അന്ന് വിജയ് ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ ഫ്ലാറ്റ് ഇരുട്ടിൽ മൂടികിടക്കുകയായിരുന്നു. സാധാരണ കോറിഡോറില്‍ ചെറിയൊരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ടാവും. തിരി കത്തി തീരാറായിട്ടുണ്ടെങ്കിലും സന്ധ്യാ പ്രാര്‍ത്ഥനയുടെ അവശേഷിപ്പെന്ന പോലെ അതവിടെ കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരു കുളിര്‍മയാണ്.
ഇന്നതുമില്ല, ലൈറ്റുമില്ല എന്തു പറ്റിയോ ആവോ. എല്ലാ മാസവും പിരീഡ്‌സ് അടുക്കുമ്പോൾ മീനുവിന് മൂഡ് സ്വിങ്സ് വരാറുണ്ട്. പക്ഷേ, അതിപ്പോൾ കഴിഞ്ഞതല്ലേ ഉള്ളൂ പിന്നെന്താവും കാര്യം.
വിജയൻ ആലോചനയോട് ലൈറ്റ് ഓണാക്കി അകത്തേക്ക് കയറി.
രണ്ടുമൂന്നു ദിവസമായി മീനു ഇങ്ങനെയാണ്. ഏതൊക്കെയോ ഓര്‍മ്മകളിൽ ഇരിക്കുന്നത് കാണാം, ഒരു കാര്യം തന്നെ രണ്ടു-മൂന്നു വട്ടം ചോദിക്കുമ്പോഴാണ് കേള്‍ക്കുന്നത് തന്നെ. പലപ്പോഴും സ്വപ്ന ലോകത്തു നിന്നും ഇറങ്ങി വന്നതു പോലെയാണ് വിളി കേള്‍ക്കുക.
കറിയില്‍ ഉപ്പിന് പകരം പഞ്ചസാര ചേര്‍ക്കുക, അയണ്‍ ചെയ്യാൻ വസ്ത്രം എടുത്തിട്ട് സ്വിച്ച് ഓൺ ആക്കാതെ തേക്കുക, പരസ്പര വിരുദ്ധമായി സംസാരിക്കുക, ഇനി ചിലപ്പോൾ ഡിപ്രഷൻ സ്റ്റേജിലേക്കോ മറ്റോ ആണോ അവളിപ്പോൾ പോകുന്നത്?
ഈ സമയം ടിവി കണ്ടിരിക്കേണ്ട ആളാണ്. ഒരു സീരിയലു പോലും വിട്ടുപോകാതെ ഇരുന്ന് കാണുന്നവൾ ആയിരുന്നു. മക്കൾ രണ്ടാളും ഡിഗ്രി കഴിഞ്ഞു ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയപ്പോൾ തീർത്തും ഒറ്റപ്പെട്ടുപോയത് അവളാണ്. ജോലി തിരക്കുകള്‍ക്കിടയിൽ അവള്‍ക്കൊപ്പം ചിലവഴിക്കാൻ തനിക്കും സമയം കിട്ടുന്നില്ലല്ലോ… വിജയ് വേദനയോടെ ഓർത്തു.
‘മീനൂ.. മീനൂ.. മീനാക്ഷീ.. ”
ബെഡ് റൂമിലും ആളെ കാണാതെ അയാൾ ബാല്‍കണിയിലേക്ക് നടന്നു. അവിടെ ചാരുകസേരയില്‍ ആകാശത്തേക്ക് കണ്ണും നട്ടിരിപ്പുണ്ട് ആള്‍. താൻ വന്നതോ വിളിച്ചതോ ഒന്നും അറിഞ്ഞിട്ടില്ലെന്ന് ആ ഇരിപ്പു കണ്ടാൽ അറിയാം.
മുന്നിലെ ടീപ്പോയിൽ പഴയ ഒരാൽബം തുറന്നു വെച്ചിട്ടുണ്ട്. സ്കൂൾ-കോളേജ് കാലഘട്ടത്തിലെയാണെന്ന് തോന്നുന്നു. ഒറ്റക്കും കൂട്ടുകാർക്ക് ഒപ്പവമുള്ള ഡാൻസിന്റെ ഫോട്ടോസ്.
മെല്ലെ കുനിഞ്ഞ് ആ തോളില്‍ കൈ ചേര്‍ത്തു വെച്ച് പതിയെ വിളിച്ചു.
“മീനൂ..”
ഓർമ്മകളിൽ നിന്നും ഞെട്ടി പിടഞ്ഞെഴുന്നേറ്റവൾ. പെട്ടന്ന് വിജയിയെ മുന്നിൽ കണ്ടപ്പോൾ പരിഭ്രമത്തോടെ നോക്കിയവൾ, കുറച്ചു നിമിഷങ്ങളെടുത്തു നോർമലാവാൻ.
“വിജിയേട്ടനോ എപ്പോൾ വന്നു, അയ്യോ ഞാൻ അറിഞ്ഞില്ലല്ലോ. ഞാനിപ്പോൾ ചായ ഇടാം. ഏട്ടൻ ഫ്രെഷായി വായോ.”
തിടുക്കപ്പെട്ടു തിരിഞ്ഞു നടക്കാൻ പോയവളുടെ കൈയ്യില്‍ പിടിച്ചു തിരിച്ചു നിര്‍ത്തി വിജയ്.
“വേണ്ട, താനിവിടെയിരിക്ക് നമുക്ക് കുറച്ചു നേരം സംസാരിക്കാം.”
“അപ്പോള്‍ ചായ വേണ്ടേ..?”
“വേണ്ട, ഞാന്‍ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ കുടിച്ചിരുന്നു. താൻ പറ രണ്ടുമൂന്നു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു, എന്താ കാര്യം? തനിക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ?”
“അത്… ഏയ് ഒന്നുമില്ല വിജിയേട്ടാ ഞാനിങ്ങനെ പഴയ കാര്യങ്ങൾ ഓരോന്നൊക്കെ ഓര്‍ത്തിങ്ങനെ വെറുതേ ഇരിക്കുവായിരുന്നു ”
“മീനൂ, ഒന്നുമില്ലെങ്കിലും കൊല്ലം പത്തിരുപത്തി രണ്ടായില്ലേ തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് തന്റെ മുഖത്ത് ചെറിയൊരു ഭവമാറ്റം വന്നാൽ പോലും എനിക്ക് മനസ്സിലാകാതെ ഇരിക്കുമോ”
“അത്.. അത് വിജിയേട്ടാ എനിക്ക് ഡാൻസ് പഠിക്കാൻ പോകണം.”
“എന്ത്..?”
ഇപ്പോൾ ശരിക്കും കിളികള്‍ പറന്നത് വിജയിയുടെയായിരുന്നു.
“എനിക്ക് ഡാൻസ് പഠിക്കാന്‍ പോകാൻ ആഗ്രഹമുണ്ടെന്ന്.”
“ഡാന്‍സോ… അതും ഈ പ്രായത്തിലോ?”
“എന്താണ് ഈ പ്രായത്തിന് ഒരു കുഴപ്പം, നാല്‍പത്തിരണ്ടു വയസ്സ് അത്ര വലിയ പ്രായമൊന്നുമല്ല. ആളുകൾ എഴുപതാം വയസ്സിൽ എവറസ്റ്റ് കയറാൻ പോകുന്നു, പിന്നെയല്ലേ.”
“എന്നാലും”
“എനിക്ക് അങ്ങനെ ഒരാഗ്രഹമുണ്ട്, അതു ഞാന്‍ പറഞ്ഞു അത്ര തന്നെ. ഇനി വിജിയേട്ടന്റെ തീരുമാനം എന്താണോ അത് ഞാൻ അകസപ്റ്റ് ചെയ്യും.”
“പിന്നേ ഡാൻസ്, നീ എഴുന്നേറ്റെ. നമുക്ക് അടുക്കളയിൽ പോയി നല്ല ചൂടൻ ദോശയും ചട്നിയും ഉണ്ടാക്കി കഴിക്കാം, എനിക്കേ നല്ല വിശപ്പ്.”
പിറ്റേ ദിവസം പതിവിലും വിപരീതമായി ഒരുപാടു നേരത്തേ വിജയ് ഡ്യൂട്ടി കഴിഞ്ഞെത്തി. വന്നതേ അയാൾ മീനാക്ഷിയോട് പറഞ്ഞു
“നമുക്കൊന്ന് പുറത്തു പോകാം വേഗം റെഡിയാകൂ.”
ഫ്ലാറ്റിൽ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരമേ പോയുള്ളൂ, ശേഷം സ്കൂട്ടർ ഇടത്തേക്കുള്ള വളവ് തിരിഞ്ഞപ്പോള്‍ അവിടെ ഒരു വലിയ ബോര്‍ഡ് കണ്ടു
“കലാ നികേതന്‍ ഡാന്‍സ് അക്കാദമി”
മീനുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ അവിശ്വസനീയതയോടെ തന്റെ ഭർത്താവിനെ നോക്കി, ആ മുഖത്തു പതിവ് പുഞ്ചിരിയും ശാന്തതയും തന്നെയായിരുന്നു.
അയാളുടെ കരം കവർന്ന് അയാൾക്കൊപ്പം അവൾ ഉള്ളിലേക്ക് നടന്നു. നാലുകെട്ടിന്റെ മാതൃകയിൽ പണി കഴിപ്പിച്ച ഒരു കെട്ടിടം. അകത്തളങ്ങളിലെ ചുമരുകളിലെല്ലാം നൃത്തമാടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ വരച്ചിരിക്കുന്നു. പ്രായഭേദമന്യേ ശിക്ഷണം സ്വീകരിക്കാന്‍ എത്തുന്നവർ ഉണ്ടായിരുന്നു അവിടെ. നടുമുറ്റത്ത് കൊച്ചു കുഞ്ഞുങ്ങളെ ഒരു ടീച്ചർ ഡാൻസ് അഭ്യസിപ്പിക്കുന്നു, രണ്ടു വശത്തും വേറെയും കുട്ടികളും പ്രായമായവരും നൃത്തം അഭ്യസിക്കുന്നു.
ഹാളിന്റെ നടുവിൽ വലിയൊരു നടരാജ വിഗ്രഹം വെച്ചിട്ടുണ്ട്, അതിന്റെ പിന്നിലായി അങ്ങേ അറ്റത്ത് ഓഫീസ് റൂം പോലെ സെറ്റ് ചെയ്തിട്ടുണ്ട് അവർ അങ്ങോട്ട് നടന്നു. അവിടെയിരുന്ന ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ചുറുചുറുക്കുള്ള പെൺകുട്ടി ചോദിച്ചു:
“ഇതാണോ സാറിന്റെ ഭാര്യ?”
“അതേ പേര് മീനാക്ഷി, മീനാക്ഷി വിജയൻ.”
ആ യുവതിയുടെ പെരുമാറ്റത്തിൽ നിന്നും എല്ലാം മുന്നേ പറഞ്ഞ് സെറ്റ് ആക്കി വെച്ചിട്ടുണ്ടെന്ന് മീനാക്ഷിക്ക് മനസ്സിലായി, അവൾ അയാളുടെ മുഖത്തേക്ക് നോക്കി. ഒറ്റക്കണ്ണിറുക്കി ചിരിച്ചു കാണിച്ചു അയാളപ്പോൾ.
എറണാകുളം സിറ്റിയിൽ ഹൈക്കോർട്ടിനടുത്ത് അതും തന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത് ഇങ്ങനെയൊരു സ്ഥലം ഉണ്ടായിരുന്നുവെന്ന് താനിതുവരെ അറിഞ്ഞില്ലല്ലോ എന്നോർത്തു മീനാക്ഷി അപ്പോൾ.
“ചേച്ചീ, ഇന്നു തന്നെ ചേരുകയാണോ അതോ നാളെയോ? ക്ലാസ്സിന്റെ സമയം ചേച്ചിയുടെ സൗകര്യം പ്രകാരം തിരഞ്ഞെടുക്കാം കേട്ടോ.”
അയാൾ പോക്കറ്റിൽ നിന്നും വെറ്റിലയും അടക്കയും അഞ്ഞൂറ്റിയൊന്ന് രൂപയും എടുത്ത് അവളുടെ കൈവശം കൊടുത്തു കൊണ്ട് ആ കുട്ടിയോടായി പറഞ്ഞു:
“ഇന്നു തന്നെ ചേരുകയാണ്, സമയം ഇതു തന്നെ മതി നാലു മുതൽ ആറു വരെ.”
ബാക്കി മീനുവിന്റെ ചെവിയോട് അടുപ്പിച്ച് ശബ്ദം കുറച്ചാണ് പറഞ്ഞത്.
“അതാവുമ്പൊ താൻ ഇങ്ങോട്ട് നടന്നു വന്നാൽ മതി, ക്ലാസ്സ് കഴിയുമ്പോൾ ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന സമയമാവും അപ്പൊ നമുക്ക് ഒരുമിച്ചു തിരിച്ചു പോകാം.”
ടീച്ചറിന് ദക്ഷിണ വെച്ച് അന്നു തന്നെ മീനാക്ഷി ക്ലാസ്സിൽ ചേർന്നു. രണ്ട് മണിക്കൂർ ആണ് ക്ലാസ്സ് ആഴ്ചയിൽ മൂന്ന് ദിവസം. ക്ലാസ്സ് കഴിയുമ്പോൾ വിളിക്കാൻ വരാമെന്നും പറഞ്ഞ് വിജയ് അവിടെ നിന്നും ഇറങ്ങി.
മടക്കയാത്രയില്‍ അയാൾ ഓർക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ ഇടക്കെപ്പോഴോ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു ഡാൻസ് ഒത്തിരി ഇഷ്ടമാണെന്നും, അച്ഛന് താല്‍പര്യമില്ലാത്തതു കൊണ്ട് പഠിക്കാൻ വിട്ടില്ലെന്നും. സ്‌കൂളിലും കോളേജിലും ആനുവൽ ഡെയ്ക്കും കോളേജ് ഡേയ്ക്കും എല്ലാം കൂട്ടുകാരുടെ ഒപ്പം ഗ്രൂപ്പ് ഡാൻസിൽ പങ്കെടുക്കുമായിരുന്നു എന്ന്. പഠിക്കാൻ ചേരണം എന്ന് ആഗ്രഹമുണ്ടെന്നും.
പക്ഷേ, പിന്നീട് മോളുടെ വരവും അവളെ വളര്‍ത്തലും, മകന്‍ കൂടി വന്നപ്പോള്‍ അവൾ കൂടുതൽ തിരക്കായി. ഞങ്ങളുടെ എല്ലാ കാര്യങ്ങളും ചെയ്തു തന്ന് അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മാറ്റി വെച്ച് ഞങ്ങൾക്കായി മാത്രം ജീവിച്ചു തീര്‍ത്തു ഇതുവരെ. ഇനി അവൾ ജീവിക്കട്ടെ അവള്‍ക്കിഷ്ടമുള്ളതു പോലെ. ഇനി എന്റെ ജീവിതത്തിലും അവളുടെ ചിലങ്കയുടെ താളം കേള്‍ക്കട്ടെ, അനക്കമില്ലാതെ കിടക്കുന്ന ഞങ്ങളുടെ ഫ്ലാറ്റിൽ നിറയെ അവളുടെ ചിലങ്കകളുടെ താളം ഉയർന്നു കേള്‍ക്കട്ടെ.
മൂന്നു വർഷങ്ങൾക്കപ്പുറം ഒരു സായാഹ്നം.
ഡൽഹിയിൽ റെഡ് ഫോർട്ടിൽ അരങ്ങേറുന്ന ഇന്ത്രപ്രസ്ഥ നൃത്ത മഹോത്സവ് വേദി.
വേദിയെ മുഴുവൻ ഹരം കൊള്ളിച്ചു ചുടുലമായ നൃത്തച്ചുവടുകളോടെ അവൾ പകർന്നാടുകയാണ്, അവളുടെ പാദങ്ങൾ താളത്തിന്റെ പത്തിരുപതു വേഗങ്ങളിൽ ഒരേ തന്മയത്വത്തോടെ സ്വയം മറന്നാടുകയാണ്, ദേവിയും കാളിയുമായി മാറുന്ന അവളുടെ മാസ്മരിക ഭാവങ്ങൾ കാണികളെ കണ്ണെടുപ്പിക്കാതെ അവളിൽ തന്നെ തളച്ചിടും വിധമായിരുന്നു.
അവളുടെ ഓരോ ചുവടുകളിലും കേവലം താളം മാത്രമായിരുന്നില്ല, മറിച്ച് കഥ പറയുകയായിരുന്നു. ഒരു നായികയുടെ സങ്കടം, കന്യകയുടെ ലജ്ജ, കാമുകിയുടെ പ്രണയം, ഭക്തയുടെ സമർപ്പണം അങ്ങനെ എല്ലാം അടങ്ങിയതായിരുന്നു ആ നൃത്തം.
“ഇവരെ പോലുള്ളവരിൽ നൃത്തം വളരുകയല്ല ഇവർ തന്നെയാണ് നൃത്തം.”
മുൻ നിരകളിൽ ഒന്നിൽ ഇരിക്കുന്ന ആ മഹാനായ നൃത്തവര്യന്റെ വാക്കുകൾ കേട്ടപ്പോൾ തൊട്ടു പിറകിലെ സീറ്റിൽ ഇരുന്ന ഒരുവന്റെ മിഴികളാണ് നിറഞ്ഞത്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുക്കുന്ന ആ മഹാ നൃത്തോത്സവത്തിൽ കേരളത്തിൽ നിന്നും പങ്കെടുത്ത നർത്തകിയുടെ ഇന്റർവ്യൂവിനായി കാത്തിരുന്ന ചാനലുകാർ ആ നൃത്തം കഴിഞ്ഞതും വേദിയിൽ നിന്നും ഇറങ്ങി വന്ന മീനാക്ഷിക്ക് അരികിലേക്ക് ഓടിയടുത്തു.
ഒരു ഷാൾ കൂടി പുറമേ ചുറ്റി വിയർപ്പിൽ കുതിർന്നു നിന്ന് കിതക്കുമ്പോഴും അവളുടെ കണ്ണുകളിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു, മിഴികൾ തേടിയത് ആ ഒരുവനെയും.
“മാഡം ഈ പ്രായത്തിലും നിങ്ങൾക്കിത് സാധിച്ചത് എങ്ങനെയാണ്?, നിങ്ങളുടെ വീട്ടുകാർ ആയിരുന്നോ മുഴുവൻ സപ്പോർട്ടും? അതോ നൃത്താദ്ധ്യാപികയോ?, നിങ്ങൾ എങ്ങിനെയാണ് ഇവിടെ വരെയെത്തിയത്? ഇപ്പോൾ എന്തു തോന്നുന്നു?”
മാധ്യമ പ്രവർത്തകരുടെ അനേകം ചോദ്യങ്ങൾക്ക് മുന്നിലും പതറാതെ പുഞ്ചിരിയോടെ അവൾ നിന്നു.
ആ നാലുമുറി ഫ്ലാറ്റിനകത്തു നിന്നും പുറത്തു വിശാലമായൊരു ലോകം നിന്നെ കാത്തു നിൽക്കുന്നുണ്ടെന്നും വേദിയെ എങ്ങനെ അഭിമുഖീകരിക്കണം എന്നുമെല്ലാം എനിക്കു പറഞ്ഞു തന്ന, എന്നെ ഇതുവരെയെത്തിച്ച ആ ഒരുവനിൽ മാത്രം മിഴികൾ ഉടക്കി നിന്നു.
“ഇതുവരെയെത്തിച്ച സർവ്വേശ്വരന് നന്ദി. എന്നെ ഇതുപോലെ അഭ്യസിപ്പിച്ചെടുത്ത ഈ ഒരു വേദി വരെ എത്തിച്ച എന്റെ ഗുരുവിനു പ്രണാമം., എല്ലാത്തിലുമുപരി ഞാനിന്ന് ഇങ്ങനെ നടനമാടിയതിൽ തിരശീലക്കു മറവിൽ പ്രയത്നിച്ചതു മുഴുവൻ എന്റെയെല്ലാമെല്ലാമായ ഭർത്താവാണ്. ഒരു പക്ഷേ, അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാനിന്നിവിടെ ഇങ്ങനെ നിൽക്കുകയില്ലായിരുന്നു. നാല്പത്തിരണ്ടു വയസ്സിൽ എന്നെ നൃത്തം പഠിക്കാൻ കൊണ്ടു ചെന്നാക്കിയതും, അവിടുന്ന് ഇവിടെ എന്റെ ഓരോ ചുവടുകൾക്കുമൊപ്പം എന്നോടൊപ്പം നടന്നതും, തളരാതെ പതറാതെ എന്നെ മുന്നോട്ടു കൊണ്ടുവന്നതും അദ്ദേഹമാണ്. ഈ പുരസ്കാരം ഞാൻ അദ്ദേഹത്തിനു മുന്നിൽ സമർപ്പിക്കുന്നു.”
എല്ലാ ക്യാമറക്കണ്ണുകളും അയാളിലേക്ക് നീണ്ടു
ഈറൻ മിഴികളോടെ നിൽക്കുന്ന അയാളുടെ മുഖത്ത് അപ്പോഴും അതേ പുഞ്ചിരിയും ശാന്തതയുമായിരുന്നു.
അയന…. ✍️

