വണ്ടി ഗേറ്റ് കടക്കുമ്പോൾ കണ്ടു ഇരു വശത്തും വൃത്തിയായി പെയിന്റ് അടിച്ച കുഞ്ഞു അരമതിലുകൾക്ക് അപ്പുറം ആർത്ത് വളരുന്ന ചെമ്പരത്തിയും മന്ദാരവും ചെത്തിയും. നീളത്തിലുള്ള നടപ്പാതക്ക് ഒടുവിൽ വിസ്താരത്തിലുള്ള മുറ്റം. ഐശ്വര്യമുള്ള ഒരു പഴയ വീട്. മുറ്റം കഴിഞ്ഞ് നീണ്ട് കിടക്കുന്ന പറമ്പ്. ആദ്യ കാഴ്ച്ചയിൽ ഇവിടെ ഞാനിനിയും ഏറെ തവണ വരേണ്ടി വരും എന്നൊരു തോന്നലാണ് ഉണ്ടായത്.
കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ അമ്മയും ചേച്ചിയും ഒന്ന് രണ്ട് പെണ്ണ് കാണൽ ഒക്കെ ഒരുക്കിയതാണ്. അനിയത്തിയുടെ കല്യാണത്തിന്റെ ചെലവിലേക്കായി വാങ്ങിയ കടങ്ങൾ വീട്ടി സ്വന്തമായി എന്തെങ്കിലും ഒന്ന് സ്വരുക്കൂട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് സമ്മതിച്ചില്ല. ആ ന്യായങ്ങളൊന്നും അമ്മയ്ക്കും ചേച്ചിക്കും അത്ര വിശ്വാസം വന്നില്ല എന്നത് മനസ്സിലായത് ചേട്ടൻ എന്താ വല്ലവരെയും കണ്ട് വെച്ചിട്ടുണ്ടോ എന്ന് രഹസ്യമായി ചോദിച്ചപ്പോളാണ്. കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ശാരിയോട് തോന്നിയ പ്രണയം അവളുടെ ആങ്ങളമാരെയും അവളുടെ ടൗണിലെ ബംഗ്ലാവും കണ്ടതോടെ താൻ തന്നെ മനസ്സിൽ കുഴിച്ചു മൂടിയിരുന്നു. അന്ന് നിർത്തിയതാണ് ആ പരിപാടി. അല്ലെങ്കിലും ദിവസവും മാറിയിടാൻ ധാരാളം ലേറ്റസ്റ്റ് ഫാഷൻ ഡ്രെസ്സുകളും ഓടിച്ചു നടക്കാൻ ബൈക്കും ഒന്നുമില്ലാത്ത ഒറ്റമുണ്ടും ചന്ദനക്കുറിയും വെള്ള ഷർട്ടും ആയി ബസ്സിൽ കോളേജിൽ പോകുന്ന നാട്ടുമ്പുറത്ത്കാരന് പെൺപിള്ളേരുടെ ഇടയിൽ വലിയ ഡിമാൻഡൊന്നും ഇല്ലെന്ന് വളരെ വേഗം താൻ മനസ്സിലാക്കിയിരുന്നു.
പഠനം കഴിഞ്ഞ് പെട്ടെന്ന് തന്നെ ദുബായിൽ ജോലി ശെരിയായി. അവിടെ ചെന്നതോടെ ജോലിയിൽ മാത്രമായി ശ്രദ്ധ. അത് കൊണ്ട് തന്നെ അനിയത്തിയുടെ കല്യാണം വന്നപ്പോൾ അച്ഛനെ കാര്യമായി സഹായിക്കാൻ കഴിഞ്ഞു. സുഹൃത്തുക്കൾ സഹായിക്കുകയും ചെയ്തത് കൊണ്ട് ആർഭാടമായി കല്യാണം നടത്തി.
“വരിക, വഴി കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ”
ഉമ്മറത്തു നിൽക്കുന്ന ആൾ ക്ളീഷേ ചോദ്യം ഉന്നയിച്ചു. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ദിവാസ്വപ്നത്തിൽ നിന്നുണർന്ന് താനിറങ്ങുന്നേ ഉണ്ടായുള്ളൂ.
“ഇല്ല്യ, ഗൂഗിൾ മാപ്പ് ഇട്ടേർന്നു” നാട്ടിലെ ആത്മാർത്ഥ സുഹൃത്ത് സതീശൻ ആധുനികനായി.
“ഹാ, ഗൂഗിൾ ചിലപ്പോ തൊടിയുടെ അങ്ങേ സൈഡിലേക്കാ വഴി കാട്ടിത്തരലേയ്. അതാ ചോയ്ച്ചേ.”
അമ്മാവൻ അത്യന്താധുനികൻ ആണെന്ന് കണ്ട് സതീശൻ തല ചൊറിഞ്ഞു.
“അങ്ങട്ട് തന്നെയാ കാണിച്ചത്. ഇങ്ങോട്ട് തിരിയുന്നെന് മുൻപുള്ള ആ ചായക്കടയിൽ ഒന്ന് ചോദിച്ച് ഉറപ്പ് വരുത്തിയെർന്നു. അവര് പറഞ്ഞു ഇതാണ് വീടെന്ന്.”
താൻ ചിരിച്ചു കൊണ്ട് പറഞ്ഞ് വരുമ്പോഴേക്ക് ചേച്ചിയും അമ്മയും അച്ഛനും പുറത്തിറങ്ങി.
“അതേതായാലും നന്നായി. താനാണ് ആള് അല്ലെ. എല്ലാരും അകത്തേക്ക് വന്നോളൂ”
“അതെ, ഇവനാണ് വിജയ്.”
എല്ലാരും അകത്തേക്ക്. തിളങ്ങുന്ന റെഡ് ഓക്സയ്ഡ് നിലം. വൃത്തിയിൽ ഒതുക്കിയിട്ടിരിക്കുന്ന ഫർണിച്ചറുകൾ. ഇളം നീല പൂക്കളുള്ള വെളുത്ത കർട്ടനുകൾ ഫാനിന്റെ നേർത്ത കാറ്റിൽ ഇളകിയാടുന്നത് കാണാൻ തന്നെ എന്തൊരു ഭംഗി.
സംസാരിച്ചത് അച്ഛനായിരുന്നു. അമ്മയും ചേട്ടത്തിയമ്മയും വാതിലിൽ പ്രത്യക്ഷപ്പെട്ടു. ചേട്ടൻ ജോലിക്ക് പോയിരിക്കുന്നു. സന്തുഷ്ട കുടുംബം ആണെന്ന് വിളിച്ചോതുന്ന പെരുമാറ്റം. തന്റെ മുഖത്തെ പുഞ്ചിരിയുടെ പ്രതിഫലനം എല്ലാവരുടെയും മുഖത്ത് വ്യാപിച്ചു.
ആദ്യം തണുപ്പിച്ച ചെറുനാരങ്ങാനീര് വന്നു. പിന്നാലെ ചായയും പലഹാരങ്ങളും വന്നു. അപ്പോഴേക്കും അവിടത്തെ അമ്മാവനും വന്നു. അമ്മാവന്റെ ക്ളീഷേ അടുത്തത്.
“കുട്ട്യേ വിളിച്ചില്ലേ. ഇനി അവളെ വിളിച്ചോളൂ.”
അമ്മു എന്ന് വിളിക്കുന്ന അമൃത വെളുത്ത കർട്ടൻ നീക്കി മുഖം കാണിച്ചു.
“ഇങ്ങട്ട് നീങ്ങി നില്ക്കു കുട്ട്യേ”
അമ്മാവന് ലോകപരിചയമുണ്ട്. അമ്മു അവളുടെ നീല സാരിയുടെ പിങ്ക് മുന്താണി പിടിച്ച് മുൻപിലേക്ക് നടന്നു. അമ്മാവന്റെ കസേരക്ക് സമീപം വന്നു നിന്നു.
അമ്മാവൻ പെണ്ണിനേയും ചെറുക്കനെയും അന്യോന്യം പരിചയപ്പെടുത്തി. ചേച്ചി എന്തൊക്കെയോ ചോദിച്ചു. അമ്മയും ഞാനും സതീശനും കേൾവിക്കാരായി. അമ്മാവൻ വീണ്ടും അത്യന്താധുനികൻ ആയി, തന്റെ അടുത്ത ക്ളീഷേ എടുത്ത് വീശി.
“ഇനി അവര് രണ്ടാളും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോട്ടെ. അമ്മൂ, നീയ് വിജയിനെ കൂട്ടി പടിഞ്ഞാപ്പുറത്തെ കോലായിലേക്ക് പൊയ്ക്കോളൂ.”
രക്ഷപ്പെട്ടു. അമ്മു തിരിഞ്ഞു നടന്നു. പിന്നാലെ താനില്ലേ എന്ന് ഇടക്ക് തിരിഞ്ഞു നോക്കി. പടിഞ്ഞാറേ കോലായ നീളത്തിലുള്ള ഇടനാഴി ആയിരുന്നു. അവിടെ ഇരുന്നാൽ പിന്നിലെ വയലുകൾ കാണാം. നല്ല കാറ്റ്. അമ്മു തനിക്കായി ഇളന്തിണ്ണക്ക് അടുപ്പിച്ച് ഇട്ടിരിക്കുന്ന കസേര കാണിച്ചു. താൻ തിണ്ണയിൽ ഇരുന്നു. അതാണ് കൂടുതൽ സൗകര്യം. അടുത്തുള്ള തൂണിൽ പിടിച്ച് അമ്മുവും നിന്നു.
“അമൃത ഇരുന്നോളു.”
“വേണ്ട, ഞാനിവിടെ നിൽക്കാം. എന്നാലേ മുഖം കാണു.”
ആഹാ, കൊള്ളാമല്ലോ.
“അമ്മു എന്ന് വിളിക്കാമോ”
“ആഹ്, അങ്ങനെ വിളിച്ചോളൂ. അങ്ങനെയാണ് അടുപ്പമുള്ളവർ വിളിക്കുന്നത്.”
എന്റെ മനസ്സിൽ ഒരു പാർട്ടി പോപ്പർ ആണ് പൊട്ടിയത്.
ഇനിയെന്ത് വേണം, ആ മനസ്സറിയാൻ.
“അമ്മുവിന് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോളൂ”
അമ്മു ഒറ്റവാചകത്തിൽ മറുപടി പറഞ്ഞു.
“എല്ലാം അച്ഛൻ പറഞ്ഞിരുന്നു.. എന്നോട് എന്തെങ്കിലും..”
നിറഞ്ഞ മനസ്സോടെ താൻ മന്ത്രിച്ചു,” ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട് ചോദിക്കാം.”
അമ്മു ചിരിയോടെ തല കുനിച്ചു.
ഇരുവരുടെയും മനസ്സ് അന്യോന്യം അറിഞ്ഞു കഴിഞ്ഞിരുന്നു. ഇനിയെന്ത് ചോദിക്കാനും പറയാനും.
Both promoted as husband and wife, അത്ര തന്നെ.


5 Comments
ഒതുക്കമുള്ള ഒരു പെണ്ണുകാണലിലൂടെ കല്യാണമങ്ങ് നടന്നു….. വായിക്കാൻ എത്ര രസം👍❤️
നല്ല രസം ഉണ്ട് വായിക്കാൻ 👌🥰
ഇപ്പോഴും ഇങ്ങനെ പെണ്ണുകാണൽ ഉണ്ടായിരിക്കും അല്ലേ?
രസകരമായി വായിച്ചു.
ഇഷ്ടമായി❤️🌹👌
👌👌
ഒരു സിമ്പിൾ പെണ്ണുകാണൽ- പക്ഷെ ഇപ്പോൾ പെണ്ണുകാണൽ അത്ര സിമ്പിളല്ല കേട്ടോ- 😄👌👍