എതിരെ വരുന്ന ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ അച്ചു കുട്ടൻ ഞെട്ടി ഉണർന്നു തന്നെ മുറുകെ കെട്ടിപ്പിടിച്ചു വിറച്ചു. അവനെ ചേർത്തുപിടിച്ച് ആ പിഞ്ചു മുഖം തൻ്റെ കവിളിനോട് ചേർത്തുവച്ചപ്പോൾ എന്തോ ഒരു സുരക്ഷിതത്വം അവന് തോന്നി . അവൻ അനങ്ങാതെ ഉറങ്ങിത്തുടങ്ങി.
ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തിയിരിക്കുന്നു. രാത്രി എത്ര സമയമായന്നൊ സ്ഥലം ഏതാണെന്നോ ഒന്നും മനസ്സിലാകാതെ കണ്ണുകളിൽ അടച്ച് അങ്ങനെ കിടന്നു. തോളിൽ ആരോ തട്ടിയപ്പോൾ പെട്ടെന്ന് സ്ഥലകാലബോധം വീണു. ശേഖർ ഒരു കപ്പ് ചായയും രണ്ടു ബണ്ണുമായി മുമ്പിൽ നിൽക്കുന്നു.
“നീ ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ. കുഞ്ഞിനും കൊടുത്ത് നീയും കഴിക്കൂ ഗായത്രി. ബോംബെയിൽ എത്തിച്ചേരാൻ ഇനിയും ദൂരം അധികം ഉണ്ട്.”
“ചൂടുകാരണം കുഞ്ഞു ഉറങ്ങുന്നില്ലല്ലോ ചേട്ടാ. എന്താ ചെയ്യുക. “
“അന്നത്തെ കാലത്ത് ബോംബെയിൽ പോകാൻ മൂന്നു ദിവസം ഇരിക്കണമായിരുന്നു ട്രെയിനിൽ.”
ശേഖർ പെട്ടെന്ന് തന്നെ ഒരു നനഞ്ഞ തോർത്ത് അവൻ്റെ ശരീരത്തിലേക്ക് ഇട്ടു കൊടുത്തു, അതിൻ്റെ സുഖത്തിൽ അവൻ ഉറങ്ങി തുടങ്ങി.
ബോംബെ വി.റ്റി. സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ ശേഖർ ലഗേജ് എല്ലാം സാവധാനം പുറത്തേക്ക് എടുത്ത് വച്ചു. മോനെ തൻ്റെ കയ്യിൽ നിന്നും വാങ്ങി പുറത്തേക്കുള്ള വഴിയിലേക്ക് നടക്കുമ്പോൾ താൻ ഓർത്തു ജീവിതത്തിൽ ആദ്യമായി ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. സ്റ്റേഷന്റെ പുറത്തേക്ക് വന്ന് അത്ഭുതത്തോടെയാണ് ആ നാട് കണ്ടത്. നമ്മുടെ നാട്ടിലെ ഉത്സവത്തിനുള്ള ആളുകൾ ആ വീഥിയിൽ നിറഞ്ഞിരിക്കുന്നു. അതിശയിപ്പിക്കുന്ന ആ മാസ്മരികലോകം ഞാൻ ആകെ നോക്കി കണ്ടു.
ടാക്സി പിടിച്ച് കോർട്ടെസിലേക്ക് തിരിക്കുമ്പോഴേക്കും അച്ചു കുട്ടൻ ഉണർന്നിരുന്നു. ഒരു സുഹൃത്ത് അവിടെ ഞങ്ങളെ കാത്തുനിന്നിരുന്നു. ചാവി തരുന്ന കൂട്ടത്തിൽ തന്നെ ബ്രേക്ക്ഫാസ്റ്റ് കിറ്റുംഅയാൾ തന്നു. തരക്കേടില്ലാത്ത ഒരു കോർട്ടേഴ്സ്. രണ്ട് വലിയ ബെഡ്റൂമുകളും ഹാളും കിച്ചനും ഒക്കെ ആയിട്ട്… ബാൽക്കണിയിലെ കർട്ടൻ വകഞ്ഞു നോക്കിയപ്പോൾ പുറത്തേ കാഴ്ചകൾ മനം കുളിർപ്പിച്ചു. കടലിൻ്റെ അരികിൽ ആയതുകൊണ്ട് സൂര്യനുദിച്ചുയർന്നുവരുന്ന ഇളം ചൂടും ഒക്കെ ശരിരത്തിനും മനസ്സിനും ആകെ കുളിർമയേകി. നീലക്കടിലിന്റെ ഓളങ്ങൾ അങ്ങ് ദൂരെയായി. കാണാം..
ഞങ്ങൾക്ക് ആദ്യമായിട്ട് കിട്ടിയ കോർട്ടേഴ്സിൽ താമസിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ സാധിക്കുന്നില്ല. ഇത്രയും നാൾ ഷെയറിങ്ങ് താമസിച്ചു മടുത്തിരുന്നു. അവരുടെയൊക്കെ ഇഷ്ടം നോക്കി എന്തും നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇനി സ്വന്തം ക്വാർട്ടേഴ്സ് കിട്ടിയിട്ട് കൂടെ ഉള്ളൂ എന്ന് പറഞ്ഞാണ് കൊച്ചിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് പോയത്. ഈ വർഷം കോർട്ടേഴ്സ് കിട്ടും. അപ്പോൾ മിക്കവാറും ബോംബെയിൽ ആയിരിക്കും എന്നു പറഞ്ഞപ്പോൾ മുതൽ തനിക്ക് സന്തോഷം ആയിരുന്നു.
അച്ഛനും അമ്മയ്ക്കും അത് വിഷമമായിരുന്നു കുഞ്ഞിനെ കാണാതിരിക്കുന്നതിൽ അവർക്ക് സങ്കടം. അതുതന്നെയല്ല ഞാൻ അവനെ നന്നായി നോക്കുമോ ശ്രദ്ധിക്കുമോ എന്നൊക്കെ രണ്ടാൾക്കും ഉൽകണ്ഠ.
അഞ്ചാറു മാസം സുഖവും സന്തോഷവും നിറഞ്ഞ ദിനങ്ങൾ ആയിരുന്നു. ശേഖറിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ മൂന്നുപേരും കൂടി ബീച്ചിൽ പോകുന്നതും ഒക്കെ ഒരു ഹരമായി മാറിയിരുന്നു.
അങ്ങനെയിരിക്കെ നാട്ടിൽ നിന്നും അമ്മയുടെ ഒരു കത്തു വന്നു. അതിൽ വീടിൻ്റെ അടുത്തുള്ള ബേബി എന്ന ഒരാൾ ശേഖറിൻ്റെ കുടുംബ സുഹൃത്താണ്, അയാളുടെ പക്കൽ ചക്ക വറുത്തതും ചക്ക വരട്ടിയത് അരിപ്പൊടിയും പലഹാരങ്ങളും ഒക്കെ കൊടുത്തയക്കുന്നു എന്ന് എഴുതിയിരുന്നു. ബേബി ഒരാഴ്ച നിങ്ങളുടെ കൂടെ കാണുമെന്നും അയാൾക്ക് ഗൾഫിലേക്ക് പോകാൻ കുറച്ച് താമസം ഉണ്ടെന്നും അടുത്തമാസം ഫസ്റ്റ് വീക്കിൽ തന്നെ അയാൾ സൗദിയിലേക്ക് പോകുമെന്നും മറ്റും അമ്മ എഴുതി.
ശേഖറിനേക്കാൾ വയസ്സിനു മൂത്ത ആളാണ് ബേബി ചേട്ടൻ. നാട്ടിൽ നിന്ന് ആരങ്കിലും വരുന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സന്തോഷം ആയിരുന്നു. ഒരു ഞായറാഴ്ച ബേബി ചേട്ടനെ വിളിക്കാനായി ഞങ്ങൾ മൂന്നുപേരും കൂടി റെയിൽവേ സ്റ്റേഷനിൽ പോയി. ഒരു മൂത്ത സഹോദരൻ എന്നപോലെ തന്നെയാണ് പെരുമാറ്റം. ആ അവസരത്തിൽ നമ്മുടെ ആരുമല്ലാത്ത വരെ, (റിലേഷൻ ഇല്ലാത്തവരെ) കൂടെ താമസിപ്പിക്കുവാൻ അനുവദനീയമല്ലായിരുന്നു. നേവിയിൽ അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു. ചെക്കിങ്ങിന് ആരെങ്കിലും വരികയാണെങ്കിൽ എൻ്റെ സഹോദരനാണ് എന്ന് അവരോട് പറയുവാൻ ശേഖർ പറഞ്ഞു ഏൽപ്പിച്ചിരുന്നു.
ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി. എന്നിട്ടും ബേബി ചേട്ടൻ പോകാനുള്ള കാര്യത്തിന് ഒരുക്കങ്ങൾ ഒന്നും കണ്ടില്ല. രാത്രിയിൽ കിടക്കാനായി ചെല്ലുമ്പോൾ ശേഖർ വല്ലാതെ വിഷമിച്ചിരിക്കുന്നു. ചോദിക്കുമ്പോൾ ആദ്യം ഒന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും തൻ്റെ കുത്തി കുത്തിയുള്ള ചോദ്യത്തിന് മറുപടി പറയാതിരിക്കാൻ വയ്യാതായി. ബേബി ചേട്ടന് വിസ ഉടനെ ഒന്നും വരുമെന്ന് തോന്നുന്നില്ല, ഇനിയും താമസം ഉണ്ടെന്നാണ് പറയുന്നത്.
ഞങ്ങളുടെ തുച്ഛ വരുമാനത്തിൽ ഒരാളെ കൂടെ ചെലവ് കൊടുത്തു കൂടെ കൂട്ടാൻ ബുദ്ധിമുട്ടാണ് എങ്കിലും അവരുടെ സുഹൃത്ബന്ധത്തിന് വിള്ളലുകൾ വീഴണ്ട എന്ന് കരുതി താൻ സമാധാനിപ്പിച്ചു.
“ഉടനെ പോകുമായിരിക്കും സമാധാനമായിട്ടിരിക്കൂ.” ഓരോ ദിവസവും അയാൾ ഞങ്ങൾക്ക് തലവേദനയായി മാറിക്കൊണ്ടിരുന്നു. മത്സ്യം കൂട്ടാത്ത ഞങ്ങളെ കൊണ്ട് മത്സ്യം ഉണ്ടാക്കിച്ചു അയാൾ കഴിക്കും. ഞാനും ശേഖറും കൂടി സംസാരിക്കുന്നതിനു എന്തിനും അയാൾ അഭിപ്രായം പറയുക. ഞങ്ങളെ തമ്മിൽ വെറുതെ തെറ്റിക്കാനുള്ള ഓരോ പദ്ധതികൾ ഇണക്കുക. അങ്ങനെ ഞങ്ങൾ തമ്മിൽ കുടുംബ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി.
നേവിയിലെ ജോലി 10 വർഷം തികയുന്നു. അഞ്ചുവർഷം കൂടി ജോലി ചെയ്താൽ പെൻഷൻ കിട്ടുമല്ലോ എന്ന് സമാധാനിച്ചിരിക്കെ ശേഖർ ഒരു ഫോമുമായി വീട്ടിലെത്തി. നേവിയിൽ തുടരുന്നു എങ്കിൽ ആ ഫോം പൂരിപ്പിച്ചു കൊടുക്കണം എന്നായിരുന്നു നിയമം. ബേബി ചേട്ടൻ്റെ വാക്കുകേട്ട് ഇനി തുടരുന്നില്ല എന്ന് തീരുമാനിച്ചു. അയാൾ പോയാൽ ഉടനെ തന്നെ സൗദിക്ക് നിന്നെ ഞാൻ കൊണ്ടുപോകാം വെറുതെ ഇവിടെ കിടന്ന് കഷ്ടപ്പെടേണ്ട എന്നൊക്കെ ബ്രെയിൻ വാഷ് ചെയ്യുക തന്നെയായിരുന്നു. തൻ്റെ വാക്കുകൾക്ക് ഒരു വിലയും തരാതെ അഞ്ചുവർഷം കൂടിയിരിക്കാൻ ശേഖർ തയ്യാറായില്ല. പെൻഷൻ പോലും കിട്ടുകയില്ല എന്ന് അറിഞ്ഞിരുന്നിട്ടും അയാളുടെ ബ്രെയിൻ വാഷിൽ ശേഖർ വീണുപോയി.
പെൻഷൻ ആകാൻ ഒരു മാസം കൂടി മാത്രം. ബേബി ചേട്ടന് വിസ ശരിയായി എന്നു പറഞ്ഞു. കുറച്ചു പൈസയുടെ കുറവുകൂടെ ഉണ്ട് എന്ന് പറഞ്ഞു നേവിയിൽ നിന്നുംകിട്ടിയ തുക മുഴുവനും അയാൾ മേടിച്ചെടുത്തു. അടുത്ത മാസം തന്നെ നിന്നെ ഞാൻ എൻ്റെ കൂടെ കൊണ്ടുപോകും എന്ന് വാക്കും കൊടുത്തു. ഒരു ചില്ലി പൈസ പോലും കയ്യിലില്ലാതെ മുഴുവൻ അയാൾ മേടിച്ചെടുത്തു.
അങ്ങനെയിരിക്കെ ശേഖറിന്റെ ഒരു സുഹൃത്തിനെ ബോംബെയിൽ വെച്ച് കാണാൻ ഇടയായി. അയാൾ പറഞ്ഞത് കേട്ട് ഞെട്ടിനിൽക്കാനെ ഞങ്ങൾക്ക് രണ്ടാൾക്കും കഴിഞ്ഞുള്ളൂ . നാട്ടിൽ ബേബി ഒരുപാട് ആളുകളിൽ നിന്നും വിസ കൊടുക്കാം എന്ന് കരാറിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അതിൽ ഒരു പയ്യൻ ആത്മഹത്യ ചെയ്തു എന്നും പോലീസ് ബേബിയെ അന്വേഷിക്കുന്നു എന്നും ഒക്കെ ആയിരുന്നു കൂട്ടുകാരൻ പറഞ്ഞത്. അത് കേട്ട് താനാകെ പരിഭ്രമിച്ചു. പോലീസ് എങ്ങാനും ഇവിടെ എത്തിയാൽ ഞങ്ങളുടെ കൂടെ ഇത്രയും നാളും ഉണ്ടായിരുന്നു എന്ന് അറിഞ്ഞാൽ എന്താകും ഞങ്ങളുടെ അവസ്ഥ.
ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. 10 വർഷം കഷ്ടപ്പെട്ട് ഒരു പൈസ പോലും കയ്യിലില്ലാതെ വീട്ടിൽ ചെന്ന് കയറിയതും ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.. കാരണം അറിയാതെ അമ്മ വിഷമിച്ചു. കാര്യങ്ങളെല്ലാം വിശദമായി തന്നെ അച്ഛനോട് അമ്മയോടും പറഞ്ഞു. അച്ഛൻ ശേഖറിനെ ഒരുപാട് ശകാരിച്ചു. അപ്പോഴും അമ്മ പറയുന്നത് അവൻ നിന്നെ കൊണ്ടുപോകുമെന്നാണ്. ശേഖറിന്റെ കൂട്ടുകാരനെ നേരത്തെ കണ്ടിരുന്നുവെങ്കിൽ ഞങ്ങൾ ഈ ചതിയിൽ വീഴുമായിരുന്നില്ല.
ജോലിയില്ലാതെ ഒരു വർഷം മുഴുവൻ ശേഖർ വിസക്കായി കാത്തിരുന്നു. ജോലിയില്ലാതെ നിന്ന അവസരത്തിൽ സാമ്പത്തിക പ്രശ്നം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിനെയും കൊണ്ട് വല്ലാതെ ബുദ്ധിമുട്ടി. കുഞ്ഞിൻ്റെ ആവശ്യങ്ങൾക്ക് പോലും അച്ഛനോട് ചോദിക്കേണ്ടതായി വരുന്നത് മാനസികമായി ശേഖറിനെക്കാൾ കൂടുതൽ എന്നെ തളർത്തി. പ്രതീക്ഷകളൊക്കെ അസ്തമിച്ചു. അതുകൊണ്ടുതന്നെ ശേഖർ വേറെ വഴി തേടി ഖത്തറിലേക്ക് ജോലിക്ക് യാത്രയായി.
രണ്ടുവർഷം കഴിഞ്ഞ് അയാൾ ലീവിന് വന്നപ്പോൾ വീട്ടിലും വന്നു. അവനെ കൊണ്ടുപോകാൻ തന്നെ ഇരുന്നതാണ് അതിനുമുമ്പ് അവൻ വേറെ ജോലിക്ക് പോയില്ലേ എന്ന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. അത് സാരമില്ല നീ അവന്റെ കൈയിൽ നിന്നും വാങ്ങിയ തുക ഗായത്രിയെ ഏൽപ്പിച്ചാൽ മതിയെന്ന് അമ്മ പറഞ്ഞു. അടുത്ത ലീവിന് വരുമ്പോൾ മുഴുവൻ തുകയും തരാം എന്ന് പറഞ്ഞു പോയ ആൾ പിന്നീട് ലീവിന് വന്നാൽ ഇവിടെ വരികയോ വന്നുവെന്ന് അറിയിക്കുകയോ ചെയ്യാറില്ലായിരുന്നു.
ആർക്ക് നമ്മൾ പണം കടം കൊടുത്താലും അവർ നമ്മുടെ ശത്രുക്കൾ ആകും എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു ഞങ്ങളുടെ അനുഭവം. പിന്നീട് ഒരിക്കൽ അയാളുടെ വീട്ടിൽ ഞാനും കുഞ്ഞുമായി പോയി പൈസയുടെ കാര്യം ചോദിച്ചു. അത് അയാളുടെ ഭാര്യക്ക് ഒട്ടും ഇഷ്ടമായില്ല. ഞാൻ കടം വാങ്ങാൻ ചെന്നതാണെന്ന് പലരോടും പറഞ്ഞു പരത്തി. അതുകൊണ്ടുതന്നെ ആ ദൗത്യം വേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ ദൈവം സത്യമുള്ളവനാണ്. ഒരിക്കൽ ലീവിന് വന്ന അയാൾ ഹോസ്പിറ്റലിലായി. പിന്നീട് അറിഞ്ഞു അയാൾക്ക് ക്യാൻസർ എന്ന മാറാവ്യാധിപിടികൂടി. അതേ അസുഖം തന്നെ അയാളുടെ ഭാര്യക്കും പിന്നാലെ ഉണ്ടായി. രണ്ടുപേരും ഒന്നിനു പുറകെ ഒന്നായി ഈ ലോകത്ത് നിന്ന് യാത്രയായി. പക്ഷേ ഏറെ ദുഃഖമുളവായതു അവരുടെ രണ്ട് പെൺമക്കളെ ഓർത്തിട്ട് മാത്രമായിരുന്നു. അയാളുടെ സ്വഭാവ ദോഷം കൊണ്ട് ആ കുടുംബത്തോട് മുഴുവനും ആയി സുഹൃത്ത് ബന്ധം ഉപേക്ഷിക്കേണ്ടതായി വന്നു. അങ്ങനെ സുഹൃദ്ബന്ധം കുടുംബ ബന്ധത്തെ തകർത്തു കളഞ്ഞു……
🌸സൗഹൃദങ്ങൾ കുടുംബബന്ധത്തെ ബാധിക്കുമ്പോൾ🌸


11 Comments
നല്ല കഥ 👌.
ഇതുപോലെയുള്ള ജന്മങ്ങൾ പല ജീവിതങ്ങളുടെയും സ്വസ്ഥത കെടുത്തും
……. നന്നായെഴുതി👍❤️
നല്ല ത്രെഡ് 👌
കഥയെങ്കിലും ഇങ്ങനെ വടി കൊടുത്ത് അടി വാങ്ങിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ
നല്ലെഴുത്ത് 💕
നല്ല കഥ ചേച്ചി 👌🥰.. പല സ്ഥലത്തും കാണും ഇതു പോലെ ഉള്ള ഇത്തിൾ കണ്ണികൾ
അതെ സുമ .ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ളവർ . പഴയതിലും അല്പം കുറവുണ്ട് ന്നു മാത്രം.
സ്നേഹം ജോയ്സ്
നന്ദി താര . ഇതുപോലുള്ള ആളുകൾ ധാരാളം.
സംഭവിക്കാവുന്ന കാര്യങ്ങൾ. ദിവസവും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരെ കുറിച്ച് നമ്മൾ കേൾക്കുന്നു. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും മുന്നിൽ വന്നു നിൽക്കുന്ന പോലെ എഴുതി.👍👏
നല്ല കഥ കുമാരി. ഇങ്ങനെ ചില മനുഷ്യരുണ്ട്. മറ്റുള്ളവരെ ചൂഷണം ചെയ്ത് മിടുക്കരാക്കുന്നവർ. 👌👏❤️😍
പണ്ടൊക്കെ ഇങ്ങനെയുള്ളവർ ഒരു പാടുണ്ടായിരുന്നു അന്യനാട്ടിലായിരുന്നു കൂടുതലും ശരിക്കും ഇത്തിൾക്കണ്ണികൾ തന്നെ.
നല്ല കഥ♥️🌹👌