അങ്ങനെ ഒരു ഓണം കൂടി എത്തി. വീട്ടിൽ എല്ലാവരും ടിവിയിലെ ഓണപ്പരിപാടികൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്.
“മിന്നൽ വള കയ്യിൽ ഇട്ട പെണ്ണഴകേ
എത്തിതൊടാൻ എത്തുകില്ല
മാരിവില്ലാണ് നീ
ഈറൻ കോതിയൊരുങ്ങി……”
മൊബൈലിൽ ഈ കിളിനാദം കേട്ടപ്പോൾ ഈ നട്ടുച്ച 12 മണിക്ക് അതും തിരുവോണനാളിൽ ആരാണാവോ ഫോണിൽ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഫ്ലാറ്റ് ഗേറ്റ് സെക്യൂരിറ്റി ആണ്.
“മാഡം, ’കൂട്ടക്ഷരങ്ങൾ’ ഓൺലൈൻ പത്രത്തിന്റെ ഒരു എഴുത്തുകാരി ആണോ? അവിടെ നിന്ന് ആണെന്നു തോന്നുന്നു മാവേലി നിങ്ങളുടെ വീട്ടിൽ ഓണസദ്യ ഉണ്ണാൻ വന്നിരിക്കുന്നു എന്നു പറയുന്നു. കയറ്റി വിടണോ? “
അന്തം വിട്ടു കുന്തം വിഴുങ്ങി പോയ ഞാൻ ഉടനെ പറഞ്ഞു. “കയററി വിട്ടേക്ക്. എന്തായാലും തിരുവോണനാളിൽ എൻറെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥി അല്ലേ”.
പക്ഷേ പിന്നെയും ഒരു പ്രശ്നമുണ്ട് മാഡം, എന്ന് സെക്യൂരിറ്റി. പേട്ട-വെൺപാലവട്ടം റോഡ് പണി നടക്കുകയല്ലേ? കുഴിയിൽ റോഡ് കാണും സൂക്ഷിച്ചു പോവുക ഇതല്ലേ നമ്മുടെ റോഡിൻറെ അവസ്ഥ. മാവേലി ഓട്ടോറിക്ഷയിലാണ് വന്നിരിക്കുന്നത്. കുഴികളിൽ ഒക്കെ വീണ് ആകെ പഞ്ചർ ആയിരിക്കുകയാണ് പുള്ളി. പോരാത്തതിന് ശ്വാസംമുട്ടലും ഉണ്ട്. മാഡം താഴെ വന്ന് ഒന്ന് കൂട്ടിക്കൊണ്ടു പോകാമോ എന്ന്. ഉടനെ തന്നെ എൻറെ ഭർത്താവും മകനും ലിഫ്റ്റിൽ താഴെ ഇറങ്ങിച്ചെന്ന് രണ്ടുപേരുംകൂടി കൈപിടിച്ച് മാവേലിയെ പന്ത്രണ്ടാം നിലയിലേക്ക് ആനയിച്ചു. അതിഥിയെ ഞങ്ങൾ എല്ലാവരും ചേർന്ന് ആദരവോടെ സ്വീകരിച്ചു. പുതിയ നാട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. ഇവിടുത്തെ പീഡനകഥകൾ ഒന്നും പറയണ്ട എന്ന വാമേതരഭാഗത്തിൻറെ കർശന നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതൊന്നും വിസ്തരിക്കാൻ പോയില്ല.ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളം കളി കണ്ട സന്തോഷം മാവേലി ഞങ്ങളുമായി പങ്കുവച്ചു.
രണ്ടാഴ്ച മുമ്പ് തന്നെ ഓണസദ്യ ബുക്കു ചെയ്തിരുന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു പരിഭ്രമവും തോന്നിയില്ല. കൃത്യം പതിനൊന്ന് മണിക്ക് തന്നെ വാഴയില അടക്കം ഉപ്പേരി, ചിപ്സ്, പഴം,ഇഞ്ചി, നാരങ്ങ, മാങ്ങ, വടക്കൂട്ട് കറികളും വെള്ളരിക്ക കിച്ചടി, പൈനാപ്പിൾ മധുര പച്ചടി, അവിയൽ, ചോറ്, പരിപ്പ്, സാമ്പാർ, അടപ്പായസം, ബോളി, പാൽപ്പായസം, പുളിശ്ശേരി, രസം, മോര്, പപ്പടം… അടക്കമുള്ള ഓണസദ്യ വിഭവങ്ങൾ കുറച്ച് അധികം പേർക്കുള്ളത് ഓർഡർ ചെയ്തിരുന്നത് കൊണ്ട് വിളമ്പുന്ന പണി മാത്രം മതിയായിരുന്നു എനിക്ക്.
എല്ലാവരും കൂടി സന്തോഷത്തോടെ ഇരുന്ന് സദ്യയുണ്ട് മാവേലി കുറച്ചുസമയം നടു ഒന്നു നീർത്തി എല്ലാവരോടും യാത്ര പറഞ്ഞ് ലുലു മാളിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറി. അപ്പോൾ ഞാൻ സ്നേഹത്തോടെ പറഞ്ഞു. പാതാളത്തിൽ എത്തുമ്പോൾ തിരുമേനി എനിക്ക് ചെന്ന വിവരത്തിന് മെസ്സേജ് അയക്കണേ എന്ന്. അപ്പോൾ മാവേലിയുടെ മറുപടി കേട്ട് ഞാൻ വീണ്ടും ഒന്നു ഞെട്ടി. “അയ്യയ്യോ! മെസ്സേജും ചാറ്റിങ്ങും ഒന്നും വേണ്ടേ വേണ്ട. മെസ്സേജ് അയച്ചവരൊക്കെ ഇവിടെ പെട്ടിരിക്കുകയല്ലേ എന്ന്? 😜🙆
നമുക്ക് അടുത്ത വർഷം കാണാം.”
മേരി ജോസി മലയിൽ,
തിരുവനന്തപുരം.


3 Comments
രസകരമായി എഴുതി👍🌹
മാവേലിക്കു കാര്യങ്ങളൊക്കെ നന്നായറിയാം😀
രസകരമായ എഴുത്ത്🌹❤️
രസകരം, നിൽക്കുന്ന മാവേലിയെ കണ്ടിട്ടുണ്ട്, ഇതു current affairs -ൽ ഇത്ര update ആയ നടുനിവർത്തുന്ന മാവേലി… അടിപൊളി.😀👏👍