ടെസ്സ…
ഒരു സംഭാഷണത്തിനു തുടക്കം കുറിക്കാനായി ടോം ഭാര്യയെ ആർദ്രമായി വിളിച്ചു. ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഫ്രഷ് ആയി വന്നു കോഫി കുടിച്ചുകൊണ്ടിരുന്ന അവൾ ചോദ്യഭാവത്തിൽ തിരിഞ്ഞു നോക്കി.
“പപ്പ വിളിച്ചിരുന്നു. നിന്റെ ഡാഡി ഒന്നു വീണു. വലതു കൈക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്. ഇപ്പോൾ വിശ്രമത്തിലാണ്. “
ടോം ടെസ്സയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു ഭാവഭേദവുമില്ല.
“നീ എന്താ ഒന്നും മിണ്ടാത്തെ? നിനക്കൊന്നും ചോദിക്കാനില്ലേ?”
“എനിക്കൊന്നും ചോദിക്കാനുമില്ല. എനിക്കൊന്നും കേൾക്കുകയും വേണ്ട. “
“ടെസ്സ….. ഡോണ്ട് ബി സില്ലി. നിനക്കു ജന്മം നൽകിയ നിന്റെ ഡാഡിയോട് നിനക്കു ഒരു കടമയും കടപ്പാടും ഇല്ലേ? നീ അദ്ദേഹത്തിന്റെ ഏക മകളാണ്. “
ടോമിന്റെ നേരെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഒരു നിമിഷം കഴിഞ്ഞ് ടെസ്സ പറഞ്ഞു..
“ടോം… എന്റെ അമ്മയുടെ മരണത്തിനു കാരണക്കാരനായ ആളെക്കുറിച്ച് എനിക്കൊന്നും കേൾക്കേണ്ട. ഐ ഹേറ്റ് ഹിം ലൈക് എനിതിങ്. “
“നിന്റെ അമ്മയുടെ മരണത്തിനു ജോൺ അങ്കിൾ എങ്ങനെ കാരണക്കാരനായി? ആനീസ് ആന്റി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമല്ലേ മരണമടഞ്ഞത്? മെഡിക്കൽ റിപ്പോർട്ട് ഞാനും കണ്ടതാണ്. “
“വേണ്ട സമയത്ത് വേണ്ട ചികിത്സ കൊടുക്കാഞ്ഞതു കൊണ്ടാണ് അമ്മ ഇത്ര പെട്ടെന്ന് മരിച്ചത്. “
“എന്നാരു പറഞ്ഞു? നീ ചുമ്മാ സ്വയം മെനഞ്ഞെടുത്ത് ഓരോന്നു പറയാതെ. “
“തലേന്ന് വിളിച്ചപ്പോൾ എനിക്കു തീരെ വയ്യെന്ന് അമ്മ പറഞ്ഞിരുന്നു. “
“എന്നിട്ടെന്താ അങ്കിളിനോട് പറയാതിരുന്നത്? അല്ലെങ്കിൽ നീ ഡാഡിയെ വിളിച്ചു പറയാതിരുന്നതെന്താ?”
“ഡാഡിയോട് പറയാനും ഹോസ്പിറ്റലിൽ പോകാനും ഞാൻ അമ്മയോട് പറഞ്ഞിരുന്നതാണ്. പിന്നെന്തു പറ്റി എന്നെനിക്കറിയില്ല. “
“നീ എന്താണ് ഡാഡിയെ വിളിച്ചു പറയാതിരുന്നത്?”
“ഞാൻ ഒരു ആവശ്യവും ഡാഡിയോട് നേരിട്ട് പറയാറില്ല. അമ്മയാണ് എല്ലാം പറയുന്നത്. “
“എന്നാൽ എന്താണുണ്ടായതെന്ന്. ഞാൻ പറയാം. ആനീസ് ആന്റിക്ക് ശ്വാസം മുട്ടലും ക്ഷീണവും ഉണ്ടെന്നു കണ്ട് ഹോസ്പിറ്റലിൽ പോകാമെന്നു അങ്കിൾ നിർബന്ധിച്ചു വെങ്കിലും ഇത് ആസ്തമയുടെ ബുദ്ധിമുട്ടാണെന്നും തനിയെ മാറിക്കൊള്ളുവെന്നും പറഞ്ഞു ആന്റി ഹോസ്പിറ്റലിൽ പോയില്ല. “
“രാത്രിയിൽ അസ്വസ്ഥത കൂടിയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അങ്കിളിന്റെ കൂടെ എന്റെ പപ്പയും മമ്മിയും ഉണ്ടായിരുന്നു. “
“എല്ലാത്തിനും അവർ സാക്ഷികളാണ്. ഇതൊക്കെ നിന്നോട് പറയാൻ എത്ര പ്രാവശ്യം ഞാൻ ശ്രമിച്ചതാണെന്നോ? നീ നിന്നു തരേണ്ടേ?”
“ടോം…. എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഞാൻ കൺവിൻസ്ഡ് ആകില്ല. ഡാഡി വേണ്ടത്ര ശ്രദ്‌ധിച്ചിരുന്നെങ്കിൽ അമ്മ ഇത്ര പെട്ടെന്ന് മരിക്കില്ലായിരുന്നു. “
“നിന്റെ അമ്മയ്ക്ക് കുറച്ചു കാലം മുമ്പേ ഹാർട്ടിനു പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നല്ലേ മെഡിക്കൽ റിപ്പോർട്ടിൽ കണ്ടത്. “
“ഇരുപത്തിനാലു വർഷം അമ്മയുടെ നിഴൽ പോലെ നടന്ന നീ എന്തുകൊണ്ട് അത് മനസ്സിലാക്കിയില്ല? എന്തുകൊണ്ട് ഒരു ചെക്കപ്പിന് നിർബന്ധിച്ചില്ല? എപ്പോഴും നിങ്ങൾ ഒരുമിച്ചായിരുന്നില്ലേ?”
ടെസ്സ ഭർത്താവിനെ ഒന്നു നോക്കുക മാത്രം ചെയ്തു.
കുറച്ചു നേരം വല്ലാത്ത ഒരു നിശബ്ദത അവിടെ കളിയാടി. വീണ്ടും ടോം പറഞ്ഞു തുടങ്ങി.
“ടെസ്സാ.. അതൊക്കെ കഴിഞ്ഞില്ലേ.. നമ്മൾ ഇവിടെ വന്നിട്ട് മൂന്നു വർഷം ആകുന്നു. നിന്റെ അമ്മ മരിച്ചിട്ടു പോലും നീ നാട്ടിലേക്കു വന്നില്ല. “
“മരിച്ചുകിടക്കുന്ന അമ്മയെ കാണാൻ കഴിയില്ല എന്നു പറഞ്ഞു നീ ശാഠ്യം പിടിച്ചപ്പോൾ ഞാൻ തനിയെ ആണ് നാട്ടിൽ പോയത്. “
“നിന്നെ അന്വേഷിച്ചവരോട് കൊച്ചു കുഞ്ഞിനെ കൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്നു പറഞ്ഞു ഞാൻ തടി തപ്പിയെങ്കിലും പിന്നീടുള്ള നിന്റെ പെരുമാറ്റത്തിൽ നിന്നും നിനക്ക് നിന്റെ ഡാഡിയോടുള്ള ദേഷ്യം എന്റെ വീട്ടുകാരും മനസ്സിലാക്കി. “
“ആറ്റുനോറ്റുണ്ടായ കൊച്ചു മകളെ ഒന്നു കാണാനും കൊഞ്ചിക്കാനും മറ്റും കൊതിക്കുന്ന നമ്മുടെ മാതാപിതാക്കളെ നിരാശപ്പെടുത്തുന്നത് ശരിയാണോന്ന് നീ ഒന്നു ചിന്തിച്ചു നോക്ക്. “
” ടോമിന് വേണമെങ്കിൽ മോളെയും കൊണ്ട് നാട്ടിൽ പോകാമല്ലോ. ഞാൻ വരുന്നില്ല. “
“എന്റെ അമ്മയില്ലാത്ത നാടും വീടും ഒന്നും എനിക്കു കാണേണ്ട. എന്നെ അനാഥയാക്കിയവരെയും കാണാൻ ഞാൻ ഒരുക്കമല്ല. “
“നീ ആണോ അനാഥയായത്? ആ പാവം മനുഷ്യനല്ലേ ഇപ്പോൾ അനാഥനായത്?”
“ഇത്രയും കാലം പ്രവാസിയായിരുന്ന അങ്കിൾ ഇനിയുള്ള കാലം സ്വസ്ഥമായി കഴിയാമെന്ന് കരുതി നാട്ടിലേക്കു വന്ന് ഒരു വർഷം തികയുന്നതിനു മുമ്പ് പ്രാണന്റെ പകുതിയായിരുന്നവൾ ഈ ലോകം വിട്ടു പോയി. ആകെയും പോകെയും ഉള്ള മകൾ ശത്രു പക്ഷത്തു നിർത്തി യുദ്ധം ചെയ്യുന്നു.
ടെസ്സ ചുണ്ട് കോട്ടി ഒന്നു ചിരിച്ചു.
പ്രാണന്റെ…. പകുതി ആയിരുന്നവൾ.. കൊള്ളാം. ടോമിന്റെ ഭാഷ മനോഹരം.
നിനക്കെന്താ ടെസ്സാ ഒരു പുച്ഛം?
ഡാഡി അമ്മയെ പ്രാണനെ പോലെ സ്നേഹിച്ചിരുന്നു എന്നല്ലേ ടോം ഉദ്ദേശിച്ചത്? അവർ ഇരുവരും തമ്മിൽ അങ്ങനെ ഒന്നുമില്ലായിരുന്നു ടോം.
അമ്മക്ക് ഞാൻ ആയിരുന്നു എല്ലാം. ഞങ്ങൾ തമ്മിൽ എങ്ങനായിരുന്നുവെന്ന് ഞാൻ ടോമിനോട് പറഞ്ഞു തരേണ്ടല്ലോ.
ടെസ്സയുടെ വാക്കുകൾ ഇടറി.. അവൾ തല താഴ്ത്തി കുമ്പിട്ടിരുന്നു.
ടോമിന് അവളോട് അലിവ് തോന്നി. “പോട്ടെ. നീ ഒന്നു റിലാക്സ് ചെയ്യ്. “
ടെസ്സ എഴുന്നേറ്റ് പോയപ്പോൾ ടോം ചിന്തയിലാഴ്ന്നു.
ഇനി എങ്ങനെ ഇവളെ ഒന്നു കൺവിൻസ് ചെയ്യും?
നാട്ടിലേക്ക് വരാൻ ഇവൾ കൂട്ടാക്കുന്നില്ല. പപ്പയും മമ്മിയും വിളിക്കുമ്പോഴൊക്കെ നിർബന്ധിക്കുകയാണ്.
മോളെ നാട്ടിൽ ആരും കണ്ടിട്ടില്ല. കൊതിയോടെ കൊച്ചുമോളെ കാത്തിരിക്കുന്നവരോട് എത്ര കാലം ഒഴികഴിവ് പറയും?
ആലോചനയോടെ ടോം എഴുന്നേറ്റു. നാളെ രാവിലെ വീട്ടിലേക്കു വിളിക്കാം. കുറച്ചു നാളായി പപ്പയോ മമ്മിയോ വീഡിയോ കോ ൾ ചെയ്താൽ അവൾ വരാറില്ല. എന്തെങ്കിലും തിരക്ക് ഭാവിച്ചു കടന്നുകളയും. മനപ്പൂർവം ഒഴിയുന്നതാണെന്നു കോൾ ചെയ്യുന്നവർ മനസ്സിലാക്കേണ്ടെന്നു കരുതി ഫോൺ വിളി രാവിലെ ടെസ്സ പോയിക്കഴിഞ്ഞ് മതിയെന്ന് തീരുമാനിച്ചതാണ്.
പിറ്റേന്ന് ടെസ്സ ജോലിക്കു പോയതിനു ശേഷം വീട്ടിലേക്കു വീഡിയോ കോൾ ചെയ്തു പപ്പയുമായി സംസാരിച്ചപ്പോഴാണ് മനസ്സിലായത്…. പപ്പയും മമ്മിയും രണ്ടു ദിവസത്തേക്ക് മമ്മിയുടെ വീട്ടിൽ പോയിരുന്ന ദിവസമാണ് ജോൺ അങ്കിൾ വീണതെന്ന്.
“ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും ജോണിനെ കോളനിക്കാരെല്ലാവരും കൂടി ആഘോഷമായി ഹോസ്പിറ്റലിൽ കൊണ്ടു പോയി തിരിച്ചെത്തിച്ചു. ടേൺവൈസ് ശുശ്രൂഷ ഓരോരുത്തരായി ഏറ്റെടുക്കുകയും ചെയ്തു. ഇനിയിപ്പോ ഞങ്ങളുണ്ടല്ലോ… “. പപ്പ പറഞ്ഞു.
“ഇപ്പോൾ എങ്ങനെയുണ്ട് പപ്പാ? കൈക്ക് വേദനയുണ്ടോ? “ടോം ചോദിച്ചു.
“വേദന കാര്യമായില്ല. പക്ഷേ വലതു കൈ അല്ലേടാ. തനിച്ച് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വിഷമമാണ് കൂടുതലും. “
“ആനീസ് മരിച്ച സമയത്ത് ഞങ്ങൾ ജോണിനെ പല വട്ടം നമ്മുടെ വീട്ടിലേക്കു വിളിച്ചതാ. വന്നില്ല. പിന്നെ എന്നും നിന്റെ മമ്മി ഭക്ഷണം ഉണ്ടാക്കി കൊടുത്തയക്കുക യായിരുന്നല്ലോ. “
“കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ജോൺ പറഞ്ഞു കറികൾ മാത്രം മതി. അത്യാവശ്യം കുക്കിംഗ് അവിടെ ചെയ്യുന്നുണ്ടെന്ന്. “
“എങ്കിലും എന്തെങ്കിലും വിശേഷപ്പെട്ടതുണ്ടാക്കിയാൽ മമ്മി കൊടുത്തയക്കുമെടാ. പാചക നൈപുണ്യം പ്രദർശിപ്പിക്കണ്ടേ?”
പപ്പ ചിരിയോടെ പറഞ്ഞു.
“അങ്കിൾ ഇപ്പോൾ മനസ്സുകൊണ്ട് കുറച്ചെങ്കിലും അഡ്ജസ്റ്റഡ് ആയോ?”
“നീ വിളിക്കാറില്ലേ?” പപ്പയുടെ ചോദ്യത്തിന് ടോം ഉണ്ടെന്നു പറഞ്ഞു.
“സാഹചര്യങ്ങളോടു… പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു വരുന്നു. കോളനിയിലായത് കൊണ്ടു ലോൺലിനെസ്സ് കാര്യമായി അനുഭവപ്പെടാറില്ലെന്നാണ് എനിക്കു തോന്നുന്നത്. “പപ്പ തുടർന്നു.
“പിന്നെ നമ്മുടെ കോളനിയിലെ പന്ത്രണ്ടു വീട്ടിലും മാതാപിതാക്കൾ മാത്രമല്ലേടാ ഉള്ളത്. മക്കൾ ആരും കൂടെയില്ലല്ലോ. അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യവും കഴിവും ഇപ്പോൾ എല്ലാവർക്കും ഉണ്ട്. മുന്നോട്ടു പോകുമ്പോൾ എങ്ങിനെയെന്നറിയില്ല. “
“ഏതായാലും ഞങ്ങൾ ഒന്നു തീരുമാനിച്ചിരിക്കുന്നു. “
“മതിലുകളെ ഇല്ലാതാക്കാൻ… മനസ്സിലെ മതിലുകളെ പ്രതിരോധിക്കാൻ… മതിൾക്കെട്ടുകളില്ലാത്ത ലോകത്തെ സ്വപ്നം കാണാൻ… മനഃപൂർവമുള്ള അകലങ്ങളെ വീണ്ടെടുക്കാൻ… “
“ഉം… കൊള്ളാമല്ലോ.. “ടോം പ്രോത്സാഹിപ്പിച്ചു.
“മതിലുകളില്ലാത്ത ലോകത്തെ സ്വപ്നം കാണാൻ ഞങ്ങൾ കോളനിക്കാർ തുടങ്ങിയത് സത്യത്തിൽ ജോൺ ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴാണെന്ന് പറയാം. കാരണം ഇന്നല്ലെങ്കിൽ നാളെ ഞങ്ങക്കെല്ലാവർക്കും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമല്ലോ. “
പപ്പാ.. ടോം വേദനയോടെ വിളിച്ചു.
“മോനേ. നീ വിഷമിക്കാൻ പറഞ്ഞതല്ല. നിങ്ങളുടെ സാഹചര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കാത്തതല്ല. നിങ്ങളുടെ ഫസ്റ്റ് പ്രൈയോറിറ്റി സ്വന്തം ഭാവി തന്നെ ആയിരിക്കണം താനും. “
“അവനവന്റെ സ്വപ്നങ്ങളുടെ പുറകേ തന്നെ വേണം സഞ്ചാരം. ഞങ്ങളെ നോക്കി നിൽക്കരുത്. വല്ലപ്പോഴും ഒന്നു തിരിഞ്ഞു നോക്കിയാൽ മതി. “
ടോം നിശ്ശബ്ദനായിരുന്നതെ ഉള്ളു.
“ആ…. അതുകൊണ്ട് പരസ്പരം സഹായിക്കാൻ ഞങ്ങൾ ഒരുങ്ങി. ഒരു കൂട്ടുകുടുംബം പോലെ… കുറച്ചൂടെ കഴിഞ്ഞാൽ ഒരു എക്സ്റ്റൻഡഡ് വൃദ്ധ സദനം പോലെ.. ഒന്നുമില്ലെങ്കിലും അപരിചിതത്വത്തിന്റെ കനം ഒഴിവാക്കാമല്ലോ. “
“ഉച്ചമയക്കവും ചായ കുടിയും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വരാന്തകളിൽ വന്നിരുന്നു കൊച്ചുവർത്തമാനം പറയാം. കടന്നു പോകുന്നവരെ നോക്കി പുഞ്ചിരിക്കാം. അയല്പക്കക്കാരോട് വിശേഷങ്ങൾ തിരക്കാം.. മഴയും കുളിർകാറ്റും അസ്തമയവും ആസ്വദിക്കാം. ചുമ്മാ കറങ്ങി നടക്കാം. കൂട്ടം കൂടിയിരുന്നു നിർദോഷമായ കുശുമ്പ് പറയാം. ആകുലതകളും ഉത്കണ്ഠകളും അന്യോന്യം പങ്കുവെക്കാം. ഉപദേശങ്ങൾ തേടാം. സഹായങ്ങൾ അഭ്യർത്ഥിക്കാം… “
“പിന്നെ മത്സരബുദ്ധിയോടെ കൊച്ചുപൂന്തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ഒരുക്കാം. “
“ഉള്ളതു പറഞ്ഞാൽ ജീവിതം കുറച്ചു കൂടി സിംപിൾ ആയി. പിന്നെ പ്രായമാകുമ്പോൾ കുറച്ചു പക്വത ആളുകൾക്ക് വരുമല്ലോ.. അല്ലേ. “
“ഉം.. പക്ഷേ എല്ലാം സ്മൂത്ത് ആയി പോകുമോ? ഈഗോയും ചില വാശികളും പിണക്കങ്ങളും ഒക്കെ സ്വാഭാവികം അല്ലേ.. “
ടോം തന്റെ സംശയം മറച്ചു വെച്ചില്ല.
“അതേ… പക്ഷേ നിസ്സഹായാവസ്ഥ വരുമ്പോൾ അതൊക്ക മാഞ്ഞ് പൊക്കോളും. ചിന്തകൾ വിശാലമാകും. നിലനിൽപ്പിനായിരിക്കും പ്രയോറിറ്റി.
നമ്മുടെ നാട്ടിൽ പലരും കമ്മ്യൂണിറ്റി ലിവിങ്ങിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സുഹൃത്തുക്കൾ ഒരുമിച്ചോ ബന്ധുക്കൾ ഒരുമിച്ചോ ഒക്കെ… പ്രായമാകുമ്പോഴത്തെ ഒറ്റപ്പെടലുകളെ നേരിടാൻ..
ആ… മോനേ… ടെസ്സയോട് ജോൺ വീണതും മറ്റും പറഞ്ഞോ? എന്തായിരുന്നു റെസ്പോൺസ്?”
“പോസിറ്റിവ് റെസ്പോൺസ് അല്ല. പപ്പാ”
“ആ പോട്ടെ. എന്നെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിനക്ക് വർക്കിന് സമയമായില്ലേ?”
“യെസ് പപ്പാ. മോളെ ഡേ കെയറിൽ വിട്ടിട്ടു വന്നു ലോഗിൻ ചെയ്യണം..”
“ഓക്കേടാ. നാളെ വിളിക്കാം. “
പിറ്റേന്ന് രാവിലെ ബെഡ് കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോൾ നാട്ടിൽ പോകുന്ന കാര്യം ടോം എടുത്തിട്ടു.
“ടോമിന് എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ. ഞാൻ എന്തിനാണ് അ ങ്ങോട്ടുവരുന്നത്? എനിക്കാരാണ് അവിടെയുള്ളത്? “
“ടെസ്സാ… നീ എത്ര നിഷേധിച്ചാലും നിന്നെ ഈ ലോകവുമായി കൂട്ടിയിണക്കുന്ന ഒരു കണ്ണി അവിടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഒരു കാര്യവുമില്ല. “
“ജോൺ അങ്കിൾ മിലിറ്ററിയിൽ നിന്നും വിരമിച്ച വർഷം തന്നെ ഗൾഫിൽ ജോലിക്ക് പോയതെന്താണെന്ന് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പെൻഷൻ കൊണ്ടു അവർക്ക് രണ്ടു പേർക്കും സാമാന്യം നന്നായി ജീവിക്കാമായിരുന്നെങ്കിലും നിനക്കു മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നേടി തരുന്നതിനു വേണ്ടി മാത്രമാണ് നാടു വിട്ടത്..
പട്ടണത്തിൽ കൊള്ളാവുന്ന സ്ഥലത്ത് ഒരു വീടും മറ്റു സൗകര്യങ്ങളും എങ്ങനെ നിനക്കു കിട്ടി? നിന്റെ ആവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും പണം എവിടുന്നു വന്നു? അമ്മയുടെ കയ്യിൽ നിന്നു നിനക്കു കിട്ടിയ സൗഭാഗ്യങ്ങളൊക്ക ഡാഡിയുടെ അധ്വാനം അല്ലേ? ഇന്നോളം എന്തെങ്കിലും അവകാശ വാദങ്ങളുമായി ഡാഡി നിന്റെ മുമ്പിൽ നിന്നിട്ടില്ലല്ലോ?”
“വർഷത്തിലൊരിക്കൽ അവധിക്കു വരുന്ന സമയത്തു പോലും നിന്റെ അമ്മയെ നീ ഡാഡിക്കു വിട്ടു കൊടുത്തിട്ടുണ്ടോ? നിനക്കു ലോൺലിനെസ് ഫീൽ ചെയ്യുമെന്നു പറഞ്ഞു അമ്മയുടെ കീഴീന്ന് മാറാതെ നീ അന്നും ഡാഡിയോട് യുദ്ധം ചെയ്തു. ഡാഡി അവധിക്കു വരുന്ന സമയങ്ങളിൽ നീ എത്രമാത്രം അസ്വസ്ഥയായിരുന്നു എന്നെനിക്കറിയാം. “
“അത് ശരിക്കും ഞാൻ ഒറ്റ ആയിരുന്നതു കൊണ്ടല്ലേ. എനിക്ക് ഒരു ബ്രദറോ സിസ്റ്ററോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. അമ്മയ്ക്കും വേറെ കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ വിഷമമുണ്ടായിരുന്നു. “
“നിന്റെ പിറവി വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നുവെന്നും ഇനി ഒരു പ്രസവത്തിനുള്ള ആരോഗ്യം നിന്റെ അമ്മയുടെ യൂട്രസിനില്ലായിരുന്നുവെന്നും എന്റെ മമ്മി പറഞ്ഞെനിക്കറിയാം. ആനീസാന്റി നിന്നോടൊന്നും പറഞ്ഞിട്ടില്ലേ?”
ടെസ്സ നിശബ്ദയായിരുന്നതേയുള്ളു.
“എന്തായാലും ഞാനും മോളും ക്രിസ്മസിന് നാട്ടിൽ പോകും. നിനക്കു വരണമെങ്കിൽ ഞങ്ങടെ കൂടെ കൂടാം. “
“ഇപ്രാവശ്യമെങ്കിലും ഇവിടുത്തെ കടുത്ത തണുപ്പിൽ നിന്ന് രക്ഷപെടാമല്ലോ. “
“നാട്ടിലെ മത്സരിച്ചുള്ള പുൽക്കൂടുണ്ടാക്കലും ഇളം മഞ്ഞുള്ള രാത്രിയിൽ ചെറു കുളിരുമായി കരോളിന് വീടുവീടാന്തരം കയറി ഇറങ്ങുന്നതും ഒക്കെ ഒന്നുകൂടി ആസ്വദിക്കണം. “
“ഒന്നൂടെ പറഞ്ഞോട്ടെ….
ഇത് പഴയതെല്ലാം തച്ചുടക്കുന്നതിന്റ കാലമാണ്….. പൊളിച്ചെഴുത്തു കളുടെയും തുറന്നു പറച്ചിലുകളുടെയും കാലം…. “
“പൊട്ടിത്തെറികളുടെ… നിശിതമായ പ്രതികരണങ്ങളുടെ.. വെറുപ്പിന്റെ… എതിർപ്പിന്റെ… ഒക്കെ സമയം. “.
“എതിർക്കേണ്ടതിനെ എതിർക്കണം. പക്ഷേ അത് വെറുതെ എതിർക്കാൻ വേണ്ടി മാത്രമാവരുത്. “
“ഇതിനിടയിൽ കിടന്നു ഞെരുങ്ങുന്ന നിസ്സഹായ ജീവിതങ്ങളെ കാണാതെ പോകുകയും അരുത്. “
“ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല. “
കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ മോളോട് കൊഞ്ചുന്ന സ്വരം കേട്ടു. ” പപ്പയും മോളും വലിയപ്പച്ചനെ കാണാൻ പോകുമ്പോൾ അമ്മയെ കൂടി കൊണ്ടു പോകുമോന്നു ചോദിക്കെടാ കുട്ടാ? “
ചെറു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു… ടെസ്സയുടെ രണ്ടു കവിളിലും വിരിഞ്ഞ നുണക്കുഴികളുടെ ഭംഗി. നിറഞ്ഞ ചിരിയുള്ളപ്പോൾ മാത്രമേ ആ നുണക്കുഴികൾ വിടരുകയുള്ളു.
ഞങ്ങളുടെ പ്രണയ കാലം ഓർമ്മ വന്നു. അപ്പോൾത്തന്നെ ആ രണ്ടു കവിളുകളിലും മുത്തം കൊടുക്കാനായി മനസ്സ് കൊതിച്ചു. പക്ഷേ കൊച്ചു കുറുമ്പി ഇടയിൽ നിൽക്കുന്നു. ഒരു നിമിഷം അവിടെത്തന്നെ നിന്നു.
പിന്നെ ഓർത്തു. മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങളും തലോടലും അനോന്യമുള്ള കരുതലും ഒക്കെ കണ്ട് വേണം കുഞ്ഞുങ്ങൾ വളരാൻ..
പിന്നെ ഒട്ടും വൈകിച്ചില്ല. ഒരു ദീർഘ മായ ആലിംഗനത്തിൽ ലയിച്ചങ്ങനെ ഞാനും എന്റെ പെണ്ണും നിമിഷങ്ങളോളം മതി മറന്നു നിന്നു. ഇടയ്ക്ക് ആരോ എന്റെ കാലേൽ പരതുന്നു. രണ്ടു കുഞ്ഞിക്കൈകൾ… വാത്സല്യത്തോടെ അവളെയും ഞങ്ങളുടെ കരവലയത്തിലേക്കൊതുക്കി. പ്രപഞ്ച മുള്ളിടത്തോളം അങ്ങനെ നിൽക്കാനായി കൊതിച്ചുകൊണ്ട്….

