അടിക്കുമ്പോഴും തുടക്കുമ്പോഴും
അലക്കുമ്പോഴും അരക്കുമ്പോഴും ആലോചിച്ചാലോചിച്ചാണ്
ഒടുവിലവളൊരു കഥ
മെനഞ്ഞുകെട്ടിയത്.
കഥക്കൊടുവിൽ മേൽവിലാസമെഴുതുമ്പോൾ വീട്ടുപേരെഴുതുന്ന നേരം
അവൾക്കാകെ സംശയം!
രണ്ടുണ്ട് വീട്ടുപേര്… അച്ഛന്റെയും ഭർത്താവിന്റെയും…
അച്ഛന്റെ വീട്ടുപേരോർത്തതേ ആങ്ങളമാരും മക്കളും കൂടിയതു പകുത്തെടുത്ത നട്ടുച്ച പകൽ നേരമോർത്തവൾക്കു പൊള്ളി.
ഭർതൃ വീട്ടു പേരെഴുതാനൊരുങ്ങവേ “വന്നുകയറിയവൾ “എന്നൊരു
നീട്ടി തുപ്പൽ ചാറ്റലിൽ അറപ്പോടെ, അമർഷത്തോടെ അവളാ കഥയെടുത്ത് ഉച്ചക്കഞ്ഞി തിളയ്ക്കുന്ന അടുപ്പിലേക്കു പൂഴ്ത്തി, പിന്നെ അലക്കിപ്പിഴിഞ്ഞ തുണികൾ വിരിക്കാനായി കത്തുന്ന വെയിലിലേക്കിറങ്ങിപോയി….