കല്ലുമലകുന്നിറങ്ങി അത്തി മട്ടത്ത് എത്തിയപ്പോൾ കാർത്തു കണ്ടു മുന്നിൽ വിറക് കെട്ടുമായി നടന്നുനീങ്ങുന്ന സുശീലയും ചെക്കനും, അവർക്കൊപ്പമെത്താൻ അവൾ പയ്യിനെ വേഗത്തിൽ തെളിച്ചു “ഒന്നനങ്ങി നടക്ക് അമ്മിണിയെ നേരം വൈകി ”
അമ്മിണിയാകട്ടെ വഴിയിൽ കണ്ട അപ്പയുടെയും കറുകയുടെയും തല കടിച്ച് വലിച്ച് നുണഞ്ഞു ഇടക്കിടെ തിരിഞ്ഞ് അവളെ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞ് നിന്നു. അത്തി മട്ടത്തിലെ ഗുളികൻ കാവിലേക്ക് അടുക്കുന്തോറും കാർത്തുവിന് പേടി ഏറി വന്നു. നേരത്തെയൊക്കൊ ആ വഴി കടന്നുപോവുമ്പോൾ “ഗുളിക മുത്തപ്പാ കാത്തുരക്ഷിക്കണെ ” എന്ന് നെഞ്ചിൽ കൈ വച്ച് ഒരു നിമിഷം അവിടെ നിന്ന് പ്രാർത്ഥിച്ചിട്ടെ കാർത്തു അവിടം കടന്നുപോവുകുയുള്ളായിരുന്നു.
മുസ്ല്യാരുടെ പോത്തിനെ അന്വേഷിച്ച് പോയ പളനിയണ്ണൻ ഗുരുതിത്തറയിൽ ചോര വാർന്ന് കിടക്കണ കണ്ടതിന് ശേഷം കാർത്തുവിന് ആ വഴി പോകാൻ പേടിയാണ്. ‘ദൈവങ്ങളാരും മനുഷ്യരെ ഉപദ്രവിക്കില്ല’ എന്ന് പറഞ്ഞ് പഠിപ്പിച്ച മുത്തിയമ്മയും പറഞ്ഞത് “ഗുളികനടിച്ചതാ, നേരം തെറ്റി ഗുളികൻ്റെടുത്ത് ചെന്നാൽ ഗുളികൻ അടിച്ച് വീഴ്ത്തും അയിന് മനുഷ്യനെന്നോ ജന്തുക്കളെന്നോ വിചാരമില്ലാ” എന്നാണ്.
“സുശീലേച്ചി ” കാർത്തു വേവലാതിയോടെ വിളിച്ചു
സുശീല തിരിഞ്ഞു നിന്നു വിറക് കെട്ടൊന്നു പൊക്കി തലയിൽ നേരെ വച്ചു
” അല്ല യ്യ് വൈത്താലെ ഉണ്ടായിനോ ”
കല്ലുമല കുന്നിറങ്ങുമ്പോൾ കുന്നത്ത് കാർത്തു അമ്മിണിയെ പിടിച്ചു വലിക്കണത് സുശീല കണ്ടിരുന്നു.
“ആ ഈ പയ്യ് നടക്കണ്ടെ , മഴേം വരണുണ്ട്”കല്ലുമലയുടെ മുകളിൽ ഉരുണ്ടു കൂടുന്ന കറുത്തിരുണ്ട മഴ മേഘങ്ങളെ നോക്കി കാർത്തു കിതച്ചു.
” മഴ വരട്ടെ ടി അയിന് പ്പെ എന്താ?”
കാടും മലയും കുന്നും കേറിയിറങ്ങി നടക്കണ സുശീലക്ക് മഴയും വെയിലുമൊന്നും പ്രശ്നമല്ല. അവൾ സുരേഷിനെ നോക്കി ചെക്കൻ തള്ള തിരിഞ്ഞു നിന്നതറിയാതെ കയ്യിൽ കിട്ടിയ നെല്ലിക്ക കടിച്ചു വലിച്ച് കുരുതിത്തറയും കടന്ന് നടന്ന് താഴേക്ക് പോയിക്കഴിഞ്ഞിരുന്നു.
” അതല്ല സുശീലേച്ചീ ” കാർത്തു വിളറിയ ചിരിയോടെ കുരുതിത്തറയിലേക്ക് പേടിയോടെ നോക്കി അമ്മിണി അവളെ ചുറ്റിവളഞ്ഞ് നടക്കാൻ വെമ്പി തിരിഞ്ഞു കളിച്ചു.
കാട്ടിലെ പൊരിപ്പും തൊങ്ങലും നിറഞ്ഞ മുഖത്തെ വിയർപ്പ് വിരലുകൊണ്ട് വടിച്ചെറിഞ്ഞു സുശീല പുഞ്ചിരിച്ചു അവൾക്ക് കാര്യം മനസിലായി.
” അനക്ക് കുരുതിത്തറ കടക്കാൻ പേടിയാ?” സുശീല മുന്നോട്ട് രണ്ടടി വച്ച് പിന്നെയും ചോദിച്ചു.
“ഏയ് നേരത്തെ ഒന്നും ഇല്ലായ്ന് …… ന്നാലും…പളനിയണ്ണൻ ” കാർത്തുവിൻ്റെ കണ്ണിൽ പേടി നിറഞ്ഞു അവൾ വിക്കി.
” ൻ്റെ പെണ്ണെ നീയ്യല്ലാണ്ട് ഈ പൊട്ടത്തരക്കൊ വിശ്വസിക്കോ? ദൈവങ്ങള് മനുഷ്യനെ കൊല്ലാൻ നടക്കാ ?”
സുശീല തിരിഞ്ഞ് നിന്ന് ചോദിച്ചു പിന്നെ തുടർന്നു
” ഞാനീ കാലത്തിനിടക്ക് എത്ര വട്ടം നേരോം കാലവുമില്ലാണ്ട് ഏതിലെല്ലാം നടന്നിക്കണ് ഞാനിത് വരെ ആരെം കണ്ടിട്ടുംല്ല ആരും ന്നെ ഒന്നും ചെയ്തിട്ടുല്ല ,യ്യ് അങ്ങട് നടക്ക് പെണ്ണെ!”
സുശീലയുടെ ആത്മവിശ്വാസം പൂണ്ട വാക്കുകളെ വിശ്വസിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് കാർത്തു തെല്ല് നിന്നു പിന്നെ നടന്നു ഇടക്ക് തലചരിച്ച് ഗുരുതിത്തറയിലേക്ക് നോക്കി അവിടെ ചോരയൊലിപ്പിക്കുന്ന മുഖവുമായി പളനിയണ്ണൻ ഇല്ല ആരോ തെളിച്ചു കെട്ടുപോയ കരിന്തിരി കത്തിയ ചിരാതുകളും ഉണങ്ങിയ കരിയിലകൾക്കിടയിൽ കുങ്കുമം പൂശിയ ഗുരുതി കല്ലും മാത്രം. കാർത്തുവിൻ്റെ കണ്ണുകൾ അമ്മിണിയെ തിരഞ്ഞു അവളുടെ ആശങ്കളൊന്നും മനസിലാവാതെ അത് കുന്നിറങ്ങി കഴിഞ്ഞിരുന്നു.
ചുറ്റിലും വീശുന്ന നേർത്ത കാറ്റിൻ്റെ കുളിർമ അനുഭവിച്ച് ഒറ്റയടി പാതയോരത്തിലെ കരിയില കൂട്ടങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കല്ലുകളിൽ തട്ടി കാലുമുറിയാതെ അവർ അത്തിമട്ടമിറങ്ങി.
“അതേയ് സുശീലേച്ചി ” മൊയ്തീൻ കാക്കയുടെ വയലിൻ്റെ വരമ്പത്ത് രണ്ടായി വഴിപിരിയുന്നിടത്ത് നിന്ന് കാർത്തു വിളിച്ചു
“ന്താ പെണ്ണെ? അൻ്റെ പേടി മാറീലെ? സുശീല പോകാൻ തിടുക്കപ്പെട്ടു
“അതല്ല സുശീലേച്ചി ങ്ങളോട് ഒരൂട്ടം ചോയ്ക്കാനുണ്ട് ”
” ഈ വെറകും തലേല് വച്ചന്നെ ചോയ്ക്കണോ? സുശീല തെല്ലു കള്ള ഗൗരവത്തിൽ ചോദിച്ചു
“ഇങ്ങക്ക് അലക്കാനുണ്ടോ? ഞാം തോട്ടില് വരാ അപ്പ ചോയ്ക്കാ ” കാർത്തു ദൂരെയായി പൊന്നിയുടെ വാഴ തോട്ടത്തിലെ കൂമ്പ് ലക്ഷ്യം വച്ച് പോകുന്ന അമ്മിണിയെ കണ്ട് വരമ്പത്ത് കൂടി പാവാട തുമ്പ് പൊക്കി കുത്തി ഓടി
കൊലുസും കിലുക്കി പുള്ളിമാനിനെ പോലെ വരമ്പത്തുകൂടി കുതിച്ചോടുന്ന കാർത്തുവിനെ കണ്ട് സുശീല ചിരിച്ചു, പിന്നെ തലയിലെ വിറക് കെട്ട് ഒന്ന് പൊക്കി നേരെയാക്കി തൻ്റെ കുടി ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.
അടുപ്പിലെ ചാരം വാരി ചുള്ളി ഒടിച്ച് വച്ച് ഒരു തുള്ളി മണ്ണെണ്ണ പാർന്ന് തീ പിടിപ്പിക്കാനൊരുങ്ങിയ സുശീലയെ ചെക്കൻ പുറത്ത് നിന്ന് വിളിച്ചു ” അമ്മേയ് കാത്തു ചേച്ചി വിളിക്കണ് ” തീപ്പെട്ടി ഒരച്ച് അടുപ്പിലേക്കിട്ട് സുശീല എണീറ്റപ്പോൾ തല അട്ടത്ത് തട്ടി വേദനിച്ചു അട്ടത്ത് ഉണക്കാൻ വെച്ച മലയിൽ നിന്ന് കിട്ടിയ കുടംമ്പുളിയിൽ മൂന്നാലെണ്ണം വിറച്ച് താഴെ വീണു
ഒരു കൈയ്യിൽ പെറുക്കിയെടുത്ത പുളിയുമായി സുശീല അടുക്കള വാതിൽ നിന്ന് തല തടവി കൊണ്ട് വിളിച്ചു പറഞ്ഞു
” ഇപ്പം വരാം കാത്തോ ഈ വെള്ളമൊന്ന് അടുപ്പില് വെയ്ക്കട്ടെ ”
കയ്യില് ഒരു പാവാടയും ബ്ലൗസും മാത്രം പിടിച്ച് ആലോചനയുമായി വരമ്പത്ത് നിക്കുന്ന കാർത്തുവിനെ സുശീല തൊട്ടു വിളിച്ചു
“യ്യെന്താ ആലോയ്ക്കണെ?”
“ങ്ഹേ” കാർത്തു ഞെട്ടി തിരിഞ്ഞ് സുശീലയെ നോക്കി
” എന്താൻ്റെ പെണ്ണിന് പറ്റീത് ?”സുശീല കാർത്തു വിൻ്റെ താടിക്ക് പിടിച്ച് തൻ്റെ നേർക്ക് തിരിച്ചു കൊണ്ടു ചോദിച്ചു.
സുശീലയുടെ കണ്ണുകളിലെ വാത്സല്യം കണ്ട് കാർത്തു വിളിച്ചു “ചേച്ചീ…… ” നോക്കി നിൽക്കെ അവളുടെ കണ്ണുകൾ സജലങ്ങളായി താഴേക്കൊഴുകി
“എന്താ കാർത്തു കുട്ട്യേ ? നീ എന്തിനാ കരയണെ? മംഗലം നിശ്ചയിച്ച പെൺകുട്ടികൾ കരയാൻ പാടില്ല എന്താ അനക്ക് പറ്റീത് ?”
മംഗലം എന്ന് കേട്ടതും കാർത്തു വാവിട്ട് കരയാൻ തുടങ്ങി
“എന്താ ൻ്റെ കാർത്തു കുട്ടീ നീ കരയാണ്ട് കാര്യം പറയ് “സുശീല അവളെ ചേർത്തുപിടിച്ചു.
“ൻ്റെ മംഗലമൊന്നും നടക്കൂല സുശീലേച്ചി ” കരച്ചിലടക്കി കാർത്തു പറഞ്ഞു
“എന്തേ രവി വല്ലതും പറഞ്ഞോ? അതോ വേലയുധേട്ടൻ?”കാർത്തുവിനെ തന്നിൽ നിന്ന് അടർത്തി മാറ്റി സുശീല സംശയത്തോടെ നോക്കി
“അവരൊന്നും ഒന്നും പറഞ്ഞില്ല” കയ്യിലിരുന്ന പാവാട കൊണ്ട് കാർത്തു കണ്ണീരൊപ്പി.
“പിന്നെ?”
കണ്ണു തുടച്ചും മൂക്കു പിഴിഞ്ഞും കാർത്തു സതീശൻ്റെ ഭീഷണിയും താൻ ദിവസവും കാണുന്ന ദുഃസ്വപ്നങ്ങളെയും പറ്റി സുശീലയോട് വിവരിച്ചു കേട്ടു കൊണ്ടിരിക്കുമ്പോൾ സുശീലയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു അവസാനം നേർത്ത മന്ദഹാസത്തിലെത്തി നിന്നു.
“എൻ്റെ കാർത്തു പെണ്ണെ നീയിങ്ങനെ ഒരു പൊട്ടിയായി പോയല്ലോ? സതീശനെ പോലെയുള്ള ചെറ്റകൾ പറയണത് വിശ്വസിക്കാ നീയ്?”സുശീല കാർത്തുവിനെ പിടിച്ചുലച്ചു.
“അതല്ല സുശീലേച്ചി, ൻ്റേം രവിയേട്ടൻ്റെയും സ്നേഹം ഇല്ലാണ്ടാക്കാൻ ആർക്കും പറ്റില്ല എന്നൊക്കൊ എനിക്കറിയാം പക്ഷെ….. കാർത്തു വിതുമ്പി
” ഇയ്യ് ബേജാറാവാണ്ടിരി പെണ്ണെ അനക്ക് ഒന്നും വരൂല ” സുശീല അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു
കാർത്തു കണ്ണു തുടച്ചു
ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് നിന്നു
സുശീല ഒന്ന് നിശ്വസിച്ച് തിരിഞ്ഞു നടന്നു
” നടക്ക്
നേരം മോന്തിയാവാറായി ”
“അല്ല സുശീലേച്ചി ഇങ്ങളോട് വേറൊരു കാര്യം കൂടി ചോദിക്കാനുണ്ട്, ശരിക്കും അത് ചോദിക്കാനാ ഞാം കാണണമെന്ന് പറഞ്ഞെ ”
സുശീല ഇനിയെന്താണന്ന ഭാവത്തിൽ കാർത്തുവിനെ തിരിഞ്ഞ് നിന്നു.
“അതേയ്….
ഇന്നലെ അമ്മിണിനെ കൂട്ടാൻ ഞാൻ കുന്ന് കയറിയിറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു, ഒരു കാര്യം കേട്ടു അതാ ന്നെ ഇപ്പോ പേടിപ്പിക്കണത് ”
” എന്ത് ”
” അത്….. ഞാനിന്നലെ ആറാം നമ്പരിലെ പാറമേൽ കേറി അമ്മിണി ഏടേന്ന് നോക്കാരുന്ന് അപ്പോ പാറൻ്റെ താഴെ മടയില് ആരോ നിക്കണ പോലെ തോന്നി ഞാം അമ്മിണിയാന്ന് വിചാരിച്ച് താഴെ ഇറങ്ങി ചെന്നപ്പോ ആരേം കാണാനില്ല തിരിച്ചു പോരാൻ നോക്കിയപ്പോ വാർത്താനം കേട്ടു ഞാം പതുക്കെ മടേൻ്റെ ഉള്ളിലേക്ക് എത്തിച്ച് നോക്കി അപ്പോ അവിടെ ഇരുന്ന് റാക്ക് മോന്തണ് രണ്ട് പേര് ഒന്ന് സതീശനും മറ്റേത് ഉണ്ടക്കണ്ണൻ രാമൻ ചെട്ട്യാരും ! ന്നെ കാണണ്ടന്ന് വിചാരിച്ച് ഞാം ഒളിച്ച് തിരിച്ച് പോരാൻ തുടങ്ങിയപ്പോ ആണ് ഓരുടെ വർത്താനം കേട്ടത്”
കാർത്തുവിൻ്റെ കണ്ണു നിറഞ്ഞ് അവൾ വിക്കി ശ്വാസമെടുത്ത് തുടർന്നു
” ഓര് പറഞ്ഞത് സരോജിനിയെ പറ്റിയാ സുശീലേച്ചി”കാർത്തുവിൻ്റെ കണ്ണുകൾ നിറഞ്ഞു വന്നു.
അതുവരെ അവളെ കേട്ടുകൊണ്ടിരുന്ന സുശീല സരോജിനി എന്ന പേര് കേട്ടതും ഞെട്ടി!
പകപ്പിൽ നിന്ന് ഉണർന്ന് അവൾ കാർത്തുവിൻ്റെ അടുത്തേക്ക് ചെന്ന് അവിശ്വസനീയതയോടെ നോക്കി
സരോജിനി ! സുശീല ആ പേര് വീണ്ടും ഉരുവിട്ടു!
തുടരും


2 Comments
നല്ല എഴുത്ത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Pingback: കാർത്തു - 8 - By Jees Kaitharam - കൂട്ടക്ഷരങ്ങൾ