ബാങ്കിൽ നിന്നു ഇറങ്ങുമ്പോൾ ആണ് കൃഷ്ണേട്ടൻ പിന്നിൽ നിന്നു വിളിച്ചത്. “മോനേ മനു ഒന്നവിടെ നിന്നേ. കൃഷ്ണേട്ടന് ഒരു കാര്യം പറയാനുണ്ട്.
തിരിഞ്ഞു നോക്കി. വേഗത്തിൽ നടന്നു വരുന്നുണ്ട് കൃഷ്ണേട്ടൻ.
ചിലപ്പോൾ കാശ് വല്ലതും വേണമായിരിക്കും. ഇടക്ക് കടം വാങ്ങാറുണ്ട്. കൃത്യമായി തിരിച്ചു തരികയും ചെയ്യും. തിരക്കില്ല പതുക്കെ മതി എന്നൊക്കെ പറഞ്ഞാലും കേൾക്കില്ല. ബാങ്കിലെ പ്യുൺ ആണ് കൃഷ്ണേട്ടൻ എല്ലാവരോടും സ്നേഹമായി പെരുമാറുന്ന ഒരുപാവം മനുഷ്യൻ അടുത്തു എത്തിയപ്പോൾ കൃഷ്ണേട്ടൻ ചോദിച്ചു.
“മോൻ ഒരാഴ്ച ലീവായിരുന്നല്ലോ എന്തു പറ്റി?”
അച്ഛന്റെ ഒരു അടുത്ത പരിചയക്കാരൻ ആണു കൃഷ്ണേട്ടൻ. അതു കൊണ്ടു സർ എന്ന വിളി തുടക്കത്തിലേ ഞാൻ പറഞ്ഞു നിർത്തിയിരുന്നു.
“ഞാൻ തറവാട്ടിൽ പോയിരുന്നു. അച്ഛന്റെ ഇളയ അനിയത്തി സീതചിറ്റയുടെ ഭർത്താവ് പെട്ടെന്ന് മരിച്ചു. അവർ ബോംബെയിൽ ആയിരുന്നല്ലോ. ബോഡി നാട്ടിലേക്കു എത്തിക്കുന്നതിന്റെയും ഒക്കെ തിരക്ക് ഉണ്ടായിരുന്നു. സ്മിതയും മോളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. മോൾക്ക് എക്സാം തുടങ്ങിയല്ലോ.”
കൃഷ്ണേട്ടൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ നടന്നുകൊണ്ട് പറഞ്ഞു.
“മോനേ, കൃഷ്ണേട്ടൻ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. നമ്മുടെ ഓഫീസിൽ ഉള്ള അർജുനും സ്മിതയും കൂടെ ഒന്നിച്ചു ഞാൻ രണ്ടു മൂന്നു തവണ കണ്ടു. കഴിഞ്ഞ ഞായറാഴ്ച ബീച്ചിൽ അവർ ഒന്നിച്ചു ഉണ്ടായിരുന്നു. മോൾ അപ്പോൾ അവരുടെ കൂടെ ഇല്ലായിരുന്നു. അർജുനന്റെ സ്വഭാവം മോനു അറിയാലോ. ആരെയും പറഞ്ഞു വിഴ്ത്താൻ മിടുക്കനാണെന്നാണ് ഓഫീസിൽ സംസാരം.”
കൃഷ്ണേട്ടൻ പറഞ്ഞപ്പോൾ തലയ്ക്കു എന്തോ പതിച്ചതുപോലെയാണ് തോന്നിയത്. സ്മിതക്കു അങ്ങിനെയൊക്കെ ആവാൻ പറ്റുവോ. കൊഞ്ചിക്കലും ഒന്നിച്ചു ട്രിപ്പ് പോവലും ഒന്നുമില്ലെങ്കിലും ഞാൻ കഷ്ടപ്പെടുന്നത് മുഴുവൻ സ്മിതക്കും മോൾക്കും വേണ്ടിയാണ്. സ്നേഹം പ്രകടിപ്പിക്കാൻ ഒന്നും അറിയില്ലെങ്കിലും അവരുടെ കാര്യങ്ങൾക്കു തന്നെയാണ് എപ്പോഴും മുൻ തൂക്കം. എല്ലാറ്റിനും സ്മിതയെ കുറ്റപ്പെടുത്താറുണ്ട്. എന്തു നല്ല കാര്യത്തിനും അഭിനന്ദിക്കാറും ഇല്ല. എന്നാലും അവൾ എനിക്കു ജീവനാണ് എന്ന് അവൾ മനസ്സിലായിട്ടില്ലേ?
ബൈക്കിൽ വിട്ടുമുറ്റത്തു എത്തുമ്പോൾ സ്മിത ചാരുപടിയിൽ ഇരുന്നു ആരോടോ ഫോണിൽ സംസാരിക്കുന്നു.
“എന്നാൽ ഞാൻ രാത്രി വിളിക്കാട്ടോ ” ഫോൺകട്ട് ചെയ്തു അവൾ എഴുന്നേൽക്കുമ്പോൾ ആരാ ഫോണിൽ എന്ന് അനേഷിച്ചു. അതൊരു ഫ്രണ്ട് ആണ് എന്നുള്ള അവളുടെ മറുപടിയിൽ തൃപ്തി തോന്നിയില്ല.
വൈകിട്ടു സ്മിത ചെടികൾ നനക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. വെറുതെ എടുത്തു നോക്കിയപ്പോൾ അർജുൻഎന്ന് പേരു കണ്ടു. അപ്പോഴേക്കും ഫോൺ റിംഗ് ചെയ്യുന്നതു കേട്ടു സ്മിത ഓടി യെത്തിയിരുന്നു.
“ഈ അർജുൻ എന്തിനാ നിന്നെ വിളിക്കുന്നത്? “
“ഏട്ടൻ എത്തിയോ എന്നു അറിയാൻ ആയിരിക്കും ഇന്നലെയും വിളിച്ചിരുന്നു.”
പക്ഷേ ഫോണിൽ അർജുൻ കുറെ പ്രാവിശ്യം വിളിച്ചിട്ടുണ്ടായിരുന്നു. വാട്സ്ആപ്പിലും കുറെ മെസ്സേജുകൾ.
“സ്മിതാ നീ എന്തു ഭാവിച്ചാണ് ഇങ്ങിനെയൊക്കെ? എന്നെയും മോളെയും നീ ഓർത്തില്ലല്ലോ. നിനക്ക് അറിയോ അവനെ കുറിച്ച്? ഇനി എന്താ നിന്റെ ഉദ്ദേശം?” ചോദിച്ചത് ദേഷ്യത്തോടെ ആണെങ്കിലും അവസാനം കണ്ണുകൾ നിറഞ്ഞു.
സ്വരം ഇടറി. സ്മിത ഒരക്ഷരം പറയാതെ താഴോട്ട് നോക്കി നിൽപ്പാണ്. അവളുടെ രണ്ടു ചുമലുകളിലും പിടിച്ചു ശക്തിയോടെ കുലുക്കിക്കൊണ്ട് ചോദിച്ചു.
“സ്മിതാ, നീനക്കു എന്തു കുറവാണു ഞാൻ വരുത്തിയത്? എന്തിനാണ് നീ ഇങ്ങനെയൊരു വഴി വിട്ട ബന്ധത്തിലേക്ക് പോയത്? നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു നീ എന്തേ മനസിലാക്കാതെ പോയത്?”
സ്മിത ആ മുഖം മെല്ലെ ഉയർത്തി. എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“ആ സ്നേഹം മനസ്സിലാക്കാൻ എനിക്കൊരു അവസരം തന്നില്ലല്ലോ ഏട്ടാ. ഏട്ടന്റെ സ്നേഹത്തോടെ ഉള്ളഒരു തലോടലിന്, ഒരു ചിരിക്ക്, അറിയാതെ വന്നൊരു ആലിംഗനത്തിന് ഒക്കെ ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നു അറിയോ. ഒരു പൊട്ടു പോലും ഏട്ടൻ എനിക്കു സമ്മാനമായി തന്നില്ലല്ലോ. എന്തിനു എന്നോട് ഇഷ്ടത്തോടെ ഒന്നു സംസാരിച്ചിട്ട് എത്ര കാലമായി. ഞാനും ഒരു സ്ത്രീ അല്ലെ ഇതൊക്കെ എന്റെയും മോഹങ്ങൾ അല്ലെ.
ഞാൻ ചെയ്യുന്നതു തെറ്റാണെന്നു അറിയാതെ അല്ല, ഞാൻ അർജുൻനേ ഇഷ്ടപെട്ടത്. എനിക്ക് അയാൾ തരുന്ന പരിഗണനയും എന്നെ കേൾക്കാനുള്ള മനസ്സും ഒക്കെയാണ് എന്നെ അങ്ങോട്ടു ആകർഷിച്ചത്.”
ഉത്തരം പറയാൻ ഒന്നുമില്ലായിരുന്നു. മനസ്സിൽ മൂടി വെക്കാൻ ഉള്ളതല്ല സ്നേഹം അതു പ്രകടിപ്പിക്കാൻ ഉള്ളതാണ് ഞാൻ എന്തേ മനസ്സിലാക്കിയില്ല.
ഇതു വരെ ഇവളുടെ ഒരു ബർത്ത്ഡേയ്ക്ക് പോലും ഞാൻ ആശംസ പറഞ്ഞിട്ടില്ല. അവളെ ചേർത്ത് പിടിച്ചു ഒരു നല്ല വാക്കു പോലും പറഞ്ഞിട്ടില്ല.
“ഒന്നു ആലോചിച്ചാൽ നീന്നെ തെറ്റിലേക്ക് എത്തിച്ചത് ഞാൻ തന്നെയാണ്. നീ എന്നെ വിട്ടു പോവരുത് സ്മിതാ. നിന്നേ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു”
അവൾ എന്റെ കരവലയത്തിൽ ചേർന്നു നിന്നു. ഒന്നും പറയാതെ.
ആ മൗനം എനിക്കു ഉള്ള സമ്മതമായിരിക്കുമോ എന്നു അറിയില്ല.
#എന്റെരചന
#അവിഹിതം


6 Comments
നന്നായി എഴുതി. 👌
സ്നേഹപ്രകടനങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന പങ്കാളികൾ ആണെങ്കിൽ അതു മനസ്സിലാക്കണം.
എന്താ പറയാ.. ഇതൊക്കെ നടക്കുന്നു എന്നതാണ് ആശ്ചര്യം
മനസ്സ്…
എല്ലാവർക്കും ഇതൊരു പാഠമാകണം
സ്മിതയുടെ മനസ്സ് മാറട്ടെ❤️
സ്നേഹം പ്രകടിപ്പിക്കണം
മനോഹരം