ഫോൺ നിർത്താതെ ബല്ലടിക്കുന്നതു കേട്ടാണ് സുനിൽ ഉണർന്നത്. കണ്ണു തുറക്കാതെ തന്നെ മേശപ്പുറത്തു പരതി നോക്കി. ഫോണെവിടെപ്പോയി? കോട്ടുവായിട്ടു കൊണ്ട് അയാളെഴുന്നേറ്റിരുന്നു. വെളുപ്പിനെയാണ് അല്പ സമയം ഉറങ്ങിയത്. ഇതിപ്പോൾ സ്ഥിരമായിരിക്കുന്നു. ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ ഒരു പൂച്ചയുറക്കം.
ഫോൺ വീണ്ടും ഒച്ചവെച്ചു തുടങ്ങി.
ശല്യം… ആരാണോ രാവിലെ?
ഇന്നലെ രാത്രി ചാർജ്ജു ചെയ്യാനിട്ടിരുന്ന കാര്യം അപ്പോഴാണോർത്തത്.
ഫോണെടുത്ത് അയാൾ വീണ്ടും കട്ടിലിലേക്കു ചാഞ്ഞു. ഹോസ്പിറ്റലിൽ നിന്നാണ്.
”സർ മെഡിസിറ്റി റിസപ്ഷനിൽ നിന്നാണ്. ഇന്നു 12 മണിയ്ക്ക് ഷേണായി സാറിൻ്റെ അപ്പോയിൻമെൻ്റുണ്ട്. ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്. 10 മണിയ്ക്കെത്തണം. കുറെ ടെസ്റ്റുകളുണ്ട്. “
8 മണി കഴിഞ്ഞു. ഇന്നു പോകണോ. സുനിൽ ഒരു നിമിഷം ആലോചിച്ചു.
”നമുക്കു സമയം തീരെയില്ല സുനിൽ . ഇതു തമാശയല്ല. താൻ ഒന്നും സീരിയസായി എടുക്കുന്നില്ല”
ഡോക്ടറുടെ വാക്കുകളോർത്തപ്പോൾ അയാൾ പതിയെ എഴുന്നേറ്റു.
വീണ്ടും ഫോണടിക്കാൻ തുടങ്ങി. മോളുടെ ചിരിക്കുന്ന മുഖം സ്ക്രീനിൽ തെളിഞ്ഞു.
”അച്ഛനിതു വരെ എഴുന്നേറ്റില്ലേ? ഇന്നലെ എവിടെയായിരുന്നു? ഞാൻ കുറെ വിളിച്ചല്ലോ.”
താനെവിടെയായിരുന്നു? എന്താ കേൾക്കാതെ പോയത്? എത്ര ഓർമ്മിക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല. ഇപ്പോൾ പലപ്പോഴും ഇങ്ങനെയാണ്. ഓർമ്മകളെ കോർത്തിണക്കുന്ന കണ്ണികളൊക്കെ പൊട്ടിപ്പോയതുപോലെ.
“നീയെന്താ ഇത്ര രാവിലെ? എന്താ വിശേഷം”
അയാൾ വിഷയം മാറ്റാൻ ശ്രമിച്ചു.
“അച്ഛൻ ഫ്രഷായി ചായയൊക്കെ കുടിച്ചിട്ട് എന്നെ വിളിക്ക് അപ്പോൾ പറയാം”
അയാളെന്തോ പറയാനൊരുങ്ങിയപ്പോഴേക്ക് അവൾ ഫോൺ വെച്ചു കഴിഞ്ഞു.
ഒരു കട്ടൻ ചായയുമായി സിറ്റ്ഔട്ടിൽ വന്നിരുന്നാണ് ഗീതുവിനെ വിളിച്ചത്. മകൾ പറഞ്ഞ വിശേഷം കേട്ട് അയാളുടെ മനം തുടിച്ചു.
കല്യാണം ഉറപ്പിച്ചെന്നും ചെന്നൈയിൽ എഞ്ചിനീയറായ അശ്വിനാണ് വരനെന്നും അച്ഛനെ ഒന്നുമറിയിക്കേണ്ടെന്ന് മാമൻ നിർബ്ബന്ധം പിടിച്ചുവെന്നും പറഞ്ഞ് ഗീതു കരഞ്ഞപ്പോൾ അയാൾക്കു വല്ലാതെ നൊന്തു. മാമൻ്റെ സംരക്ഷണയിൽക്കഴിയുമ്പോൾ അവൾക്ക് മറുത്തെന്തു ചെയ്യാൻ കഴിയും? അമ്മയും മാമനും അമ്പലത്തിൽ നിന്നു വരാറായെന്നു പറഞ്ഞ് അവൾ ഫോൺ കട്ടു ചെയ്തിട്ടും അയാളതു ചെവിയിൽത്തന്നെ വെച്ചു കൊണ്ടിരുന്നു.
”അച്ഛാ.. എന്നെ കൊണ്ടുപോകരുതെന്നു പറയച്ഛാ”
അലറിക്കരയുന്ന ആ ഏഴുവയസ്സുകാരിയെ പിടിച്ചുവലിച്ചു കൊണ്ട് ലത ഇറങ്ങിപ്പോയപ്പോൾ ഒന്നും മിണ്ടാതെ നോക്കി നിന്ന രംഗം ഇന്നലത്തെപ്പോലെ അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
എത്ര സന്തോഷത്തോടെയാണ് ഒരു കുടുംബ ജീവിതം കെട്ടിപ്പടുത്തത്. പക്ഷേ ചരടു പൊട്ടിയ പട്ടം കാറ്റിൽപ്പെട്ടതു പോലെ എങ്ങുമെത്താതെ അലയുകയാണിന്നും.
സാമാന്യം നല്ല രീതിയിൽ നടന്നിരുന്ന ഒരു സൂപ്പർമാർക്കറ്റായിരുന്നു സുനിലിൻ്റേത്. കുടുംബ സ്വത്തായി കിട്ടിയ റബ്ബർ എസ്റ്റേറ്റും തെങ്ങിൻ തോപ്പുകളും എല്ലാം കൂടി മാസംതോറും നല്ലൊരു തുക അക്കൗണ്ടിലെത്തിയിരുന്നു. ബി.എഡ് പാസ്സായിരുന്ന ലതയെ ജോലിക്കു പോകാൻ സമ്മതിച്ചില്ലെങ്കിലും മോളുണ്ടായതോടെ ജീവിതം ശാന്തമായ ഒരു പുഴ പോലെ ഒഴുകിക്കൊണ്ടിരുന്നു.
പിന്നെ എപ്പോഴാണ് അതിൽ അലകളും ചുഴികളും രൂപം കൊണ്ടത്? പ്രതീക്ഷിക്കാതെ വന്ന പ്രളയം പോലെ അശാന്തി തങ്ങളെ മുക്കിത്താഴ്ത്തിയതെങ്ങനെ? എവിടെ വെച്ചാണ് ജീവിതം തന്നെ കൈവിട്ടു പോയത്?
ഫോൺ ടീപ്പോയിൽ വെച്ച് സുനിൽ കസേരയിൽ ചാരി കണ്ണുകളടച്ചു. ഓർമ്മകൾ അലകടൽ പോലെ മനസ്സിലേക്കിരമ്പിയെത്തി.
“ഹലോ സുനിൽ ……. എടാ സുനിലേ എന്താ പരിപാടി? നീ വലിയ മുതലാളി ചമഞ്ഞ് ഇവിടെയിങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നോ?”
ഒരുച്ച നേരത്താണ് പഴയ കൂട്ടുകാരൻ രാജൻ തോമസ് മുറിയിലേക്കിടിച്ചു കയറി വന്നത്. ശരിക്കും ഒരു കൊടുങ്കാറ്റുപോലെ വന്ന അവൻ തൻ്റെ ജീവിതം തന്നെ കട പുഴക്കിയെറിയുമെന്ന് എങ്ങനെയറിയും? കുടുംബജീവിതവും ബിസിനസും ഭാവിപരിപാടികളെല്ലാം തന്നെ കശക്കിയെറിയാൻ ശക്തിയുള്ളാരു ബന്ധം അവിടെ ആരംഭിക്കുകയായിരുന്നു.
വർഷങ്ങളോളം അമേരിക്കയിൽ കഴിഞ്ഞ രാജൻ ടൗണിലൊരു വില്ല വാങ്ങി താമസം തുടങ്ങിയിരുന്നു. പഴയ കൂട്ടുകാരെ തപ്പിയിറങ്ങിയ അവൻ്റെ കെണിയിൽ തല വെച്ചു കൊടുത്തത് താൻ മാത്രം.
“എടാ നീയിങ്ങോട്ടു വാ ഞാൻ ഒറ്റയ്ക്കിരുന്നു ബോറടിക്കുന്നു. “
മിക്ക ദിവസങ്ങളിൽ ഉച്ച കഴിയുമ്പോൾ രാജൻ്റെ വിളി വന്നു. ആദ്യമൊക്കെ ഒഴിവാക്കാൻ നോക്കി. ഒടുവിലവൻ നേരെ സൂപ്പർ മാർക്കറ്റിലേക്കു വന്നു.
” ഇവിടുത്തെക്കാര്യങ്ങൾ നോക്കാനല്ലേ നീ ജോലിക്കാരെ വെച്ചിരിക്കുന്നത്? സാറിനു നിങ്ങളെയാന്നും വിശ്വാസമില്ലെന്നേ. അതല്ലേ ഇവിടെത്തന്നെ ഇങ്ങനെയിരിക്കുന്നത്? നിങ്ങൾ പറഞ്ഞാൽ സാറു വരും”
സംസാരിക്കാൻ മിടുക്കനായിരുന്ന അവൻ ആദ്യം തന്നെ ജോലിക്കാരെ കൈയിലെടുത്തു.
പലതരം വിദേശമദ്യങ്ങൾ കഴിച്ച് തമാശകൾ പറഞ്ഞ് അവൻ്റെ അമേരിക്കൻ കഥകളും വീരവാദങ്ങളും കേട്ട് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞതേയില്ല. മിക്ക ദിവസങ്ങളിലും രാത്രി വൈകി വീട്ടിലെത്തുന്നത് ബോധമില്ലാത്ത അവസ്ഥയിലായി.
സൂപ്പർമാർക്കറ്റിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാതെ എല്ലാം നഷ്ടത്തിലായി . ഒടുവിൽ ചെറിയൊരു തുകയ്ക്ക് വാടകയ്ക്കു കൊടുക്കേണ്ടി വന്നു.
അമ്മ പിണങ്ങി ചേച്ചിയുടെ വീട്ടിലേക്കു പോയത് വഴി വിട്ട ജീവിതത്തിനു കൂടുതൽ സൗകര്യമായി.
”എടാ കുറച്ചു തുക സംഘടിപ്പിക്കണമല്ലോ. എൻ്റെ ഫണ്ടൊക്കെക്കഴിയാറായി. “
രാജൻ്റെ നിർബ്ബന്ധം കൊണ്ടാണ് രണ്ടേക്കർ തെങ്ങിൻ തോപ്പു വിൽക്കാൻ ആളെ അന്വേഷിച്ചത്.
വിവരമറിഞ്ഞ ലത എതിർത്തു.
” ഇതു വരെ ഒന്നും നിങ്ങളനുസരിച്ചില്ല. ഇങ്ങനെ കുടിച്ചു നശിക്കാൻ പറ്റില്ല. എനിക്കു ജീവനുണ്ടെങ്കിൽ ഞാനിതു സമ്മതിക്കില്ല. നമുക്കെന്തെങ്കിലും ചികിത്സ ചെയ്യാം”
അവൾ കെഞ്ചിപ്പറഞ്ഞത് കേട്ട മട്ടു നടിച്ചതേയില്ല.
”നിൻ്റെ സമ്മതം ആർക്കു വേണം? “
അലമാരയിലുള്ളതെല്ലാം വലിച്ചു വാരിയിട്ട് ഒരു പ്രമാണവും തപ്പിയെടുത്താണ് പോയത്. പക്ഷേ അച്ഛനിട്ടു വെച്ചിരുന്ന കുരുക്ക് പിന്നീടാണറിഞ്ഞത്. അമ്മയുടെ ഒപ്പു കൂടിയില്ലാതെ വസ്തുവകകൾ വിൽക്കാനോ പണയം വെക്കാനോ സാധിക്കില്ലത്രേ.
എന്തെല്ലാം പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല.
”നീയൊന്നും പറയണ്ട. ആ കൊച്ചിൻ്റെ കണ്ണുനീരിനു നീ മറുപടി പറയേണ്ടി വരും. ഇനിയിങ്ങോട്ടു വന്നേക്കരുത്”
എല്ലാ ദേഷ്യവും ലതയോടു തീർത്തു. സഹിക്കാൻ കഴിയാതെ മോളുമായി അവളിറങ്ങിപ്പോയപ്പോൾ ആശ്വസിച്ചു.
ഓ….. ഇനി ശല്യമൊന്നുമില്ലല്ലോ.
തേങ്ങയുടെയും റബ്ബറിൻ്റെയും പണം തീർന്നതോടെ രാജനെയും കാണാൻ കഴിയാതായി. പിന്നെ കിട്ടുന്നിടത്തു നിന്നൊക്കെ വാങ്ങിക്കുടിച്ചു. ഒടുവിൽ….. ആർക്കും വേണ്ടാതെ ഇങ്ങനെ……….
എല്ലാം താൻ തന്നെ വരുത്തി വെച്ചതല്ലേ? അയാൾ സ്വന്തം മനസ്സിലേക്കൊന്നെത്തി നോക്കി.
തേങ്ങാക്കാരനോടു കെഞ്ചി വാങ്ങിയ ആയിരം രൂപയുമായാണ് അന്നു ബാറിലെത്തിയത്. കിട്ടിയതു മുഴുവൻ കുടിച്ചു. ബാലൻസു കിട്ടാതെ ആടിയാടിയാണ് ഇറങ്ങി നടന്നത്. വയറു വേദനിച്ചു തുടങ്ങിയിരുന്നു. ഓർക്കാനിച്ചപ്പോൾ വയറിലമർത്തിപ്പിടിച്ച് റോഡരികിലിരുന്നു.
ഓർമ്മ വന്നപ്പോൾ കൈയിലും മൂക്കിലും കുഴലുകളുമായി എവിടെയോ കിടക്കുകയാണ്. കണ്ണുകളടച്ച് വീണ്ടും മയക്കത്തിലേക്കാണ്ടു പോയി.
സുനിൽ.. സുനിൽ…. പതിഞ്ഞ ശബ്ദത്തിൽ ആരോ വിളിക്കുന്നതു കേട്ടാണ് കണ്ണുതുറന്നത്. ഡോക്ടറാണ്.
പിറ്റേ ദിവസം മുറിയിലേക്കു മാറ്റി.
”എന്നെ ആരാണിവിടെക്കൊണ്ടു വന്നത്? എൻ്റെ പേരെങ്ങനെയറിഞ്ഞു?”
നെഴ്സിനോടന്വേഷിച്ചു.
” ആളിപ്പോഴെത്തും, അന്നു മുതൽ ഇവിടെയുണ്ടായിരുന്നു.”
അകത്തേക്കു കയറി വന്നത് ബാല്യകാല സുഹൃത്തായിരുന്ന അശോകനായിരുന്നു.
”ഞാൻ നാട്ടിൽ വന്നിട്ട് രണ്ടാഴ്ചയായി. പോകുന്നതിനുമുമ്പ് നിന്നെയൊന്നു കാണണമെന്നു തോന്നി. നോക്കി നടക്കുമ്പോഴാണ് രക്തം ഛർദ്ദിച്ചു റോഡിൽ കിടക്കുന്നതു കണ്ടത്.
ഇനി ഒരു തുള്ളി പോലും തൊടരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. “
” ആർക്കുവേണ്ടി ജീവിക്കണം? എല്ലാം ഞാൻ തന്നെ നശിപ്പിച്ചില്ലേ?”
വിളറിയ ചിരിയുടെ മറവിലെ നിറഞ്ഞ കണ്ണുകൾ അശോകൻ കാണാതിരിക്കാൻ ഭിത്തിയിലേക്കു മുഖം തിരിച്ചു കിടന്നു.
അവൻ വിട്ടില്ല. പണ്ടു കുഴിപ്പന്തു കളിക്കുമ്പോൾ കാണിച്ചിരുന്ന അതേ വാശിയിൽ അവൻ ഉറച്ചു നിന്നു.
ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്കു മടങ്ങിപ്പോവില്ലെന്നു സത്യം ചെയ്യിപ്പിച്ചിട്ടേ അവൻ പിന്മാറിയുള്ളു.
” ഞാൻ പോയി ലതയേയും മോളേയും കാണട്ടെ ”
പല തവണ അശോകൻ പറഞ്ഞിട്ടും അതുമാത്രം സമ്മതിച്ചില്ല. ഒടുവിൽ ആശുപത്രി ബില്ലുകളടച്ച് മരുന്നുകളും വാങ്ങി വീട്ടിലെത്തിച്ചിട്ടാണ് അവൻ മടങ്ങിയത്.
പിന്നെ ജീവിതം ഒറ്റയ്ക്കായി . മോൾ വല്ലപ്പോഴും വിളിക്കുമ്പോൾ അവളുടെ വിശേഷങ്ങളറിഞ്ഞു. അച്ഛനുള്ള കാലത്തു തന്നെ വസ്തുക്കൾ നോക്കി നടത്തിയിരുന്ന കുമാരേട്ടൻ പഴയതുപോലെ എല്ലാം കണ്ടറിഞ്ഞു ചെയ്തു. അമ്മയുടെ മരണത്തോടെ എല്ലാറ്റിൽ നിന്നും ഉൾവലിഞ്ഞു വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി.
അടിവയറ്റിൽ നിന്നൊരു വേദന അരിച്ചെത്തിയപ്പോഴാണ് അയാൾ എഴുന്നേറ്റത്.
പരിശോധനകളും സ്കാനിംഗും പലതു കഴിഞ്ഞു. ഇന്നിനിയെന്താണാവോ?
ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ സുനിലിൻ്റെ മനസ്സ് ശൂന്യമായിരുന്നു. എന്തും നേരിടാനുള്ളൊരു ധൈര്യം എവിടെ നിന്നോ വന്നു ചേർന്നതുപോലെ അയാൾക്കു തോന്നി. അല്ലെങ്കിൽത്തന്നെ എന്തിനെയാണു പേടിക്കേണ്ടത്? നേടാനും നഷ്ടപ്പെടാനും എന്താണിനി തൻ്റെ ജീവിതത്തിൽ ബാക്കിയുള്ളത്? പെട്ടെന്ന് മകളുടെ മുഖം ഓർമ്മയിലേക്കു വന്നു. മനസ്സിൽ നിന്നുയർന്ന വിങ്ങലടക്കി ഒരു നിമിഷം കണ്ണടച്ചു തുറന്ന് അയാൾ വീണ്ടും ആ നിസ്സംഗഭാവം തിരിച്ചു പിടിച്ചു.
” സുനിൽ ഭാര്യയെ വിവരമറിയിക്കൂ. ഇനി നിങ്ങൾക്കൊരാളിൻ്റെ സഹായം ആവശ്യമാണ്. സർജറി എത്രയും വേഗം വേണം. ഇവിടെത്തന്നെ ചെയ്യാം. പക്ഷേ അതിനു മുമ്പ്…. “
ഡോക്ടറെ മുഴുവൻ പറയാനനുവദിക്കാതെ തടഞ്ഞു കൊണ്ട് സുനിൽ എഴുന്നേറ്റു.
”തൽക്കാലം മരുന്നുകൾ മതി ഡോക്ടർ. സർജറിയ്ക്കു തയ്യാറാകുമ്പോൾ ഞാൻ പറയാം.“
സ്വയം കുഴിച്ച കുഴിയിൽകിടന്ന് കൈകാലിട്ടടിക്കാനല്ലാതെ അയാൾക്കൊന്നിനും കഴിഞ്ഞില്ല. ദിവസങ്ങൾ കഴിഞ്ഞു. വീടും വസ്തുക്കളും ലതയുടേയും മോളുടേയും പേരിലാക്കി രജിസ്റ്റർ ചെയ്തിട്ട് സുനിൽ സ്വസ്ഥനായി ചാരുകസേരയിലേക്കു ചാഞ്ഞു. ചെയ്ത തെറ്റുകൾക്കു പരിഹാരമില്ലെങ്കിലും പശ്ചാത്താപത്താൽ കഴുകിയ മനസ്സ് അപ്പൂപ്പൻതാടി പോലെ എവിടെയൊക്കെയോ പറന്നു നടക്കുന്നത് അയാളറിഞ്ഞു.
നാളെയാണു മോളുടെ കല്യാണം. രാവിലെ അങ്ങോട്ടു പോകണം. അച്ഛൻ കൈ പിടിച്ചു തരണമെന്ന ആഗ്രഹമെങ്കിലും സാധിച്ചു കൊടുക്കണം.
എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ ഉറക്കം കാത്തു കിടന്നു.
#എൻ്റെരചന
#കൂട്ടക്ഷരങ്ങൾ
#സൗഹൃദങ്ങൾ കുടുംബ ബന്ധങ്ങളെ ബാധിക്കുമ്പോൾ


8 Comments
നല്ല കഥ സുമചേച്ചി 👌🌹. ഇങ്ങനെ എത്ര ജീവിതങ്ങളാണ് നശിച്ചു പോയിട്ടുള്ളത് അല്ലേ.
സ്നേഹം ഇലക്ട❤️❤️
നന്നായി എഴുതി… മദ്യം എത്ര ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത്.
Thanks dear❤️❤️
വളരെ നന്നായി കഥ പറഞ്ഞു. ഭാവനയാണ് ഈ കഥയെങ്കിലും പലയിടത്തും സംഭവിച്ചതായി കേട്ടിട്ടുള്ളതാണ്. നല്ലതും മോശവുമായ സൗഹൃദങ്ങൾ വളരെ തന്മയത്വത്തോടെ വരച്ചിട്ടു..
👏❤️
സ്നേഹം ജോയ്സ്❤️❤️
നല്ല കഥ നന്നായി ഒഴുക്കോടെ പറഞ്ഞു സുമക്കുഞ്ഞേ.👌👏❤️
സ്നേഹം താരച്ചേച്ചീ❤️❤️