ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും കഫേയുടെ ബോർഡ് കണ്ടു പിടിച്ചു. ഒന്നുകിൽ ഇനിയങ്ങോട്ട് ഈ നഗരത്തിലാണ് ജീവിതം. അല്ലെങ്കിൽ നാളത്തോടെ ഇവിടം വിടും. രണ്ടായാലും ഈ കഫെയിൽ ഇന്ന് തന്നെ വരണമെന്നത് വിധിയല്ല, തീരുമാനമാണ്.
കയറി ചെന്നപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായ വിശാലമായ ഒരിടം. നിറയെ കൃത്രിമ മഴകണങ്ങൾ പൊഴിഞ്ഞു വീഴുന്ന, ഇലകളും പൂക്കളും വള്ളിപ്പടർപ്പുകളും നിറഞ്ഞ, അതിനിടയിൽ പ്രൈവസിക്ക് മുൻതൂക്കം കൊടുക്കുന്ന ഇരിപ്പിടങ്ങളും. നഗരത്തിന്റെ തിരക്ക് കൂടെ കാണാവുന്ന ഒരിടത്ത് ടേബിൾ കണ്ടുപിടിച്ച് ഇരുന്നു. മുന്നിലെ ഫ്ലയറിലെ കോഡ് സ്കാൻ ചെയ്തപ്പോൾ മെനുവും മറ്റു നിർദ്ദേശങ്ങളും തെളിഞ്ഞുവന്നു. അത് സ്ക്രോൾ ചെയ്തിരിക്കുമ്പോഴാണ് മിത്രയുടെ കാൾ വരുന്നത്.
“നീയെവിടെ? എന്തായി ഇന്റർവ്യൂ? ”
“എന്താവാൻ? പ്രതീക്ഷിച്ച ചോദ്യവും പ്രാക്ടീസ് ചെയ്ത ഉത്തരവും. അവർ മെയിൽ അയക്കാമെന്ന് പറഞ്ഞു.” അവൾ തണുപ്പൻ മറുപടി പറഞ്ഞു.
“അതൊക്കെ ഒരു ഫോർമാലിറ്റിക്ക്. അടുത്ത ആഴ്ച തന്നെ നിനക്ക് ജോയിൻ ചെയ്യാൻ പറ്റും. നോക്കിക്കോ.” മിത്ര അവളെ ആശ്വസിപ്പിച്ച് ഫോൺ വെച്ചു.
ഫോൺ കട്ട് ചെയ്ത് നെടുവീർപ്പിട്ടുകൊണ്ട് ശ്രേഷ്ഠ വീണ്ടും മെനു നോക്കി ഭക്ഷണം ഓർഡർ ചെയ്തു.
ചിന്തകളെ തള്ളിക്കളഞ്ഞു കൊണ്ട് അവൾ ചുറ്റും നോക്കി. മനോഹരമായ കാഴ്ചകളുള്ള, പ്രകൃതിയുടെയും കോഫിയുടെ മണങ്ങൾ തങ്ങി നിൽക്കുന്ന തുറസ്സായ ഒരിടം. ഇതുപോലെയൊക്കെ എവിടേലും അവനെ കണ്ടു മുട്ടണമെന്നോ സമയം ചിലവഴിക്കണമെന്നോ ആഗ്രഹിച്ചിരുന്നില്ലേ? ഇപ്പോഴുമുണ്ടോ മനസ്സിൽ അത്? അവൾ സ്വയം ചോദിച്ചു. പിന്നെന്തിനാണ് ഏതോ ഒരു സീനിയറിന്റെ സ്റ്റോറിയിൽ ഈ കഫെയിൽ വെച്ചെടുത്ത ഒരു ഫോട്ടോയിൽ അവനെ കണ്ടതിന്റെ വാലും പിടിച്ച് ഇവിടെ തന്നെ വന്നിരിക്കുന്നത്, എന്നവൾ സ്വയം ചോദിച്ചു. ഉത്തരമില്ല.
‘അവനെക്കുറിച്ചാലോചിക്കുമ്പോൾ ഓടിയൊളിക്കുന്ന ഒരു ഭീരുവാണ് നിന്റെ സ്വബോധം.’ മിത്രയുടെ വാക്കുകളാണ്. സത്യമല്ലേ. അവനെ കാണുമ്പോൾ എല്ലാം മറക്കുന്ന ഒരുവളെ ഇന്നും ഉള്ളിലെവിടെയോ ഒളിപ്പിക്കുന്നില്ലേ?
ചിന്തകൾ കയറ് പൊട്ടിച്ച് പുറകോട്ടോടി. എട്ടുമാസങ്ങൾക്ക് മുന്നേ, എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷത്തെ അവസാനത്തെ പരീക്ഷ. പഠിച്ചു കഴിഞ്ഞെങ്കിലും മിത്രയ്ക്കൊപ്പം അവസാന വട്ട മിനുക്കുപണിയിൽ. അന്നാണ് അവനെ അവസാനമായി കാണുന്നത്.
“നിന്റെ ഈ വൺ സൈഡ് പ്രണയം സത്യമുള്ളതാണെന്ന് തോന്നുന്നു. അല്ലേൽ പിന്നെ ഇവനെ ഇത്രയും പരീക്ഷകളിൽ തോൽപ്പിച്ച് അതിന്റെ ഒക്കെ അരിയർ പരീക്ഷ എഴുതാനായി ക്യാമ്പസ്സിൽ വരുത്താൻ ഈ പ്രപഞ്ചം ഇങ്ങനെ കൂട്ട് നിൽക്കുമോ? ദേ വരുന്നു നിന്റെ പ്രണയ കവി.” മിത്രയുടെ കണ്ണുകൾ കാണിച്ച വഴിയേ അവൾ കണ്ണോടിച്ചു.
ഏത് വലിയ കൂട്ടത്തിനിടയിലും അവനെ കണ്ടാൽ അവിടെ അവളുടെ കണ്ണുകൾ ഉടക്കും. അടുത്ത് ചെല്ലാനോ മിണ്ടാനോ ശ്രമിക്കാതെ അവനെ നോക്കി നിൽക്കുന്നത് കാണുമ്പോഴൊക്കെ ചെവിക്കരികിൽ വന്നു ശബ്ദം കുറച്ച് മിത്ര കളിയാക്കും.
“അവന്റെ ആ വിടർന്ന കണ്ണുകൾ, നീളൻ കൺപീലികൾ. ട്രിം ചെയ്ത താടി. നനുത്ത രോമങ്ങളുള്ള നീണ്ട വിരലുകൾ. ചെറുവിരലിലെ നീലകല്ല് പതിപ്പിച്ച മോതിരം. പിന്നെ പോകുമ്പോൾ നിനക്ക് മാത്രം അറിയാവുന്ന മണം. ഇത്രേമല്ലേ? അതോ പുതിയ വല്ലതും ലിസ്റ്റിൽ കയറിയോ? ഓരോരോ മാഞ്ഞാളങ്ങൾ. ആരും കേൾക്കണ്ട.” മിത്ര പതിവ് പോലെ കളിയാക്കാൻ തുടങ്ങി. പ്രണയമെന്നു പറഞ്ഞു മിത്ര കളിയാക്കുമെങ്കിലും അവൾക്കുതന്നേ ഉറപ്പില്ലായിരുന്നു അതെന്താണെന്ന്. അവൾക്കറിയില്ലായിരുന്നു ഓരോ വട്ടവും അവനെ കാണുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന്.
അവനുമായി ബന്ധമുള്ളത് എല്ലാം അവൾക്കിഷ്ടമായിരുന്നു. മിത്രയ്ക്ക് കണ്ടിട്ട് മനസ്സിലാവാത്ത ഒരു ഭംഗി അവൾക്കവനിൽ കാണാമായിരുന്നു. അവന്റെ കണ്ണുകളോ ചിരിയോ എന്തായിരുന്നു ആ ഭംഗി? അതോ ആ ക്യാമ്പസ്സിലെ മറ്റ് ആൺകുട്ടികളെ പോലെ അല്ലാതെ ഒതുങ്ങിയ, അധികം മിണ്ടാത്ത ദുരൂഹത തോന്നിക്കുന്ന പ്രകൃതമായിരുന്നോ? ലൈബ്രറിയിലേ ഒരു മൂലയ്ക്കൽ ധ്യാനത്തിലെന്ന പോലെ കവിതകളിൽ മുഴുകി ഇരിക്കുന്ന അവനോടു തോന്നിയത് ആരാധനയായിരുന്നോ? കോളേജ് ഡേയ്ക്ക് ജൂനിയർസിന്റെ വരെ കൂവലിനിടെയും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു കൊണ്ട് അവൻ ചൊല്ലി തീർത്ത കവിതയോ? അതിനു ശേഷം, തന്നെ അവഹേളിച്ചവരെ നോക്കി അവൻ ചിരിച്ച ചിരിയോ? അറിയില്ല.
അടുത്തുകൂടെ കടന്നു പോകുമ്പോഴൊക്കെയും എവിടെയും തങ്ങി നിൽക്കാത്ത അവന്റെ കണ്ണുകൾക്ക് തന്നോട് മാത്രമായി ഒത്തിരി സംസാരിക്കാനുണ്ടെന്ന് തോന്നിയതെന്തു കൊണ്ടായിരിക്കാം? സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും ഒഴിഞ്ഞു മാറുന്നതിന്റെ കൗതുകമായിരിക്കുമോ?
അന്ന് പരീക്ഷാ ഹാളിൽ ചെന്നപ്പോഴാണ്, അവനരികിലാണ് ഇത്തവണ സീറ്റ് എന്നറിഞ്ഞത്. അവനെഴുതുന്ന അരിയർ പേപ്പർ ആണേൽ അവളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയവും. പേനയും പിടിച്ച് ഒന്നുമെഴുതാതെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന അവനെയും ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ട് അവൾ പരീക്ഷയെഴുതി തുടങ്ങിയിരുന്നു.
ഇനിയിത്ര അടുത്ത് അവനെ എന്നായിരിക്കും കാണാനാവുക എന്ന ചിന്ത അവളുടെ കണ്ണുകളെ പലപ്പോഴും അവനിൽ പിടിച്ചു കെട്ടി.
കുറെ നേരം കഴിഞ്ഞും അവന്റെ പേപ്പറിൽ ഉത്തരങ്ങൾ ഒന്നും കാണാതെയായപ്പോൾ അവൾ ഒരു അഡിഷണൽ ഷീറ്റ് വാങ്ങി, അവന്റെ ചോദ്യ പേപ്പറിലെ ഉത്തരങ്ങൾ അതിലെഴുതി അവനു കൊടുത്തു. അവനത് ആവേശത്തോടെ അവന്റെ പേപ്പറിലേക്ക് പകർത്തി. അതവളെ വല്ലാതെ ആവേശം കൊള്ളിച്ചു. സ്വന്തം ഉത്തരങ്ങൾ എഴുതുന്നതിനൊപ്പം അവന്റെ ചോദ്യപ്പേപ്പറിലെ കണക്കുകൾക്ക് കൂടെ ഉത്തരം കണ്ടു പിടിച്ച് എഴുതി കൊടുക്കുന്നത് അവൾക്കൊരു ഹരമായി തോന്നി.
ദൂരെ നിന്നും മിത്ര കണ്ണുരുട്ടി കാണിക്കുന്നത് ചിരിച്ചവഗണിച്ചു കൊണ്ട് പരീക്ഷയെഴുതി പേപ്പർ തുന്നിക്കെട്ടി അവൾ പുറത്തേക്കിറങ്ങി. പുറകെ ശരം പോലെ ഇറങ്ങി വന്ന മിത്ര, പരീക്ഷ ഹാളിന്റെ വെളിയിൽ ആണെന്ന് ഓർക്കാതെ അലറി. “നീയെന്തൊക്കെയാ കാണിക്കുന്നേ. നിന്റെ പരീക്ഷ…” അവളുടെ ചുണ്ടിൽ വിരല് വെച്ച് തടഞ്ഞു കൊണ്ട് അവളെ അവിടെ നിന്ന് വലിച്ചു കൊണ്ട് പോകുമ്പോൾ ആവേശത്തോടെ പറഞ്ഞു. “പാസ്സാവാനുള്ളത് ഞാൻ എഴുതീട്ടുണ്ട്. ഈ ഒരു വിഷയത്തിന് ഇത്തിരി മാർക്ക് കുറഞ്ഞു ന്ന് കരുതി എനിക്ക് ഒന്നും വരില്ല.”
ഇറങ്ങി വരുന്ന അവനെ കാണാൻ വേണ്ടി കൊതിച്ചു നിന്ന അവളെ അതിനനുവദിക്കാതെ മിത്ര അവിടെ നിന്ന് വലിച്ചു കൊണ്ട് പോയി. കോളേജ് അവസാനിച്ചതിൽ ഏറ്റവും വലിയ സങ്കടം ഇനി അരിയർ പരീക്ഷകൾ എഴുതാൻ അവൻ വരുമ്പോൾ കാണില്ലല്ലോ എന്നത് തന്നെയായിരുന്നു. റിസൾട്ട് വരും വരെ.
കണ്ണൊന്നടച്ച് ദീർഘശ്വാസം എടുത്ത് കൊണ്ട് ശ്രേഷ്ഠ വീണ്ടും ആ രംഗമോർത്തു. റിസൾട്ട് കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും കൂട്ടുകാർക്കും ടീച്ചർമാർക്കും ഇപ്പൊ ഒടുക്കം ഇന്റർവ്യൂവറിനും തോന്നിയ അതേ ഞെട്ടൽ.
“ഇത്രയും മാർക്ക് വാങ്ങിക്കുന്ന ആൾ എങ്ങനെ ഒരു വിഷയത്തിൽ തോറ്റു?”
“തലേന്ന് നല്ല സുഖമില്ലായിരുന്നു. പരീക്ഷ നന്നായി എഴുതാൻ പറ്റിയില്ല” പലയിടത്തും യാന്ത്രികമായി കൊടുത്ത മറുപടിയോർത്ത് അവൾ ഒരിക്കൽ കൂടെ തളർന്നു.
ശ്രേഷ്ഠ ഫയൽ തുറന്ന് മാർക്ക് ലിസ്റ്റ് നോക്കി. മുകളിൽ തന്നെ ഇരിക്കുന്നു ആ മാർക്ക് ഷീറ്റ്. ജീവിതം തന്നെ മറ്റൊന്നാക്കിയ പരീക്ഷയുടെ മാർക്ക് ഷീറ്റ്. ആ ഒരൊറ്റ തോൽവിയിൽ നഷ്ടപ്പെട്ടു പോയ യൂണിവേഴ്സിറ്റി റാങ്ക്, ഓണേഴ്സ് ഡിഗ്രി, അമ്മയുടെ മുഖത്തെ ചിരി, സ്വപ്നം കണ്ട കമ്പനിയിൽ കിട്ടിയ പ്ലേസ്‌മെന്റ് നഷ്ടപ്പെട്ടത്. ഒരു റിസൾട്ടിൽ ലോകം കീഴ്മേൽ മറിഞ്ഞു. അരിയർ എഴുതി പിന്നീട് നല്ല മാർക്കിൽ പാസ്സായെങ്കിലും കഴിഞ്ഞ കാലത്തെ തിരുത്താനാവില്ലല്ലോ. ഒരുമിച്ചു ജോലിചെയ്യാമെന്ന് സ്വപ്നം കണ്ട കമ്പനിയിൽ ജോയിൻ ചെയ്യാൻ മിത്ര ഒറ്റയ്ക്ക് പോയ ദിവസം മുറിയടച്ച് അവളൊരുപാട് കരഞ്ഞു.
അന്ന് കൈവിട്ട് പോയെന്ന് കരുതിയ ജോലി തിരികെ കിട്ടാനൊരു സാധ്യതയാണിപ്പോൾ തുറന്നു വന്നിരിക്കുന്നത്. മുന്നത്തെ ഇന്റർവ്യൂവിലെ പെർഫോമൻസും അക്കാഡമിക് റെക്കോർഡും വെച്ച് ഒരു ചാൻസും കൂടെ. അതും മിത്രയുടെ കൂടെ ഇടപെടൽ കൊണ്ട്. ഇന്റർവ്യൂ കഴിഞ്ഞ ശ്വാസംമുട്ടലിൽ അവളോട് പോലും പറയാതെ നേരെ ഇറങ്ങി പോരുകയായിരുന്നു.
അപ്പോഴേക്കും അവളുടെ ഓർഡർ വന്നു. വെറുതെയാവുമെന്ന് മനസ്സ് പറഞ്ഞിട്ടും അവളാ ചോദ്യം വെയ്റ്ററോട് ചോദിച്ചു. “ഇവിടെ ശബരീഷ് അശോകൻ എന്നൊരാളുണ്ടോ?”
“അങ്ങനെ ഒരാളെ എനിക്കറിയില്ലല്ലോ. ഇവിടത്തെ മാനേജരുടെ പേര് ശബരി എന്നാണ്. സാറിന്റെ മുഴുവൻ പേരറിയില്ല. ഞാൻ വിളിക്കാം.”
ഇപ്പോൾ ഞെട്ടിയത് ശ്രേഷ്ഠയാണ്. പ്രതീക്ഷിച്ചതെല്ലാം കൈവിട്ടു പോകാൻ തുടങ്ങിയതിൽ പിന്നെ അവൾ തനിക്കനുകൂലമായി ഒന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, സോഷ്യൽ മീഡിയയിൽ എങ്ങും അവനില്ല. ഈ കഫേ ടാഗ് ചെയ്ത് ഒരു സുഹൃത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ അവനെ കണ്ടുവെന്ന ഒരൊറ്റ കാരണത്തിന്, മിത്രയുടെ ഭാഷയിൽ വട്ടു കാരണം ഇറങ്ങിയതാണ്. ആലോചിക്കും തോറും കയ്യും കാലും വിറയ്ക്കുന്നു. ദൂരെ നിന്ന് തെളിഞ്ഞ വെയിലിൽ അവന്റെ രൂപമുള്ള ഒരു നിഴൽ നടന്നു വരുന്നത് കണ്ടതും കണ്ണിൽ ഇരുട്ട് കയറും പോലെ അവൾക്ക് തോന്നി. കൈവിരലുകൾ ഐസ് പോലായി.
എത്ര കാലം കഴിഞ്ഞും, ഇഷ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നത് മനസ്സിൽ കുളിരു കോരിയിടുന്ന അനുഭൂതിയാണ്. അടിവയറ്റിൽ താളമിട്ടു പറക്കുന്ന പൂമ്പാറ്റകൾ പേടി പോലെ തോന്നിപ്പിക്കുന്ന മറ്റേതോ വികാരത്തിന്റെ ഈണമാണ് മൂളുന്നത്. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ സമയത്തിന്റെയും ഹൃദയത്തിന്റെയും താളം പതറുന്നത് അവളറിഞ്ഞില്ല.
“ശ്രേഷ്ഠ… ആശ്ചര്യമായിരിക്കുന്നുവല്ലോ.” അവൻ കൈ നീട്ടി അവളുടെ കയ്യിൽ തൊട്ടപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്.
“ആകെ മാറി പോയല്ലോ.” എന്നാണ് അവളുടെ വായിൽ നിന്ന് ആദ്യം വന്നത്.
“പിന്നല്ലാതെ, ഇഷ്ടമില്ലാത്ത ആ കോഴ്സ് വിട്ടപ്പോ തന്നെ ഞാൻ നന്നായി. ഇതിപ്പോ അച്ഛന്റെ ഒരു സുഹൃത്തിന്റെയാണ് ഈ സ്ഥാപനം. ഇതൊക്കെ നോക്കി നടത്തി സുഖായി പോണു. താനിവിടെ?”
അവൾക്കതുവരെ പരിചയമില്ലാത്ത അവന്റെ ചടുലമായ സംസാരത്തിൽ അവൾ പതറുന്നുണ്ടായിരുന്നു.
“ഞാനിവിടെ ഒരു ഇന്റർവ്യൂ നു വന്നതാ. സമയമായി പോട്ടെ.” അവൾ ബാഗുമെടുത്ത് വേഗത്തിൽ ഇറങ്ങി. ഒന്നും മനസ്സിലാവാതെ അവൻ അവള് പോയിടത്തേക്ക് നോക്കി നിന്നു. തിരികെ പോകാനായി തിരിഞ്ഞപ്പോഴാണ് ടേബിളിന്റെ പുറത്തൊരു ഫയൽ അവൻ ശ്രദ്ധച്ചത്. അവനത് തുറന്നു നോക്കി. അപ്പോഴേക്കും പോയ വേഗത്തിൽ അവൾ തിരികെ വന്ന് അവന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി. അവൻ ഫയലിൽ നിന്ന് കൈ വിടാതെ ചോദിച്ചു.
“തന്റെ മാർക്ക് ലിസ്റ്റല്ലേ ആ ഇരുന്നത്. ഒരു വിഷയത്തിൽ തോൽവിയോ? അതും താൻ?”
അവളൊന്നു ചിരിച്ചു. “അതെ. തനിക്ക് ചിലപ്പോൾ ഓർമ്മയുണ്ടാവില്ല. നമ്മൾ ഒരേ ബെഞ്ചിൽ ഇരുന്നെഴുതിയ ആ പരീക്ഷ.”
“എനിക്ക് നല്ല ഓർമയുണ്ട്.” അവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ ഇമവെട്ടാതെ അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.
“താനത് പാസ്സായോ?” ശ്രേഷ്ഠ തന്റെ കണ്ണുകൾ അവനിൽ നിന്ന് പറിച്ചു പുറത്തേക്കെറിഞ്ഞു കൊണ്ട് ചോദിച്ചു.
“ഞാനോ? ഇല്ല. അതും ഞാൻ പൊട്ടി. ഇന്റേണൽ മാർക്ക് ഇല്ലായിരുന്നു.”
ബുദ്ധിഭ്രമം വന്നവളെ പോലെ അവൾ ചിരിച്ചു.
“ഞാനും ആ പരീക്ഷയിൽ തോറ്റു. എന്റെ റാങ്കും ഓണേഴ്സും ജോലിയും എല്ലാം അതിനൊപ്പം പോയി.” അവളുടെ ചിരി ഗദ്ഗദത്തിൽ അവസാനിച്ചു.
“അതെങ്ങനെ? ഞാനാണ് അതിനു കാരണമെന്നാണോ? അതിനു പകരം ചോദിക്കാനാണോ ഈ വരവ്?” അവൻ കുറ്റബോധത്തോടെ ചോദിച്ചു.
“അയ്യോ അല്ല. ഞാൻ പാസ്സാവാനുള്ളതൊക്കെ എഴുതിയിരുന്നു. എന്നിട്ടും ഞാൻ തോറ്റു. എങ്ങനെയെന്ന് ഇന്നും അറിയില്ല. പിന്നെ തന്നേ കാണാൻ വന്നത്… അന്ന് ഉത്തരമെഴുതി തന്നത് പോലെ, ഇതും എന്തിനെന്ന് അറിയില്ല.” അവൾ താഴേക്ക് നോക്കി.
“ഒരു പത്തു മിനിറ്റ് ഇവിടെ ഇരിക്കാമോ? എവിടെയും പോകരുത്. ഞാനിപ്പോ വരാം.” ശബരീഷ് ധൃതിയിൽ പുറത്തേക്ക് പോയി. എന്ത് ചെയ്യണമെന്ന് അറിയാതെ കുറെ നേരം അവളവിടെ വെരുകിനെ പോലെ നിന്നും നടന്നും ഇരുന്നും തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും സമയം തള്ളി നീക്കി കൊണ്ടിരിക്കുമ്പോഴാണ് മിത്രയുടെ ഫോൺ വരുന്നത്.
“ഡീ HR ലെ നമ്മടെ ചങ്കിന്റെ മെസ്സേജ് ഉണ്ടായിരുന്നു. ജോലി സെറ്റ്. അവര് നിന്നിൽ പൂർണ്ണമായും തൃപ്തരാണ്. മെയിൽ ഇപ്പൊ വരും. വൈകിട്ട് റൂമിൽ എത്തീട്ട് നമ്മക്ക് പൊളിക്കാ. നീയെവിടെയാ ഇപ്പൊ?”
“Soul brew Cafe.”
“ഡീ നിന്നോട് ഞാൻ പറഞ്ഞതല്ലേ….” ശബരി തിരികെ വരുന്നത് കണ്ട് മിത്ര പറയുന്നത് ബാക്കി എന്തെന്ന് കേൾക്കാൻ നിൽക്കാതെ അവൾ കോൾ കട്ട് ചെയ്തു ഫോൺ സൈലന്റ് ആക്കി.
അവന്റെ കയ്യിലൊരു ഡയറിയുണ്ടായിരുന്നു. ശ്രേഷ്ഠയുടെ എതിരെയുള്ള ചെയറിൽ ഇരുന്ന് കൊണ്ട് അവനാ ഡയറി തുറന്നു. മടക്കി വെച്ച മൂന്നാലു ഉത്തര കടലാസുകൾ. അതിൽ തന്റെ കയ്യക്ഷരം അവൾ തിരിച്ചറിഞ്ഞു. തട്ടിപ്പറിച്ചു നോക്കിയപ്പോൾ അതിൽ മൂന്നെണ്ണം അവന്റെ വിഷയത്തിന്റെ ഉത്തരങ്ങൾ എഴുതിയതും ഒന്ന് അവളുടെ വിഷയത്തിന്റേതും ആയിരുന്നു. രണ്ടു പുറങ്ങളിലായി മൂന്നു ചോദ്യങ്ങളുടെ ഉത്തരങ്ങൾ എഴുതിയ തന്റെ ഉത്തരകടലാസ്. അന്നത്തെ പരവേശത്തിലും ധൃതിയിലും അവനു ഉത്തരമെഴുതാൻ കൈമാറിയ പേപ്പറിൽ അതും പെട്ടിരുന്നു. ആവേശത്തിൽ പേപ്പർ കൊടുത്ത് ഇറങ്ങി പോന്നപ്പോൾ അത് ശ്രദ്ധിച്ചില്ല. എങ്ങനെ തോറ്റു എന്നതിന്റെ ഉത്തരം വെളിപ്പെട്ടു വന്നു കയ്യിലിരിക്കുന്നു. അതുവരെ പഴിച്ച വിധിയെയും ഉത്തരക്കടലാസ് നോക്കിയ ആളെ പറഞ്ഞ ശാപവാക്കുകളും പിന്നെയുമെന്തൊക്കെയോ ചിന്തകളിൽ പാളി വന്നു പോയി.
അന്നേരമത്രയും അവളെ തന്നെ നോക്കി ഇരിക്കായിരുന്നു അവൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളൊരിക്കൽ കൂടെ പതറി. ധൈര്യം തിരിച്ചു വന്നെന്ന് വരുത്തിക്കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി..
“ഇതെന്തിനാ എടുത്തു വെച്ചേ?” അവൾ ചോദിച്ചു.
“ഉത്തരക്കടലാസല്ലേ, എക്സാം ഹാളിൽ കളഞ്ഞിട്ട് വരാൻ പറ്റില്ലല്ലോ. തന്റെ കയ്യക്ഷരം കണ്ടാൽ തനിക്കൂടെ പ്രശ്നമല്ലേ. പിന്നെ, അത്തരത്തിൽ ഒരു പരീക്ഷാനുഭവം എനിക്കും ആദ്യമായിരുന്നു. എന്തിനാണ് എന്നോട് ഇത്രയും അടുപ്പം കാണിക്കുന്നത് എന്ന് മനസ്സിലായില്ല. എന്നാൽ അപ്പോൾ മറ്റെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അന്നോളമാരും എന്നോട് അങ്ങനെ ഒരു പരിഗണന കാണിച്ചിട്ടില്ല. ആവശ്യപ്പെട്ടപ്പോൾ പോലും.” അൽപ്പ നേരത്തേക്ക് ഒന്ന് നിർത്തി കൊണ്ട് അവൻ തുടർന്നു
“അല്ലെങ്കിൽ ഒരു പക്ഷെ, ഞാനെപ്പോഴോ മറ്റൊരു വിധത്തിൽ ആഗ്രഹിച്ച എന്തൊക്കെയോ ആ രൂപത്തിൽ എനിക്ക് കിട്ടുന്നുവെന്നൊരു തോന്നൽ. ആദ്യം തോന്നിയത് സഹതാപമാണെന്നാണ്. പിന്നെ പരിഗണനയായി തോന്നി. പക്ഷെ പിന്നീടെപ്പോഴോ തിരിച്ചറിയാത്ത എന്തോ ഒന്ന് തന്റെ കണ്ണിൽ… നമ്മൾ ക്യാമ്പസ്സിൽ വെച്ചു കണ്ടപ്പോഴൊക്കെ തന്റെ കണ്ണിൽ ഞാനത് കണ്ടിരുന്നു. പക്ഷെ ഇതൊക്കെ അങ്ങോട്ട് വന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല എന്നതാണ് സത്യം.”
ഒട്ടും പതർച്ചകൾ ഇല്ലാതെ അവൻ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു. ഇനിയുമവിടെ ഇരുന്നാൽ താൻ പതറി പോകുമെന്ന് അവൾക്ക് തോന്നി. അവൾ എണീറ്റു. അവൻ പതിയെ അവളുടെ വിരലുകളിൽ കൈ അമർത്തി. അവളെ കൈ പെട്ടെന്ന് പിൻവലിച്ചു കൊണ്ട് പറഞ്ഞു,
“പോകണം. കൂട്ടുകാരി കാത്ത് നിൽക്കുന്നു.”
അവളെണീറ്റപ്പോൾ അവനും കൂടെ എണീറ്റു കൊണ്ട് ചോദിച്ചു. “ഇനിയെന്നാണ് ഇങ്ങോട്ട്?”
അവൾ തിരിഞ്ഞു നിന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, “മിത്രയുടെ കാൾ വന്നിരുന്നു. ഇവിടത്തെ ജോലി ശരിയായി. ഇനി ഇവിടെയൊക്കെ തന്നെയല്ലേ. നേരം പോലെ കാണാം.”
പോക്കറ്റിൽ നിന്ന് അവനൊരു കാർഡ് എടുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു, “വിളിച്ചിട്ട് വരൂ.”
അവൾ കാർഡ് വാങ്ങി കയ്യിൽ വെച്ചിട്ട് ചോദിച്ചു,
“ആ നീലക്കല്ലു മോതിരമെവിടെ?” അവന്റെ ചിരി കണ്ടപ്പോഴാണ് അതൊരു അബദ്ധമായിയെന്ന് അവൾക്ക് തോന്നിയത്.
“എവിടെയോ കാണണം. പാകമാവാതായപ്പോ അഴിച്ചു മാറ്റിയതാ. അടുത്ത വട്ടം വരുമ്പോഴേക്ക് എടുത്തു വെക്കാം. പോരെ?” അവന്റെ മറുപടിയിലും പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
പുഞ്ചിരിയിൽ പൊതിഞ്ഞൊരു ബൈ പറഞ്ഞുകൊണ്ട് അവൾ ഇറങ്ങി നടന്നു. എത്ര വേണ്ടെന്നു വെച്ചിട്ടും തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കായില്ല. തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ തോന്നിയ ജാള്യത മറച്ചു വെച്ചു കൊണ്ട് പതിയെ കൈ വീശിക്കാണിച്ചുകൊണ്ട് അവർ കണ്ണുകളിൽ നിന്ന് പരസ്പ്പരം വേർപെടുവിച്ചു.
കഫെയുടെ വെളിയിൽ എത്തി ഫോണെടുത്തു നോക്കിയപ്പോൾ മിത്രയുടെ പത്തിരുപതു മിസ്സ്ഡ് കാളുകൾ. തുള്ളിച്ചാടുന്ന ഹൃദയവുമായി മൂളിപ്പാട്ടും പാടിക്കൊണ്ട് അവൾ മിത്രയെ ഡയൽ ചെയ്തു. അവൾക്ക് മിത്രയോട് പറയാനൊത്തിരിയുണ്ടായിരുന്നു. പെട്ടെന്നാണ് അവൾ അതോർത്തത്. കാൾ കട്ട് ചെയ്തുകൊണ്ട് ബാഗിൽ നിന്ന് അവൻ തന്ന കാർഡ് എടുത്ത് നമ്പർ സേവ് ചെയ്ത് അവൾ ആ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു.
“Hi, ഞാനാണ്.”
ഉടനെ തന്നെ മറുപടിയും വന്നു.
“മനസ്സിലായി.”
അതിനു മറുപടി അയക്കും മുന്നേ, മിത്രയുടെ വീഡിയോ കാൾ വന്നു. ഇനിയും ഫോൺ എടുത്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അറിയാവുന്നത് കൊണ്ട് തന്നെ ചുവന്നു തുടുത്ത മുഖത്തെ ഉൾച്ചുണ്ടു കടിച്ചു പിടിച്ചു നിയന്ത്രിച്ചു കൊണ്ട് അവളാ കാൾ എടുത്തു. ഉരുൾ പൊട്ടൽ പോലെ ചൊരിഞ്ഞു വീണ ചോദ്യങ്ങളിൽ ‘നീ ഇപ്പോൾ എവിടെയാ?’ എന്ന ചോദ്യത്തിന് മാത്രം അവൾ ചിരിച്ചു കൊണ്ട് പുറകിലെ ബോർഡിലേക്ക് വിരൽ ചൂണ്ടി.
Soul brew Cafe
‘നീ റൂമിലേക്ക് വാ, എനിക്ക് ആദ്യം തൊട്ട് കേൾക്കണം. എന്നിട്ടാവാം ബാക്കിയൊക്കെ’ എന്ന് പറഞ്ഞു മിത്ര ഫോൺ വെക്കുമ്പോൾ ശ്രേഷ്ഠയുടെ ചുണ്ടിലെ ചിരി മിത്രയിലേക്കും പടർന്നിട്ടുണ്ടായിരുന്നു. ആ ചിരി മായ്ക്കാതെ അവൾ ഒരു മൂളിപ്പാട്ടോടു കൂടെ ക്യാബ് ബുക്ക് ചെയ്യാനുള്ള ആപ്പ് തുറന്നു. കാലം ചിലപ്പോൾ ദുർവിധികൾക്കിടയിൽ പോലും, ഒട്ടും പ്രതീക്ഷിക്കാത്ത പലതിനെയും പല രൂപത്തിൽ നമുക്കായി പൊതിഞ്ഞു വെച്ചിട്ടുണ്ടാകും. കാത്തിരിക്കുന്നവർക്കും തേടി ചെല്ലുന്നവർക്കും മാത്രം കയ്യെത്തിപിടിക്കാവുന്ന വിധത്തിൽ…


8 Comments
എനിക്ക് ഭയങ്കര ഇഷ്ടായി ചേച്ചി 😍
Thank you dear ❤️
നല്ല കഥ 👌👌
Thank you nandechi ❤️
പ്രണയത്തിൽ ആയിരിക്കുന്നവരുടെ ചെയ്തികളോ അല്ലെങ്കിൽ പ്രണയത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തികളുടെയോ ലോജിക് നോക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്തായാലും വായിച്ചു പോകാൻ നല്ല ഒഴുക്കുള്ള ഒരു കഥ. രമ്യ ഇടക്കെങ്കിലും ഇത്തരം പൈങ്കിളി കഥകൾ എഴുതിയാൽ സന്തോഷം
എന്നെയൊരു പൈങ്കിളി എഴുത്തുകാരിയായി കാണാൻ എനിക്കൊരു മടി. അതോണ്ടാ.
ഇങ്ങനെ ഇടയ്ക്കിടെ എഴുതിക്കൂടെ പെണ്ണെ ❤️❤️❤️
നല്ല ഒരു feel good movie കണ്ടത് പോലെ ❤️
ഒത്തിരി സ്നേഹം മഞ്ജു ചേച്ചി 😍