89-90 കാലഘട്ടത്തിലാണ്… ഡിഗ്രിയുടെ കിട്ടാതെ പോയ ഒരു പേപ്പർ ‘സപ്പ്ളി’ എഴുതാൻ തീരുമാനിച്ചു. തീരുമാനിച്ചെന്നു വെച്ചാൽ… ഡിഗ്രി കിട്ടിയേ തീരൂ എന്നൊരവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ, പഴയ പോലെ ഉഴപ്പി നടന്നാൽ ഭാവി കോഞ്ഞാട്ട ആകുമെന്നു തോന്നിയപ്പോൾ എന്തും വരട്ടെ.. ഒന്നൂടെ ഗോദയിൽ ഇറങ്ങാമെന്നു വിചാരിക്കയായിരുന്നു.
എന്റെ നാട്ടുകാരനായ ഒരു സാറിന്റെ നിർദേശ പ്രകാരം ശാസ്താംകോട്ട ഡി ബി കോളേജ് എക്സാം സെന്റർ ആയി മനസ്സ് കൊണ്ടു തെരഞ്ഞെടുത്തു. അദ്ദേഹം ആ കോളേജിലെ ഇക്കണോമിക്ക്സിന്റെ പ്രൊഫസർ ആയിരുന്നു.
“നീ ഇങ്ങു വന്നാൽ മതിയെടാ, ഞാൻ എഴുതിപ്പിച്ചു വിട്ടോളാം. താമസിക്കാനുള്ള സ്ഥലവും ഞാൻ ഏർപ്പാട് ചെയ്യാം “എന്നുള്ള അദ്ദേഹത്തിന്റെ ഉറപ്പിൽ പരീക്ഷയുടെ തലേന്ന് കോളേജിൽ എത്തി.
സാറിനെ കണ്ടപ്പോൾ ഞങ്ങളുടെ തന്നെ നാട്ടുകാരനായ ജയകുമാറിനെ കൂട്ടി അവിടെ ടൗണിനടുത്തുള്ള ഒരു വീട്ടിലേക്ക് പറഞ്ഞയച്ചു. ജയൻ ഡി ബി കോളേജിൽ തന്നെ പഠിപ്പിക്കുന്ന അവന്റെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചു ഡിഗ്രിക്കു പഠിക്കയാണ്.
ഞങ്ങൾ ടൗണിലെത്തിയപ്പോൾ ഭയങ്കര തിരക്ക്. കശുവണ്ടി ഫാക്ടറികളിൽ നിന്നുള്ള തൊഴിലാളികൾ ഇറങ്ങുന്ന സമയമായിരുന്നു. അവരെ പ്രതീക്ഷിച്ചുള്ള അന്തി ചന്തകളും സജീവം. രാഷ്ട്രീയ പാർ ട്ടികളുടെ കൊടിതോരണങ്ങളാൽ അലം കൃതമാണ് പ്രധാന ജംഗ്ഷനുകളെല്ലാം. ഒരു വിധത്തിൽ ഒരു ഹോട്ടലിൽ എത്തി ചായ കുടിച്ചു. എന്നിട്ട് താമസ സ്ഥലത്തേക്ക് പുറപ്പെട്ടു.
ജയനും ഞാനും കൂടി വീട്ടിൽ എത്തി. തീർത്തും മോശമല്ലാത്ത സൗകര്യങ്ങൾ ഒക്കെ ഉള്ള ഒരു വീട്. ഓല മേഞ്ഞതാണ്. മുൻവശത്തു പലക അടിച്ചു മറച്ചിരിക്കുന്നു. ഒരു ജനൽ ഉണ്ട്. മുറ്റത്തു നിറയെ മണൽ. അവിടെ ഇരുന്നാൽ കായലിൽ നിന്നുള്ള സുഖകരമായ കാറ്റുണ്ട്.
ജയൻ കുറച്ചു നേരം എനിക്കു കൂട്ടിരുന്നു. ചുറ്റുപാടുമായുള്ള എന്റെ അപരിചിതത്വം ഒഴിവാക്കാൻ ആയിരിക്കണം എന്തെക്കെയോ സംസാരിച്ചിരുന്നു. പക്ഷേ അവൻ പറയുന്നതു മുഴുവൻ പ്രേത കഥകൾ. ഇന്നോളം കണ്ടിട്ടുള്ള യക്ഷി പ്രേത സിനിമാ കഥകൾ മുഴുവൻ, ഭീകരത ഒട്ടും ചോരാതെയും പൊടിപ്പും തൊങ്ങലും മാക്സിമം ചേർത്തും പറഞ്ഞു കേൾപ്പിച്ചു. മലയാളത്തിലെ കഥകൾ തീർന്നപ്പോൾ വിദേശപ്രേതങ്ങളെ….(ഡ്രാക്കുള മുതലായവരെ ) കൂട്ട് വിളിച്ചു. ‘ട്വിലൈറ്റ്സാഗ’യും മറ്റു വാംപയർ കഥകളും… അന്ന് ഇറങ്ങാതിരുന്നത് ഭാഗ്യം!.
കുറച്ചു നേരം കൂടി എനിക്കു കമ്പനി തന്നിട്ട് അവൻ താമസിക്കുന്ന വീട്ടിലേക്കു മടങ്ങി. ഞാൻ ജനലിൽ കൂടി പുറത്തേക്കു നോക്കി നിന്നു. വേനൽക്കാലമാണ്. നല്ല ചൂടും ഒരു തരം പുഴുക്കലും.
എന്തെങ്കിലും ഒന്നു വായിക്കാമെന്നു വിചാരിച്ച് നോട്ട്സ് എടുത്തു മുമ്പിൽ വെച്ചു. എവിടെ? മനസ്സ് നിൽക്കുന്നില്ല. ആകപ്പാടെ ഒരു ബുദ്ധിമുട്ട്… ഏകാന്തത.. ഭയം. വല്ലാത്ത ഒരു എരിപൊരി സഞ്ചാരം.
ദൈവമേ.. എങ്ങനെ നേരം വെളുപ്പിക്കും?
ഈ വീടിന്റെ നേരേ എതിർ വശം ഒരു വലിയ വെളിമ്പറമ്പ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി വീടുകൾ ഉണ്ട്.
നോട്ട്സ് അടച്ചു വെച്ചിട്ട് ജനലിനടുത്തു വന്നു നിന്നു.
സൂര്യൻ ചക്രവാളത്തിലേക്കു മടങ്ങുന്നു.അന്തിച്ചോപ്പു പരന്നു കഴിഞ്ഞു. വേനൽക്കാലമായതുകൊണ്ടാവാം സന്ധ്യ കൂടുതൽ മനോഹരിയായിരിക്കുന്നു.
മുറ്റത്തിറങ്ങി മണൽപ്പരപ്പിലൂടെ കായൽക്കാറ്റേറ്റു ഒന്നു നടക്കണമെന്നുണ്ട്. പരിചിതമല്ലാത്ത സ്ഥലമായതുകൊണ്ട് ഒരു മടി.
അകലെ എവിടയോ നിന്ന് വിപ്ലവഗാനങ്ങൾ വായുവിലൂടെ ഒഴുകി വരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം ആയിരിക്കും.
വീണ്ടും വായിക്കാൻ ആയി നോട്ട്സ് എടുത്തു.അടുത്ത നിമിഷം ഒരു സ്കൂട്ടർ വെളിയിൽ വന്നു നിന്നു. ജനലിൽ കൂടി നോക്കിയപ്പോൾ ദേ, സാക്ഷാൽ ജ യകുമാർ പുറത്തു നിൽക്കുന്നു.
പരിചയമില്ലാത്ത സ്ഥലത്ത് എന്നെ ഒറ്റക്കാക്കി പോന്നതിന് അവൻ താമസിക്കുന്ന വീട്ടിലെ ആളുകൾ വഴക്കു പറഞ്ഞ് ഓടിച്ചു വിട്ടതാണ്.
ഹാവൂ… എന്റെ മനസ്സൊന്നു കുളിർത്തു.
ഞങ്ങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോൾ എതിരെയുള്ള പറമ്പിൽ വലിയ ബഹളവും ചിരിയും കേൾക്കാം. നാട്ടു വെളിച്ചം മാഞ്ഞിട്ടില്ല. എത്തി നോക്കിയപ്പോൾ വലിയ ചിരിയും വർത്തമാനവും ഒക്കെ ആയി ആഘോഷമായിട്ട് കുറച്ചു ചെറുപ്പക്കാർ പിള്ളേർ അവിടെയുള്ള പബ്ലിക് ടാപ്പിന്റെ ചുവട്ടിൽ വിസ്തരിച്ചു കുളിക്കുന്നു
ഇത് കണ്ടപ്പോൾ ജയന് ഒരു പൂതി. ‘അവർക്ക് ഒരു കമ്പനി കൊടുത്താലോന്ന്…’ എന്നെയും വിളിച്ചു. ഞാൻ ഇല്ലാന്ന് പറഞ്ഞു മാറി. ജയൻ റെഡി ആയി എന്റെ കയ്യിൽ നിന്നും തോർത്തും സോപ്പും വാങ്ങി അവരുടെ കൂട്ടത്തിൽ കൂടി.
ചുട്ടു പൊള്ളുന്ന വേനലിൽ ആഘോഷമായുള്ള കുളിയുടെ ലഹരിയിൽ മുഴുകി നിൽക്കുമ്പോഴാണ് ഒരു പോലീസ് ജീപ്പ് സഡൻ ബ്രേക്ക് ഇട്ടു നിന്നത്. പട്രോളിംഗിന് ഇറങ്ങിയതാണ്. പോലീസുകാർ ഇറങ്ങി ലാത്തി വീശി. ചെറുപ്പക്കാർ നാലുപാടും ചിതറി ഓടി. ജയൻ മാത്രം ഓടിയില്ല. അവന് ആ സ്ഥലത്തിന്റെ ജോഗ്രഫി (ഭൂമിശാസ്ത്രം ) അത്രക്കറിയില്ലല്ലോ.
എസ് ഐ ഇറങ്ങി വന്നു. സ്ട്രീറ്റ്ലൈറ്റിന്റെ ചെറിയ മഞ്ഞ വെളിച്ചത്തിലേക്ക് മാറ്റി നിർത്തി ചോദ്യം ചെയ്തു തുടങ്ങി.
ജയൻ ഉണ്ടായ കാര്യങ്ങൾ എല്ലാം തത്ത പറയുന്നതു പോലെ പറഞ്ഞു. പക്ഷേ, എസ്ഐ അതു വിശ്വസിച്ച മട്ടല്ല. ആരൊക്കെയാ ഓടിപ്പോയത്? അവരുടെ പേരും അഡ്രസ്സും പറഞ്ഞുതാ.. നിന്റെ ഫ്രണ്ട്‌സ് അല്ലേ അവന്മാർ… എന്നിങ്ങനെ ചോദ്യങ്ങൾ തുരു തുരെ വന്നുകൊണ്ടിരുന്നു .
“എനിക്ക് അവരെ ആരേം അറിയത്തില്ല സാറെ. ഞാൻ ആദ്യമായിട്ടാണ് ഇവിടെവരുന്നതും കുളിക്കുന്നതും” എന്നൊക്കെ ജയൻ പറഞ്ഞുനോക്കി. പക്ഷേ കയ്യിൽ കിട്ടിയ ഏക പ്രതിയെ വിടാൻ പോലീസുകാർ ഒരുക്കമല്ലായിരുന്നു.
“ഞങ്ങൾ കുറച്ചു ദിവസമായി നിന്നെ ഒക്കെ പിടിക്കാൻ ശ്രമിക്കുന്നു. ജീപ്പിന്റെ ഒച്ച കേൾക്കുമ്പോൾ പറപറക്കുവല്ലേ? അവരുടെ വീട് എവിടാന്നു പറഞ്ഞാൽ നിന്നെ വിട്ടേക്കാം”
എസ്ഐ അടവ്മാറ്റി. ജയൻ നിസ്സഹായനായി എന്നെ നോക്കി.
കുളി കണ്ടുകൊണ്ട് മുറ്റത്തു നിന്ന എന്നെയും ഇതിനിടയിൽ ചോദ്യം ചെയ്തു.”ഡിഗ്രി പരീക്ഷയുടെ കിട്ടാത്ത പേപ്പർ എഴുതാനായി ഒരുരാത്രി മാത്രം ഒന്നു കിടക്കാൻ ഇവിടെ വന്നതാണെന്നും ഞങ്ങൾക്ക് ഇവിടെ ആരെയും പരിചയമില്ലെന്നും” ഒക്കെ ഞാൻ പറഞ്ഞു നോക്കി.
പക്ഷേ എസ് ഐ അയയുന്നില്ല. ജ യനുമായി സ്റ്റേഷനിലേക്ക് പോകാൻ അവർ തുടങ്ങി.
“സാറെ, ഡ്രെസ്സ് ഒന്നു ചേഞ്ച് ചെയ്യാൻ സമ്മതിക്കണം.” ഞാൻ വളരെ വിനീതമായി അപേക്ഷിച്ചു.
“ഉം… വേഗം വേണം”. എസ് ഐ പറഞ്ഞു.
ഞാൻ വേഗം അവന്റെ ഡ്രെസ്സ് എടുത്തു കൊടുത്തിട്ട് ഇടാൻ പറഞ്ഞു. പരിഭ്രമിച്ചു നിൽക്കുന്ന അവനോട് “ഞാൻ പുറകേ ഉണ്ട്. നീ പേടിക്കരുത്” എന്നും പറഞ്ഞു.
ജയനേം കൊണ്ട് ജീപ്പ്പോയി. ഞാൻ എന്തു ചെയ്യണമെന്നോർത്ത് ഒരു നിമിഷം നിന്നു. ഓർത്തു നിൽക്കാൻ സമയമില്ല. വായിൽ വെള്ളിക്കരണ്ടിയുമായിട്ട് ജനിച്ച പയ്യനാണ്. അവന്റെ അച്ഛൻ ഞങ്ങടെ നാട്ടിലെ ഒരു പ്രമാണിയും. ഇങ്ങനത്തെ സാഹചര്യത്തിലൂടെയൊന്നും ഒരിക്കലും അവൻ കടന്നു പോന്നിട്ടുണ്ടാവില്ല.
ശ്ശെ… അവൻ താമസിക്കുന്ന വീട്ടിലെ ഫോൺ നമ്പർ അവനോട് ചോദിക്കാമായിരുന്നു. അവിടുത്തെ സാറിനെ വിളിച്ചു പറഞ്ഞാൽ സഹായിച്ചേനെ. അപ്പോഴത്തെ വെപ്രാളത്തിൽ അതു മറന്നു പോയി.
ഞങ്ങളുടെ നാട്ടിലെ സാറിന്റെ നമ്പർ എന്റെ കയ്യിലുണ്ട്. അദ്ദേഹത്തെ ഒന്നു വിളിച്ചു നോക്കാം. ഫാമിലി ഇല്ലാത്തത് കൊണ്ട് അവർ മൂന്നാലു പേർ ഒരുമിച്ചു താമസിക്കുകയാണെന്നാ പറഞ്ഞത്. അവിടുണ്ടാകുമോ എന്തോ.?
ഞാൻ ഡ്രെസ്സ് ചെയ്ത് വേഗം പുറത്തേക്കിറങ്ങി. ജംഗ്ഷനിൽ ചെന്ന് ആരോടൊക്കെയോ ചോദിച്ച് പോലീസ് സ്റ്റേഷൻ കണ്ടു പിടിച്ചു. ഇടക്കൊരു ടെലിഫോൺ ബൂത്തിൽ കയറി സാറിനെ വിളിച്ചു കാര്യം പറഞ്ഞു.
കാര്യം കേട്ടപ്പോഴേ സാർ പറഞ്ഞു “ഞാൻ ഇതാ വരുന്നു. നീ അവിടെ വെയിറ്റ് ചെയ്താൽ മതി.”
സാർ എത്തിയപ്പോൾ ഞങ്ങൾ രണ്ട് പേരും കൂടി സ്റ്റേഷനിലേക്ക് ചെന്നു.
സാർ എസ്ഐയെ കണ്ടു കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു. സ്റ്റേഷനിലേക്ക് പോയപ്പോൾ ഒരു തെളിവിനു വേണ്ടി ഞാൻ പരീക്ഷാ ഹാൾ ടിക്കറ്റ് എടുത്തിരുന്നു. അന്ന് ഇന്നത്തെ പോലെ ആധാറും പാനും ഇലക്ഷൻ കാർഡും ഒന്നുമില്ലല്ലോ.
എന്തോ.. അദ്ദേഹം വിശ്വസിച്ചെന്നു തോന്നുന്നു.
അവിടെ സ്ഥിരമായി ചിലർ പൈപ്പിൻ ചുവട്ടിൽ കുളിക്കുകയും നാട്ടുകാർക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നതായി പരാതി കിട്ടിയിട്ടുണ്ട്. ചുറ്റുവട്ടത്തൊക്കെ ധാരാളം സ്ത്രീകൾ താമസിക്കുന്ന സ്ഥലം ആണ്. ഏതായാലും ഒന്നന്വേഷിക്കാമെന്നു വിചാരിച്ച് ഇറങ്ങിയതാണ്. ഇവനെ മാത്രമേ കയ്യിൽ കിട്ടിയുള്ളൂ. ബാക്കിയുള്ളവർ ഓടിക്കളഞ്ഞു.
“ശരി, കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല. ഇനി പുറത്തിറങ്ങി കറങ്ങി നടക്കേണ്ട..”
ജയനെ നോക്കി അത്രയും പറഞ്ഞിട്ട് എസ് ഐ. ഞങ്ങളോടു പൊക്കോളാൻ പറഞ്ഞു.
ഞാൻ സാറിനോട് കൈ കൂപ്പി നന്ദി പറഞ്ഞു. “എന്റെ സാറെ ഞാൻ ഇവന്റെ വീട്ടിൽ എന്തു പറയുമെന്നോർത്ത് പേടിച്ചു പോയി.”
സാർ ജയനെ ഒന്നു നോക്കി.”സാരമില്ലെടാ. ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലേ. നീ പേടിച്ചു പോയോ?”
“ഉം. ആദ്യത്തെ അനുഭവമല്ലേ. വീട്ടിൽ അറിഞ്ഞാൽ എന്തു പറയുമോ ആവോ?”
“നീ അതു സാവധാനം അവതരിപ്പിച്ചാൽ മതിയെടാ. ”
ഞാനും സാറും കോറസ് പാടി.
സാറിനെ വിട്ടിട്ട് ഞങ്ങൾ തിരികെ നടന്നു.
“ശ്ശെ.. കുളി കഴിഞ്ഞ് ഒന്നു പുറത്തിറങ്ങാമെന്നു കരുതിയതാ. ജംഗ്ഷനിൽ ചെന്നു കപ്പലണ്ടിയും വാങ്ങിച്ചു കൊറിച്ചു കൊണ്ടു മണൽ പരപ്പിലൂടെ കായൽ കാറ്റുമേറ്റു നടക്കാൻ എന്തു രസമായിരുന്നു. എല്ലാം തീർന്നു. ജയൻ നിരാശയോടെ എന്നെ നോക്കി.”
“എടാ, രാത്രിയിൽ എന്തെങ്കിലും കഴിക്കണ്ടേ? 5 മണിക്ക് കുടിച്ച കാപ്പിയും വടയും എപ്പോഴേ ആവിയായി പോയി. ” ഞാൻ പറഞ്ഞു .
“നമ്മൾ കാപ്പി കുടിച്ച ഹോട്ടലിൽ പോയി വല്ലതും വാങ്ങി കഴിക്കാം. കൊച്ചേട്ടൻ വാ.” ജയൻ പറഞ്ഞു.
” നല്ല വിശപ്പും ക്ഷീണവും…. അവിടെ വരെ നടക്കാൻ വയ്യെടാ.പോകുന്ന വഴി ഏതേലും ഹോട്ടൽ നോക്കാം. തന്നെയുമല്ല അവരിനിയും പട്രോളിങ്ങിനു ഇറങ്ങും. ഒരു പ്രാവശ്യം രക്ഷപെട്ടു. ഇനിയും കറങ്ങി നടക്കുന്നതായി കണ്ടാൽ നമ്മൾ ശരിക്കും വല്ല കുഴപ്പക്കാരുമാണെന്നു വിചാരിച്ചു കേസിൽ ഉൾപ്പെടുത്തിയാൽ തീർന്നു. ഞാൻ സർക്കാർ ഉദ്യോഗസ്ഥനല്ലേടാ?”
“ആ.. കൊച്ചേട്ടൻ എന്താ അത് പറയാത്തതെന്നു ഞാൻ ഓർത്തായിരുന്നു.”
“ഒന്നു പോടാ.. അറിയുന്ന പോലീസാണെങ്കിൽ രണ്ടിടി കൂടുതൽ എന്നു കേട്ടിട്ടില്ലേ? ”
അവൻ ഒന്നൂറി ചിരിച്ചു.
ഞങ്ങൾ താമസിക്കുന്ന ഇടത്തോട്ടുള്ള വഴിയിലെങ്ങും ഒരു ഹോട്ടൽ പോലും കണ്ടില്ല.
അവസാനം ഒരു ഹോട്ടൽ കണ്ട് അങ്ങോട്ട് ചെന്നു. അവർ അന്നത്തെ കച്ചവടം നിർത്തി കട അടച്ചു കൊണ്ടിരിക്കുന്നു.
“ചേട്ടാ കഴിക്കാൻ ഒന്നുമില്ലേ?”
ജയൻ ദയനീയമായി ചോദിച്ചു.
“എടാ, കൊച്ചനേ, സമയമെത്ര ആയി? ഇപ്പോൾ എല്ലാ കടകളും അടിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്നിച്ചിരി താമസിച്ചു.”
“കൊച്ചേട്ടാ, സമയം ഒരു പാടായി. ഇനി എന്തു ചെയ്യും?”
“ഒരു ഗ്ലാസ് കാപ്പി കിട്ടുമോന്നു ചോദിക്ക്. ഇല്ലെങ്കിൽ കുറച്ചു വെള്ളം വാങ്ങി കുടിച്ചിട്ടു പോയി കിടന്നുറങ്ങാം.” തളർച്ചയോടെ ഞാൻ പറഞ്ഞു.
അവർ തന്ന വെള്ളം വാങ്ങി കുടിച്ചിട്ട് പതുക്കെ നടന്നു.
താമസ സ്ഥലത്തു വന്ന് ഉള്ള സ്ഥലത്ത് ഞങ്ങൾ ഒതുങ്ങി കൂടി ഉറങ്ങാൻ കിടന്നു. രാത്രി ഏറെയായപ്പോൾ നല്ല കാറ്റ് വീശി തുടങ്ങി. ചൂടിന് ശമനമുണ്ടായി. തിരിഞ്ഞും മറിഞ്ഞും കിടന്നു കിടന്നു വെളുപ്പായപ്പോൾ അങ്ങനേ അങ്ങ് ഉറങ്ങി പോയി.
പിറ്റേന്ന് ജയൻ കോളേജിൽ കൊണ്ടു വിട്ടു. ഗേറ്റിന്റെ അടുത്ത് ഇറക്കിയിട്ട് കുളിക്കാനും ഡ്രെസ്സ് മാറാനുമായി, താമസിക്കുന്ന വീട്ടിലേക്കു അവൻ പോയി. മനസ്സു കൊണ്ട് അവനെ ആശ്ലേഷിച്ചിട്ട് ഞാൻ എക്സാം സെന്ററിലേക്ക് നടന്നു. തമാശകളും പൊട്ടിച്ചിരികളും കുസൃതികളും… ചെറിയ ചെറിയ ആഹ്ലാദങ്ങൾ പോലും ആഘോഷമാക്കുന്ന യുവത. കളഞ്ഞു പോയ മനോഹര കാലത്തെ ഓർമിച്ചു കൊണ്ടു ഞാൻ മുൻപോട്ടു നടന്നു.
റിസൾട്ട് വന്നപ്പോൾ ഈശ്വര നിശ്ചയം…. ജയിച്ചിരിക്കുന്നു. എന്തൊക്കെയാണ് എഴുതിയെന്നും ഈശ്വരനു മാത്രേ അറിയൂ.എന്നെ സംബന്ധിച്ച് ഇപ്രാവശ്യത്തെ വിജയം അനിവാര്യമായിരുന്നു. സർവീസിൽ ഉള്ളവർക്കും പ്രൊമോഷൻ പോസ്റ്റിന് അപ്ലൈ ചെയ്യാൻ ഡിഗ്രി കൂടിയേ തീരൂ. അതാണ് ഉപേക്ഷിച്ചിട്ടിരുന്ന ഡിഗ്രി പഠനം തുടരാനും പോയ വിഷയം എഴുതി എടുക്കാനും തുനിഞ്ഞിറങ്ങിയത്.
ജയനെ ആണ് ആദ്യം ഓർത്തത്. അവന്റെ പഠനം തീരുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവിടേക്ക് ഒന്നു പോണം. കായലിന്റെ സൗന്ദര്യം ആസ്വദിക്കണം. ആ കാറ്റേറ്റ് ഒന്നു കറങ്ങി നടക്കണം. കാണാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കണം..
എന്നെ ഡിഗ്രിക്കാരനാക്കിയ നാടല്ലേ. മനസ്സിൽ കവിഞ്ഞൊഴുകുന്ന സന്തോഷം മുഖത്തേക്ക് പകർത്തികൊണ്ട് അവനു ഫോൺ ചെയ്യാനായി ബൂത്തിലേക്കു നടന്നു.

