മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ ഇവിടെ വായിക്കാം
അദ്ധ്യായം 7
കൊടുങ്കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. ആകാശം വിണ്ടു കീറി, മഴ പേമാരിയായി പെയ്തിറങ്ങി. അസാധാരണമായ കാറ്റിലും മഴയിലും മഴവെള്ളം നദിപോലെ റോഡിലൂടെ കുതിച്ചൊഴുകി. വെളുത്ത കുമിളകൾ ജലപ്പരപ്പിൽ ഒഴുകി നീങ്ങി. ഈ പ്രകൃതിക്ഷോഭത്തിനിടയിലും അതീവ ശ്രദ്ധയോടെ വണ്ടിയോടിച്ച പൗർണ്ണമിയുടെ കാർ റോഡിലെ ഒരു വലിയ ഗർത്തത്തിൽ താഴുകയും, മുൻചക്രം അവിടെ പുതഞ്ഞുപോകുകയും ചെയ്തു.
അപ്രതീക്ഷിതമായിരുന്നെല്ലാം. പൗർണ്ണമിക്ക് നേരിയ ബോധക്ഷയം ഉണ്ടായി. ആ അപകടത്തിൽ അവളുടെ കൈമുട്ടുകൾ പൊട്ടി ചോരയൊഴുകി. കാർ മാറ്റാൻ സഹായത്തിനായി ആരെയും കാണാതെ അവൾ ഒറ്റപ്പെട്ടു. നിസ്സഹായയായി അവൾ ഉടൻ തന്നെ ആകാശിനെ വിളിച്ചു. ഡ്യൂട്ടിയിലായിരുന്നിട്ടും, ആകാശ് തൻ്റെ സഹപ്രവർത്തകനെയും കൂട്ടി പാഞ്ഞെത്തി.
മെക്കാനിക്കിനെ വിളിച്ച് കാർ നന്നാക്കിയ ശേഷം അവർ യാത്ര തുടർന്നു. പൗർണ്ണമിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അനുഭവമായി. ഒരു അമ്മയാകാൻ തയ്യാറെടുക്കുന്ന അവളെ ഈ സംഭവം വല്ലാതെ അലോരസപ്പെടുത്തി.
അവർ നേരെ പൗർണ്ണമിയുടെ കൂട്ടുകാരിയും ഗൈനക്കോളജിസ്റ്റുമായ റീത്തയുടെ അടുത്തേക്കാണ് പോയത്. പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സമാധാനമായി. റീത്തയുടെ ക്ഷണം സ്വീകരിച്ച് പൗർണ്ണമിയും ആകാശും അന്ന് ഡോക്ടറുടെ വീട്ടിൽ തങ്ങി. നാളുകൾക്ക് ശേഷമുള്ള അവരുടെ ഒത്തുചേരൽ. അവർ ഏറെ നേരം വിശേഷങ്ങൾ പങ്കുവെച്ചു. ആകാശ് അവരുടെ സൗഹൃദത്തിൽ പങ്കു ചേർന്ന് കുറെയേറെ നേരം സംസാരിച്ചു. നാട്ടിലെ ക്രമാസമാധാനത്തെ പറ്റിയും, അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമൊക്കെ ആകാശ് വാചാലനായി.
“പ്രെഗ്നെൻസി സമയത്ത് പൗർണ്ണമിക്ക് കുറെയേറെ വിശ്രമം ആവശ്യമാണ്”. റീത്ത അഭിപ്രായപ്പെട്ടു. ഇപ്പോൾ ജോലിയെക്കാൾ പ്രാധാന്യം ഇവളുടെ വയറ്റിൽ വളരുന്ന കുട്ടിയ്ക്ക് തന്നെ നൽകണം. അല്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് ദുഃഖിക്കേണ്ടിയതായി വന്നേക്കും.
ആകാശ് മറുപടിയൊന്നും പറഞ്ഞില്ല.
പിറ്റേന്ന് കാലത്ത് പൗർണ്ണമിയും, ആകാശും റീത്തയുടെ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങി. രണ്ടു ദിവസം കൂടി പൗർണ്ണമി അവളുടെ വീട്ടിൽ വിശ്രമിച്ചു.
ഇനിയും ചെയ്തു തീർക്കുവാൻ ഒത്തിരിയേറെ കാര്യങ്ങളുണ്ട്. ഓഫീസിൽ പോകുവാൻ ഇറങ്ങിയപ്പോഴാണ് അന്ന് വിസ്താരം നടുക്കുവാനുള്ള കേസിൻ്റെ കാര്യം പൗർണ്ണമി ഓർത്തത്. അവൾ കേസ്സ് ഫയലും എടുത്ത് കോടതിയിലേയ്ക്ക് പോയി. കോടതിയിൽ അവൾ നേരത്തേ തന്നെ എത്തിചേർന്നു.
എതിർ കക്ഷികൾ അതിശക്തരാണ്. ഈ കേസിൻ്റെ ചുമതല പബ്ലിക് പ്രോസിക്യൂട്ടറായ അനന്തപത്മനാഭനാണ്. അദ്ദേഹം കേസിൻ്റെ വസ്തുതകൾ ആഴത്തിൽ മനസ്സിലാക്കുകയും, തെളിവുകളും, സാക്ഷികളുമായി ബന്ധം പുലർത്തി വാദമുഖങ്ങൾ അതീവ ശ്രദ്ധയോടെ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കേസ് വിസ്താരസമയത്ത്, അദ്ദേഹം തൻ്റെ കേസിന് അനുകൂലമായ തെളിവുകൾ അവതരിപ്പിക്കുക മാത്രമല്ല, എതിർഭാഗം ഉന്നയിക്കുന്ന വാദഗതികൾ ശക്തമായി എതിർക്കുകയും അതിൻ്റെ നിയമപരമായ വശങ്ങളെ ചൂണ്ടിക്കാണിച്ചു വാദിക്കുകയും ചെയ്തു. അത്യധികം വാശിയേറിയ ആ നിയമ പോരാട്ടത്തിൽ പൗർണ്ണമിയുടെ പക്ഷം വിജയിക്കുകയും എതിർ കക്ഷി പരാജയപ്പെടുകയും ചെയ്തു.
അനന്തപത്മനാഭൻ നമ്പ്യാരുടെ പ്രാഗത്ഭ്യത്തിൽ പൗർണ്ണമിയും ആകാശും അഭിമാനം കൊണ്ടു.
മാസങ്ങൾ കടന്നുപോയി. പൗർണ്ണമിയിൽ ശാരീരികമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി. തനിക്കിനി അമ്മയുടെ സാമീപ്യം ആവശ്യമാണെന്ന് ആകാശ് തിരിച്ചറിഞ്ഞു. അയാൾ അത് പൗർണ്ണമിയോട് പങ്കുവെക്കുകയും അവൾക്കും അതേ അഭിപ്രായം തന്നെയായിരുന്നു. പൗർണ്ണമിയുടെ ജീവിതവീഥിയിൽ പുതിയ കിനാക്കൾ മൊട്ടിട്ടു. അവർ വർണ്ണാഭമായ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി.
പൗർണ്ണമിയും ആകാശും ഒരു സുപ്രധാന തീരുമാനത്തിലെത്തി. ” പൗർണ്ണമി ജോലി രാജി വയ്ക്കുക”
ചുറ്റിലും ശത്രുക്കളുടെ ഒരു നിര തന്നെയുണ്ട്. “ഏത് നിമിഷവും എന്തും സംഭവിക്കാം”.
അങ്ങനെ വന്നാൽ അത് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കൂടിയത് പ്രതികൂലമായി ബാധിക്കും.
അവരുടെ മാതാപിതാക്കൾക്കും അതേ അഭിപ്രായം തന്നെയാണ്.
പൗർണ്ണമിയുടെ രാജി ഡിപ്പാർട്ട്മെന്റിൽ ഒരു കോളിളക്കം സൃഷ്ടിച്ചു. ആകാശ് നാട്ടിലേക്ക് ട്രാൻസ്ഫറിനായി അപേക്ഷ നൽകി. നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമയ്ക്ക് പോകണമെന്ന് പൗർണ്ണമി ആഗ്രഹം പ്രകടിപ്പിച്ചു. ഒരു സായാഹ്നത്തിൽ പൗർണ്ണമിയും ആകാശും കൂടി സിനിമ കാണാനായി പുറപ്പെട്ടു.
‘മാളികപ്പുറത്തമ്മ’ എന്ന സിനിമ
പൗർണ്ണമി ഏറെ നാളായി കാണണമെന്ന് മോഹിച്ചിരുന്ന സിനിമ. സൂര്യൻ പടിഞ്ഞാറേ ആകാശത്തുനിന്ന് മെല്ലെ വഴുതി മാറാൻ തുടങ്ങി. അവർ തിയേറ്ററിൽ എത്തി ടിക്കറ്റെടുത്ത് ഹാളിനുള്ളിൽ കയറി സീറ്റിലിരുന്നു. സിനിമയിലെ ഓരോ രംഗവും അവളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. അവളുടെ കണ്ണുകളിൽ നിന്ന് അടർന്നു വീണ കണ്ണുനീർ ആകാശ് കാണാതെ അവൾ കാർച്ചീഫ് കൊണ്ട് തുടച്ചു. ആകാശ് കണ്ടാൽ കളിയാക്കുമെന്ന് അവൾക്ക് ഉറപ്പുണ്ട്.
“ഒരു പോലീസ് ഓഫീസർ സിനിമ കണ്ടു കരഞ്ഞെന്ന കാര്യം പറഞ്ഞാവും പിന്നീടുള്ള കളിയാക്കൽ”.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആകാശ് പൗർണ്ണമിയെയും കൂട്ടി നാട്ടിലേക്ക് പുറപ്പെട്ടു. അവൾ ഏറെ സന്തോഷവതിയും ഉത്സാഹവതിയും ആയിരുന്നു. കാർ മുറ്റത്തെത്തിയപ്പോഴേക്കും എല്ലാവരും ഓടിയെത്തി. പൗർണ്ണമിയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. അപ്പോഴേക്കും അവൾ തേടിയ ആൾ അവളുടെ മുന്നിലെത്തി. മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള ആ സ്നേഹപ്രകടനം കണ്ട എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
ബന്ധുക്കൾ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുകയും, പുതിയൊരു അംഗം വീട്ടിലേക്ക് ആഗതമാകുന്നതിൻ്റെ സന്തോഷം ആശ്ലേഷത്തിലൂടെ പൗർണ്ണമിയെ അറിയിക്കുകയും, അനുമോദിക്കുകയും ചെയ്തു. ഉറങ്ങിക്കിടന്ന വീട് ഉണർന്നു. എങ്ങും ഒരു ഉത്സവത്തിൻ്റെ പ്രതീതി.
ഏറെ നേരം കഴിഞ്ഞപ്പോൾ പൗർണ്ണമിയും ആകാശും കിടക്കാനായി മുറിയിലേക്ക് പോയി.
യാത്രാ ക്ഷീണം കാരണം അവർ പെട്ടെന്ന് തന്നെ ഉറങ്ങി. നേരം ഏറെ വൈകിയാണ് അവർ ഉണർന്നത്.
പുറത്ത് ശക്തമായ കാറ്റും, തുള്ളിയ്ക്ക് ഒരു കുടം കണക്കേ പെയ്യുന്ന മഴയും. അർക്കൻ്റെ പ്രഭയില്ലാതെ അന്ധകാരം മുറ്റി നിൽക്കുന്ന പ്രഭാതം. കാർമേഘങ്ങൾ കറുത്തിരുണ്ട് കൂടി നിൽക്കുന്നു. പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ട് കട്ടിലിൽ ചിന്താമഗ്നനായിരിക്കുകയാണ് ആകാശ്. വിവാഹം കഴിഞ്ഞശേഷം ആദ്യമായാണ് പൗർണ്ണമിയെ പിരിഞ്ഞിരിക്കാൻ പോകുന്നത്.
ആർത്തലയ്ക്കുന്ന പേമാരി പോലെയാണ് അവൻ്റെ മനസ്സപ്പോൾ. പൗർണ്ണമി നല്ല ഉറക്കത്തിലാണ്. ആകാശ് ജനുവരിയിലെ മകരമഞ്ഞിൻ്റെ തണുപ്പും ആസ്വദിച്ചുകൊണ്ട് ജനാലയിലൂടെ പുറത്തേക്കു നോക്കി. പ്രകൃതിരമണീയമായ ആ സ്ഥലം അവന് ഏറെ പ്രിയപ്പെട്ടതാണ്. രണ്ടു ദിവസം കഴിഞ്ഞാൽ തനിക്ക് ജോലി സ്ഥലത്തേയ്ക്ക് തിരിക്കണം എന്ന ഓർമ്മ അവനെ വേദനിപ്പിച്ചു.
പൗർണ്ണമി സാന്നിധ്യം ഇല്ലാതെ താൻ ഒറ്റയ്ക്ക് അവിടെ കഴിയണം.
ആ ചിന്തയ്ക്കിടയിൽ ആകാശിൻ്റെ ഫോൺ ശബ്ദിച്ചു. ഓഫീസിൽ നിന്നും ഉള്ള കോളായിരുന്നത്.
തുടരും


1 Comment
Pingback: മനസ്സിനുള്ളിലെ പറുദ്ദീസ അദ്ധ്യായം 6 - നിലാവിൽ മറഞ്ഞ രഹസ്യം - By Syamala Haridas - കൂട്ടക്ഷരങ്ങൾ