പ്രസംഗത്തിൻ്റെ അവസാനമിനുക്കുപണിയിലായിരുന്നു അനുപമ. ഒടുവിൽ ഒരു ചോദ്യോത്തര സെഷൻ കൂടിയുണ്ടെന്ന് സംഘാടകർ പറഞ്ഞിരുന്നു. വിഷയം നന്നായി അരച്ചുകലക്കിക്കുടിച്ചേ പറ്റൂ. വ്യക്തമായ ഉത്തരങ്ങൾ കൊടുത്തില്ലെങ്കിൽ അതു തൻ്റെ ഇമേജിനെയാണ് ബാധിക്കുക.
പുറകിലൊരു നിഴൽ കണ്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. സഹായിയായ ലീലാമ്മയാണ്. അനുപമ ചോദ്യഭാവത്തിൽ നോക്കി.
“കുഞ്ഞേ മോൾക്ക് നല്ല ചൂടുണ്ട്. ഒന്നും കഴിച്ചുമില്ല”
“എങ്ങനെയെങ്കിലും ഒരു ഗ്ലാസ് പാലും ഒരു പാരാഅസറ്റമോൾ ടാബ്‌ലറ്റുംകൊടുക്ക്.
രാവിലെയാവുമ്പോൾ മാറിക്കോളും.”
“അമ്മയെക്കാണണമെന്നു പറഞ്ഞു കരച്ചിലാണ് ”
ലീലാമ്മ മടിച്ചു മടിച്ചാണു പറഞ്ഞത്.
അനുപമ രൂക്ഷമായി ലീലാമ്മയെ നോക്കി.
” ഞാനൊരു ജോലിയിലാണെന്നു കാണുന്നില്ലേ? പറഞ്ഞതനുസരിക്കാൻ നോക്ക് ”
ലീലാമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.
പുറത്ത് കാർ നിർത്തുന്ന ശബ്ദം. പ്രകാശ് വന്നതാവും.അനുപമ വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു.
എന്നത്തെയും പോലെ രാത്രി വളരെ വൈകിയാണവൾ ബഡ്റൂമിലേക്കു ചെന്നത്. പ്രകാശും മോളും ഉറങ്ങിക്കഴിഞ്ഞു.
രാവിലെ ഒരു കപ്പ് ബ്ലാക്ക് കോഫിയുമായി അനുപമ വരാന്തയിലേക്കിറങ്ങി. മോളെ മടിയിൽ വെച്ച് ചാരുകസേരയിലിരിക്കുന്ന പ്രകാശിനെ കടന്ന് അവൾ മുറ്റത്തേക്കിറങ്ങി.
. “അമ്മാ”തൻ്റെ നേരെ കൈ നീട്ടിയ അഞ്ചുവയസ്സുകാരിക്ക് ഒരു ഹായ് പറഞ്ഞ് അനുപമ ഓർക്കിഡുകളുടെ അടുത്തേക്കു തിരിഞ്ഞു.
“അമ്മയ്ക്കു എപ്പോഴും തിരക്കാണു മോളേ”
പ്രകാശാണു പറഞ്ഞത്.
“അതേ എനിക്കിന്നൊരു ഫംഗ്ഷനുണ്ട്. ”
“നിനക്കെന്നാണു പരിപാടികളില്ലാത്തത് ?പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് അഹങ്കരിക്കുന്ന നിനക്ക് ഞാനും മോളും ആരുമല്ല . നീയെന്നാണ് ഇങ്ങനെയായത് അനൂ?”
” തർക്കിക്കാൻ എനിക്കു സമയവും താല്പര്യവുമില്ല പ്രകാശ്. എനിക്കെൻ്റെ പാഷനാണു വലുത്. നിങ്ങൾ അസൂയ കൊണ്ട് എന്തൊക്കെയോ പറയുന്നു.”
എന്തോ പറയാൻ വന്ന പ്രകാശ് മകളുടെ മുഖത്തേക്കൊന്നു നോക്കി. അവളുമായി അകത്തേക്കു പോയി.
“കുഞ്ഞേ ഫോൺ” ലീലാമ്മയുടെ കൈയിൽ നിന്നു അനുപമ ഫോൺ വാങ്ങി. സംഘാടനസമിതിയുടെ സെക്രട്ടറിയാണ്. 10 മണിയ്ക്കു തന്നെ എത്തിക്കൊള്ളാമെന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്തു. മേശപ്പുറത്തിരുന്ന പത്രമെടുത്തു നിവർത്തി. ഇന്നത്തെ പരിപാടികളിൽ വന്നിട്ടുണ്ട്. അപ്പോഴാണ് പത്രത്തോടൊപ്പം വന്ന നോട്ടീസ് അവളുടെ ശ്രദ്ധയിൽപ്പെട്ടത്.
ആഹാ കൊള്ളാമല്ലോ.
‘പ്രശസ്ത നോവലിസ്റ്റും സ്ത്രീവിമോചന വേദിയുടെ കരുത്തുറ്റ വക്താവുമായ ശ്രീമതി അനുപമാ പ്രകാശ് ‘സ്നേഹത്തിൻ്റെ ഭാഷ ‘എന്ന വിഷയത്തിൽ നിങ്ങളുമായി സംവദിക്കുന്നു.’
” ഇന്നു ഞായറാഴ്ചയല്ലേ ഞാനൊന്നു വീട്ടിൽ പോയിട്ടു വരട്ടെ.”
ലീലാമ്മയാണ്.
“അതു പറ്റില്ല. എനിക്കു ടൗൺ ഹാളിലൊരു മീറ്റിംഗുണ്ട് ”
കൃത്യം 9.45 നു തന്നെ അനുപമ ടൗൺ ഹാളിലെത്തി. തിങ്ങി നിറഞ്ഞ ഓഡിറ്റോറിയം അവളിൽ സംതൃപ്തി നിറച്ചു
ഔപചാരികതകൾക്കു ശേഷം അവതാരകൻ അനുപമയെ പ്രസംഗത്തിനായി ക്ഷണിച്ചു. ഇളം ചുവപ്പു സാരിയിൽ അവൾ അതിമനോഹരിയായി കാണപ്പെട്ടു. അനുപമ പതുക്കെ നടന്നു മൈക്കിനടുത്തെത്തിയപ്പോഴേക്കും സദസ്സിൽ നിന്ന് നിർത്താതെ കരഘോഷമുയർന്നു. അവൾ തൻ്റെ പ്രസംഗത്തിലേക്കു കടന്നു.
ഈ ഭൂമിയിലുള്ള സകലചരാചരങ്ങളും സ്നേഹത്തിൻ്റെ അദൃശ്യമായ നൂലിഴകളാൽ ബന്ധിക്കപ്പെട്ടവരാണ്. സ്നേഹം എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ആശയവിനിമയത്തിനു വേണ്ടി ഭാഷകൾ ഉപയോഗിക്കുന്നതു പോലെ സ്നേഹത്തിനും ഒരു ഭാഷയുണ്ടോ?
സ്നേഹത്തിൻ്റെ ഭാഷ അല്ലെങ്കിൽ പ്രണയത്തിൻ്റെ ഭാഷ അതേതു ഭാഷ?
ജനനം മുതൽ നാം വിവിധ ഭാഷകൾ പഠിക്കുകയാണ്. ആദ്യം നാവിലൂറുന്ന മാതൃഭാഷയിൽ തുടങ്ങി എത്രയെത്ര ഭാഷകൾ നാം സ്വായത്തമാക്കുന്നു. ഇതിലെവിടെയെങ്കിലും ഈ സ്നേഹത്തിൻ്റെ ഭാഷ പഠിക്കുന്നുണ്ടോ? ഒന്നു ചിന്തിച്ചു നോക്കൂ.
ആധുനികബന്ധങ്ങളിൽ ഈ ഭാഷ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നു പറയുന്നതെന്തുകൊണ്ടാണെന്ന് നിങ്ങളിലാരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
മനുഷ്യ ബന്ധങ്ങളുടെ ചിത്രത്തുന്നലുകളിൽ സ്നേഹം നൽകുന്നതും സ്വീകരിക്കുന്നതുമായ എല്ലാ വഴികളും മനസ്സിലാക്കുന്നത് എത്ര പ്രയോജനകരമാണെന്ന് നാം അറിയാനിരിക്കുന്നതേയുള്ളു.
‘ ഈ ഭാഷ വെറും സ്നേഹപ്രകടനങ്ങൾ മാത്രമല്ല ശക്തവും സ്ഥിരവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ കൂടിയാണ്.
1992 ൽ കൗൺസിലറും അമേരിക്കൻ എഴുത്തുകാരനുമായ ഡോ. ഗാരി ചാപ്മാൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായ
‘ദ ഫൈവ് ലവ് ലാംഗ്വേജസ്, ദ സീക്രട്ട് ടു ലവ് ദാറ്റ് ലാസ്റ്റ്സ് ‘
എന്നതിലൂടെയാണ് ഈ ആശയം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.
ഈ പുസ്തകത്തിൽ ചാപ്മാൻ സ്നേഹത്തിൻ്റെ അഞ്ചു പ്രധാന ഭാഷകളും ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അവ എങ്ങനെ സഹായകരമാണെന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
എന്നാൽ ഇങ്ങനെയൊരു പുസ്തകം വായിച്ചു സ്നേഹത്തിൻ്റെ ഭാഷകൾ പഠിച്ച് ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാമെന്നു കരുതിയാൽ അതൊരു വ്യാമോഹമാണെന്നേ ഞാൻ പറയൂ.
സ്നേഹത്തിൻ്റെ ഈ അഞ്ചു ഭാഷകൾ ഏതൊക്കെയാണെന്ന് നമുക്കൊന്നു നോക്കിയാലോ.
അനുപമ ഹാളിലൂടെ കണ്ണോടിച്ചു. മിക്കവാറും എല്ലാ കസേരകളും നിറഞ്ഞിരിക്കുന്നു. ബാൽക്കണിയിലിരിക്കുന്നവരെ കാണാൻ പറ്റുന്നില്ല. അവിടെയും നിറയെ ആളുണ്ടാവുമെന്ന് അവളുടെ മനസ്സു പറഞ്ഞു.
എന്നാൽ ഓഡിറ്റോറിയത്തിൻ്റെ ആരും കാണാത്തൊരു കോണിലിരുന്ന പ്രകാശിനേയും മോളേയും അനുപമ കണ്ടില്ല.
അഭിമാനത്തോടെ അവൾ തൻ്റെ പ്രസംഗം തുടർന്നു.
കേവലം പ്രണയം അഥവാ പങ്കാളിയോടുള്ള സ്നേഹം മാത്രമല്ല ഞാനിവിടെ പറയാനാഗ്രഹിക്കുന്നത്. മറിച്ച് പങ്കാളിയോട്, മക്കളോട്, സഹോദരങ്ങളോട്, മാതാപിതാക്കളോട്, സുഹൃത്തുക്കളോട് എന്നു വേണ്ട നമുക്കു ചുറ്റുമുള്ള അല്ലെങ്കിൽ നമ്മോടു ചേർന്നുനിൽക്കുന്ന ഓരോ വ്യക്തിയോടുമുള്ള സ്നേഹം നാം പ്രകടിപ്പിക്കേണ്ട ഭാഷയേക്കുറിച്ചാണ്.
ജീവിതയാത്രയിൽ നമ്മുടെ ബന്ധങ്ങൾ ബലമേറിയ തൂണുകളായി നിലകൊള്ളുന്നു. നമ്മുടെ ഓരോ കാൽവെയ്പിലും പിന്തുണയും സന്തോഷവും സൗഹൃദവും നൽകുന്നു. എന്നാൽ ആധുനിക ജീവിതത്തിൻ്റെ സങ്കീർണ്ണതകളിലൂടെ നാം സഞ്ചരിക്കുമ്പോൾ പല സമ്മർദ്ദങ്ങളുടേയും സ്വാധീനങ്ങളുണ്ടാവാം. അവ ഈ ബന്ധങ്ങളുടെ തീവ്രതയിലും ഗുണനിലവാരത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കിയേക്കാം
ഇവിടെയാണ് സ്നേഹത്തിനുമൊരു ഭാഷ വേണം എന്ന സത്യം നാം മനസ്സിലാക്കേണ്ടത്. സ്നേഹം പ്രകടിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള അഞ്ച് സവിശേഷ ഭാഷകൾ ഏതൊക്കെയാണ്?
സദസ്സിൽ ചെറിയ മർമരങ്ങളുയർന്നു. അനുപമ ഒരു പുഞ്ചിരിയോടെ തൻ്റെ പ്രഭാഷണം തുടർന്നു.
സ്നേഹം സ്ഥിരീകരിക്കുന്ന വാക്കുകൾ, ശാരീരികസ്പർശം, ഗുണനിലവാരമുള്ള സമയം, സമ്മാനങ്ങൾ നൽകൽ,സേവന പ്രവൃത്തികൾ എന്നെല്ലാം പറയുമ്പോൾ എന്തൊക്കെയാണ് നാം മനസ്സിലാക്കേണ്ടത്?
സ്നേഹം മനസ്സിലുണ്ടായാൽപ്പോരേ എന്തിനാണത് കൊട്ടിഘോഷിക്കുന്നത് എന്ന ചിന്താഗതിയുമായി ജീവിക്കുന്ന വളരെയേറെപ്പേരെ നമുക്കു കാണാൻ കഴിയും. എന്നാൽ അതല്ല ശരി എന്നു നാമറിയണം.
വാക്കുകൾക്കു വല്ലാത്ത ശക്തിയുണ്ട്. സ്നേഹത്തിൻ്റെ വാക്കാലുള്ള പ്രകടനങ്ങളാണ് പലരുടേയും ഹൃദയം നിറയ്ക്കുന്നത്. അഭിനന്ദനങ്ങൾ, പ്രോത്സാഹനവാക്കുകൾ, വാത്സല്യത്തിൻ്റെ തേൻമൊഴികൾ,നന്ദി പറച്ചിലുകൾ, വാക്കാലുള്ള അംഗീകാരങ്ങൾ തുടങ്ങിയവ എത്ര ആഴത്തിലാണ് സ്നേഹബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?
അതുകൊണ്ട് എപ്പോഴും നിങ്ങളുടെ സ്നേഹം തുറന്നു പ്രകടിപ്പിക്കുക. സ്നേഹം തുളുമ്പുന്ന വാക്കുകൾ നമുക്ക് മാസ്മരികമായ അനുഭൂതിയാണു നൽകുന്നത്.
“ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു” എന്നെല്ലാം മക്കളോടോ പങ്കാളിയോടോ പറയാൻ എന്തിനാണ് നിങ്ങൾ മടിച്ചു നിൽക്കുന്നത്?
ഹാളിലാകെ നിറഞ്ഞ കൈയടിമുഴങ്ങി. എല്ലാവരും തൻ്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിക്കുന്നു എന്ന അറിവ് അനുപമയിൽ ആവേശമുണർത്തി. അവൾ അടുത്ത പോയിൻ്റിലേക്കു കടന്നു.
കാണുമ്പോൾ ഒരാലിംഗനമോ കൈയിലോ തോളിലോ മൃദുവായൊരു സ്പർശമോ കൊതിക്കാത്തവർ കുറവായിരിക്കും. സ്നേഹഭാഷയിൽ സ്പർശനത്തിനുള്ള പ്രാധാന്യം എങ്ങനെയാണ് പറഞ്ഞറിയിക്കാൻ കഴിയുക?
ഈ ഭാഷ അടുപ്പത്തേക്കുറിച്ചു മാത്രമല്ല, സുരക്ഷിതത്വവും ആശ്വാസവും അനുഭവിക്കുന്നതിനെക്കുറിച്ചു കൂടിയാണ്. സ്പർശനം എന്ന അനുഭൂതി അനുഭവിക്കാൻ പറ്റാഞ്ഞൊരു കാലം നമ്മുടെയെല്ലാം ജീവിതത്തിലുണ്ടായി. ഏതാണത്?
“കോവിഡ് ……കോവിഡ് ”
പ്രേക്ഷകർ ഉച്ചത്തിൽ പറഞ്ഞു.
അതേ എന്നാൽ ആ കാലം കടന്നുപോയി. മക്കളെ ഒന്നു കെട്ടിപ്പിടിക്കാൻ മറക്കാതിരിക്കുക. പങ്കാളിയെ തോളിലൂടെ കൈയിട്ട് ഒന്നു ചേർത്തു നിർത്തുക, സുഹൃത്തുക്കളുടെ കൈത്തലങ്ങളിൽ ഒന്നമർത്തിപ്പിടിക്കുക. ഇതെല്ലാം ചെയ്യാൻ നിങ്ങൾക്കാവും എനിക്കുറപ്പുണ്ട്.
നാം സ്നേഹിക്കുന്നവർക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ധനം ഏതാണെന്നറിയാമോ? അതാണ് നമ്മുടെ സമയം.
ഇന്നത്തെ ലോകത്ത് ഏറ്റവും വിലപ്പെട്ട വിഭവം സമയം തന്നെയാണ്. ഓരോദിവസവും നമുക്കു ദാനമായി കിട്ടുന്ന 24 മണിക്കൂർ സമയം എങ്ങനെയാണ് നിങ്ങൾ ചെലവഴിക്കുന്നത്? ക്വാളിറ്റി ടൈം അഥവാ ഗുണമേന്മയുള്ള സമയം എന്നു പറഞ്ഞാലെന്താണ്?
സ്നേഹബന്ധങ്ങളുടെ കെട്ടുറപ്പിനായി നമ്മുടെ സമയത്തെ പ്രയോജനപ്പെടുത്തണം. ഒരുമിച്ചിരുന്നു ടി.വി കാണാനോ പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ മിനക്കെടാത്ത എത്രയോ പേർ നിങ്ങളുടെ കൂട്ടത്തിലുണ്ടാവും.
നമ്മുടെ കുഞ്ഞുങ്ങളോടൊപ്പവും പങ്കാളിയോടൊപ്പവും കുറച്ചു സമയം ചെലവഴിക്കാൻ നാമെന്തിനാണു വിമുഖത കാട്ടുന്നത്?
പലപ്പോഴും ക്വാളിറ്റി ടൈം ഒരാളിൻ്റെ ഹൃദയത്തിൻ്റെ താക്കോലാണ്. ഇതിലൂടെ, ഒരുമിച്ചായിരിക്കുക എന്നതു മാത്രമല്ല, അർത്ഥവത്തായ സംഭാഷണങ്ങളിലൂടെയും സന്തോഷം നൽകുന്ന കാര്യങ്ങൾ പങ്കിടുന്നതിലൂടെയും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക കൂടിയാണ് നാം ചെയ്യുന്നത്.
ഇന്നെല്ലാവർക്കും തിരക്കാണ്. തിരക്കിട്ട് നിങ്ങൾ എങ്ങോട്ടേക്കാണ് ഓടിക്കൊണ്ടിരിക്കുന്നത് ? എല്ലാ ജോലിത്തിരക്കുകളുടെയുമിടയിൽ അല്പ സമയം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവെയ്ക്കൂ. നിങ്ങളവരെ സ്നേഹിക്കുന്നുവെന്നവരറിയട്ടെ.
ഇന്ന് ബന്ധങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ആശയവിനിമയം മുഖാമുഖമുള്ള ഇടപെടലുകളെ വല്ലാതെ പിന്നോട്ടു വലിക്കുന്നില്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?
ഈ സമയത്ത് നമുക്കു മറ്റൊരു സ്നേഹഭാഷ പരീക്ഷിച്ചാലോ?
സമ്മാനങ്ങൾ കൊടുക്കലും സ്വീകരിക്കലുമാണത്. ഒരു സമ്മാനം എന്നു പറയുമ്പോൾ അതിൻ്റെ ഭൗതികമായ വിലയേക്കുറിച്ചല്ല മറിച്ച് അതിനു പിന്നിലുള്ള ചേതോവികാരത്തേക്കുറിച്ചാണ് നാം ബോധവാന്മാരാകേണ്ടത്. നന്നായി തെരഞ്ഞെടുത്ത ഒരു സമ്മാനം ആ ബന്ധം എത്ര മാത്രം വിലമതിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ആ സമ്മാനങ്ങൾ സ്നേഹത്തിൻ്റെ പ്രതീകമായി അമൂല്യമായി സൂക്ഷിക്കപ്പെടുന്നു.
കുട്ടിക്കാലത്തു ലഭിച്ച എത്രയെത്ര സമ്മാനങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നവരില്ലേ? അവയിൽ പലതും നിസ്സാരങ്ങളാണെന്നു മററുള്ളവർക്കു തോന്നാം. പക്ഷേ അവ തന്നവരോടു നമുക്കുള്ള ബന്ധത്തിൻ്റെ ആഴമാണതു വ്യക്തമാക്കുന്നത്.
ഓർമ്മിക്കാൻ എന്തെങ്കിലും സമ്മാനിച്ചവർ ഹൃദയങ്ങൾ കൈമാറിയവരാണെന്നു തിരിച്ചറിയാൻ വൈകിപ്പോയോ എന്നൊരാത്മപരിശോധന നടത്തി നോക്കൂ.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സഹായകരമായ ഒരു ഭാഷ കൂടി ഞാൻ പറയട്ടെ. അത് മറ്റൊന്നുമല്ല നാം ചെയ്യുന്ന സേവന പ്രവൃത്തികളാണ്.
എന്തു സേവനമെന്നാകും നിങ്ങളുടെ സംശയം അല്ലേ?
ഒരു ബന്ധത്തിൽ മറ്റെയാളുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കുന്ന പ്രവൃത്തികൾ ഏതൊരു വാക്കിനേക്കാളും ഉച്ചത്തിൽ സംസാരിക്കുന്നവയാണ്.
ഭക്ഷണമൂട്ടിയും ഗൃഹപാഠം ചെയ്യാൻ സഹായിച്ചും നാം നമ്മുടെ മക്കളെ സ്നേഹിക്കുന്നില്ലേ? ദൈനംദിനജീവിതത്തിൽ പല ജോലികളും പങ്കിട്ട് നമ്മുടെ പങ്കാളിയുടെ ജോലി ഭാരം ലഘൂകരിക്കുന്നില്ലേ?
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞ് വെറുതെയിരിക്കുകയല്ല ചെയ്യേണ്ടത്. നമ്മുടെ കരുതൽ പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കുമ്പോൾ അത് സ്നേഹബന്ധങ്ങളെ ദൃഢമാക്കുന്നു.
സ്നേഹത്തിൻ്റെ ഭാഷ എപ്പോഴും മധുരതരമാണ്, അവിടെ വളരുന്നത് ഹൃദയബന്ധങ്ങളാണ്. മറക്കാതിരിക്കുക.
ബന്ധങ്ങളുടെ കാതലിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ സ്നേഹത്തിൻ്റെ ഭാഷകൾ നമുക്കു കണ്ടെത്താം. ഹൃദയങ്ങളേയും മനസ്സുകളേയും ബന്ധിപ്പിക്കുന്ന ഈ ഭാഷകളാണ് ശക്തവും സുസ്ഥിരവുമായ ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്ന തൂണുകൾ.
ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും വെച്ച് ഏറ്റവും ആഴമേറിയത് സ്നേഹത്തിൻ്റേതാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ.
നമ്മുടെ പ്രിയപ്പെട്ടവരുമായി ആഴത്തിലുള്ളബന്ധംവളർത്തി –
യെടുത്ത് ആ സ്നേഹാനുഭവങ്ങൾ നമുക്ക് ആവോളം ആസ്വദിക്കാം.
ഇനിയുള്ള നിങ്ങളുടെ ജീവിതത്തെ ഞാനീപ്പറഞ്ഞ കാര്യങ്ങൾ സ്വാധീനിച്ചാൽ ഞാൻ കൃതാർത്ഥയായി.
അനുപമ തൻ്റെ പ്രസംഗം അവസാനിപ്പിച്ചു.
“പ്രേക്ഷകർക്കു ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ പങ്കുവെയ്ക്കാനുമുള്ള സെഷനാണ് അടുത്തത്. ”
ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടികൾ തന്നെ അവൾ കൊടുത്തു കൊണ്ടിരുന്നു. പത്തു ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അനുപമ എഴുന്നേറ്റു.
കാതടപ്പിക്കുന്ന കരഘോഷങ്ങളിൽ അവളുടെ മനസ്സും ശരീരവും കോൾമയിർക്കൊണ്ടു. അതാണ് അനുപമാ പ്രകാശ് …അവളുടെ ഹൃദയം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
പെട്ടെന്നാണ് ഹാളിൻ്റെ ഏറ്റവും പിറകിൽ നിന്നൊരാൾ എഴുന്നേറ്റത്. മൈക്കുമായി അവതാരകൻ അവിടെയെത്തി.
“മാം ഒരൊറ്റ ചോദ്യം കൂടി ”
കാണികളുടെ
ആരവങ്ങൾക്കിടയിൽ അയാളുടെചോദ്യം അനുപമയുടെ കാതിൽ പതിച്ചു.
“മാം താങ്കളിവിടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഭാഷകളേക്കുറിച്ചാണല്ലോ സംവദിച്ചത്. ഈ ഭാഷകൾ എവിടെ നിന്നാണു പഠിക്കേണ്ടത്? മാം ഏതെങ്കിലും കോഴ്സ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ? ഹൃദയത്തിൻ്റെ ഭാഷ ഇതിൽ നിന്നു വ്യത്യസ്തമാണോ? എന്താണു മാമിൻ്റെ വിലയേറിയ അഭിപ്രായം?”
ആ ശബ്ദം കേട്ട് അവൾ ഞെട്ടിപ്പോയി.
“പ്രകാശ് ”
ഉത്തരം കിട്ടാതായപ്പോൾ അവതാരകൻ അയാളെ സ്റ്റേജിനടുത്തേക്കാനയിച്ചു. മകളുമായി അയാൾ മുന്നിലേക്കു വന്നു ചോദ്യം ആവർത്തിച്ചു.
പിന്നെ, മറുപടിക്കു വാക്കുകൾ തിരഞ്ഞു കൊണ്ടിരുന്ന അനുപമ പ്രകാശിൻ്റെമുന്നിൽക്കൂടി മകളുടെ കൈയും പിടിച്ച് പ്രകാശ് നടന്നകന്നു.
#എൻ്റെ രചന#കൂട്ടക്ഷരങ്ങൾ


23 Comments
കഥ ഒരുപാടിഷ്ടമായി👌. വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഒരുപാടുപേർ നമ്മുടെ ചുറ്റുമുണ്ട് എന്നത് സത്യമാണ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു. 👍❤️
Thank u Sheejith❤️
നല്ലെഴുത്ത്.. 👏👏
❤️❤️
സ്നേഹഭാഷ എന്നാൽ സ്നേഹിക്കുന്ന വരും സ്നേഹിക്കപ്പെടുന്നവരും തമ്മിലാണെങ്കിൽ പ്രധാന കഥാപാത്രം സ്നേഹിക്കുന്നതും അത് തിരിച്ചു ആഗ്രഹിക്കുന്നതും ആരിൽ നിന്നാണ്..?
ആ സദസ്സിൽ അങ്ങനെയൊരു communication നടക്കുന്നതായി തോന്നി. തിങ്ങി നിറഞ്ഞ സദസ്സും അവിടെ നിന്നുള്ള കയ്യടികളും ആണ് അവർക്ക് സംതൃപ്തിയും സന്തോഷവും നൽകുന്നത്. ആ കഥാപാത്രം തിരിച്ച് അതിന് വേണ്ടതെന്താണെന്ന് മനസിലാക്കി അതിനനുസരിച്ചു സംസാരിക്കുന്നു അത് വീണ്ടും വീണ്ടും നേടിയെടുക്കുന്നു.
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി സന്തോഷം സ്നേഹം ഗ്രീഷ്മാ❤️❤️❤️❤️
ഇതാണ് ഇന്ന് പലരും ചെയ്യുന്നത് …… ജീവിതത്തിൽ പകർത്താത്ത പലതിനെക്കുറിച്ചും പ്രസംഗിച്ച് കൈയ്യടി നേടും…… പ്രകാശിൻ്റെ ചോദ്യം നന്നായി…… സുന്ദരമായ രചന👍❤️
Thank you dear ❤️❤️
നല്ല എഴുത്ത്. സ്നേഹത്തിന്റെ ഭാഷ നന്നായി അവതരിപ്പിക്കപ്പെട്ടു. അനുപമക്ക് ഉപകാരപെട്ടില്ലെങ്കിലും ബാക്കിയുള്ളവർക്ക് ഉപകാരപ്പെടട്ടെ 😊😍
നന്നായി എഴുതി 👌
അതേ. ഇന്നു പലർക്കും അറിയാത്തതും പഠിക്കാനാഗ്രഹമില്ലാത്തതും സ്നേഹത്തിൻ്റെ ഭാഷയാണ്.
നന്ദി, സ്നേഹം സാബിറ❤️❤️
Thank you dear ❤️❤️
Thank you dear sabira❤️❤️
വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വഭാവം……
നന്നായി എഴുതിയിട്ടുണ്ട്
Thank you 😘
നന്നായി എഴുതി.
ഓൺലൈൻ mediaകളിൽ സ്വയം celebrity ചമയാൻ ശ്രമിക്കുന്ന ഇത്തരം Pseudo personalityകൾ ധാരാളമുണ്ട്. Genuine ആയവരെ മറക്കുന്നില്ല.
👍😍
Thank you dear Joyce ❤️❤️
മനോഹരമായി അവതരിപ്പിച്ചു
Thank you Greeshma❤️🌹
The five love languages നന്നായി അവതരിപ്പിച്ചു. എന്റെ കൈയിൽ ആ പുസ്തകം ഉണ്ട്. നല്ലെഴുത്ത് dear ❤️👌👌
Thank you dear ❤️❤️
നന്നായി എഴുതി ❤️❤️
നന്ദി , സ്നേഹം ജലജ❤️❤️