കുരിശുപള്ളിയിൽ സന്ധ്യാമണി മുഴങ്ങിയതും ഏലിക്കുട്ടി തിണ്ണയിലേക്ക് പായ നിവർത്തിയിട്ടു. തിരുഹൃദയത്തിനു മുന്നിൽ രണ്ടു മെഴുകുതിരി കത്തിച്ച് കൊന്തയുമെടുത്ത് പേരക്കിടാങ്ങളെ രണ്ടാളേം പ്രാർത്ഥന ചൊല്ലാൻ വിളിച്ചു.
ട്രീസയും ലിസയും വന്നു മുട്ടേല് നിന്നപ്പോൾ ഇളയവളെ നോക്കി ഏലിക്കുട്ടി അടക്കത്തിൽ പറഞ്ഞു.
“ലിസ മോളെ, ചേച്ചീനെപ്പോലെ മെനക്ക് കുരിശു വരക്ക്. സാവധാനത്തില് വേണം പ്രാർത്ഥന ചൊല്ലാൻ. അല്ലേലിന്നും നിൻ്റമ്മേടെ കയ്യീന്ന് നല്ലത് കിട്ടുമെന്നോർത്തോ.”
ഏലിക്കുട്ടി കൊച്ചിൻ്റെ മുടി ഒന്ന് തലോടി ‘കർത്താവിൻറെ മാലാഖ’ ചൊല്ലാൻ തുടങ്ങിയതും അടുക്കളപ്പണിയൊതുക്കി കൈ കഴുകിത്തുടച്ച് ബീനാമ്മയും ഓടിവന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് മുട്ടുകുത്തി.
അമ്മാമ്മയും ട്രീസമോളും എന്നും തുടക്കം മുതൽ ഒടുക്കം വരെ കണ്ണടച്ച് മുട്ടേൽ നിന്നേ പ്രാർത്ഥിക്കൂ. ബീനയും ലിസയും തമ്മിൽ പതിവ് പോലെ ഇടയ്ക്കിടെ കണ്ണുരുട്ടലും കയ്യില് നുള്ളലും ഒക്കെയായി കുരിശുവര അങ്ങനെ കഴിഞ്ഞു.
രാത്രി കിടക്കാൻ നേരം ബീനാമ്മ, ലിസ മോൾടെ കാര്യം ഓർത്തു കെട്ടിയോൻ ജോയിയോട് വേവലാതി പൂണ്ടു.
“മൂത്തവളെ കൊണ്ട് ഒരു കൊഴപ്പോമില്ല. എത്ര നല്ല കൊച്ചെന്നാണ് നാട്ടുകാരും ബന്ധുക്കളും ഒക്കെ പറേണത്. ഇങ്ങനെ ഒരാള് വീട്ടിൽ ഒണ്ടെന്നേ അറിയൂല്ല. പക്ഷേ എളയവൾക്കൊരു അടക്കോമില്ല ഒതുക്കോമില്ല തർക്കുത്തരത്തിനൊരു കൊറവുമില്ല. ആരെ കണ്ടാലും ഒച്ചത്തീലൊളള വർത്താനോം ചിരീം. നാളെ വല്ലവീട്ടിലും കേറിച്ചെല്ലാനുള്ള പെണ്ണാ.”
“അതൊന്നും സാരമില്ല ബീനേ. അവളിപ്പോഴും ചെറിയ കുട്ടിയല്ലേ. പിന്നെ ഓരോരുത്തർക്കും ഓരോ സ്വഭാവോല്ലേ. നീ സമാധാനോയിട്ട് കെടന്നൊറങ്ങ്”.
ജോയിച്ചൻ ബീനാമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ പിള്ളേര് വളരുന്തോറും ബീനാമ്മേടെ ആവലാതി ഏറി വന്നു.
“അല്ല ബീനേ, നിൻ്റെ എളയ മോൾക്ക് പത്തില് മൂത്താളേക്കാൾ മാർക്ക് കൊറവായിരുന്നല്ലേ. ഇനി നല്ല സ്കൂളില് വല്ലോം ചേർക്കാൻ പറ്റ്വോ?”
കൊച്ചാപ്പന്റെ മോന്റെ അത്താഴൂണിന് ചെന്നപ്പോ നാത്തൂൻ ആൻസീടെ വക ഒളിയമ്പ് ബീനയ്ക്കു ശരിക്ക് കൊണ്ടു. ചുരിദാറിൻ്റെെ ഷോള് രണ്ടുവശത്തും പിൻ ചെയ്ത് കാച്ചെണ തേച്ച മുടി കെട്ടിയൊതുക്കി വച്ച് പന്തലിൻ്റെ ഒരു മൂലയ്ക്കിരിക്കുന്ന ട്രീസയെയും ഇറുകിയ ജീൻസും കുട്ടിട്ടോപ്പുമിട്ട് ഷാമ്പൂ ചെയ്ത മുടിയും പറത്തി ചിരിച്ചു വർത്താനം പറഞ്ഞ് ഓടിനടക്കുന്ന ലിസമോളെയും മാറിമാറി നോക്കുന്ന കണ്ടപ്പോഴേ ബീന ഓർത്തതാ എന്തേലും പറയുമെന്ന്.
“ഓ! അവൾക്ക് ചേച്ചി പഠിച്ച വിഷയോന്നും പഠിക്കണ്ടന്നാണ് പറേണത്.”
തൽക്കാലം ബീനാമ്മ പറഞ്ഞൊഴിഞ്ഞു.
” ലിസ മോൾക്ക് എന്തോരം കൂട്ടുകാരാ ബീനേ. ബസ്റ്റോപ്പിൽ കളീം ചിരീം വർത്താനോം ഒക്കെ ഞാൻ കണ്ടായിരുന്നു. ”
പിറ്റേ കൊല്ലം കൊച്ചിന്റെ മാമോദിസയ്ക്ക് വന്നപ്പോഴും ആൻസി ബീനയെ വെറുതെ വിട്ടില്ല.
അതെപ്പറ്റി ചോദിച്ചപ്പോ ലിസ ബീനാമ്മയോട് തട്ടിക്കേറി.
” ഈ അമ്മയ്ക്ക് ഇതെന്താ. അതൊക്കെ പ്ലസ്ടുവിന് പഠിക്കുന്ന എൻ്റെ ഫ്രെണ്ട്സാ. ഞങ്ങള് ഒരു പത്തുമിനിറ്റ് ബസ്റ്റോപ്പിൽ നിന്ന് ചിൽ ചെയ്തിട്ട് അങ്ങ് പിരിയും. ഇതൊക്കെയല്ലേ പിന്നീട് ജീവിതത്തിൽ ഓർക്കുമ്പോ ഒരു രസം. ”
ആ ! ഇപ്പോ എങ്ങനെ ഇരിക്കണ് !!. കൂട്ടുകാരും ബഹളവും ഒന്നുമില്ലാത്ത ട്രീസക്കൊച്ചിനെ പൂവിട്ട് പൂജിക്കണം എന്ന് ബീനമ്മ മനസ്സിലോർത്തു.
മകളുടെ ബുദ്ധി തെളിയാൻ നിത്യസഹായ മാതാവിന് ഒരു പട്ടുസാരീം വെള്ളി രൂപവും യൂദാശ്ലീഹയ്ക്ക് ഒരു അടിമ നേർച്ചയും ബീന നിന്ന നിൽപ്പിൽ അങ്ങ് നേർന്നു.
“അതെങ്ങനെയാ എല്ലാത്തിനും ഞാന്തന്നെ ഓടണ്ടേ. നിങ്ങക്ക് പിന്ന അതിനൊന്നും നേരോല്ലല്ലാ!”
കെഎസ്ഇബിയിലെ ലൈൻമാൻ ആയ ഭർത്താവിനെ നോക്കിയാണ് ബീനയുടെ പരിഭവം. ജോയിയെ പറഞ്ഞിട്ടും കാര്യമില്ല കാറ്റടിച്ചാൽ കറൻ്റ് പോകുന്ന ആ നാട്ടിൽ പുള്ളിക്ക് നിന്ന് തിരിയാൻ നേരമില്ലാത്തത്ര പണിയുണ്ട്.
വർഷം രണ്ട് കൂടി കഴിഞ്ഞു. ട്രീസയുടെ ഡിഗ്രി പഠനം തീരാറായി, ലിസ ഫസ്റ്റ് ഇയർ അതേ കോളേജിൽ.
“അമ്മച്ചി ഇത് വല്ലോം കേട്ടോ? ലിസ മോൾക്ക് ഡ്രൈവിംഗ് ക്ലാസ്സിൽ പോണോന്ന്. ഇനി അതിൻ്റേം കൂടിയൊരു കൊറവേയൊള്ള്. വെളുപ്പിന് എണീറ്റ് പോയി പഠിക്കാം. വൈകിട്ട് പിന്നെ പാർട്ട്‌ടൈം ജോലിക്ക് പോയിട്ട് സ്വന്തമായി സ്കൂട്ടർ മേടിക്കണം എന്നൊക്കെയാ ഇവളിപ്പോ പറേണത്. എന്തിൻ്റെ കേടാ ഇവൾക്ക്. പഠിക്കാൻ വിട്ടാ പഠിച്ചാ പോരേ. അതൊക്കെ എൻ്റെ ട്രീസ തന്നെ ഭേദം. ഇവളെപ്പോലെ ഒരു ദുരാഗ്രഹോം ഇല്ല. വീടും കോളേജും പഠിപ്പും മാത്രം.”
“എല്ലാരും ഒരുപോലല്ലല്ലോ ബീനേ. ഇന്നത്തെ കാലത്ത് വണ്ടി ഓടിക്കാൻ പഠിക്കണത് എന്തുകൊണ്ടും നല്ലതല്ലേ. നീയൊന്നു സമാധാനിക്ക്. എനിക്ക് ട്രീസയെ പറ്റിയാണ് ആധി. അവള് വല്ലാതങ്ങ് ഒതുങ്ങി പോണത് പോലെ. ഒന്നിനും ഒരു ധൈര്യോമില്ല. എല്ലാരോടും മിണ്ടാനൊക്കെ ഒരു പേടി പോലെ”.
ഏലിക്കുട്ടി മനസ്സിലുള്ള കാര്യം മരുമോളോട് തുറന്നു പറഞ്ഞു.
“ഓ! പിന്നെ! അമ്മച്ചിക്കല്ലേലും ലിസയോടല്ലേ സ്നേഹ കൂടുതൽ. ട്രീസയ്ക്കൊരു കൊഴപ്പോമില്ല. അവള് നല്ല കുട്ടിയല്ലേ അമ്മച്ചി. ഇത്രേം അടക്കോം ഒതുക്കോം ഉള്ള ഏത് പെമ്പിളേരുണ്ട് ഈ നാട്ടിൽ വേറെ. ”
ബീനക്ക് മോളെയോർത്ത് പിന്നേം അഭിമാനം തോന്നി. എന്നാൽ ക്ലാസിൽ കൂടെ പഠിക്കുന്ന കുട്ടികളെ പോലും അഭിമുഖീകരിക്കാൻ കഴിയാതെ നീറിനീറിയാണ് അവൾ ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് ആ അമ്മ മനസ്സിലാക്കിയില്ല.
” ട്രീസ മോളുടെ കൂടെ പഠിച്ച കുറച്ച് പേർക്ക് ചെന്നൈയിലും ബാംഗ്ലൂരും ഒക്കെ ജോലി കിട്ടി ജോയിച്ചാ. ഞാനെൻ്റെ മോളെ എവിടേക്കും വിടില്ല. എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ എങ്ങനെയാ ദൂരേക്ക് വിടുന്നത്. നല്ല ഒരു ആലോചന വന്നാ അങ്ങോട്ട് കെട്ടിച്ചു വിടണം അത്രതന്നെ. ലിസ മോൾക്ക് പിന്നെ എവിടെ പോകാനും നല്ല ധൈര്യമാ. അവള് വേണേ പൊയ്ക്കോട്ടേ.”
ഭാര്യ പറയുന്നത് കേട്ട് ജോയിക്ക് ആകെയൊരു വല്ലായ്മ തോന്നി.
“മോൾക്ക് ജോലി വല്ലോം ആയോ ബീനേ. ഇക്കാലത്ത് ഒരു ജോലി ഒന്നും ആകാതെ കെട്ടിച്ചാൽ ശരിയാവില്ലല്ലോ.”
അയലത്തെ ലില്ലിക്കുട്ടി കുടുംബയോഗത്തിന് കണ്ടപ്പോ ബീനയോട് ലോഹ്യം പറയാൻ വന്നു.
“എന്താ ശരിയാവാത്തേ ? ഞങ്ങള് നല്ല കനത്തില് സ്ത്രീധനം കൊടുത്ത് നല്ല ഒന്നാന്തരം ഒരു ചെക്കനെ കൊണ്ട് കെട്ടിക്കും. പിന്നെ ഇവള് ജോലിക്ക് പോയിട്ട് വേണോ.’
ബീനയും വിട്ടുകൊടുത്തില്ല.
ട്രീസ ഡിഗ്രി പാസായിട്ടും തുടർന്ന് പഠിക്കാൻ ശ്രമിച്ചില്ല. അവൾ ആ വീട്ടിൽ അമ്മാമ്മയുടെ നിഴലായി ഒതുങ്ങിക്കൂടി. പകൽ പോലും ഇരുട്ടു നിറയുന്ന ആ മുറിയിലെ സുരക്ഷിതത്വത്തിൻ്റെ കൂട്ടിൽ ചിറകുകൾ ഒതുക്കി അവൾ സ്വയം ഒരു താഴിട്ടു പൂട്ടി.
തകൃതിയായി നടന്നു പോന്ന പെണ്ണുകാണൽ ചടങ്ങിൻ്റെ മടുപ്പിൽ ഞായറാഴ്ചകൾ അവൾക്കൊരു പേടിസ്വപ്നമായി മാറി.
കാണാൻ വന്ന ഉദ്യോഗസ്ഥർക്കും ടെക്കികൾക്കുമൊന്നും ട്രീസയെ അത്ര ബോധിച്ചില്ല.
“ഒരു ചുറുചുറുക്കില്ലാത്ത പെണ്ണ് !. പോരാത്തതിന് ജോലിയും ഇല്ല !!.”
അവര് ബ്രോക്കറോട് ഒഴിവിനു കാരണം പറഞ്ഞു.
“ഇതിപ്പോ എത്രാമത്തെ ആളാ കാണാൻ വരുന്നത് ജോയിച്ചാ. പെണ്ണിൻ്റെ ജോലിയാ എല്ലാരും തെരക്കുന്നത്. ഏതേലുമൊന്ന് ശരിയായാ മതിയായിരുന്നു.”
അങ്ങനെ കൊല്ലം അഞ്ചാറ് കഴിഞ്ഞു. പെട്ടെന്നൊരു രാത്രിയിൽ വന്ന കടുത്ത ശ്വാസം മുട്ടലോടെ ഏലിക്കുട്ടിയങ്ങ് കർത്താവിൻ്റെ അടുക്കലേക്ക് പോയി. ട്രീസ തീർത്തും ഒറ്റപ്പെട്ട പോലെയായി. കൂടിൻ്റെ ചുമരുകൾ കൂടുതൽ ഇടുങ്ങിയതായി. ഇരുട്ടിന് കട്ടി ഏറിയേറി വന്നു.
എംബിഎ കഴിഞ്ഞ് ലിസ ഇപ്പോ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഓഫീസിൽ തന്നെയുള്ള മറ്റ് മൂന്ന് പെൺകുട്ടികൾക്കൊപ്പം ഒരു ഫ്ലാറ്റിൽ താമസവും തുടങ്ങി. സ്വപ്നങ്ങൾ കയ്യെത്തി പിടിക്കുന്നതിനൊപ്പം ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും അവർ ആഘോഷമാക്കി. അപ്പോഴും ചേച്ചിക്ക് വേണ്ടി തനിക്കൊന്നും ചെയ്യാനാവുന്നില്ലലോ എന്നൊരു സങ്കടം അവളിൽ ബാക്കിയായി.
ബീനയുടെയും ജോയിയുടെയും കാത്തിരിപ്പിനും പ്രാർഥനകൾക്കും ഒടുവിൽ ട്രീസയ്ക്ക് കല്യാണമായി.
” ചെക്കന് ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലാണ് ജോലി. കല്യാണം കഴിഞ്ഞ് മോളും കൂടെ പോവും. നല്ല അസ്സൽ തറവാട്ടുകാരാ. അടുത്തമാസം ആദ്യം മനസമ്മതം. പിന്നത്തെ ആഴ്ച്ച കല്യാണം. പിന്നെ ലിസമോളും അടുത്താഴ്ച വരുന്നുണ്ട്. അവൾക്ക് ഇപ്പോഴൊന്നും കല്യാണം വേണ്ടെന്നാ പറയുന്നത്. കൊറേ യാത്ര ചെയ്യണം, ലോകം മൊത്തം കാണണം എന്നൊക്കെയാ അവളുടെ മോഹങ്ങള്. പണ്ടേ ഒരു വാശിക്കാരിയാ. എല്ലാ കാര്യത്തിലും അവൾക്ക് സ്വന്തമായി അഭിപ്രായമുണ്ട്. പിന്നെ എല്ലാരും മനസമ്മതത്തിനും അത്താഴൂണിനും കല്യാണത്തിനും ഒക്കെ നേരത്തെ വരാൻ നോക്കണം.”
ബീനേം ജോയീം ഓടിനടന്നു ബന്ധുക്കളേം നാട്ടുകാരേം കല്യാണം വിളിക്കുന്ന തിരക്കിലാണ്. മണവാളൻ ആൽവിനും വീട്ടുകാരും ട്രീസയോട് മിണ്ടാനൊക്കെ നോക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി. “വല്ല്യ നാണക്കാരിയാ” എന്ന് ബീനാമ്മ ന്യായം പറഞ്ഞു.
മനസമ്മതത്തിനും കല്യാണത്തിനും ബ്യൂട്ടിഷനെ ഏർപ്പാടാക്കലും ഷോപ്പിങ്ങും ഫോട്ടോഷൂട്ടും എല്ലാം ലിസമോൾടെ നേതൃത്വത്തിലായിരുന്നു. പണ്ട് കുറ്റം പറഞ്ഞു നടന്നവരൊക്കെ ഇപ്പോ ലിസയുടെ കാര്യപ്രാപ്തിയെ പറ്റി വാചാലരായി, ബീനാമ്മയടക്കം.
അത്താഴൂണിന് ചടങ്ങൊക്കെ കഴിഞ്ഞ് ലിസമോളുടെ ഗംഭീര കലാപ്രകടനങ്ങൾ അരങ്ങേറി. ലിസക്കൊച്ചിൻ്റെ ചട്ടേം മുണ്ടും മേക്കാ മോതിരവും കണ്ടിട്ട് “തനി ഏലിക്കുട്ടി തന്നെ” എന്നായി കുടുംബക്കാര്. പുറത്ത് ഈ ആഘോഷങ്ങളൊക്കെ നടക്കുന്ന നേരത്ത് പോലും മണവാട്ടിയുടെ പട്ടിലും പകിട്ടിലും പൊതിഞ്ഞിട്ടും ഒളിമങ്ങിയൊരാൾ തൻ്റെ മുറിയുടെ ഇരുട്ടിനെ കൊതിച്ചു പതുങ്ങുന്നത് ആരും അറിഞ്ഞില്ല.
പ്രാർത്ഥന പോലെ തന്നെ എല്ലാ ചടങ്ങുകളും മംഗളമായി നടന്നു. നല്ല കനത്തില് സ്വർണ്ണവും കാശും സ്ത്രീധനമായിട്ട് കൊടുത്ത് അടുക്കളപ്പണിയും പഠിപ്പിച്ചു ബീനാമ്മ മോളെ കണ്ണീരോടെ യാത്രയാക്കി.
ആഴ്ച്ച ഒന്നു രണ്ട് കഴിഞ്ഞു. ജന്മനാ സൽസ്വഭാവിയായ തൻ്റെ മോളെക്കുറിച്ച് മരുമോൻ്റെ പുകഴ്ത്തൽ കേൾക്കാനിരുന്ന ബീനാമ്മയുടെ കാതിലേക്ക് അവൻ്റെ വാക്കുകൾ കൂരമ്പു പോലെ തുളച്ചു കേറി.
“ഇത്തവണ പോകുമ്പോൾ ട്രീസയെ കൂടെ കൊണ്ട് പോകുന്നില്ല. അവൾക്കും എൻ്റെ കൂടെ വരാൻ തീരെ താൽപ്പര്യം ഇല്ലെന്നാ തോന്നുന്നത്. കുറച്ച് ദിവസം ഇവിടെ നിന്നോട്ടെ. അവൾ അവിടെ ആരോടും ഒട്ടും മിംഗിൾ ചെയ്യുന്നില്ല, എന്നോട് പോലും. എന്തേലും ചോദിച്ചാൽ തല കുമ്പിട്ട് നിന്ന് ഒരു മൂളലോ അല്ലെങ്കിൽ ഒറ്റവാക്കിൽ ഒരു മറുപടിയോ മാത്രം. ഹോം സിക്ക്നെസ് ആണെന്നാ ഞാനാദ്യം വിചാരിച്ചേ. വേറെ വല്ല റിലേഷൻഷിപ്പ് ഉണ്ടായിരുന്നോ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണോ കല്യാണം നടന്നത്, അങ്ങനെ പലതും ചിന്തിച്ചു കൂട്ടി. അത് കൊണ്ടാണ് ഞാനിന്നലെ ലിസയെ വിളിച്ചു സംസാരിച്ചത്. ട്രീസയുടെ ബേസിക് നേച്ചർ ആണത് എന്നാ ലിസ പറഞ്ഞത്”.
“അവിടെ എൻ്റെ വീട്ടിൽ നിർത്തിയിട്ട് പോയാലും അവൾക്കൊന്നും ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരു ടൂവീലർ ഓടിക്കാൻ പോലും അറിയില്ല. ഇത്രേം പഠിച്ചിട്ടും എന്താ ജോലിക്ക് ഒന്നും ട്രൈ ചെയ്യാതിരുന്നത്. എപ്പോഴും മുഖത്ത് ഒരു നിസംഗതയാ; പിന്നെ പേടിയും. അവൾക്ക് ഒരു കൗൺസിലിംഗ് കൊടുത്താൽ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ലിസയോട് അതെപ്പറ്റി ഞാൻ സംസാരിച്ചിരുന്നു. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ പിന്നെ അപ്പൊ നോക്കാം. പപ്പയും മമ്മിയും ഞങ്ങൾക്കൊപ്പം വരാൻ പോയതാ. ഞാനാ പറഞ്ഞേ ഇപ്പോ ഞാൻ ഒറ്റയ്ക്ക് കൊണ്ടാക്കാന്ന്. വെറുതെ എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും കൂടുതൽ സംസാരിച്ച് പ്രശ്നം വലുതാക്കുന്നത്. ട്രീസയുടെ ഡ്രസ് ഒക്കെ ഞാൻ കൊണ്ട് വന്നിട്ടുണ്ട്. എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.”
പിള്ളേർക്ക് കൊണ്ടു പോകാൻ ബീനാമ്മ ഒരുക്കിയ അച്ചാറും പലഹാരവും ഒന്നും എടുക്കാതെ ആൽവിൻ പടിയിറങ്ങി പോയി.
“അവനെന്താ പറഞ്ഞിട്ട് പോയത്. എൻ്റെ മോൾക്കൊരു കൊഴപ്പോമില്ല. എത്ര നല്ല കൊച്ചാ അവള്.”
“അത് തന്നെയാ അമ്മേ ശരിക്കും കുഴപ്പം. ചേച്ചിയുടെ എല്ലാ ഇഷ്ടങ്ങളുടെയും ചിറകരിഞ്ഞു നല്ല കുട്ടി എന്നൊരു കൂട്ടിലിട്ട് അവളെ വളർത്തി. ഒരിക്കൽ ആ കൂട്ടിൽ കേറിപ്പോയാൽ പിന്നെ തിരിച്ചിറങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാ. പണ്ട് ചേച്ചി എത്ര കൊതിച്ചാതാ വയലിൻ പഠിക്കാൻ. കുറച്ച് നാള് കഴിഞ്ഞപ്പോ പഠിത്തത്തിൽ പുറകിലാകും എന്ന് പറഞ്ഞു അതും നിർത്തിച്ചു. ഇത് ചെയ്യരുത്, അത് ചെയ്യരുത്, മിണ്ടരുത്, നോക്കരുത്, ചിരിക്കരുത് എന്ന് വേണ്ട സ്വന്തമായിട്ട് ഒന്ന് ചിന്തിക്കാൻ പോലും വിടാതെ ഒരു പാവയാക്കി നിങ്ങൾ അവളെ മാറ്റി. ക്ലാസിൽ നിന്ന് ഒരു ടൂർ പോവാൻ സമ്മതിച്ചിട്ടില്ല. ഒരു ജോലിക്ക് വിട്ടോ നിങ്ങള്. കൂട്ടുകാരെന്ന് പറയാൻ ആരുമില്ല. ഇത്രേം നാള് ഒരു ആൺകുട്ടിയോടും മിണ്ടാൻ വിടാതെ പെട്ടെന്നൊരുത്തൻ്റെ കൂടെ പറഞ്ഞു വിട്ടിട്ടല്ലേ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്.”
ലിസ ബീനയെയും ജോയിയേയും മാറിമാറി നോക്കി പറഞ്ഞു.
“ഈ കൗൺസിലിംഗ് എന്നൊക്കെ പറഞ്ഞാല് അത്ര പേടിക്കാനൊന്നുമില്ല. ആരോടെങ്കിലും ഒന്നു മനസ്സു തുറന്നാൽ നമ്മുടെയൊക്കെ പകുതി പ്രശ്നങ്ങളും തീരും. വേണമെങ്കിൽ നിങ്ങൾ രണ്ടാൾക്കും കൂടെ ഒരു സെഷൻ ആവാം.”
“ചേച്ചി ഇനിയും ഇവിടെയിങ്ങനെ നിന്നാൽ ശരിയാവില്ല. എൻ്റെ കൂടെ ബാംഗ്ലൂർക്ക് വരുന്നോ. നമുക്കവിടെ ഒന്നടിച്ചു പൊളിച്ചിട്ട് വരാം. പണ്ട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പലതും ഉണ്ടാവില്ലേ. അതൊക്കെ നമുക്ക് ഒന്നു നടത്തിയെടുക്കാന്നേ.”
“അപ്പൊ എങ്ങനാ, പോരുന്നോ എൻ്റെ കൂടെ?”
തോള് ചെറുതായി ചെരിച്ചുള്ള ലിസമോളുടെ ചോദ്യം കേട്ടിട്ടു ട്രീസയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ഇത്രനാളും തന്നെ കുരുക്കിയിട്ട വീർപ്പു മുട്ടിക്കുന്ന ബന്ധനങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും ഒന്നു പുറത്തു കടക്കണം എന്നവൾക്കും തോന്നി തുടങ്ങിയിരുന്നു.
ബാംഗ്ലൂര് കൂടെ ചെന്ന ചേച്ചിയെ ലിസ ആദ്യമേ ഒരു യോഗ ക്ലാസിൽ ചേർത്തു. പണ്ട് പാതി വഴിയിൽ ഉപേക്ഷിച്ച വയലിൻ പഠനം വീണ്ടും തുടങ്ങി. ലിസയുടെ ഫ്രണ്ട്സിൻ്റെ കൂടെ ഷോപ്പിങ്ങും ചെറിയ യാത്രകളും ഒക്കെയായി ജീവിതത്തിൽ സ്വാതന്ത്ര്യത്തിൻ്റെ മധുരം കലരുന്നത് അവളറിഞ്ഞു . ആദ്യ കൗൺസിലിംഗ് സെഷൻ കഴിഞ്ഞതോടെ ട്രീസ ഫോണിൽ ആൽവിനോട് സംസാരിച്ച് തുടങ്ങി. അപരിചിതത്വത്തിൻ്റെ മഞ്ഞുകട്ടകൾ ഉരുകി മെല്ലെയവിടെ സൗഹൃദത്തിൻ്റെ നാമ്പുകൾ പൊട്ടിവിടർന്നു… വൈകാതെ വർണ്ണസൗരഭ്യങ്ങൾ ഒളിപ്പിച്ചു വച്ച്, വിടരാൻ കൊതിച്ച് പ്രണയവും…
ആൽവിൻ്റെ കൂടെ ഹൈദരാബാദ് എത്തിയ ട്രീസ അവിടെ ഒരു മ്യൂസിക് അക്കാദമിയിൽ ചേർന്നു പഠിത്തം തുടർന്നു. പോകപ്പോകെ, തൊട്ടടുത്ത ഫ്ലാറ്റുകളിലെ കുറച്ച് കുട്ടികളെ വയലിൻ പഠിപ്പിക്കാനും തുടങ്ങി. അവിടുത്തെ കാര്യങ്ങളെല്ലാം തനിയെ ചെയ്യാൻ അവളിപ്പോൾ പ്രാപ്തയായി. എല്ലാ പിന്തുണയും നൽകി കൂട്ടായി ആൽവിനും…
ലിസ പറ്റിയ ഒരവസരം ഒത്തുവന്നപ്പോൾ കാനഡയ്ക്ക് പറന്നു. അവളുടെ സ്വപ്നങ്ങൾക്ക് ഒരിക്കലും അതിരുകൾ ഉണ്ടായിരുന്നില്ലല്ലോ.
പണ്ട് ശെരി എന്ന് കരുതിയത് പലതും തെറ്റുകളും മണ്ടത്തരങ്ങളും ആയിരുന്നു എന്ന് ഇപ്പോ ബിനാമ്മയ്ക്കറിയാം. അവരുടെ മനസ്സിൽ ഇത്രനാളും കൊട്ടിയടച്ചു വച്ചിരുന്നതൊക്കെ പതുക്കെ കൂട് തുറന്നു പറന്നു പോയി.
ജോയി ജോലിയിൽ നിന്ന് വിരമിച്ച ശേഷം അവർ രണ്ട് മക്കളുടെ അടുത്തും ഓരോ തവണ പോയി വന്നു. മടങ്ങി വരുമ്പോഴും ലിസമോൾക്ക് അപ്പനേം അമ്മയേം കൊണ്ട് കറങ്ങി നടന്നു കൊതി തീർന്നിരുന്നില്ല.
” നിങ്ങക്ക് രണ്ട് പെങ്കൊച്ചുങ്ങളാല്ലേ!!”
എന്ന് സഹതപിച്ച പലരും ഇന്ന് ‘പുണ്യം ചെയ്‌തവർ’ എന്ന് അവരെ വാഴ്ത്തുന്നു.
” എവിടെയൊക്കെ പോയീന്ന് പറഞ്ഞാലും സ്വന്തം വീടിൻ്റെ തിണ്ണേലിരുന്നൊരു കട്ടൻ കാപ്പി കുടിക്കുന്ന സുഖമൊന്നു വേറെ തന്നെയാ, അല്ലേ ബീനേ? ”
പറമ്പീന്ന് രണ്ട് മൂട് ചേമ്പ് പറിച്ച് മുറ്റത്ത് കൊണ്ട് വച്ചിട്ട് ജോയി പറഞ്ഞു. ബീന ജോയിക്ക് കാപ്പി കൊണ്ട് കൊടുത്തതും സന്ധ്യാ മണിയടിച്ചു.
തങ്കക്കുടം പോലുള്ള രണ്ട് പെൺമക്കളെ തന്നതിന് തമ്പുരാന് നന്ദി പറഞ്ഞു കൊണ്ടവര് കുരിശുവരക്കാൻ മുട്ടുകുത്തി…


28 Comments
പരിചയമുള്ള കുറച്ച് മുഖങ്ങൾ ഓർമ്മയിൽ വന്നു. കാലത്തിന്റെ മാറ്റാതെ കുറിച് മനോഹരമായി എഴുതിയിട്ടുണ്ട്
Thank you so much for reading and commenting 🙏🙂
നല്ല ഹൃദയസ്പർശിയായ കഥ മനോഹരമായി പറഞ്ഞു അഭിനന്ദനങ്ങൾ ആശംസകൾ 🙏
Thank you so much 🙏 for reading 🙂😊
So beautifully written Electa Chechi😍😍
Thank you Shilpa 🙏😍🥰
നല്ലെഴുത്ത്. നല്ല കുട്ടി ഇമേജിൽ പെട്ടുപോയി ശ്വാസം മുട്ടുന്നവരുണ്ട്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കാര്യപ്രാപ്തി നേടുന്ന യുവത്വത്തെ നല്ല താരതമ്യത്തോടെ ജീവിത ഗന്ധിയായി അവതരിപ്പിച്ചു. 👏
ഇഷ്ടം❤️
Thank you so much 🙏😍🥰😍
നല്ല കഥ . കുറച്ചധികം മനസ്സിൽ പതിഞ്ഞു പോയ ട്രീസ.വൈകിയാണെങ്കിലും ജീവിതം തിരികെ പിടിക്കാൻ കഴിഞ്ഞല്ലോ.ആശംസകൾ
Thank you 🙏😍🥰
നല്ല കുട്ടി എന്ന കൂട്ടിൽ കയറിപ്പോയാൽ പിന്നെ തിരിച്ചിറങ്ങാൻ വലിയ പാടാണ്- വളരെ ശരിയായ നിരീക്ഷണമാണ്. ജീവിതത്തിൽ പലതും ആസ്വദിക്കാനും നേടാനും അത് തടസ്സമാകും. നല്ല ഒഴുക്കുള്ള എഴുത്ത്. ഒരു കുടുംബത്തിലെ വ്യത്യസ്ഥ സ്വഭാവക്കാരികളായ രണ്ട് പെൺമക്കളുടെ ജീവിതം ഭംഗിയായി വരച്ചുകണിച്ചു. മക്കളെ വളർത്തുമ്പോൾ അച്ഛനമ്മമാർക്ക് പറ്റുന്ന തെറ്റും ചൂണ്ടിക്കാട്ടി. ആണായാലും പെണ്ണായാലും അവരെ സ്വാതന്ത്ര്യത്തോടെ വളർത്തുകയാണ് വേണ്ടത് എന്ന സന്ദേശവും കഥയിലൂടെ കാണിക്കാൻ സാധിച്ചു👌. എഴുത്ത് തുടരുക❤️- ആശംസകൾ👍
Thank you so much for reading 🙏🙂
സുന്ദരമായ ഭാഷ, അതിലുപരി അതിമനോഹരമായ സന്ദേശം. നിന്നിലേക്ക് മടങ്ങാൻ മടിക്കണ്ട. കൂടെ ഞങ്ങളുണ്ട്. ഇനിയും മോളുടെ ആ ലോകത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോകു. സ്നേഹാശംസകൾ
Thank you 🙏🥰
പെൺമക്കളെ കൂട്ടിലടച്ച് വളർത്തുന്ന അമ്മമാർക്കുള്ള കൃത്യമായ സന്ദേശം……. സുന്ദരമായ എഴുത്ത്……ആശംസകൾ🌹❤️
Thank you so much ചേച്ചീ..🙏🥰😍
വളരെ നന്നായിട്ടുണ്ട് 🥰ഒരു ഷോർട്ട് ഫിലിം കണ്ടതുപോലെ…..കഥാപാത്രങ്ങൾ എല്ലാം മനസിൽ കയറി പറ്റിയിരിക്കുന്നു😊തുടർന്നുള്ള എഴുത്തുകൾക്കായി കാത്തിരിക്കുന്നു😍
Thank you 🙏 Teena🥰🥰
നന്നായി എഴുതി….നല്ല ഒരുക്കോടെ 👍 കൂടാതെ നല്ലൊരു സന്ദേശവും സമൂഹത്തിന് നൽകുന്ന കഥ. സൂപ്പർ ❤️
Thank you so much 🙏😍 🥰
സൂപ്പർ.. മനോഹരമായ എഴുത്ത്. നല്ല മെസ്സേജ് 👌
Thank you so much ചേച്ചീ 🥰😍
ഗംഭീര രചന ഇലക്ട. നല്ല ഒഴുക്കുണ്ട് എഴുത്തിന് . പണ്ടത്തെ അളവുകോലുകൾ മാറി മറിയുന്നത് വളരെ രസകരമായി വരച്ചിട്ടു. പെൺകുട്ടികൾ മാറേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. ഒറ്റക്ക് അത് സാധിക്കാത്തവർക്ക് കുടുംബം സപ്പോർട്ട് നൽകുന്നത് സന്തോഷമായി.👌👌👌👏👏👏❤️❤️❤️
Thank you ചേച്ചി..🥰😍🤗
ഗംഭീരമായിരിക്കുന്നു. ഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ ദൈവകൊച്ച് എന്നുള്ള വിശേഷണം കിട്ടിയാൽ
പിന്നെ ആ ചട്ടക്കൂട്ടിൽ നിന്നു മാറാൻ സാധിക്കുമായിരുന്നില്ല.. നല്ല ശൈലി.
Thank you for reading 🙏🥰
ഒഴുക്കുള്ള എഴുത്ത്.
വായിക്കുമ്പോൾ ഞാനും ആ വീട്ടിൽ ഉള്ള ഒരംഗം ആണെന്ന് തോന്നി ❤️❤️❤️
Thank you so much 🙏😍🥰