നഗരത്തിന്റെ തിരക്കിൽനിന്നു മാറി കാർ ഇടവഴികളിലൂടെ നീങ്ങിത്തുടങ്ങി. ഏസി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടു. നനുത്ത കാറ്റ് മുടിയിഴകളിലൂടെ പതിയെ കടന്നുപോയി. അതിന്റെ നിർവൃതിയിൽ കാറ്റിനു പിറകേ കണ്ണുകളും സഞ്ചരിച്ചു. ആകാശത്ത് അവിടെയവിടെയായി കാർമേഘങ്ങൾ ഇരുണ്ടുകൂടിനിൽക്കുന്നു.
പ്രകൃതിയെ പൊള്ളിക്കുന്ന വേനലിന് അവധി നൽകാനായി ഭൂമിയിലേക്കു വിരുന്നു വരുന്ന മഴയെ വരവേൽക്കാനുള്ള ഒരുക്കമാവണം ഈ കാറ്റ്. കാറ്റിന്റെ സംഗീതത്തിനൊത്ത് പതിയേ നൃത്തംവയ്ക്കുന്ന ഇലകളും, അവയ്ക്കൊപ്പം ആടിയുലയുന്ന മരച്ചില്ലകളും. മനോഹരമായ ഒരു നൃത്തസദസ്സ് മനസ്സിൽ തെളിഞ്ഞു.
ഓരോ മഴയും നമ്മെ പിച്ചവച്ച് കൊണ്ടെത്തിക്കുന്നത് പിറന്ന മണ്ണിലേക്കാണ്. മധുരപ്പതിനേഴുകാരിയെപ്പോലെ സുന്ദരിയായ ഗ്രാമം. പച്ചപ്പട്ടുടുത്ത്, വെള്ളിക്കാെലുസണിഞ്ഞ്, ഗിരിരാജനെ കീരിടമായി ചൂടിനിൽക്കുന്നവൾ.
പോച്ചമ്മയെ കേൾക്കുന്നതുവരെ ഗ്രാമമെന്നാൽ മനസ്സിൽ വിരിയുന്ന ചിത്രം ഇതൊന്നുമാത്രമായിരുന്നു.
ഇതുപോലെ മഴയുള്ള ഒരു ദിവസമാണ് കരകര ശബ്ദത്തോടെ ഗേറ്റുതുറന്ന് പോച്ചമ്മ തങ്ങളുടെ ഫ്ലാറ്റിലേക്കു കടന്നുവന്നത്. മെലിഞ്ഞ ശരീരം, നല്ല പൂവൻപഴത്തിന്റെ നിറം, നെറ്റിയിൽ സിന്ദൂരം, ചിരിച്ച മുഖം. പോച്ചമ്മ. അവളുടെ ഗ്രാമത്തിലെ ഏതെങ്കിലും ദേവതയുടെ പേരായിരിക്കണം. വീട്ടുജോലികളിൽ സഹായത്തിന് ആളെ വേണമെന്നു പറഞ്ഞതുകേട്ട് വന്നതാണ്.
നനുനനുത്ത ചിരിയോ പ്രതീക്ഷ വറ്റാത്ത കണ്ണുകളോ അതോ മറ്റെന്തെങ്കിലുമോ!
എന്തായിരിക്കുമെന്നെ അവളിലേക്ക് ആകർഷിച്ചത്!
വർഷങ്ങളായി പരിചയമുള്ള ഒരാളെ ഒരു ഇടവേളക്കുശേഷം കണ്ടുമുട്ടിയതുപോലെയുള്ള ആത്മബന്ധം. എന്റെ ജോലിഭാരം അവൾ കുറയ്ക്കുമ്പോൾ, അവൾ തൻ്റെ മനസ്സിന്റെ ഭാരം എന്റെ മുന്നിലെക്ക് ഇറക്കിവെക്കുകയായിരുന്നു.
ഗ്രാമത്തിൻ്റെ നീരുവറ്റിയ മുഖം പോച്ചമ്മയിലൂടെയാണ് ഞാനറിഞ്ഞത്. എന്റെ നാട്ടിൽ വേലയും പൂരവും, താലപ്പൊലിയും ആഘോഷങ്ങളായപ്പോൾ അവളുടെ നാട്ടിൽ മൃഗബലിയും, തൂക്കിലേറ്റലും മറ്റുമായിരുന്നു ആചാരങ്ങൾ. തരിശുഭൂമിമാത്രം കണ്ട അവളുടെ കണ്ണുകൾ അതിശയത്തോടെയാണ് എന്റെ ഗ്രാമത്തെക്കുറിച്ച് കേട്ടുകൊണ്ടിരുന്നത്.
“എത്ര സുന്ദരമാണെന്നറിയോ ഞങ്ങളുടെ ഗ്രാമം. പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങൾ, അതിനരികിലൂടെ ഒഴുകുന്ന കനാൽവെള്ളം. വെള്ളം പാടങ്ങളിലേക്ക് ഒഴുക്കിവിടുമ്പോൾ അതിലെ കുഞ്ഞുമീനുകളെ പിടിക്കുന്ന ഞങ്ങളുടെ ബാല്യം. ഗ്രാമത്തിൽനിന്ന് എവിടേയ്ക്കു നോക്കിയാലും കാണാവുന്ന വീഴുമല.”
എന്റെ ഗ്രാമത്തെക്കുറിച്ച് ഞാൻ വാതോരാതെ സംസാരിക്കുമായിരുന്നു.
“കൊടിയ വിഷമുള്ള പാമ്പുകൾ ധാരാളമുണ്ട് ഞങ്ങളുടെ നാട്ടിൽ. കൂരിരുട്ടിൽ അറിയാതെയെങ്ങാനും ചവിട്ടിയാൽ പിന്നെ പകൽ കാണില്ല.”
“അപ്പോ വഴിവിളക്കുകളില്ലേ നിങ്ങളുടെ ഗ്രാമത്തിൽ! ”
“അമ്മാ, ഞാനാദ്യമായി വൈദ്യുതികാണുന്നത് ഈ പട്ടണത്തിൽ വന്നശേഷമാണ്.”
സിനിമകളിൽമാത്രം കണ്ടിട്ടുള്ള അത്തരം ഗ്രാമം ഞാൻ മനസ്സിൽ കാണുകയായിരുന്നു..
“അങ്ങ് ദൂരെ മലനിരപ്പിൽനിന്ന് മഴവരുന്നത് നീ കണ്ടിട്ടുണ്ടോ ?” ഇടയ്ക്കെപ്പോഴോ ഞാനവളോട് ചോദിച്ചിരുന്നു.
“ഇല്ല അമ്മാ, മഴയ്ക്കായി ഞങ്ങൾ കാത്തിരുന്നിട്ടുണ്ട്. കുടിവെള്ളത്തിനായി മൈലുകളോളം നടന്നിട്ടുണ്ട്. വിശപ്പിന്റെ കാളലിനോടൊപ്പം വറ്റിവരണ്ട ഞങ്ങളുടെ കൃഷിസ്ഥലങ്ങൾ ഞങ്ങളുടെ വയറ്റിൽ തീ വാരിയെറിഞ്ഞിട്ടുണ്ട്.”
ദാരിദ്ര്യത്തിന്റെയും, ഭീതിയുടെയും കഥകൾ നിറച്ചൊരു പത്തായമായിരുന്നു അവളുടെ ജീവിതം.
പട്ടിണിയിൽനിന്നൊരു മുക്തി, അതൊന്നുമാത്രമാണ് അവളെ വിവാഹത്തിലേക്കെത്തിച്ചത്. അങ്ങനെയാണ് അവളീ നഗരത്തിന്റെ വധുവാകുന്നതും.
പിറന്ന മണ്ണിൽനിന്ന് മാറിനിൽക്കുന്ന രണ്ടുപേർ. അവർക്കു പറയാൻ ഒരായിരം കഥകൾ. അതായിരുന്നു ഞങ്ങൾ.
കല്യാണംകഴിഞ്ഞ് ഈ നഗരത്തിലേക്കു വരുമ്പോൾ അവളുടെ ഭർത്താവ് രത്തന് പഴക്കച്ചവടമായിരുന്നു. വ്യാപാരം നല്ല നിലയിലായിരുന്നു. മൂന്ന് പെണ്മക്കളും, രണ്ട് ആൺമക്കളുമടങ്ങിയ കുടുംബം സന്തോഷത്തോടെ മുന്നോട്ടുപോകുമ്പോഴാണ് അവളുടെ ഭർത്താവ് ഒരു ലോറിവാങ്ങുന്നത്. അവളുടെ അഭിപ്രായത്തിൽ അവിടംമുതൽ ദുരന്തങ്ങളുടെ പേമാരിതന്നെ അവരെ പൊതിഞ്ഞുനിന്നു.
നൽഗൊണ്ടയിൽനിന്ന് ഗ്രാനൈറ്റിൻ്റെ ലോഡെടുത്ത് മടങ്ങുംവഴിയാണ് രത്തൻ്റെ ലോറി
കൊക്കയിലേക്കു മറിയുന്നത്. ജീവൻമാത്രം ബാക്കിനിർത്തി ചലനമറ്റ ശരീരം. അയാളുടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സമയത്തുതന്നെയാണ് ലോറിവാങ്ങിക്കാൻ പണം കടംകൊടുത്തവരുടെ വരവ്. മക്കളുടെ വിശപ്പ്, ഭർത്താവിന്റെ ചികിത്സ, കടബാധ്യത. പോച്ചമ്മയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നേ ജീവിതമവസാനിപ്പിച്ചിച്ചിട്ടുണ്ടാവുമെന്ന് പലപ്പോളായി തോന്നിയിട്ടുണ്ട്.. പോച്ചമ്മ എനിക്കെന്നും വിസ്മയമായിരുന്നു.
ജീവിതത്തോട് പൊരുതാൻ തീരുമാനിച്ചതിന്റെ ആദ്യപടിയായി അവൾ ചെയ്തത് മക്കളെ സുരക്ഷിതരാക്കലായിരുന്നു. ഭക്ഷണവും വിദ്യാഭ്യാസവും നൽകിയാൽ മതി, ശമ്പളമൊന്നും വേണ്ടാ എന്ന വ്യവസ്ഥയിൽ മൂന്ന് പെൺമക്കളെയും വീട്ടുജോലിക്കായി പരിചയക്കാരുടെ വീട്ടിലേൽപ്പിച്ചു.
ഗ്രാമത്തിലുണ്ടായിരുന്ന വീട് വിറ്റും, കെട്ടിടപ്പണിക്കു പോയും അവൾ ഒരു വർഷത്തിനുള്ളിൽ എല്ലാ കടങ്ങളും വീട്ടി.
“ഇനി ഒറ്റ രൂപപോലും കടബാധ്യതയില്ല അമ്മാ. ഞാനെല്ലാം വീട്ടി.”
അന്ന് അതെന്നോട് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രകാശം, നിശ്ചയദാർഢ്യം. അന്നാണ് ഞാനാദ്യമായി പെൺശക്തി നേരിൽ കാണുന്നത്.
സംസാരിക്കാൻ കഴിയില്ലെങ്കിലും രത്തന് പതിയേ ചെറിയ ജോലികൾ ചെയ്യാമെന്നായപ്പോൾ ഇവിടെ അടുത്തുള്ള ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലിക്ക് ചേർന്നിരുന്നു. കെട്ടിടപ്പണിക്ക് ഭാരം കൂടുതലായതുകൊണ്ട് അവൾ വീട്ടുജോലികൾമാത്രമായി ചെയ്തുപോന്നു.
“ഒന്ന് പിടിച്ചു നിന്നിട്ട് വേണമമ്മാ മക്കളെ തിരികെ കൊണ്ടുവരാൻ.“
“മക്കളെ പോയി കൊണ്ടുവരൂ, നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.”
എന്നിലെ അമ്മക്കങ്ങനെ പറയാതിരിക്കാൻ കഴിഞ്ഞില്ല. ചിരിച്ചുകൊണ്ട് അന്നവൾതന്ന മറുപടി പിന്നീട് പലകുറി ഞാനാലോചിച്ചിരുന്നിട്ടുണ്ട്.
“ദാനമായാലും, കൈrനീട്ടി വാങ്ങുന്നതെല്ലാം ഭിക്ഷയാണമ്മാ.”
എത്ര അർത്ഥവത്തായ വാക്കുകൾ. കൊടിയ ദാരിദ്രത്തിലും അഭിമാനം കാത്തുസംരക്ഷിക്കുന്നവൾ.
അരുണിന് ട്രാൻസ്ഫറായി ഞങ്ങൾ ബോംബെയിലേക്കു പോകുമ്പോൾ പറയാൻ ബാക്കിവച്ച കഥകൾ കേൾക്കാനായി തിരിച്ചുവരുമെന്ന് ഞാനുറപ്പുകൊടുത്തിരുന്നു.
പക്ഷേ, അതിനു നീണ്ട ഇരുപത്തിമൂന്ന് വർഷമെടുത്തു. അതിനിടയ്ക്ക് എപ്പോഴൊക്കെയോ ഫോണിൽ സംസാരിച്ചിരുന്നു. പിന്നെ അതും ഇല്ലാതായി. പ്രാരാബ്ദങ്ങൾ എന്നെയും ദിശ തിരിച്ചുവിട്ടിരുന്നു.
ട്രാൻസ്ഫർ വീണ്ടും ഹൈദരാബാദിലേക്കെന്നു കേട്ടപ്പോൾ ആദ്യം ചെയ്തത് പോച്ചമ്മയെ വിളിക്കുകയായിരുന്നു. സ്വിച്ചഡ് ഓഫെന്നുള്ള സന്ദേശം ഒട്ടൊന്നുമല്ല നിരാശപ്പെടുത്തിയത്. ഇന്നലെ വീണ്ടും വിളിച്ചു. “പോച്ചമ്മാ സുഖമല്ലേ” എന്ന എന്റെ ചോദ്യത്തെ മുറിച്ചുക്കൊണ്ട് അങ്ങേ തലയ്ക്കൽ നേർത്ത ശബ്ദം.
“ആന്റീ, ഞാൻ റാണിയാണ്. അമ്മ ഇവിടെയില്ല. പുറത്ത് പോയിരിക്കുകയാണ്.”
മാേളോടെങ്കിലും സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു മനസ്സിൽ.
“അതു നന്നായി. അഡ്രെസ്സ് തരൂ. ഞാനങ്ങോട്ട് പുറപ്പെടുകയാണ്, ഞാൻ വിളിച്ച വിവരവും വരുന്ന വിവരവും അമ്മയോട് പറയേണ്ടാ. അമ്മയ്ക്കൊരു സർപ്രൈസായിക്കോട്ടേ” കൂടുതൽ കേൾക്കാൻ നിൽക്കാതെ റാണിയോട് അഡ്രസ്സയക്കേണ്ട കാര്യമോർമപ്പെടുത്തി അരുണിനോട് വിവരം പറയാൻ ഓടുകയായിരുന്നു.
ചിന്തകൾക്കു വിരാമമിട്ട് കണ്ണുകൾ വീണ്ടും പ്രകൃതിഭംഗി ആസ്വദിച്ചുതുടങ്ങി.
പോച്ചമ്മ പറഞ്ഞുകേട്ടിട്ടുള്ള ഗ്രാമത്തിന് വർഷങ്ങളായി പൊടിപിടിച്ചുകിടക്കുന്ന ഒരു വാഹനത്തിന്റ രൂപമായിരുന്നു. ഇപ്പോൾ കരിമ്പിൻതോട്ടങ്ങളും മാന്തോപ്പുകളും ഗ്രാമത്തിന് ഹരിതവർണ്ണം നൽകിയിട്ടുണ്ട്.
ഗൂഗിൾ പറഞ്ഞതനുസരിച്ച് മെയിൻ റോഡിൽനിന്ന് ഇടത്തോട്ട് വണ്ടിതിരിച്ചു. ഇനിയൊരു കിലോമീറ്റർ നേരെ, എന്നിട്ട് വലത്തോട്ട്.
നഗരത്തിലേതുപോലെ തിക്കിത്തിരക്കിയല്ലങ്കിലും യഥേഷ്ടം വീടുകളുണ്ട്. വലത്തോട്ട് തിരിഞ്ഞപ്പോൾ അവരുടെ ഗ്രാമം അവിടെനിന്ന് തുടങ്ങുന്നുവെന്ന് സൂചിപ്പിക്കാനായിരിക്കണം കുറേയേറെ ദേവതകളുടെ രൂപംകൊത്തിയ വലിയൊരു ആർച്ച്. റോഡിനിരുവശത്തും
ഗുൽമോഹർപ്പൂക്കളാൽ വിരിച്ചിട്ട ചുവന്ന പരവതാനി.
യൂ ഹാവ് റീച്ച്ഡ് യുവർ ഡെസ്റ്റിനേഷനെന്ന് ഗൂഗിൾ പറഞ്ഞപ്പോൾ വണ്ടിയൊതുക്കി. പണ്ടു പഠിച്ച തെലുങ്ക് തപ്പിയെടുത്ത് മാറാല മാറ്റി വീടുകളുടെ തിണ്ണയിലിരുന്ന് നാട്ടുവിശേഷം കൈമാറുന്ന സ്ത്രീകളോട് ‘പോച്ചമ്മയുടെ വീട്’ എന്ന് ചോദിച്ചുതീർന്നില്ല അതിനുമുന്നേ അവർ എതിർവശത്തുള്ള വീട്ടിലേക്ക് കൈ ചൂണ്ടി. അവർ കാണിച്ചുതന്ന വീടിനരികിലേക്ക് നടക്കുമ്പോൾ
വർഷങ്ങൾക്കുശേഷം കാണുമ്പോളുണ്ടാകുന്ന അവളുടെ മുഖമായിരുന്നു മനസ്സു നിറയേ.
‘റാണീ.. റാണീ..’
അയല്പക്കത്തെ സ്ത്രീ ഉറക്കെ വിളിച്ചു. കതകുതുറന്ന് ചിരിച്ച മുഖത്തോടെ ഒരു ചുരിദാറുകാരി ഇറങ്ങിവന്നു. പോച്ചമ്മയുടെ തനിപ്പകർപ്പ്.
“റാണിയല്ലേ?” സ്നേഹത്തോടെ അവളെ ചേർത്തുനിർത്തുമ്പോൾ കണ്ണുകൾ പോച്ചമ്മയെ തിരഞ്ഞു. അവൾ ചിരിച്ചു.
“അമ്മ വന്നിട്ടില്ല ആന്റീ. ഇന്നു കാലത്ത് ഇങ്ങോട്ടുവരാൻ പുറപ്പെട്ടതായിരുന്നു. പക്ഷേ, പെട്ടന്നെന്തോ ഒരത്യാവശ്യം വന്ന്, വരാൻകഴിയില്ലെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ ആന്റി വരുന്ന വിവരം പറഞ്ഞു, നേരത്തേ പറയാതെയിരുന്നതിന് കുറെ വഴക്കുകിട്ടി. കഴിയുന്നതും ഉച്ചതിരിഞ്ഞ് എത്തും.
ആന്റി വന്നയുടനെ ഫോൺവിളിക്കാൻ ചട്ടംകെട്ടിയിട്ടുണ്ട്. ആന്റി വരൂ, അകത്തിരിക്കാം.” എൻ്റെ കൈയിൽ പിടിച്ച് റാണി മുന്നോട്ടാനയിച്ചു..
“അഥവാ ആന്റി പുറപ്പെട്ടിട്ടില്ലെങ്കിൽ അമ്മ അവിടേക്കു വരാനിരിക്കായിരുന്നു. അതു പറയാമെന്നു കരുതി ഞാൻ വിളിച്ചിരുന്നു. ഔട്ട് ഓഫ് കവറിങ് ഏരിയ എന്ന് മറുപടി വന്നപ്പോൾ പുറപ്പെട്ടിട്ടുണ്ടാവുമെന്ന് ഊഹിച്ചു.”
“അമ്മയും നിങ്ങളുമൊക്കെ സുഖമായിരിക്കുന്നോ! എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ചേച്ചിമാരെല്ലാം എവിടെയാണ്? അനിയന്മാർ എന്തു ചെയ്യുന്നു? എന്തിനാ സിറ്റി വിട്ട് ഇങ്ങോട്ട് താമസം മാറിയത്?”
ഒറ്റശ്വാസത്തിൽ ഞാൻ ചോദിച്ചുതീർത്തു
‘’അതൊക്കെ വലിയ കഥയാണ് ആന്റി. ആന്റി ഇരിക്കൂ, ഇത്തിരി വിശ്രമിക്കൂ, കുറേദൂരം വണ്ടിയോടിച്ചതല്ലേ.”
അവൾ നീട്ടിയ വെള്ളം കുടിക്കുമ്പോഴും പോച്ചമ്മയെ കാണാൻ പറ്റാത്തതിന്റെ നീറ്റൽ കുറഞ്ഞിരുന്നില്ല.
“എന്തിനാ സിറ്റിവിട്ട് ഇങ്ങോട്ടു പോന്നത്?”
ഗ്ലാസ് അടുക്കളയിൽവച്ച് തിരികെ വന്ന റാണി പറഞ്ഞുതുടങ്ങി.
“ആന്റിക്കറിയാല്ലോ അമ്മയ്ക്കെന്നും കഷ്ടപ്പാടുമാത്രയിരുന്നെന്ന്.
അപ്പോഴൊന്നും
അമ്മ തളർന്നിരുന്നില്ല, പ്രതീക്ഷയും കൈവിട്ടില്ല. പക്ഷേ, അനിതേച്ചിയുടെ വിവാഹസമയത്ത് അച്ഛന് അസുഖം കൂടി. ഒരുമാസത്തിനുള്ളിൽ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ വേർപാട് അമ്മയെ തെല്ലൊന്നുമല്ല തളർത്തിയത്.
എന്നാൽ അതിനേക്കാളും അമ്മയെ വേദനിപ്പിച്ചത് അനിയന്മാരുടെ ദുഃസ്വഭാവമായിരുന്നു.
പഠിത്തത്തിൽ രണ്ടുപേരും ഉഴപ്പന്മാരായിരുന്നു.
വലിയവന്റെ കൂട്ടുക്കെട്ട് വളരെ മോശം. അച്ഛൻ ഉള്ളപ്പോളും അവൻ ഇടയ്ക്ക് വല്ലപ്പോഴുമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. അച്ഛന്റെ മരണത്തോടെ അവൻ്റെ വരവ് കാശുവാങ്ങാൻമാത്രമായി ചുരുങ്ങി. ചെറിയ വയസ്സിൽത്തന്നെ അവൻ മദ്യപിക്കുമായിരുന്നു. പോകെപ്പോകെ തികഞ്ഞ മദ്യപാനിയായി മാറി.” റാണിയുടെ നിശ്വാസത്തിൽ നിരാശ നിറഞ്ഞിരുന്നു.
“പൈസ ചോദിച്ച് ബഹളം വെക്കുമ്പോൾ ഞങ്ങളെമാത്രമല്ല
അമ്മയെയും അടിക്കും. ആൺമക്കളിലായിരുന്നു അമ്മയുടെ പ്രതീക്ഷമുഴുവൻ. ഏട്ടന്റെ പാത അനിയനും തുടർന്നപ്പോൾ അമ്മ പൂർണ്ണമായും തളർന്നു. പതിയേപ്പതിയേ അമ്മ തീർത്തും മിണ്ടാതെയായി.”
“എന്തേ, ഇങ്ങോട്ട് മാറിയേ? അവിടെയാവുമ്പോൾ ചികിത്സിക്കാമായിരുന്നല്ലോ ?”
“സത്യം പറഞ്ഞാൽ ഞങ്ങളവിടെ അനിയന്മാരെ പേടിച്ചാണ് ജീവിച്ചിരുന്നത്.
മൂക്കറ്റം മദ്യപിച്ച് അവർ വരുമ്പോൾ കൂടെ സ്ത്രീകളെയും കൊണ്ടുവരാൻ തുടങ്ങി. അമ്മയുടെ മുന്നിൽ വച്ച്…. “
“ഛേ!”എൻ്റെ ശബ്ദം ഉറക്കെയായി
“എന്തു ചെയ്യണം എങ്ങോട്ടു പോകണമെന്നൊന്നും അറിയാത്ത അവസ്ഥ. പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുവരുന്ന കാര്യമറിഞ്ഞ അയൽക്കാരുടെ പരാതി ഒരു എൻ ജി ഓയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മയുടെ നല്ല മനസ്സുകൊണ്ടായിരിക്കാം മുങ്ങിത്താഴാൻ തുടങ്ങിയ ഞങ്ങളുടെ രക്ഷകയായി ഒരു മാഡം എത്തിയത്. ആദ്യമവർ ആരെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. വഴിയേ മനസ്സിലായി, പ്രജ്വല എന്നൊരു എൻജിയോ ഫൗണ്ടേഷൻ അവർ നടത്തുന്നുണ്ട്. സെക്ഷ്വൽ ട്രാഫിക്കിൽ അകപ്പെട്ടുപോയ പെൺകുട്ടികളെ രക്ഷപ്പെടുത്തി അവരെ നല്ലൊരു ജീവിത്തിലേക്ക് കൊണ്ടുവരുന്ന ഒരു നല്ലമനസ്സിന്റെ ഉടമ. വാക്കുകൾകൊണ്ടൊന്നും അവരെ വിശേഷിപ്പിക്കാൻ കഴിയില്ല. സോറി. കാര്യങ്ങൾ പറഞ്ഞിരുന്ന് ആന്റിക്ക് കാപ്പി തരാൻ മറന്നു, ഞാൻ കാപ്പി കൊണ്ടുവരാം.”
പെട്ടെന്നുണ്ടായ നിശബ്ദതയിലും ആ വാക്ക് അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
‘പ്രജ്വല’ ഒന്നു രണ്ടുവട്ടം മനസ്സിലുരുവിട്ടുക്കൊണ്ട് കേട്ടുപഴകമുള്ള ആ വാക്ക് ഓർത്തെടുക്കാൻ ശ്രമിച്ചില്ലെങ്കിലും കഴിഞ്ഞില്ല.
കാപ്പിക്കപ്പ് എനിക്കു നേരെ നീട്ടിക്കൊണ്ട് റാണി തുടർന്നു. “മനസ്സു തകർന്ന് അമ്മ ഭ്രാന്തിൻ്റെ വക്കോളമെത്തിയിരുന്നു. ഒരു സഹായത്തിനുപോലും ആരുമില്ലാത്ത അമ്മയെയും ഞങ്ങളെയും കണ്ടപ്പോൾ അവർക്ക് ഞങ്ങളെ ഉപേക്ഷിച്ചുപോകാൻ തോന്നിയില്ല.
ആദ്യം എന്നെയും പിന്നെ ചേച്ചിമാരെയും അവർ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി അവിടെനിന്ന് താമസം മാറ്റി.
തോൽക്കുന്നതു തെറ്റല്ല പക്ഷേ, പൊരുതാതെ തോൽക്കുന്നതാണ് തെറ്റ് എന്ന വിജയത്തിന്റെ ആദ്യപാഠം അവരാണ് ഞങ്ങളെ പഠിപ്പിച്ചത്.
അനിയന്മാരെ അവർ വാൺ ചെയ്തുവിട്ടു, പക്ഷെ നന്നാകാൻ അവർ തയ്യാറല്ലായിരുന്നു.
ആന്റിക്ക് അറിയാമല്ലോ ഒരു മനുഷ്യൻ നന്നാകണമെന്ന് സ്വയം തീരുമാനിക്കാതെ അത് ഒരിക്കലും നടക്കില്ലെന്ന്. അമ്മയെ കൗൺസിലിംഗ് ചെയ്യിപ്പിച്ചു, ചേച്ചിമാർക്ക് കുറച്ചൂടെ നല്ല ജോലി ഏർപ്പെടുത്തി, എന്നെ ബി.എഡ് പഠിപ്പിച്ചു. അവിടംകൊണ്ടൊന്നും തീർന്നില്ല, അമ്മ പൂർവസ്ഥിതിയിലേക്കെത്തുന്നതുവരെ അവരും അവരുടെ ആൾക്കാരും ഞങ്ങളുടെ കൂടെത്തന്നെ നിന്നു. പഠിത്തം കഴിഞ്ഞയുടനെ പട്ടണത്തിൽ നല്ലൊരു സ്കൂളിൽ എനിക്ക് നല്ല ജോലിയും ആക്കിത്തന്നു. പക്ഷേ എന്തുകൊണ്ടോ എനിക്കതിൽ താത്പര്യം തോന്നിയില്ല ആന്റീ.“ അവളുടെ മുഖത്തെ നിരാശ മാറി കണ്ണുകൾ വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.
‘’ഈ വർഷങ്ങൾക്കിടയിൽ ഒരുപാട് പെൺകുട്ടികളുടെ മുഖം ഞാൻ കണ്ടു. മാതാപിതാക്കളും ജ്യേഷ്ഠനും ഭർത്താവും സുഹൃത്തുമൊക്കെ ചതിച്ച ഒരുപാട് നിസ്സഹായരായ പെൺകുട്ടികളുടെ മുഖം. മാഡം വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാനും അതിൽ ഒരാളായിത്തീർന്നേനേ.
അവർക്കായി, സമൂഹത്തിലെ അവലംബര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.
അതറിഞ്ഞപ്പോൾ മാഡംതന്നെയാണ് അതിനുള്ള വഴിയും പറഞ്ഞുതന്നത്. ഷെൽട്ടറിലെ
കുട്ടികളെ പഠിപ്പിക്കുക. അങ്ങനെയാണ് ഇങ്ങോട്ടു മാറിയത്. നൂറിൽക്കൂടുതൽ പേര് ഈ ഗ്രാമത്തിൽത്തന്നെയുണ്ട്. ഭൂമിയിലെ പലപല ഭാഗത്തുനിന്നും എത്തപ്പെട്ടവർ. എല്ലാ പ്രായക്കാരുമുണ്ട്. ആന്റിക്കറിയുമോ ഞാനവർക്ക് പറഞ്ഞുകൊടുത്തതിനേക്കാൾ അവരിൽനിന്ന് ഞാനാണ് ഏറെ പഠിച്ചത്. ഓരോ മനുഷ്യനിൽനിന്ന് എന്തെങ്കിലുമൊക്കെ നമുക്ക് പഠിക്കാൻ കഴിയും. എന്നാൽ നമ്മളതിനു ശ്രമിക്കില്ല, പകരം അവരെ പഠിപ്പിക്കാൻ ശ്രമിക്കും.”
പ്രായത്തേക്കാൾ പക്വതയോടെയുള്ള അവളുടെ സംസാരം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു
“അമ്മ..!”
വിജ്ഞാസ അടക്കവയ്യാതെ ഞാൻ ചോദിച്ചു.
“അമ്മ സുഖമായിരിക്കുന്നു ആന്റി, പൂർണ്ണ ആരോഗ്യവതിയായിത്തന്നെ. മാത്രമല്ല, ഈ ഗ്രാമത്തിൽ വന്നശേഷം ഇവിടെ ആളുകളോട് നല്ലതുപോലെ ഇടപഴകാൻ തുടങ്ങി. അമ്മയിപ്പോൾ ഇവിടുത്തെ പഞ്ചായത്ത് മെമ്പർകൂടെയാണ്.
അമ്മയ്ക്കിപ്പോൾ ഒന്നിനും സമയമില്ല, നിസ്വാർത്ഥമായി ജനങ്ങൾക്കുവേണ്ടി സേവനം ചെയ്യുന്നതുകൊണ്ടാവാം അമ്മയെ ഇവിടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.”
“ആന്റിയെ കാണാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു അമ്മ, പക്ഷേ, വളരെ അത്യാവശ്യമായ ഒരു കാര്യത്തിനായി അമ്മക്ക് മറ്റൊരു ഗ്രാമത്തിലേക്ക് പോകേണ്ടിവന്നു. ഊണ് കഴിപ്പിച്ചിട്ടേ വിടാവൂയെന്ന് ചട്ടംകെട്ടിയിട്ടുണ്ട്. അമ്മ
ആന്റിയുടെ കാര്യം ഇടയ്ക്കിടയ്ക്കു പറയും. കേൾക്കാൻ ആരുമില്ലാതിരുന്ന സമയത്ത് അമ്മയെ അറിയാനുണ്ടായിരുന്നു ഒരേ ഒരാൾ ആന്റിയാണെന്നും, നിങ്ങളും ഞാനും ജീവനോടെ ഇരിക്കുന്നതിന്റെ ഒരു കാരണം ആന്റിയും പിന്നെ മാഡവുമാണെന്ന് അമ്മ എപ്പോളും പറയും.”
പോച്ചമ്മയെ കേൾക്കുക എന്നല്ലാതെ മറ്റൊന്നും അവൾക്കായി ഞാൻ ചെയ്തിട്ടില്ല എന്നിട്ടും…
പാകമല്ലാത്ത ഉടുപ്പിന്റെ അകത്തിരുന്ന് എന്റെ ശരീരം വല്ലാതെ വീർപ്പുമുട്ടി.
അപ്പോഴാണ് ചുമരിലെ ചിത്രം ശ്രദ്ധയിൽ പതിഞ്ഞത്.
പോച്ചമ്മ മൊമെന്റോ സ്വീകരിക്കുന്ന ഒരു ചിത്രം. മൊമെന്റോ നൽകുന്ന സ്ത്രീയുടെ മുഖം പരിചിതമാണ്. പ്രജ്വല… സുനിത കൃഷ്ണൻ എല്ലാം ഒരു നൊടിയിൽ ഓർമ്മവന്നു. പത്മശ്രീ അവാർഡിന് അർഹയായപ്പോൾ അവരെക്കുറിച്ച് വളരെയേറെ വായിച്ചിട്ടുണ്ട്. അപ്പോളൊക്കെ കരുതും പ്രാരാബ്ദങ്ങൾ ഒതുങ്ങിയിട്ട് വേണം ഇത്തരം എൻജിഓ കളിൽ പ്രവർത്തിക്കാനെന്ന്. പക്ഷേ, നാളിതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല.
ഇതാ ഇവിടെ വിദ്യാഭ്യാസമില്ലാത്ത ഒരമ്മയും, വിദ്യാഭ്യാസമുണ്ടായിട്ടും മറ്റൊരു ജോലി തേടിപ്പോകാതെ സമൂഹസേവനത്തിനായി ഒരു മകളും ഇറങ്ങിയിരിക്കുന്നു..
ഇതല്ലെ സ്ത്രീശാക്തികം.
റാണിയുടെ പക്കൽനിന്ന് പോച്ചമ്മയുടെ നമ്പർ വാങ്ങി ഫോണിൽ ഫീഡ് ചെയ്ത് അവളെ വിളിക്കുമ്പോൾ
ഫോണിൽ തെളിഞ്ഞ അക്ഷരങ്ങൾ ഞാൻ വായിച്ചു ‘പെണ്ണൊരുത്തി.’
.


26 Comments
പോച്ചമ്മ
ഗ്രാമത്തിലെ വിശുദ്ധി എന്ന് എല്ലാവരും ഗ്രാമത്തെ പാടി നടക്കുമ്പോഴും അത് മറ്റൊരു മുഖത്തെയാണ് കാണിച്ചു തരുന്നത്.
ജീവിത യാത്രയിൽ എന്തെല്ലാം പരീക്ഷങ്ങൾ ആണ് കാത്തിരിക്കുന്നത്.
ആർക്കും അറിയില്ല. ഒഴുകുന്ന പുഴ പോലെ അങ്ങനെ പോയ് കൊണ്ടിരിക്കും. കാലം പലതും പഠിപ്പിക്കും. ഓടും വീഴും തളർച്ച തോൽവി ആ തോൽവി ആണ് നമ്മുടെ ജീവിതത്തിൽ മുന്നേറി പോകാൻ ഉള്ള ശക്തി. സഹനം എന്നാ വാക്ക് പോലും തല കുനിച്ചു നിൽക്കുന്ന ചില വിജയഗാഥയിൽ മുങ്ങി പോകും.
കാലം മായിക്കാത്ത മുറിവുകൾ ഇല്ല. അത് ഉണങ്ങി വരാൻ കാലം താമസം എടുക്കുമ്പോഴും അവൾ ജീവിതത്തിൽ ജീവിക്കാൻ പ്രാപ്ത ആവും.
കുഞ്ഞു ജീവിതം അത് എങ്ങനെ ജീവിക്കാം എന്നത് പല അനുഭവങ്ങളും കാഴ്ചകളും പറഞ്ഞു തരുന്നു. ഓർമ്മകൾക്ക് ഒരു കുഴപ്പം ഉണ്ട്. ഓർത്തു ഓർത്തു പിന്നേം മുന്നേറി ജീവിക്കാൻ ഉള്ള ശക്തി.
പോച്ചമ്മ പെൺ കരുത്തിന്റെ പ്രതികമാണ്. എങ്ങനെ ഒക്കെ ജീവിതത്തിൽ കാൽ ഇടറി വീണിട്ടും പിന്നെയും പിന്നെയും ഉണർത്തു എഴുന്നേറ്റ് ജീവിച്ചത്.
എല്ലാം അനുഭവങ്ങളും അവർ നേടി യെടുത്ത വിജയത്തിന്റെ കാൽ വയ്പ്പ് തന്നെയാണ്.. കാലം എപ്പോഴും അങ്ങനെ കറങ്ങി കൊണ്ടിരിക്കും.. ജീവിത ത്തിലെ പുതു വെളിച്ച ത്തിലേക്ക്..
മനോഹരമായ റിവ്യൂ ലെച്ചു.. സ്നേഹം സ്നേഹം സ്നേഹം ❤️
ഇത് നടന്ന കാര്യമാണോ നന്ദേച്ചീ?
പാതി നടന്നതും പാതി എന്റെ ഭാവനയും
അനുഭവകഥ വായിക്കും പോലെ ഹൃദ്യം. ❤️ഇരുത്തി വായിപ്പിച്ചു 😍
സ്നേഹം വിമീ ❤️
എഴുത്തു നന്നായിട്ടുണ്ട്….. പരസ്പരം കൈത്താങ്ങാകേണ്ടതു തന്നെയാണ് സ്ത്രീകൾക്ക് തന്നോട് തന്നെയും ചെയ്യാവുന്ന ഏറ്റവും വലിയ നന്മ… ആശംസകൾ 💐💐
Love you shybi.. പെണ്ണൊരുത്തി ❤️
സ്നേഹം ഗ്രീഷ്മ ❤️
വിദ്യാഭ്യാസമില്ലാത്ത ഒരമ്മയും വിദ്യാഭ്യാസവും പറ്റിയ ജോലി കിട്ടിയിട്ടും വേണ്ടെന്ന് വച്ച് സമൂഹത്തിന് വേണ്ടി സ്വപ്നങ്ങൾ വിട്ട് കൊടുത്ത മകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന ആ നന്മ ! എല്ലാമുണ്ടായിട്ടും ഒരു ചെറുവിരൽ പോലും അനക്കാതെ സ്വന്തം കാര്യം മാത്രം നോക്കി മാത്രവും അന്യരുടെ കുറ്റങ്ങൾ കണ്ട് പിടിച്ചും ജീവിക്കുന്ന വർക്കിടയിലെ മാണിക്യമാണ് ആ മനസ്സുകൾ.. സുനിത കൃഷ്ണൻ ❤️
സുനിതയോട് എനിക്കെന്തോ വല്ലാത്ത ബഹുമാനമാണ്.. ശരിക്കും പെണ്ണൊരുത്തി.
സ്നേഹം അഞ്ചുസെ ❤️❤️
നല്ല കഥ . സുനന്ദാ. ഒട്ടുംതന്നെ വിദ്യാഭ്യാസം ഇല്ലാത്ത എത്രയോ സ്ത്രീകൾ സമൂഹത്തിനുവേണ്ടി ജീവിക്കുന്നവരുണ്ട് .
അതേ ജീവിതം തന്നെ സേവനമാക്കി മാറ്റിയവരെ ഓർമിക്കാതെ എന്ത് വനിതാദിനം… 💐💐💐 നല്ല എഴുത്ത്.🥰😍😍.
വിദ്യാഭ്യാസം ഇല്ലാത്തവർ വിവേകത്തോടെ ജീവിക്കുന്നു.
സ്നേഹം ചേച്ചി ഈ അഭിപ്രായത്തിന്
സ്നേഹം electa ❤️
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്ന ഒരുപാട് പേരുണ്ട് സാഹിത്യത്തിൽ,അതിലൊരാളായി പോച്ചമ്മയും.കഷ്ടപ്പാടുകൾ അവരിലെ സേവന സന്നദ്ധത ഊട്ടിയുറപ്പിച്ചു.ആൺകുട്ടികളെ കൂടി നല്ലവരാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
നല്ല കഥ . സുനന്ദാ. ഒട്ടുംതന്നെ വിദ്യാഭ്യാസം ഇല്ലാത്ത എത്രയോ സ്ത്രീകൾ സമൂഹത്തിനുവേണ്ടി ജീവിക്കുന്നവരുണ്ട് അതിനൊരു സ്ത്രീ.
പോച്ചമ്മയെ പോലെ പുറംലോകം അറിയാത്ത എത്രയോ പെണ്ണുങ്ങളുണ്ടാവും. ഉള്ളിൽ തീക്കനലുള്ള പെണ്ണുങ്ങൾ 🥰
അതേ..
സ്നേഹം ഹരി ❤️
ഇഷ്ടപ്പെട്ടു നന്ദാ. വാഴ്ത്തപ്പെട്ടവരല്ല പലപ്പോഴും ഉള്ളിൽ തീയുള്ള പെണ്ണുങ്ങൾ.👌👌👏👏❤️❤️
സ്നേഹം താരാ ❤️❤️
സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരുടെ കഥ, നല്ല രചന.👍
സ്നേഹം ജോയ്സ് ❤️
ഒരു കഥ വായിക്കുമ്പോൾ അത് ദൃശ്യങ്ങളായി നമ്മുടെ മനസ്സിൽ വരുകയും കഥാപാത്രങ്ങളോടൊപ്പം നമ്മളും സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ് എനിക്ക് വായന നന്നായി ആസ്വാദ്യമാകുന്നത്.
അങ്ങനെ എനിക്ക് പൂർണ്ണസംതൃപ്തി തന്ന വായനയാണ് പോച്ചമ്മയുടെ കഥ.
പോച്ചമ്മ റിയലായിട്ടുള്ളതാണന്ന് തോന്നിപ്പോകും വിധം മനസ്സിൽ പരിഞ്ഞു ❤️❤️
തോൽക്കുന്നത് തെറ്റല്ല , പൊരുതാതെ തോൽക്കുന്നതാണ് തെറ്റ് എന്ന വിജയത്തിൻ്റെ ആദ്യപാഠം അവരാണ് ആദ്യം പഠിപ്പിച്ചത് എന്ന വരി വായിക്കുന്നവർ ഉള്ളിലേക്കെടുക്കും ❤️❤️❤️
Love you shybi.. പെണ്ണൊരുത്തി ❤️
നന്നായിരുന്നു സുനന്ദ.. നല്ല ഒഴുക്കുള്ള, അറ്റം വരെ ഒറ്റയിരിപ്പിൽ വായിപ്പിക്കുന്ന എഴുത്ത്. ഓരോ വരികളിലൂടെയും ഉള്ള സഞ്ചാരം വളരേ ഹൃദ്യമായി.”തോൽക്കുന്നത് തെറ്റല്ല, പൊരുതാതെ തോൽക്കുന്നതാണ് തെറ്റ്..” എന്ന വരികളിൽ മനസ്സുടക്കി. Congrats dear 😍😍🤝🤝🤝…