പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വെറുതെ അടച്ചിട്ട വായനശാലയുടെ ചവിട്ടുപടിയിൽ സുകുമാരൻ ഇരിക്കുമ്പോളാണ് മാധവൻ കാർ കൊണ്ടുവന്നു നിർത്തി ചോദിച്ചത്
ഡാ, എന്തുട്ടാ പരിപാടി?
ഒരു പരിപാടിയും ഇല്ല്യാ
ന്നാ പൂവല്ലേ?
എങ്ങട്?
നന്നാരംകാവിൽ താലപ്പൊലിയാണ്, വെടിക്കെട്ട്ണ്ട് രണ്ട് ടീമിന്റെ
എപ്പോ വരും?
രാത്രി രണ്ടരക്കാണ് രണ്ടാമത്തെ വെടിക്കെട്ട്, അത് കഴിഞ്ഞാൽ തിരിക്കാം.
രാവിലെ പശുക്കളെ കറക്കാറാകുമ്പോളേക്കും എത്തില്ലേ?
പണിക്കാർ ഇല്ലേ ഫാമിൽ?
എന്നാലും കറക്കാൻ നേരത്ത് ഞാൻ അവിടെ വേണം.
എത്ര മണിക്ക്?
ഒരു അഞ്ചുമണിക്ക്.
ഓ.., അതിന് മുൻപ് എത്തും.
വലിയ വെടിക്കെട്ട് ആണോ?
ചൈനാ വെടിക്കട്ടല്ല എന്ന് തോന്നുന്നു.
പിന്നെ എന്തിനാ പോണേ?
ഒരു കേസ് കെട്ട് സെറ്റായിണ്ട് അവിടെ. ഇന്ന് മീറ്റ് ചെയ്യാം എന്നാ പറഞ്ഞത്.
നിനക്കിത് നിർത്താറായില്ലേ?
ആടിയ കാലുകളും, പാടിയ തൊണ്ടയും….. നിർത്തുകില്ലോമലേ…. നിർത്തുക്കില്ല…… ഹഹഹ… നീ വരുന്നുണ്ടെങ്കിൽ വാ.
തല്ല് കിട്ടുമോ?
ആ സൈസ് ഞാൻ എടുക്കില്ല്യാന്ന് നിനക്ക് അറിയില്ല്യേ കൂട്ടാരാ?
ന്നാ പോവാം. പക്ഷെ എന്നെ വീട്ടിൽ ഒന്നിറക്കണം. വീട്ടിൽ പറഞ്ഞിട്ട് ഷർട്ടും മുണ്ടും ഒന്ന് മാറ്റി പോകാം.
നിന്നെ ഞാൻ അവിടെ അമ്പലപ്പറമ്പിന്റെ അവിടെ ഇറക്കും, നീ തലപൊലിയും രണ്ട് സെറ്റ് വെടിക്കെട്ടും കണ്ട് തിരിച്ച് കാറിന്റെ അവിടെ വരുമ്പോ, വെടിക്കെട്ടും കത്തിച്ച് ഞാൻ ഇണ്ടാവും അവിടെ.
ശരി,… എന്തേലും പ്രശ്നം ഇണ്ടായാ എനിക്ക് സ്കൂട്ടാവാൻ വല്ല വണ്ടിയും കിട്ട്യാ മതിയാർന്നു.
അതൊന്നും വേണ്ടി വരില്ല്യാ മോനേ, നീ കേറ്.
ഗ്ലാസ്സ് താഴ്ത്തണോ?
വേണ്ടാ, ഏസി ഇട്ടണ്ട്.
ഈ നന്നാരം കാവ് പാലക്കാട് ബോർഡറിൽ അല്ലേ?
ആണെന്ന് തോന്നുന്നു,
അപ്പൊ നിനക്ക് വഴി അറിയില്യേ?
പിന്നെ എന്റെ എന്റെ അമ്മായിടെ മോളേ കെട്ടിച്ചത് അങ്ങടാണല്ലോ?
പിന്നെങ്ങനാ പോവാ
ലൊക്കേഷൻ അയച്ചു തന്നിട്ടുണ്ട് മോനേ.
അപ്പൊ നീ ഇതുവരെ അവിടെ പോയിട്ടില്ലേ
ഇല്ല്യാ, കഴിഞ്ഞ ദിവസം ആണ് അവൾ പറഞ്ഞത് ഇന്ന് അവിടെ താലപ്പൊലിയാണ്, വീട്ടിൽ എല്ലാവരും അമ്പലപറമ്പിൽ പോകും ആ നേരത്ത് വന്നാൽ ജിഞ്ചിന്നാക്കിടി ആവാന്ന്.
അപ്പൊ അവൾക്ക് പൂരമൊന്നും ഇല്ല്യേ?
അതിനല്ലേ ഞാൻ പോണേ? പൂരവും ഉത്സവവും എല്ലാം നിഷിദ്ധമായ ഒരു വിധവയുടെ വിരസതക്ക് ഒരു കൈത്താങ്ങ്.
അമ്പലപ്പറമ്പിന്റെ കുറച്ചു ദൂരേ ഒരു സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തു.
അപ്പൊ നീ അമ്പലപ്പറമ്പൊക്കെ ഒന്ന് ചുറ്റി കണ്ട് വെടിക്കെട്ടൊക്കെ കണ്ട് ഇവിടെ വാ, അപ്പോളേക്കും ഞാനും ഇവിടെ എത്താം.
അവനോട് യാത്ര പറഞ്ഞ് അമ്പലപറമ്പിലേക്ക് നടന്നു. ആദ്യമായാണ് ഇവിടെ വരുന്നത്. പണ്ട് കൂടെ ജോലിചെയ്തിരുന്ന ഒരു പയ്യന്റെ വീട് ഇവിടെ ആണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്. പത്തു ഇരുപത് കൊല്ലം മുൻപുള്ള പരിചയമാണ്. കോൺടാക്ട് ഒന്നും ഇല്ല. ഒരു പാവപ്പെട്ട വീട്ടിലെ പയ്യൻ ആയിരുന്നു. ഈ ഗ്രാമത്തിൽ നിന്ന് ദൂരേ പട്ടണത്തിലേക്ക് പറിച്ചു നടപ്പെട്ട കണ്ണിൽ നിഷ്കളങ്കത ഓളം വെട്ടുന്ന ഒരു പാവം പയ്യൻ, വിനയൻ. ഇടക്കിടക്ക് അവന്റെ നാട്ടിൽ നിന്നും ചിലർ ഓഫീസിൽ വരാറുണ്ടായിരുന്നു. ടൗണിൽ എന്തേലും കാര്യങ്ങൾക്ക്. ലീവെടുത്ത് അവരുടെ ഒപ്പം പോയി കാര്യങ്ങൾ ചെയ്തു കൊടുത്തു അവരെ തിരിച്ച് വണ്ടി കേറ്റി വീട്ടിട്ടെ പിന്നെ മൂപ്പര് ഓഫിസിൽ വരു.
നടന്ന് അമ്പലത്തിന്റെ മുന്നിൽ എത്തി. അവിടെ താളപ്പൊലി പൂരം അവസാനത്തോടടുക്കുന്നു. പെരുവനം കുട്ടൻ മാരാർ പഞ്ചാവാദ്യം അവസാന കാലം കൊട്ടിതുടങ്ങിയിരിക്കുന്നു.
ആ തിരക്കിൽ പെട്ടന്നാണ് ആ മുഖം കണ്ണിൽ തടഞ്ഞത്. ചെണ്ടകൊട്ടിന്റെ പെരുക്കത്തോടൊപ്പം കൈയ്യിലെ തോർത്ത് മുണ്ട് ഉയർത്തി അന്തരീക്ഷത്തിൽ ആഞ്ഞു വീശുന്ന ഒരാൾ. ഇത് വിനയൻ അല്ലേ? അതേ വിനയൻ തന്നെ, പണ്ടത്തെ ആ നിഷ്കളങ്കത ഇന്നും ആ കണ്ണിൽ ഉണ്ട്.
മേളം കലാശം കൊട്ടി തീർത്തപ്പോൾ വിനയന്റെ പുറത്ത് തട്ടി.
വിനയാ….
സുകുവേട്ടാ… എത്രനാളായി കണ്ടട്ട്…. ഒറ്റയ്ക്കാ വന്നേ
അല്ല, ഒരു കൂട്ടുകാരൻ ഉണ്ട്
എന്നീട്ട് ആളെവിടെ?
ഇവിടെ അവനൊരു പരിചയക്കാരൻ ഉണ്ടത്രേ… അവിടേക്ക് പോയി.
എന്നാ സുകുവേട്ടൻ വാ, എത്ര നാളായി നമ്മൾ കണ്ടിട്ട്.
അയ്യോ വീട്ടിലേക്ക് ഞാൻ ഇല്ല്യാ, വരുന്ന വഴി ഞങ്ങൾ ബാറിൽ കയറിയിരുന്നു.
വീട്ടിലേക്ക് പോയിട്ട് കാര്യമില്ല, അവിടെ ആരും ഇല്ല, അവളും പിള്ളാരും അച്ഛനും അമ്മയുമൊക്കെ ഇവിടെ പറമ്പിൽ ആണ്.
നാട്ടിലെ ഉത്സവം അല്ലേ….
അതെ…. അതാണ്… സുകുവേട്ടൻ വാ നമുക്ക് പുഴ വരമ്പിൽ ഇരുന്ന് സംസാരിക്കാം.
ഓ… അങ്ങിനെ ആവാം.
സുകുവേട്ടൻ ഇപ്പൊ എന്തു ചെയ്യുന്നു?
എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ഗൾഫിൽ നിന്ന് വന്ന് കുറച്ചു പറമ്പ് വാങ്ങി. ഇപ്പൊ അതിൽ കൃഷിയും, കുറച്ച് പശുക്കളും കാര്യങ്ങളുമൊക്കെയായി പോകുന്നു.
ചേച്ചിയും കുട്ട്യോളും?
എല്ലാരും സുഖമായിരിക്കുന്നു.
ഓരോ കാര്യങ്ങൾ സംസാരിച്ച് അമ്പലത്തിനടുത്തെ പാടം മുറിച്ച് കടന്ന് പുഴയോരത്തെക്ക് നടക്കുമ്പോൾ വിനയൻ ഒരു വീട്ടിലേക്ക് കയറി ചെന്നു. അവൻ അവിടത്തെ ആളോട് സംസാരിക്കുമ്പോൾ ഒരു സിഗരറ്റിനു തീ കൊളുത്തി അവിടെ നിന്ന് അമ്പലത്തിലേക്ക് നോക്കി പാട വരമ്പത്തു നിന്നു. അവിടെ മാലാബൾബുകളും, പൂര കച്ചോട സ്റ്റാളുകളിലെ ലൈറ്റുകളും എല്ലാം കൂടി നല്ല കാഴ്ചയായിരുന്നു.
പോകാം സുകുവേട്ടാ.
എന്തായിരുന്നു അവിടെ?
കൈയിലെ സഞ്ചി പൊക്കി പിടിച്ച് വിനയൻ പറഞ്ഞു
ഔസേപ്പേട്ടൻ നല്ല ഒന്നാന്തരം വാറ്റ്ക്കാരനാണ്. സ്ക്കോച്ച് മാറി നിൽക്കും. താലപ്പൊലി സ്പെഷ്യൽ. രണ്ടു കുപ്പി കിട്ടി.
കണ്ണടിച്ച് പോകുമോ?
അങ്ങിനെ ആണേൽ ഞാനൊക്കെ എന്നേ കുരുടനായേനെ സുകുവേട്ടാ.
ഗ്ലാസ്സും വെള്ളവുമൊക്കെ?
ഈ സഞ്ചി ഒരു കിറ്റാണ്, ഗ്ലാസ്സും വെള്ളവും, പിന്നെ ഔസേപ്പേട്ടന്റെ കെട്ട്യോള് മറിയച്ചേടത്തിയുടെ സ്പെഷ്യൽ. നാടൻ കോഴി ചമ്മന്തിപ്പൊടിയും അടങ്ങിയ കിറ്റ്
നടന്ന് പുഴയോരത്തെത്തി. നിലാവിൽ നിള സുന്ദരിയായി ഒഴുകുന്നു.
രണ്ടാമത് ഗ്ലാസ് കാലിയാക്കി പാറപ്പുറത്ത് വെച്ച് വിനയനോട് ചോദിച്ചു.
വിനയൻ എപ്പോളാ അവിടന്ന് വിട്ടത്.
സുകുവേട്ടൻ വേറെ ജോലികിട്ടി അവിടന്ന് പോയി ഒരു ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടന്ന് ഇറങ്ങി, അല്ല അവർ എന്നെ പുറത്താക്കി.
എന്താ കാരണം?
തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിൽ സുരക്ഷിത്വം ചോദിച്ചതിന്.
വിനയൻ സ്ഥിരം സ്റ്റാഫ് ആയിരുന്നില്ലേ അന്ന്.
ആയിരുന്നു, പക്ഷെ കുറേ സബ് കോൺട്രാക്ട് സ്റ്റാഫ് ഉണ്ടായിരുന്നല്ലോ നമ്മുടെ കൂടെ,
അവിടന്ന് വിട്ടിട്ട്?
അപ്പോളേക്കും എന്റെ കല്യാണം കഴിഞ്ഞിരുന്നു. ജോലി പോയപ്പോൾ പിന്നെ എന്തു ചെയ്യണം എന്നെനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല. ശരിക്കും പകച്ച് പോയി ഞാൻ. ആ സമയത്ത് വനജ, എന്റെ ഭാര്യ ഗർഭിണിയും. ഔസെപ്പെട്ടന്റെ കൈയ്യിൽ നിന്നും ഒരു കുപ്പി വാങ്ങി രാത്രി ഇവിടെ വന്നിരുന്ന് കുടിച്ചു. എപ്പോളോ പുഴ നീന്തി കടന്ന് അപ്പുറത്തെ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിൽ കയറി കിടന്നു. ഓർമ്മ വന്നപ്പോൾ കാസർഗോഡ് എവിടെയോ എത്തിയിരുന്നു. രണ്ടു മൂന്ന് ദിവസം ജോലി അന്വേഷിച്ച് നടന്നു. അവസാനം ഒരു ജോലി കിട്ടി. ഒരു ശ്മാശനത്തിലെ ജോലിക്കാരന്റെ സഹായിയായി.
മ്മ്
ആശാനും ഞാനും മാത്രം, ഊണും ഉറക്കവും അവിടെ തന്നെ. സുകുവേട്ടൻ കത്തുന്ന ചിതയിൽ പാത്രം വെച്ച് അതിൽ അരി വേവിച്ച് ചോറുണ്ടിട്ടുണ്ടോ?
അയ്യോ… കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു.
സുകുവേട്ടാ, രാവിലെ മുതൽ തന്നെ സ്വന്തമായി വാറ്റിയ ചാരായം സിരകളിൽ കുത്തിയൊഴുകുമ്പോൾ പിന്നെ എന്തു പേടി? എന്ത് അറപ്പ്.
ഇപ്പോ വിനയൻ എന്തു ചെയ്യുന്നു.
അവിടെ നിൽക്കുമ്പോൾ എനിക്കൊരു ലോട്ടറി അടിച്ചു ആ കാശ് കൊണ്ട് ഇവിടെ ചെറിയ ബിസിനസ്സ് ഉണ്ട്, രണ്ടു മൂന്ന് ലോറി ഉണ്ട്.
വിനയൻ ലോട്ടറി എടുക്കാറുണ്ടോ?
ഹഹഹ… ആ ലോട്ടറി അല്ല സുകുവേട്ടാ.
പിന്നെ…?
ആശാൻ ഇല്ലാതിരുന്ന ഒരു രാത്രി അവിടെ ഒരു ശവം വന്നു. ഒരു പതിനാല് വയസ്സുള്ള ഒരു പെണ്ണിന്റെ. കുറേ കാശുകാർ പിള്ളാര് കൂടി ഉപ്പ് നോക്കി ചണ്ടിയാക്കി കൊന്നതാ. കത്തിച്ചു കളഞ്ഞ് തെളിവ് ഇല്ലാതാക്കി തന്നാൽ കൈ നിറയെ കാശ് തരാം എന്ന് പറഞ്ഞു. .
ഒഴിഞ്ഞ രണ്ടാമത്തെ കുപ്പിയും പുഴയിലേക്ക് വലിച്ചെറിഞ്ഞു.
ക്ലാവ് പിടിച്ച ഇന്നലേകൾ മറവിയുടെ ചവറ്റു കൂനയിലേക്ക് വലിച്ചെറിഞ്ഞാൽ ഇപ്പോൾ ജീവിത നദി സുഖമായി ഒഴുകുന്നു അല്ലേ വിനയാ.
ആണെന്നും പറയാം, അല്ലെന്നും പറയാം.
ഇപ്പോൾ എന്താ പ്രശ്നം?
ഏട്ടൻ മരിച്ചു. അതാണ് ദുഃഖം, എല്ലാ സുഖവും ദൈവം തരില്ലല്ലോ
എന്റെ ബിസിനസ്സിൽ സഹായിയായി ഉണ്ടായിരുന്നതാണ്. പാവമായിരുന്നു എന്റെ ഏട്ടൻ. ഏട്ടത്തിയിപ്പോൾ എന്റെ കൂടെയാണ്.
മ്മ്മ്…
പോക്കറ്റിൽ കിടന്ന സിഗരറ്റ് പാക്കറ്റ് എടുത്ത് അവസാന സിഗരറ്റിനു തീ കൊളുത്തി പുഴയിലേക്ക് നോക്കിയിരുന്നു.
പുഴയിലൂടെ ഒരു തോണി അകലെനിന്ന് വരുന്നുണ്ടായിരുന്നു.
മണൽ കടത്താകുമല്ലേ?
വിനയൻ കൂവി, അയാൾ തിരിച്ചും.
പ്രഭയാണ്, ഔസെപ്പെട്ടന്റെ കൈയ്യിൽ നിന്ന് ചാരായം വാങ്ങാനുള്ള വരവാണ്. രാവിലെ ചന്ത പരിസരത്തു ചില്ലറ വില്പനക്ക്.
രണ്ടു മണിയുടെ വെടിക്കെട്ടിന് തീ കൊടുത്തു. പുഴയോരത്തെ പാറയിൽ മലർന്നുകിടന്ന് ആകാശത്ത് കരിമരുന്നു പടർത്തുന്ന വർണ്ണ വിന്യാസങ്ങൾ കാണുമ്പോൾ ആണ് വിനയന്റെ ഫോൺ ബെല്ലടിച്ചത്.
വിയനയന്റെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.
ആരാ വിനയാ വിളിച്ചത്? എന്താ സംഭവം?
എന്റെ വീട്ടിലേക്കുള്ള വഴിയിൽ ആരോ മരിച്ചു കിടക്കുന്നു. വിഷം തീണ്ടിയത് ആണെന്ന് തോനുന്നു.
ആരാ?
അറിയില്ല, ഇവിടെ കണ്ടിട്ടുള്ള ആളല്ല എന്നാണ് പറഞ്ഞത്.
ഞാൻ വരണോ?
വേണ്ട, സീൻ പന്തിയല്ല എന്നാണ് തോന്നുന്നത്. സുകുവേട്ടനെ കാറിന്റെ അടുത്താക്കണോ
വിനയൻ വിട്ടോളു, കാർ കിടക്കുന്ന സ്ഥലം എനിക്കറിയാം. എന്റെ ചങ്ങാതി ഇപ്പോൾ അവിടെ എത്തിയിരിക്കും
രാവിലെ ആറു മണിക്ക് അവിടെ നിന്നുള്ള ആദ്യ ബസ്സ് പോകുമ്പോളും. ഇന്നലെ പാർക്ക് ചെയ്ത കാറിനരികെ സുകു മാധവനെയും കാത്ത് നിന്നു.


3 Comments
നന്നായി എഴുതി.
നന്ദി
പിടിച്ചിരുത്തി വായിപ്പിച്ചു.👌🌹