പുറത്തു ചെറിയ കാറ്റു വീശുന്നുണ്ട്. ആകാശത്താണെങ്കിൽ ഒരു നക്ഷത്രംപോലുമില്ല. ഇന്നു മഴപെയ്യുമെന്ന് തോന്നുന്നു. ഇന്നലെ രാത്രിയിലും ചെറുതായി മഴയുണ്ടായിരുന്നുവെന്നു ഉഷ പറഞ്ഞിരുന്നു. അടുക്കളയിൽ ഉഷ അത്താഴത്തിനുശേഷം പാത്രങ്ങൾ കഴുകിവെക്കുന്ന ശബ്ദം. അമ്മയും പണ്ട് അങ്ങിനെ ആയിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം പാത്രങ്ങൾ ഒക്കെ കഴുകിവെച്ചു അടുക്കള അടിച്ചു വാരിയിട്ടേ കിടക്കു. അമ്മയെ ഓർത്തപ്പോൾ കണ്ണു വല്ലാതെ നിറഞ്ഞു. നീണ്ട മുപ്പതു വർഷത്തിന് ശേഷമാണു ഇന്നു സ്വന്തം വിട്ടിൽ അന്തി ഉറങ്ങുന്നത്
ആ കാലയളവിൽ എന്തൊക്കെ മാറ്റങ്ങളാണു സംഭവിച്ചിരിക്കുന്നത്.
“നന്ദുട്ടാ ” എന്നു വിളിച്ചു പിന്നാലെ നടന്നിരുന്ന അമ്മയും ഉള്ളിൽ ഇഷ്ടം ഒളിപ്പിച്ചു വെച്ചു പുറമെ ഗൗരവം നടിച്ചിരുന്ന അച്ഛനും മറ്റേതോ ലോകത്തിലേക്കു പോയിരിക്കുന്നു. സ്നേഹിച്ചും വഴക്കിട്ടു ഒന്നിച്ചു വളർന്ന അനിയത്തികുട്ടി ഉഷ ഇന്നു അൻപതു കഴിഞ്ഞു അമ്മൂമ്മയായി മാറിയിരിക്കുന്നു.
വീടിനും ഉണ്ടു ചെറിയ ചെറിയ മാറ്റങ്ങൾ. ഉമ്മറത്തെ സിമെന്റ് ഇട്ട ഇരുത്തി എടുത്തു മാറ്റി ചുറ്റും ഗ്രിൽസ് ഇട്ടിരിക്കുന്നു. കാവി നിറത്തിലുള്ള സിമന്റ് ഇട്ട തറ മാറ്റി ഗ്രാനേറ്റു പതിച്ചിരിക്കുന്നു.
നീണ്ടു കിടക്കുന്ന വരാന്ത ഇപ്പോൾ നീളം കുറച്ചു ചെറുതാക്കിയിരിക്കുന്നു. പണ്ടൊന്നുംതോന്നാത്ത ഒരിഷ്ടം എനിക്കിപ്പോൾ ഈ വീടിനോട് തോന്നുന്നു.
അടുക്കളയിലെ ജോലികൾ തീർത്തു ഉഷ ഉമ്മറത്തേക്ക് വന്നു.
“ഏട്ടന് കിടക്കാൻ ആയില്ലേ? മേലെത്തെ റൂമിൽ കിടക്കാം. അവിടെയാണ് ഏ സി ഉള്ളത്”
ഉഷ അടുത്തു ചാരുപടിയിൽ വന്നിരുന്നു. “വേണ്ട എനിക്കു പടിഞ്ഞാറ്റയിൽ കിടന്നാൽ മതി.
അവിടെ അല്ലേ പണ്ട് നമ്മൾ അമ്മയോടൊപ്പം കിടന്നിരുന്നത്?”
ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവൾ പറഞ്ഞു. “ആ മുറിക്കിപ്പോൾ ഒരു മാറ്റവും ഇല്ല. ഞാൻ രാത്രിയിൽ കുടിക്കാനുള്ള ജീരകവെള്ളം അവിടെ ടേബിളിൽ വെക്കാം.” അവൾ അകത്തേക്ക് നടന്നു.
നാട് നീളെ നടന്നു വന്ന എനിക്കിപ്പോൾ രാത്രിയിൽ ജീരകവെള്ളം കുടിക്കുന്ന ശീലമൊന്നും ഇല്ലെന്നു അവളോട് പറഞ്ഞില്ല.
വളർന്നു തുടങ്ങിയ കാലത്തു എപ്പഴോ ആണു അച്ഛന്റെ വാക്കുകൾക്ക് വില കൊടുക്കാതെയായത്.
അന്നൊക്കെ ഈ വിട്ടിൽ ഉള്ളവർ മാത്രമല്ല ഈ വീടും ഒരു പുച്ഛമായിരുന്നു. അപ്പോഴും ഒരു തണലായി ഒരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു അമ്മ. മൂന്നാം തവണയും പ്രീഡീഗ്രിക്കു പേപ്പർ കിട്ടാതെ വന്നപ്പോൾ അരയിൽ നിന്നു ബെൽറ്റ് ഊരി അച്ഛൻ അടിച്ച അടി പകുതിയും കൊണ്ടത് തടസ്സം പിടിക്കാൻ വന്ന അമ്മയായിരുന്നു. പിന്നെ എപ്പഴോ അച്ഛനോട് എന്തും തിരിച്ചു പറയാനുള്ള ചങ്കൂറ്റം കിട്ടിത്തുടങ്ങി. തുടർന്നു പഠിക്കാൻ താല്പര്യമില്ലെന്നു പറഞ്ഞു പഠിത്തം നിർത്തി.
പക്ഷേ കൂട്ടുകെട്ടുകൾ ഒരു പാടു ഉണ്ടായി. ഭക്ഷണംകഴിച്ചും ഉറങ്ങിയും കൂട്ടുകാരോടൊത്തു കറങ്ങി നടന്നും കഴിഞ്ഞു പോയ ദിവസങ്ങൾ. കൂട്ടുകെട്ടിൽ നിന്നും പല മോശം ശീലങ്ങളും പഠിച്ചപ്പോൾ എനിക്കു വേണ്ടി അച്ഛനിൽ നിന്നു വഴക്ക് കേട്ടതു അമ്മയായിരുന്നു. അപ്പോഴും എന്നെ സംരക്ഷിക്കുന്ന മറുപടി അമ്മക്ക് പറയാൻ ഉണ്ടാവും. അവനിപ്പോൾ ചിത്ത സമയം ആണ്. ഒരു ഉപദേശവും അവന്റെ തലയിൽ കടക്കില്ല. ജീവൻ വരെ ആപത്തിലാണ് എന്നാണ് പണിക്കർ പറഞ്ഞത്. പക്ഷേ ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല എന്നഅർത്ഥത്തിൽ അച്ഛൻ ഒന്നു തലകുലുക്കും.
സ്വന്തം ആവശ്യങ്ങൾക്കും കൈ നീട്ടുന്നതു അമ്മയുടെ മുന്നിൽ തന്നെ. മിച്ചം വെച്ചു അരിക്കലത്തിൽ സൂക്ഷിച്ചു വെച്ച പൈസ എടുത്തു തരുമ്പോൾ അമ്മയുടെ നിറഞ്ഞ കണ്ണുകൾ ശ്രദ്ധിക്കാറേ ഇല്ല.
സ്വന്തമായി ഒരു ജോലിയും ചെയ്യാൻ വയ്യാത്തവർക്കു ഇവിടെ ഭക്ഷണവും ഇല്ല എന്നു ഒരു ദിവസം ഉച്ചക്ക് ഊണ് കഴിക്കാൻ വന്നിരുന്ന എന്നോട് അച്ഛൻ പറഞ്ഞപ്പോഴാണ് വീട് വിട്ടു ഇറങ്ങിയത്.
‘നീ നന്നാവാൻ വേണ്ടിയല്ലേ അല്ലാതെ അച്ഛന് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടാണോ?’
അമ്മയുടെ സങ്കടങ്ങൾ ഒന്നും വകവെക്കാതെ വിടു വിട്ടു ഇറങ്ങുമ്പോൾ ഒരിക്കലും ഇവിടേക്കു വരരുത് എന്നായിരുന്നു മനസ്സിൽ. തെണ്ടി തിരിഞ്ഞു പലയിടത്തും നടന്നു പച്ചവെള്ളം കുടിച്ചു നിരത്തു വക്കിലും കടത്തിണ്ണകളിലും കിടന്നുറങ്ങി.
വിശപ്പ് സഹിക്കാതെ ഉറക്കം വരാത്ത രാത്രികളിൽ അമ്മ അടുക്കളയിൽ സ്റ്റീൽ പ്ലേറ്റ് കൊണ്ടു മൂടി വച്ച ചോറ് സ്വപ്നം കണ്ടിട്ടുണ്ടെന്നോ.
“ഏട്ടനു കിടക്കാറായില്ലേ?” ഉഷ വീണ്ടും അരികിലെത്തി. പടിഞ്ഞാറ്റയിൽ എത്തി ആ കട്ടിലിൽ ഇരുന്നപ്പോൾ അമ്മ ഒന്നു ചേർത്തു പിടിച്ചതു പോലെ.
“എന്നാൽ ഞാൻ കിടക്കട്ടെ ഏട്ടാ” കൂടെ വന്ന ഉഷ ചോദിച്ചപ്പോൾ പതുക്കെ തലയാട്ടി.
മനസ്സിൽ എവിടെയൊക്കെയോ അമ്മയുടെ ഭാവങ്ങൾ. സ്നേഹത്തിന്റെ പരിഭവത്തിന്റെ സങ്കടത്തിന്റെ അങ്ങിനെ മാറി മാറി. ഒടുവിൽ നീ എത്തിയല്ലോ മോനേ എന്ന ആശ്വാസവും.
ചുറ്റി തിരിഞ്ഞു നടക്കുന്നതിനിടയിൽ പല സ്ഥലങ്ങളിലും എത്തി. പലരെയും കണ്ടു. അങ്ങനെയാണ് ഭക്തിമാർഗ്ഗത്തിലേക്ക് എത്തിയത്. അപ്പോഴാണ് അമ്മ പറഞ്ഞു തന്നതു പലതും ജീവിതത്തിൽ പകർത്തേണ്ട സത്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത്. പലതും കേട്ടും അറിഞ്ഞും വായിച്ചും ഒരു അദ്ധ്യാത്മീക പ്രഭാഷകനിലേക്ക് എത്തി. ആത്മാവ് ഒരിക്കലും നശിക്കുന്നില്ല. നശിക്കുന്നത് ശരീരം മാത്രമാണെന്ന് അറിഞ്ഞപ്പോൾ അമ്മ നിഴലായ് കൂടെ ഉണ്ടെന്ന വിശ്വാസം ബലപ്പെട്ടു. അമ്മയുടെ നന്ദുട്ടൻ, നന്ദഗോപാൽജി എന്ന അദ്ധ്യാത്മിക പ്രഭാഷകനിലേക്ക് എത്തിയത് ആ നിഴൽസ്പർശം കൊണ്ടു മാത്രമാണെന്ന് അറിഞ്ഞു.
ഉറക്കത്തിനായി കാത്തുകിടന്നപ്പോൾ കൊതിച്ചത്, പണ്ട് കേട്ടു ഉറങ്ങിയ ആ ഓമനതിങ്കൾ കിടാവോ എന്ന താരാട്ടിനായിരുന്നു. ആ നിഴൽ തലോടലിന്റെ സുഖത്തിൽ ഞാൻ പതുക്കെ ഉറക്കത്തിലേക്കു വീണു.
#എന്റെരചന
നിഴലാകുന്നവർ
..


5 Comments
കൊള്ളാം ചേച്ചീ. മനസ്സിൽ തട്ടുന്ന എഴുത്ത് 🥰
അമ്മയുടെ സ്നേഹം നിഴലായി പിന്തുടർന്നതും അയാൾ തിരിച്ചറിഞ്ഞതും ഹൃദയത്തിൽ തൊട്ടെഴുതി. വളരെയധികം ഇഷ്ടം തോന്നിയ എഴുത്ത
❤️👍👏
എവിടെയൊക്കെ പോയാലും അവസാനം ആ കൈകളിൽ എത്തും….. ഹൃദയം തൊടുന്ന എഴുത്ത്❤️👍
ഹൃദയസ്പർശിയായ എഴുത്ത്’ അമ്മയെപ്പോലെ മറ്റാരാണുള്ളത്? നഷ്ടപ്പെട്ടു കഴിയുമ്പോഴാണത് കൂടുതൽ തിരിച്ചറിയുന്നത്. 👌👏❤️
ഈ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത ഒരേയൊരു വാക്ക് “അമ്മ”. നന്നായി എഴുതി ആശംസകൾ!