Holy week.. എന്ന് ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന “കഷ്ടാനുഭവാഴ്ച്ച ” ചെറുപ്പത്തിലേ ഓർമ്മകളിൽ അവധിക്കാലം തുടങ്ങുന്നത് ഏതാണ്ട് ഈ സമയത്ത് ആയിരിക്കും. അതുകൊണ്ട് തന്നെ ഡാഡിയുടെ വീട്ടിൽ എല്ലാ ആചാരങ്ങളോടും കൂടി നീണ്ടു നിൽക്കുന്ന നോമ്പിന്റെ സന്ധ്യാ നമസ്കാരങ്ങളിലും മാംസാഹരങ്ങൾ ഉപേക്ഷിച്ചുകൊണ്ടുമുള്ള സമ്പൂർണ കഷ്ടാനുഭവാഴ്ച്ച തന്നെയാണ് ഓർമ്മകളിൽ..
കൊല്ലത്തിൽ രണ്ട് തവണ മാത്രം ലഭിക്കുന്ന അപ്പമാണ് ഇൻഡറി അപ്പം. പാതിനോമ്പിനും പെസഹാക്കും. ഞങ്ങളുടെ വീട്ടിൽ അങ്ങനെ നോമ്പ് നോക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ട് പതിനോമ്പിന്റെ അപ്പം ഉണ്ടാക്കാറില്ല. മധുരം ഇടാതെ അരിപ്പൊടിയും ഉഴുന്നും തേങ്ങയും ഉള്ളിയും ജീരകവും ചേർത്ത് ഉണ്ടാക്കുന്ന ഒരു അപ്പം. വലിയ രുചി അന്ന് തോന്നിയിരുന്നില്ല. പക്ഷെ പെസഹാ ദിവസം തേങ്ങാപാലിൽ ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പാലിൽ മുക്കി കഴിക്കുമ്പോൾ എത്ര കഴിച്ചാലും മതിയാകില്ല. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആണ് പെസഹ. യേശുവിന്റെ അവസാനത്തെ അത്താഴത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. പിറ്റേന്നും പള്ളിയിലേക്ക് പോകുന്നതിന് മുൻപ് കുട്ടികൾക്ക് ബാക്കിയുള്ളത് കഴിക്കാൻ തരും. മുതിർന്നവർ ഒന്നും കഴിക്കില്ല. ഞങ്ങൾ യാക്കോബായ ഓർത്തഡോൿസ് വിശ്വാസികളുടെ ദുഖവെള്ളിയുടെ പ്രാർത്ഥന രാവിലെ തൊട്ട് വൈകിട്ട് 4 അല്ലെങ്കിൽ 5 മണി വരെ ഉണ്ട് തളർന്നു പോകും. അത് കഴിഞ്ഞ് പള്ളിയിൽ നിന്നും കഞ്ഞി. ഈ കുന്നംകുളം ഭാഗങ്ങളിൽ എല്ലാ ഞായർ ദിവസങ്ങളും കഞ്ഞിയും മുതിര അല്ലെങ്കിൽ പയർ ഉപ്പേരി ഉണ്ടാകും. ദുഃഖവെള്ളിയാഴ്ച ഈ ഭാഗത്തു ഒരു മാങ്ങാ മൂന്നായി മുറിച്ചുണ്ടാക്കുന്ന സ്വാദേറിയ കടുമാങ്ങ ഉണ്ടാകും.
വിവാഹശേഷം ചാലിശ്ശേരി വന്നപ്പോൾ ഓശാന ദിവസത്തെ ഭക്ഷണം അപ്പച്ചന്റെ വകയായി കൊടുക്കുന്നതാണ്. അതും കഞ്ഞിയും കടുമാങ്ങയും. അതിനുള്ള ഒരുക്കങ്ങൾ രണ്ട് ദിവസം മുൻപ് തുടങ്ങും. വലിയ ഉരുളി.. ചരക്ക്.. എന്നാണ് ഈ നാട്ടിൽ പറയുന്നത്. അതിൽ മാങ്ങ രണ്ട് വശവും പൂളിയിട്ട് മാങ്ങയുടെ അണ്ടിയും അതിന്റെ കൂടെ ഇട്ട് ഉപ്പിട്ട് തിളപ്പിച്ച് ഊറ്റിയെടുക്കും. അടക്കയുടെ കമ്പനി ഉള്ളത് കാരണം അവിടുത്തെ പണിക്കാരും കാര്യസ്ഥന്മാരും പള്ളിയിലെ ആളുകളും എല്ലാം സഹായിക്കാൻ വരും. വലിയ പനമ്പായകളിൽ അവ നിരത്തിയിടും. പിറ്റേന്ന് പള്ളിയിലേക്ക് കൊണ്ട് പോയിട്ടാണ് ബാക്കി പണികൾ. കടുകും ഉലുവയും വേപ്പിലയും ഉണക്കമുളകും എല്ലാം പൊട്ടി കഴിയുമ്പോൾ മുളക്പൊടി മഞ്ഞൾ പൊടി കൂടുതൽ മല്ലിപൊടി കുറച്ചു കായം എല്ലാം മൂപ്പിച്ചെടുത്ത് ഈ മാങ്ങ അതിലേക്കിട്ട് ഇളക്കും. ഇവിടെ ഓശാനക്കാണ് അത് ചെയ്യുന്നത്. അപ്പച്ചൻ പോയതോടെ അതെല്ലാം നിന്നു. ഇന്നും ഇടക്കൊക്കെ ഉണ്ടാക്കുന്നുണ്ട് എന്ന് തോന്നുന്നു.
വീണ്ടും ചെറുപ്പത്തിലേക്ക് പോയാൽ നോമ്പ് നോക്കിയിട്ട് അത് വീടുമ്പോൾ ഉണ്ടാകുന്ന ആക്രാന്തം ചെറുതല്ല. ഈസ്റ്റർ ദിവസം രാവിലെ കോഴിയെ കൊല്ലൽ തുടങ്ങും. ബീഫ്.. മീൻ.. ആട് ഇതെല്ലാം വാങ്ങാൻ പോകുന്നത് തൊട്ടടുത്ത് താമസിക്കുന്ന വല്യപ്പച്ചൻ (ഡാഡിയുടെ ചേട്ടൻ )ആണ് പോകുന്നത്. വിറകടുപ്പിൽ മൺചട്ടിയിൽ കറികൾ തിളയ്ക്കുന്ന മണം കേൾക്കുമ്പോൾ തന്നെ ഭക്ഷണം കഴിക്കാനുള്ള ആക്രാന്തം തുടങ്ങും. തളിർ വാഴയിലകൾ നിലത്തിട്ട് പായയിൽ ഇരുന്നാണ് കുട്ടികൾക്ക് ഭക്ഷണം.ഉച്ച കഴിയുമ്പോഴേക്കും ആന്റിമാരും മക്കളും എത്തി തുടങ്ങും. കാണുമ്പോൾ കുറച്ചുകറികളെ ഉള്ളു എന്ന് തോന്നും. ഒരു കോഴിയെ അല്ലേ കൊന്ന് കണ്ടുള്ളു എന്നെല്ലാം ഇപ്പോൾ ആലോചിക്കുമ്പോൾ അതിശയം. അന്ന് അതൊക്കെ തികയാറുണ്ട്. എങ്ങനെ ആവോ. ഡാഡിയുടെ അനിയന് ഒരു അംബാസിഡർ കാർ ഉണ്ടായിരുന്നു. എല്ലാവരും കൂടി എങ്ങോട്ടെങ്കിലും ഒരു യാത്രയും പോകും. ഇത്രയും ആളുകൾ എങ്ങനെ ആ വണ്ടിയിൽ കൊണ്ടിരുന്നു എന്നതും അതിശയം തന്നെ.
എന്തായാലും ഗ്രാമത്തിൽ ജനിച്ചുവളർന്ന ഭർത്താവ് പഴയ ആചാരങ്ങൾ എല്ലാം നിലനിർത്താൻ ആഗ്രഹിക്കുന്നു. മുപ്പത്തിയഞ്ചുകൊല്ലം കൊണ്ട് ഞാനും എല്ലാം ഒരു ആചാരം പോലെ തുടരുന്നു.
ടൗണിൽ താമസിക്കുന്നവർ കൊഴുക്കട്ട ഒക്കെ വാങ്ങുന്നതാണ് ഇപ്പോൾ കാണാറുള്ളത്. പണ്ടൊക്കെ ദുഖവെള്ളിയാഴ്ച കട്ടൻ കാപ്പിയെ കഴിക്കു. പാൽ പോലും കറക്കില്ല. യേശു മരിച്ച ദിവസമല്ലേ എന്ന് അമ്മ.. ഡാഡിടെ അമ്മ പാടത്തിലൂടെ നടന്ന് പള്ളിയിൽ പോകുമ്പോൾ ഇടക്കിടക്ക് ഓർമിപ്പിക്കും.
പുതിയ തലമുറക്ക് എല്ലാം തമാശ.. ഇതെല്ലാം ഈയൊരു തലമുറയോടെ അവസാനിക്കും എന്ന് തോന്നുന്നു..
മാറാൻ മനസ്സ് വരുന്നില്ല.. ആരോഗ്യം ഉള്ളിടത്തോളം എല്ലാം ഇങ്ങനെ പോകട്ടെ.
യേശുവിന്റെ സഹനത്തേയും കുരിശുപീഡനകളെയും ഓർത്തു കൊണ്ട്.. എഴുതുമ്പോൾ മകൾ പറഞ്ഞത് ഓർക്കുന്നു.. എന്തിന് വിഷമിക്കണം.. നമുക്ക് അറിയാമല്ലോ മൂന്നു ദിവസം കഴിഞ്ഞാൽ ഉയിർപ്പ് ഉണ്ടെന്ന്.. അതേ അറിയാം.. എന്നാലും.. 🙏


2 Comments
നല്ലെഴുത്ത് . അത്ര പരിചിതമല്ലാത്ത വിശേഷങ്ങളായതിനാൽ രസിച്ചു വായിച്ചു. ഒരു കോഴിയെ അല്ലേ വെച്ചുള്ളൂ , എന്നിട്ടും തികഞ്ഞല്ലോ എന്ന ചിന്ത പഴയ കാലം ഓർക്കുമ്പോൾ എനിക്കും തോന്നാറുണ്ട്😀👌❤️
നല്ല രചന