‘തിരുവനന്തപുരത്തെ 55 കാരിയുടെ കൊലപാതകം:സഹോദരൻ അറസ്റ്റിൽ’
പത്രം മടക്കി എഴുന്നേൽക്കുമ്പോൾ കണ്ണിൽ തടഞ്ഞ വാർത്ത! മനസുഖം കുറയ്ക്കുന്നതൊന്നും ഈയിടെ വായിക്കാറില്ല. ഒറ്റനോട്ടത്തിൽ കണ്ടു പോയ സ്ഥലപ്പേരാണ് അതിലേക്ക് വലിച്ചിട്ടത്..
‘കരമന ഒറ്റത്തെരുവിൽ ബാലാംബിക (55) യുടെ കൊലപാതകത്തിൽ സഹോദരൻ നാഗരാജൻ അറസ്റ്റിൽ. ’
അറിയാതെ പിടഞ്ഞെണീറ്റു പോയി. നാഗരാജൻ്റെ ചിത്രം ചേർത്തിട്ടുണ്ട്. പക്ഷേ ഉറപ്പിക്കാനാവുന്നില്ല. രണ്ടു ദിവസം മുമ്പത്തെ വാർത്തയുടെ ഫോളോ അപ് സ്റ്റോറിയാണ്. പാരവശ്യത്തോടെ പഴയ പത്രം തപ്പിയെടുത്തു. കൊലയുടെ വിശദാംശങ്ങൾ എനിക്കറിയുകേ വേണ്ട. അതവളാണോ എന്നൊന്നുറപ്പിക്കണം. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിടിഞ്ഞു. പഴയ മിടുക്കി പെൺകുഞ്ഞിൻ്റെ സ്ഥാനത്ത് പ്രേതം പോലൊരു രൂപമായിട്ടു കൂടിയും. വായിക്കണ്ടെന്നു കരുതിയിട്ടും
’55 കാരിയായ സെക്സ് വർക്കർ’ എന്ന വരി വജ്രസൂചി പോലെ കരളിൽ തറഞ്ഞു.
ബാലയെ ആദ്യം കാണുമ്പോൾ അവൾക്ക് പന്ത്രണ്ടും എനിക്ക് ഇരുപതുമാണ് പ്രായം. അമ്മയുടെ സഹപ്രവർത്തകൻ ദിവാകരൻ സാറാണ് അനാഥയായ ഒരു പട്ടത്തിക്കൊച്ചിനെ സംരക്ഷിക്കാമോഎന്ന് ചോദിക്കുന്നത്. സാർ വൈകിട്ട് ട്യൂഷനെടുക്കുന്ന അഗ്രഹാരത്തിലെ പഴയ ജോലിക്കാരിയുടെ മകളാണ്, പേര് ബാലാംബിക. അവൾക്ക് 17 വയസ്സുളെളാരു സഹോദരനുമുണ്ട്. അവരുടെ അമ്മ, കുറേ നാൾ മുമ്പ് മക്കളെ ഉപേക്ഷിച്ച് പാത്രക്കച്ചവടത്തിനു വന്ന
തമിഴനൊപ്പം പോയി. മുഴുക്കുടിയനെങ്കിലും അച്ഛൻ വേലയെടുത്ത് മക്കളെ പോറ്റി വന്നു. രണ്ടു മാസം മുമ്പൊരു പെരുമഴ ദിവസം, പണി സ്ഥലത്തു നിന്നിറങ്ങി, പതിവു മദ്യപാനവും കഴിഞ്ഞ് മടങ്ങും വഴി ആമയിഴഞ്ചാൻ തോട്ടിൽ വീണ് അയാളും മരിച്ചു. സഹോദരൻ നാഗരാജൻ, അച്ഛൻ പണിയെടുത്ത ഹോട്ടലിൽ ജോലിക്കു കയറി. ഏറ്റെടുക്കാനാളില്ലാത്ത ബാലയെ നാഗരാജൻ കരഞ്ഞു കാലുപിടിച്ച് അമ്മ പണ്ട് ജോലിക്കു നിന്ന വീട്ടിലാക്കിയിരിക്കുകയാണ്..
അവിടെ ദിവാകരൻ സാർ ട്യൂഷനെടുക്കുന്ന പത്തും എട്ടും വയസ്സുള്ള രണ്ടാൺകുട്ടികളുണ്ട്. അവന്മാർക്ക് ഈ കുട്ടിയെ ഇഷ്ടമേയല്ല. അടിവയറ്റിൽ തൊഴിക്കുക, മുടി പിടിച്ചു വലിക്കുക, അവൾക്കുള്ള ഭക്ഷണം തട്ടിക്കളയുക തുടങ്ങിയവയാണ് ആ വരേണ്യ ബാലന്മാരുടെ വിനോദം. ബാലയ്ക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാൽ, അവരുടെ ആണ്മക്കൾ രണ്ടും ദുർഗുണ പരിഹാര പാഠശാലയിലാകുമോ എന്ന ഭയം കൊണ്ടാണ് ആ വീട്ടുകാർ കുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. വഴിയേ പോയ കുരിശെല്ലാം പിടിച്ചു തോളിൽ വെക്കാൻ മിടുക്കിയായ അമ്മ ചാടിക്കയറി ഏറ്റു. അച്ഛൻ്റെ നൂറായിരം സംശയങ്ങളും തർക്കങ്ങളും അതിജീവിച്ച് പിറ്റേന്ന് വൈകിട്ട് അമ്മയ്ക്കൊപ്പം അവളെത്തി…
പൊക്കം കുറഞ്ഞ് നന്നേ തുടുത്തൊരു പെൺകുരുന്ന്! ബുദ്ധിയുടെ തെളിച്ചം കണ്ണിലും നടപ്പിലും പ്രസരിപ്പിച്ച് കടന്നു വന്ന പാടെ കർക്കശക്കാരനായ അച്ഛൻ്റെ കാൽക്കലേക്ക് ഒറ്റ വീഴ്ച. വീഴ്ചയുടെ കരുത്തിൽ, പൊതുവേ കഠിനമാകാറുള്ള അച്ഛൻ്റെ ഇൻ്ററോഗേറ്റിവ് സെഷൻ നിസ്സാരമായി ചാടിക്കടന്നവൾ സ്ഥാനം ഉറപ്പിച്ചു. അടുക്കള സഹായി, ശ്യാമളച്ചേച്ചിയെ കുത്തിപ്പൊക്കി പപ്പടവും കാച്ചി, വെണ്ടയ്ക്കാ മെഴുക്കു പുരട്ടിയും, രസവും, ഉണ്ടാക്കിച്ച് വന്ന ദിവസം തന്നെ അമ്മ, അവളെ ഊട്ടുന്നതു കണ്ടെനിക്കു ചൊറിഞ്ഞു വന്നു. ഇന്നായിരുന്നെങ്കിൽ, അമ്മയുടെ നടപടി ബ്രാഹ്മണിക്കൽ ഹെജിമണിയുടെ പരിധിയിൽ വന്നേനേ!
വല്ലാത്തൊരു തൻ്റേടമായിരുന്നു, ബാലയുടെ ചന്തം!. പിറ്റേന്നു രാവിലെ ഞങ്ങളുടെ മുറ്റത്ത് ആദ്യമായൊരു അരിപ്പൊടിക്കോലമൊരുങ്ങി. തുടർന്ന് “കോലത്തിൽ ചവിട്ടിയാൽ ആരാനാലും നാൻ സുട്ടിടുവേ ” എന്നൊരു ഭീഷണിയും. ചേച്ചിയുടെ വിവാഹം അതിനകം കഴിഞ്ഞിരുന്നു. സ്വാഭാവികമായും അച്ഛനുമമ്മയും പേരക്കുട്ടിയെ വരവേൽക്കുന്ന മാനസികാവസ്ഥയിൽ എത്തിയിരുന്നിരിക്കാം. ശരിക്കും അവർക്കവൾ അരുമയായൊരു പേരക്കിടാവായിരുന്നു…
മത്സ്യം പ്രധാന വിഭവമായ വീട്ടിൽ സസ്യ വിഭവങ്ങളൊരുക്കിയും, ചിന്നാളപ്പട്ടു പാവാട തയ്ച്ചു നൽകിയും, വൈകിട്ട് മുല്ലപ്പൂ വാങ്ങി വന്നും അമ്മ ആ കുഞ്ഞു പെണ്ണിൻ്റെ വരവ് ഉത്സവമാക്കി. അനുജത്തിയും ബാലയും പെട്ടന്ന് കൂട്ടുകാരുമായി. മൂന്നാം ക്ലാസ്സു വരെയേ സ്കൂളിൽ പോയുള്ളെങ്കിലും സംസാര ഭാഷ തമിഴായിരുന്നിട്ടു കൂടി അക്ഷരസ്ഫുടതയോടെ പത്രവും പുസ്തകങ്ങളും വായിക്കുമായിരുന്നു. അമ്മ അവളെ തൊട്ടടുത്ത സ്കൂളിൽ ചേർത്ത് വൈകിട്ടു കുത്തിയിരുന്ന് പഠിപ്പിക്കലും തുടങ്ങി.
ഉല്ലാസകരമായി രണ്ടു മാസം പിന്നിട്ടു. ഒരു നാൾ കോളേജ് വിട്ടു വരുമ്പോൾ വരാന്തയിൽ നാഗരാജനിരിക്കുന്നു. അച്ഛനുമമ്മയും വലിഞ്ഞു മുറുകി നിൽപ്പുണ്ട്. നാഗർകോവിലിൽ അവരുടെ മാമനും മാമിയുമുണ്ട് അവരവളെ നോക്കിക്കൊളാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാലയെ വിടണമെന്നാണ് ആവശ്യം. ദിവാകരൻ സാറു വരാതെ വിടില്ല എന്ന് പറഞ്ഞിട്ട്, സാറിനെ കാത്തുളള ഇരിപ്പാണ്. ഒടുവിൽ സാറെത്തി. ഇവനെന്നെ കൊല്ലും കൂട്ടത്തിൽ വിടരുതെന്നു പറഞ്ഞവൾ അമ്മയുടെ കാലിൽ വീണു കരഞ്ഞതോടെ, പോലീസ് പറയാതെ വിടില്ലെന്നായി അമ്മ. ഫോർട്ട് പോലീസ് സ്റ്റേഷനിലെ നീണ്ട തർക്കങ്ങൾക്കൊടുവിൽ ആരോരുമില്ലാത്തവൾ, വഞ്ചി പുവർ ഹോമിലെ അന്തേവാസിയായി. നാഗരാജനൊപ്പം വിടില്ല, എന്ന അമ്മയുടെ കടും പിടുത്തം ഒടുവിൽ ഒത്തു തീർപ്പായത് അങ്ങനെയാണ്. സഹോദരി അനാഥാലയത്തിൽ നിൽക്കുന്നത് സഹിക്കാം, മത്സ്യ മാംസങ്ങൾ കഴിക്കുന്ന അബ്രാഹ്മണർക്കൊപ്പം നിൽക്കുന്നത് താങ്ങാനാവില്ലെന്നാണ് ആ അധമൻ പോലീസിനോട് പറഞ്ഞത്. നിസ്സഹായയായ ഒരു പെൺകുഞ്ഞിൻ്റെ തേങ്ങൽ വളരെ നാൾ ഞങ്ങളെ ചൂഴ്ന്നു നിന്നു. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പുവർ ഹോമിൽ പോയി ഞങ്ങളവളെ കാണുമായിരുന്നു. അവിടെയും അവൾ ഉല്ലാസവതിയായിരുന്നു. ചെല്ലുമ്പോഴെല്ലാം ഒറ്റക്കാര്യമേ അമ്മ പറഞ്ഞിട്ടുള്ളൂ,
“ഇവിടെ നീ സുരക്ഷിതയാണ്. ആരു വിളിച്ചാലും ഇവിടെ നിന്നിറങ്ങരുത് ” അവൾ ചിരിച്ചു തലയാട്ടും. പതിയെ അവളെക്കുറിച്ചുള്ള ആധി ഒഴിഞ്ഞു തുടങ്ങിയ കാലത്താണ് അവളവിടുന്ന് ചാടിപ്പോയി എന്നറിയുന്നത്. രണ്ടു കൊല്ലം അപ്പൊഴേക്കും കഴിഞ്ഞിരുന്നു. പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അടുത്തിടെ സമ്മാനങ്ങളുമായി അടിക്കടി വന്നിരുന്ന സഹോദരനൊപ്പം പോയെന്നായിരുന്നു അന്തേവാസികളുടെ മൊഴി. നാഗരാജൻ അവളെ കടത്തിയതാണെന്നും, ഇനി കിട്ടില്ലെന്നും, ഇതോടെ ആ ജീവിതം തീർന്നെന്നും, അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. പതിയെ ബാല ഓർമ്മകളിൽ വല്ലപ്പോഴും മാത്രം പറന്നെത്തുന്നൊരു കിളിയായി.
പിന്നെയും രണ്ടു കൊല്ലം കഴിഞ്ഞ്, ഞാനൊരു മാധ്യമസ്ഥാപനത്തിൽ ജോലി നോക്കുന്നു. എനിക്കന്ന് 7 ന് തീരുന്ന പകൽ ഡ്യൂട്ടിയായിരുന്നു. പേജ് തീരാൻ വൈകി, ഇറങ്ങുമ്പൊഴേ ഏഴര കഴിഞ്ഞു . ഇരുട്ടു വീണു തുടങ്ങി. 1986 കാലമാണ്. ഓട്ടോ കിട്ടുന്നതൊന്നും എളുപ്പമല്ല. ഭാഗ്യത്തിന് ഒരെണ്ണം കിട്ടി. കിഴക്കേ കോട്ടവാതിലിനോട് ചേർന്നുള്ള ജ്യൂസ് കടയ്ക്കു മുന്നിൽ ഞാനിറങ്ങി, പണം കൊടുക്കുമ്പോൾ പിന്നിൽ കുടഞ്ഞിട്ട പോലൊരു ചിരി. ആ സമയത്ത് കേൾക്കുന്ന ഇത്തരം ചിരികൾക്കു നേരേ ഞാനുൾപ്പടെയുള്ള സ്ത്രീകൾ മുഖം തിരിക്കുകയാണ് പതിവ്. അന്നെന്തോ തിരിഞ്ഞു നോക്കാൻ തോന്നി. വിളക്കു കാലിനു കീഴിൽ, മുല്ലപ്പൂവും കുപ്പിവളകളും ചുണ്ടിൽ കടും ചായവുമിട്ട മൂന്നു കുട്ടികൾ ! എന്നെ കണ്ട് അതിലൊരാൾ പെട്ടന്ന് ഇരുട്ടിലേക്ക് പിൻവാങ്ങി. എൻ്റെ നെഞ്ചിലെന്തോ തടഞ്ഞു. അത് ബാലയാണെന്നെനിക്ക് ഉറപ്പായിരുന്നു. രണ്ടു കൊല്ലം മുമ്പു വരെ ഞാൻ കണ്ടിട്ടുള്ള കുഞ്ഞിനെ തിരിച്ചറിയാതെ വരുമോ? മാധ്യമ പ്രവർത്തക എന്ന ലേബൽ തന്ന ധൈര്യമാണോ, അവളെ അങ്ങനെ കണ്ട നോവാണോന്നറിയില്ല ഞാൻ മുന്നോട്ടു കുതിച്ച് അവൾക്കടുത്തെത്തി.
“നീ ബാലയല്ലേ? “എന്ന് ചോദിച്ചതും അവൾ എനിക്കു നേരേ ചീറി.
“ഞാൻ സൗമ്യയാണ് ”
ശൗര്യത്തോടെ മറുപടി. കൂടെയുണ്ടായിരുന്ന കുട്ടികൾ രണ്ടും ഓടി വന്നു ബഹളം തുടങ്ങിയതോടെ അവളവരെ ശാസിച്ചടക്കി. ജ്യൂസ് കടയ്ക്കു മുന്നിൽ നിന്നൊരു രക്ഷകൻ,
“എന്താ സൗമ്യേ പ്രശ്നം ?”
എന്നു വിളിച്ചു ചോദിച്ചതോടെ കയ്യുയർത്തി അവനെ വിലക്കിയിട്ട്, അവളെന്നെ നോക്കി. സൗമ്യതയോടെ ചോദിച്ചു.
” അമ്മാവുക്കു സൗഖ്യമാ?” ഞാൻ തലയാട്ടി. എന്തൊക്കെയോ ചോദിക്കാൻ ഹൃദയം വെമ്പി.
“അക്കാ, ഇനി കണ്ടാൽ മിണ്ടാൻ വരരുത്. വന്നാൽ ഞാൻ ഇങ്ങനെയാവില്ല ” തമിഴ് ചുവ തീണ്ടാത്ത മലയാളത്തിൽ ഉറപ്പിച്ചു പറയുന്ന അവളെ ഞാൻ വേദനയോടെ നോക്കി. അവളിപ്പോൾ സൗമ്യയാണ്. ഈ അവതാരത്തിൽ അവൾ തമിഴ്കുട്ടി ബാലയല്ല !പെട്ടന്നവൾ ചോദിച്ചു
“അക്കാ, ഇതമ്മാവോട് സൊല്ലിടുമോ? ” ഇല്ലെന്നു പറഞ്ഞയുടൻ അവളെന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ, അവൾ എത്ര തന്നെ മറച്ചു പിടിച്ചിട്ടും ഞങ്ങളുടെ പഴയ ബാലയെ ഞാൻ കണ്ടു.
“നേരം പോയ്. അക്കാ ശീഘ്രം പോ”
ആ ശാസനയ്ക്കൊപ്പം തിരിഞ്ഞു നടക്കുന്ന 16 കാരി, എല്ലാ അർത്ഥത്തിലും എന്നേക്കാൾ വല്ലാതങ്ങു മുതിർന്നു പോയി എന്ന തിരിച്ചറിവിൽ കണ്ണുകൾ ചുട്ടു നീറി. രണ്ടു നാളത്തെ വീർപ്പു മുട്ടലിനൊടുവിൽ അമ്മയോടിതു പറയുമ്പോൾ, ഞെട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു തെറ്റി. തീർത്തും സാധാരണ മട്ടിൽ അമ്മ പറഞ്ഞു.
“ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചതാ. അവനാ കൊച്ചിനെ ഒടുവിൽ കൊല്ലും. ”
“അവൻ്റെ പെങ്ങളല്ലേ അമ്മേ?”
“അതൊക്കെ മനുഷ്യർ കാണുന്നതു പോലിരിക്കും. ബന്ധവും സ്വന്തവും ഇല്ലാതെയും പെങ്ങളാകാം. ഒരേ വയറ്റിൽ നിന്നു വന്നാലും അവനെ പോലുള്ളവർക്ക് അങ്ങനെ കാണാനാവില്ല. പോരാത്തതിന് അവളുടെ അച്ഛൻ മറ്റാരോ ആണന്നും ബ്രാഹ്മണനല്ലെന്നുമാണ് അവൻ്റ ധാരണ. ജാതിഭ്രാന്തനായ അവന് ആ കുട്ടിയോട് പകയാണ്. അതിനെ വെച്ച് പണമുണ്ടാക്കിയിട്ട് അവൻ കൊല്ലും. എനിക്കുറപ്പാണ്. ”
പ്രവചനം പോലെ പറഞ്ഞ വാക്കുകൾ വർഷങ്ങൾക്കിപ്പുറം അമ്മ കടന്നു പോയ ശേഷം ശരിയായിരിക്കുന്നു!
പെട്ടന്നുണ്ടായ പ്രേരണയിൽ ഞാനാ വാർത്തയിലെ പ്രസക്ത ഭാഗങ്ങളിലേക്കു നോക്കി. ബാലാംബിക അവിവാഹിത. നാഗരാജന് ഭാര്യയും രണ്ടു മക്കളും. സെക്സ് വർക്കർ ആയ ബാലയാണ് തൊഴിലെടുക്കാതെ കഞ്ചാവടിച്ചു നടക്കുന്ന സഹോദരനെയും കുടുംബത്തെയും പോറ്റിയിരുന്നത്. കൂടുതൽ പണത്തിനായി സഹോദരനും ഭാര്യയും നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. അത്തരമൊരു വഴക്കിനൊടുവിൽ കൊലപാതകം. എല്ലാം തിരക്കഥ പോലെ കൃത്യം. അലട്ടുന്നത് ഒറ്റച്ചോദ്യം മാത്രം!
ബുദ്ധിമതിയായ, ചെറു പ്രായത്തിലേ സഹോദരനെ മനസ്സിലാക്കിയ, അവളെന്തിന് പുവർ ഹോമിൽ നിന്ന് ചാടിപ്പോയി സ്വന്തം ശരീരം വിറ്റ് അവനെയും കുടുബത്തെയും പോറ്റി?
ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങളിലാണല്ലോ ഒരുപാട് സ്ത്രീ ജീവിതങ്ങൾ തൂങ്ങിയാടുന്നതും എരിഞ്ഞൊടുങ്ങുന്നതും !
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


19 Comments
ബാല വല്ലാത്തൊരു നോവായി അവശേഷിക്കുന്നു 🥺 മനുഷ്യർ ചില സമയങ്ങളിൽ എത്ര നിസ്സാഹായരാകുന്നതിന് ഉത്തമോദാഹരണം ….പിന്നെ ചേച്ചിയുടെ എഴുത്തുകൾ ആണേ നല്ലത് ആണ് എന്ന് പറയേണ്ടതില്ല…ഏല്ലാം ഒന്നൊന്നൊടൊന്ന് മെച്ചം ആണ് കേട്ടോ ❤️👌👌👌👌👌👌
സ്നേഹം ജിനു. തിരക്കുകൾക്കിടയിൽ വായിക്കുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നല്ലോ. സന്തോഷം❤️
Super story. ❤️❤️
ഒരു യഥാർത്ഥ ജീവിതാനുഭവത്തെ ആവശ്യമായ fictional elements മായി സന്നിവേശിപ്പിച്ചു ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഈ കഥ വായിച്ചപ്പോൾ എന്റെ മുന്നിലൂടെ കടന്നു പോയി. ആ കുഞ്ഞിനെ, ബാലയെ ഓർത്തപ്പോൾ സങ്കടവും തോന്നി. അഭിനന്ദനങ്ങൾ മോളേ 👏👏👏❤️❤️❤️
ബാല നമുക്കെല്ലാം എന്നുമൊരു നൊമ്പരമാണല്ലോ. ചിലരെ സഹായിക്കണമെന്നു വെച്ചാലും സാധിക്കാതെ വരും അതവരുടെ വിധിയും. നമ്മുടെ സങ്കടവുമായി തുടരുകയും ചെയ്യും😌 Thanks chetta❤️
👌👌
കുറച്ചു കൂടി ശ്രെമിച്ചാൽ ചെറുകഥ വലുതായി വലുതായി വരും.. ഇതിങ്ങനെ ഒറ്റയടിക്ക് തീർക്കേണ്ട ഒന്നല്ല… ബാലയ്ക്ക് എന്തെല്ലാം പറയാനുണ്ടാവും നമ്മളോട് ❤️❤️❤️
തീർച്ചയായും ശ്രമിക്കാം. ബാലയെ കൂടുതൽ കേൾക്കാനും, ബാലയെക്കൊണ്ടു കഥ പറയിക്കാനും. സ്നേഹം❤️❤️
ചില ജീവിതങ്ങളെ വിധിക്കു വിട്ടുകൊടുത്തു മൗനമായി നിൽക്കാനേ നമുക്ക് കഴിയൂ.
നല്ലെഴുത്ത് 👌
സത്യം സുനന്ദ ! സഹായിക്കാമെന്നു വെച്ചാലും നിസ്സഹായരായിപ്പോകും നമ്മൾ !❤️❤️ സ്നേഹം സുനന്ദ
ബാലയുടെ ചിരി മനസ്സിൽ മായാതെ നിൽക്കുന്നു. പ്രലോഭനങ്ങളാൽ തെരുവിലേക്കെത്തുന്ന ഭൂരിഭാഗം പെണ്ണിൻെറയും സ്ഥിതി പരിതാപകരമായിരിക്കും. മാനവും, ജീവിതവും ജീവനും നഷ്ടപ്പെടുന്ന വശ്യമായ ചിരിയുള്ള പെണ്ണ്. അങ്ങെനെ എത്ര യെത്ര പെൺ ജീവിതങ്ങളാണ് തെരുവിൽ അവസാനിക്കുന്നത്. ജാതിയോ മതമോ, ഭാഷയോ, വംശമോ ഒന്നും അപ്പോൾ അവൾക്ക് തുണയാവാറില്ല- കൊത്തി വലിക്കാൻ കഴുകൻ കണ്ണുമായി കാത്തിരിക്കുകയാണ് തെരുവ്.
കഥ ഇഷ്ടമായി. 👌❤️ 👍
ശരിയാണ്. ഇതിലൊന്നും മാറ്റം വരുത്താൻ നമുക്കു കഴിയില്ല എന്നതാണ് ഏറ്റവും സങ്കടകരം. സ്നേഹം Sheejith❤️
നല്ല ഒരു investigation സിനിമക്കുള്ള കഥയുണ്ട്.
Thank you pradeesh❤️❤️
ബാല, നോവായി മാറി. പുവർ ഹോമിൽ നിന്നും ഇറങ്ങുമ്പോൾ ഒരു കൗമാരകാരിയുടെ പ്രലോഭനങ്ങൾ സഹോദരൻ മുന്നിൽ നീട്ടിയിരിക്കും എന്നു തോന്നി.
വളരെ നല്ല ആഖ്യാനരീതി. പെൺകുട്ടിയെ കുറിച്ച് വ്യഥയനുഭവിക്കുന്ന നല്ല മനസ്സുകളെ തെളിമയോടെ എഴുതി.❤️👏🫂
സ്നേഹം ജോയ്സ്. സമയം കണ്ടെത്തി വായിക്കുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നതിന് കടപ്പെട്ടിരിക്കുന്നു
സ്നേഹം സുമാ❤️❤️🥰🥰
ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ മനസ്സിനെ കൊളുത്തിവലിക്കും. ചിലപ്പോ ഒരു നിമിഷത്തെ തെറ്റായ തീരുമാനം ജീവിതാവസാനം വരെ കുരുക്കിയിടുന്നൊരു നിസ്സഹായതയിലേക്ക് ഒരാളെ കൊണ്ടെത്തിക്കും. പിന്നെ സ്വയം മറന്നു, പൊങ്ങ്തടിപോലെ, ലക്ഷ്യമില്ലാതെ എവിടെയെങ്കിലും പോയി അടിയും. ❣️❣️❣️
സ്നേഹം ഇലക്ട.പിടികിട്ടാത്ത ഒത്തിരി മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ബുദ്ധിയുണ്ടെങ്കിലും നിർണ്ണായക തീരുമാനങ്ങൾ ഹൃദയം കൊണ്ടെടുത്ത് തകർന്നു പോകുന്നവർ !😀
ഇങ്ങനെ എത്രയെത്ര ബാലമാർ
നമ്മൾ ആഞ്ഞു ശ്രമിച്ചാലും രക്ഷിക്കാൻ പറ്റാത്ത ചില ജീവിതങ്ങളുണ്ട് അല്ലേ? ബാല
ഒരു നൊമ്പരമായി .
നല്ലെഴുത്ത് താരച്ചേച്ചീ❤️❤️❤️