ഇന്നലെ ഞാനവളെ കണ്ടു, ഒരു കുടയും പിടിച്ച് നിരത്തിന്റെ ഓരം ചേർന്നു നടക്കുന്നു. തളർന്ന താമരത്തണ്ടു പോലെ ആ ശരീരം ശോഷിച്ചിരിക്കുന്നു. അതു കാണുമ്പോൾ വല്ലൊരു നൊമ്പരം മനസ്സിനെ കുത്തി നോവിച്ചു. തന്റെ എല്ലാമായിരുന്ന അവളല്ലേ പൊരിവെയിലിൽ വിയർത്തൊലിച്ചു പോകുന്നത്. എന്തു ചെയ്യണമെന്നറിയാതെ വണ്ടി പതിയെ ഓരം ചേർത്തു നിർത്തി. ഒരിക്കൽ താൻ അവളുടെ മടിയിൽ തലവച്ച് മുടിയിലൂടെ വിരലുകൾ കൊണ്ടുള്ള മസാജിൽ ലയിച്ചു കിടക്കുമ്പോൾ എന്റെ ഫോണിലെ റീൽ നോക്കി അവൾ ചോദിച്ചു..
‘ ഇക്കാ ആ പോകുന്ന വണ്ടി കണ്ടോ? നമുക്കതു പോലൊരെണ്ണം വാങ്ങണം. ഓറഞ്ച് കളർ മതി.’
‘ അത് ടെസ്ലയാണ്, എലക്ട്രിക് കാർ.. അതു നാട്ടിലില്ലല്ലോ.’
‘ ഇപ്പോ ഇല്ല പക്ഷേ വരൂല്ലോ.. അപ്പോ മതീ.’
‘ ഓക്കേ മുത്തേ വാങ്ങാട്ടോ.’
‘ ഇക്കക്കിനി നിർത്തി പോന്നൂടേ അവിടുന്ന്.. നമുക്ക് ജീവിക്കാൻ ഇത്രയുമൊക്കെ പോരേ.’
‘ മുത്തേ ഇതുവരെ നമുക്ക് മക്കളൊന്നും ആയില്ലെന്നു വച്ച് മക്കളൊക്കെ ആയാൽ പ്രാരാബ്ദം കൂടില്ലേ.. അടുത്ത പ്രാവശ്യം ഞാൻ നിന്നെ അങ്ങോട്ടു കൊണ്ടു പോകാം.’
‘ എനിക്കങ്ങിനെ ഒരാഗ്രഹവുമില്ല, നമ്മുടെ നാട്ടിൽ ഈ വീട്ടിൽ നമുക്കും കളിച്ചും കടങ്കത പറഞ്ഞും ജീവിച്ചു തീർക്കാം നമ്മുടെ ജീവിതം.’
പെട്ടെന്നൊരു ശബ്ദം കേട്ട് മുഖമുയർത്തുമ്പോൾ ഒരാൾ ഫ്രണ്ട് ഗ്ലാസ്സിൽ മുട്ടി വിളിക്കുന്നു. ടിൻഡ് ഗ്ലാസ്സിന്റെ അപ്പുറത്തുള്ളയാൾക്ക് തന്നെ കാണാൻ പറ്റില്ലെങ്കിലും അകത്തിരുന്നു അയാളെ നോക്കുമ്പോൾ കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് തലച്ചോറിലേക്കു കയറി. പതിയെ ചോദ്യഭാവത്തൊടെ ഗ്ലാസ്സ് പകുതി താഴ്ത്തി ചോദിച്ചു.
‘ എന്തേ അളിയാ..’
അവനൊന്നു ഞെട്ടിയോ.. അതോ തന്നെ കണ്ടിട്ടവനു മനസ്സിലായില്ലേ.
‘ ങേ.. നീയോ.. ഓക്കേ വണ്ടിയൊന്നല്പം കയറ്റിയിടാമോ? എനിക്കീ ബൈക്ക് എടുക്കാനാണ്.’
പെട്ടെന്നൊരു ഭാവഭേതവും കൂടാതെ അവൻ പറഞ്ഞു.. പരിചയം പോലും കാണിക്കാതെ അവൻ ബൈക്കിലേക്കു തിരിഞ്ഞു.
*******************************************
ഓർമ്മകൾ മനസ്സിൽ ഓളം വെട്ടി ഈർച്ചവാളു പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവൾക്കുള്ള റസിഡൻസു വിസയുമായി പറയാതെ വന്നതായിരുന്നു താൻ. സമയം രണ്ടുമണിയായിക്കാണും. കോളിംഗ് ബെല്ലിൽ കൈവിരലെത്തിച്ചെങ്കിലും പിന്നെ വേണ്ടെന്നു വച്ച് അവളുടെ ഇഷ്ട ഇരിപ്പിടമായ ഇറയത്തെ പതുപതുത്ത ഫൈവ് സീറ്ററിൽ കിടന്നതേ ഓർമ്മയുള്ളു. ഫ്ലൈറ്റിൽ കയറിയാൽ ഉറങ്ങാൻ കഴിയാറില്ല, പോരാത്തതിന് അവൾ സർപ്രൈസ് കേൾക്കുമ്പോഴു ആ മുഖഭാവത്തെ പറ്റിയുള്ള ചിന്തകളും കൂടിയായപ്പോൾ ഒരു പോളക്കണ്ണടഞ്ഞില്ല. കിടന്നതേ ഓർമ്മയുള്ളു.. ഉറക്കത്തിന്റെ നീലക്കയത്തിലേക്ക് ഊളിയിട്ടു. ഉറക്കത്തിൽ അവൾ തന്നോടു ചേർന്നു ഫ്ലൈറ്റിൽ ഇരിക്കുന്ന സ്വപ്നമായിരുന്നു കണ്ടത്.
പാവം പെണ്ണ് വലിയ വീട്ടിലെ പെണ്ണ് മീൻകാരൻ അബുവിന്റെ മകനെ സ്നേഹിച്ചത് നാട്ടിൽ കുറച്ചൊന്നുമല്ല കോളിളക്കം ഉണ്ടാക്കിയത്. പക്ഷേ അവൾ പതറിയില്ല കൂടെ നിന്നു. ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ള അവൾക്ക് തന്റെ ഓഫീസിൽ തന്നെയായിരുന്നു ജോലി. അവസാനം ഒരുമിക്കാൻ തീരുമാനിക്കുമ്പോൾ നാട്ടിലെ ജോലി രണ്ടാൾക്കും വിടേണ്ടിവന്നു. ആരുമറിയാതെ ബാഗ്ലൂരിലേക്ക് പറിച്ചു നടുകയായിരുന്നു. അവൾക്കു പെട്ടെന്നു ജോലി ശരിയായെങ്കിലും തന്റെ കമ്പനിക്ക് യു . എ . യിൽ ആയിരുന്നു തന്നെ ആവശ്യം. വീടും വീട്ടുകാരും വേണ്ടെന്നുവച്ച അവൾ അങ്ങിനെ വീണ്ടും ഒറ്റക്കായി. നാലുവർഷത്തെ പ്രണയം അങ്ങിനെ സഫലമായി. ജീവനു തല്ല്യം തന്നെ സ്നേഹിച്ച അവൾ ഒരത്ഭുതം തന്നെയായിരുന്നു.
ബാംഗ്‌ളൂരിൽ ഒരു ഫ്ലാറ്റും സാമാന്യം തരക്കേടില്ല വരുമാനവുമുണ്ടെങ്കിലും മക്കളില്ലാത്തതിനാൽ അവൾക്ക് വല്ലാത്ത പ്രയാസമായിരുന്നു. വീടും വീട്ടുകാരും തിരിഞ്ഞു നോക്കാത്ത അവൾക്കതൊരു തീരാ വേദനയായിരുന്നു. നമ്മൾക്കു നമ്മൾ ഉണ്ടല്ലോ, മക്കൾ ദൈവഹിതം പോലെ സംഭവിക്കട്ടെ എന്ന തന്റെ സമാധാനപ്പെടുത്തലുകൾ അവളെ സഹായിച്ചില്ല. അപ്പോഴാണ് സുഹൃത്തായ ഡോക്ടർ പറഞ്ഞത് ഒരുമിച്ച് താമസിച്ച് ട്രീറ്റ്മെന്റ് ചെയ്യാൻ, അല്ലേലും അവളുടെ സാമീപ്യം താൻ ഒരുപാടു കൊതിച്ചിരുന്നു.
പെട്ടെന്ന് ആരോ കുലുക്കി വിളിച്ചു..
‘ ഇക്കാ.. ഇതെപ്പോ വന്നു എന്താ വിളിക്കാഞ്ഞേ.’
അവളുടെ മുഖത്തു വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. പെട്ടെന്നാണത് സംഭവിച്ചത് അകത്തു നിന്നൊരു പുരുഷ ശബ്ദം.
‘ ജസ്നാ.. ആരാ അവിടെ ഇത്രയും രാവിലെ.’
താൻ നിൽക്കുന്നിടം കുഴിഞ്ഞു പോകുന്നതു പോലെ തോന്നി. തന്റെ വീട്ടിൽ തന്റെ ഭാര്യയുടെ കൂടെ ആണൊരുത്തൻ. പിന്നൊന്നും ചിന്തിച്ചില്ല ലാപ്ടോപ്പ് ബാഗ് മാത്രമെടുത്ത് പുറത്തേക്കിറങ്ങി.. ആരോടും ഒരക്ഷരം മിണ്ടാതെ..
അടുത്ത ലക്ഷ്യം താൻ പണ്ടുപേക്ഷിച്ച തന്റെ തറവാടായിരുന്നു. ബാംഗ്ളൂർ എയർപോർട്ടിലേക്ക് കഷ്ടിച്ച് രണ്ടു കിലോമീറ്ററേയുള്ളൂ.. നടന്നാലോ.. വേണ്ട.
ഊബർ വിളിക്കാൻ ഫോൺ നോക്കുമ്പോൾ ഫോൺ ഫ്ലൈറ്റ് മോഡിലാണ്. ഫ്ലൈറ്റ് മോഡ് ഓഫ് ചെയ്തപ്പോൾ മെസ്സേജുകളുടെ പെരുമഴയായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ ഊബർ വിളിച്ചു കാത്തു നിൽക്കുമ്പോൾ അവളുടെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു. ഒന്നു പോലും ആലോചിക്കാതെ ഫോൺ കട്ടു ചെയ്തു.. പല പ്രാവശ്യം.
കൊച്ചിൻ എയർപോർട്ടിൽ നിന്നും കയറിയ ഊബറിന്റെ ബാക്സീറ്റിലേക്കു വീഴുകയായിരുന്നു. തറവാട്ടിലെത്തുമ്പോൾ അനുജൻ മുറ്റത്തു തന്നെയുണ്ടായിരുന്നു.
‘ അല്ലാ ഇക്കായോ.. ഈ വഴിയൊക്കെ അറിയുമോ.’
ഒന്നും മിണ്ടാതെ ഇറയത്തേക്കു കയറിയപ്പോഴാണ് ഓർത്തത്. ഇവിടെ തന്റെ വേറെ ആരും ഇല്ലല്ലോ, വാപ്പയും ഉമ്മയും മരിച്ചിട്ട് നാളുകളായി. അനുജന്റെ മുഖത്തു നിന്നവന്റെ തന്നോടുള്ള വെറുപ്പ് വായിച്ചറിഞ്ഞ അവൻ ഒന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മകൻ ‘മൂത്താപ്പാ..’ എന്നും പറഞ്ഞ് കാലിൽ കെട്ടിപ്പിടിച്ചത്. അപ്പോഴാണ് ഓർത്തത് കൊച്ചിനു കൊടുക്കാൻ ഒന്നുമില്ലല്ലോ എന്ന്. കൊച്ചിനെ എടുത്ത് ഒരുമ്മ നൽ നിലത്തിറക്കി കുനിഞ്ഞ ശിരസ്സുമായി ഒന്നും മിണ്ടാതെ പടിയിറങ്ങി. തറവാടിന്റെ അവകാശം ചോദിച്ച് ജേഷ്ടൻ വരുമോ എന്ന പേടിയുള്ള അനുജൻ ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു.
വെറുതേ നടന്നു പണ്ടു നടന്ന വഴികൾ അപ്പോൾ പുതുമയുള്ളതായി തോന്നി. കവലയിൽ എത്തുമ്പോൾ ആളുകൾ അത്ഭുത ജീവിയെ കാണുന്നതു പോലെ തന്നെ നോക്കുന്നുണ്ടായിരുന്നു. പുതുതായി തുടങ്ങിയ ഒരു ഹോട്ടലിക്കു കയറി ഒരു മൂലയിൽ ഇരിക്കുമ്പോൾ ഫോണിൽ വീണ്ടും അവളുടെ ഫോൺ വന്നു. ഫോൺ ഓഫ് ചെയ്ത് മാറ്റി വച്ചിട്ട് ഒരു കോഫിക്ക് ഓർഡർ കൊടുത്തു. പതിയെ തലയുടെ മരവിപ്പു മാറിത്തുടങ്ങിയപ്പോൾ ഫോണെടുത്തു. ദൂബൈക്കുള്ള ടിക്കറ്റ് ബുക്കുചെയ്യണം. പറ്റിയാൽ ഇന്നു തന്നെ തിരിക്കണം.
ഫോൺ ഓണാക്കുമ്പോൾ ആദ്യം വന്ന മെസ്സേജ് അവളുടേതായിരുന്നു.
‘ യസ്സ് ഡിയർ വി ആർ പാർട്ടിംഗ് ഫോറെവർ.’
അറിയാതെ ഞെട്ടിപ്പോയി.. ഇത്രയും നാളും താൻ കണ്ണും കരളുമായി കൊണ്ടുനടന്നവളാണോ ഇപ്പറയുന്നത് ? വിശ്വസിക്കാനാവാതെ ഇരിക്കുമ്പോൾ നേരത്തേയുള്ള മെസ്സേജുകളിലേക്ക് കണ്ണുപാഞ്ഞു..
‘ ഇക്കാ ഇന്നു വിളിച്ചപ്പോൾ ഒരു കാര്യം പറയാൻ മറന്നു. വാപ്പ ഒട്ടും വയ്യാതെ ഹോസ്പിറ്റലിലാണ് എന്നെ ഒന്നു കാണണമെന്നും പറഞ്ഞ് ഇക്കാക്ക വിളിച്ചിരുന്നു. അവനവിടുന്ന് പോന്നിട്ടുണ്ടത്രേ രാത്രി ആകുമ്പോഴേക്കും എത്തുമായിരിക്കും. നാളെ രാവിലെ ഇക്കയെ കൊണ്ട് വിളിപ്പിക്കാം. ദേശ്യപ്പെടരുതേ പൊന്നേ.. എത്രയായാലും വാപ്പയല്ലേ.’
കയ്യും കാലും തളരുന്നോ കണ്ണിൽ ഇരുട്ടു കയറിയതേ ഓർമ്മയുള്ളൂ.. മുഖത്തേക്ക് തണുത്ത വെള്ളം വീണപ്പോഴാണ് കണ്ണു തുറന്നത്. പെട്ടെന്ന് മുഖമുയർത്തി ചുറ്റുമുള്ളരെ നോക്കി..
‘ എന്തു പറ്റി സാറേ.. പേടിപ്പിച്ചു കളഞ്ഞല്ലോ.. എവിടുന്നാ.. ‘
‘ അല്ല ഇത് മീൻകാരൻ ഹൈദ്രോസ്സിന്റെ മോനല്ലേ..’
ഒന്നും ശ്രദ്ധിച്ചില്ല വേഗം ഇറങ്ങി ഫോണെടുത്തു. ആദ്യത്തെ കോളിൽ തന്നെ അവൾ ഫോണെടുത്തു.
‘ മോളേ.. ഞാനറിഞ്ഞില്ലാർന്നു അതിക്കാക്കയാണെന്ന്.. പ്ലീസ്.’
‘ ഇല്ല ഡിയർ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. ഇത്രനാളും എന്നെ പഠിച്ച നിങ്ങൾക്ക് എന്നെ സംശയം തോന്നിയല്ലോ. ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്.. എന്റെ വീട്ടിലേക്ക് ഇനിയെന്നെ തിരക്കരുത്.. കൊണ്ടുവന്ന സൂട്ട്കേസുകൾ അകത്തേക്കെടുത്തു വച്ചിട്ടുണ്ട്.. താക്കോൽ ചെടിച്ചട്ടിയിലുണ്ട് ബൈ.’


8 Comments
എടുത്തുച്ചാട്ടം വിനയായി.
നന്നായി എഴുതി.👍.
👌
ഒന്ന് ക്ഷമിക്കാമായിരുന്നു.ഒരു ചെറിയ തെറ്റിദ്ധാരണ കൊണ്ടല്ലേ.ഓള് തിരിച്ചു വിളിക്കട്ടെ
അതേ..
നന്ദി
കാര്യമറിയാതെ യുള്ള എടുത്തുചാട്ടം… നല്ലതല്ല…
സംശയം കാൻസറിനെക്കാൾ ഭയാനകം…
കഥ നന്നായിരിക്കുന്നു ❤️
നന്ദിയുണ്ട്
നല്ല രചന