ഒരു കപ്പ് കോഫിയുമായി ഡെയ്സി വിശാലമായ വരാന്തയിൽ വന്നിരുന്നു. സ്‌പേഷ്യസ് ആയ ഈ സിറ്റ് ഔട്ട് ബേബിച്ചന്റെ ആശയമായിരുന്നു.
“പ്രായമായി നമ്മൾ തനിച്ചാവുന്ന സമയത്തു കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു കൊച്ചുവർത്താനം പറയാനും കാറ്റുകൊള്ളാനും വിശാലമായ ഒരിടം തന്നെ വേണമെടോ.”
നെടുതായി ഒന്നു നിശ്വസിച്ചുകൊണ്ട് ഡെയ്സി പരിസരമൊന്നാകെ ഒന്നോടിച്ചു നോക്കി.
നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ വന്നിരിക്കയാണ്. ബേബിച്ചൻ എല്ലാ സ്വപ്നങ്ങളും കൊരുത്തെടുത്ത ഈ വീട്ടിൽ… അവസാനം തനിയെ എത്തിയിരിക്കുന്നു.
ഒരിക്കൽ ഡാഡിയുടെ സ്വപ്‌നങ്ങളും ജീവിതവും അഭിമാനവും എരിഞ്ഞടങ്ങിയ ഇവിടെ താമസിക്കേണ്ട എന്നു മോനും മോളും നിർബന്ധിച്ചു പറഞ്ഞെങ്കിലും ബേബിച്ചന്റെ ആത്മാവിന് ഇവിടം വിട്ടു പോവാനാവില്ലെന്ന ചിന്ത ശക്തമായപ്പോൾ മനസ്സും പാദങ്ങളും ഇങ്ങോട്ടു എത്തിപ്പെടുകയായിരുന്നു.
ഇങ്ങോട്ടു പുറപ്പെടുന്നതിനു മുമ്പു ജോസുകുട്ടിയെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് പെയിന്റിങ്ങും ഫർണിഷിങ്ങും കൊച്ചു കൊച്ചു മെയിന്റനൻസ് വർക്കുകളും എല്ലാം അവൻ ഭംഗിയായി ചെയ്തു തീർത്തിരുന്നു.
ബേബിച്ചന്റെ തറവാട്ടിലുള്ളവരെ ആരെയും ഇങ്ങോട്ടു കണ്ടില്ല. അല്ലെങ്കിലും ഈ വീട് അവർക്ക് അന്യമായി തീർന്നിട്ട് വർഷങ്ങളേറെയായല്ലോ.
സൗദിയിൽ ഉണ്ടായിരുന്ന പല മലയാളികളും തിരുവനന്തപുരത്തോ എറണാകുളത്തോ വീട് വെക്കാൻ ഒരുങ്ങിയപ്പോൾ ബേബിച്ചൻ തറവാടിനോടു ചേർന്ന് വീട് വെക്കാൻ ആഗ്രഹിച്ചു. സ്വന്തക്കാരുടെയും വേണ്ടപ്പെട്ടവരുടെയും കൂടെ എന്നും കഴിയാനുള്ള കൊതിയോടെ..
ആ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാൻ വിധി സമ്മതിച്ചില്ലെന്നുള്ളത് വിരോധാഭാസം.ഒന്നോർത്താൽ എല്ലാം ആരോ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച പോലെ…..
സൗദിയിൽ ബേബിച്ചൻ ജോലി ചെയ്തിരുന്ന കമ്പനിക്കു എങ്ങനെയോ കുറച്ചു സാമ്പത്തിക ബാധ്യത ഉണ്ടായപ്പോൾ എം പ്ലോയീസിന്റെ ആനുകൂല്യങ്ങൾ ഒന്നൊന്നായി വെട്ടികുറക്കപ്പെട്ടു .ജോലി പോകുമെന്നുറപ്പായപ്പോൾ വേറെ ജോലിക്കു ആവുന്നതു പോലെ ശ്രമിച്ചെങ്കിലും ഒന്നും ഒത്തുവന്നില്ല. നിരാശരായ ബേബിച്ചനും കൂടെ ജോലി ചെയ്യുന്ന ഗോപനും കൂടി ഈസ്റ്റ് ആഫ്രിക്കയിലെ ഒരു ജോബ് ഓഫർ സ്വീകരിച്ചു.. ഗോപൻ ബേബിച്ചന്റെ നാട്ടുകാരനുമാണ്.
ഉഗാണ്ടയിലേയ്ക്കായിരുന്നു അവർക്കു പോകേണ്ടിയിരുന്നത്. സൗദിയിലെ സുഹൃത്തുക്കൾ പലരും നിരുത്സാഹപ്പെടുത്തിയതാണ്. നാട്ടിലറിഞ്ഞപ്പോൾ ബേബിച്ചന്റെ വീട്ടുകാരും എന്റെ വീട്ടുകാരും എതിർത്തു.
“പോകണമോ… നമുക്കുള്ളത് പോലെ കഴിഞ്ഞാൽ പോരെ?എന്റെ ശമ്പളം ഉണ്ടല്ലോ” എന്നൊക്കെ ഞാനും ആകുംപോലെ പറഞ്ഞു നോക്കി..
“നല്ല മാർക്കോടെ എഞ്ചിനീയറിംഗും പാസ്സ് ആയി ഈ അന്യ നാട്ടിൽ വന്നു കിടന്നിട്ട് ഈ നക്കാപിച്ച പൈസക്ക് ജോലി ചെയ്താൽ മതിയോടോ.. നമുക്ക് ഒരു ആത്മാഭിമാനം ഒക്കെ ഇല്ലേ?”
“അവരുടെ ജോബ് ഓഫർ മികച്ചതാണ്. നമ്മുടെ വീടുപണി തീർക്കണ്ടേ?എന്തെങ്കിലും സമ്പാദിക്കണ്ടേ? തിരിച്ചു നാട്ടിലേക്കു പോകുമ്പോൾ കൈയും വീശി പോകാൻ ഒക്കുമോ….”
ബേബിച്ചന്റെ ആത്മവിശ്വാസം കണ്ടപ്പോൾ പിന്നെ എതിരൊന്നും പറഞ്ഞില്ല.
“നീ വിഷമിക്കേണ്ട. നിന്നെയും കുഞ്ഞുങ്ങളെയും ഏറ്റവും പെട്ടെന്നു തന്നെ അങ്ങോട്ടു കൊണ്ടു പോകും. ഇവിടെ പേടിക്കാനൊന്നുമില്ലല്ലോ. എല്ലാവരും നമ്മുടെ പരിചയക്കാരല്ലേ. നിന്റെ ഹോസ്പിറ്റലിലെ കൂടുതൽ നേഴ്‌സുമാരും നമ്മുടെ നാട്ടുകാരല്ലേ.”
ബേബിച്ചൻ ആശ്വസിപ്പിച്ചു.
ഉഗാണ്ടയിൽ എത്തി വിളിച്ചപ്പോൾ വളരെ സന്തോഷവാനായിട്ടാണ് തോന്നിയത്.
ജിഞ്ച എന്ന സ്ഥലത്തായിരുന്നു അവർക്കു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. ഗുജറാത്തുകാരായ മധുവാണി ഗ്രൂപ്പിന്റെ കമ്പനി ആയിരുന്നു അത്. മധുവാണി ഗ്രൂപ്പ് ആ നാട്ടിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് ആണെന്നും ധാരാളം ഇന്ത്യക്കാർ വർഷങ്ങളായി അവിടെ താമസിക്കുന്നുണ്ടെന്നും ബേബിച്ചൻ പറഞ്ഞു.
ഫോൺ വിളിക്കുമ്പോൾ പലപ്പോഴും റേഞ്ചിന്റെ പ്രശ്നം ഉണ്ടായിരുന്നത് കൊണ്ട് എഴുത്തുകളിൽ കൂടിയായിരുന്നു കൂടുതൽ കമ്മ്യൂണിക്കേഷനും നടത്തിയിരുന്നത്.
അവർ ജോലിയിൽ പ്രവേശിച്ചെന്നും അവിടുള്ള മലയാളി കുടുംബങ്ങളെ പരിചയപെട്ടുവെന്നും ഒക്കെ അടുത്ത കത്തിൽ സൂചിപ്പിച്ചിരുന്നു..
ഗോപനും ബേബിച്ചനും രണ്ടു സ്ഥലത്തായിരുന്നു വർക്ക് കിട്ടിയത്. ക്വാർട്ടേഴ്‌സും മറ്റു സൗകര്യങ്ങളും കമ്പനി നൽകി.വീട്ടു ജോലികൾക്കായി മെയിൽ സെർവന്റ്സും മെയ്ഡ് സെർവന്റ്സും ഉണ്ടെന്നും എഴുതിയിരുന്നു.
അടുത്ത വർഷം നിങ്ങളെ ഇങ്ങു കൊണ്ടുപോരണം എന്നാണു വിചാരിക്കുന്നത്. അടുത്തു തന്നെ സ്കൂൾ ഉണ്ട്. മലയാളി ടീച്ചേഴ്സിനെയും കണ്ടു.
എല്ലാം ബേബിച്ചൻ പ്ലാൻ ചെയ്തിരുന്നു.
ചേച്ചീ….. …..
ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി. ലീന… ബേബിച്ചന്റെ അനിയന്റെ ഭാര്യ..
അവരാണ് തറവാട്ടിൽ താമസിക്കുന്നത്.
ഹൃദ്യമായി ചിരിച്ചു കൊണ്ടെണീറ്റു.
“ഞാൻ അങ്ങോട്ടു വരട്ടെ? ലീന സങ്കോചത്തോടെ ചോദിച്ചു.
“എന്തു ചോദ്യം.. വരൂ. ”
ലീനയെ അകത്തേക്കു ക്ഷണിച്ചു.
വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പങ്കു വെച്ചു.
മോന്റെയും മോളുടെയും കാര്യങ്ങൾ ലീന ചോദിച്ചറിഞ്ഞു.
“ജോസുകുട്ടിയിൽ നിന്നും കുറച്ചു വിശേഷങ്ങൾ ഒക്കെ അറിയുമായിരുന്നു.” ലീന പറഞ്ഞു.
പോകാൻ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.. ‘ചേച്ചി ഞങ്ങളോടു ക്ഷമിക്കണം. അന്നങ്ങനൊക്കെ സംഭവിച്ചു പോയി. ചേർത്തുപിടിക്കേണ്ട സമയത്തു തള്ളിക്കളഞ്ഞു എന്നു പറഞ്ഞ് ചാച്ചനും അമ്മച്ചിക്കും മരിക്കുന്ന വരെ സങ്കടമായിരുന്നു. ഒന്നും മനസ്സിൽ വെക്കല്ലേ.”
എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിച്ച പോലെ തോന്നി.
“ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുകണ്ടപ്പോൾ എല്ലാവരുടെയും ഭയം മാറി.. ” വിദൂരതയിലേക്ക് കണ്ണു നട്ട് ഞാൻ പറഞ്ഞു.
ലീനയുടെ മുഖം മ്ലാനമായി.
അടുത്ത നിമിഷം അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി.
ഞാൻ പെട്ടെന്നു വിഷയം മാറ്റാൻ വേണ്ടി അവരുടെ കുട്ടികളുടെ വിശേഷങ്ങൾ തിരക്കി.
അമ്മച്ചി മരിച്ചിട്ട് ഒരാണ്ട് കഴിഞ്ഞു. ചേച്ചി അറിഞ്ഞിരുന്നോ?
ലീന സങ്കോചത്തോടെ പറഞ്ഞു.
ഉം.. അറിഞ്ഞിരുന്നു.ജോസുകുട്ടി വിളിച്ചപ്പോൾ പറഞ്ഞു.
ലീന പോയിക്കഴിഞ്ഞപ്പോൾ സ്വയം കുറ്റപ്പെടുത്തി. എനിക്കെന്തിന്റെ കേടായിരുന്നു?
അവരെ എന്നല്ല ആരെയും കുറ്റപ്പെടുത്താൻ പറ്റൂല. ഒരു ഡെഡ്ലി ഡിസീസ്.. മരണം ഉറപ്പുള്ള രോഗം…. എന്നു ലോകം വിധിയെഴുതിയ അതേ രോഗം മൂലം മരിച്ചു എന്നു കരുതുന്ന ഒരാൾക്ക് അവരവരുടെയും വൃദ്ധരായ മാതാപിതാക്കളുടെയും സുരക്ഷയെ കരുതിയായിരിക്കും വീട്ടിൽ മരണശയ്യ ഒരുക്കാൻ അനുവദിക്കാതിരുന്നത്.
സൗദിയിൽ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് ഗോപന്റെ ഫോൺ വന്നത്.
“ഡെയ്സിയെയും കുട്ടികളെയും നാട്ടിലേക്ക് കയറ്റി വിടുക. ബേബിച്ചന് സുഖമില്ല. ഞങ്ങൾ നാട്ടിലേക്കു വരുന്നു. ”
ഹെഡ് നേഴ്സ് ഡാലി ചേച്ചി മെസ്സേജ് കൊടുത്തയക്കുകയായിരുന്നു.
വല്ലാത്ത കൺഫ്യൂഷൻ ആയിരുന്നു. ഒന്നും മനസ്സിലാകുന്നില്ല. ആരോടാണ് ചോദിക്കുക? മക്കളെ ചേർത്തുപിടിച്ചങ്ങനെ ഇരുന്നു.
സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് പിറ്റേ ദിവസം തന്നെ നാട്ടിലേക്കു കയറ്റി വിട്ടു.
എയർപോർട്ടിൽ തന്നെയും മക്കളെയും കൊണ്ടുപോകാൻ ആരൊക്കെയോ എത്തിയിരുന്നു. ആരാണെന്നു പോലും ഓർമ്മയില്ല. ഒന്നുരിയാടാൻ പോലും ഭയമായിരുന്നു.
ഭയപ്പെട്ടിരുന്നതെന്തോ സംഭവിച്ചിരിക്കുന്നുവെന്നു മനസ്സിലായി.
ജിഞ്ചക്കടുത്തുള്ള ലുഗാസി എന്ന സഥലത്തുള്ള ഒരു ഹോസ്പിറ്റലിൽ മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയിലായിരുന്നുവെന്നും ബോഡി രണ്ടു ദിവസത്തിനുള്ളിലെ നാട്ടിലെത്തുവെന്നും ഗോപൻ അനുഗമിക്കുന്നുണ്ടെന്നും വീട്ടിലെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലായി.
അവിടുത്തെ മലയാളികൾ മുൻകൈ എടുത്താണ് കാര്യങ്ങൾ സ്പീഡ് അപ്പ് ആക്കിയത്.
ഗോപനാണ് ഫോൺ ചെയ്തു വിവരങ്ങൾ നൽകുന്നത്. ഇങ്ങോട്ടു പറയുന്നത് കേക്കാമെങ്കിലും ഇവിടെ നിന്നു അങ്ങോട്ടു ചോദിക്കുന്നത് റേഞ്ച് പ്രശ്നം മൂലം ക്ലിയർ അല്ല പോലും.
രാത്രിയിൽ ഉറങ്ങിയും ഉറങ്ങാതെയും നേരം വെളുപ്പിച്ചു. വെളുപ്പിനെ ഹാളിൽ നിന്നും സംസാരം കേട്ടു.ബന്ധുക്കൾ എല്ലാവരും ഉണ്ട്.
“ഇതായിരുന്നു അസുഖം എന്ന് ആരെങ്കിലും അറിഞ്ഞാൽ എല്ലാവരും ചേർന്ന് നമ്മളെ ഒറ്റപ്പെടുത്തും. അതിനും പുറമെ ചികിത്സയില്ലാത്ത രോഗം അല്ലേ ചാച്ചാ. അതുകൊണ്ട് വീട്ടിനകത്തു ബോഡി വെക്കാതെ നോക്കണം.”
ആരും ഒന്നും മിണ്ടുന്നില്ല.കുറച്ചു കഴിഞ്ഞ് ചാച്ചന്റെ പെങ്ങളുടെ മകൻ ചോദിച്ചു. “ആന്റിയെയും കുട്ടികളെയും ടെസ്റ്റ് ചെയ്യേണ്ടേ?”
തലച്ചോറിൽ ഒരു ഇടി വെട്ടി. കുഞ്ഞുങ്ങടെ മുഖത്തേക്ക് നോക്കി.
വന്നു കേറിയപ്പോൾ മുതൽ തനിക്കും കുഞ്ഞുങ്ങൾക്കും എന്തോ ഒരു സുഖമില്ലായ്മ ഫീൽ ചെയ്തിരുന്നതിന്റെ കാരണമപ്പോൾ ഇതാണ്.
കുറച്ചു നേരം ശാന്തമായി ഇരുന്നു. മനസ്സിനെ ഒന്നു വരുതിയിലാക്കി. പിടിച്ചു നിന്നേ പറ്റു.
മുറ്റത്തേക്കിറങ്ങി.ബേബിച്ചന്റെ പണി തീരാത്ത വീടിന്റെ താക്കോൽ അമ്മച്ചിയുടെ കയ്യിൽ നിന്നും വാങ്ങി.
സത്യത്തിൽ മറ്റു പണികളെല്ലാം തീർത്തിട്ടിരിക്കുകയായിരുന്നു. ഫ്ളോറിങ്ങും പെയിന്റിംഗും ആണ് ബാക്കിയുള്ളത്.
മുറ്റവും പരിസരവും തൂത്തു വൃത്തിയാക്കി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്നെ ഒരു ബെഡ്‌റൂമും കിച്ചണും ബാത്റൂമും അത്യാവശ്യം താമസിക്കാവുന്ന രീതിയിൽ ആക്കിയെടുത്തിരുന്നു. പലപ്പോഴായി സൗദിയിൽ നിന്നും കൊണ്ടു വന്ന സാധനങ്ങൾ കബേർഡുകളിൽ അടുക്കി വെച്ചിരുന്നു.
അതേതായാലും ഇപ്പോൾ ഉപകാരമായി.
തിരിച്ചു പോകുന്നതിനു മുമ്പു ഒരു ദിവസം ഇവിടെ താമസിക്കാമെന്നു പറഞ്ഞപ്പോൾ വീടു കൂദാശ കഴിഞ്ഞിട്ടു മതിയെന്ന് പറഞ്ഞു തടസ്സം നിന്നത് ഞാനാണ്.
ഉച്ചകഴിഞ്ഞു കുഞ്ഞുങ്ങളെ കൂട്ടി അങ്ങോട്ടു കയറി.
പിറ്റേന്ന് എയർപോർട്ടിലേക്കു പോകാൻ വേണ്ടി ജോസുമോനും അമ്മയും എത്തി. അവരുടെ കൂടെ പുറപ്പെടുമ്പോൾ മനസ്സും മുഖവും കല്ലാക്കി വെച്ചിരുന്നു. താൻ തളർന്നാൽ കുഞ്ഞുങ്ങൾ വിഷമിക്കും. രണ്ടു ദിവസം കൊണ്ട് അവർക്കുണ്ടായ മെന്റൽ ട്രോമാ എത്രയെന്നു ഊഹിക്കാൻ പോലും പറ്റില്ല.
അപരിചിതരായ ധാരാളം ആളുകൾ… അവ്യക്തമായതെങ്കിലും അലോസരപ്പെടുത്തുന്ന സംസാരങ്ങൾ…. ശാപവചനങ്ങളും കുറ്റപ്പെടുത്തലുകളും.. സ്വർഗ്ഗതുല്യമായ ജീവിതത്തിൽ നിന്നും പാതാളത്തിലേക്കുള്ള വീഴ്ച..
ജോസുമോന്റെ കൂടെ വന്ന അമ്മ എന്റെ മുഖം ശ്രദ്‌ധിച്ചിട്ടു പറഞ്ഞു… “മോളെ നീ ഒന്നു കരഞ്ഞു സങ്കടം തീർക്കണം.. മനസ്സിൽ അടക്കി വെക്കരുത്.”
വെറുതെ തലയാട്ടി. എന്റെ മുന്നിലെ കനൽ പാത അമ്മക്കറിയില്ലല്ലോ.
എംബാം ചെയ്ത ബോഡിയെ ഗോപൻ അനുഗമിച്ചിരുന്നു.
പറയാൻ വാക്കുകളില്ലാതെ ഗോപൻ മുന്നിൽ നിന്നു.
ഗോപനോടു ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ആർത്തലച്ചു നിന്നു.
എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഗോപൻ പതുക്കെ പറഞ്ഞു. “എല്ലാം വിശദമായി പറഞ്ഞിട്ടേ ഞാൻ തിരിച്ചു പോകുകയുള്ളു.
ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ മക്കളെയും കൊണ്ടു ഉടനെ തന്നെ തിരികെ സൗദിക്കു പോകാൻ തീരുമാനിച്ചു.
തന്നേക്കാളും റിലീഫ് വേണ്ടത് അവർക്കാണ്. തുറിച്ചു നോട്ടങ്ങളും സഹതാപ പ്രകടനങ്ങളും അവർക്കു മടു ത്തെന്നു മനസ്സിലായി.
കുട്ടികളെയും കൊണ്ടു എലിസാ ടെസ്റ്റ് ചെയ്യാൻ ഹോസ്പിറ്റലിലേക്ക് പോയി. ബാങ്കിലെ കാര്യങ്ങളും ബേബിച്ചന്റെ ഒരു വർഷത്തെ റെമിറ്റൻസിന്റെ കണക്കുകളും ശരിയാക്കി. പഞ്ചായത്ത് ഓഫീസിലും മറ്റു ഗവണ്മെന്റ് ഓഫീസുകളിലും ബേബിച്ചനുമായി ബന്ധപ്പെട്ടു അത്യാവശ്യം ചെയ്യേണ്ട നടപടി ക്രമങ്ങൾ ജോസുമോനെ ഏൽപ്പിച്ചു.
ഞങ്ങളുടെ വീട് വാടകയ്ക്ക് എടുക്കാൻ ആരെങ്കിലും വന്നാൽ അത്യാവശ്യം പണികൾ ചെയ്തു കൊടുത്തേക്കാൻ നിർദ്ദേശിച്ചു താക്കോലും അവനെ ഏൽപ്പിച്ചു.
തിരികെ ഉഗാണ്ടയിലേക്കു തിരിക്കുന്നതിനു മുമ്പ് ഗോപൻ കാണാൻ വന്നു.
“ഡെയ്സിയോട് എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല. ”
“കുറച്ചു നാളുകളായി ബേബിച്ചന് ഇടയ്ക്കിടയ്ക്ക് ജലദോഷം വരുമായിരുന്നു. പുറമേ വല്ലാത്ത ക്ഷീണവും മസിൽ പെയിനും… ഭക്ഷണം ശരിയാകാഞ്ഞിട്ടാണെന്നാണ് അവൻ പറഞ്ഞുകൊണ്ടിരുന്നത്. ”
“അടുത്ത ദിവസങ്ങളിൽ അവനെ ഓഫീസിൽ കാണാഞ്ഞതു കൊണ്ട് ഞാൻ ക്വാർട്ടേഴ്സിൽ അന്വേഷിച്ചു പോയപ്പോൾ അവശനായി കിടക്കുന്നതു കണ്ട് ലുഗാസിയിലെ കവോളു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. വൈറൽ ഹെപ്പടൈറ്റിസ് എന്നായിരുന്നു അവരുടെ ഡയഗ്നോസിസ്. ”
“ജോലിയിൽ കയറിയ ആദ്യ നാളുകളിൽ തന്നെ ബേബിച്ചന് ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തോളം ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്ന് പല ഇൻഫെക്ഷൻസും കിട്ടാൻ സാധ്യതയുണ്ടല്ലോ.
“അന്ന് ഡെയ്സിയോട് ആക്‌സിഡന്റ് വിവരം പറയേണ്ടേന്നു ചോദിച്ചപ്പോൾ അവളെ വെറുതെ പേടി പ്പിക്കുന്നതെന്തിനാടാന്നു ചോദിക്കുകയാ ചെയ്തത്.”
“പിന്നെ…..ഡെയ്സിക്കറിയാമല്ലോ ആഫ്രിക്കൻ രാജ്യങ്ങളിൽ എച്ച് ഐ വി കൂടുതൽ ആണ്. യുദ്ധ സമയത്തു പട്ടാളക്കാർ കൊണ്ടുവന്നതാണ് പോലും.”
“ഞങ്ങളോട് അവിടെയുള്ള മലയാളികൾ ആദ്യം കണ്ടപ്പോഴേ നൽകിയ ഉപദേശം പബ്ലിക് ടോയ്‌ലെറ്റുകൾ ഉപയോഗിക്കരുതെന്നാണ്. പേരെന്റ്സ് കുട്ടികളോടു സ്കൂൾ ടോയ്‌ലെറ്റിൽ പോകരുതെന്നു വിലക്കിയിട്ടുമുണ്ട്.”
ഗോപൻ കാടു കേറുന്നതല്ലാതെ കാര്യത്തിലേക്കു കടക്കുന്നില്ല എന്നു മനസ്സിലാക്കിയ ഞാൻ സഹികെട്ടു ചോദിച്ചു. ഹോസ്പിറ്റലിൽ നിന്നും കിട്ടിയ റിപ്പോർട്ടിൽ “പ്രെസെൻസ് ഓഫ് ആന്റിബോഡി ഫൗണ്ട് “(ആന്റിബോഡിയുടെ സാന്നിധ്യം കണ്ടു”) എന്നുണ്ടല്ലോ..
“ഹെപ്പറ്റൈറ്റിസ് ആണെങ്കിലും ആന്റിബോഡി കാണുമല്ലോ.”
കൂടുതൽ അറിഞ്ഞിട്ട് എന്തു ചെയ്യാനാണ്? ബേബിച്ചന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു തെറ്റുണ്ടാവുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
സൗദിയിൽ ഉണ്ടായിരുന്നപ്പോൾ ചില ആൺ സുഹൃത്തുക്കൾ ഹോളിഡേയ്ക്കു ബഹറൈനിലും സിംഗപ്പൂരിലും ചില്ലറ എന്റർടൈൻമെന്റുകൾക്കു പോകുന്നുണ്ട് എന്നു പറഞ്ഞപ്പോൾ ഒരു വെറൈറ്റിക്കു വേണമെങ്കിൽ പൊക്കോളാൻ ഞാൻ പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ വന്നു.
ഇത്ര ക്ഷീണവും അസ്വസ്ഥതകളും ഉണ്ടായപ്പോൾ സൗദിയിലോട്ടൊ ഇങ്ങോട്ടോ പോന്നിരുന്നെങ്കിലോ?.
എന്റെ ചോദ്യത്തിന് ഗോപൻ ഒന്നും മിണ്ടിയില്ല. പോകാൻ നേരം പറഞ്ഞു.
“അവസാന സമയങ്ങളിൽ ഹോസ്പിറ്റലിൽ വെച്ച് ഡെയ്സിയുടെയും കുഞ്ഞുങ്ങളുടെയും കാര്യം മാത്രമാണ് പറഞ്ഞത്. വല്ലാത്ത ഒരു സങ്കടം ആയിരുന്നു.”
ഗോപൻ പോയിക്കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. “മോളെ.. അവൻ ഇടയ്ക്കു വരാതിരുന്നത് നന്നായി.”
“എനിക്കു തോന്നുന്നു.. അവൻ മനഃപൂർവം വരാതിരുന്നതാണെന്ന്..”
ഒന്നാലോചിച്ചപ്പോൾ മനസ്സിലായി.. അമ്മ എന്താണുദ്ദേശിച്ചതെന്ന്.
ടെസ്റ്റിന്റെ റിസൾട്ട് കിട്ടി. എന്റെയും കുഞ്ഞുങ്ങളുടെയും നെഗറ്റീവ് ആണെന്ന് കണ്ട് അമ്മ നെടുതായി ഒന്നു നിശ്വസിച്ചിട്ട് ദൈവത്തിനു നന്ദി പറഞ്ഞു.
സൗദിയിൽ എത്തി. ജീവിതം വീണ്ടും മുന്നോട്ടു പോയി.
നഷ്ടങ്ങളുടെ മരുക്കാറ്റിൽ ജീവിതം ചുട്ടു പൊള്ളിയപ്പോൾ ബേബിച്ചന്റെയും എന്റെയും സുഹൃത്തുക്കൾ തണലായി നിന്നു.
അനാവശ്യ ചോദ്യങ്ങൾ കൊണ്ട് പോലും അലോസരപ്പെടുത്തിയില്ല.
അതിനിടയിൽ ഡാലി ചേച്ചിയുടെ സഹായത്താൽ റിയാദിലെ കിങ് ഫസൽ ഹോസ്പിറ്റലിൽ ജോലികിട്ടി. അങ്ങനെ ദമാമിൽ നിന്നും റിയാദിലെത്തി.
പുതിയ സ്ഥലവും അന്തരീക്ഷവും ഒരു പുത്തനുണർവ് പ്രദാനം ചെയ്തൂന്ന് പറയാം.
സാമ്പത്തികമായും നല്ല മെച്ചം ഉണ്ടായിരുന്നു. എന്റെ ശമ്പളം കൊണ്ടു കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു കൊണ്ട് പോകാൻ സാധിച്ചു.
ഇത്രയും വർഷങ്ങൾക്കിടക്കു ഒരിക്കലും നാട്ടിൽ വരണമെന്ന് തോന്നിയില്ല. അന്നം തന്ന നാട്ടിൽ തന്നെ അഭയവും കണ്ടെത്തി.
ജോലിയിൽ നിന്നു പിരിയാറായപ്പോൾ ശിഷ്ടകാലം നാട്ടിൽ കൂടാമെന്നു തീരുമാനിച്ചു. ഞങ്ങളുടെ കൂടെ വരുന്നില്ലെങ്കിൽ സിറ്റിയിൽ ഒരു ഫ്ലാറ്റ് സംഘടിപ്പിക്കാമെന്നു മക്കൾ പറഞ്ഞെങ്കിലും തല്ക്കാലം ഡാഡി വെച്ച വീട്ടിൽ തുടങ്ങട്ടെ.. പിന്നീട് വേണമെങ്കിൽ അങ്ങനെ ചിന്തിക്കാമെന്നു പറഞ്ഞൊഴിഞ്ഞു.
ബേബിച്ചന്റെ അമ്മച്ചി മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ലെറ്റർ കിട്ടിയിരുന്നു.
ആരുടെയോ കയ്യിൽ നേരത്തെ തന്നെ ഏല്പിച്ചിരുന്നതായിരിക്കണം.
മോളെ.. കൂടുതൽ ഒന്നും എഴുതുന്നില്ല. ചാച്ചനും എനിക്കും എന്റെ മക്കൾക്കും വേണ്ടി നിന്നോടു ഞാൻ മാപ്പ് ചോദിക്കയാണ്. ക്ഷമിക്കണം.
ആ എഴുത്തു കയ്യിൽ വെച്ചു ആലോചനയിൽ മുഴുകിയപ്പോൾ മനസ്സു മന്ത്രിച്ചു….. വിധിയോടും ജീവിതത്തിലെ തിരിച്ചടികളോടും എന്നേ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പിന്നെ അറിഞ്ഞോ അറിയാതെയോ ഇൻവോൾവ്ഡ് ആയവരോടു കലഹിക്കുന്നതെന്തിന്?
“ടൈം ഹീൽസ് ആൾ വൂണ്ട്സ്” (കാലം മുറിവുണക്കും )എന്നാണല്ലോ.
ഉറങ്ങാൻ സമയമായിരിക്കുന്നു..
നാളെ തറവാട്ടിലേക്കു ചെല്ലണം.
ഇത്തവണ തനിയെയാണ്..
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


10 Comments
വല്ലാത്തൊരു നോവ്.. വിധിക്ക് മുന്നിൽ കീഴടങ്ങി തോറ്റ് പോകരുതെന്ന് ഒരു പാഠവും കൂടിയുണ്ട് കഥയിൽ.. നല്ല എഴുത്ത് ❤️
Thank you
ഹൃദയസ്പർശിയായ കഥ👍🌹
Thank you
നന്നായി എഴുതി.മനസ്സിൽ തറഞ്ഞു.
Thank you
സൂപ്പർ 👌👌❤️❤️
Thank you
Touching story.😰👌
Thank you