“അനിൽ, നീ ഇപ്പോഴും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കയാണോ.” ഞാൻ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു. എന്നിട്ട് ശാന്തനായി പറഞ്ഞു.
“മാറാൻ പറ്റുന്നില്ല സച്ചി. എന്റെ പാവം അമ്മയുടെ സങ്കടം കാണുമ്പോൾ പെണ്ണ് കാണാൻ കൂടെപ്പോകും. എന്നാൽ പെൺകുട്ടി മുന്നിൽ വരുമ്പോൾ മനസ്സിലിരുന്ന് അവൾ ചോദിക്കും, എന്നെ മറന്നോ. പിന്നെയവിടെ നിൽക്കാൻ പറ്റില്ല. ഇപ്പോൾ ‘അമ്മ എന്നോട് വിവാഹക്കാര്യം പറയാറില്ല.”
കമ്പനി മൂന്നു വർഷത്തെ ഒരു പ്രോജക്ടിലേക്കാണ് എന്നെ ദുബായിലേക്ക് അയച്ചത്. അവിടെ വച്ചാണ് അടുത്ത ജില്ലക്കാരനായ അനിലിനെ പരിചയപ്പെടുന്നത്. അവനും അതെ പ്രോജക്ടിലേക്ക് വന്നതാണ്. സിന്ധുവിനെ കൂടെ കൊണ്ടുവരാത്തതു കൊണ്ട് ഞാനും അനിലും ഒരു ക്വാർട്ടേഴ്സിലായിരുന്നു താമസം. അങ്ങിനെ ഞങ്ങൾ ഏറെ അടുത്തു.
മൂന്നു വർഷം പൂർത്തിയാക്കി നാലു മാസം മുൻപ് ഞങ്ങൾ അവരവരുടെ ജില്ലയിലെ ഓഫീസിൽ ജോയിൻ ചെയ്തു. ഇന്നവൻ ഞങ്ങളെ സന്ദർശിക്കാൻ വന്നതാണ്. മുറ്റത്തെ പടർന്നു കിടക്കുന്ന മാവിൻ ചോട്ടിലെ സിമന്റ് ബെഞ്ചിൽ അഭിമുഖം ഇരിക്കുമ്പോഴാണ് ഞാൻ ആ ചോദ്യം ചോദിച്ചത്.
“എന്തോ ഒരു പ്രശ്നം കാരണമാണ് അനിൽ വിവാഹം കഴിക്കാത്തതെന്ന് സച്ചിയേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടുകാർ സമ്മതിക്കാത്ത പ്രണയവുമുണ്ടോ.” സിന്ധു ചോദിച്ചു.
“അപ്പോൾ എന്റെ പ്രശ്നം നീ സിന്ധുവിനോട് പറഞ്ഞിട്ടില്ലേ. എന്നാൽ നീ പറയൂ .” അനിൽ സമ്മതം തന്നു. സിന്ധു ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി .
“ഞാൻ തുടങ്ങി വയ്ക്കാം. പിന്നെ നീ തന്നെ പറയണം. സിന്ധൂ, അനിലിന്റെ മനസ്സിൽ ഒരു പെൺകുട്ടി മിഴിവോടെ നിൽക്കുന്നുവെന്ന് അവൻ പറയുന്നു. എന്നോ അവിടെ കയറിക്കൂടിയതാണ്. അവളെയല്ലാതെ മറ്റൊരു പെണ്ണിനെ ഭാര്യയായി അവന് സങ്കൽപ്പിക്കാൻ പോലും പറ്റില്ലത്രേ. ”
“എങ്കിൽ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം. സമ്മതിക്കുന്നില്ലെങ്കിൽ രജിസ്റ്റർ മാര്യേജ് കഴിക്കണം. ഞങ്ങൾ അങ്ങിനെയായിരുന്നല്ലോ. ഇപ്പോൾ രണ്ടു വീട്ടുകാർക്കും ഒരു പിണക്കവുമില്ല.” സിന്ധു ഈസിയായി പരിഹാരം കണ്ടെത്തി.
” പ്രശ്നം അതല്ലല്ലോ. ആ പെൺകുട്ടി അവന്റെ മനസ്സിൽ മാത്രമല്ലേയുള്ളു. സങ്കൽപ്പത്തിൽ കുട്ടിക്ക് അവനുമായി ഒട്ടും ദൂരമില്ല. പക്ഷെ, അന്വേഷിച്ച് നടക്കുമ്പോൾ അവൾ ഏറെ ദൂരെയാണ്.” സിന്ധു വായും പൊളിച്ചിരുന്നു.
“സത്യമായിട്ടും എനിക്കൊന്നും മനസ്സിലായില്ല. അനിൽ, നിങ്ങൾ തന്നെ പറയുന്നതാണ് നല്ലത്.” അവൾ പറഞ്ഞു.
“ശരി, വർഷങ്ങൾക്കു മുൻപ് , എന്നോ ഒരു ദിവസം മനസ്സിൽ ഒരു പെൺകുട്ടി തെളിഞ്ഞു വന്നു. എന്റെ ഒഴിവു വേളകളിൽ, രാത്രിസ്വപ്നങ്ങളിൽ അവൾ കടന്നു വന്നു കൊണ്ടിരുന്നു . നാളുകൾ കടന്നു പോകവേ അവളല്ലാതെ മറ്റൊരു പെൺകുട്ടിയെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും എനിക്ക് പറ്റാതായി. ഓരോ വിവാഹാലോചനയും എന്തെങ്കിലും കാരണം പറഞ്ഞ് ഞാൻ ഒഴിവാക്കും. അത് കൊണ്ട് ബന്ധുക്കൾ എനിക്ക് കല്യാണം ആലോചിക്കാതെയായി. കഴിഞ്ഞ പ്രാവശ്യം അമ്മയോട് ഞാൻ എന്റെ പെണ്ണിനെക്കുറിച്ച പറഞ്ഞു. പിന്നീടിതുവരെ ‘അമ്മ എന്നോട് വിവാഹക്കാര്യം പറഞ്ഞിട്ടില്ല. ഇതാണ് പ്രശ്നം.”
“എങ്കിലും അനിലേ, ഇതെന്തൊരു ഭ്രാന്താണ്. എന്നെങ്കിലും അവൾ മുന്നിൽ വരുമെന്ന് വിശ്വസിക്കുന്നുണ്ടോ.” സിന്ധു ചോദിച്ചു.
“വരുമെന്നാണ് വിശ്വാസം. അഥവാ അവൾ വന്നില്ലെങ്കിൽ എന്നും ഞങ്ങൾ ഇങ്ങനെ കഴിയും. മനസ്സിൽ ദൂരപരിധി ഇല്ലാതെ.” അനിൽ ചിരിച്ചു.
“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. ” അവൾ അത് പറയുമ്പോൾ വീടിന്റെ വരാന്തയിൽ നിന്ന് സിന്ധൂ, നീയെവിടെയാണെന്നൊരു വിളി കേട്ടു.
“അനുപമയല്ലേ ആ നിൽക്കുന്നത്. എടീ, ഞങ്ങൾ മാവിൻചോട്ടിലുണ്ട്. ഇങ്ങോട്ട് പോരെ.” സിന്ധു ഉറക്കെ വിളിച്ചു .
ഞങ്ങൾക്ക് അനുപമയുമൊത്തുള്ള സൗഹൃദം കോളേജിൽ തുടങ്ങിയതാണ്. ഞങ്ങളുടെ പ്രണയത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവളായിരുന്നു കൂട്ട്. ഇപ്പോൾ അനുവും ഈ പട്ടണത്തിൽ തന്നെ ജോലി ചെയ്യുന്നു. ഹോസ്റ്റലിൽ ആണ് താമസമെങ്കിലും കൂടുതൽ ദിവസവും അവൾ ഞങ്ങൾക്കൊപ്പമാണ്.
ഓടി വന്ന അനു എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് അനിലിനെ കണ്ടത്. പെട്ടെന്നവൾ നിശ്ശബ്ദയായി. അവളുടെ വാടിയ മുഖം കണ്ട് ഇപ്പോൾ വരാമെന്നു പറഞ്ഞ് സിന്ധു അവളെയും കൂട്ടി അകത്തേക്ക് പോയി.
ഞാൻ നോക്കുമ്പോൾ അനിൽ അവർ പോയ വഴി നോക്കി പരിസരം മറന്നിരിക്കുകയാണ്.
“എടാ, നീയെന്താ ഇങ്ങനെയിരിക്കുന്നത്.” ഞാൻ കുലുക്കിയപ്പോൾ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൻ ഉണർന്നു.
“സച്ചീ, അവളെത്തി , എന്റെ ഹൃദയം നിറഞ്ഞു നിൽക്കുന്ന പെണ്ണ്. അവളിലേക്ക് ഇനി അധിക ദൂരമില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. അത് സത്യമായി. മനസ്സിൽ കൊത്തിവച്ച രൂപമാണ് മുന്നിൽ വന്നു നിന്നത്. എനിക്കവളെ വേണം .” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്തൊക്കെയാണ് നീ പറയുന്നത്. അനുവാണോ നിന്റെ മനസ്സിലുണ്ടായിരുന്നത്. എന്തൊരത്ഭുതമാണ്. പക്ഷെ, ഇതൊരു നിയോഗമാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. നീയിരിക്ക്. ഞാനിപ്പോൾ വരാം.”
ഞാൻ അകത്തേക്ക് ചെന്നു. എന്നെ കണ്ടതും അനു കരയാൻ തുടങ്ങി.
“സച്ചീ, അച്ഛന്റെ ബിസിനസ് പാർട്ടണറുടെ മകനുമായി എന്റെ വിവാഹം ഉറപ്പിക്കാൻ പോവുകയാണ്. അയാൾ ഒരു അമേരിക്കൻ മലയാളിയാണ്. ഞങ്ങളുടെ വിവാഹം നടത്തി അവിടേക്കു കൂടി ബിസിനസ്സ് വ്യാപിപ്പിക്കാനാണ് വീട്ടുകാരുടെ ആലോചന. എനിക്ക് ഈ നാട് വിട്ടു പോകാൻ വയ്യ. എന്റെ ജോലിയും അച്ഛമ്മയുടെ ഗ്രാമത്തിലെ തറവാടും ഒന്നും വിട്ട് ഞാൻ പോകില്ല. ഈശ്വരാ, പഠിച്ചുകൊണ്ടു നടന്നപ്പോൾ നിങ്ങളെപ്പോലെ ആരെയെങ്കിലും പ്രണയിക്കാനും തോന്നിയില്ലല്ലോ. എങ്കിൽ അയാളെ രജിസ്റ്റർ മാര്യേജ് നടത്തി ഒപ്പം ജീവിക്കാമായിരുന്നു.” അവൾ പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു.
“ഇവൾ എന്തൊക്കെ ഭ്രാന്താ പറയുന്നത്. ഇപ്പോഴാണോ പ്രണയിക്കണമായിരുന്നുവെന്നൊക്കെ തോന്നുന്നത്.” സിന്ധു ചൂടായി.
“നീയൊന്നടങ്ങ് സിന്ധു . എല്ലാറ്റിനും ഈശ്വരൻ വഴി കണ്ടു വച്ചിട്ടുണ്ട്. മനസ്സിൽ കയറിക്കൂടിയ സങ്കൽപ്പത്തിലെ പെൺകുട്ടിയുടെ കഥ കേൾക്കുകയായിരുന്നല്ലേ നീ ഇപ്പോൾ. അതെ, അനിലിന്റെ അന്വേഷണം അവസാനിച്ചിരിക്കുന്നു. ഇവളുടെ പ്രശ്നവും.” ഞാൻ ശാന്തനായി പറഞ്ഞു .
“സച്ചിയേട്ടനും അനിലിന്റെ കൂടെ കൂടി ബോധം പോയോ. എന്തായീ പറയുന്നത്.” സിന്ധു അത് ചോദിക്കുമ്പോൾ അനു കണ്ണീർ തുടച്ച് പ്രതീക്ഷയോടെ എന്നെ നോക്കി.
” അതെ അനൂ, നിനക്ക് ഞാനൊരാളെ വിവാഹമാലോചിക്കട്ടെ . നിന്നെ മുന്നിൽ കാണാതെ ഹൃദയത്തിൽ കൊണ്ട് നടന്ന ഒരാൾ. നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ ഞങ്ങൾ രജിസ്റ്റർ മാര്യേജ് നടത്തി നിങ്ങളെ ഒന്നിപ്പിക്കാം. അവൻ നിന്നെ പൊന്നു പോലെ നോക്കും. നീ അവിടെ കണ്ട അനിലാണ് കക്ഷി. ഇതൊരു നിയോഗമാണെന്ന് കൂട്ടിക്കോളൂ.”
പിന്നെ എല്ലാം ഞാനവളോട് വിശദമായി പറഞ്ഞു . ഇത്തിരി നേരം ആലോചിച്ചിരുന്നിട്ട് അനു പറഞ്ഞു.
“എന്നെ അറിയുക പോലും ചെയ്യാതെ, മനസ്സിൽ സൂക്ഷിച്ചു കൊണ്ട്, കാത്തിരുന്ന ആളിനെയല്ലാതെ ആരെയാണ് സച്ചീ ഞാൻ കൂടെ കൂട്ടുന്നത്. പിന്നെ ഞാൻ ഒരു സഹോദരന്റെ സ്ഥാനത്ത് കാണുന്ന നീ പറയുമ്പോൾ എനിക്കൊന്നും ആലോചിക്കാനില്ല , സമ്മതം.”
ഞങ്ങൾ അനിലിന്റെയടുത്തെത്തി . അനുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവനോട് പറഞ്ഞു. അവളുടെ സമ്മതവും.
അവനപ്പോഴും അനുവിനെ നോക്കിയിരിക്കുന്നുകയായിരുന്നു.
“സമ്മതിക്കാതിരിക്കാൻ നിനക്ക് കഴിയില്ല അനൂ. കാരണം നിന്നിലേക്കുള്ള എന്റെ ദൂരം ഇല്ലാതായല്ലോ.” അവന്റെ സ്വരം പ്രണയത്താൽ ആർദ്രമായിരുന്നു.
അപ്പോൾ ഞാൻ അനുവിന്റെ കൈകൾ അനിലിന്റെ കൈകളിലേക്ക് വച്ചു കൊടുത്തു.
“ഇതാ എന്റെ പെങ്ങളെ ഞാൻ ഏൽപ്പിക്കുന്നു. പൊന്നു പോലെ നോക്കിക്കൊള്ളണം.”
“ഉറപ്പായും ”
അനിൽ അത് പറയുമ്പോൾ മാവിൻ ചില്ലയിൽ രണ്ട് ഇണമൈനകൾ ഞങ്ങളെ നോക്കി ചേർന്നിരുപ്പുണ്ടായിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം
#നിന്നിലേക്കെത്തുവാനുള്ള ദൂരം


1 Comment
Really amazing💕💕💕