രാവിലെ എണീറ്റയുടനെ വെള്ളവും പഞ്ചസാരയും ചായപ്പൊടിയും അടുപ്പിൽ വെച്ചതിനു ശേഷമാണ്, ഫോണിലെ ആപ്പുകളുമായിട്ടുള്ള ചങ്ങാത്തം. ചില ആപ്പിൽ സഹൃദയമായ Good morning ആണെങ്കിൽ മറ്റു ചിലതിൽ ചില പ്രകോപനങ്ങൾ ആയിരിക്കും. വേറെ ചില ആപ്പിലെ സസ്പെൻസോടു കൂടിയുള്ള രചനയുടെ വായന ഇടയ്ക്കു വെച്ചു നിറുത്താൻ തോന്നാത്തതു കൊണ്ട്, മുഴുവനും വായിച്ചു തീർത്തു വരുമ്പോഴേക്കും ചായപ്പൊടിയും വെള്ളവും പഞ്ചസാരയും തിളച്ചു ഒരു പരുവമായി കാണും. പാലും കൂട്ടി അത് ഊതി കുടിക്കുമ്പോൾ, എന്റെ ഒരു ദിവസം ആരംഭിക്കുകയായി. അത്തരം എന്റെ ചായക്ക് പകരമാണോ ഈ T bag ? ചിക്കാഗോയിലെ എന്റെ ആദ്യത്തെ ചായ !
കെറ്റിലെ തിളപ്പിച്ച വെള്ളവും Tea bag യുമാണ് ഞങ്ങൾ താമസിക്കുന്ന വീട്ടിലുള്ളവരുടെ ചായ. യാത്രകളിൽ ഞാൻ പലപ്പോഴും miss ചെയ്യുന്നതും ചായയാണ്. കിട്ടിയത് ഊതി കുടിക്കുമ്പോൾ, ഏതൊരു അഭിനേതാവിനെയും തോൽപ്പിക്കുന്ന തരത്തിലുള്ള അഭിനയമായിരിക്കും ചില സമയങ്ങളിൽ നമുക്ക് ജീവിതത്തിൽ ചെയ്യേണ്ടി വരുക. എന്നിട്ടും നമുക്കൊന്നും ആരും എന്താണ് അവാർഡുകൾ തരാത്തതെന്ന് ഓർക്കാതിരുന്നില്ല!
രാവിലെ വീട്ടിലെ എല്ലാവരും തിരക്കോടു തിരക്ക്. വീടാണെങ്കിൽ ഏതോ യുദ്ധക്കളത്തിന്റെ പ്രതീതി. ഇന്റർനെറ്റും ഫോണുമായിട്ടുള്ള ആ ബന്ധം കാരണം ഞാൻ എന്റെ ഏകാന്തതയെ ഫലപുഷ്ടമാക്കി. മില്ലേനിയം പാർക്ക് കാണാനാണ് ഇന്ന് പോകുന്നതറിഞ്ഞു. ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ, ഏകദേശം 25 ഏക്കർ വലിപ്പമുള്ള പാർക്ക്. അവിടെ മുഴുവനും നടക്കാനോ, ‘ഉള്ളൊന്നു കാളി’ എന്ന് പറയേണ്ടതില്ലല്ലോ?
‘ front lawn ‘ of downtown Chicago എന്നറിയപ്പെടുന്ന മില്ലേനിയം പാർക്ക്, ഒരു പാർക്ക് എന്നതിലുപരി ചിക്കാഗോയുടെ ജനപ്രീതിയാർജ്ജിച്ച ഒരു പൊതു കലാവേദി എന്നു തന്നെ പറയാം. എന്നാലും ഉത്തരാധുനിക വാസ്തുവിദ്യയുടെ ഒരു ഷോക്കേസ്സ് കൂടിയാണ് ഈ സ്ഥലം. അവിടെ ചെന്നപ്പോൾ,
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായതു കൊണ്ടായിരിക്കാം സഞ്ചാരികളാണ് പാർക്കിൽ എവിടെയും.
The Bean, കാണാൻ സുന്ദരി അടുത്ത് ചെന്നാൽ ‘ ആഹാ’ എന്ന് പറയാതെ വയ്യ. ഫോട്ടോ എടുക്കാമെന്ന് വെച്ചാൽ ഫോട്ടോഗ്രാഫർ ഇല്ലാതെ എന്തു ഫോട്ടോ എന്ന മട്ട്! പയർ വർഗ്ഗത്തിന് സമാനമായ ആകൃതി കാരണമാണ് ഇവിടെയുള്ളവർ ‘ The bean’ എന്ന് വിളിക്കുന്ന ക്ലൗഡ് ഗേറ്റ്. മൂന്നു നിലകളുള്ള പ്രതിഫലന സ്റ്റീലിന്റെ (steel) ന്റെ ശില്പമാണ്. ലോക പ്രശസ്ത കലാകാരന്റെ അമേരിക്കയിലെ ആദ്യത്തെ പൊതു കലാസൃഷ്ടിയാണ്. മിനുസ്സമാർന്ന ആകൃതിയും കണ്ണാടി പോലുള്ള ഉപരിതലവും നഗരത്തിന്റെ സ്കൈലൈൻ ആകാശവും പ്രതിഫലിപ്പിക്കുന്നു. ഏകദേശം 12 അടി പൊക്കമുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശില്പങ്ങളിലൊന്ന്. പതിവു ഫോട്ടോയെടുപ്പ് തുടങ്ങുമ്പോഴാണ് ആ ശില്പത്തിന്റെ കുസൃതി കൂടുതൽ രസകരമായി നമുക്ക് തോന്നുക. കണ്ണാടിയുടെ മുമ്പിൽ നിന്ന് ഫോട്ടോ എടുക്കുന്നതു പോലെ.
168 സ്റ്റെയിൻലെസ് സ്റ്റീൽ പ്ലേറ്റുകൾ ഒന്നിച്ച് വെൽഡ് ചെയ്തെടുത്തത് ആണെന്നാണ് പറയുന്നത്. 2004 നും 2006 ഇടയിൽ നിർമ്മിച്ചതാണ് ഈ ശില്പം.
Crown fountain
സ്പാനിഷ് കലാകാരൻ രൂപകൽപ്പന ചെയ്തിട്ടുള്ള crown fountain, പൊതു കലയുടേയും വീഡിയോ ശില്പത്തിന്റെയും സംവേദനാത്മക സൃഷ്ടിയാണിത്.
പരസ്പരം അഭിമുഖീകരിച്ചിരിക്കുന്ന 50 അടിയോളം ഉയരമുള്ള രണ്ട് ഗ്ലാസ്സ് ടവറുകളിൽ ചിക്കാഗോ പൗരന്മാരുടെ മുഖങ്ങൾ എൽഇഡി സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ടവറിൽ കാണുന്ന മുഖത്തിലെ വായ തുറന്ന് 20 അടി താഴ്ചയിലേക്ക് ഇടയ്ക്കിടെ വെള്ളം ചീറ്റുന്നതാണ്. ആഴം കുറഞ്ഞ ചെറിയ ഒരു കുളമാണ് താഴെ. ഞങ്ങളുടെ യാത്ര ഡിസംബറിൽ ആയതു കൊണ്ട് ആ കാഴ്ച കാണാൻ സാധിച്ചില്ല. വേനൽ കാലത്ത് താപനില ഉയരാൻ തുടങ്ങുമ്പോൾ മനോഹരവും തണുപ്പ് നിലനിറുത്തുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്.
Jay Pritzker Pavillion, അല്ലെങ്കിൽ മ്യൂസിക് പവലിയനാണ് മറ്റൊരാകർഷണം. സിംഫണി ഓർക്കസ്ട്രയുടെയും കോറസിന്റെയും മ്യൂസിക് ഫെസ്റ്റിവലിന്റെയും ആവാസ കേന്ദ്രമാണിത്. 150 അംഗങ്ങളുള്ള ഓർക്കസ്ട്രയും കോറസും ഉൾക്കൊള്ളാൻ കഴിയുന്നതാണ് പ്രധാന വേദി. അതിനായി നൂതനശബ്ദ സംവിധാനത്തെ പിന്തുണക്കുന്ന ഇൻറർ ലോക്കിംഗ് ക്രിസ് ക്രോസ്സിംഗ് സ്റ്റീൽ പൈപ്പുകളുടെ ചട്ടക്കൂട്, indoor concert hall acoustics പിന്തുണക്കുന്നു. ഇതിനോടൊക്കെ താൽപര്യമുള്ള കൂടെയുള്ളവർക്ക് അതിനെയെല്ലാം പ്രശംസിച്ചിട്ടും മതിയായാകാത്തതു പോലെ. ….
എന്നാൽ ഹാരിസ് തിയറ്റർ ഒരു ഇൻഡോർ കലാപരിപാടികളായ നൃത്തം, ബാലെ, ഓപ്പറ – – – – – അതിനെല്ലാം വേദിയൊരുക്കുന്നു.
40 അടി ഉയരമുള്ള റോക്ക് ക്ലൈമ്പിങ് (rock climbing), തുടക്കകാർക്കോ അല്ലെങ്കിൽ സ്‌പൈഡർമാനെ പോലെ കയറി പോകാൻ സാധിക്കുന്നവർക്കോ ആയിട്ടായിരിക്കാം 3 ലെവലുണ്ട്. ഏത് ലെവലാണെങ്കിലും എനിക്ക് ഒരു പോലെ അതിന് മുമ്പിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. എന്നാലും കണ്ടപ്പോൾ പുതുമ തോന്നിയില്ല. ഇവിടെ (ഇന്ത്യ) പലസ്ഥലത്തും കണ്ടിട്ടുണ്ട്.
അതിനേക്കാളും എന്നെ ആകർഷിച്ചത് വർണ്ണാഭമായ പൂന്തോട്ടമായിരുന്നു. പലപ്പോഴും കലണ്ടറിലും പോസ്റ്ററിലും കണ്ടിട്ടുള്ള മനോഹരമായ പുഷ്പങ്ങൾ, നയനമനോഹരം.
അങ്ങനെ പേടിച്ച പോലെയല്ല മിലേനിയം പാർക്ക്, നമ്മളെ പുതിയ ആശയങ്ങളിലേക്കും സാങ്കേതികവിദ്യകളിലേക്കും കൂട്ടി കൊണ്ടുപോകുന്നു.
River walk
Lake Michigan, തല മുഴുവൻ കുലുക്കി നോക്കി. ഇല്ല… ഓർമ്മയില്ല… പഠിച്ചിട്ടില്ല …. സ്കൂളിൽ പഠിച്ചിട്ടിട്ടുണ്ടെങ്കിൽ ചില നേരത്ത് എന്നെപ്പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഓർമ്മയിൽ പൊങ്ങി വരാറുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ തടാകമാണിത്. നീളവും വീതിയും ആഴവും എല്ലാം കൂടി കൂട്ടിവെച്ച് നോക്കുമ്പോൾ ഇതിനെ വേണമെങ്കിൽ വിശാലമായ ഉൾനാടൻ കടൽ എന്നും പറയാമെന്ന് കൂടെയുണ്ടായിരുന്ന അവിടത്തെ ബന്ധു. എന്നാൽ വെള്ളം ശുദ്ധമാണ്. കടലിലെ പോലെ ഉപ്പുരസമില്ല. ഇതിനോട് ചേർന്നുള്ള പൂന്തോട്ടവും സൈക്കിളിനുള്ള പാതയും നടക്കാനുമുള്ള നടപ്പാതയും ജലാശയത്തിലുള്ള ബോട്ട് യാത്രയും മറ്റും ചിക്കാഗോയുടെ ടൂറിസ്സത്തിന്റെ മറ്റൊരാകർഷണമാണെന്ന് നിസ്സംശയം പറയാം. നഗരത്തിലെ ഹൃദയ ഭാഗത്തുള്ള തടാകത്തിലെ നീലയും പച്ചയും കലർന്ന ആ സുന്ദരമായ തടാകം നോക്കി നിന്നപ്പോൾ എനിക്ക് ചിരിയാണ് വന്നത്. കൂട്ടത്തിലുള്ള ബന്ധുക്കളോട് കാര്യം പറയാനും വയ്യ. എന്നാൽ പിന്നെ, 90 കളിൽ ഡൽഹിയിലെ ഒരു കൂട്ടുകാരുടെ വീട്ടിൽ പോകാൻ വഴി പറഞ്ഞു തന്നതാണ് ഓർമ്മ വന്നത്. അന്ന് GPS ഇല്ല. ഒരു ജംക്ഷൻ എത്തുമ്പോൾ ഭയങ്കര നാറ്റം വരും അവിടെ നിന്ന് വലത്തോട്ട് തിരിയുക. ഞങ്ങൾ വരുമ്പോൾ നാറ്റം കാണുമോ എന്ന ആശങ്കക്ക് അദ്ദേഹം പറഞ്ഞത് അവിടെയൊരു കനാൽ ഉണ്ട്. അതാണ് നാറ്റം! പറഞ്ഞത് ശരിയായിരുന്നു ആ നാറ്റം കാരണം വഴി തെറ്റാതെ ഞങ്ങൾ അവരുടെ വീടെത്തി.
എല്ലാത്തരം ആകൃതിയിലും ഭാവത്തിലുമുള്ള കെട്ടിടങ്ങളുടെ വാസ്തുവിദ്യാ അത്ഭുതകരമാണ്. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ എട്ട് കെട്ടിടങ്ങളിൽ നാലെണ്ണം ഇവിടെയുണ്ട്. അമ്പതിലധികം കെട്ടിടങ്ങളുടെ ഉയരം 163 മീറ്റർ ഉയരത്തിലാണെന്നാണ് പറയുന്നത്. ഇവിടത്തെ ഏറ്റവും പഴയ അംബരചുംബിയായ (skyscraper) കെട്ടിടം, Manhattan building, 16 നിലയുള്ള ഈ കെട്ടിടം പണിതിരിക്കുന്നത് 1889 to 1891 യിലാണ്. ഇപ്പോഴത്തെ പേരു കേട്ട ‘ Willis Tower’ ആണെങ്കിൽ 108 നിലകളുള്ള 442 മീറ്റർ പൊക്കമുള്ളതാണ്. നമ്മുടെ അമേരിക്കൻ പ്രസിഡന്റായ ശ്രീ. Trump ന്റെ ഉടമസ്ഥയിലുള്ള കെട്ടിടവും ഇവിടെ ഉണ്ട്. 98 നിലകളുള്ള ഈ കെട്ടിടം ഏകദേശം 423 മീറ്റർ ഉയരത്തിലാണ്. ഇതെല്ലാം നോക്കി കഴുത്ത് ഉളുക്കണമെന്നില്ല. തടാകത്തിലൂടെ ഇത്തരം കാഴ്ചകൾ കണ്ടു കൊണ്ട് ബോട്ട് സവാരിയും നടത്താവുന്നതാണ്. രാത്രികാലങ്ങളിൽ നിയോൺ ബൾബുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ആ കാഴ്ച അതിമനോഹരമെന്ന് കണ്ടവർ. ഞങ്ങളുടെ സമയക്കുറവും തണുപ്പും കാരണം പകൽ തന്നെ കണ്ടു തീർക്കേണ്ടി വന്നു. ആ കാഴ്ചകളും അവിസ്മരണീയമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോഴാണ് പ്രകൃതി വിഭവങ്ങൾക്ക് അവർ എത്ര മാത്രം പ്രാധാന്യം കൊടുക്കുന്നു എന്ന് ശ്രദ്ധിക്കുന്നത്. അവയെല്ലാം സംരക്ഷിച്ചും മനോഹരമാക്കിയും കൂടുതൽ സുന്ദരിയാക്കുന്നു. നമ്മളോ?
തടാകത്തിന്റെ തീരത്തായതുകൊണ്ടായിരിക്കാം തണുത്ത കാറ്റു കാരണം windy city എന്നും ഈ നഗരത്തിന് പേരുണ്ട്. അതുകൊണ്ടു തന്നെ വേനൽക്കാല റിസോർട്ടായി കണക്കാക്കപ്പെട്ടിരിക്കുന്നു. വലിയ നഗരങ്ങളിൽ, വേഗതയേറിയ ശരാശരി കാറ്റിന്റെ വേഗതയിൽ ചിക്കാഗോ പന്ത്രണ്ടാം സ്ഥാനത്താണെന്നാണ് ഗൂഗിൾ പറയുന്നത്.
അതല്ല Windy city എന്നത് അവിടെയുള്ള താമസക്കാരുടെയും രാഷ്ട്രീയക്കാരുടെയും പൊങ്ങച്ചത്തെ പരാമർശിച്ചു കൊണ്ടാണ് ഇങ്ങനെയുള്ള വിളിപ്പേര് വന്നതെന്ന പിന്നാമ്പുറ കഥയുമുണ്ട്.
എന്തായാലും യാത്രയുടെ പല സമയത്തും തണുപ്പും അതിശക്തമായ കാറ്റും ഞങ്ങളെ ശരിക്കും കഷ്ടപ്പെടുത്തി. ബോറടിക്കുന്ന ദൈനംദിന ജീവിതത്തിൽ നിന്ന് മാറ്റം വേണമെന്ന ശാഠ്യത്തോടെയാണെന്ന് തോന്നുന്നു കാറ്റ്.
കൂട്ട മണി മുഴുങ്ങുന്നതിന് മുൻമ്പെ വീട്ടിൽ പോകാൻ തയ്യാറാകുന്ന അവസാനത്തെ പഠന സമയം, പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന കലാലയങ്ങളിൽ ആൺകുട്ടികളുടെ തല കാണുമ്പോൾ, ഉറക്കം തൂങ്ങിയിരുന്നവർ സടകുടഞ്ഞെഴുന്നേറ്റ് അത് സമരമല്ലേ …… അങ്ങനെ ഒരുപാട് മനോഹരമായ ഓർമ്മകൾ മനസ്സിൽ അയവിറക്കി കൊണ്ടാണ് അവിടുത്തെ യൂണിവേഴ്സിറ്റി ക്യാംപസ് കാണാൻ പോയത്. അമേരിക്കയിൽ സ്കൂൾ വിദ്യാഭ്യാസം സൗജന്യമാണ്. അതു കഴിയുന്നതോടെ പല കുട്ടികളും പഠനം നിർത്തുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വരുന്നവർ വലിയൊരു ഭാഗം ഇന്റർനാഷണൽ സ്റ്റുഡൻസും പഠിച്ച് രക്ഷപ്പെടാനായി സ്വയം സമ്പാദിച്ച് അല്ലെങ്കിൽ ലോണെടുത്ത് പഠിക്കാനായി വരുന്ന ഇവിടുത്തെ പ്രാദേശിക വിദ്യാർത്ഥികളുമാണ്. അതുകൊണ്ടായിരിക്കാം കണ്ടവരിൽ മിക്കവരും ഫോണിലും ലാപ്പ് ടോപ്പിലും സീരിയസ്സായി മുഖം പൂഴ്ത്തി ഇരിപ്പുണ്ട്. ജോലി, ഭാവി ജീവിതം അതൊക്കെയായിരിക്കാം അവരുടെ മനസ്സിൽ.
ഓർമകളുടെ വർണ്ണങ്ങളുടെ സ്വപ്നങ്ങളുടെയൊക്കെ ഒരു കാലം ഇവിടെത്തെ ഈ കലാലയത്തിൽ നിന്ന് വരുന്നവർക്ക് ഓർക്കാൻ കാണുമോ?
എന്നാലും സന്ദർശകരായി വന്നവരെ നിരാശയിലാക്കണ്ട എന്ന് വിചാരിച്ചിട്ടാവും ഗോതിക് വാസ്തുവിദ്യയുള്ള കെട്ടിടങ്ങളും ക്യാമ്പസ്സിലെ ചില മ്യൂസിയങ്ങളും നമുക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു. പള്ളികളിലാണ് സാധാരണയായി ഇത്തരം വാസ്തുവിദ്യ ഞാൻ കണ്ടിട്ടുള്ളത്
Zoo, Aquarium, Planetarium….. അവിടത്തെ കാഴ്ചകൾ തീരുന്നില്ല. എന്നാലും ഞങ്ങൾക്ക് ചിക്കാഗോ യോട് യാത്ര പറയാറായിരിക്കുന്നു.
ഓരോ യാത്രകളും അവിസ്മരണീയമാക്കുന്നത് ഓരോ അനുഭവങ്ങളാണല്ലോ. ചിക്കാഗോയിലും അതിനു മാറ്റം വരുത്തിയില്ല.

