2 – മഴയിൽ കത്തുന്ന പന്തങ്ങൾ
ദീപാക്ഷി, ഇന്ന് പൂർണ്ണ ചന്ദ്രനാണ്, വിശാലമായ മുറ്റത്തു ചാരുകസേരയിട്ടു ഞാൻ പൂര്ണചന്ദ്രനുമായി സംഭാഷണത്തിലാണ്, ഇന്ന് കണ്ട കാഴ്ചകളെ കുറിച്ച്, തൊടിയിലും എന്നിലും ഒഴുകി നിറയുന്ന നിലാവെളിച്ചം. നീ കൂടുന്നോ ദീപാക്ഷി, എനിക്കരികിൽ നിനക്കായി ഒരു ചാരുകസേരകൂടി ഞാൻ കരുതിയീട്ടുണ്ട്. വരൂ നിന്നെ കണ്ടില്ലെങ്കിലും നിന്റെ സാമീപ്യം എനിക്കറിയാം.
നമ്മൾ മനുഷ്യർ പ്രകൃതി ഒരു ചിലവുമില്ലാതെ തരുന്ന വലിയ സന്തോഷങ്ങൾ ആനന്ദിക്കാൻ, അനുഭവിക്കുവാൻ മറക്കുകയാണ്. നിറഞ്ഞു പെയ്യുന്ന ഈ നിലാവെളിച്ചത്തേക്കാൾ മറ്റൊരു വെളിച്ചം നമുക്ക് ഈ ആനന്ദം തരുമോ, എല്ലാവര്ക്കും ഒരേ അളവിൽ, കാശുള്ളവനും, കാശില്ലാത്തവനും. കാശില്ലാത്തവനാണെന്നു തോന്നുന്നു പൂർണ്ണ ചന്ദ്രനെ കൂടുതൽ അനുഭവിക്കുന്നത്.
ദീപാക്ഷി, കൈകൾ നീട്ടി ഈ നിലാവെളിച്ചം നിന്നിലേക്ക് കടത്തിവിടൂ, നിന്റെ ഹൃദയത്തിലും മനസ്സിലും നിലാവെളിച്ചം പ്രണയം പോലെ നിറഞ്ഞു പടരട്ടെ.
പടിഞ്ഞാറ് എവിടെയോ ഒരിടി വെട്ടി. ഒപ്പം കനത്ത കാറ്റും ആഞ്ഞു വീശാൻ തുടങ്ങി. അയാൾ ചാര് കസേരകൾ വരാന്തയിലേക്ക് എടുത്തുമാറ്റി. പൂർണ്ണ ചന്ദ്രനെ കീഴടക്കി മഴക്കാറുകൾ ആകാശം നിറഞ്ഞു. ചുഴലിപോലെ ഒരു കാറ്റ്, തൊടിയിലെ മരങ്ങൾ ഒടിഞ്ഞു വീഴുമോ എന്ന് തോന്നി.
ദീപാക്ഷി, നീ ഭയന്നോ , ഇങ്ങനെയാണ് ആ വരവ്, ഇനി മഴ തകർത്തു പെയ്യും, കാറ്റിൽ സഞ്ചരിക്കുന്ന മഴയുടെ സഞ്ചാര ദിശ, കാതോർത്താൽ മനസ്സിലാകും.
രാത്രി മഴകൾ ആഘോഷിക്കാനുള്ളതാണ്, ഭയന്ന് വാതിലുകൾ അടച്ചു, തണുപ്പിൽ മൂടിപ്പുതച്ചു ഉറങ്ങാനുള്ളതല്ല. ഭയക്കേണ്ട ദീപാക്ഷി, ഞാനൊപ്പമില്ലേ. മഴയായാൽ ഞാനീ വരാന്തയിൽ ആണ് കിടക്കാറ്, മഴയുടെ സഞ്ചാര പഥങ്ങൾ കാതോർത്തു , കാറ്റ് തൊടിയിൽ പാഞ്ഞു നടക്കുന്ന രീതികൾ അപഗ്രഥിച്ചു, ചിലപ്പോൾ മഴയിൽ ഇറങ്ങി നടന്നു, വരാന്തയിലേക്ക് പാഞ്ഞു വരുന്ന ശീതനടിക്കുന്ന കാറ്റ് ആസ്വദിച്ച്.
വരൂ, ആ ചാരുകസേരയിൽ നിന്ന് കാലുകൾ നീട്ടിനോക്കൂ, ഓടിൽ നിന്ന് ധാര ധാരയായി വീഴുന്ന മഴ കാലിലൂടെ പടർന്നു, ശരീരത്തിലേക്ക് പടരും, ഓരോ രോമകൂപവും ഉണർന്നെണീറ്റ് മഴയുടെ തണുപ്പാസ്വദിക്കാൻ പറയുംപോലെ.
വീശിയടിക്കുന്ന തണുത്ത കാറ്റ് നിന്നെ തണുപ്പിക്കുന്നുണ്ടോ, നീ പറയാതെ തന്നെ ചക്കരയിട്ട കട്ടൻചായ ഫ്ലാസ്കിൽ തയ്യാറാണ്, ഞാനത് പകർന്നു തരാം, തണുപ്പും, ചൂടും, മധുരവും, വിശക്കുന്നെങ്കിൽ ചൂടാറാത്ത കൊള്ളിക്കിഴങ്ങു പുഴുങ്ങിയതും, പച്ചമുളക് ചെറിയഉള്ളി ചേർത്തരച്ചതും ഉണ്ട്. ഇതെല്ലം എന്റെ ചെറിയ ചെറിയ സന്തോഷങ്ങളാണ്, അവ ദീപാക്ഷിയുമായി പങ്കുവെക്കുകയാണ്.
മഴ മുറുകുകയാണ്, മഴയുടെ താളം ഉയർന്നിരിക്കുന്നു. മുറ്റമാകെ വെള്ളം നിറഞ്ഞു. ചായയും കൊള്ളിക്കിഴങ്ങും കഴിച്ചു കഴിഞ്ഞെകിൽ നമുക്കിനി മഴ അനുഭവിക്കാം. തണുത്തു വിറക്കുകയൊന്നുമില്ല, ഭയമാണെങ്കിൽ എന്റെ കൈകൾ പിടിച്ചോളൂ. പടിയിറങ്ങുമ്പോൾ സൂക്ഷിക്കണം വഴുക്കൽ കാണും.
അവർ മഴയിലേക്കിറങ്ങി, ആദ്യം ഒന്ന് വിറച്ചെങ്കിലും, മുഴുവൻ നനഞ്ഞപ്പോൾ ദീപാക്ഷി കൈകൾ വിടർത്തി മഴയെ ആവാഹിക്കാൻ തുടങ്ങി, വായ് തുറന്നു കുറച്ചു മഴത്തുള്ളികൾ കുടിക്കാൻ ശ്രമിച്ചു. മുറ്റത്തും വഴിനടയിലും ഓടി വന്നു അയാളുടെ അടുത്ത് വന്നു പറഞ്ഞു, ഞാനിന്നുവരെ മഴ ഇങ്ങനെ അനുഭവിച്ചീട്ടില്ല. അയാളുടെ കൈകളിൽ പിടിച്ചു താഴ്ന്നു കിടക്കുന്ന ഒരു മരച്ചില്ല കുലുക്കി, കൂടുതൽ വെള്ളം തെറിപ്പിച്ചു.
ദീപാക്ഷി, മഴയുടെ ശരിയായ ആസ്വാദനം വീടിന്റെ കോണിലുള്ള പാത്തിയിൽ നിന്ന് വെള്ളം വരുന്നിടത്തു നിന്ന് കുളിക്കുന്നതാണ്, ചെറുപ്പകാലത്തു ഓരോ പാത്തിയിലേക്കും ഓടി നടന്നു ഞാൻ മഴകൊള്ളുമായിരുന്നു, എവിടെയാണ് കൂടുതൽ വെള്ളം എന്നറിയാൻ.
ഞാൻ കൂടെ നിൽക്കാം. ദീപാക്ഷി, കൈകൾ വിടർത്തി ഓളിയിട്ടു പാത്തിയുടെ താഴെ കുതിച്ചു ചാടുന്ന വെള്ളത്തിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ചാടി കുളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാളെയും അവൾ ഒപ്പം കുളിക്കാൻ ക്ഷണിച്ചു. അവർ മഴയുടെ ആനന്ദ നൃത്തത്തിലായിരുന്നു.
മഴ മുറുകിയപ്പോൾ അവർ കൂടുതൽ അടുത്തു, അവർക്കിടയിലൂടെ മഴവെള്ളത്തിനു ഊർന്നുപോകാൻ കഴിയാത്തത്ര അവർ ഒട്ടിച്ചേർന്നു. അവരുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു, നിശ്വാസങ്ങളിൽ ചൂട് നിറഞ്ഞു, അവരുടെ പ്രണയത്തിന്റെ ചമതയിൽ നിന്ന് അഗ്നി കത്തി പടർന്നു, പെരുമഴയിൽ അവർ കത്തുന്ന പന്തങ്ങളായി……

1 Comment
Pingback: ദീപാക്ഷി - 1 - അയാളും അവരും - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ