എനിക്കൊരു കാറ്റാവണം.
കാടും മേടും കടന്നു പൂക്കളെ തഴുകി തലോടി,
അവരുടെ സുഗന്ധവും തേൻ മധുരവും വഹിച്ച് പാറിപ്പറക്കുന്ന കാറ്റ്…
പ്രണയിനിയുടെ ഇടതൂർന്ന മുടിയിഴകളിൽ
അവൾ പോലുമറിയാതെ തഴുകി കടന്നു പോകുന്ന കാറ്റ്…..
ഞാനടുത്തെത്തുമ്പോൾ അവളിൽ പൂക്കളുടെ സുഗന്ധം നിറയണം…
ആ സുഗന്ധത്തിന്റെ ഉന്മാദത്തിലവൾ മതിമറന്ന് നിൽക്കുമ്പോൾ
അവളുടെ പിൻകഴുത്തിലെ നീല ഞരമ്പുകളിൽ
ചുണ്ട് ചേർത്ത് രഹസ്യം പറയണം.
അവളുടെ കാതിൽ തേൻ മധുരമുള്ള ഒരു പാട്ട് മൂളണം…
ഒരായിരം വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന
ആ കണ്ണുകളിലെ തിളക്കമൊരിക്കലും മങ്ങാതെ നോക്കണം…
സ്നേഹ കാമനകളുടെ തേരിലേറി
അവളെയും കൊണ്ട് അപ്പൂപ്പൻ താടിപോലെ പാറിപ്പറക്കണം…….
പ്രണയത്തിൻ്റെ പനിച്ചൂടിൽ അവൾ തളർന്ന് കുളിർന്ന് വിറക്കുമ്പോൾ
എൻ്റെ സ്നേഹത്തിൻ്റെ ചൂട് പുതപ്പായണിയിക്കണം….
അവളുടെ മേൽച്ചുണ്ടിൽ പൊടിഞ്ഞ വിയർപ്പുതുള്ളിയുടെ സൗന്ദര്യമൊന്നും
ലോകത്ത് മറ്റൊന്നിനുമുണ്ടാവില്ല എന്ന് വീണ്ടുമുറപ്പിക്കണം .
എൻ്റെ പെണ്ണെന്ന നീലക്കടമ്പിൻ്റെ ഓരോ ഇലയിലും ഒരു പൂക്കാലം തീർക്കണം..
അവളുടെ സ്‌നേഹത്തിൻ്റെ മുന്നിൽ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ
അവളിലലിഞ്ഞ് എനിക്കില്ലാണ്ടാവണം.

