മണി ഇപ്പോ മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു. ഇന്ന് പാട്ടീടെ ചീത്തവിളി ഉറപ്പ്. കഴിഞ്ഞ ഏഴു വർഷമായി അവൾ പുറംപണിക്കു നിൽക്കുന്ന അഗ്രഹാരത്തിൽ ഒരാഴ്ചത്തെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി, പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്. ഹരിഹരൻ സാറിൻ്റെ പുതുപ്പെണ്ണ് വളർമതി , പെരിയ പഠിത്തക്കാരിയും കാളേജ് പ്രൊഫസ്സറുമാണെന്നാ പാട്ടീടെ ഗമ പറച്ചിൽ. പോരാത്തേന് പൊടുപൊടാ പണക്കാരിയും. നാഹർകോവിലുകാരി പെണ്ണ് ഈ പാട്ടിയേം കൊച്ചുമോനേം പോലെ കണ്ണീച്ചോരയില്ലാത്തത് ആകരുതെന്നേ വസന്തിക്കുള്ളൂ
തൊട്ടടുത്ത ബോയ്സ്’സ്കൂളിൽ അദ്ധ്യാപകനായ ഹരിഹരൻ സാറിൻ്റെ വട്ടപ്പേരു തന്നെ ‘പട്ടാളം’ എന്നാണ്. ചൂരലും ചുഴറ്റി നടന്ന്, അടുത്തു കിട്ടുന്ന കുട്ടികളെയെല്ലാം വീശിയടിക്കും ദുഷ്ടൻ. അപ്പാവും അമ്മാവും കുഞ്ഞിലേ മരിച്ചിട്ട്, പാട്ടി വളർത്തി വഷളാക്കി വെച്ചിരിക്കുകാ അയാളെ.
അഗ്രഹാരങ്ങളുടെ കുറേ പിന്നിലായി ആറ്റു തീരത്താണ് വസന്തിയുടെ കൂട്ടരുടെ പപ്പടത്തെരുവുകൾ. ഓടിയാൽ എട്ടുപത്തു മിനിറ്റിലെത്താം. ഏതാണ്ട് ഒരേ മട്ടിലുള്ള കൊച്ചു കൊച്ചുവീടുകൾ ചേർന്നതാണ് ഓരോ തെരുവും. വസന്തിയുടെ അമ്മായിയമ്മ ഗോമതിയായിരുന്നു അവിടത്തെ പഴയ പുറം പണിക്കാരി. മറ്റ് അഗ്രഹാരങ്ങളിലും പുറംപണിക്കാർ അവളുടെ തെരുവിൽ നിന്നുളളവർ തന്നെയായിരുന്നു. കടുത്ത ഉച്ചനീചത്വവും സ്ത്രീവിരുദ്ധതയും ഉൾത്തളങ്ങളെ മലിനമാക്കുമ്പോഴും അനുപമമായ വൃത്തിയുടെ മേലാപ്പ് പുതച്ച് ശാന്തവും പ്രൗഢവുമായാണ് അഗ്രഹാരങ്ങൾ പുലരുന്നത്. അവിടെ നിന്ന് ആർജ്ജിച്ച വൃത്തി ശീലങ്ങൾ വസന്തിയുടെ തെരുവിലും അവരുടെ വീടുകളിലും പ്രകടമായിരുന്നു. അവർ ശ്രദ്ധയോടെ ഉണ്ടാക്കി,മുറ്റത്തുണക്കി വിൽക്കാനെത്തിച്ചിരുന്ന പപ്പടക്കെട്ടുകൾക്ക് ചാലക്കമ്പോളത്തിൽ നിലനിന്ന സ്വീകാര്യക്കു പിന്നിലും ഈ വൃത്തി തന്നെയായിരുന്നു.
“വസന്തി, നീ സിനിമ പാക്കതുക്ക് വരലിയാ?”
അടുത്ത വീട്ടിലെ സീമന്തിനി അക്കായാണ്.
“ഇല്ലക്കാ, അങ്കെ ഇന്നേക്ക് ഗൃഹപ്രവേശം” അവൾ ഓട്ടം തുടർന്നു
ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങീട്ട് ഒരു മാസമേ ആയുള്ളു. ഞായറാഴ്ചത്തെ സിനിമ വസന്തിയും വിടാറുള്ളതല്ല. തെരുവ് അവസാനിക്കുന്നിടത്തൊരു വീടിനു മുന്നിൽ ചെറിയൊരു പെൺകുട്ടി കയ്യിലെ പമ്പരം കറക്കി ഉറക്കെ പാടുന്നു
‘അന്തമന ബൊംഗറം ആടലാടു ബൊംഗറം’
ഈ തെരുവിലെ എല്ലാ കുട്ടികളും പാടുന്ന പാട്ട്. ആന്ധ്രയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പലായനം ചെയ്ത് ഒടുവിൽ കേരളത്തിൻ്റെ മണ്ണിൽ വന്നു വീണ സങ്കരഭാഷക്കാർ! ഇവിടത്തുകാരായി പുലരുമ്പോഴും വേരുകൾ പിന്നിലേക്ക് കോർത്ത് വലിക്കുന്നവർ. വീട്ടുകാർ ഒന്നടങ്കം ഈ നാടുപേക്ഷിച്ചു വിറ്റു പെറുക്കി പോകാൻ പൊടുന്നനേ തീരുമാനിക്കുമ്പോൾ, തായ് വേരറ്റു പിടയുന്ന വിവാഹിതരായ പെണ്മക്കൾ.
ഉച്ചയ്ക്ക് രണ്ടു മണി വരെ നാഗർകോവിലീന്നു വന്നിറങ്ങിയ പാത്രങ്ങളു കഴുകി അഗ്രഹാരത്തിൻ്റെ പിൻവരാന്തയിൽ കമിഴ്ത്തുകയായിരുന്നു വസന്തി . പൂജാപ്പാത്രങ്ങൾ, തളിക, ഗ്ലാസ്സ്, ലോട്ട , മൊന്ത, കുത്തുപ്പോണിച്ചരുവം അണ്ടാവ്, ചെമ്പ്, മല്ലിത്തുക്ക്, തൊടങ്ങി അടുപ്പ് ഊതാനൊള്ള കൊഴലുവരെ . എന്തു പറയാൻ? ഇതെല്ലാം ആ വീട്ടില് പണ്ടേയൊണ്ടല്ലോ. പാട്ടിയാണെങ്കിൽ ഇതെല്ലാം കണ്ട് എന്തോ ഷോഡതി അടിച്ച മാതിരി തുള്ളി നടക്കുകാ. ഇത്രേം പഠിപ്പൊള്ള പെണ്ണിനെ ഇങ്ങനെ ഉപ്പുമരവി വരെ കൊടുത്തു കെട്ടിക്കുന്നതെന്തിനോ !
അടുക്കളയിലെ പാചകക്കാരി വേണി, വെള്ളിപ്പാത്രസെറ്റ്, വസന്തിയെ കൈ തൊടീച്ചേയില്ല. സ്വയം കഴുകിയെടുത്തു ഗമയിൽ കയറിപ്പോയി. അവൾക്കു ചിരിയും വന്നു. ഒരുത്തിക്കു ശമയൽ, ഒരുത്തിക്കു പൊറംപണി . രണ്ടും വേലക്കാരികൾ തന്നല്ലേ !
മൂന്നരക്ക് തിരികെ എത്തണമെന്നും പറഞ്ഞ് ഉച്ചക്ക് പാട്ടി തന്നയച്ച പലഹാരങ്ങളുമായി ഓടി വീട്ടിലെത്തിയപ്പോ നടുവ് വെട്ടിപ്പൊളിയുന്ന വേദന! പത്തു നിമിഷമൊന്നു കിടന്നതാ കഴപ്പമായത്. ലച്ച്മിക്കും ബാലാജിക്കും ശാപ്പാടും കൊടുത്ത് , പക്കത്ത് വീട്ടിലെ ഇസക്കി അമ്മാവെ തുണയുമാക്കി ഒന്നു കുളിച്ചെറങ്ങിയപ്പം നേരമങ്ങു പോയി. വസന്തിയുടെ ഭർത്താവിൻ്റെ ആദ്യത്തെ കെട്ടിലെ മക്കളാണ് ലച്ച്മിയും ബാലാജിയും . പറഞ്ഞിട്ടു കാര്യമില്ല 16-ാം വയസ്സിൽ ഏഴും മൂന്നും വയസ്സുള്ള രണ്ടെണ്ണത്തിനെ പോറ്റാനാ കടവുള് വിധിച്ചത്. ആരു പെറ്റതായാലും അവരിപ്പോ അവളുടെ പൊന്നോമനകളാണ്.
അഗ്രഹാരത്തിനു മുന്നിൽ ഗൃഹപ്രവേശത്തിൻ്റെ ആരവം !മീനാംബികാമാമി മംഗളാരതി ഉഴിഞ്ഞ് പുതുപ്പെണ്ണിനെ വരവേറ്റു . വളർമതി അക്കാളുക്ക് എന്താ ചന്തം! പട്ടും പൂവും പൊന്നും പൊതിഞ്ഞൊരു ദേവി . വസന്തിക്കു മനസ്സു നിറഞ്ഞു.
വെറ്റിലച്ചുരുളും വെച്ച് പെണ്ണു വീട്ടുകാർ മടങ്ങി. വസന്തി ഇടക്കിടെ ഓടി വന്ന് നടുമുറിയിലെ കസേരയിലിരിക്കുന്ന വളർമതിയെ നോക്കും. താൻ വാങ്ങി വെച്ചിരിക്കുന്ന സ്റ്റീലിൻ്റെ സോപ്പുപെട്ടി സമ്മാനിക്കണം . പാട്ടിയും അവരുടെ ശമയലു കോത വേണിയും കാണാതെ പമ്മിക്കയറി ആളൊഴിഞ്ഞ തക്കത്തിൽ അവളത് കൊടുത്തു.
” ചിന്ന ഒരു സോപ്പുപെട്ടി. ഞാൻ പുറംപണിക്കാരി വസന്തി ” ജാള്യതയോടവൾ പറഞ്ഞു.
വളർമതി എഴുന്നേറ്റ് ചിരിയോടെ ആ കൈകൾ കവർന്നു.
“ഇന്ത ചിന്ന സോപ്പുപെട്ടി താൻ എനക്ക് റൊമ്പ പുടിച്ച സമ്മാനം. ”
ആ നിമിഷം വളർമതി ഒരു മുഴുമതിയായി അവളുടെ നെഞ്ചിൽ ഉദിച്ചു പൊങ്ങി.
ഒരുപറ്റം വിരുന്നുകാർ ചിരിയും ബഹളവുമായെത്തിയതോടെ, പൂത്തുമ്പിയെപ്പോലെ പുതുപ്പെണ്ണ് മുന്നിലേക്കോടി. അവരെല്ലാം വളർമതി അക്കാടെ കാളേജിലെ ആളുകളാണെന്ന് വേണിയാണ് പറഞ്ഞത്. ഫോട്ടോ പിടുത്തമൊക്കെ കഴിഞ്ഞ് അവര് മടങ്ങുമ്പോ സന്ധ്യ കഴിഞ്ഞു. വിരുന്നുകാരൊഴിഞ്ഞു തുടങ്ങി. ആ വീടിന് പെട്ടന്നെന്തോ കനം വെച്ച പോലൊരു തോന്നൽ.
അത്താഴപ്പാത്രങ്ങളും കൂടി കഴുകി വെച്ച് ഒൻപതു മണിക്കേ മടങ്ങാവൂ എന്ന് പാട്ടി പറഞ്ഞിട്ടാണവൾ നിന്നത്. പുതുപ്പെണ്ണ് കരയുന്നെന്ന് വേണി വന്നു പറഞ്ഞപ്പോൾ വസന്തി ഞെട്ടിപ്പോയി. വരാന്തയിലെ ജനലിനു പിന്നിൽ പതുങ്ങി നിന്നു കാതോർത്തു ഹരിഹരൻ മാഷിൻ്റെ ഒച്ച,
“അവനോട് നീയെന്തിനത്ര സംസാരിച്ചു.?
വേറൊരുത്തനോട് നീ കൊഞ്ചുന്ന കണ്ടല്ലോ. ഏതാ അവൻ? ”
അകത്തു നിന്നു കേട്ട അടക്കിയ തേങ്ങലിൽ ഉലഞ്ഞു പോയത് വസന്തിയുടെ നെഞ്ചകമാണ്.
“ഹരിഹരാ, മാമ വന്താച്ച് ”
എന്ന പാട്ടിയുടെ വിളി കേട്ടതും,
“ശത്തം പോടാത് , കണ്ണു തുടക്കെടീ ”
എന്ന് കല്പിച്ച് അയാൾ മുന്നിലേക്കു പോയി. വസന്തിക്കത് സഹിക്കാനേ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ ആവേശത്തിൽ , ജനലരികിൽ നിന്നവൾ വളർമതിയെ വിളിച്ചു. ഞെട്ടി എഴുന്നേറ്റ വളർമതി അപമാനഭാരത്തോടെ തലകുനിച്ചു. വസന്തി വീറോടെ പറഞ്ഞു
“അക്കാ , ഇങ്ങനെ പാവമാകല്ലേ ! അവരു തലയിലിരിക്കും.. അക്കാക്ക് വീട്, സമ്പത്ത്, അപ്പാ അമ്മ, പഠിപ്പ്, ജോലി എല്ലാമേ ഇരിക്ക്. എനിക്ക് ഇതൊന്നുമേ ഇല്ലെ. അക്കാക്ക് വയസ്സ് 23 എന്ന് പാട്ടി പറഞ്ഞു. എനക്ക് വരുന്ന പൊങ്കൽ ടൈമിലേ 23 തെകയൂ. ഏഴു കൊല്ലം മുന്നാലേ ഞാനിതല്ലാം സഹിച്ചിട്ടും തോറ്റിട്ടില്ല. ശത്തം പോടാതെന്ന് പറഞ്ഞാൽ പേടിക്കരുത്.! അടിച്ചാൽ നാനും അടിക്കുമെന്ന് പറഞ്ഞു നോക്ക്. ഒട്ടും പറ്റുന്നില്ലെങ്കി കളഞ്ഞിട്ട് പോ അക്കാ. നിങ്ങക്ക് പഠിപ്പും വേലയും ഇല്ലേ? ”
പിന്നിലൊരു നിഴലനക്കം കണ്ടവൾ ഞെട്ടിത്തിരിഞ്ഞു. മൂശേട്ടേ വേണി, തലയുമാട്ടി നിൽക്കുന്നു. തൻ്റെ ഇവിടുത്തെ പണി ഇതോടെ തീർന്നെന്ന് വസന്തിക്കു മനസ്സിലായി. സാരമില്ല, വേറേ ഒരു വീട്ടിൽ കൂടി പോകുന്നുണ്ട്. പലരും പണിക്കു വിളിക്കുന്നുമുണ്ട്.
“അക്കാ , നിങ്ങളെ നിങ്ങൾക്കേ നോക്കാൻ പറ്റൂ ”
എന്നു വളർമതിയോട് പറഞ്ഞിട്ടവൾ നെഞ്ചും വിരിച്ച് നിലാവു പൊട്ടിത്തരിച്ചു നിൽക്കുന്ന രാത്രിയിലേക്കിറങ്ങി കയ്യും വീശി നടന്നു.
രാജരത്തിനത്തിൻ്റെ കാപ്പിക്കടയിൽ നിന്ന് ‘ രഞ്ജിനി , നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ’ ഒഴുകിയെത്തുന്നു.
പ്രതീക്ഷാ നിർഭരയായ നായികക്കു വേണ്ടി പി സുശീല പാടിയ വികാര തരളിതവും സുന്ദരവുമായ വിവാഹ പൂർവ്വരാത്രികളെക്കുറിച്ചുള്ള ഗാനം കേട്ടവൾക്കു ചിരി വന്നു.. അറിയാതെ അവളുടെ വിവാഹ രാത്രിയുടെ ഓർമ്മകൾ, പാലൊളി വിതറി ചിരിച്ചുനിന്ന പൗർണ്ണമിയേയും കീഴടക്കി മുന്നിൽ കരിമ്പടം നീർത്തി.
വീരപ്പ ചെട്ടിയാര് വസന്തിയെ ചോദിച്ചു വന്നപ്പോ, അവളുടെ അമ്മാ പറഞ്ഞത് സർക്കാര് വേലയൊള്ളവനെ കിട്ടിയത് ഭാഗ്യമെന്നാണ്. ചെട്ടിയാരുൾപ്പടെ അഞ്ചു പേരായിരുന്നു വിവാഹ സംഘത്തിൽ. താലികെട്ട് കഴിഞ്ഞ് അവളുമായി പടിയിറങ്ങുമ്പോൾ അമ്മാ, ചെവിയിൽ പറഞ്ഞതും അവൻ്റെ ആദ്യ ഭാര്യ മരിച്ചു പോയത് പെരിയ ഭാഗ്യമെന്നും ഇനി നിൻ്റെ വീടും ഊരുമെല്ലാം അതാണെന്നുമാണ്.
താനെന്ന ഭാരം കൈമാറ്റം ചെയ്യപ്പെട്ടെന്നും, വൈകാതെ അമ്മാ അവരുടെ സഹോദരങ്ങളും മാമായും പാർക്കുന്ന തഞ്ചാവൂരിലേക്ക് മടങ്ങുമെന്നും അവൾക്ക് ഉറപ്പായിരുന്നു. ജനിച്ചു വളർന്ന വീട്ടിലേക്കവൾ ആന്തലോടൊന്ന് തിരിഞ്ഞു നോക്കി. തൻ്റെ തെലുങ്ക് പൈതൃകത്തിൽ ഓരോ ശ്വാസത്തിലും ഊറ്റം കൊള്ളുന്ന അമ്മാ , വേരുകൾ തേടി ആന്ധ്രക്കു പോയാലും അതിശയിക്കേണ്ട എന്നോർത്ത് വേവലാതിക്കിടയിലും വസന്തിക്കു ചിരി വന്നു.
ആറാൾ വിവാഹയാത്ര കാണാൻ വീടുകൾക്കു മുന്നിൽ നിന്നവർ പതിവു പോലെ തെലുങ്കും തമിഴും മലയാളവും കലർന്ന സങ്കര ഭാഷയിൽ കലപിലയിട്ടു. ‘അഴഹാന വധുവു ‘ എന്ന മുറുമുറുപ്പ് അവളെ തരളിതയാക്കി. പത്തു മിനിറ്റു നീണ്ട നടപ്പിനൊടുവിൽ തൻ്റെ പുതിയ വീടിനു മുന്നിലെത്തിയ വസന്തി ആ പരിസരത്തിൻ്റെ വൃത്തിയിൽ അകമഴിഞ്ഞൊന്നു പുഞ്ചിരിച്ചു. തൻ്റെ ഭാഗത്തുള്ളവരേക്കാൾ അല്പം കൂടി ഭേദപ്പെട്ട ആളുകളാണിവിടെ താമസം എന്നു തോന്നിയതേ, അമ്മാ പറഞ്ഞ ഭാഗ്യം ഒരു പക്ഷേ ശരിയായിരിക്കാം എന്നൊരാശ്വാസം അവളെ തഴുകി. സങ്കര ഭാഷയിലുള്ള ലഹളക്കും ഇവിടെ ശമനമുണ്ട് . പക്ഷേ, അടുത്ത നിമിഷം, വീടിനു മുന്നിൽ മുക്കുന്നി മല പോലെ നിറഞ്ഞു നിന്ന വിളക്കേന്തിയ വനിതയുടെ മുഖത്തെ കിരാതഭാവം അവളെ ചകിതയാക്കി. ചാണകം മെഴുകിയ തറക്കു പകരം ചുവന്ന സിമൻ്റ് തറയുള്ള , അടച്ചുറപ്പുള്ള ഓടിട്ട വീടു കണ്ട സന്തോഷമെല്ലാം ഗോമതിയെന്ന അമ്മായിയമ്മയുടെ വദനകാന്തിയിൽ ബാഷ്പീകൃതമായി.
ചുറ്റുവട്ടത്തു നിന്ന് കാണാനെത്തിയ പെണ്ണുങ്ങൾക്കും കുട്ടികൾക്കുമിടയിൽ ദിക്കറിയാത്ത പോലെ നിന്നപ്പോൾ ആരോ അവളോട് ഇരിക്കാൻ പറഞ്ഞു. ഉടൻ ഗോമതിയുടെ പരിഹാസമെത്തി.
” ഇരിക്കാനുളള സാധനം അവള് വീട്ടീന്ന് കൊണ്ടു വന്നില്ലെന്നു തോന്നുന്നു”.
പെണ്ണുങ്ങളുടെ കൂട്ടച്ചിരിക്കിടയിൽ, വിളറിയും പതറിയും നിന്ന കൗമാരക്കാരി ശരിക്കും നടുങ്ങിപ്പോയത്,
“നിൻ്റെ പുള്ളകൾക്ക് അത്താഴം കൊടുക്കെടീ”
എന്ന ഗോമതിയുടെ കല്പന കേട്ടാണ്. ഇതിനിടയിൽ തനിക്കു പുള്ളകളുമായോ എന്നു സംഭ്രമിക്കുമ്പോഴേക്കും ബാലാജിയെ ഒക്കത്തെടുത്ത് , സ്വിച്ചിട്ട പോലെ എങ്ങു നിന്നോ പൊട്ടി വീണ ലച്ച്മി എന്ന ഏഴു വയസ്സുകാരി, പൊഴിഞ്ഞു പോയ മുൻ വരിപ്പല്ലിൻ്റെ ഓമനത്തത്തോടെ ചിരിച്ചപ്പോൾ ചങ്കിലൊരു തണുപ്പു വീണു. ഒന്നുമില്ലെങ്കിലും ഇവിടെ തനിക്കൊരു കൂട്ടുണ്ടല്ലോ!.
വീട്ടിലെത്തിയ ശേഷം ചെട്ടിയാര് , എവിടേക്ക് മുങ്ങിയെന്ന് അവൾക്ക് യാതൊരു ഊഹവും കിട്ടിയില്ല. എന്തോ സെൻ്റൊക്കെ അടിച്ചിട്ടും താലികെട്ടാൻ കുനിഞ്ഞപ്പോൾ അയാളുടെ ഗന്ധം അവളെ ഛർദ്ദിയുടെ വക്കത്തെത്തിച്ചിരുന്നു. ഇനി അയാൾക്കൊപ്പമാണ് കിടപ്പെന്ന് അവൾക്കറിയാമായിരുന്നു. വല്ലാത്തൊരു തളർച്ച അവളെ പൊതിഞ്ഞു. അത്താഴം കഴിഞ്ഞ പാടേ ,
“പുള്ളകളെ കൊണ്ടുചെന്ന് ഒറക്കെടീ”
എന്ന കല്പന വന്നു. ലച്ച്മി ചൂണ്ടിക്കാട്ടിയ മുറിയിലേക്ക് ബാലാജിയെ തോളിലിട്ട് കാലെടുത്തു വെച്ചതേ , ചെട്ടിയാരുടെ ശരീരത്തിൽ നിന്നു വമിച്ച അതേ പരുഷ ഗന്ധം അവളെ വട്ടം കറക്കി. ആ വീട്ടിലെ മറ്റു മുറികളിൽ കണ്ട വൃത്തി അവിടെ മാത്രം കണ്ടില്ല. മൂലക്കിട്ട ഒറ്റക്കട്ടിലിലേക്ക് അവനെ കിടത്താനൊരുങ്ങവേ, ലച്മി കട്ടിൽ കീഴിൽ നിന്ന് പായെടുത്തു മുറിയുടെ മൂലയിൽ വിരിച്ചു . അവനെ പായിൽ കിടത്തി തുടയിൽ തട്ടുമ്പോൾ പെട്ടന്ന് ലച്ച്മി കുഞ്ഞിക്കെെകൾ കൊണ്ട് കഴുത്തിൽ ചുറ്റിപ്പിടിച്ച് കിളി കൊക്കുരുമ്മും പോലെ കുഞ്ഞൊരുമ്മ കൊടുത്തു. വസന്തിക്കു കരച്ചിൽ വന്നു. അവളെ മടിയിൽ ചായ്ച്ചു കിടത്തി മുടിയിൽ തലോടി. ഈ മുറിയിൽ എന്തു മണമാണു വരുന്നതെന്നവൾ പതിയെ ചോദിച്ചു. ലച്ച്മി പൊട്ടിച്ചിരിച്ചു
“ഇത് താനേ ഫോർമാലിൻ മണം. അപ്പായ്ക്ക് മെഡിക്കലിൽ ശവം കാവലല്ലേ ജോലി, തെരിയാതാ?
തന്നേക്കാൾ മുതിർന്നയാൾക്ക് വിജ്ഞാനം പകരാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം കുഞ്ഞിക്കണ്ണുകളിൽ പൂത്തിരി കത്തിക്കവേ, വസന്തിക്ക് വീണ്ടും ആ താലികെട്ടു നേരത്തെ ഛർദ്ദിയുടെ ഓർമ്മ തികട്ടി. അവൾ പതിയെ കണ്ണുകളടച്ചു.
വലിയൊരു പക്ഷി തന്നെ നഖത്തിൽ കോർത്ത് പറന്നു പൊങ്ങുന്ന സ്വപ്നത്തിൻ്റെ ഞെട്ടലിൽ, തൊണ്ടക്കുഴിയിൽ നിന്നു പുറപ്പെട്ട ആർത്തനാദം , ചുണ്ടുകൾക്ക് മീതെ അമർന്ന തടിച്ച വിരലുകളിൽ ചതഞ്ഞു തീർന്നു . ഫോർമാലിനും പട്ടച്ചാരായവും പിന്നെ പേരറിയാത്ത എന്തൊക്കെയോ നിസ്സഹായതകളും തീർത്തൊരു ചീഞ്ഞ മണം അവളെ സ്ഥലകാലബോധത്തിലേക്ക് ചുഴറ്റിയെറിഞ്ഞു. എതിർക്കാനോ, കരയാനോ പോലും മറന്നവൾ ഉറഞ്ഞൊരു ഹിമശിലയായി. ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ, എരിഞ്ഞും പുകഞ്ഞും നീറിയും കിടക്കുന്ന അവളെ വിട്ടിട്ട്, മുണ്ടും വാരിക്കുത്തി ആടിയാടി പോകുന്ന പോക്കിൽ അയാൾ ചവച്ചു തുപ്പിയ ‘ശവം’ എന്ന വാക്ക് അവളെ നാനാവിധ ചിന്തകളിലേക്ക് തള്ളിയിട്ടു.
സമയം എത്രയായെന്നോ, പരാക്രമം കഴിഞ്ഞ് അയാളെവിടേക്ക് പോയെന്നോ അവളറിഞ്ഞില്ല. പെട്ടന്നുളള തോന്നലിൽ കുട്ടികളുടെ പായിലേക്ക് തല തിരിച്ചുനോക്കി. ഒരു വല്ലാത്ത നോട്ടവുമായി ലച്ച്മി പായിൽ എഴുന്നേറ്റിരിക്കുന്നു. വിറച്ചു പോയി. അടുത്ത നിമിഷം കുട്ടി വിങ്ങിക്കരയാൻ തുടങ്ങി. ഓടിച്ചെന്നവളെ ചേർത്തു പിടിക്കുമ്പോൾ , നോവുന്നത് തൻ്റെ ശരീരമല്ല ഉയിരാണെന്നവൾ തിരിച്ചറിഞ്ഞു. 16-ാം വയസ്സിൽ, ഗർഭം ധരിക്കാതെ ,പ്രസവിക്കാതെ, മുതിർന്നു തുടങ്ങുന്നൊരു പെൺകുഞ്ഞിൻ്റെ അമ്മയാകുന്നതിൻ്റെ നോവും വേവും കുളിരും അവളുടെ ആത്മാവു തൊട്ടറിഞ്ഞു.
വിവാഹരാത്രിയിൽ ഭർത്താവു നടത്തിയ അതി ക്രൂരമായ കയ്യേറ്റമല്ല, മറിച്ച് പൊടുന്നനേ വന്ന മാതൃത്വത്തിൻ്റെ എരിവും പുളിയും മധുരവുമാണ് അവളുടെ തുടർജീവിതത്തെ അടയാളപ്പെടുത്തിയത്. വലിയ മെച്ചമൊന്നും പറയാനില്ലാത്ത ജീവിതത്തിലെ യഥാർത്ഥ ഭാഗ്യം, മുന്നേറാൻ താൻ തിരഞ്ഞെടുത്ത പാതയാണെന്ന് അവൾക്ക് തോന്നാറുണ്ട്. ചെട്ടിയാരെ ഒഴിവാക്കാനോ, പീഡനങ്ങൾക്ക് പൂർണ്ണ വിരാമമിടാനോ കഴിഞ്ഞില്ലെങ്കിലും, പിന്നീടൊരിക്കലും ആ രാത്രിയിലേതു പോലൊരു സമ്പൂർണ്ണ കീഴടങ്ങലിന് ശരീരത്തെ വിട്ടു നൽകാൻ അവൾ സന്നദ്ധയായില്ല. വീടിനുള്ളിലും കിടപ്പറയിലും വെല്ലുവിളികൾ ഉയർത്തുന്ന , നാൾക്കു നാൾ ശക്തിയും , തന്ത്രവും, പടക്കോപ്പും സ്വരുക്കൂട്ടുന്നൊരു പോരാളിയുടെ സമാന്തര ജീവിതം പതിയെ ചെട്ടിയാരെയും ഗോമതിയേയും അലോസരപ്പെടുത്തുന്നത് അവൾ ആഹ്ലാദത്തോടെ കണ്ടു
ജീവിതം അന്നു തൊട്ടിന്നോളം പോരാട്ടങ്ങളാണ്. ചിലത് ജയിച്ചു. മിക്കപ്പോഴും തോറ്റു. ഗോമതിയുടെ മരണശേഷം ചെട്ടിയാരെ മലർത്തിയടിക്കൽ കുറേക്കൂടി എളുപ്പമായി. വളർന്നു വരുന്ന കുട്ടിപ്പോരാളികളുടെ പിന്തുണ അവൾക്കു കരുത്തു കൂട്ടിയപ്പോൾ വർദ്ധിച്ചു വരുന്ന കരൾ രോഗങ്ങൾ അയാളെ ദുർബ്ബലനാക്കി. ഇപ്പോൾ ഇതെല്ലാം അവൾക്കൊരു പാമ്പും കോണിയും കളി പോലെയേ ഉള്ളൂ. ചെട്ടിയാർക്കു ശേഷം ……….! എന്നൊരു കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇന്നവൾക്കു കൂട്ടിനുണ്ട്.
സ്വന്തം കാലിൽ നിൽക്കാനും വേണ്ടിടത്തു പൊരുതാനും ലച്ച്മിയെ പ്രാപ്തയാക്കുക എന്ന ലക്ഷ്യം ! എല്ലാ പൊൺകളും അങ്ങനെയാകണമെന്ന സ്വപ്നം!
“ഇത്ര ശീക്രം നീ തിരുമ്പി വന്നോ? ” എന്ന ഇസക്കി അമ്മാവോടെ ചോദ്യത്തിനവൾ മറുപടി പറഞ്ഞില്ല. പകരം പതിയെ മൂളി
‘ മനസ്സു മനസ്സിൻ്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി ………!’
വളർമതി അക്കാൾക്ക് ഈ രാത്രി എങ്ങനെയാകുമെന്നറിയില്ല. തുടർ രാത്രികളെങ്കിലും മധുരമുള്ളതാകട്ടെ, എന്നവൾ നൂറായിരം ആശങ്കകൾക്കിടയിലും ആത്മാർത്ഥമായി മോഹിച്ചു.
* താര സുഭാഷ്
* വിവാഹരാത്രി


26 Comments
താരേച്ചി Super 💕💕 വേറിട്ടൊരു കഥ പുതുമയുള്ള ഭാഷ എല്ലാം കൊണ്ടും കലക്കി💕💕💕🥰🥰🥰
സ്നേഹം സെജി ❤️❤️😍
Super TaraAunty❤️❤️❤️
മനോഹര രചന.. ഒരുപാട് ഇഷ്ടപ്പെട്ടു 👍❤️
സ്നേഹം Shafia❤️❤️
വല്ലാത്തൊരു കഥ
കണ്ടിട്ടില്ലാത്ത എന്നാൽ മനസ്സിലൊരു ചലച്ചിത്രം പോലെ തെളിഞ്ഞ ഫ്രെയിമുകൾ.
സൂപ്പർ എഴുത്ത് ❤️
സ്നേഹം Manju❤️❤️
jalaja.ac@gmail.com
കിടു 👌👌👌👌👌👌
സ്നേഹം നന്ദാ.❤️❤️
താരേച്ചി… സൂപ്പർ.. നല്ല ഫ്രെയിം, നല്ല ഭാഷ വിവരണം എല്ലാം കലക്കി 🥰🥰
സ്നേഹം സാബി.❤️❤️
നന്നായി എഴുതി.
മനോഹരമായിരിക്കുന്നു.. 👌🏽
സ്നേഹം റാണി.❤️❤️
സ്നേഹം Shreeja❤️❤️
ഒന്നും പറയാനില്ല. ഭാഷയും കഥയും എല്ലാമെല്ലാം സൂപ്പർ സൂപ്പർ താരച്ചേച്ചീ❤️❤️👌👌
അടിപൊളി 👌👌എന്തൊരു എഴുത്താ മുത്തേ. സൂപ്പർ ❤️❤️
സ്നേഹം സിന്ധു.❤️❤️
സ്നേഹം കുമാരി !❤️🥰
താര ഗംഭീരമായി എഴുതി.സങ്കരഭാഷശൈലി സൂപ്പർ.രരണ്ടു വിവാഹ രാത്രി ഒരുപോലെ എഴുതാൻ സാധിച്ചു.നന്നായിരുന്നു.
താര ഗംഭീരമായി എഴുതി.സങ്കരഭാഷശൈലി സൂപ്പർ.രരണ്ടു വിവാഹ രാത്രി ഒരുപോലെ എഴുതാൻ സാധിച്ചു.നന്നായിരുന്നു.
അസാധാരണമായ എഴുത്ത്, 👌
പെൺമയുടെ, ഉൾക്കരുത്തിന്റെ, മാതൃത്വത്തിന്റെ മുഖം അടരുകളായി ഒതുക്കിയ ഒന്നാന്തരം എഴുത്ത്. സങ്കരഭാഷയുടെ ഭംഗി അപാരം.
അഭിനന്ദനങ്ങൾ !
👌👏❤️
സ്നേഹം ജോയ്സ്. തിരക്കിട്ടെഴുതേണ്ടി വന്നു. ❤️🥰
Superb ചേച്ചി.. 😍🤗. അപരിചിതമായ കഥാപരിസരത്തിലേക്ക്, കാലഘട്ടത്തിലേക്ക്, സങ്കര ഭാഷയിലേക്ക് , വ്യത്യസ്ത ജീവിതങ്ങളിലേക്ക് ഒക്കെ മുങ്ങാം കുഴിയിട്ട് നിവർന്നു വന്നത് പോലെ..
സ്നേഹം ഇലക്ട❤️