നനഞ്ഞ കൈ നേര്യതിൻ്റെ അറ്റത്തു തുടച്ചു കൊണ്ട് അമ്മിണിയമ്മ വരാന്തയിലേക്കു വന്നു.
”ആഹാ ഇവിടിരിക്കുവാണോ? മുറിയിൽ നോക്കിയിട്ടു കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു …….”
“നീയെന്താ വിചാരിച്ചത്? ഈ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നിന്നെക്കളഞ്ഞിട്ട് എവിടേലും പോയെന്നാണോ?പറയെൻ്റമ്മിണിക്കുട്ടീ”
സുകുമാരൻ മാഷ് പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചു.
അമ്മിണിയമ്മ ഒന്നും മിണ്ടാതെ മാഷിൻ്റടുത്തു വന്നിരുന്നു.
”നീയല്ലേടീ എൻ്റെ ഊന്നുവടി . നീയില്ലെങ്കിൽ ഞാനില്ലെന്നു പറയുന്ന പോലെ “
”അവനെന്ത്യേ? കാറിൻ്റെ ശബ്ദം കേട്ടാണ് ഞാനിറങ്ങി വന്നത്. “
മാഷ് മകനെ അന്വേഷിച്ചു.
രണ്ടു മക്കളാണവർക്ക്. മൂത്ത മകൻ സുനിലിനോടൊപ്പമാണ് രണ്ടുപേരും. മകൾ സുചിത്ര കുടുംബസമേതം ദുബായിലാണ്.
”അവൻ ആഡിറ്റോറിയത്തിലെ കാര്യമെന്തോ ചോദിക്കാൻ പോയി “
’എന്തിനാ ഇപ്പോൾ ആഡിറ്റോറിയം ?”
സുകു മാഷിന് ചെറിയ മറവിയൊക്കെയുണ്ട്.
”അതു കൊള്ളാം. നമ്മുടെ അറുപതാം വിവാഹ വാർഷികം അടിപൊളിയായി ആഘോഷിക്കാനല്ലേ പിള്ളേരുടെ പ്ലാൻ. ഇത്ര പെട്ടെന്നു മറന്നു പോയോ?”
”നീയെന്നെ കളിയാക്കണ്ട നിന്നെക്കാളും ഓർമ്മ എനിക്കിപ്പോഴുമുണ്ടു കേട്ടോ കൊച്ചമ്മിണീ “
അമ്മിണിയമ്മ എന്തോ ഓർത്ത് ഊറിച്ചിരിച്ചു.
”ഉം? എന്താ?” സുകു മാഷിനതറിഞ്ഞേ പറ്റൂ.
”അല്ല ഞാനോർക്കുവാരുന്നു. അറുപതു വർഷം മുമ്പത്തെ കാര്യങ്ങൾ. അതൊക്കെ ഓർമ്മയുണ്ടോ? പെണ്ണുകാണാൻ വന്നതും കല്യാണവും ആദ്യരാത്രിയുമൊക്കെ ഓർക്കുന്നോ?”
”അതൊക്കെ മറക്കാൻ പറ്റുമോ? അറുപതു വർഷം അറുപതുനിമിഷം പോലെ പോയി അല്ലേ അമ്മൂട്ടീ “
അമ്മിണിയമ്മ അമ്മിണിക്കുട്ടിയും കൊച്ചമ്മിണിയും അമ്മുക്കുട്ടിയും ഒക്കെയാണ് മാഷിന് .
ചാരുകസേരയിൽ ചാഞ്ഞിരുന്ന് മാഷ് കണ്ണുകളടച്ചു. അമ്മിണിയമ്മയും വർഷങ്ങൾക്കു പിറകിലേക്കു പോയി പഴയ പതിനാറുകാരിയായി.
” കെട്ടിക്കാറായ പെണ്ണാ ആ കൊച്ചു പിള്ളേരുടെ കൂടെ കൊത്താം കല്ലുകളിച്ചും മരം കേറിയും നടക്കുന്നത്. എടീ അമ്മിണീ ഇങ്ങോട്ടു വന്ന് അടുക്കളയിൽ വല്ലതും സഹായിക്ക്. വല്ല വീട്ടിലും ചെന്നു കേറുമ്പോൾ പഴി എനിക്കായിരിക്കും. “
അമ്മയുടെ സ്ഥിരം വായ്ത്താരി കേട്ടു കേട്ട് അമ്മിണിക്കുട്ടിയ്ക്ക് ചെവി തഴമ്പിച്ചു. അവളതൊന്നും വക വെയ്ക്കാതെ അനിയനും അനിയത്തിയുമായി തല്ലു കൂടിയും മാവിലും നെല്ലിയിലും പേരയിലും വലിഞ്ഞു കയറിയും കുളത്തിൽ നീന്തിത്തുടിച്ചും ദിവസങ്ങൾ കഴിച്ചു.
പത്താം ക്ലാസിൽ തോറ്റപ്പോൾ ഇനി പഠിക്കണ്ടെന്ന് അമ്മയും അമ്മാവനും കൂടി ഒറ്റക്കെട്ടായി നിന്നു. ഒന്നു കൂടി എഴുതട്ടെയെന്നു പറഞ്ഞ അച്ഛന് അവരുടെ എതിർപ്പു മറികടക്കാനായില്ല.
”ഇനി പഠിച്ചിട്ടെന്തിനാ? അവൾ വീടു നോക്കാൻ പഠിക്കട്ടെ. കൊള്ളാവുന്ന ഒരാലോചന വന്നാൽ കല്യാണവും നടത്താം. “
അമ്മാവൻ പറഞ്ഞാൽ പിന്നെ അച്ഛനുമമ്മയ്ക്കും അപ്പീലില്ല.
അന്നൊരു ഞായറാഴ്ചയായിരുന്നു. കിളിമരത്തിൻ്റെ കൊമ്പിൽക്കയറി നിന്ന് മുല്ലപ്പൂ പിച്ചി പാവാടത്തുമ്പിൽ ശേഖരിക്കുമ്പോഴാണ് രണ്ടു പേർ പടി കടന്നുവന്നത്.
ആരെങ്കിലുമാവട്ടെ എന്നു ചിന്തിച്ച് അവൾ തൻ്റെ ജോലി തുടർന്നു.
”അമ്മിണിയേച്ചീ അമ്മ വിളിക്കുന്നു. വേഗം വാ ”
അനിയൻ വന്നു വിളിച്ചപ്പോഴും അവളവനെ കൊഞ്ഞനം കുത്തിയതല്ലാതെ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.
ഇതെല്ലാം നോക്കിക്കൊണ്ടൊരാൾ തിണ്ണയിലിരുന്നതും അവളറിഞ്ഞില്ല.
“അമ്മിണിക്കുട്ടീ”
അച്ഛമ്മ വിളിച്ചപ്പോഴാണ് ഓടിയിറങ്ങിയത്. കസേരയിലിരുന്നവരുടെയിടയിൽക്കൂടി അവൾ അടുക്കളയിലെത്തി.
“നിന്നെക്കാണാൻ വന്നതാ ഈ ഉപ്പേരിയും പഴവും അങ്ങോട്ടെടുത്തോ .ചായ ഞാൻ കൊണ്ടുവരാം.”
അമ്മയുടെ പിറകെ അവളും വരാന്തയിലെത്തി . തല നരച്ച ഒരമ്മാവനും വെള്ള ഷർട്ടും മുണ്ടും ചീകിയൊതുക്കിയ മുടിയുമായി മറ്റൊരാളും.
അവൾ ഓടി അകത്തേക്കു പോയി.
“നിന്നെ അവർക്കിഷ്ടപ്പെട്ടു. അതൊരു മാഷാണ്. നിൻ്റെ കുഞ്ഞു കളിയൊന്നും ഇനി നടപ്പില്ല കുട്ടീ”
അച്ഛമ്മ നിറഞ്ഞ സന്തോഷത്താൽ അവളെ ചേർത്തണച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
അമ്മയുടെ മാലകളും വളകളുമെല്ലാം മിനുക്കിയെടുത്തു. തട്ടാൻ ഭാസ്ക്കരനെക്കൊണ്ട് ഒരു നെക്ലസും ജിമുക്കിയും മോതിരവും പണിയിച്ചു. ടൗണിൽ പോയി സാരികൾ വാങ്ങി. ബ്ലൗസുകൾ തയ്പ്പിച്ചു.
മുറ്റത്ത് പന്തലൊരുങ്ങി. ആദ്യമായി സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് മുടിയിൽ മുല്ലപ്പൂമാല ചൂടി അമ്മിണിക്കുട്ടി മാഷിൻ്റെ ഭാര്യയായി.
പിന്നെ പഴയൊരംബാസിഡർ കാറിൽ മാഷിൻ്റെ വീട്ടിലേക്ക്. ഇനി അനിയനും അനിയത്തിയ്ക്കുമൊപ്പം കളിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
കുളിച്ച് മുണ്ടും ബ്ലൗസുമിട്ട് അമ്മിണിക്കുട്ടി ഒരു ഗ്ലാസ് പാലുമായി മുറിയിലേക്കു ചെന്നു. മങ്ങിക്കത്തുന്ന പഴയൊരു ബൾബിൻ്റെ വെളിച്ചമേയുള്ളു.
മാഷ് പുറത്താരോടോ സംസാരിക്കുന്നതു കേൾക്കാം. കൈയിലെ വളകളിൽ തൊട്ടു തലോടി അവൾ മേശയിൽ ചാരി നിന്നു.
മാഷ് അകത്തേക്കു വന്നു. കതകടച്ചു.
ഷർട്ടൊന്നുമില്ല ഒറ്റ മുണ്ടു മാത്രം. അമ്മിണിക്കുട്ടിയ്ക്ക് ആ രൂപം കണ്ടപ്പോൾ ചിരിയാണു വന്നത്. ഒരു പൂണൂൽ കൂടിയുണ്ടെങ്കിൽ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടു തന്നെ. അന്നൊക്കെ ചിരിക്കാനവൾക്ക് കാരണമൊന്നും വേണ്ടായിരുന്നു. ചിരി വന്നാലോ നിർത്താനും പറ്റില്ല. അമ്മ കൊടുത്ത അടിയും നുള്ളുമൊന്നും ഫലം കണ്ടതുമില്ല. ചിരി മറയ്ക്കാൻ വാ പൊത്തിയെങ്കിലും അതു കൂടുതൽ ശക്തിയോടെ പുറത്തേക്കു തെറിച്ചു.
“എന്താ എന്താ ?”
മാഷിൻ്റെ ചോദ്യം കേട്ട മട്ടു നടിക്കാതെ അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
നാട്ടിലെ മാന്യനായൊരു മാഷാണ്. കല്യാണത്തിനു വന്നവരെല്ലാം പോയിട്ടില്ല. അവരും വീട്ടുകാരും എന്തു കരുതും? ആദ്യരാത്രിയിൽ മണവാട്ടി ഇങ്ങനെ ചിരിച്ചാൽ…..
മാഷാകെ അസ്വസ്ഥനായി.
തന്നേക്കാൾ 16 വയസ്സിനിളയ ചെറിയ പെൺകുട്ടിയാണെന്ന കാര്യം മറന്ന് അയാൾ അവളുടെ വായ പൊത്തിപ്പിടിച്ചു. ആ കയ്യൂക്കിൽ അവളുടെ ചിരി നിന്നു.
എപ്പോഴോ അമ്മിണിക്കുട്ടി ഉണർന്നു. താനെവിടെയാണ്? തലേന്നത്തെ സംഭവങ്ങളോരോന്നായി മനസ്സിലേക്കു വന്നു. തന്നെ കൊല്ലാൻ ശ്രമിച്ച ദുഷ്ടനെ വിട്ട് ഇപ്പോൾത്തന്നെ സ്വന്തം വീട്ടിലേക്കു പോകണം. എന്തൊരു ക്രൂരനാണയാളെന്ന് എല്ലാവരോടും വിളിച്ചു പറയണം.
അവൾ കണ്ണു തുറന്നു. ജനാലയിൽക്കൂടി വരുന്ന സൂര്യകിരണങ്ങൾ നേരം വെളുത്തിട്ടുണ്ട് എന്നറിയിച്ചു.
മുഖത്തേക്കിറ്റു വീഴുന്ന ജലകണങ്ങൾ തുടച്ച് അവളെഴുന്നേൽക്കാൻ ഭാവിച്ചു. കരഞ്ഞു ചുവന്നു വീർത്ത കണ്ണുകളോടെ തൻ്റെ നെറ്റിയിൽ തലോടിക്കൊണ്ടിരിക്കുന്നത് അയാളല്ലേ ആ മാഷ്.
അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് “എന്നോടുക്ഷമിക്കൂ ” എന്നു കെഞ്ചുന്ന അയാളുടെ മുഖത്ത് ദൈന്യത മാത്രം.
നിറഞ്ഞ സ്നേഹത്തോടെ അയാളവളെ കെട്ടിപ്പിടിച്ചുമ്മവെച്ചു.
പിന്നെ ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി അറുപതു വർഷം…
അമ്മിണിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ചുക്കിച്ചുളിഞ്ഞ രണ്ടു കൈകൾ ആ കണ്ണുനീർ തുടച്ചു കളഞ്ഞു.
”ഇതു സന്തോഷക്കണ്ണീരാണു മാഷേ “
” അമ്മയും അച്ഛനും ഇവിടിങ്ങനെയിരിക്കാതെ ഊണുകഴിക്കാൻ വന്നേ. ചേട്ടനിപ്പോഴെത്തും. “
മരുമകളുടെ വിളി കേട്ട് രണ്ടു പേരും എഴുന്നേററു .
#എൻ്റെരചന
#വിവാഹരാത്രി


14 Comments
നല്ല രസമുണ്ട്
ശരിയാണ്….. പണ്ട് കൂട്ടുകാരുമൊത്ത് കളിക്കുമ്പോഴും മരത്തിലിരിക്കുമ്പോഴുമൊക്കെയാണ് പെണ്ണുകാണാൻ പിടിച്ചു കൊണ്ടുപോകുന്നത്. ……. രസകരമായി ഒരു ആദ്യരാത്രിയെ അവതരിപ്പിച്ചു👍❤️
അതേ😀❤️
സ്നേഹം ഇലക്ട❤️❤️
👌👌
❤️❤️
പഴയക്കാലത്തെ കല്യാണം..👌👌👌
നമ്മുടെ അമ്മമാരുടെയോ അമ്മൂമ്മമാരുടെയോ അല്ലേ?❤️❤️
‘നല്ല കഥ 💕💕💕💕
❤️❤️
നല്ല ഒഴുക്കുള്ള ഭാഷ. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വഴി തിരിച്ചുവിട്ട കഥ.👏👍
സ്നേഹം ജോയ്സ്❤️❤️
പണ്ടത്തെ ഒട്ടുമിക്ക കല്യാണങ്ങളും ഇത് പോലെ ആയിരുന്നിരിക്കും അല്ലേ. ആരുമല്ലാത്തൊരാൾ പെട്ടെന്നൊരു ദിവസം മുതൽ എല്ലാമാകുന്നത്. 👌 👌ഒഴുകിയൊഴുകി പോകുന്ന പോലൊരു വായനാനുഭവം തന്നതിന് thanks ചേച്ചി 🥰🤗
നല്ല രസമായിട്ട് പഴയ കാല കല്യാണവും, ദാമ്പത്യം സുദൃഢമാകുന്ന സ്വാഭാവിക രീതിയും വരച്ചിട്ട രചന.ഒത്തിരി ഇഷ്ടമായി.👌👌👏❤️❤️