മഴ, തിമിർത്തുപെയ്യുകയാണ്.
ഉസ്മാന്റെ മയ്യത്ത് ആംബുലൻസിൽ, പള്ളിയിലേക്ക് കൊണ്ട് പോയി. മറ്റു വാഹനങ്ങളിൽ നാട്ടുകാരും പള്ളിയിലേക്ക് യാത്ര തിരിച്ചു.. നിലക്കാത്ത മഴയാണ്. ഉസ്മാനെ അടക്കം ചെയ്യാനുള്ള ആറടി താഴ്ച്ചയുള്ള കുഴിക്ക് മുകളിൽ താറപായി കൊണ്ട് കെട്ടിയിരുന്നു. കുഴിയിലേക്ക് വെള്ളം വീഴാതിരിക്കാനും, മയ്യത്ത് ഖബറിൽ വെക്കുന്നവർ മഴ നനയാതിരിക്കാനും വേണ്ടിയാണത്.
എന്താ പറ്റിയത് എങ്ങനെയാ ഉസ്മാൻ മരിച്ചത്. അപ്പോൾ വിവരം അറിഞ്ഞ ഒരാൾ ചോദിച്ചു.
നല്ല മഴയല്ലേ. മഴയിൽ മുങ്ങി പോയ പുഴയുടെ പാലത്തിലൂടെ അതിസാഹസികമായി കാറോടിച്ചു പോയതാണ് ഞമ്മളെ ഉസ്മാൻ. കാറും ഉസ്മാനും എല്ലാം പുഴയിലേക്ക് ഒലിച്ചു പോയി. അങ്ങനെയാണ് മരിച്ചത്. ഉസ്മാന്റെ അയൽവാസി അജ്മൽ, വിശദീകരിച്ചു കൊടുത്തു.
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ.
അയാൾ നെടുവീർപ്പോടെ ചൊല്ലി.
അൽപ സമയത്തിനകം ഖബറടക്കം കഴിഞ്ഞു നാട്ടുകാർ പിരിഞ്ഞു പോയി. അന്ന് രാത്രിയിലും നല്ല മഴയായിരുന്നു. മഴ വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി ഉസ്മാന്റെ മയ്യത്ത് കിടക്കുന്ന ഖബറിൽ വെള്ളം നിറഞ്ഞു വന്നു. മരണ ശേഷവും താൻ ഒരു വെള്ളകെട്ടിൽ കിടക്കുകയാണ് എന്ന് ഉസ്മാൻ തിരിച്ചറിഞ്ഞു.
താനും കാറും പുഴയിലേക്ക് മുങ്ങി പോയതും മൂക്കിലൂടെയും വായിലൂടെയും വെള്ളം വയറ്റിലേക്ക് കയറിയതും, ഒടുവിൽ ജീവന് വേണ്ടിയുള്ള പിടച്ചിലും എല്ലാം ഓർമ്മയുണ്ട്. പിന്നെ ഏതോ വലിയ ഇരുട്ടിലേക്ക് വീണത് പോലെ തോന്നി. പിന്നെ വീണ്ടും ഓർമ്മകൾ തെളിഞ്ഞു വരുന്നത് ഇപ്പോൾ ആണ്.
താൻ ഖബറിൽ ആണുള്ളത് എന്ന് ഉസ്മാൻ തിരിച്ചറിഞ്ഞു. ഖബറിൽ മഴവെള്ളം നിറയുന്നതിനു അനുസരിച്ചു എന്റെ ശവശരീരം പൊങ്ങി വരുന്നുണ്ട്. പക്ഷേ പുഴയിൽ വീണപ്പോൾ ഉള്ളത് പോലെ ശ്വാസം മുട്ടലോ, വേദനയോ ഇല്ല. പക്ഷേ ചുറ്റും നടക്കുന്നത് എല്ലാം തിരിച്ചറിയുന്നുണ്ട്.
മരണശേഷം എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് ആ ആറടി മണ്ണിനടിയിൽ കിടക്കുന്നത് ഉസ്മാനെ പേടി പെടുത്തുന്നുണ്ട്.
പെട്ടെന്ന് ഒരു അശരീരി ഉസ്മാൻ കേട്ടു. ഉസ്മാനെ പേടിയാകുന്നുണ്ടോ? പേടിക്കേണ്ട. ഇനി കുറച്ചു കാലം ഉസ്മാന് മറ്റൊരു ലോകം ഉണ്ട്, ആത്‍മക്കളുടെ ലോകം. അവിടേക്ക് പോകാം.
അശരീരി കേട്ട് അൽപ സമയത്തിനുള്ളിൽ തന്റെ ശരീരം മണ്ണിൽ നിന്ന് പൊങ്ങി പോകുന്നത് പോലെ ഉസ്മാന് തോന്നി. താൻ മറ്റൊരു ലോകത്ത് എത്തിയത് പോലെ ഉസ്മാന് അനുഭവപ്പെട്ടു. അവിടെ എല്ലാവരും വെള്ളവസ്ത്ര ധാരികൾ ആണ്. ഉസ്മാൻ തന്നിലേക്ക് നോക്കിയപ്പോൾ താനും വെള്ള വസ്ത്രത്തിൽ ആണ് ഉള്ളത്. വസ്ത്രങ്ങളിൽ നിന്ന് പ്രകാശം വരുന്നതും ആ വെളിച്ചത്തിൽ ചുറ്റുമുള്ള ആത്മാക്കളെ താൻ കാണുന്നതായും ഉസ്മാന് അനുഭവപ്പെട്ടു.
തനിക്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ? ഉസ്മാൻ ചുറ്റിലും തിരഞ്ഞു.
തന്റെ ഉമ്മ ഉപ്പ ആരെയും കാണുന്നില്ല. അപരിചിതമായ ഒരിടത്ത് എത്തിപെട്ടത് പോലെ.
ഉസ്മാനെ നീയും ഇവിടെ എത്തിയോ?.
ആ ചോദ്യം കേട്ട ഭാഗത്തേക്ക് ഉസ്മാൻ നോക്കി.
തന്റെ ഏറ്റവും വലിയ രണ്ട് സുഹൃത്തുക്കൾ.
നജീബും, സന്തോഷും.
ഉസ്മാന്റെ ആത്മാവിനു സന്തോഷമായി.
കഴിഞ്ഞ വർഷത്തെ മഴക്കാണ് അവർ രണ്ട് പേരും മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽ പെട്ട് പോയി. അങ്ങനെയാണ് അവര് രണ്ട് പേരും മരിച്ചത്. കുട്ടിക്കാലത്ത് ഒന്നിച്ചു സ്കൂളിൽ പോയതാണ് നമ്മൾ മൂന്ന് പേരും. മഴക്കാലത്ത് സ്കൂളിൽ പോകുമ്പോൾ ചിലപ്പോൾ ഒരാളുടെ കയ്യിലേ കുട ഉണ്ടാകൂ. ആ കുടയിൽ മൂന്നാളും കയറി പാതി നനഞ്ഞാകും സ്കൂളിൽ എത്തുക.
സ്കൂളിൽ പോകുന്ന വഴിക്ക് ഉള്ള തോട്ടിൽ, മഴക്കാലത്ത് നല്ല ഒഴുക്കുണ്ടാകും. അതിൽ കടലാസ് കൊണ്ട് തോണി ഉണ്ടാക്കി, ഒഴുക്ക് വെള്ളത്തിൽ കടലാസ് തോണി ഒഴുക്കി വിട്ട്, ആരുടെ തോണിയാ മുമ്പിൽ എത്തുക എന്ന മത്സരം നടത്തി കൊണ്ടാണ് സ്കൂളിലേക്കുള്ള യാത്ര.
കുട്ടിക്കാലത്തുള്ള സൗഹൃദം പലപ്പോഴും വലുതാകുമ്പോൾ അകന്നു പോകും. പക്ഷെ ഞാനും നജീബും, സന്തോഷും വലുതായപ്പോഴും ആ സൗഹൃദം പഴയതിലും ദൃഢമായിട്ട് തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ മഴകാലത്ത് പുഴയിൽ മുങ്ങി മരിച്ചു അവര് രണ്ടാളും പോയപ്പോൾ തനിച്ചായത് പോലെ തോന്നി. ഈ വർഷത്തെ മഴ എന്നെയും അവരുടെ അടുത്തെത്തിച്ചു. കുട്ടിക്കാലത്ത് ഒരു കുടകീഴിൽ സ്കൂളിൽ പോയ ഞങ്ങൾ, മൂന്ന് പേരും വീണ്ടും ഒന്നിച്ചു ആത്മാക്കളുടെ ലോകത്ത്. മഴ വീണ്ടും നമ്മളെ ഒന്നിപ്പിച്ചു. ഉസ്മാന്റെ ആത്മാവിനു സന്തോഷമായി.
ആത്മാക്കളിൽ പരിചയമുള്ള പലരേയും കണ്ടെങ്കിലും കുടുംബത്തിലെ ആരെയും കണ്ടില്ല. അതിൽ ഉസ്മാന് നിരാശയുണ്ടായിരുന്നു.
ഞാൻ മരിച്ചു വന്നപ്പോൾ എന്റെ അച്ഛന്റെ ആത്മാവിനെ കണ്ടിരുന്നു. പിന്നെ കണ്ടില്ല. ഒരു നിശ്ചിത സമയം കഴിയുമ്പോൾ ആത്മാവും പോകും. സന്തോഷിന്റെ ആത്മാവ് പറഞ്ഞു.
ഇന്ന് കുറേ ആത്മാക്കൾ ഇങ്ങോട്ട് വരുന്നുണ്ടല്ലോ. കുറേ പേര് മരിക്കുന്നുണ്ട് എന്താ കാര്യം.
നമ്മുടെ നാട്ടിൽ നിലക്കാത്ത മഴയാണ്. പ്രളയത്തിൽ പല വീടുകളും തകർന്നു.
ഉരുൾ പൊട്ടലിലും മറ്റു അപകടങ്ങളിലും കുറേ പേര് മരിച്ചു. പുതുതായി വന്ന ആത്മാവ് നാട്ടിലെ വിവരങ്ങൾ പറഞ്ഞു.
ആറ് മാസം മുമ്പ് നമ്മുടെ നാട്ടിൽ ഒരു വലിയ വർഗീയ കലാപം ഉണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും അടിയും പിടിയും കൊലപാതകവും. ഇപ്പോൾ പ്രളയം വന്നപ്പോൾ മനുഷ്യൻ ഒന്നായി. ഇപ്പോൾ ജാതിയില്ല, മതമില്ല, രാഷ്‌ടീയമില്ല. എല്ലാവരെയും രക്ഷിക്കാൻ, മനുഷ്യർ പരസ്പരം മത്സരിക്കുകയാണ്. മനുഷ്യർ തമ്മിലടിക്കുമ്പോൾ ദൈവം ഇങ്ങനെ പ്രളയമായും വൈറസ് ആയും ഓരോന്ന് തരും. ദൈവത്തെ മറന്ന് ജീവിക്കരുത്. ഉസ്മാൻ പറഞ്ഞു.
അതിന് ദൈവം ഉണ്ടെന്ന് എന്താ തെളിവ്. നിരീശ്വരവാദിയായ നജീബ് ചോദിച്ചു.
അല്ല നജീബെ, നീ പറഞ്ഞത് മരിച്ചാൽ എല്ലാം കഴിഞ്ഞു എന്നല്ലേ, ഇപ്പോൾ നമ്മൾ ആത്മാവ് ആയി കണ്ടുമുട്ടിയില്ലേ, എന്നിട്ടും നിനക്ക് ദൈവവിശ്വാസം വന്നില്ലേ.
ഉസ്മാൻ നജീബിനോട് ചൂടായി.
അതേ ഉസ്മാനെ, നമ്മള് ഭൂമിയിൽ നിന്ന് ദൈവത്തെ കണ്ടില്ല, ഇപ്പോൾ ആത്മാവ് ആയിട്ടും ദൈവത്തെ കണ്ടില്ല. ഇനി എപ്പോഴാ കാണുക.
ഇനി കുറച്ചു കഴിഞ്ഞാൽ നമ്മൾ ആത്മാവിന്റെ ലോകത്ത് നിന്ന് പോകും. അപ്പോൾ ദൈവത്തെ കാണും. ഉസ്മാൻ പറഞ്ഞു.
അതേ ഉസ്മാനെ ഭൂമിയിൽ കുറേ ദൈവവിശ്വാസങ്ങൾ ഉണ്ടല്ലോ. നമ്മള് ഏത് ദൈവത്തെയാ കാണുക.
അതിലെന്താ ഇത്ര സംശയം. നമ്മളെ പടച്ചോൻ തന്നെ ദൈവം. പടച്ചോനേ തന്നെ കാണും.
ഉസ്മാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഉസ്മാനെ നീ ഒരു മാതിരി മനുഷ്യരെ പോലെ വർഗീയത പറയല്ലേ. നമ്മള് ആത്മാക്കൾ ഡീസന്റ് ആയിരിക്കണം. വർഗീയത ഒന്നും പറയരുത്. സന്തോഷ് ഓർമിപ്പിച്ചു.
അതിനിടയിൽ ഒരു ആത്മാവ് അതിലെ പോയപ്പോൾ നജീബ് പൊട്ടിചിരിക്കാൻ തുടങ്ങി.
എന്താടാ നജീബെ ഇത്ര ചിരിക്കാൻ. ഉസ്മാൻ ചോദിച്ചു.
ദേ ആ പോയ ആത്മാവ് ഉണ്ടല്ലോ. അവന് ഭൂമിയിൽ ഒരു പ്രണയം ഉണ്ടായിരുന്നു. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിൽ ഒന്നിച്ചു മരിക്കാം എന്ന് പറഞ്ഞു, ലെവൻ പുഴയിൽ ചാടി. കാമുകി ചാടിയില്ല. അവന്റെ ആത്മാവിനെ കാണുമ്പോൾ തന്നെ എനിക്ക് ചിരി വരും.
അത് കേട്ടപ്പോൾ ഉസ്മാനും ചിരിച്ചു പോയി.
ആത്മാക്കളുടെ ലോകത്ത് എത്തിപ്പെട്ട ശേഷം ഉസ്മാന് വിശപ്പോ, ദാഹമോ തോന്നിയില്ല. ജീവനുള്ളതിനാണ് വിശപ്പും ദാഹവും. ആത്മാക്കൾക്ക് വിശപ്പില്ല, അത്കൊണ്ട് ആഹാരം വേണ്ടാ. ഉറക്കം ഇല്ല. സമയം ഇല്ല. രാത്രിയില്ല. എപ്പോഴും പകൽ പോലെ വെളിച്ചം. ഭൂമിയിൽ ജീവനോടെ ഉള്ളപ്പോൾ, മനുഷ്യൻ അനുഭവിക്കുന്ന പോലെ അല്ല, ആത്മാവിനുള്ള അനുഭവം. ജീവനുള്ള കാലത്ത് ഉറക്കത്തിൽ കാണുന്ന സ്വപ്നം പോലെ ഒരു വ്യക്തത ഇല്ലാത്തതാണ് ആത്മാവിനുണ്ടാകുന്ന അനുഭവങ്ങൾ.
***************************
മൊബൈൽ ഫോൺ നിറുത്താതെ അടിയുന്നത് കേട്ട്, അയാൾ ഫോൺ എടുത്തു. നാട്ടിൽ നിന്ന് ഭാര്യ വീഡിയോ കാൾ വിളിക്കുകയാണ്.
എന്തല്ലാ വിശേഷം. സുഖമാണോ?
ഭാര്യ തിരക്കി.
അതേ സുഖമാണെടീ. അവിടെ മഴ പെയ്യുന്നുണ്ടോ? ശബ്ദം കേൾക്കുന്നുണ്ടല്ലോ.
ആ മഴ പെയ്യുന്നുണ്ട്. ഭാര്യ വീഡിയോ കാളിലൂടെ മഴ കാണിച്ചു തന്നു. മഴ പെയ്യുന്ന ശബ്ദം കേൾക്കുന്നു എന്നല്ലാതെ മഴതുള്ളികൾ ഒന്നും വ്യക്തമായി ഫോണിലൂടെ കാണാൻ കഴിഞ്ഞില്ല.
ഞാൻ വാട്സാപ്പ്ൽ നോക്കിയപ്പോൾ നിങ്ങള് ഓൺലൈനിൽ ഉണ്ട്. അതാ വിളിച്ചത്. നിങ്ങൾ ഉറങ്ങുന്ന സമയം അല്ലേ. ഇതാരോടാ ചാറ്റിംഗ്.
ആരോടും ചാറ്റിംഗ് അല്ല. ഞാൻ മഴ എന്ന വിഷയത്തിൽ കഥ എഴുതി കൊണ്ടിരിക്കുകയാ. മരിച്ചു പോയവരുടെ ആത്മാക്കളുടെ കഥയാ എഴുതുന്നത്.
അത് കേട്ടതും അവളുടെ സ്വരം മാറി.
അല്ലാ മനുഷ്യാ നിങ്ങള് അവിടെ ഉറങ്ങാതെ കഥ എഴുതി ഇരുന്നോ. ഇത്തവണ മതില് സിമെന്റ് കെട്ടിയില്ലെങ്കിൽ മഴയിൽ മതില് ഇടിഞ്ഞു താഴെ വീഴും. നിങ്ങൾക്ക് എപ്പാ ഈ കഥ പിരാന്ത് തീരാ. സ്വന്തം കാര്യത്തിൽ ഒരു കഥയും ഇല്ലാത്ത മനുഷ്യൻ.
അവള് കലിപ്പിൽ ആണെന്ന് കണ്ടപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. ശേഷം ആത്‍മാക്കളുടെ കഥ, രചനാ മത്സരത്തിന്റെ ലിങ്കിലേക്ക് സബ്‌മിറ്റ് ചെയ്തു.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഒരുമഴദിവസം


8 Comments
സയറ താങ്ക്സ് ❤️❤️❤️
കൊള്ളാം സുഹൃത്തെ നല്ല കഥ
Sreekumsri. Thanks ❤️❤️
നല്ല കഥ💕💕
താങ്ക്സ്
നല്ല കഥ👌🌹
സുമ ജയമോഹൻ താങ്ക്സ് ❤️❤️
നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ 👌🥰