റെ കുടുംബം, എന്റെ പ്രിയപ്പട്ടവർ… അവർ എന്നെ കാത്തിരിക്കും. ഞാൻ തിരികെ വരുമെന്ന് അവർ പ്രതീക്ഷിക്കും, ദയവു ചെയ്തു എന്നെ തിരികെ അയക്കൂ, എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല”, ഞാൻ കരഞ്ഞു കൊണ്ട് യമദേവനോട് കേണപേക്ഷിച്ചു കൊണ്ടിരുന്നു.
യമൻ എന്റെ അരികിലേക്ക് വന്ന് തന്റെ മുട്ടുകൾ കുത്തി ഇരുന്നു, മരണത്തിന്റെ രാജാവായിട്ടല്ല, പക്ഷെ ഒരുപാട് ആത്മാക്കൾക്ക് കൂട്ടായി നിന്ന സ്നേഹമുള്ള, കരുതലുള്ള ഒരു വഴികാട്ടിയെ പോലെ. അദ്ദേഹത്തിന്റെ ഭീമാകാരമായ രൂപവും എന്നാൽ സൗമ്യമായ മുഖവും സംസാരവും തമ്മിൽ ഒട്ടുമേ യോജിക്കാത്തത് പോലെ എനിക്ക് തോന്നി.
“എല്ലാ അത്മാക്കളും തങ്ങളുടെ ശരീരങ്ങൾ വിട്ട് പോരുമ്പോൾ ഇത് പോലെ ദുഖിക്കാറുണ്ട്. ഏറ്റവും ധൈര്യശാലിയാണ് താൻ എന്ന് വീമ്പിളക്കുന്ന, എനിക്ക് മരിക്കാൻ പേടിയില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നയാൾ പോലും ഈ സത്യത്തിൽ എത്തുമ്പോൾ തളർന്ന് വീഴാറുണ്ട്. ഈ ദുഃഖത്തിൽ നീ ഒറ്റക്കല്ല എന്നറിയുക. ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്ര ഒരു ശിക്ഷയൊന്നുമല്ല, അത് സത്യത്തിലേക്കുള്ള പടി മാത്രമാണ്”, യമദേവൻ തന്റെ കരുണയാർന്ന വാക്കുകൾ കൊണ്ട് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
പക്ഷെ അതൊന്നും തന്നെ എനിക്ക് അൽപ്പം പോലും സമാധാനം തന്നില്ല, ഞാൻ രണ്ട് കൈപ്പത്തികളും എന്റെ മുഖത്തേക്ക് അമർത്തിപ്പിടിച്ചു, ഒഴുകുന്ന കണ്ണുനീരിനെ തടയാൻ ഞാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമത്തിൽ ഞാൻ വിജയിച്ചില്ല. സങ്കടത്തിന്റെ അമിതഭാരത്താൽ എന്റെ ഹൃദയം തകർന്നു പോകുന്നത് പോലെ എനിക്ക് തോന്നി.
“ജീവിതത്തിനുമപ്പുറമുള്ള ഈ ലോകം സാധാരണ മനുഷ്യർക്ക് മനസിലാകില്ല. ഇതൊരു ഇരുട്ടോ വെളിച്ചമോ ഒന്നുമല്ല – ഇതാണ് സത്യം, ഒരിക്കൽ ഈ സത്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ മരണത്തെ ഭയപ്പെടില്ല.” യമൻ വീണ്ടും എന്നെ സമാധാനിപ്പിച്ചു.
“എന്തുകൊണ്ട് ഞാൻ…? എന്തുകൊണ്ട് ഇത്ര നേരത്തെ?, കുറച്ച് സമയം കൂടി എനിക്ക് തന്നു കൂടായിരുന്നോ?, താങ്കൾ പറഞ്ഞ സത്യം ഇതാണെങ്കിൽ എനിക്കെന്തിനാണ് ഇത്രയും വേദനിക്കുന്നത്?”, ആർത്തലച്ച കരച്ചിലിനിടയിൽ വാക്കുകൾ തപ്പി പെറുക്കിയെടുത്തു ഞാൻ ചോദിച്ചു.
“മരണം ആരെയും തിരഞ്ഞെടുക്കുന്നില്ല, മരണപ്പെടാനുള്ള സമയമാകുമ്പോൾ അത് കൃത്യമായി എത്തും. നീ സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്തു, നീ ജീവിച്ച ജീവിതം നിനക്ക് അത്രമേൽ പ്രിയമായത് കൊണ്ടാണ് നിനക്ക് വേദനിക്കുന്നത്, ” യമദേവൻ പറഞ്ഞു.
ഞാൻ മരണപ്പെട്ടു, ഇനി ഒരു തിരിച്ചു പോക്ക് എനിക്കില്ല എന്നുറപ്പായ ആ നിമിഷത്തിൽ എന്റെ തല മുട്ടുകൾക്കിടയിൽ കമഴ്ത്തി വെച്ച് ഞാൻ അലമുറയിട്ടു കരഞ്ഞുകൊണ്ടേയിരുന്നു.
“എന്നെ നോക്കൂ,” യമദേവൻ എന്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു, എന്ത് കൊണ്ടോ അദ്ദേഹത്തിന്റെ ആ സ്പർശം എനിക്ക് വല്ലാതെ ആശ്വാസമേകി. ആദ്യമൊന്ന് എതിർത്തുവെങ്കിലും ഞാനെന്റെ കണ്ണീരാൽ നനഞ്ഞു കുതിർന്ന മുഖം പതിയെ ഉയർത്തി അദ്ദേഹത്തെ നോക്കി.
“മരണം ഒരു ക്രൂരതയൊന്നുമല്ല, അതൊരു പരിവർത്തനമാണ്, മരണത്തിനുമപ്പുറമുള്ള ലോകം ഒരു സാധാരണ മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത അത്രയും സത്യങ്ങളാൽ നിറഞ്ഞതും, വിശാലവും, അജ്ഞാതവുമാണ്”, യമൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“പക്ഷെ..എനിക്ക് വല്ലാതെ പേടിയാകുന്നു”, ഇനി ഒന്നും തന്നെ ചെയ്യാനില്ല എന്നറിഞ്ഞ നിസ്സഹായാവസ്ഥയിൽ ഞാൻ വിതുമ്പി.
“സ്നേഹത്തിന്റെയും, സ്നേഹിക്കപ്പെടുന്നതിന്റേയും നിഴലാണ് ഭയം. പക്ഷെ സ്നേഹം ഇവിടെ അവസാനിക്കുന്നില്ല.”
“ഇനി എന്താണ് സംഭവിക്കുക?”, യമദേവൻ പറയുന്നതൊന്നും അംഗീകരിക്കാൻ എന്റെ മനസ്സനുവദിച്ചില്ലയെങ്കിലും എനിക്കിനിയൊരാശ്രയം അദ്ദേഹമല്ലാതെ ആരുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തെ ദയനീയയായി നോക്കിക്കൊണ്ട് ചോദിച്ചു.
“വരൂ നമുക്ക് നടക്കാം”, അദ്ദേഹം എഴുന്നേറ്റ് കൊണ്ട് തന്റെ കൈകൾ എന്റെ നേരെ നീട്ടി പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു, അതേ നിമിഷത്തിൽ ജനൽത്തിരശീല നീങ്ങുന്നത് പോലെ മേഘങ്ങൾ രണ്ട് വശത്തേക്കും മാറി.
വെള്ളത്തിന് മുകളിലൂടെ സൂര്യപ്രകാശം വീണത് പോലെ, തിളങ്ങുന്ന, സ്വർണ്ണ നിറത്തിലുള്ള പാത ഞങ്ങളുടെ മുൻപിൽ നീണ്ട് വന്നു. ഞങ്ങളുടെ ഇരുവശത്തുമായി മങ്ങിയ രൂപങ്ങൾ ഒഴുകുന്നത് പോലെ നീങ്ങുണ്ടായിരുന്നു – ആത്മാക്കൾ തങ്ങളുടെ സത്യത്തിലേക്ക്, അല്ലെങ്കിൽ വിധിയിലേക്ക് നടത്തുന്ന യാത്രയാണ് അതെന്ന് എനിക്ക് മനസിലായി, എനിക്കറിയുന്ന ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ എന്ന് ഞാൻ വെറുതെ നോക്കാൻ ശ്രമിച്ചു, പക്ഷെ ആരുടേയും മുഖം വ്യക്തമാകുന്നില്ലായിരുന്നു.
“നമ്മൾ എവിടേക്കാണ് പോകുന്നത്?”, ഞാൻ യമനോട് ചോദിച്ചു.
“രേഖകൾ സൂക്ഷിക്കുന്ന ശാലയിലേക്ക്, ചിത്രഗുപ്തൻ അവിടെ നമ്മളെയും കാത്തിരിക്കുന്നുണ്ട് .” യമന്റെ വാക്കുകൾ കേട്ട എന്റെ ഹൃദയം അതിദ്രുതമായി മിടിക്കാൻ തുടങ്ങി.
“അദ്ദേഹം എന്ത് ചെയ്യും, എന്നെ ചോദ്യം ചെയ്യുമോ?, എന്റെ വിധി അദ്ദേഹമാണോ തീരുമാനിക്കുന്നത്”, ചിത്രഗുപ്തനെ കാണാൻ പോകുന്ന ഭയത്തിൽ ഞാൻ കുറേ ചോദ്യങ്ങൾ യമനോട് ചോദിച്ചു കൊണ്ടിരുന്നു.
“അദ്ദേഹം നിന്നെ ചോദ്യം ചെയ്യുകയോ, നിന്റെ വിധി തീരുമാനിക്കുകയോ ഒന്നുമില്ല. അദ്ദേഹത്തിന്റെ രേഖകളിൽ കൂടി നീ കാണാൻ പോകുന്നത് നീ ജീവിച്ച നിന്റെ ജീവിതം തന്നെയാണ്, നിന്റെ തീരുമാനങ്ങൾ, നീ കാണിച്ച ദയയും കാരുണ്യവും, നിന്റെ തെറ്റുകൾ, അങ്ങനെയെല്ലാമാണ്. നീ അത് മനസിലാക്കി തുടങ്ങുമ്പോൾ തന്നെ സമാധാനത്തിലേക്കും സത്യത്തിലേക്കുമുള്ള ആദ്യ പടി നീ വച്ച് കഴിയും.”
“ചിത്രഗുപ്തന്റെ രേഖകൾ കാണുമ്പോൾ, ഇപ്പോൾ ഞാൻ അനുഭവിക്കുന്നതിൽ കൂടുതൽ വേദന ഞാൻ അനുഭവിക്കേണ്ടി വരുമോ എന്നെനിക്ക് ഭയമുണ്ട്”.
“നിന്റെ നിഴലിനെ നിനക്ക് ഭയമുണ്ടെങ്കിൽ തീർച്ചയായും നിനക്ക് വേദനിക്കും “, യമൻ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.
ഇനിയുള്ള കാര്യങ്ങളുടെ അനിശ്ചിതത്വത്തിൽ ഞാൻ എന്റെ ചുവടുകൾ മന്ദഗതിയിലാക്കി യമദേവന്റെ അരിക്പറ്റി നടന്നു.
മുന്നോട്ട് നടക്കവേ ചുറ്റുമുള്ള മൂടൽമഞ്ഞ് പോലെയുള്ള മേഘങ്ങൾ പല ചിത്രങ്ങളാൽ മിന്നിമായാൻ തുടങ്ങി; എന്റെ കുട്ടിക്കാലം, കളിചിരികൾ, ആദ്യ പ്രണയവും വിരഹവും, ആദ്യ ജോലിയും ശമ്പളവും, കല്യാണം, ഞങ്ങളുടെ സ്നേഹം, വളരെ അഭിമാനവും ഖേദവുമുണ്ടായ നിമിഷങ്ങൾ, അങ്ങനെയെല്ലാം. ഞാനാ ചിത്രങ്ങൾക്ക് നേരെ കൈ നീട്ടി, എന്നെ വിട്ടു പോകരുതേ എന്ന് വാക്കുകൾ കൊണ്ട് പറയാതെ കണ്ണുകൾ കൊണ്ട് യാചിച്ചു, പെട്ടെന്നൊരു ചിത്രം എന്റെ കൈവിരലിൽ തട്ടി അൽപനേരത്തേക്ക് നിന്നു, അനാഥമന്ദിരത്തിലെ കുട്ടികളോടൊപ്പം ഞാനും എന്റെ കുടുംബവും ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആ ചിത്രം കണ്ട എന്റെ കണ്ണുകൾ എന്ത് കൊണ്ടോ പിന്നെയും നിറഞ്ഞൊഴുകി.
“മനുഷ്യൻ ചെയ്യുന്ന ഓരോ കാരുണ്യവും അവർക്ക് ഊഹിക്കാൻ കഴിയുന്നതിനേക്കാൾ ഉച്ചത്തിലാണ് ഇവിടെ പ്രതിധ്വനിക്കുന്നത്.” എന്നെ നോക്കി യമൻ പറഞ്ഞു.
തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച പരുഷമായ ഒരു വാക്ക് , കോപത്തിന്റെ ആ നിമിഷം, ആ ഒരു ചിത്രവും എന്റെ മുന്നിൽ കുറച്ചു നേരം മായാതെ നിന്നു, “ഞാൻ എപ്പോഴും നല്ലതായിരുന്നില്ല”, തെറ്റ് ചെയ്ത കുറ്റബോധത്തിൽ ചൂളിപ്പോയ മുഖത്താൽ ഞാൻ പറഞ്ഞു.
“ആരും പൂർണ്ണമായി നല്ലവരല്ല, എത്ര മാത്രം പൂർണ്ണതയോടെ ജീവിച്ചു എന്നതല്ല ഒരു ആത്മാവിന്റെ അളവുകോൽ, നേരെ മറിച്ച്, എന്ത് ഉദ്ദേശ്യത്തിൽ ഓരോ കാര്യങ്ങൾ ചെയ്തു എന്നതിലാണ്.” മധുരിക്കുന്നതും വേദനിക്കുന്നതുമായ ആ ഓർമ്മകളെ എന്നിൽ വിഹരിക്കാൻ വിട്ട് കൊണ്ട് ഞാൻ ദീർഘമായി ശ്വാസമെടുത്തു.
മുന്നോട്ട് നടക്കവേ സ്വർണ്ണപ്പാത വിശാലമായ ഒരു മുറ്റമായി മാറി, വെളുവെളുത്ത കല്ലുകളാൽ നിർമ്മിതമായ വലിയ തൂണുകൾ മൂടൽമഞ്ഞുള്ള ആകാശത്തേക്ക് ഉയർന്ന് നിന്നിരുന്നു. തൂണുകളുടെ മധ്യഭാഗത്ത് കാലത്തിനനുസൃതമല്ലാത്ത ചിഹ്നങ്ങളാൽ കൊത്തിയെടുത്ത ഒരു വലിയ വാതിലുണ്ടായിരുന്നു. ഞങ്ങൾ അതിനു മുൻപിലെത്തിയതും ശബ്ദങ്ങൾ ഏതുമില്ലാതെ അത് തനിയെ തുറന്നു വന്നു. വാതിലിനപ്പുറത്തെ വിശാലമായ മുറി ചെറിയ നീല വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ആ മുറിയുടെ നടുക്കായി, ഒരു നീണ്ട, മാർബിൾ കൊണ്ട് തീർത്ത മേശക്ക് പിറകിൽ സിംഹാസനം പോലെയുള്ള കസേരയിൽ വെളുത്ത വസ്ത്രം ധരിച്ച് യോഗിയെപ്പോലെയൊരാൾ ഇരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ മുഖം ശാന്തവും തിളക്കവുമുള്ളതായിരുന്നു – ചിത്രഗുപ്തൻ – ഞങ്ങളെ കണ്ടതും അദ്ദേഹം തലയുയർത്തി നോക്കി.
“വരൂ, നിന്റെ യാത്ര അൽപ്പം നീണ്ട് പോയി എന്ന് തോന്നുന്നു”, ചിത്രഗുപ്തൻ എന്നെ ക്ഷണിച്ചു കൊണ്ട് പറഞ്ഞു.
“എന്താണ് എനിക്കിനി സംഭവിക്കുക?, എനിക്ക് ഒരൂഹവും കിട്ടുന്നില്ല”, എന്റെ ശബ്ദം വിറ കൊണ്ടു.
“നീ ഭയപ്പെടുന്നത് പോലെയൊന്നുമല്ല സത്യം..ഇരിക്കൂ”, ഞാൻ പറഞ്ഞത് കേട്ട് ചിത്രഗുപ്തൻ സൗമ്യനായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അദ്ദേഹത്തിന്റെ എതിർവശത്തായി സാവധാനം ഇരുന്നു, പെട്ടെന്ന് ഒരു വലിയ പത്രചുരുൾ ആ മാർബിൾ മേശയിൽ നിന്നും നിവർന്ന് വന്നു, ആ പത്രത്തിന് വെള്ളിത്തിളക്കമായിരുന്നു.
“ഇത് നിന്റെ കഥയാണ്, നിന്നെ രൂപപ്പെടുത്തിയ നീയെടുത്ത തീരുമാനങ്ങൾ, നിന്റെ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, നീ ജീവിച്ച ജീവിതം, നിന്റെ മനോഹര നിമിഷങ്ങൾ, സങ്കടങ്ങൾ, പ്രതീക്ഷകൾ, വിജയവും തോൽവിയും എല്ലാം ഇതിലുണ്ട്,” നീണ്ടു നിവർന്ന് കിടക്കുന്ന ആ പത്രത്തിലേക്ക് നോക്കി കൊണ്ട് ചിത്രഗുപ്തൻ പറഞ്ഞു.
“ഞാൻ ചെയ്ത തെറ്റുകൾക്ക് എനിക്ക് ശിക്ഷ ലഭിക്കുമല്ലേ?”, എന്റെ ജീവിതപത്രത്തിലേക്ക് നോക്കി നിരാശ നിറഞ്ഞ സങ്കടത്തോടെ ഞാൻ ചോദിച്ചു.
“ശിക്ഷ എന്ന് പറയുന്നത് മനുഷ്യൻ ഉണ്ടാക്കിയ സങ്കൽപ്പമാണ്, ഇവിടെ അങ്ങനെയൊന്നില്ല, നമ്മൾ ഇവിടെ മരണപ്പെട്ട് വരുന്ന മനുഷ്യരെ മനസിലാക്കാൻ ശ്രമിക്കുന്നു എന്നതാണ്, നീതിക്ക് നിരക്കാതെ ജീവിച്ചവർക്ക് മാത്രം അതിനുള്ള വിധി ചെറിയ രീതിയിൽ നൽകും. ഇതിൽ നിന്റെ ജീവിതം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നോ അത് പോലെ നീ കാണും, കുറ്റബോധത്തോടെയോ, അഹങ്കാരത്തോടെയോ, അഭിമാനത്തോടെയോ ഒന്നുമല്ല എന്നാൽ വ്യക്തതയിലൂടെ.
ചിത്രഗുപ്തന്റെയും എന്റെയും സംഭാഷണങ്ങൾ കേട്ട് നിശ്ശബ്ദനായ ഒരു രക്ഷാധികാരിയെപ്പോലെ യമൻ എന്റെ പിറകിൽ നിന്നു.
ഒരു ചിത്രപ്രക്ഷേപിണിയെ പോലെ ഞാൻ ജീവിച്ച ജീവിതം മുഴുവനും പത്രചുരുളിലൂടെ വായുവിൽ പ്രക്ഷേപിക്കപ്പെട്ടു, എനിക്കാ കാഴ്ച വളരെ വികാരപരമായിരുന്നു. എന്റെ ജീവിതത്തിലെ വിലമതിക്കാനാകാത്ത നിമിഷങ്ങൾ, ഞാൻ ഏറ്റവും അധികം ഖേദിച്ച അവസരങ്ങൾ, ഞാൻ സ്വയം മറന്നു പോയ സമയങ്ങൾ. ഞാൻ വളരുന്നതും, വീഴുന്നതും, ഉയരുന്നതും, സ്നേഹിക്കുന്നതും, സ്നേഹിക്കപ്പെടുന്നതും, വേദനിക്കുന്നതും സുഖപ്പെടുന്നതുമൊക്കെ ഞാൻ തന്നെ കണ്ടു. ഇതെല്ലാം എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറച്ചു കൊണ്ട് കടന്നു പോയി.
“എനിക്ക് ഇത്രമേൽ പ്രാധാന്യമുണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.”
“ഓരോ ജീവിതവും പ്രധാനമാണ്, എല്ലാ ആത്മാക്കളും ലോകത്ത് അവർ തീർത്ത ഓളം അവശേഷിപ്പിച്ചിട്ടാണ് വരുന്നത്.”
തിളങ്ങുന്ന പത്രചുരുളിൽ നിന്നും എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളും കടന്നു പോയിക്കഴിഞ്ഞു, വിശാലമായ ആ മുറി പെട്ടെന്ന് നിശ്ചലമായത് പോലെ തോന്നി. എന്റെ ജീവിതത്തിലെ അവസാന വരിയിലേക്ക് ഞാൻ ഉറ്റു നോക്കി, എന്റെ കൈകൾ വല്ലാതെ വിറകൊണ്ടു.
“ഇതായിരുന്നു എന്റെ ജീവിതം, എന്റെ ശരികളും തെറ്റുകളുമാണ് ഞാൻ ഇവിടെ കണ്ടത്, അല്ലെ?”, ഞാൻ യമനോടും ചിത്രഗുപ്തനോടുമായി ചോദിച്ചു.
“ഒരു മനുഷ്യജീവിതം അളക്കപ്പെടുന്നത് എത്രത്തോളം പൂർണ്ണമായി ജീവിച്ചു എന്നതിലല്ല, എത്രമാത്രം ആത്മാർത്ഥതയോടെ ജീവിച്ചു എന്നതിലാണ്, അങ്ങനെ നോക്കുമ്പോൾ നീ വളരെ ആത്മാർത്ഥതയുള്ളവളായിരുന്നു”, എന്റെ ചോദ്യം കേട്ട ചിത്രഗുപ്തൻ തന്റെ കൈകൾ കൂട്ടിക്കെട്ടികൊണ്ട് സൗമ്യനായി പറഞ്ഞു.
“പക്ഷെ എനിക്കിതിലും നന്നാകാമായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്, എനിക്കിനിയുമേറെ ചെയ്യാമായിരുന്നു, ഞാൻ ഒരുപാട് പേരെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു, എന്തിന് ഈ എന്നെത്തന്നെ ഞാൻ പലപ്പോഴും നിരാശപ്പെടുത്തി”, ഞാൻ കൈകൾ രണ്ടും കൊണ്ട് മുഖത്തു പൊത്തി ഏങ്ങിയേങ്ങി കരഞ്ഞു.
“വളരെ ശുദ്ധനായി ജീവിച്ച മനുഷ്യൻ പോലും ഇത് പറയാറുണ്ട്, ആത്മാക്കളേവരും കടന്നു പോകുന്ന അവസാനത്തെ നിഴലാണ് തങ്ങളുടെ പശ്ചാത്താപം.” യമൻ എന്റെ അടുക്കലേക്ക് നീങ്ങി നിന്ന് എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. ഞാനെന്റെ കണ്ണുകൾ തുടച്ചു കൊണ്ടിരുന്നുവെങ്കിലും പിന്നെയും പിന്നെയും അത് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
“മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്, ഒരു പക്ഷെ ഞാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിലോ?”, ഞാൻ രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി ആകുലതപ്പെട്ടു .
“സമാധാനം എന്ന് പറയുന്നത് നിങ്ങൾ സമ്പാദിക്കുന്ന ഒന്നല്ല, നിങ്ങൾ അനുവദിക്കുന്ന ഒന്നാണ്, നിന്റെ ഈ ജീവിതത്തിന്റെ ഭാരം ഇത്രയും കാലം നീ താങ്ങി, ഇനി അതിറക്കി വെക്കാനുള്ള സമയമാണ്.” ചിത്രഗുപ്തൻ.
“പക്ഷെ എങ്ങനെയാണ് ഞാനെന്റെ ജീവിതത്തെ വിട്ട് കളയുന്നത്, എനിക്കത് എത്ര ആലോചിച്ചിട്ടും പറ്റുന്നില്ല”, ചിത്രഗുപ്തൻ പറഞ്ഞത് സമ്മതിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.
“നീ മരിച്ചുവെന്നും, നീ ഇപ്പോൾ മരിച്ചവരുടെ ആത്മാക്കളുള്ള ലോകത്താണെന്നുമുള്ള സത്യത്തെ നീ സ്വീകരിച്ചേ മതിയാകൂ. അത് സ്വീകരിച്ചു എന്നതിനർത്ഥം നീ നിന്റെ ജീവിതത്തെ മറക്കുന്നു എന്നല്ല, നീ ജീവിച്ച ജീവിതത്തെ നീ ബഹുമാനിക്കുകയാണ്, നീ സ്നേഹത്തോടെയും പ്രതീക്ഷയോടെയും ജീവിച്ചു, നീ തെറ്റുകൾ ചെയ്തിട്ടുണ്ട്, അതിലേറെ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്, അത് മതി.” മരണത്തിന്റെ ദേവന് ചേരാത്ത തരത്തിലുള്ള മൃദുവായ ശബ്ദത്തിൽ യമൻ പറഞ്ഞു നിർത്തി.
“പക്ഷെ എനിക്കതിനു തയ്യാറാകാൻ ഇനിയും സമയം വേണമെങ്കിലോ?,’ ഞാൻ ആശങ്കപ്പെട്ടു.
“നീ തയ്യാറാവുക എന്നത് ഒരു ആവശ്യകതയേയല്ല, ഒരല്പം ധൈര്യം മാത്രം മതി, അത് നിനക്കുണ്ട്, ഈ ലോകത്ത് നീ നിന്റെ കണ്ണുകൾ തുറന്നപ്പോൾ തന്നെ അത് നിനക്ക് തനിയെ ഉണ്ടായി”, ചിത്രഗുപ്തൻ പറഞ്ഞു.
“എനിക്കിപ്പോഴും തോന്നുന്നത് ഞാനെന്തോ പിറകിൽ ഉപേക്ഷിച്ചു വരുന്നു എന്നാണ്, എനിക്ക് വേണ്ടപ്പെട്ടതെല്ലാം അവിടെയാണ് “, ഞാനൊരു വിറയലോടെ ശ്വാസമെടുത്ത് കൊണ്ട് പറഞ്ഞു.
“എല്ലാ ആത്മാക്കളും തങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം പിറകിൽ ഉപേക്ഷിച്ചാണ് വരുന്നത്, ഓർമ്മകൾ, പൂർത്തിയാകാത്ത സ്വപ്‌നങ്ങൾ, അങ്ങനെ എന്തെല്ലാം..പക്ഷെ അതെല്ലാം ലോകത്തിന്റെ ഭാഗമായിത്തീരും, ഒന്നും അപ്രത്യക്ഷമാകില്ല, നിന്നെ വരും തലമുറ ഓർക്കും, നിന്നെ വാഴ്ത്തും”, യമൻ എന്നെ തിരുത്തിക്കൊണ്ട് പറഞ്ഞു.
യമദേവൻ പറഞ്ഞതെല്ലാം മനസ്സിലേക്കടുത്ത് കൊണ്ട് ഞാനെന്റെ കണ്ണുകൾ ഇറുക്കെയടച്ചു.
“അപ്പോൾ മുന്നോട്ട് പോകാം എന്നാണോ അങ്ങ് പറയുന്നത്?”, ഞാൻ സംശയം തീരാതെ യമനോട് ചോദിച്ചു.
“അത് ശരിയാണ് എന്ന മാത്രമല്ല, അത് നിന്റെ അടുത്ത പടി കൂടിയാണ്. നിന്റെ കഥ ഇവിടെ തീരുന്നില്ല, അധ്യായങ്ങൾ മാറുന്നു എന്ന് മാത്രം”, ചിത്രഗുപ്തൻ എന്റെ നേരെ കൈകൾ നീട്ടി എനിക്ക് ഉറപ്പ് തരുന്നത് പോലെ പറഞ്ഞു.
യമദേവൻ എന്റെ തോളിൽ അദ്ദേഹത്തിന്റെ കൈകൾ വെച്ചു. മുന്നിലുള്ള മൂടൽമഞ്ഞ് എന്നെ അവിടേക്ക് ക്ഷണിച്ചു കൊണ്ട് ഒരു വെളിച്ചം മിന്നിച്ചു, മരണത്തിന് ശേഷം ആദ്യമായി എന്നിൽ നിന്നും അല്പം ഭയം വിട്ടു നിൽക്കുന്നത് പോലെ എനിക്ക് തോന്നി.
“നീ തിരികെ പോകുന്നു. ഒരു പുതിയ ശരീരത്തിലേക്ക്. ഒരു പുതിയ ജീവിതത്തിലേക്ക്. നീ പഠിച്ചിട്ടുള്ളതെല്ലാം, അനുഭവിച്ചിട്ടുള്ളതെല്ലാം, സ്നേഹിച്ചിട്ടുള്ളതെല്ലാം — അവയുടെ പ്രതിധ്വനി മാത്രം നീ കൊണ്ടുപോകും. ഓർമ്മകളുണ്ടാവില്ല പക്ഷേ അവയുടെ ജ്ഞാനമുണ്ടാകും.”
“എനിക്ക് വീണ്ടും തുടങ്ങാൻ കഴിയുമോ ?”.
“എല്ലാ ആത്മാക്കൾക്കും കഴിയും, നീ ഇത് വരെ ജീവിച്ച ജീവിതം ഒരു വിത്തായിരുന്നു എന്ന് കരുതുക, ആ വിത്ത് മറ്റൊരു ജീവിതത്തിൽ മുളക്കും. അപ്പോൾ പോകൂ, നിന്റെ അടുത്ത ജീവിതം നിന്നെ കാത്തിരിക്കുന്നു.”
“എന്നോടൊപ്പം നിന്നതിന് നന്ദി”, ഞാൻ യമദേവനെ നന്ദിയോടെ നോക്കി.
“നീ ധൈര്യത്തോടെ എന്റെയൊപ്പം നടന്നു, ഏതൊരാത്മാവിനും അത് മാത്രമേ മരണശേഷം ചെയ്യാൻ കഴിയുകയുള്ളു” ഞാൻ പറഞ്ഞത് കേട്ട യമദേവൻ എന്നെ പ്രശംസിച്ചു.
ഒരു വെള്ളി വെളിച്ചം എന്നെ മുഴുവനായും മൂടി, മരണാനന്തര ലോകം ശൂന്യമായി, ഞാനൊരു ശ്വാസവും ഹൃദയമിടിപ്പുമായി മാത്രം മാറി, പുതിയ ജീവിതത്തിലേക്ക് യാത്രയായി. ______________________________________
വെള്ളി വെളിച്ചം മാറി പൂർവ്വസ്ഥിതിയിലായി, യമദേവന്റെയും ചിത്രഗുപ്തന്റെയും ശബ്ദങ്ങൾ അകന്നു പോയി, പിന്നീടവർ എന്റെ കഥാപുസ്തകത്തിലെ ഓർമ്മകൾ മാത്രമായി. ഞാനെഴുതിയ അവസാന വരികളിലേക്ക് ഞാനൊന്ന് നോക്കി, മനസ്സിന് ഒരല്പമെങ്കിലും സമാധാനം തരുന്ന ആ വരികൾ കണ്ട് ഞാൻ നെടുവീർപ്പിട്ടു. “മരണത്തിന് ശേഷം” എന്ന കഥ എന്ത് കൊണ്ടോ എനിക്ക് പൂർണ്ണമായി തോന്നി. ഞാനെഴുതിക്കൊണ്ടിരുന്ന പേനയും പുസ്തകവും ഞാൻ ശ്രദ്ധയോടെ അടച്ച് വെച്ചു. ഭൗതീക ലോകത്തിലേക്ക് ഞാൻ എന്റെ മനസ്സിനെ തിരികെ കൊണ്ട് വന്നു, എനിക്ക് പരിചയമുള്ള ലോകത്തിലേക്ക് നോക്കി ഞാൻ ദീർഘമായി ശ്വാസമെടുത്തു.
ഈ കഥ എന്നെ, ഇവിടെയുള്ള ഒരാൾക്കും പരിചയമില്ലാത്ത, ശാന്തമായ, സ്വസ്ഥമായ ഒരു സ്ഥലത്തേക്ക് കൊണ്ട് പോയത് പോലെ എനിക്ക് തോന്നി, എന്തോ എന്റെ മനസ്സിന്റെ കോണിൽ നേരിയ പ്രതീക്ഷ മൊട്ടിട്ടു. പിന്നെയും അടച്ചു വെച്ച പുസ്തകത്തിലേക്ക് ഞാൻ നോക്കി. ചില കഥകൾ അവസാനിക്കുന്നില്ല, അത് മറ്റൊരു ജീവിതത്തിൽ തുടരും.
മഹാലക്ഷ്മി മനോജ്


3 Comments
വ്യത്യസ്തമായ രചന👍
മരണശേഷം വിവരിക്കുന്ന പല കഥകളും വായിച്ചിട്ടുണ്ട്. ഇത് അവയിൽ നിന്നെല്ലാം വ്യത്യസ്തമായിത്തോന്നി. മരണം എന്നുമൊരു പ്രഹേളികയാണ്. ആർക്കുമറിയാത്ത സത്യം.
ജീവിതത്തെ ഒന്നു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കുന്നഈയെഴുത്ത് എനിയ്ക്കിഷ്ടമായി. ♥️🌹👌
Thank you❤️❤️