#സ്മഗ്ളിംഗ്
രഘുനന്ദൻ ദുബായിലെത്തിയിട്ട് നാലഞ്ച് വർഷമേ ആയിട്ടുള്ളൂ,ഈ കുറഞ്ഞ കാലയളവിൽ തന്നെ അത്യാവശ്യ സമ്പാദ്യമൊക്കെ അയാൾ സ്വന്തമാക്കിയിരുന്നു. ആരേയും അതിശയിപ്പിക്ക തക്കവണ്ണം ഒരു ഫിലിം സ്റ്റോറി പോലേയായിരുന്നു അയാളുടെ വളർച്ച!
ഫ്രീ വിസക്കാരനായ രഘു ബെഡ് സ്പേസിലായിരുന്നു തുടക്കത്തിലേ തന്നെ താമസം. നാട്ടിലെ കടങ്ങളൊക്കെ വീട്ടുകയും, അളവിലധികം പൈസ കൈയ്യിൽ എത്തിയിട്ടും ആൾക്ക് യാതൊരു മാറ്റവും ഉണ്ടായില്ല. സാധാരണക്കാരൻ്റേത് പോലായിരുന്നു രഘുവിൻ്റെയും ജീവിത രീതികൾ.
പത്ത് പേർക്ക് താമസിക്കാവുന്ന ആ വലിയ മുറിയിൽ സ്ഥിരക്കാര് മൂന്ന് നാല് പേരേയുള്ളൂ. ആദ്യമായ് ഗർഫിലേക്ക് എത്തുന്ന ആളുകൾ തുടക്കത്തിൽ താമസിക്കുന്നത് അവിടെയാണെങ്കിലും പിന്നീട് മാറുകയാണ് പതിവ്. അവിടെ നിന്ന് പോയ ആൾക്കൊരൊക്കെ രഘുവിനെ മറക്കാറില്ല, അത്ര നന്നായിട്ടാണ് അയാൾ എല്ലാവരോടും ഇടപഴകിയിരുന്നത്.
പുതിയതായ് എത്തുന്ന പ്രവാസികൾക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്യാൻ അയാൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ജോലി കണ്ടെത്തുന്നതിലും, സാമ്പത്തികപരമായ് എന്താവശ്യം വന്നാലും രഘു കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. അതു കൊണ്ട് തന്നെ അവരൊക്കെ നാട്ടിലേക്ക് തിരിക്കുമ്പോൾ രഘുവിൻ്റേതായ ചെറിയ പാഴ്സലുകൾ നാട്ടിൽ എത്തിക്കാനും മടി കാണിച്ചിരുന്നില്ല.
രഘുനന്ദൻ്റെ ജോലി എന്താണെന്ന് പലർക്കും അറിയില്ലായിരുന്നു. വളരെ ചുരുക്കം ചിലർക്ക് മാത്രേ അത് ബോധ്യമായിരുന്നുള്ളൂ. അതിലൊരാൾ റൂമിലുള്ള ബാലൻ ചേട്ടനായിരുന്നു.
ഏസി മെക്കാനിക്കാണെങ്കിലും അത് മാത്രമായിരുന്നില്ല രഘുവിൻ്റെ ജോലി. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു വേഷം മാത്രമായിരുന്നത്. കേരളത്തിലേക്കുള്ള ഗോൾഡ് സ്മഗ്ളിംഗ് ഇടപാടുകളിലെ മുഖ്യ കണ്ണിയായിരുന്നു രഘുനന്ദൻ.
ചെയ്യുന്ന ജോലി നീയമ വിരുദ്ധമാണെങ്കിലും അതിലൊരു നേരും നെറിയും കണ്ടിരുന്നത് കൊണ്ടാണ് രഘുവിൻ്റെ ഇത്ര പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണം. പണമുണ്ടെങ്കിലും അതിൻ്റെ അഹംഭാവമോ, മറ്റുള്ളവരോട് പുച്ഛമോ ഒന്നും തന്നെ നാളിത് വരെ ആ മനുഷ്യനിൽ നിന്നുണ്ടായിട്ടില്ല
അങ്ങനെയിരിക്കെ റൂമിൽ പുതിയതായ് നാട്ടിൽ നിന്നെത്തിയ ചെറുപ്പക്കാരനായിരുന്നു ബിനോയ്. വിസിറ്റിംഗ് വിസയിൽ ജോലി അന്വോഷിച്ച് എത്തിയ ബിനോയീടേ കഷ്ടപ്പാടുകൾ അറിഞ്ഞ ബാലേട്ടൻ അവനോട് പറഞ്ഞു, വൈകിട്ട് രഘു വന്നതിന് ശേഷം നീ നേരിൽ കണ്ട് അവനോട് കാര്യം പറ, അവൻ നിന്നെ സഹായിക്കാതിരിക്കില്ല. പക്ഷേ അവന് നിന്നെ വിശ്വാസമാവണം എങ്കിൽ മാത്രമേ ഉദ്ദേശിച്ചത് നടക്കു!
അന്ന് രഘു റൂമിലെത്താൻ ഒത്തിരി വൈകിയെങ്കിലും ബിനോയ് ഉറങ്ങാതേ കാത്തിരിക്കുവായിരുന്നു. അത്താഴത്തിന് ശേഷം ടെറസ്സിന് മുകളിൽ പോയി സിഗരറ്റ് വലി പതിവുള്ള രഘുനന്ദനനെ കാണാൻ ബിനോയി പിന്നാലെ ചെന്നു. ആ നേരത്ത് അവിടെ മറ്റാരും ഉണ്ടാവില്ല. ബിനോയ് തൻ്റെ കാര്യങ്ങൾ എല്ലാം തന്നെ രഘുവിനോട് തുറന്ന് പറഞ്ഞു. സംസാരിച്ച് കഴിഞ്ഞപ്പോൾ രഘുവിന് മനസ്സിലായി ആള് ജെനുവിനാണെന്ന്. വർഷങ്ങൾക്ക് മുന്നെ തൻ്റെ ജീവിതത്തിലുണ്ടായ നിർണ്ണായക നിമിഷങ്ങൾ രഘുവിൻ്റെ മനസ്സിലേക്ക് കടന്നു വന്നു.
കടക്കെണിയിൽ നട്ടം തിരിഞ്ഞ്, ജീവിതത്തിലെ സ്വസ്ഥതയും സമാധാനവുമൊക്കെ നഷ്ടപ്പെട്ട് ഒടുവിൽ ആത്മഹത്യ എന്ന ഒളിച്ചോട്ടത്തിൻ്റെ വക്കിൽ നിൽക്കുമ്പോഴാണ് അവസാനമായ് ഒരു കച്ചിതുമ്പ് അയാൾക്ക് കിട്ടുന്നത്. മരണത്തിൻ്റെ വക്കിൽ എത്തിയ രഘുവിന് പിന്നീട് ഒന്നിനോടും ഭയം ഇല്ലാതായി. എന്തും നേരിടാനുള്ള ചങ്കൂറ്റം അയാൾ ആർജ്ജിക്കുകയായിരുന്നു.
ബിനോയുടെ വിഷമങ്ങളൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്. സ്വർണ്ണം കടത്താൻ ക്യാര്യറായ് പോകാൻ തയ്യാറാണെങ്കിൽ ബിനോയീടെ പ്രശ്നങ്ങളൊക്കെ തീരാവുന്നതേയുള്ളൂ.
ഞാൻ എന്തിനും റെഡിയാണ്… അവൻ്റെ വാക്കുകളിൽ ദൃഢനിശ്ചയം ഉണ്ടായിരുന്നു.
ബിനോയ്….ഞാനൊരു കാര്യം തുറന്ന് പറയാം സംഭവം നിസ്സാര കാര്യമല്ല. ഫിഫ്റ്റി-ഫിഫ്റ്റീ ചാൻസേയുള്ളൂ പഴയ പോലേ എളുപ്പമല്ല ഇപ്പോഴത്തെ സ്ഥിതി. രഘുനന്ദൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി.
എമിഗ്രേഷൻ ക്ലീയറൻസിലും സ്കാനർ ചെക്കിംഗിലും നമ്മുടെ ആളുകൾ രണ്ട് എയർപോർട്ടിലും ഒരേ ടൈമിംഗില് വന്നാലേ വിചാരിച്ചത് പോലേ കാര്യങ്ങൾ സ്മൂത്താവൂ.
മാസത്തിൽ ഒരു തവണ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. ആ ഒരു ദിവസം മാത്രമേ റിസ്ക് കുറയൂ എയർ പോർട്ടിന് വെളിയിൽ നമ്മുടെ ആൾക്കാർ ഉണ്ടാവും. ഒറ്റ ട്രാൻസ്പോർട്ടിന് രണ്ട് ലക്ഷം രൂപയാണ് കിട്ടുന്നത്, അത് നിനക്ക് എടുക്കാം. ഒരു ദീർഘനിശ്വാസം വിട്ടിട്ട് രഘു തുടർന്നു
ഇടയ്ക്ക് പിടിക്കപ്പെടാൻ വേണ്ടി മാത്രം നമ്മൾ ആൾക്കാരെ ഇട്ട് കൊടുക്കാറുണ്ട്. എയർപോർട്ടിനുള്ളിലെ കസ്റ്റംസിൽ നിന്നുള്ള പ്രഷറ് വരുമ്പോഴാണ് അങ്ങനെ ചെയ്യുന്നത്. ജയിലിൽ കിടക്കാനും തയ്യാറായിട്ടുള്ള ഒരു പറ്റം ആൾക്കാരുണ്ട്. പക്ഷേ ഞാനാ പരിപാടി ഇപ്പാ ചെയ്യാറില്ല. അതു കൊണ്ടാണ് മാസത്തിൽ ഒരിക്കൽ മാത്രമായ് ഒതുക്കിയത്.
ഒരിക്കൽ കസ്റ്റംസിൽ നിന്നുള്ള നിർബന്ധം കാരണം എനിക്കൊരു തമിഴൻ പയ്യനെ ബലിയാടാക്കേണ്ടി വന്നു. നാലഞ്ച് കൊല്ലം ജയിലിൽ കിടന്നാലും പത്ത് ലക്ഷം രൂപ കിട്ടുന്നത് കൊണ്ട് അവനും അറിഞ്ഞ് കൊണ്ട് തന്നെയാണ് തല വെച്ചത്. നാട്ടിലെത്തിയ ഞാനാ പയ്യൻ്റെ വീട്ടിലൊന്ന് പോയിരുന്നു. പൈസയൊക്കെ അവർക്ക് കൊടുത്തെങ്കിലും അവൻ്റെ തള്ളയുടെ കരച്ചില് കുറച്ച് ദിവസം എൻ്റെ ഉറക്കം കെടുത്തി, അതിന് ശേഷമാണ് ഞാനത് നിർത്തിയത്.
കാര്യങ്ങളുടെ തീവ്രത മനസ്സിലായെങ്കിലും ബിനോയീടേത് ഉറച്ച തീരുമാനമായിരുന്നു. രഘുനന്ദനും ബിനോയീം ആ ദിവസത്തിനായ് കാത്തിരുന്നു.
ഒരു ദിവസം ബിനോയീടെ ഫോണിലേക്ക് രഘുവിൻ്റെ കോൾ എത്തി. നാളെ നാട്ടിലേക്ക് പോകാൻ റെഡി ആയിക്കോളൂ എന്ന് പറഞ്ഞത് കേട്ടപ്പോൾ അവന് സന്തോഷമായി. പേയ്മെൻ്റ് ക്യാഷായിട്ട് കൊണ്ട് പോകുന്നത് റിസ്ക്കാണ്, പോകാൻ തയ്യാറാണെങ്കിൽ ഇന്ന് തന്നെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തേക്കാം.
അമ്മയുടെ അക്കൗണ്ട് നമ്പര് രഘു ചേട്ടൻ്റെ കൈയ്യിൽ ഉണ്ടല്ലോ അതിലേക്ക് ഇട്ടാ മതിയെന്ന് പറഞ്ഞ് ബിനോയ് കോൾ കട്ടാക്കി.
മുമ്പ് രണ്ട് തവണ നാട്ടില് പൈസയുടെ അത്യാവശ്യം വന്നപ്പോൾ രഘുവാണ് ഹെൽപ്പ് ചെയ്തത്. ശമ്പളം കിട്ടിയപ്പോൾ ബിനോയത് തിരിച്ച് കൊടുത്തിരുന്നു.
പിറ്റേ ദിവസം എയർപോർട്ടിലേക്ക് കൊണ്ട് വിടാൻ രഘുവിൻ്റെ വണ്ടിയിലാണ് ബിനോയ് പോയത്. പോകും വഴി ക്ലാസ്സ് കൊടുത്തോണ്ടാണ് രഘു വണ്ടിയോടിച്ചോണ്ടിരുന്നത്. ബിനോയ് പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടാവരുത്.കൂളായിട്ട് വേണം ഹാൻഡിൽ ചെയ്യാൻ. അകത്തും പുറത്തും നമ്മുടെ ആൾക്കാർ ഉണ്ടെങ്കിലും എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം. കൈയ്യിലുള്ളത് കോടിക്കണക്കിന് വിലയുള്ള മുതലാണ് അത് മാത്രം ഓർത്താൽ മതി. വണ്ടി പാർക്ക് ചെയ്ത് ട്രോളി ബാഗുമായ് പോകുന്ന ബിനോയുടെ ചിത്രം പകർത്താൻ രഘു മറന്നില്ല.
അവനെ അകത്തേക്ക് കേറ്റി വിട്ടെങ്കിലും രഘു എയർപോർട്ടിൻ്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. ബോഡിംഗ് പാസ്സും, എമിഗ്രേഷൻ ക്ലീയറൻസുമൊക്കെ കഴിഞ്ഞ് ഫ്ലൈറ്റിനായ് വെയ്റ്റിംഗ് ഏരിയയിലേക്ക് എത്തിയെന്ന് വിളിച്ച് പറഞ്ഞപ്പോഴാണ് രഘു അവിടെ നിന്ന് പുറപ്പെടാൻ തുടങ്ങിയത്. നാട്ടിലുള്ള വാട്ട്സപ്പ് നമ്പരിലേക്ക് ബിനോയീടെ ഫോട്ടോ അയച്ചതും അതിന് ശേഷമാണ്. ആ ഫോട്ടോയിൽ അവൻ്റെ ഡ്രസ്സിൻ്റെ കളറൊക്കെ വ്യക്തമായിരുന്നു, എന്തിനേറെ ചെരുപ്പ് വരെ ക്ലീയറായിട്ട് കാണാമായിരുന്നു.
നെടുമ്പാശ്ശേരി എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്ത് ലഗേജ് കളക്ട് ചെയ്തേന് ശേഷം ബിനോയ് നേരേ പോയത് ടോയ് ലെറ്റിലേക്കായിരുന്നു, കൂടെ ഒരു കവറും കരുതിയിരുന്നു. വാതിലടച്ച് ലോക്ക് ചെയ്തേന് ശേഷം അവൻ ഡ്രസ്സ് മുഴുവൻ അഴിച്ച് മാറ്റി, പാൻ്റ്സടക്കം. എന്നിട്ട് കവറിൽ നിന്ന് പുതിയ ജീൻസും ഹാഫ് കൈയ്യുള്ള ടീ ഷർട്ടും എടുത്തണിഞ്ഞു. കൂടാതേ ഒരു ജോഡി ഷൂസും കരുതിയിരുന്നു. അവൻ നേരത്തേ തന്നെ പ്ലാൻ തയ്യാറാക്കിയുട്ടുണ്ടാവണം. മാറ്റിയ ഡ്രസ്സുകളെല്ലാം ഡസ്റ്റ് ബിന്നിൽ നിക്ഷേപിക്കാനും അവൻ മറന്നില്ല!
ഫ്ലൈറ്റ് എത്തി ക്യാര്യറെ കാണാതായപ്പോൾ ദുബായിലേക്ക് കോളെത്തി. ബിനോയ് എത്തിയില്ലെന്ന വിവരം ഞെട്ടലോടെയാണ് രഘു കേട്ടത്. നാട്ടിലെ എമിഗ്രേഷൻ ക്ലീയറൻസിൽ ഉണ്ടായിരുന്ന ഉദ്യേഗസ്ഥരെ ഉടനെ തന്നെ വിളിച്ചു കാര്യങ്ങൾ തിരക്കി. ബിനോയ് തന്നെ പറ്റിച്ച് കടന്ന വിവരം ഉൾക്കൊള്ളാൻ രഘു അല്പ സമയം എടുത്തു.
അടുത്ത ഫ്ലൈറ്റിന് തന്നെ രഘുനന്ദൻ നാട്ടിലെത്തി…. ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് വരെ അയാളുടെ മനസ്സിൽ കടലിൽ ഉയർന്ന് അലയടിക്കുന്ന വമ്പൻ തിരമാലകൾ പോലേ സംസയത്തിൻ്റെ വേലി ഏറ്റമായിരുന്നു.
നിഷ്കളങ്കനെ പോലേ തൻ്റെ മുന്നിൽ അഭിനയിച്ച് തൻ്റെ വിശ്വാസം നേടി എടുക്കാൻ അവന് കഴിഞ്ഞെങ്കിൽ, ഇതിൻ്റെ പിന്നിൽ ഒരു മാസ്റ്റർ പ്ലാൻ തന്നെ തയ്യാറാക്കിയിട്ടുണ്ടാവാം. അവൻ ജോലി അന്വോഷിച്ച് വന്ന സാധാരണ ഒരു ചെറുപ്പക്കാരൻ ആയിരുന്നില്ല, തൻ്റെ കൂടേ നിന്ന് ചതിക്കാൻ തുനിഞ്ഞ് ഇറങ്ങിയതായിരുന്നു.
എയർപോർട്ടിന് വെളിയിൽ രഘു നന്ദന് വേണ്ടിയുള്ള വാഹനം തയ്യാറായിരുന്നു. കാറിൻ്റെ കീ രഘുവിൻ്റെ കൈയ്യിൽ എല്പിച്ചതിനു ശേഷം ഡ്രൈവർ മാറി നിന്നു. കാറിനുള്ളിൽ കയറിയ രഘുനന്ദൻ ഡാഷ് ബോർഡ് ഓപ്പൺ ചെയ്ത്, തൻ്റെ ഫേവറിറ്റ് റിവോൾവർ അതിനുള്ളിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്!
(തുടരും)
✍️ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


7 Comments
Pingback: സമഗ്ളിംഗ് - 6 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ
Pingback: സ്മഗ്ളിംഗ് - 5 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ
Pingback: സ്മഗ്ളിംഗ് - 04 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ
സ്മഗ്ളിംഗ് 2
https://koottaksharangal.com/thriller/20251201-smuggling-2/
Pingback: സ്മഗ്ളിംഗ് - 3 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ
ആകാംക്ഷയുണർത്തുന്ന കഥ👌❤️
Thanks🥰🥰