സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം -2
മാഞ്ഞുപോയ ഓർമ്മകളുടെ തുരുത്തിൽ തന്റെ പ്രണയം, സ്വന്തം അച്ഛന്റെ മരണം, യാമിനിയുടെ ഭ്രാന്ത്, ഈ സത്യങ്ങൾ എല്ലാം കൂടി യാദവിന്റെ നെഞ്ചിനെ ഞെരിച്ചുടച്ചു. താൻ കാരണമാണ് അവൾ ചങ്ങലയിൽ കിടക്കുന്നതെന്ന കുറ്റബോധം അവനെ തളർത്തി. ഇനി തിരിച്ചു പോകില്ല. സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തിയാലും അവളെ രക്ഷിക്കണം.
ഉറച്ച തീരുമാനത്തോടെ അവൻ മുന്നോട്ട് ചുവടുകൾ വെച്ചു. ആ വരണ്ട പുഴയുടെ തീരത്തു കൂടെ നടക്കുമ്പോൾ അവന്റെ പാദങ്ങളെ പൊള്ളിച്ചു എങ്കിലും ആ ചൂടിനേക്കാൾ വലുതായിരുന്നു അവന്റെ ഉള്ളിലെ തീയ്. ആ തീ കൊടുത്താൽ യാമിനിക്കേ കഴിയൂ. അവളെ കണ്ടിട്ടേ ഇനി കാര്യം.
യാദവ് ഇരവി മംഗലം മന ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സിൽ ഒരായിരം കാഹളങ്ങൾ മുഴങ്ങി. ആ മനസ്സിൽ വിവിധ വികാരങ്ങൾ ഉടലെടുത്തു. ഒപ്പം നേരിയൊരു ഭയം കൊടുംങ്കാറ്റു പോലെ ആഞ്ഞുവീശി. ഐശ്വര്യം തുളുമ്പുന്ന മനയുടെ വിശാലമായ ഗേറ്റ് തുറന്നവൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.
എട്ടുവർഷം മുൻപ് മതിലിന്റെ ഇരുവശത്തും കണ്ട നീല ചെമ്പരത്തി ഇപ്പോൾ നിറയെ പൂത്തു നിൽക്കുന്നു.
വിശാലമായ പൂമുഖത്ത് ഭാഗവതവും വായിച്ചുകൊണ്ട് വലയമ്മ ഇരിക്കുന്നു.
വലിയമ്മ യമുന കണ്ണിനു മുകളിൽ കൈ വെച്ച് ചോദിച്ചു. “ആരാണ്? മനസ്സിലായില്ല..”
യാദവ്:- “ഞാൻ യാദവ്, എനിക്ക് യാമിനിയെ ഒന്നു കാണണം.” ആ ശബ്ദം ഉറച്ചതും മുഴക്കമുള്ളതുമായിരുന്നു.
എട്ടു വർഷം മുൻപ് ഈ വീട്ടുകാരുടെ മുൻപിൽ തോറ്റുപോയ ആ പാവം യാദവ് അല്ല ഇന്നവൻ. ഉയർന്ന അധികാര പദവിയിൽ ഇരിക്കുന്ന U.K കമ്പനിയുടെ ജനറൽ മാനേജർ ആണിന്നയാൾ.
യാദവിന്റെ മുഖത്തെ ഗൗരവവും നിസ്സഹായത തുളുമ്പുന്ന കണ്ണുകളും അതിൽ ജ്വലിച്ചു നിൽക്കുന്ന സ്നേഹം കണ്ട് അമ്മയും, യാതിരയും, വലിയമ്മയും ഒന്നു പകച്ചു നിന്നു.
യശോദ (അമ്മ) : യാദവ് താങ്കൾക്ക് വേണമെങ്കിൽ അവളെ കാണാം. ഇന്നത്തെ അവളുടെ അവസ്ഥയ്ക്ക് കാരണം നിങ്ങളാണെന്ന് മറക്കരുത്.
നിങ്ങളിൽ കൂടി ഒരു പുനർ ജീവിതം അവൾക്ക് കിട്ടിയാൽ……..
യാദവ് ചോദിച്ചു “എവിടെയാണ് യാമിനിയുടെ മുറി?”
യാതിര മുകളിലേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു. “മുകളിൽ വലതുഭാഗത്തെ മുറി.”
യാദവ് ഒന്നും ഉരിയാടാതെ തകർന്ന സ്വപ്നങ്ങളുടെ പടവുകൾ എന്നപോലെ കോണിപ്പടികൾ കയറി. മുകളിലെ മുറിയുടെ വാതിലുകൾ പുറത്തുനിന്നും
പൂട്ടി താക്കോൽ അതിൽ തന്നെ തൂക്കി ഇട്ടിരിക്കുന്നു. കനത്ത ഇരുമ്പു ചങ്ങല യുടെ കിലുക്കം മുറിക്കുള്ളിൽ നിന്നും കാതുകളിലേക്ക് തുളച്ചു കയറി. യാദവ് താക്കോൽ എടുത്ത് മുറിയുടെ വാതിൽ തുറന്നു. ഇരുട്ടും നിശബ്ദതയും നിറഞ്ഞൊരു ലോകം ചങ്ങലയുടെ പിന്നിൽ.
“യാമിനി” യാദവ് പതുക്കെ വിളിച്ചു. തേങ്ങിവരുന്ന കരച്ചിലടക്കാൻ അയാൾ പാടുപെട്ടു. ചുണ്ടുകൾ കടിച്ചു പിടിച്ചു.
മുറിയുടെ ഒരറ്റത്ത് നിലത്ത് കൂനികൂടി ഇരിക്കുന്ന ഒരു രൂപം. കനത്ത കരിവള കോർത്തപോലുള്ള മുടി അലങ്കോലമായി കിടക്കുന്നു.ചുളിവുകൾ വീണ വസ്ത്രങ്ങൾ. കൈകളിലേയും കാലുകളിലേയും ഇരുമ്പു ചങ്ങലകൾ ചുമരിലെ കൊളുത്തുമായി ബന്ധിച്ചിരിക്കുന്നു.
“യാമിനീ” ഒരിക്കൽ കൂടി അയാൾ വിളിച്ചു.
ശബ്ദം കേട്ട് അവൾ മെല്ലെ തല ഉയർത്തി. കൈകാലുകൾ അനങ്ങിയപ്പോൾ ചങ്ങലകിലുക്കം അയാൾക്ക് അരോചകമായി തോന്നി. തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകൾ യാദവിനെ തിരിച്ചറിഞ്ഞില്ല.
യാമിനി:- നിങ്ങൾ ആരാണ്?.. അവൾ
പേടിയോടെ ചോദിച്ചു നിങ്ങൾ എന്നെ കൊല്ലാൻ വന്നതാണോ?… എന്നെ കൊല്ലല്ലേ?…… ആ ശബ്ദം ഒരു ദീർഘ
ശ്വാസം പോലെ ദുർബലമായിരുന്നു.
യാദവ്:- ഇത് ഞാനാണ് യാമിനി നിന്റെ യാദവ്……… അയാൾ അവളുടെ
അടുത്തായി മുട്ടുകുത്തിയിരുന്നു. അവളുടെ കയ്യിലിട്ടിരിക്കുന്ന ചങ്ങല യിൽ മെല്ലെ തൊട്ടു.
അവന്റെ സ്പർശം ഏൽക്കുമ്പോൾ അവൾ ഞെട്ടി കൈ പിൻവലിച്ചു.
യാമിനി:- പോ…….. നീയെന്റെ അടുത്ത്
വരരുത്. എനിക്ക് നിന്നെ ഓർമ്മയില്ല..
നീ…. നീ…ഇവിടെ വന്നാൽ അവർ നിന്നെ കൊല്ലും. അവർ നിന്നെ വെടിവെച്ച്
കൊല്ലും. അവൾ ഭയത്തോടെ അലറി. പൂട്ടിയിട്ട ചങ്ങലകൾ അതി ശക്തിയായി കിലുങ്ങി.
യാദവിന്റെ ഹൃദയം തകർന്നു. അവൾ അയാളെ തിരിച്ചറിയുന്നില്ല. അവൾ മറന്നു പോയിരിക്കുന്നു.
യാദവ്:- യാമിനി നീ നിന്റെ യാദവിനെ മറന്നോ?.. ആ കോളേജ് ജീവിതം, ആ കിളിക്കൊഞ്ചലുകൾ, നമ്മുടെ സംഗീതം, ആ കോളേജ് ലൈബ്രറി, ഒന്നും നീ ഓർക്കുന്നില്ലേ?..അവൻ അവളുടെ മുഖം കയ്യിലെടുക്കാൻ ശ്രമിച്ചു. അവൾ
തല കുടഞ്ഞു പിന്നോട്ടുപോയി.
അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തി ഉറക്കെയുറക്കെ കരഞ്ഞു. അവൾ തന്റെ തല ചുവരിൽ ഇടിച്ചു വേദനിപ്പിക്കാൻ തുടങ്ങി.
അരുത് യാമിനി അയാൾ അവളെ ബലമായി പിടിച്ചു. അവന്റെ കണ്ണിൽ നിന്നും അടർന്നു വീണ മിഴിനീർ അവളുടെ മുടിയിഴകളിൽ വീണ് കവിളിലേയ്ക്ക് ഒലിച്ചിറങ്ങി.
അവിടെ നിന്നിരുന്ന യാമിനിയുടെ സഹോദരി “യാതിര” യാദവിനെ വിളിച്ചു. ഇവൾ ഇങ്ങിനെയാണ് യാദവ്. സന്തോഷമുള്ള ഒരു കാര്യം ഓർമ്മിപ്പി
ച്ചാൽ അവൾ സ്വയം ഉപദ്രവിയ്ക്കും.
ഇവളുടെ ഡോക്ടർ “യദുകൃഷ്ണ”
പറഞ്ഞത് ഇവളുടെ മനസ്സ് ഭയത്തിൽ നിന്നും ഏകാന്തതയിൽ നിന്നും ഉണ്ടായ
ഭ്രാന്തിന്റെ ലോകത്താണ് ജീവിക്കുന്നത്
എന്നാണ്.
യാദവ് നിലത്തുനിന്ന് എഴുന്നേറ്റ് നിന്നു.
ഒരു മുഴു ഭ്രാന്തിയെ പോലെ ചിരിക്കുന്ന
യാമിനിയുടെ മുഖം അയാളിൽ വേദനയും നിരാശയും ഉളവാക്കി. ഇവളുടെ ഭ്രാന്ത് മാറ്റാൻ തനിക്കാകുമോ?…..
യാമിനിയുടെ ഭ്രാന്ത് കേവലം ഒരു രോഗം അല്ല. മറിച്ച് എട്ടുവർഷത്തെ പ്രണയ നഷ്ടം, ഒറ്റപ്പെടൽ, യാദവിന്റെ അച്ഛന്റെ ആത്മഹത്യ, എന്ന ദുരന്തത്തിന്റെ ഭാരം
എന്നിവയാൽ രൂപപ്പെട്ട മാനസിക
ആഘാതമാണ്. ഈ ഭ്രാന്ത് മാറ്റാൻ ഒരു മരുന്നിനും കഴിയില്ല. മറിച്ച് അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളുടെ
സാന്നിധ്യത്തിലും, സ്നേഹത്തിലും മാത്രമേ കഴിയൂ എന്നാണ് ഡോക്ടർ പറഞ്ഞത്.
യാദവ് സ്വയം പറഞ്ഞു ഞാൻ തിരിച്ചു പോകില്ല. അവളുടെ ഭ്രാന്ത് ഞാൻ മാറ്റും.
സ്നേഹം നശിപ്പിച്ചതിനെ സ്നേഹം കൊണ്ട് തിരിച്ചു പിടിക്കണം.
യാദവ് യാമിനിയുടെ അമ്മയോട് പറഞ്ഞു തനിക്കൊരു തിരിച്ചു പോക്കില്ല എന്നും യാമിനിയുടെ ഭ്രാന്ത് താൻ മാറ്റുമെന്നും ഇവളുടെ മുറിയുടെ തൊട്ടടുത്ത മുറിയിൽ എനിക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തു തരാനും പറഞ്ഞു. നീണ്ട എട്ടുവർഷം അവൾ എന്നെയോർത്തു നീറി നീറി ജീവിച്ചു. ഇനി ഒരിക്കലും അതുണ്ടാകാൻ പാടില്ല.
അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും. അങ്ങിനെ എല്ലാവരുടേയും സമ്മതത്തോടെ അവൻ അവിടെ താമസം തുടങ്ങുന്നു.
യാദവിന്റെ നിശ്ചയദാർഢ്യം അവരിൽ
പ്രതീക്ഷ ഉളവാക്കി. എങ്ങിനേയും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം, അത് മാത്രമേ അവർക്കുള്ളു. അവരുടെ പ്രതീക്ഷ സഫലമാകുമോ.?…
തുടരും….


2 Comments
👍❤️👏
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 1 - നിഴലുകൾ തേടുന്ന യാദവ്. - By Syamala Haridas - കൂട്ടക്ഷരങ്ങൾ