ബാങ്കിനകത്തേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയപ്പോഴായിരുന്നു വിജയൻ സാർ പുറകിൽ നിന്ന് വിളിച്ചത്.
“ഇന്നെന്താടോ നേരത്തെ? ഒരിക്കലുമില്ലാത്ത പോലെ?”
“എന്നും പത്തു മണിയുടെ സൈറൻ മുഴങ്ങുന്ന ആ കറക്റ്റ് ടൈമിൽ മാത്രം തന്റെ കാലുകൾ കൃത്യമായി ബാങ്കിനകത്തു വരുന്നതെങ്ങനെ എന്ന് ഒന്നു പറഞ്ഞു താ കൂട്ടുകാരാ.”
വിജയൻ സാർ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.
“ഇന്ന് ഒന്നാം തീയതി അല്ലേ സാറെ. ഞാൻ ഗവണ്മെന്റ് സെക്ഷനിലാണ്. ശമ്പളബില്ലുകൾ തുരുതുരാന്ന് ഇപ്പോൾ വന്നുതുടങ്ങൂല്ലേ. ”
“ഓ അതാ നേരത്തെ എത്തിയത്.. ഉം. ശരിയെടോ.പിന്നെ കാണാം.”
ഗവണ്മെന്റ് സെക്ഷൻ മുകളിലാണ്.അവിടേക്കു പോകാനായി തിരിഞ്ഞു.
ട്രഷറിയിൽ നിന്നും വരുന്ന ബിൽ മാറി ശമ്പളം കൊണ്ട് പോകാൻ ജീപ്പുമായിട്ട് എസ് പി ഓഫീസിൽ നിന്നും വന്ന ഒരു എസ് ഐ യും മൂന്നാലു കോൺസ്റ്റബിളുമാരും ചീഫ് മാനേജരുടെ കാബിനിൽ ഇരിക്കുന്നത് കണ്ടു.
ജില്ലയിലെ മിക്ക ഓഫീസുകളുടെയും ശമ്പളബില്ലുകൾ മാറുന്നത് ജില്ലാ ആസ്ഥാനത്തായതു കൊണ്ടു മാസത്തിലെ ആദ്യ അഞ്ചു പ്രവർത്തി ദിനങ്ങളിൽ ബാങ്കിൽ ഉത്സവത്തിന്റെ തിരക്കാണ്. അതിനു പുറമേ പെൻഷൻകാരും സ്ഥിരം കസ്റ്റമേഴ്സും.
മുകളിലേക്കു പോകുന്ന സ്റ്റെപ്പുകളിൽ വരെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കയാണ്..
വളരെ പണിപ്പെട്ട് സ്റ്റെപ്പുകൾ കയറി സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നു ജോലി തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു പൊതിയുമായി ഒരാൾ കൗണ്ടറിൽ വന്ന് ചോദിച്ചു. “സാറെ സേവിങ്സ് അക്കൗണ്ടുകൾ ഈ സെക്ഷനിലാണോ?
“അല്ല. താഴെയാണ്. ഇവിടെ ഗവണ്മെന്റ് ബില്ലുകളും കറന്റ് അക്കൗണ്ടുകളുമാണ് നോക്കുന്നത്.”
എന്റെ മറുപടി കേട്ട അയാൾ താഴെക്കിറങ്ങി പോയി.
അയാളുടെ കൂടെ വന്ന സ്ത്രീയോട് അയാൾ എന്തോ പറഞ്ഞിട്ട് ഞാനിരിക്കുന്ന വശത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
തലയാട്ടിയിട്ട് ആ സ്ത്രീ അവിടെ തന്നെ നിലയുറപ്പിച്ചു.
എപ്പോഴോ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ ആ സ്ത്രീ എന്നെ തന്നെ നോക്കികൊണ്ട് അവിടെ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു.
അവരുടെ മുഖത്ത് വല്ലാത്ത ഭീതിയോ പരിഭ്രമമോ ഉണ്ടെന്നു തോന്നി.
എന്താണ് അവിടെ നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.
“താഴത്തെ നിലയിൽ ചെന്ന് പേ ഇൻ സ്ലിപ് എഴുതി അവരുടെ സേവിങ്സ് അക്കൗണ്ടിൽ നിന്നും മുപ്പതിനായിരം രൂപ പിൻവലിച്ചു ക്യാഷ് എണ്ണി തിട്ടപ്പെടുത്തി ബാഗിൽ വെച്ചു പുറത്തേക്കു പോയ അവരെ ഒരാൾ പുറകിൽ നിന്നു വിളിച്ചിട്ട് പറഞ്ഞുപോലും കാഷിൽ എന്തോ സംശയം ഉള്ളതിനാൽ ഒന്നൂടെ എണ്ണണം… ക്യാഷ് വാങ്ങിച്ച് കൊണ്ട് വരാൻ പറഞ്ഞ് എന്നെ അയച്ചതാണെന്ന്.”
“അയാളുടെ കൂടെയാണ് സാർ ഞാൻ മുകളിലേക്ക് വന്നതും..
സാറിനെ ചൂണ്ടി കാണിച്ചിട്ട് അയാൾ പറഞ്ഞു ക്യാഷ് സാറിന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്. സാർ എണ്ണി കഴിയുമ്പോൾ വാങ്ങിച്ച് കൊണ്ട് പൊക്കോളാൻ. ”
അവർ ഇപ്പോൾ കരയും എന്ന മട്ടിൽ എന്നോട് പറഞ്ഞു. കബളിപ്പിക്കപ്പെട്ടുവോ എന്നൊരു സംശയം അവർക്കു തോന്നി തുടങ്ങിയിരുന്നു.
ഞെട്ടിത്തരിച്ചുനിന്ന നിന്ന ഞാൻ ചോദിച്ചു. “ആരുടെ കാര്യമാണ് നിങ്ങൾ പറയുന്നത്?ഞാൻ ആരെയും എങ്ങോട്ടും പറഞ്ഞയച്ചിട്ടില്ല. എന്റെ കയ്യിൽ ആരും ക്യാഷും തന്നിട്ടില്ല. അല്ലെങ്കിലും കാശിടപാടുകൾ ഇവിടെ ക്യാഷ്യർമാർ മാത്രമേ നടത്താറുള്ളു.”
അടുത്ത നിമിഷം മുള ചീന്തുന്ന പോലെ ഒരു കരച്ചിൽ കേട്ടു. മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ജീവനക്കാരും ഇടപാടുകാരും എന്താണെന്നറിയാതെ പരിഭ്രമിച്ചു.
അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് മാനേജർ രാമസ്വാമി സാർ ഉടനെ തന്നെ താഴേക്കു ചെന്ന് ശമ്പള ബിൽ മാറാൻ വന്ന പോലീസുകാർ അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തി.
രാമസ്വാമി സാർ എസ് ഐ യോട് വിവരങ്ങൾ പറഞ്ഞു. എസ് ഐ യും കോൺസ്റ്റബിൾ മാരും പെട്ടെന്നു തന്നെ കർത്തവ്യനിരതരായി.
പണം നഷ്ടപ്പെട്ട യുവതിയുമായി അവർ സംസാരിച്ചു. കളിപ്പിച്ചു പണം തട്ടിയെടുത്തവന്റെ രൂപവും ഡ്രെസ്സും സംസാരരീതിയും മറ്റുവിവരങ്ങളും അന്വേഷിച്ചു.
പരിഭ്രമിച്ചു വിവശയായി കരഞ്ഞുകൊണ്ടിരിക്കുന്ന അവരിൽ നിന്നും ഒരു വിവരവും പോലീസിനു കിട്ടിയില്ല.
അയാളെ കണ്ടവർ ആരെങ്കിലും ഉണ്ടോയെന്നന്വേഷിച്ച പോലീസുകാരോട് “അയാൾ നല്ല ഉയരമുള്ള ആളാണെന്നും താടി വളർത്തിയിട്ടുണ്ടെന്നും കറുത്ത മുണ്ടും കറുത്ത ഷർട്ടും ആണ് ധരിച്ചിരിക്കുന്നതെന്നും” ഞാൻ പറഞ്ഞു.
ഒരു മിന്നൽ പോലെയെ കണ്ടുള്ളുവെങ്കിലും അയാളുടെ മുഖം എന്റെ മനസ്സിലുണ്ടായിരുന്നു.
എന്റെ വിവരണം കേട്ടപ്പോൾ ആ സ്ത്രീ ഒന്നുണർന്ന പോലെ തോന്നി.
“സാർ തമിഴ് ചുവയുള്ള മലയാളം ആണ് അയാൾ പറഞ്ഞത്.”. അവർ മൊഴിഞ്ഞു.
എസ് ഐ പോലീസുകാരോട് പറഞ്ഞു. വരൂ, നമുക്ക ടൗണിൽ ഒന്നു ചുറ്റി കറങ്ങി നോക്കാം. അയാൾ ടൌൺ വിട്ടുപോകാൻ സമയമായിട്ടില്ല. ഇവരെയും കൂടെ കൊണ്ട് പോകണം. ആളെ തിരിച്ചറിയണമല്ലോ.
സാറെ, ഞങ്ങളുടെ ഹെഡ് ഓഫീസിലും മറ്റും സി സി ടി വി ആയിട്ടുണ്ട്. ഇവിടെയും അധികം താമസിയാതെ ആകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചീഫ് മാനേജർ എസ് ഐ യോട് പറഞ്ഞു.
എസ് ഐ ചിന്താധീനനായി തല കുലുക്കി.ഒരു നിമിഷം എന്റെ നേരെ നോക്കിയിട്ട് ചീഫ് മാനേജരോട് ചോദിച്ചു.
“സാർ വിരോധമില്ലെങ്കിൽ ഇദ്ദേഹത്തെ കൂടി ഒന്നു വിടാമോ? ഈ സ്ത്രീ വെപ്രാളവും പരിഭ്രമവും മൂലം വല്ലാത്ത ഒരു അവസ്ഥയിലാണെന്നു തോന്നുന്നു. അയാളെ തിരിച്ചറിയണമല്ലോ.”
ചീഫ് മാനേജർ എന്നെ നോക്കി. ഞാൻ സമ്മതിച്ചു.
ഞാനും പണം നഷ്ടപ്പെട്ട സ്ത്രീയും മൂന്നാലു പോ ലീസുകാരുടെ കൂടെ ജീപ്പിന്റെ പുറകിൽ കയറി.
“സാവധാനം പോയാൽ മതി. ഇദ്ദേഹം പറഞ്ഞ രീതിയിൽ കറുത്ത മുണ്ടും ഷർട്ടും ധരിച്ചവരെ പ്രത്യേകം ശ്രദ്‌ധിക്കണം”. എസ് ഐ പറഞ്ഞു.
“സാറെ മണ്ഡല കാലമാണ്. ഇവിടെ ധാരാളം ആളുകൾ വന്നിറങ്ങുകയും കയറി പോകുകയും ചെയ്യുന്ന സമയം.. അയാൾക്ക് രക്ഷപെടാൻ അധിക സമയമൊന്നും വേണ്ട.”
ഒരു പോലീസ് കോൺസ്റ്റബിൾ പറഞ്ഞു.
“എങ്കിലും നമുക്ക് ഒന്നു നോക്കാം.” എസ് ഐ ഡ്രൈവർക്കു നിർദ്ദേശം നൽകി.
ഞങ്ങൾ ആദ്യം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലേക്ക് പോയി. ജീപ്പ് ബസ് സ്റ്റേഷനുള്ളിലേക്ക് കയറി ആളുകളെ ശ്രദ്ധയോടെ നിരീക്ഷിച്ചു ഒന്നു രണ്ടു വട്ടം വലം വെച്ചു. എന്റെ അടുത്തിരുന്ന കോൺസ്റ്റബിൾ എന്നോട് പറഞ്ഞു. “സാറെ സാറിനു മാത്രമേ അയാളെ തിരിച്ചറിയാൻ പറ്റുകയുള്ളു. ഇവരെ കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല. ഞങ്ങളാരും കണ്ടിട്ടുമില്ലല്ലോ.”
ഞാൻ തല കുലുക്കി.
അവിടെ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കും മാർക്കറ്റിലേക്കും മറ്റു പല സ്ഥലങ്ങളിലേക്കും
ഞങ്ങൾ പോയെങ്കിലും അയാളെ കണ്ടു കിട്ടിയില്ല.പോലീസുകാർ പലയിടത്തും ജീപ്പ് നിറുത്തി ഇറങ്ങി നടന്നു അന്വേഷിച്ചു. അയാളെ എങ്ങും കണ്ടെത്താനായില്ല.
“അയാൾ ഈ ഡിസ്ട്രിക്റ്റ് വിട്ടു കാണും”. ഒരു കോൺസ്റ്റബിൾ പിറുപിറുത്തു.
അതു കേട്ട ആ സ്ത്രീ വീണ്ടും കരയാൻ തുടങ്ങി.
“നിങ്ങളുടെ വീടെവിടെയാ?”
എസ് ഐ അലിവോടെ ചോദിച്ചു
“ചിറ്റാർ ആണ് സാർ. ഞാനും ഹസ്ബൻഡും നാഗ്പൂരിൽ ആണ്.”
“ഹസ്ബന്റിന്റെ അനിയത്തിയുടെ വിവാഹത്തിനു വന്നതാണ്. ഞാൻ നേരത്തെ പോന്നു. ഹസ്ബൻഡ് ഇന്നേ വരുകയുള്ളു.”
വിതുമ്പലിനിടയിൽ അവർ പറഞ്ഞു. “വിവാഹാവശ്യത്തിനുള്ള പണം ആണ് നഷ്ടപ്പെട്ടത്.അദ്ദേഹം വന്നു ചോദിക്കുമ്പോൾ ഞാൻ എവിടുന്നു കാശ് കൊടുക്കും?”
“ഞങ്ങൾ ഉണ്ണാതെ, ഉടുക്കാതെ ഒരു വർഷം കൊണ്ട് മിച്ചം പിടിച്ച പൈസയാണ് സാർ.”
അവരുടെ സങ്കടം കണ്ട് എല്ലാവരും വിഷമിച്ചിരിക്കയാണ്.നല്ല വാക്കുകൾ പറഞ്ഞു സാന്ത്വനപ്പെടുത്തിയാലും പോയ കാശ് തിരിച്ചുകിട്ടില്ലല്ലോ.
ഇനി തെരഞ്ഞിട്ട് രക്ഷയില്ല എന്നു കണ്ടിട്ട് എസ് ഐ മടങ്ങിപോരാമെന്നു നിർദ്ദേശിച്ചു. ഒരു കംപ്ലയിന്റ് എഴുതി തരണമെന്നും ഞങ്ങൾ അന്വേഷിക്കാമെന്നും ആ സ്ത്രീയോട് പറഞ്ഞു.
അവർ കണ്ണീരോടെ തല കുലുക്കി.
ഞാൻ തിരികെ ബാങ്കിൽ എത്തിയപ്പോഴേക്കും തിരക്ക് നന്നേ ശമിച്ചിരുന്നു. ശമ്പള ബില്ലുകൾ മാറി പണവുമായി മിക്കവരും പോയിരുന്നു. മറ്റു കസ്റ്റമേഴ്സും അധികമില്ല.
ചീഫ് മാനേജരുടെ കാബിനിൽ കയറി നടന്ന സംഭവങ്ങൾ വിവരിച്ചു പറഞ്ഞു. പുറത്തിറങ്ങി മറ്റു ജീവനക്കാർക്കാർക്കു വേണ്ടിയും എല്ലാം ആവർത്തിച്ചു. തിരികെ സീറ്റിൽ പോയി ഇരുന്നപ്പോൾ ഒരു ഒന്നാം തീയതി രാവിലെ തന്നെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയല്ലോ എന്നു വെറുതെ ഓർത്തു. എന്തോ… പറഞ്ഞറിയിക്കാനൊ ക്കാത്ത ഒരു മനക്ലേശം.
വൈകുന്നേരം നാലു മണിയായപ്പോൾ എനിക്കൊരു ഫോൺ കാൾ വന്നു. ഏറ്റവും മൂത്ത ചേട്ടൻ ആണ്..
“നീ ഓഫീസിൽ ഉണ്ടോ? എടാ, അവിടെ എന്താടാ ഉണ്ടായത്? ”
“എന്താ ചേട്ടാ? “ഞാൻ ചോദിച്ചു.
“നിന്നെയും ഒരു പെണ്ണിനേയും കൊണ്ട് ഒരു പോലീസ് ജീപ്പ് ടൗണിൽ കൂടി പല പ്രാവശ്യം കറങ്ങുവാരുന്നു എന്നു കേട്ടല്ലോ. അവൾ വണ്ടിയിൽ ഇരുന്ന് കരച്ചിൽ ആയിരുന്നു എന്നും കേട്ടു.”
“നീ എന്താ ഒപ്പിച്ചത്? നിന്നെ എപ്പോഴാ പോലീസ് വിട്ടത്?”
ഇത്ര പെട്ടെന്ന് ചേട്ടൻ ഇതെങ്ങനെ അറിഞ്ഞു എന്ന് അദ്‌ഭുതപ്പെട്ട ഞാൻ പെട്ടെന്നു ചോദിച്ചു.
“ചേട്ടനോട് ആരാ ഇങ്ങനൊക്കെ പറഞ്ഞെ?”
“എടാ നിന്റെ കൂട്ടുകാരൻ അനി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോഴാ നിങ്ങളെയും കൊണ്ടു പോലീസ്‌ജീപ്പ് അതു വഴി വന്നതെന്നാ അവൻ പറഞ്ഞത്.”
“അവൻ മാത്രമല്ല പലരും കടയിൽ വന്നു പറഞ്ഞു.”
“പിന്നെ പോലീസുകാർ നിന്റെ മുഖം എല്ലാവരും കാണാൻ വേണ്ടി പുറത്തേക്കു തള്ളി പിടിച്ചേക്കുവായിരുന്നെന്നാ അനി പറഞ്ഞത്..”
ദൈവമേ! പണം കൊണ്ടുപോയവനെ കണ്ടു പിടിക്കാൻ തല പുറത്തിട്ടു നോക്കിയതല്ലേ ഞാൻ.
അനിയെ എന്റെ കയ്യിൽ കിട്ടും… ഒന്നുമില്ലെങ്കിലും കല്യാണം കഴിക്കാത്ത എലിജിബിൾ ബാച്‌ലർ ആണു ഞാനെന്നു പോലും അവൻ ഓർത്തില്ലല്ലോ!
“എന്താ ഉണ്ടായതെന്നു പറയെടാ. ഞാൻ അങ്ങോട്ടു വരണോ?”
“ഒന്നും വേണ്ട. ഞാൻ വന്നിട്ടു പറയാം. ഏതായാലും കടയിൽ കയറിയിട്ടല്ലേ വീട്ടിലോട്ടു പോകത്തൊള്ളൂ. .”
ഞാൻ ഫോൺ വെച്ചു.
കടയിൽ അറിഞ്ഞ സ്ഥിതിക്ക് വീട്ടിലും അറിഞ്ഞു കാണും.
അല്ലെങ്കിലും ഈ ടൗണിനോട് അടുത്തു കിടക്കുന്ന ഒരു നാട്ടിൻപുറം അല്ലേ ഞങ്ങളുടേത്. ഏതു കാര്യത്തിനും അവിടെയുള്ളവർ ഇങ്ങോട്ടാണ് ഓടി വരുന്നത്. ഒരു ദിവസം തന്നെ പല പ്രാവശ്യം ഇവിടെ കയറി ഇറങ്ങുന്നവരാണ് മിക്കവരും. പലരും എന്നെ പോലീസ് ജീപ്പിൽ കണ്ടു കാണും..
എല്ലാം ഓർത്തപ്പോൾ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.
സമയം അഞ്ചു മണിയായിരിക്കുന്നു. എല്ലാവരും വീട്ടിൽ പോകാനായി ഇറങ്ങുകയാണ്. ബാഗും കുടയും എടുത്തു മുൻവാതിലിലേക്ക് നീങ്ങി. ആകാശത്തു നിന്നു പൊട്ടി മുളച്ച പോലെ വിജയൻ സാർ. “ഇന്നെന്താ താമസിച്ചേ? അഞ്ചടിക്കുമ്പോൾ വലതു കാൽ ബാങ്കിന്റെ പുറത്തു വരുന്നതാണല്ലോ.”
ഇങ്ങേരിന്നെന്റെ വായിൽ നിന്നു വല്ലതും കേൾക്കും..
എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ഉള്ളിൽ നിന്നൊരു സ്വരം.”. വേണ്ട സമയം അത്ര നല്ലതല്ല..”
വെളുക്കെ ചിരിച്ചിട്ട് മൊഴിഞ്ഞു.. “സാർ ഇന്ന് രാവിലെ ചോദിച്ചതല്ലേ ഉള്ളു കറക്റ്റ് ടൈമിന് അകത്തേക്കും പുറത്തേക്കും എങ്ങനാ കടക്കുന്നതെന്ന്? അതുകൊണ്ട് ഇറങ്ങാൻ മനഃപൂർവം താമസിച്ചു…”
അങ്ങേരുടെ മറുപടിക്ക് കാക്കാതെ പുറത്തിറങ്ങി കാലുകൾ വലിച്ചു വെച്ച് നടന്നു.


4 Comments
വെറുതെ ഓരോ പൊല്ലാപ്പുകൾ വിരുന്നു വരുന്ന ദിവസം.😰
സന്തോഷം.
നല്ല രചന. ചില ദിവസങ്ങൾ ചില മനുഷ്യർക്ക് അങ്ങനെയാണ്. പ്രശ്നങ്ങൾ തേടിയെത്തും👌👏❤️
Thank you