മഴ നൂലുപോലെ നിലം തൊടാതെ പെയ്യുന്നു. രാത്രിക്കൊപ്പം ബസ് സ്റ്റാൻഡും ഉറക്കം തൂങ്ങി തുടങ്ങി. “സുകുമാരൻ ടീ സ്റ്റാൾ” എന്ന ബോർഡിലെ അക്ഷരങ്ങൾ വെയിലും മഴയും കൊണ്ട് പാതി മാഞ്ഞ്, ഓർമ പോലെ മാത്രം ബാക്കി. അകത്ത് ട്യൂബ് ലൈറ്റ് കണ്ണുചിമ്മുന്നു. തിളങ്ങാനും കെടാനും മടിച്ചിട്ടെന്ന പോലെ.
സുകുമാരൻ കണ്ണാടിയുടെ മുന്നിൽ ആദ്യമായി കാണുന്നയെന്നോണം തന്റെ മുഖം നോക്കി. അമ്പത്തെട്ട് വയസ്സായിയെന്ന് ഉപ്പുതൂവിയ പാടംപോലെയുള്ള മുടി പറയാതെ പറയുന്നുണ്ട്. കൈകളിൽ തഴമ്പ് വീണ് തടിയുടെ ചുളിവ് വീണതുപോലെ. മുഖത്ത് സോപ്പ് പതപോലെയുള്ള പഞ്ഞിക്കെട്ടിലേക്ക് മൂർച്ച പകുതി മരിച്ച അച്ഛന്റെ കാലത്തെ ബ്ലഡ് ചേർത്ത് വച്ചപ്പോൾ അത് അയാളെ നോക്കി മുഖം തിരിച്ചു.
കണ്ണാടി പഴയതാണ്. മുപ്പത് കൊല്ലം മുൻപ് അനിയത്തിയുടെ കല്യാണത്തിന് വാങ്ങിയ അലമാരയുടെ കണ്ണാടി. അലമാര ചിതലരിച്ച് മണ്ണായി. കണ്ണാടി മാത്രം ബാക്കി, ജീവിതം പോലെ. ആവശ്യമുള്ളത് പോയി, നോക്കിക്കാണാൻ മാത്രം എന്തോ ഒന്ന് ബാക്കി.
അയാൾ ബ്ലേഡ് കവിളിൽ ചേർത്തുവെച്ചു. തണുപ്പ്. ഇരുമ്പിന്റെ തണുപ്പ് നേരെ നെഞ്ചിലേക്ക് ഇറങ്ങി. കൈ വിറച്ചില്ല. ഉള്ളിലെവിടെയോ ഒന്ന് വിറച്ചു. കാണാത്ത ഒരു നാഡി.
കാരണം കണ്ണാടിയിൽ അയാൾ ഒറ്റയ്ക്കല്ല. കാലം അടുക്കടുക്കായി നിൽക്കുന്നു.
ഇരുപത്തിയഞ്ചു വയസ്സ്. അച്ഛന്റെ ചിതയിലെ തീ ആറും മുന്നേ നാട്ടുകാരൻ രാഘവേട്ടൻ തോളിൽ കൈ വെച്ചു. ആ കൈക്ക് സിമന്റിന്റെ ഭാരമായിരുന്നു. “മോനേ സുകുമാരാ, ഇനി നീയാണ് കുടുംബം നോക്കേണ്ടത് . കരഞ്ഞാൽ അമ്മയുടെ കഞ്ഞിയിൽ കണ്ണീര് വീഴും. ചവർക്കും. നിന്റെ പെങ്ങള് ലക്ഷ്മിയെ ഇറക്കിക്കൊടുക്കണം. കട നോക്കണം.”
അന്ന് ആദ്യമായി മീശ വടിച്ചു. കണ്ണാടിയിൽ നോക്കി ഒരു വാക്ക് മാത്രം പറഞ്ഞു: “ശരി.” ആ ‘ശരി’യിൽ അയാൾ സ്വന്തം കുട്ടിക്കാലം കുഴിച്ചുമൂടി. മീശ വരച്ചിടത്ത് പുതിയൊരാൾ ജനിച്ചു.
ബ്ലേഡ് നീങ്ങി. വെള്ള മീശ പഞ്ഞി പോലെ അടർന്ന് താഴേക്ക് വീണു. തറയിൽ വീണത് മീശയല്ല, മുപ്പത്തിമൂന്ന് വർഷമാണെന്ന് തോന്നി.
മുപ്പത്തി അഞ്ചു വയസ്സ്. ഭാര്യ സുഭദ്ര ആശുപത്രിയിലെ വെള്ളക്കട്ടിലിൽ. ഫോണിലൂടെ നേഴ്സിന്റെ ശബ്ദം കത്തി പോലെ: “ഉടനെ സിസേറിയൻചെയ്യണം, പതിനയ്യായിരം രൂപ കൗണ്ടറിൽ കെട്ടണം.” കയ്യിൽ നോക്കി. എണ്ണിയെടുത്താൽ രണ്ടായിരം തികച്ചില്ല.നാണം കടിച്ചുപിടിച്ച് കടയുടെ പിന്നിലെ പലചരക്ക് കടയിൽ ചെന്നു. മാധവേട്ടന്റെ മുന്നിൽ കൈ നീട്ടി. അയാൾ പല്ലിട കുത്തി ചിരിച്ചു: “സുകുമാരാ, നിന്റെ തറവാടിത്തം എനിക്കറിയാം. പക്ഷേ കടം കടം തന്നെ. നാളെ തരാമെന്ന് പറഞ്ഞിട്ട് കാര്യമില്ല.”
ഇറങ്ങി നടന്നു. കടയുടെ പിറകിലെ ചായം പോയ ചുമരിൽ ചെന്ന് നെറ്റി ചേർത്ത് നിന്നു. കരഞ്ഞില്ല. മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചു. കൈപ്പത്തി പൊട്ടി. ചോര തെറിച്ച് കണ്ണാടിയിൽ ഒരു പുള്ളിയായി നിന്നു. അന്ന് രാത്രി ആ ചോരപ്പുള്ളി തുടച്ചു. പക്ഷേ ഉള്ളിൽ പറ്റിയ കറ? അത് ആരും കാണാതെ അവിടെത്തന്നെ നിന്നു.
ബ്ലേഡ് ഒന്നൂടെ നീങ്ങി. മീശയുടെ പകുതി മുഖത്ത് നിന്ന് ഇറങ്ങിപ്പോയി. കണ്ണാടിയിൽ പകുതി മനുഷ്യൻ.
നാൽപ്പതേട്ട് വയസ്സ്. മകൾ മീനു സ്കൂളിൽ നിന്ന് ഓടിവന്നു. മാർക്ക് ലിസ്റ്റ് നെഞ്ചോട് ചേർത്ത്. “അച്ഛാ! എല്ലാത്തിനും A+! ഞാൻ ഫസ്റ്റ്!” അവളെ വാരിയെടുത്ത് കറക്കി. അവളുടെ ചിരി കാതിൽ കിലുങ്ങി. കണ്ണാടിയിൽ നോക്കി. രണ്ട് മുഖം. ഒന്ന് പൊട്ടിച്ചിരിക്കുന്നു. ഒന്ന് കണ്ണീരൊഴുക്കുന്നു. സന്തോഷം കൊണ്ട് കരയാമെന്ന് അന്നാണ് അറിഞ്ഞത്. കണ്ണാടി മുഴുവൻ ആവിയായി. മൂടൽമഞ്ഞ് പിടിച്ചത് പോലെ. അന്ന് തുടയ്ക്കാൻ തോന്നിയില്ല. ആ ആവിയും ഒരു മധുരമായിരുന്നു. മുഴുവൻ ഉള്ളിലേക്ക് വലിച്ചെടുത്തു.
ഇപ്പൊ അമ്പതെട്ട് വയസ്സായി
ഇന്ന് രാവിലെ മകൻ അമേരിക്കയിൽ നിന്ന് വിളിച്ചു. അവന്റെ ശബ്ദം കടലിനക്കരെ നിന്ന് കമ്പിയിലൂടെ വന്നു. “അച്ഛാ, എന്റെ ഗ്രീൻ കാർഡ് ശരിയായി. ഇനി നിങ്ങള് രണ്ടാളും ഇങ്ങ് പോരൂ. ആ കട എന്തിനാ? വിറ്റുകള. ഇനി എന്തിന് കഷ്ടപ്പെടണം?”
വിറ്റുകള.
ഒരു വാക്ക്. ഒരു കഠാര.
മുപ്പത്തിമൂന്ന് വർഷം. ഈ തട്ട്. ഈ അടുപ്പ്. രാവിലെ 3:45-ന് അലാറം വെക്കാതെ തനിയെ ഉണരുന്ന ശരീരം. ആദ്യത്തെ തീ കൂട്ടുമ്പോൾ വരുന്ന പുകയുടെ മണം. ആദ്യത്തെ ചായയ്ക്ക് വരുന്ന ലോറിക്കാരന്റെ തൊണ്ടയിലെ കഫം കലർന്ന “ചേട്ടാ ഒരു സ്ട്രോങ്ങ്”. സ്കൂളിൽ പോകുന്ന കുട്ടികളുടെ ബഹളം. കോടതി കൂടുന്ന ദിവസം വക്കീലന്മാരുടെ വാദം. വൈകുന്നേരം ജോലി കഴിഞ്ഞുവരുന്ന പണിക്കാരുടെ തെറിവിളി. രാത്രി 11:30-ന് ഷട്ടർ വലിച്ചിടുമ്പോഴുള്ള ക്ലാങ് എന്ന വയറൊഴിയുന്ന ശബ്ദം.
അനിയത്തിയുടെ കഴുത്തിലെ താലി. അമ്മയുടെ അവസാന ശ്വാസത്തിലെ മരുന്ന്. ഭാര്യയുടെ പ്രസവവേദനയിലെ നിലവിളി. മകളുടെ കല്യാണത്തിന് അണിഞ്ഞ മാല. മകന്റെ ആദ്യത്തെ ഫ്ലൈറ്റ് ടിക്കറ്റ്.
എല്ലാം, എല്ലാം ഈ പൊടിപിടിച്ച തട്ടിൽ നിന്ന്. ഈ തഴമ്പിച്ച കൈ കൊണ്ട്. ഈ അടുപ്പിലെ തീയിൽ വെന്തുണ്ടായത്.
ഇനി “കഷ്ടപ്പെടണ്ട”.
ബ്ലേഡ് അവസാനത്തെ വര വടിച്ചു. മീശ മുഴുവൻ തറയിൽ. വെള്ള നൂലുകൾ. അച്ഛൻ മരിച്ചപ്പോൾ ചിതയിൽ വെച്ച നൂൽപട്ട പോലെ.
കണ്ണാടിയിൽ നോക്കി. ഒരു അപരിചിതൻ. ഇരുപതഞ്ചുക്കാരന്റെ മിനുസമുള്ള കവിൾ. പക്ഷേ കണ്ണുകൾ. ആ കണ്ണുകൾക്ക് നൂറ് വയസ്സ്. മൂന്ന് ജന്മം തലയിൽ ചുമന്നതിന്റെ കുഴികൾ. കുഴികളിൽ ഇരുട്ട്.
പുറത്ത് മഴ ചാറ്റൽ കനത്തു. ഒരു കൊച്ചുപയ്യൻ ഓടിവന്ന് കടയുടെ തിണ്ണയിൽ കയറി നിന്നു. ഏഴാം ക്ലാസ്സ്. യൂണിഫോം നനഞ്ഞ് ദേഹത്ത് ഒട്ടി. വിറയ്ക്കുന്നു.
“ചേട്ടാ… ഒരു കട്ടൻ ചായ. കാശ്… കാശ് നാളെ പപ്പ വന്നിട്ട് തരാം.” അവന്റെ ശബ്ദം പൊട്ടി. നാണം കൊണ്ടും തണുപ്പ് കൊണ്ടും.
സുകുമാരൻ ചേട്ടൻ അവനെ നോക്കി. മാധവേട്ടന്റെ കടയുടെ മുന്നിൽ. കൈ നീട്ടി അപമാനം കൊണ്ട് ചൂളി നിന്ന തന്നെ കണ്ടു.
നെഞ്ചിൽ നിന്ന് ആരോ ചിരിച്ചു. വയസ്സിൽ മകൾ ഫസ്റ്റ് അടിച്ചപ്പോൾ വന്ന അതേ ചിരി.
“അകത്തേക്ക് കേറി നിക്ക് മോനേ. മഴ മുഴുവൻ കൊള്ളണ്ട.”
അടുപ്പിലെ തീ ആളിക്കത്തിച്ചു. കടുപ്പത്തിൽ കട്ടൻ ചായയും അതിൽ രണ്ട് മാരി ബിസ്കറ്റ് മുക്കി കൊടുത്തു.
“കുടിക്ക്. ചൂട് പോട്ടെ. കാശ് വേണ്ട. നീ വലുതാവുമ്പോ ഇത് പോലെ നനഞ്ഞ് വരുന്ന വേറൊരാൾക്ക് ഒരു ചായ വാങ്ങിക്കൊടുത്താൽ മതി. അതാണ് പലിശ.”
ചെറുക്കൻ ചായ ഊതി കുടിച്ചു. ജീവൻ തിരിച്ചുവന്നത് പോലെ. പോകാൻ നേരം തല ഉയർത്തി ചോദിച്ചു: “ചേട്ടാ, മീശ എവിടെ?”
സുകുമാരൻ ചേട്ടൻ കണ്ണാടിയിൽ നോക്കിയില്ല. അവന്റെ നനഞ്ഞ തലയിൽ വലത് കൈ വെച്ചു. തഴമ്പിന്റെ പരുക്കൻ സ്പർശം.
“അത് മോനേ… അത് ഭാരമായിരുന്നു. മുപ്പത്തി മൂന്ന് വർഷത്തെ ഭാരം. ഇന്ന് ഇറക്കിവെച്ചു. ഇപ്പൊ നല്ല സുഖം.”
ചെറുക്കൻ ഓടിപ്പോയി. മഴയിലേക്ക്. മഴ അവനെ മൂടി.
കടയിൽ വീണ്ടും പഞ്ഞി നിറച്ച നിശബ്ദത.
സുകുമാരൻ ചേട്ടൻ കണ്ണാടിയോട് ചേർന്ന് നിന്നു. നെറ്റി കണ്ണാടിയിലെ തണുപ്പിൽ മുട്ടിച്ചു. 40 കൊല്ലത്തിന്റെ തണുപ്പ്. പുറത്തെ മഴയുടെ തണുപ്പ്. ഉള്ളിലെ ചായയുടെ ചൂട്. എല്ലാം കൂടിക്കലർന്നു.
കണ്ണടച്ചു.
ആരും കേൾക്കാതെ, കണ്ണാടിക്ക് മാത്രം കേൾക്കാൻ, സ്വയം പറഞ്ഞു:
“സുകുമാരാ. നീ തോറ്റിട്ടില്ല. ജയിച്ചിട്ടുമില്ല. നീ നിന്നു. അടുപ്പ് കെടാതെ നോക്കി. അതുമതി. ആണായതിന് അതുമതി.”
അകത്ത് നിന്ന് ഭാര്യയുടെ ശബ്ദം. അടുക്കളയിലെ പാത്രത്തിന്റെ കിലുക്കത്തിനൊപ്പം. “ചേട്ടാ, നാളത്തേക്ക് ദോശ മാവ് അരയ്ക്കട്ടെ?”
“അരയ്ക്ക് സുഭദ്രേ.”
“മോൻ വിളിച്ചില്ലേ? അമേരിക്കയിലെ കാര്യം… കടയുടെ കാര്യം എന്ത് പറയും?”
സുകുമാരൻ ചേട്ടൻ കണ്ണ് തുറന്നു. കണ്ണാടിയിലെ ഇരുപത്തഞ്ചുകാരനും മുപ്പത്തി അഞ്ചുക്കാരനും നാലപ്പതെട്ടുകാരനും ഒരുപോലെ തലയാട്ടി.
അയാൾ നിവർന്ന് നിന്നു. അമ്പത്തെട്ട് വയസ്സിന്റെ മുഴുവൻ നട്ടെല്ലും നിവർത്തി. ശബ്ദം അടുപ്പിലെ തീ പോലെ ഉറച്ചു:
“പറഞ്ഞേക്ക് സുഭദ്രേ. ഈ കട വിൽക്കാനുള്ളതല്ല. ഇത് എന്റെ ജീവന്റെ ഷട്ടർ ആണ്. ഞാൻ മരിച്ചാലേ ഇത് വീഴൂ. മോന് വരണമെങ്കിൽ വന്ന് ഈ അടുപ്പ് ഊതി പഠിക്കട്ടെ. ഇവിടെ വിയർക്കാൻ തയ്യാറാണെങ്കിൽ ഇത് അവന്റേതും ആണ്. അല്ലെങ്കിൽ അവൻ അവന്റെ തണുത്ത അമേരിക്കയിൽ ഇരുന്നോട്ടെ. ഞാൻ എന്റെ ചൂടുള്ള കടയിൽ ഇരുന്നോളാം.”
ഇരുട്ടിന് കനം കൂടി കൂടി വന്നു. പക്ഷേ അയാൾക്ക് ഭയം തോന്നിയില്ല. മുപ്പത് വർഷം ഇരുട്ടത്ത് തന്നെയാണ് അയാൾ ചായ ഉണ്ടാക്കിയത്. ജീവിതത്തിന്റെ ഇരുട്ടത്ത്.
അടുപ്പിൽ ഒരു കഷ്ണം വിറക് കൂടി ഇട്ടു. തീ ചീറ്റി.
ആ വെളിച്ചത്തിൽ കണ്ണാടിയിലെ വിള്ളൽ ഒരു പുഴ പോലെ തിളങ്ങി. വിള്ളലിന്റെ അപ്പുറവും ഇപ്പുറവും രണ്ട് സുകുമാരന്മാർ. രണ്ടുപേരും ജീവനോടെ.
അയാൾ കണ്ണാടിയിൽ കൈ ചേർത്തുവെച്ചു. തണുപ്പ് അല്ല, ചൂട്. അടുപ്പിന്റെ ചൂട് കണ്ണാടിയിൽ പടർന്നിരിക്കുന്നു.
“നമ്മൾ തോറ്റില്ല ല്ലേ?” അയാൾ ചോദിച്ചു.
കണ്ണാടി മിണ്ടിയില്ല. ഉത്തരമെന്നപോലെ പക്ഷേ തീ ഒന്ന് ആളി.
അയാളുടെ കണ്ണുകളിൽ തീ കനൽ. 33 വർഷമായി അണയാതെ കാത്ത അടുപ്പിലെ കനൽ.
അതുമതി. ഒരാണിന്, ഒരച്ഛന്, ഒരുമനുഷ്യന് നാളെയും ജീവിക്കാൻ അതുമതി.
സുനന്ദമഹേഷ്
#പുരുഷജീവിതം

