ദോശ കരിഞ്ഞു തുടങ്ങിയ മണം വന്നപ്പോഴാണ് വേണു ഓർമകളുടെ ആഴക്കയത്തിൽ നിന്ന് മുങ്ങിനിവർന്നത്.
അയാൾ തിടുക്കത്തിൽ ദോശ തവയിൽ നിന്നെടുത്തെങ്കിലും അതാകെ കരിഞ്ഞുപോയി.
വേണു എന്തുണ്ടാക്കിയാലും അതിനൊരു കരിച്ചുവയുണ്ടാവുംന്ന് പത്മ കളിയാക്കാറുള്ളത് അയാളോർത്തു. ഒരു തവി മാവ് കൂടി തവയിലൊഴിച്ച് അതിൽ കുഞ്ഞുകുഞ്ഞു വട്ടങ്ങൾ പൊടുന്നനെ പൊടുന്നനെയുണ്ടാകുന്നത് നോക്കി അയാൾ നിന്നു. ഇത്തവണ മൊരിഞ്ഞുവരുമ്പോൾ തന്നെ നെയ്യ് തൂവിയെടുത്തു വേണു. മൂന്നു ദോശകൂടി ചുട്ട ശേഷം അയാൾ തവ ഇറക്കിവെച്ച് ചായയ്ക്ക് വെള്ളം വെച്ചു. പാൽ കൂടി ചേർത്ത ശേഷം നോക്കിയിരുന്നു തിളക്കാനായി. നോക്കിയിരിക്കെ വീണ്ടും പത്മ വന്നു ഓർമയിൽ. ഒരിത്തിരി ഇഞ്ചി കൂടി ചതച്ചിടൂ വേണൂ അതിൽ, പറയുന്നതിനിടയിൽ അവൾ തിടുക്കത്തിൽ വേണുവിനും അവൾക്കുമുള്ള ടിഫിൻ ബോക്സുകൾ കൂടി പാക്ക് ചെയ്തു.
ഇത്തവണ പാൽ തിളച്ചുപൊന്തി സ്റ്റൗവിലേക്ക് വീഴുന്ന ശൂ ശൂ ശബ്ദം കേട്ടാണ് വേണു ഓർമകൾ ഞെട്ടിയത്. പാതി വെള്ളവും താഴെ വീണ് പോയിരിക്കുന്നു. അയാൾ മടുപ്പോടെ തീ കുറച്ചു വെച്ച് ഫ്രിഡ്ജിൽ നിന്ന് ഇഞ്ചിയെടുത്ത് തൊലി കളഞ്ഞ് ചതച്ച് ബാക്കി വെള്ളത്തിലേക്കിട്ട് ഒന്നു തിളപ്പിച്ച് ചായപ്പൊടിയിട്ടിളക്കി വാങ്ങി. പഞ്ചസാര പാത്രത്തിലേക്ക് കൈ നീണ്ടെങ്കിലും വേണൂ എന്നൊരു പിൻവിളിയിൽ അയാൾ കൈ പിൻവലിച്ചു.
കഴിഞ്ഞ തവണ 140 ആണ് ഷുഗർ ലെവൽ. അറിയാലോ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന് പത്മയുടെ ശബ്ദത്തിൽ ആശങ്ക പടരുന്നു.
ചൂടും മൊരിവും നെയ്മണവുമുള്ള ദോശയിലേക്ക് വഴുതിനങ്ങ ചട്നി വീഴ്ത്തി വേണു പാതകത്തിലിരുന്നു തന്നെ കഴിക്കാൻ തുടങ്ങി. പത്മ ഉണ്ടായിരുന്നപ്പോൾ അവൾ ചൂടോടെ ചുട്ടു തരുന്ന ദോശകൾ അവിടെയിരുന്നാണ് വേണു കഴിക്കാറ്. അതു കഴിഞ്ഞ് അയാൾ അവൾക്ക് ദോശയുണ്ടാക്കി കൊടുക്കും. മിക്കപ്പോഴും അവൾക്ക് ദോശ ചട്നിയിൽ മുക്കി വായിൽ വെച്ചു കൊടുക്കേണ്ടിയും വരും. ഇനി എനിക്ക് കൈ കഴുകാനൊന്നും വയ്യ വേണൂ അവൾ കൊഞ്ചും.
ഒരുമാസം
അത്രയുമാകുന്നു പത്മ മരിച്ചിട്ട്.
ഈ വീട്ടിലെ ഓരോ മുക്കിലും മൂലയിലും അവളാണ്. ഈയാഴ്ച ഈ റോസ് കിടക്കവിരിപ്പ് മതിയെന്നും നടുമുറ്റത്തെ ഉരുളിയിൽ വെക്കാൻ പവിഴമല്ലികൾ മുറ്റത്തൂന്ന് പറിക്കണമെന്നും, കാറിൻ്റെ സർവീസ് ഡേറ്റ് മറ്റന്നാളാളെന്നും അന്നൊന്ന് ഓഫീസിൽ ഡ്രോപ് ചെയ്യണമെന്നും, പുതിയ പ്രോജക്റ്റ് ഡിസ്കഷൻ ഇത്തവണ ഡൽഹിയിലാണെന്നും പോയിട്ട് വരുമ്പോ ഇത്തവണ എന്തുവേണമെന്നും, നിതാരയുടെ നഴ്സറി ആന്വൽ ഡേയ്ക്ക് ഇത്തവണ പാരൻ്റ്സ് ഡാൻസുണ്ടെന്നും ഒരു നല്ല പാട്ടും സിംപിൾ സ്റ്റെപ്പുകളും കണ്ടു പിടിക്കണമെന്നും… അങ്ങനെയങ്ങനെ എല്ലായിടത്തും അവളുണ്ട്.
ഇപ്പോത്തന്നെ ദേ ആട്ടുകട്ടിലിലിരുന്ന് ലാപ്റ്റോപ്പിൽ പ്രോജക്റ്റിൻ്റെ അവസാന മിനുക്കുപണികൾക്കിടയിലും അവൾ തന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.
” അപ്പാ ” നിതാരയുടെ ശബ്ദം അകമുറിയിലെവിടെ നിന്നോ കേട്ടു.
” അഹാ അച്ഛമ്മേടെ പൊന്നുമണി എണീറ്റോ ” എന്നൊരു അകമ്പടി ശബ്ദവും.
കഴിഞ്ഞ ദിവസം വരെ പത്മാ ന്ന് നീട്ടി വിളിച്ചു കൊണ്ടായിരുന്നു നിതാര ഉറക്കമുണർന്നിരുന്നത്. ആദ്യമൊക്കെ പത്മയെ കാണാതെ അവൾ കരഞ്ഞിരുന്നു. പിന്നെ പിന്നെ കരച്ചിൽ നിർത്തി, ഇന്നിതാ പത്മാന്നുള്ള വിളിയും.
നിതാരയുടെ പാദസരക്കിലുക്കം അടുത്തെത്തുമ്പോഴേക്കും വേണു ദോശയുടെ അവസാനമുറിയും ചട്നിയിൽ മുക്കി കഴിഞ്ഞിരുന്നു.
” അപ്പാ, ഞാനെപ്പളാ ഇനി നഴ്സറീല് പൂവാ? എനിക്ക് ഗബ്രിയേലേനേം ഷാലിനേം കാണാൻ തോന്ന് ണ്ട് അപ്പാ ”
വേണു ഒരു നിമിഷം നിർന്നിമേഷനായി നിതാരയെ നോക്കി. ആ കുഞ്ഞുകണ്ണുകളിൽ പത്മ തെളിഞ്ഞു വന്നു.
” അവളെ കൂട്ടുകാരികൾടെയടുത്ത് കൊണ്ടാക്കൂ വേണൂ, നീയും ഓഫിസിൽ പോ എന്നിട്ട് ” ഇത്തവണ പത്മയുടെ ശബ്ദമിടറിയ പോലെ തോന്നിച്ചു.
”മോനേ” അമ്മയുടെ ശബ്ദം അയാളെ ഉണർത്തി.
” കുഞ്ഞ് പറേണതിലും കാര്യംണ്ട്, ഇങ്ങനെ അടഞ്ഞിരിക്കാതെ പുറത്തേക്കൊക്കെ ഒന്നിറങ്ങ്, ഒരിത്തിരി സൂര്യപ്രകാശെങ്കിലും ഏൽക്കട്ടെ, അവളെ നഴ്സറിയിൽ വിട്ട് തുടങ്ങ്, ഞാനവളെ കുളിപ്പിച്ചൊരുക്കാം, നീയും റെഡിയായിട്ട് വാ ” അമ്മ വേണുവിനെ ഉറ്റുനോക്കി.
വേണു ഒന്നും മിണ്ടാതെ പാത്രത്തിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു.
ഒന്നു രണ്ടു നിമിഷം അത് നോക്കിയിരുന്നിട്ട്, അമ്മ മെല്ലെ നിതാരയെ ചേർത്തു പിടിച്ചു.
”വാ, ചക്കരപ്പൊന്നിന്നെ അച്ഛമ്മ കുളിപ്പിക്കാലോ, എന്നിട്ട് നമ്മക്ക് നഴ്സറീല് പോകാലോ, അച്ഛമ്മേനെം കൂടിയിരുത്തോ പൊന്നുമണീടെ നഴ്സറീല് ”
അമ്മ നിതാരയേം കൊണ്ട് അകമുറിയിലേക്ക് നടക്കുന്നത് കണ്ട് വേണു പാത്രവുമായി എഴുന്നേറ്റു. പാത്രങ്ങൾ കഴുകിവെച്ച്, ബാക്കിയുള്ള ദോശമാവ് മൂടിവെച്ച് അയാൾ നിതാരയ്ക്കുള്ള പാലും അമ്മയ്ക്കുള്ള ഓട്സ് ഉപ്പുമാവുമുണ്ടാക്കാൻ തുടങ്ങി.
” വേണു ഈ ചെയ്യണത് കഷ്ടാണ് ട്ടോ, ഇങ്ങനെ അവനവനെ തന്നെ ശ്വാസംമുട്ടിക്കരുത് ‘ ഉപ്പുമാവിനുള്ള സവാളയും പച്ചമുളകും ക്യാരറ്റും ബീൻസുമെല്ലാം പലവിധനിറങ്ങളിൽ വെജിറ്റബിൾ കട്ടിങ്ങ് ബോർഡിൽ നിറഞ്ഞു.
‘ ഇന്നെന്തായാലും വേണു ഓഫിസിലും നിതാര നഴ്സറിയിലും പോണം’ പത്മയുടെ വാക്കുകൾ ചീനച്ചട്ടിയിലെ വെളിച്ചെണ്ണയിൽ കടുകുമണികളായി പൊട്ടി. അതിലേക്ക് മുറിച്ച കഷ്ണങ്ങൾ ചേർത്ത് വഴറ്റവേ പത്മയുടെ അടുത്ത വാക്കുകൾ കേട്ടു വേണു.
‘എനിക്കു പകരം വേണുവാണ് മരിച്ചിരുന്നതെങ്കിൽ ഞാൻ കുറച്ചൂടി വേഗത്തിൽ റിക്കവർ ചെയ്തെടുത്തേനെ എന്നെ, എനിക്കും നിതാരയ്ക്കും വേണ്ടി ‘ പത്മയുടെ ശബ്ദം കനപ്പെട്ടിരുന്നു.
നിതാരയുടെ പാൽ പത്മയുടെ ശബ്ദത്തിനു മേൽ തിളച്ചുപൊങ്ങി. വേണു പാൽപാത്രം ഇറക്കിവെച്ച് ഉപ്പുമാവ് ഒന്നുകൂടി തട്ടിപ്പൊത്തി മൂടിവെച്ച് സ്റ്റൗ ഓഫ് ചെയ്ത് ബെഡ്റൂമിലേക്ക് നടന്നു. ഊണുമുറിക്കും നടുമുറ്റത്തിനും ലിവിങ്ങ് റൂമിനുമിടയിലായി വെച്ചിരിക്കുന്ന ചെടികളെല്ലാം വാടിയിരിക്കുന്നത് കണ്ട് അയാൾക്ക് നെഞ്ചുവിങ്ങി, തിരിച്ച് അടുക്കളയിലേക്ക് ചെന്ന് ഒരു പാത്രത്തിൽ വെള്ളമെടുത്ത് വേണു ആ ചെടികളെല്ലാം നനച്ചു, ഇലകളിൽ പറ്റിപിടിച്ചിരുന്ന പൊടി അയാൾ മൃദുവായി വിരലുകൾ കൊണ്ട് തുടച്ചു മാറ്റി. പത്മ ഈ ചെടികൾ ഒരോന്നിനോടും സംസാരിക്കാറുണ്ടായിരുന്നത് വേണുവോർത്തു.’വേണൂം വേണേലൊന്ന് മിണ്ടി നോക്കിക്കോട്ടോ ‘ ഒരു ചുരിദാർത്തലപ്പ് അയാളേം കടന്ന് ധൃതിയിൽ ബെഡ്റൂമിലേക്ക് നടന്നുപോയി.
എവിടെ നോക്കിയാലും, എവിടെ തിരിഞ്ഞാലും പത്മയാണ്.
ഇവളാരാണ് സത്യത്തിൽ? മരിച്ച് മണ്ണടിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇങ്ങനെ ജീവിക്കാൻ?
വേണു തല വെട്ടിച്ചു.
ഒരുപാട് നാളുകൾക്കു ശേഷം നിതാരയുടെ ചിരി ഉയർന്നതുകേട്ട് വേണു മെല്ലെ പുഞ്ചിരിച്ചു. പത്മയുടെ ചുണ്ടിലും ചിരി നിറഞ്ഞതായി കണ്ട് അയാളുടെ മനസ് നിറഞ്ഞു.
പാത്രം തിരിച്ച് അടുക്കളയിൽ വെച്ചിറങ്ങുമ്പോൾ വേണു ഒരു മൂളിപ്പാട്ടിലേക്കെത്തി. അയാൾ ഫോണെടുത്ത് സമയം നോക്കി. വന്നു കിടക്കുന്ന നൂറായിരം മെസേജുകളും മെയിലുകളും അയാൾ കണ്ടു. ഇതെല്ലാം ഒന്നു നോക്കേണ്ട മര്യാദപോലും താനിതുവരെ കാണിച്ചില്ലല്ലോ എന്നോർത്തയാൾക്ക് ഖേദം തോന്നി.
‘അതിന് ഇയാൾടെ ഏകാന്തവാസം ഒന്നവസാനിക്കേണ്ട’യെന്ന് പത്മ ചിറി കോട്ടി.
വേണു ബെഡ്റൂമിൽ വച്ചിരുന്ന ഓഫിസ് ബാഗിൽ നിന്ന് ലാപ് എടുത്ത് മേശപ്പുറത്ത് വെച്ചു. ഓൺ ചെയ്യാൻ നോക്കുമ്പോഴാണ് ചാർജില്ലെന്നത് ശ്രദ്ധിച്ചു. പിന്നെയത് ചാർജ് ചെയ്യാനിട്ടപ്പഴേക്കും നിതാര ചാടിയോടിവന്ന് കിടക്കയിലേക്ക് മറിഞ്ഞു.
‘ അപ്പാ പൂവാം നഴ്സറിലേക്ക് ? ദാ ഈ മഞ്ഞയുടുപ്പ് മതീന്ന് പറഞ്ഞു ഞാൻ, അച്ഛമ്മാ പറയാ ആ നീലയുടുപ്പ് ഇട്ടോളാൻ ഞാമ്പറഞ്ഞൂ അത് നാളെയിടാന്ന് ‘ നിതാരയുടെ കലപില മുറിയാകെ നിറഞ്ഞു. നിതാരയെ തിരക്കി അമ്മ കൂടി മുറിയിലേക്കെത്തിയതോടെ വേണുവിനും മിണ്ടാതിരിക്കാൻ തരമില്ലെന്നായി, അതിനിടയിലും അയാൾക്ക് പത്മയുടെ ശബ്ദം തിരഞ്ഞു.
നിതാരയെ നഴ്സറിയിലിറക്കി, അവളുടെ ടീച്ചറെ കണ്ട് മടങ്ങി വരാനുള്ള ബസിൻ്റെ കാര്യം കൂടി ഉറപ്പിച്ചിട്ടാണ് അയാൾ തിരികെ വീട്ടിലേക്കെത്തിയത്. ആളുകൾക്ക് തൻ്റെ നേരെയുള്ള സിമ്പതി കുറച്ചധികമാണെന്ന് കണ്ട് അയാൾക്ക് നീരസം തോന്നി. നിതാരയെ ഇതെങ്ങനെ ബാധിക്കുമെന്നോർത്തും വേണുവിന് ആശങ്ക തോന്നി. അയാളപ്പോൾ തന്നെ നഴ്സറി ടീച്ചറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. നിതാരയ്ക്കുമേൽ ആവശ്യമില്ലാത്ത സിമ്പതി ഒഴിവാക്കണമെന്ന് അയാൾ മറയില്ലാതെ ആവശ്യപ്പെട്ടു. അതേസമയം ആകാശത്തിലെ മാലാഖമാർക്കൊപ്പം പത്മാൻ്റിയെ കണ്ട കഥ പറയുന്ന ഗബ്രിയേലയ്ക്കു മുന്നിൽ വായും തുറന്നിരുന്ന് തനിക്കും പത്മയെ അങ്ങനെ കാണണമെന്ന് ആഗ്രഹിക്കുകയായിരുന്നു നിതാര.
ഓഫിസ്മെയിലുകളും വാട്ട്സാപ്പ് മെസേജുകളുമായിരുന്നു ആദ്യം നോക്കിയത്. എല്ലാത്തിനും സമയമെടുത്ത മറുപടി കൊടുത്തു. പിന്നെയുള്ളത് അനുശോചന സന്ദേശങ്ങളായിരുന്നു. അതിനും താങ്ക് യൂ ഫോർ ബീയിങ്ങ് വിത്ത് അസ് ഡൂറിങ്ങ് അവർ ഹാർഡ് ടൈം എന്ന് വടിവൊത്ത ഭാഷയിൽ ഔദ്യോഗികമായി തന്നെ പ്രതികരണ സന്ദേശങ്ങൾ അയച്ചു തുടങ്ങി. അപ്പോഴാണ് ഒട്ടും പരിചയം തോന്നാതിരുന്ന ഒരു നമ്പറിൽ നിന്ന് ഒരു സന്ദേശം വേണു കണ്ടത്.
‘ ഒട്ടും ധൃതിയില്ലാതെ, മനസൊന്നു ശാന്തമാകുമ്പോൾ തിരിച്ചൊന്നു വിളിക്കാമോ ‘ എന്നതായിരുന്നു ആ സന്ദേശം. ദീപ്ത് എന്ന പേരു കൂടി ആ സന്ദേശത്തിനൊപ്പമുണ്ടായിരുന്നു.
പത്മ പതിവില്ലാതെ മൗനത്തിലായിരിക്കുന്നത് നോക്കി ആരാണയാൾ എന്നൊരു സന്ദേഹത്തോടെയാണ് വേണു ആ നമ്പറിലേക്ക് ഡയൽ ചെയ്തത്. കുറച്ചുനേരം റിങ്ങ് ചെയ്തതിനു ശേഷമാണ് അപ്പുറത്തുള്ളയാൾ ഫോൺ എടുത്തത്. വേണു ഹലോ പറയുന്നതിന് മുമ്പേ, ഹലോ വേണു, ഞാൻ ദീപ്ത് ആണ് എന്നൊരു ശബ്ദം വേണു കേട്ടു. ഒരു ഞൊടിയിട സമയത്തിനുള്ളിൽ ഞാൻ പത്മയുടെ സുഹൃത്താണ് എന്നും തുടർന്നൊരു നീണ്ട നിശബ്ദതയും വേണുവിൻ്റെ കാതിലേക്ക് വന്നു വീണു.
‘എനിക്ക് വേണുവിനെയൊന്ന് കാണണമെന്നുണ്ട്, നാളെ അസൗകര്യമാവില്ലെങ്കിൽ ഒരു സ്ഥലം പറയാമോ? ഞാനങ്ങോട്ട് വരാം? ‘ വീണ്ടും ദീപ്തിൻ്റെ ശബ്ദം.
ദീപ്ത്. പത്മയുടെ സുഹൃത്ത്. ഇങ്ങനെയൊരാളെ പറ്റി താനിതുവരെ കേട്ടിട്ടില്ലല്ലോ എന്നോർക്കുകയായിരുന്നു വേണു ആ സമയമത്രയും.
‘വീട്ടിലേക്ക് വരാമോ? ഞാൻ ഇവിടെയാണുള്ളത്? ‘ വേണു ചിന്തയോടെ പറഞ്ഞു.
‘ഒ.കെ നാളെ ഒരു പത്തുമണിയോടെ ഞാനെത്താം ‘ അപ്പുറത്ത് ഫോൺ കട്ടായി.
പത്മ ഇപ്പോഴും മൗനത്തിലാണെന്ന് വേണു കണ്ടു.
വീണ്ടും ഫോൺ ബെല്ലടിച്ചു. ഇൻഷുറൻസ് കമ്പനിക്കാരാണ്. ആക്സിഡൻ്റ് ഡെത്തിൻ്റെ ഇൻഷുറൻസ് തുക ലഭിക്കാനായി കുറച്ച് പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കണം എന്നു പറയാനാണ്. ഉച്ചയ്ക്കുശേഷം നിതാര വരുന്നേന് മുമ്പ് വരാൻ പറഞ്ഞ ശേഷം വേണു എഴുന്നേറ്റു. അയാൾ വാർഡ്രോബ് തുറന്ന് പത്മയുടെ ബാഗ് എടുത്തു. അയാളതിൽ അവളുടെ ഫോൺ തപ്പി. ആകെ തകർന്നുടഞ്ഞ ഒരു ഫോണാണ് കിട്ടിയത്. ലോറി വന്ന് ഇടിച്ച ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു, അപ്പോൾ സംഭവിച്ചതാകണം ഇതും. പത്മ എപ്പോഴും ഫോണിൽ ഓക്സിലറി കേബിൾ കണക്റ്റ് ചെയ്ത് അവളുടെ ഫേവറിറ്റ് പാട്ടുകൾ ആവർത്തിച്ചു കേട്ടിരുന്നു, എപ്പോഴും ആ ലിസ്റ്റ് അപ്ഡേറ്റും ചെയ്തിരുന്നു.
പീകോക്ക് നിറമുള്ള സാരിയുടുത്ത ഫോട്ടോ യാണ് ഇൻഷുറൻസ് പേപ്പറിൽ ഉണ്ടായിരുന്നത്. വേണു സൈൻ ചെയ്തുകൊണ്ടിരുന്നപ്പോൾ പത്മയുടെ കണ്ണ് നിറയുന്നതായി വേണു കണ്ടു, അയാളുടേയും കണ്ണുകൾ നിറഞ്ഞു.
അന്നു രാത്രി അയാൾ ലാപ്റ്റോപ് നോക്കികൊണ്ടിരിക്കുമ്പോൾ നിതാര ഗുഡ് നൈറ്റ് പറയാനായി അടുത്തുവന്നു.
‘ അപ്പാ എന്താ ഉറങ്ങാത്തേ? ‘ അവൾ അയാളുടെ മടിയിലേക്ക് വലിഞ്ഞുകയറി.
‘ഉറക്കം വന്നില്ലെടാ’ വേണു കണ്ണടയൂരി കണ്ണു തിരുമ്മി.
‘എന്നാ വാ ഞാൻ കഥ പറഞ്ഞു തരാം, അപ്പോ ഉറക്കം വരും. അച്ഛമ്മ അങ്ങനെയാ എന്നെ ഉറക്കുന്നത്, മുമ്പ് പത്മയും ‘ പത്മാ ന്ന് പറഞ്ഞപ്പോ നിതാരയുടെ ഒച്ച ചിതറി പോയത് വേണു ശ്രദ്ധിച്ചു. അയാളവളെ എടുത്തു കട്ടിലിൽ കിടന്നു. കഥ പറഞ്ഞു പറഞ്ഞ് എപ്പോഴോ രണ്ടാളും ഉറങ്ങിപ്പോയി.
പിറ്റേന്ന് നിതാര നഴ്സറിയിൽ പോയിക്കഴിഞ്ഞപ്പോ അമ്മയും അടുത്ത വീട്ടിലൊന്ന് പോയിവരാമെന്ന് പറഞ്ഞിറങ്ങിയത് സൗകര്യമായെന്ന് വേണുവിന് തോന്നി. ദീപ്ത് വരുമ്പോൾ അതാണ് നല്ലത്.
ഒരു സ്വകാര്യതയുടെ ആവശ്യകത തനിക്കും ദീപ്തിനുമിടയിൽ വേണമെന്ന് വേണുവിന് തോന്നി.
പത്തുമണിയായപ്പോൾ തന്നെ കടുംനീല കളറുള്ള സ്വിഫ്റ്റ് കാർ ഗേറ്റ് കടന്നെത്തി. ഇളംനീല ജീൻസും മെറൂൺ കളർ കുർത്തിയും ധരിച്ച സുമുഖനായൊരാൾ അതിൽ നിന്നിറങ്ങുന്നത് കണ്ട് വേണു പൂമുഖത്തേക്കിറങ്ങി വന്നു. അയാൾ കാറിൻ്റെ പിൻസീറ്റിൽ നിന്ന് ഒരു ഫയൽ കൂടിയെടുക്കുന്നത് നോക്കി വേണുനിന്നു. ദീപ്ത് ഒരു പുഞ്ചിരിയോടെ കയറിവന്നു. തിരിച്ചും ചിരിക്ക് വേണൂന്ന് പത്മ വേണുവിൻ്റെ ചെവിയിൽ മന്ത്രിച്ചു. വേണു പുഞ്ചിരിച്ചു, അകത്തേക്കിരിക്കാം എന്ന് ഔപചാരികതയോടെ പറഞ്ഞു.
ലിവിങ്ങ് റൂമിലെ ചൂരൽ സോഫാ സെറ്റിലിരുന്ന് ദീപ്ത് ചുറ്റിലുമൊന്ന് കണ്ണോടിച്ചു.
‘ഞാൻ വിചാരിച്ച പോലൊരു വീട് തന്നെയാണ് പത്മയുടേത് ‘ ദീപ്ത് പകുതി തന്നോടും പകുതി വേണുവിനോടുമായി പറഞ്ഞു.
‘ വേണുവിന് എന്നെ അറിയില്ല. ആരാണ് ഞാൻ എന്നാലോചിച്ച് ബുദ്ധിമുട്ടണ്ട. പത്മയുടെ സുഹൃത്ത് ആണ് എന്നു പറഞ്ഞതിൽ തന്നെ പകുതി സത്യമേയുള്ളു, ഞങ്ങളൊരിക്കൽ എയർപോർട്ടിൽ വെച്ച് പരിചയപ്പെട്ടതാ കുറച്ച് വർഷങ്ങൾക്കു മുമ്പേ. അന്ന് വിസിറ്റിങ്ങ് കാർഡുകൾ കൈമാറിയിരുന്നു. ആ വർഷത്തെ ക്രിസ്മസിന് ഞാൻ പത്മയ്ക്കൊരു കാർഡ് അയച്ചിരുന്നു. പത്മ തിരിച്ചും ഒരു കാർഡ് അയച്ചു, കൂടെ സർപ്രൈസ് എന്ന പോലെ ഒരു കഥയും ‘
‘കഥയോ?’ വേണു അത്ഭുതത്തോടെ ചോദിച്ചു.
‘ആരുടെ കഥ’?
‘പത്മ എഴുതിയ കഥ. ഞാനതിന് ഒരു മറുപടി ക്കുറിപ്പ് എഴുതി അയച്ചു. പിന്നെയവൾ കഥകൾ എഴുതുമ്പോഴൊക്കെ എനിക്ക് അയക്കും. ഒരു തെറപ്പി പോലെയായിരുന്നു എഴുത്ത് അവൾക്ക്. ചിലപ്പോ ഓരോ വാക്കും പൂമ്പാറ്റയോ പൂവോ ആണെന്നൊക്കെ തോന്നും, മറ്റു ചിലപ്പോ കൊടുങ്കാറ്റ് ആണെന്നും’ ദീപ്ത് ഒന്നു നിർത്തി. ലിവിങ്ങ് റൂമിൻ്റെ ജനാലപ്പടിയിൽ ഇരിപ്പിടമായി സെറ്റ് ചെയ്തിരിക്കുന്ന കുഷ്യനുകളിലേക്ക് അയാളുടെ നോട്ടമെത്തി. മധുബനി വർക്കുള്ള ചുവന്ന ചെറിയ കുഷ്യനുകളിലൊന്നിൽ പത്മയിരിക്കുന്നു.
‘ഞാൻ ഒരു എൻജിനിയറാണ്. കണക്കും കല്ലും മണലും സിമൻറും മാത്രമുണ്ടായിരുന്ന എൻ്റെ ജീവിതത്തിലേക്ക് വേറെയെന്താല്ലാമോ, ഒരു സന്തോഷം, പ്രതീക്ഷ, സാന്ത്വനം ഇതെല്ലാം കൊണ്ടുവന്നത് പത്മയാണ് ‘ ദീപ്ത് ഒന്ന് ശ്വാസമെടുത്തു.
‘സോറി, പത്മയുടെ അക്ഷരങ്ങളാണ് ‘
പത്മ കഥകൾ എഴുതിയിരുന്നോ? ഒരുവരി പോലും ഒരിക്കലും താൻ കണ്ടില്ലല്ലോ എന്നയാൾ അസ്വസ്ഥപ്പെട്ടു.
ഒന്നുമില്ലെന്ന് പത്മ അയാളെ കണ്ണടച്ചുകാട്ടി.
‘മിസ്റ്റർ വേണു, പത്മ മരിച്ചത് പത്രത്തിൽ കണ്ടാണ് അറിഞ്ഞത്, എനിക്കത് വല്ലാത്ത ഷോക്ക് ആയി പോയി. ഞാനിപ്പോ വന്നത് ഒരു അനുവാദം ചോദിക്കാനാ, നിഷേധിക്കരുത് പ്ലീസ്’ ദീപ്ത് കൈയ്യിലിരുന്ന ഫയൽ വേണുവിന് നേരെ നീട്ടി.
വേണു ഒരു യന്ത്രമെന്ന പോൽ കൈ നീട്ടി.
‘എനിക്കീ കഥകൾ പ്രസിദ്ധീകരിക്കണമെന്നുണ്ട്. വേണുവിന് അറിയില്ലായിരുന്നു ഇക്കാര്യങ്ങൾ എന്നെനിക്കറിയാം. നിങ്ങളിക്കാര്യം അറിയണമെന്ന് പത്മയ്ക്കുണ്ടായിരുന്നില്ല. അവരവരുടേതായി എന്തേലുമൊക്കെ രഹസ്യങ്ങൾ വേണം എന്നായിരുന്നു അവൾ പറഞ്ഞ ന്യായം. പക്ഷേ ഇപ്പോ അവളും ഇതാഗ്രഹിക്കുന്നുണ്ട് എന്നൊരു തോന്നൽ, അതാ ഫോണിൽ പറയാതെ ഞാൻ നേരിട്ടു വന്നത് ‘ ദീപ്ത് പറഞ്ഞുനിർത്തി. ജനലഴിക്കു പുറത്തെ ക്രീപ്പറിൽ കൂടുകൂട്ടിയിരിക്കുന്ന ഒരു റെഡ് ബുൾബുൾ പറന്നു പോയി.
പതിനഞ്ച് കഥകൾ.
വേണുവിൻ്റെ കൈയ്യിലിരുന്ന് താളുകൾ ഓരോന്നായി മറിഞ്ഞു, ഇതുവരെയും താനറിയാത്ത മറ്റൊരു പത്മ അക്ഷരങ്ങളായി ഇതാ തൻ്റെ കൈയ്യിൽ. ലേബർ റൂമിൽ നിന്ന് ആദ്യമായി നിതാരയെ ഏറ്റുവാങ്ങിയപ്പോഴെന്ന പോലെ അയാൾക്ക് കുളിർന്നു.
ലിവിങ്ങ് റൂമിലെ ചുമരിൽ തൂക്കിയിരുന്ന പട്ടച്ചിത്ര പെയിൻ്റിങ്ങിന് പെട്ടെന്ന് പത്മയുടെ രൂപം വരുന്നതായി ആ നിമിഷത്തിൽ ദീപ്തിന് തോന്നി. കുഞ്ഞിനെ നഷ്ടപ്പെട്ട കളിപ്പാട്ടത്തിൻ്റെ ഛായയായിരുന്നു അപ്പോൾ പത്മയ്ക്ക്. വേണു സമ്മതിക്കുംന്ന് പത്മ മെല്ലെ അയാളോട് ആംഗ്യം കാണിച്ചു.
അനന്തരം പത്മയും ദീപ്തും കണ്ണിമ ചിമ്മാതെ വേണുവിനെ നോക്കിയിരുന്നു, മറിയുന്ന താളുകളേയും.


3 Comments
കഥ ഇഷ്ടമായി, പത്മയേയും ❣️❣️❣️❣️
നല്ല കഥ 👌
നല്ല രചന.👍