പൂന്തോട്ടത്തിൽ വീൽചെയറിൽ ചാരിയിരുന്ന് ദേവി പറഞ്ഞു .
“എത്ര സുഖമുള്ള കാറ്റ്, അല്ലെ അശോകേട്ടാ”.
അതു കേട്ടുകൊണ്ട് പുറത്തേക്കു വന്ന സാന്ദ്ര ചിരിച്ചു.
“സുഖമുള്ളതെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ട്. രണ്ടുപേരും അകത്തേക്ക് വരൂ.”
“മോൾ അമ്മയെ അകത്തു കൊണ്ടു പൊയ്ക്കോളൂ. ഞാൻ ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കട്ടെ.”
“ശരി, എന്നാലും കൂടുതൽ നേരം അച്ഛൻ തണുപ്പത്തിരിക്കേണ്ട.”
വീൽചെയർ പതുക്കെ തള്ളി അവർ അകത്തേക്ക് പോകുമ്പോൾ സാന്ദ്ര പറഞ്ഞ തമാശ കേട്ടിട്ട് ദേവി ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ മനസ്സ് പിറകോട്ടൊന്നു പോയി.
മൂത്തമകൻ അരുൺ ആ ആവശ്യം അവതരിപ്പിച്ച ദിവസം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. മിലിറ്ററിയിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് റിട്ടയർമെന്റ് വാങ്ങി ഞങ്ങൾ തറവാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. അരുൺ മെഡിസിനിൽ ഉന്നത പഠനം കഴിഞ്ഞ് അമേരിക്കയിലെ പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ. മകനെ അമേരിക്കക്ക് വിടാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പട്ടാളച്ചിട്ടയിൽ വളർത്തിക്കൊണ്ടു വന്ന കുട്ടി കൈവിട്ടു പോകുമോ എന്ന ഭീതി. എൻജിനീയറായ ഇളയവൻ കിരണിന് വീടിനടുത്തു തന്നെയായിരുന്നു ജോലി. എല്ലാവരും ചേർന്നൊരു കൂട്ടുകുടുംബം സ്വപ്നം കണ്ടു കൊണ്ടായിരുന്നു പട്ടാള ജീവിതം നേരത്തെ മതിയാക്കി ഞാൻ തറവാട്ടിൽ എത്തിയത്. എന്നാൽ ഇത്രയും പ്രസിദ്ധമായ ഒരു ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിക്കുന്നത് അവനെ ഏറെ സങ്കടപ്പെടുത്തുമെന്നു പറഞ്ഞ് ദേവിയും അപേക്ഷിച്ചപ്പോൾ പിന്നെ എതിർക്കാൻ പറ്റിയില്ല. ദേവി എന്നും എന്റെ ബലഹീനതയാണല്ലോ.
വർഷം രണ്ടു കഴിഞ്ഞപ്പോൾ അവൻ ലീവിന് നാട്ടിലെത്തി. പിറ്റേ ദിവസം കാപ്പികുടി കഴിഞ്ഞ് എല്ലാവരും ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അരുൺ അത് പറഞ്ഞത്.
“അച്ഛനോട് എനിക്കൊരു വിഷയം പറയാനുണ്ട്. എന്റൊപ്പം സാന്ദ്ര ലിബ്‌സൺ എന്ന ഒരു അമേരിക്കക്കാരി ഡോക്ടർ ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ പ്രണയത്തിലാണ്. എനിക്കവളെ വിവാഹം കഴിക്കണം.”
ഞാൻ ഞെട്ടിത്തരിച്ചു പോയി. ഈ വരവിൽ നാട്ടിലെ നല്ലൊരു തറവാട്ടിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി അവന്റെ വിവാഹം നടത്താൻ മനസ്സിൽ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്….
“നീയെന്താ പറഞ്ഞത്. ഒരു മദാമ്മയെ കല്യാണം കഴിക്കണമെന്നോ. മോനെ, ഒരു വിവാഹം നടക്കുമ്പോൾ രണ്ടു വ്യക്തികൾ തമ്മിൽ മാത്രമല്ല ഒന്നിക്കുന്നത്, രണ്ടു കുടുംബങ്ങൾ കൂടിയാണ്. കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ആ നാട്ടിലെ ഒരു പെൺകുട്ടിയെ ഈ തറവാട്ടിലേക്ക് കൊണ്ടു വരാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല. ആ മോഹം നീ ഉപേക്ഷിക്കണം.”
മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. ഇത്തിരി നേരം കഴിഞ്ഞ് കിരൺ എന്തോ പറയാൻ തുടങ്ങി.
“വേണ്ട, ചേട്ടനെ ന്യായീകരിക്കാൻ നിൽക്കേണ്ട. ഞാൻ ഇത് സമ്മതിക്കുമെന്ന് ആരും കരുതേണ്ട.”
കനത്ത കാൽവെപ്പുകളോടെ കിടപ്പു മുറിയിലേക്ക് പോകുമ്പോൾ ദേവി പിറകെ വന്നു.
“അശോകേട്ടാ, അറുത്തുമുറിച്ച് ഒന്നും പറയല്ലേ. ഏട്ടൻ വിചാരിക്കുന്നപോലെയുള്ള ഒരു കുടുംബത്തിലെ പെൺകുട്ടിയല്ലവൾ. അവരുടേത് അച്ഛനും അമ്മയും അടങ്ങുന്ന നല്ലൊരു കുടുംബമാണ്.”
“ആഹാ, അപ്പോൾ നിനക്കെല്ലാം അറിയാമായിരുന്നു, അല്ലെ.
നിങ്ങൾക്കെല്ലാം താല്പര്യമെങ്കിൽ കല്യാണം നടത്തിക്കൊള്ളൂ. എന്നെയതിൽ കൂട്ടേണ്ട.” ഞാൻ പൊട്ടിത്തെറിച്ചു.
ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഇന്നലെയാണ് മോൻ എന്നോട് വിവരങ്ങൾ പറഞ്ഞത്. അവർ പിരിയാൻ പറ്റാത്ത വിധം അടുത്തു പോയത്രേ . പിന്നെ, ആ കുട്ടിയുടെ അച്ഛൻ എൻജിനീയറും അമ്മ ബാങ്ക് ഉദ്യോഗസ്ഥയുമാണ് . അനിയൻ മെഡിസിന് പഠിക്കുന്നു. വിദേശി എന്നൊഴിച്ചാൽ എല്ലാം കൊണ്ടും നമുക്ക് ചേരുന്ന ബന്ധമല്ലേ. മോന്റെ ഇഷ്ടം നമ്മൾക്ക് നടത്തിക്കൊടുക്കാം.”
പക്ഷെ എത്ര തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും മനസ്സ് ആ ബന്ധത്തെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അരുണിന്റെ അവധി ദിവസങ്ങൾ ഒട്ടും സന്തോഷമില്ലാത്തതായിരുന്നു. ഒന്നും തീരുമാനമാകാതെ അവൻ തിരിച്ചു പോയി.
മൂന്നുമാസം കഴിഞ്ഞ് ഒരുനാൾ അവൻ എന്നെ ഫോണിൽ വിളിച്ചു.
“അച്ഛാ, ഒരു പോസിറ്റീവ് ആൻസർ പ്രതീക്ഷിച്ച് ഞാൻ കാത്തിരിക്കുകയായിരുന്നു. അത് കിട്ടില്ലെന്ന് എനിക്കുറപ്പായി. സാന്ദ്രയെ മറന്ന് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ എനിക്കാവില്ല. ഇന്നലെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കല്ലേ . ” അവന്റെ സ്വരത്തിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. പക്ഷെ അതൊന്നും എന്റെ മനസ്സിനെ സ്പർശിച്ചതേയില്ല .
പിന്നീട് കിരണിന്റെ വിവാഹം നടത്താനുള്ള വാശിയായിരുന്നു. അടുത്ത കൂട്ടുകാരനാണ് അശ്വതിയുടെ ആലോചന കൊണ്ടുവന്നത്. തങ്ങളെപ്പോലെയുള്ള ഒരു തറവാട്ടിലെ കുട്ടി. സുന്ദരി, പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു, ജോലിയായിട്ടില്ല, അല്ലെങ്കിലും ജോലിയുടെ ആവശ്യമില്ലല്ലോ. എല്ലാംകൊണ്ടും ഞാൻ മനസ്സിൽ കണ്ടൊരു ബന്ധം. തന്റെ തീരുമാനപ്രകാരം എല്ലാ കാര്യങ്ങങ്ങളും നടന്നു. കിരൺ ഒരെതിർപ്പും പറഞ്ഞില്ല.
വിവാഹകാര്യങ്ങൾ അപ്പോഴപ്പോൾ ദേവിയും കിരണും അരുണിനെ അറിയിക്കുന്നുണ്ടായിരുന്നു. പക്ഷെ തന്റെ എതിർപ്പ് അങ്ങിനെ തന്നെ നിലനിൽക്കുന്നതുകൊണ്ട് അവർ വിവാഹത്തിന് വന്നില്ല. അച്ഛൻ മനസ്സ് നിറഞ്ഞ് നടത്തുന്ന വിവാഹത്തിൽ ഞാനൊരു കരടാവേണ്ടയെന്ന് അവൻ പറഞ്ഞുവത്രേ.
നാളുകൾ കഴിയവേ അശ്വതിക്ക് തറവാട്ടിലെ ജീവിതം മുഷിഞ്ഞു തുടങ്ങി. അപ്പോഴാണ് കിരണിന് പട്ടണത്തിലേക്ക് ട്രാൻസ്ഫർ ആയത്. കിട്ടിയ അവസരം മുതലെടുത്ത് അശ്വതി പട്ടണത്തിലേക്ക് താമസം മാറണമെന്ന് വാശി പിടിച്ചു. കിരണിന്റെ യാത്ര ദുസ്സഹമായപ്പോൾ തനിക്കും അത് സമ്മതിക്കേണ്ടി വന്നു. അവർ ഓഫീസിനടുത് ഒരു ഫ്ലാറ്റിൽ താമസമായി. അതോടെ വീട് ഉറങ്ങി .
അങ്ങിനെയിരിക്കവെയാണ് ആ വലിയ ആഘാതം ജീവിതത്തിൽ ഉണ്ടായത്. ഒരു കാൽവേദനയോടു കൂടിയായിരുന്നു ദേവിയുടെ അസുഖത്തിന്റെ തുടക്കം. ആദ്യം തൈലവും കുഴമ്പുമൊക്കെ ഇട്ടു നോക്കി. വേദന കൂടി വന്നപ്പോൾ വിശദമായ പരിശോധനകൾ നടത്തി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. അവളുടെ ഒരു കാലിന്റെ എല്ലിന് കാൻസർ ബാധിച്ചിരിക്കുന്നു. അതറിഞ്ഞ ദിവസം ഞാൻ തകർന്നു പോയി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുമ്പോൾ കിരൺ അടുത്ത് വന്നിരുന്നു.
“അച്ഛാ, ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. നമുക്ക് ഈ വിവരം അരുണേട്ടനെ അറിയിക്കാം. ഏടത്തി ഒരു മികച്ച ഓങ്കോളജിസ്റ് ആണെന്ന് അച്ഛന് അറിയാമോ. ഇതറിഞ്ഞാൽ അവർ ഓടിയെത്തും. അമ്മക്ക് വേണ്ടി അച്ഛൻ വിരോധമെല്ലാം മാറ്റിവച്ച് ഏട്ടനെ വിളിക്കണം.”
ദേവിക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു. അല്ലെങ്കിലും കാലം മനസ്സിലെ മുറിവിനെ ഉണക്കാൻ തുടങ്ങിയിരുന്നു. വർഷങ്ങൾക്കു ശേഷം അച്ഛന്റെ സ്വരം ഫോണിൽ കേട്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു പോയി. അമ്മയുടെ വിവരം കേട്ട് അരുൺ വിതുമ്പുകയായിരുന്നു.
ദിവസങ്ങൾക്കകം അരുണും സാന്ദ്രയും കുഞ്ഞുമകനും വീട്ടിലെത്തി. തന്റെ കാൽക്കൽ വീണു ക്ഷമ ചോദിച്ച അവരെ കണ്ണീരോടെയാണ് പിടിച്ചെഴുനേൽപ്പിച്ചത്. സാന്ദ്രയെ കണ്ട ഞാൻ അത്ഭുതപ്പെട്ടു പോയി. സാരിയൊക്കെ ഉടുത്ത് നന്നായി മലയാളം സംസാരിക്കുന്ന തനി മലയാളിക്കുട്ടി. വന്നയുടൻ ദേവിയെ അവൾ ഏറ്റെടുത്തു.
“അച്ഛാ, ഞങ്ങൾ ഇനി തിരിച്ചു പോകുന്നില്ല. ഇവിടത്തെ ഏതു ഹോസ്പിറ്റലിലും ഞങ്ങൾക്ക് ജോലി കിട്ടും. അച്ഛൻ അനുവദിച്ചാൽ അമ്മയെ ശുശ്രൂഷിച്ച് ഈ തറവാട്ടിൽ ഞങ്ങളും താമസിക്കട്ടെ “. അവൻ ആശങ്കയോടെ ചോദിച്ചു .
“തീർച്ചയായും മോനെ. അച്ഛനിതുവരെ ചില മിഥ്യാധാരണകളിലായിരുന്നു. ഇതാ ഞാൻ തെറ്റ് തിരുത്തുകയാണ് . സാന്ദ്ര ഇനിയെനിക്ക് മരുമകളല്ല, മകളാണ്.” നിറകണ്ണുകളോടെ ഞാൻ പറഞ്ഞു.
അതെ, സാന്ദ്ര ഞങ്ങളുടെ മകളായി മാറി. അവളുടെ പരിചരണത്തിൽ ദേവി സുഖം പ്രാപിച്ചു വരുന്നു. കുഞ്ഞുമകന്റെ കളിചിരികൾ കൊണ്ട് വീട് ശബ്ദമുഖരിതമായി. വീക്കെൻഡിൽ കിരണും അശ്വതിയും മകളും കൂടിയെത്തുമ്പോൾ കൂട്ടുകുടുംബം എന്ന തന്റെ സ്വപ്നം പൂർത്തീകരിക്കപ്പെടുന്നു.
“അച്ഛനിപ്പോഴും ഇവിടെ ഇരിക്കയാണോ. നല്ല തണുപ്പായി.” സാന്ദ്ര അടുത്തേക്ക് വന്നു.
അവളുടെ കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോൾ സ്നേഹത്തിന് അതിർത്തികൾ കൽപ്പിച്ച താനായിരുന്നല്ലോ മണ്ടൻ എന്ന് മനസ്സ് മന്ത്രിച്ചു.


8 Comments
നല്ല കഥ 🌹👌
ജാതിയിലും മതത്തിലും രാജ്യത്തിലുമൊന്നും ഒരു കാര്യവുമില്ല സ്നേഹത്തിലാണെല്ലാം.പലരും അതു മനസ്സിലാക്കാൻ വൈകിപ്പോകുമെന്നു മാത്രം♥️♥️
സ്നേഹം …..നന്ദി സുമാ❤️🙏
നല്ല കഥ. സ്വദേശി അല്ലെങ്കിൽ വിദേശി ആകുന്നതിൽ അല്ല കാര്യം, നല്ല മനസ് എന്നതാണ് എന്ന സന്ദേശം നൽകിയ കഥ.👍
സ്നേഹം …..നന്ദി ജോയ്സ്🙏❤️
നല്ല കഥ ചേച്ചീ.. മനസ്സിന് സുഖം പകരുന്ന വായന 👌
സ്നേഹം…. നന്ദി …. ഇലക്ടാ .❤️🙏
ഈ കഥ വായിച്ചപ്പോൾ ഒരു നനുത്ത കാറ്റ് വീശിയ പോലെയൊരു സുഖം 😍
സ്നേഹം …..നന്ദി സുനന്ദാ ❤️🙏