- കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ, കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ ക്ഷേത്ര നട തുറന്നിരിക്കുന്നു.
ദ്രാവിഡക്ഷേത്രം ആയിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദേശത്തുനിന്നും ഭക്തർ സംഘം ചേർന്ന് വന്നുചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും വീടിൻ്റെ മച്ചകത്തും പൂജാമുറിയിലും മറ്റും ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടെ പ്രത്യേക പൂജകൾ നടത്തിയതിനുശേഷം ആണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി, ഭഗവതിയുടെ വാളും ചിലമ്പും എടുത്തുകൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഭഗവതിയെപ്പോലെ മനോഹരമായി ചെമ്പട്ടു അണിഞ്ഞു വാളും ചിലമ്പും ധരിച്ചു ചിലപ്പോൾ പൂമാലകളും അണിഞ്ഞാവും കോമരങ്ങൾ പലരും എത്തിച്ചേരുക
ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗിക ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ആചാരം അടുത്ത കാലം വരെ നിലനിന്നിരുന്നു. ഇത് ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബൗദ്ധരേ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും ശാക്തേയ ആചാരത്തിലെ പഞ്ചമ കാരപ്പൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപ്പാട്ട് പാടിയിരുന്നതെന്നും രണ്ട് അഭിപ്രായമുണ്ട്. എന്നിരുന്നാലും രതിയും ഊർവ്വരതയും മാതൃദൈവാരാധനയും ദൈവികമായി കണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണിയെന്നു കൂടി കണക്കാക്കപ്പെടുന്നു. ദ്രാവിഡർ ആയിരുന്നു അമ്മ ദൈവത്തെ ആദ്യമായി ആരാധിച്ചിരുന്നത്. ഊർവ്വരത, മണ്ണിൻ്റെ ഫലഭൂയിഷ്ഠത, കാർഷികസമൃദ്ധി, യുദ്ധവിജയം, പ്രകൃതി തുടങ്ങിയവ മാതൃദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു.
ആദ്യകാലത്ത് ദ്രാവിഡ ജനത തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുടെ പങ്കു സമർപ്പിച്ചുകൊണ്ട് ജീവിത പ്രാരാബ്ധങ്ങൾ രോഷത്തോടെ പാടി ദേവിയെ ആരാധിച്ചിരുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീ സ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഉത്സവം എന്നും നിരപരാധിയായ തൻ്റെ ഭർത്താവിനെ വധിച്ചതിൽ സംഹാരരുദ്രയായി മധുരനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും വിശ്വസിക്കപ്പെടുന്നു.
തിരുവോണം നാളിൽ മലബാറിലെ തച്ചോളി വീട്ടുകാരുടെ കോഴിക്കല്ല് മൂടൽ ചടങ്ങാണ് പ്രധാനം. കോഴിക്കല്ലിൽ ചുവന്ന പട്ടുവിരിച്ച് പൂവൻകോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. അതോടെ ദേവിയും ദാരികനും തമ്മിൽ യുദ്ധം തുടങ്ങുന്നു എന്നാണ് വിശ്വാസം. തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടൻമാർ കൂട്ടമായി എത്തി തുടങ്ങുന്നു. അവർ തങ്ങളുടെ അവകാശ തറകളിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു.
ആറാമത്തേ ദിവസം രേവതിനാളിൽ കളമെഴുത്തുപാട്ടും വിളക്കും ആണ് ചടങ്ങുകൾ. രേവതി ദിവസം ഭദ്രകാളി, ദാരികനെ വധിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. രേവതി സന്ധ്യയ്ക്ക് കാളി, ദാരികനിൽ നേടിയ വിജയം അറിയിച്ചുകൊണ്ട് രേവതി വിളക്ക് തെളിയുന്നു. ആയിരക്കണക്കിന് ഭക്തർ രേവതി ദിവസം ദർശനത്തിനായി എത്തിച്ചേരുന്നു
പിറ്റേന്ന് ഏഴാം ദിവസം അശ്വതി നാളിൽ ഉച്ചയ്ക്ക് 12 മണിയോടെ കൊടുങ്ങല്ലൂർ തമ്പുരാന്റെ നേതൃത്വത്തിൽ വടക്കേനട അടച്ചുപൂട്ടി രഹസ്യ പൂജയായ തൃച്ചന്ദന ചാർത്ത്നടത്തുന്നു. ഈ സമയത്ത് കോമരക്കൂട്ടങ്ങളും ഭക്തരും പുറത്ത് ഭഗവതി സ്തുതികൾ പാടി നൃത്തം ചെയ്യുന്നു പൂജ പൂർത്തിയാക്കി കോയ്മ പട്ടു കുട ഉയർത്തുന്നതോടെ കാവുതീണ്ടൽ ആരംഭിക്കുന്നു. ഏകദേശം നാലുമണി കഴിഞ്ഞാവും ചടങ്ങ് നടക്കുക. ഈ സമയത്ത് കോമരങ്ങളും ഭക്തരും മുളന്തണ്ട് കൊണ്ട് ക്ഷേത്രത്തിൻ്റെ ചെമ്പോല തകിടുകളിൽ അടിച്ചു മൂന്ന് തവണ പ്രദർശനം ചെയ്യുന്നു താനാരോ തന്നാരോ അമ്മേ നാരായണ ചേർന്ന ഭഗവതി സ്തുതികൾ പാടുന്നു.
കോഴി കല്ല് മൂടുന്ന ദിവസമായ തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തർ കൂട്ടമായി എത്തി തുടങ്ങുന്നു. അവർ തങ്ങളുടെ അവകാശ തറകളിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു. കോഴിക്കല്ലിൽ ചെമ്പട്ട് വിരിക്കൽ, കോഴിയെ നടയ്ക്കൽ വയ്ക്കൽ, വാളും ചിലമ്പും സമർപ്പണം, രോഗശാന്തിക്കായി മഞ്ഞളും കുരുമുളകും സമർപ്പണം, ശ്വാസകോശ രോഗങ്ങൾ അകലാൻ തവിടു മുത്തിക്ക് തവിട് അഭിഷേകം, കാവുതീണ്ടലിനെ തുടർന്നുള്ള ഏഴു നാൾ ക്ഷേത്രനട അടച്ചിടുന്നു ഈ ദിവസങ്ങളിൽ പള്ളിമാടത്തിൽ ആവാഹിച്ചിരുത്തുന്ന ഭഗവതിക്ക് മുന്നിൽ ഭക്തർക്ക് വഴിപാടുകൾ സമർപ്പിക്കാം പിന്നീട് പൂയം നാളിലേ നട തുറക്കൂ. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് ഇത്.
ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു മൃഗബലി നിരോധിച്ചത് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. കോഴിക്കല്ല് മൂടിയാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടിവഴിപാട് നിർത്തി വയ്ക്കുന്നു. പിന്നീട് നട തുറപ്പിനു ശേഷമേ വീണ്ടും വെടിവഴിപാട് നടത്തൂ
ഇത്തവണത്തെ മാർച്ച് 22 മീനം 8 ഞായറാഴ്ചയാണ് മീനഭരണി , ഭക്തരെ വരവേൽക്കാൻ കൊടുങ്ങല്ലൂർ ഒരുങ്ങുകയാണ്… അനുഗ്രഹിക്കാൻ ജഗദംബയും… 🙏🙏🙏
<!– wp:paragraph –>
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
<!– /wp:paragraph –>


4 Comments
അറിയില്ലായിരുന്നു ഈ കഥ
അനുഭവങ്ങളും, പഴമക്കാർ പറയുന്ന കഥകളും ഒത്തിരി ഉണ്ട് പറഞ്ഞാലും കേട്ടാലും മതി വരാത്തവ !!!
നല്ല അറിവുകൾ 👌❤️
ഒരു പാടു വർഷം മുമ്പ് ദേവിയെ തൊഴാൻ വന്നിട്ടുണ്ട്.🙏
വരുന്നുണ്ടോ ? ദേവിയെ കാണാൻ 💕💕