സ്മഗ്ളിംഗ് – 2
ബിനോയീടെ അഡ്രസ്സും കാര്യങ്ങളുമെല്ലാം തന്ത്രപരമായ് മനസ്സിലാക്കി വെച്ചിരുന്നതിനാൽ രഘു സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളർ സ്കോർപിയോ അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
അന്യ സംസ്ഥാനത്ത് നിന്ന് തന്നെ ആളെ പൊക്കിയിരുന്ന രഘു നന്ദന് പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അതിനുള്ള കാരണം വേറൊന്നുമല്ല ആ അഡ്രസ്സ് ഫേക്കായിരുന്നു. അങ്ങനൊരു പേരോ, അടയാളമോ ആ ഏരിയയിൽ ഇല്ലായെന്ന പോസ്റ്റ് ഓഫീസറുടെ വെളിപ്പെടുത്തൽ രഘുവിനെ വല്ലാതെ ഉലച്ച് കളഞ്ഞു.
തൻ്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസിൽ ഇതാദ്യമായിട്ടായിരുന്നു. രഘു കാറിനുള്ളിൽ ഇരുന്നോണ്ട് തല പുകച്ച് തുടങ്ങി. സാധാരണ താൻ ആരേയും അത്ര പെട്ടെന്ന് വിശ്വസിക്കാത്തതായിരുന്നു പക്ഷേ ഈ ഇച്ചിരിയില്ലാത്ത പീറ ചെക്കൻ പറ്റിച്ച് കടന്ന് കളഞ്ഞതോർത്തപ്പോൾ രഘുവിൻ്റെ മുഖം ചുവന്ന് തുടുത്തു.
പെട്ടെന്നാണ് രഘുവിന് ആ കാര്യം ഓർമ്മ വന്നത്.ബിനോയ് തന്ന അവൻ്റെ അമ്മയുടെ അക്കൗണ്ട് നമ്പര് ഫോണിൽ നിന്ന് തപ്പിയെടുത്തു.
പിന്നൊന്നും ആലോചിക്കാൻ നിന്നില്ല, വണ്ടി നേരേ ബാങ്കിലേക്ക് വിട്ടു.ബാങ്ക് മാനേജരുടെ മുന്നിൽ ഇരുന്നോണ്ട് ഫോണിലെ അകൗണ്ട് ഡീറ്റേൽസ് കാണിച്ചിട്ട് രഘു ചോദിച്ചു ഈ സ്ത്രീയെ സാറിനറിയാമോ?
മാനേജർ കുറച്ച് നേരം രഘുവിൻ്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു കസ്റ്റമറുടെ ഡീറ്റേൽസ് കൈമാറാൻ സാധ്യമല്ല…അയാം വെരി സോറി.
നെഗറ്റീവാണ് കേട്ടതെങ്കിലും രഘുനന്ദൻ്റെ മുഖം തെളിഞ്ഞു.ബാങ്ക് മാനേജർ സ്ട്രിക്റ്റാണെങ്കിലും കാര്യം പറഞ്ഞാൽ മനസ്സിലാവും എന്നൊരു വിശ്വാസം തോന്നിയത് കൊണ്ട് രഘു പറഞ്ഞ് തുടങ്ങി.
ലീഗലായിട്ട് ഡീറ്റേൽസ് തരാൻ പറ്റില്ലെന്നറിയാം. ആ സ്ത്രീയുടെ മകനെ ഞാനൊന്ന് സഹായിക്കാൻ തുനിഞ്ഞതാ, അത് പക്ഷേ എൻ്റെ ജീവന് വരെ ആപത്തായി മാറി.
അത് കേട്ടതും മാനേജരുടെ മുഖം ആകാംക്ഷാഭരിതമായ്. ഇത് തന്നെ തക്കം രഘു മനസ്സിൽ പറഞ്ഞു. ഒരാളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടാൽ ഉള്ളിലെന്താണെന്ന് അറിയാനുള്ള മാനറിസമൊക്കെ രഘൂന് വശമായിരുന്നു.
ഗൾഫിലെത്തിയ അവരുടെ ഏക മകൻ്റെ കഷ്ട്ടപ്പാടുകൾ അറിഞ്ഞപ്പോൾ ഞാനവന് ദുബായിലുള്ള ഒരു പണമിടപാട് സ്ഥാപനത്തിൽ നിന്ന് കുറച്ചധികം പണം എൻ്റെ സ്വന്തം ജ്യാമ്യ വ്യവസ്ഥയിൽ എടുത്ത് നൽകിയിരുന്നു.
നാട്ടിലെത്തിയ ആ യുവാവിനെ പറ്റി ഇപ്പോൾ യാതൊരു വിവരവും ഇല്ല, തന്നിരുന്ന അഡ്രസ്സും ഫേക്കാണ്. ആകെയുള്ള പിടിവള്ളി അവൻ്റെ വീട്ടിലേക്ക് ഞാനയച്ച ബാങ്ക് അക്കൗണ്ട് നമ്പര് മാത്രമേയുള്ളൂ. അങ്ങനെയാണ് ഞാൻ സാറിൻ്റെ മുന്നിലെത്തിയത്. അയാൾ വളരെ വിനീതമായ് പറഞ്ഞ് നിർത്തി.
സീ മിസ്റ്റർ നന്ദൻ…താങ്കൾ പറയുന്ന സ്ത്രീയെ എനിക്കറിയാം, പക്ഷേ അവർക്കുള്ളത് ഒരു മകൾ മാത്രമാണ്. ചിലപ്പോൾ നിങ്ങൾക്ക് ആള് മാറിയതാവും.അത് കേട്ടതും രഘുവിൻ്റെ മുഖത്ത് അത്ഭുതമായിരുന്നു.
സാധാരണ ബാങ്ക് ഇടപാടുകാരുടെ കൂടുതൽ ഡീറ്റേൽസൊന്നും ഞങ്ങൾ തിരക്കാറില്ല. പക്ഷേ ഈ സ്ത്രീയുടെ വീട്ടിൽ ഞാനൊരു തവണ പോയിരുന്നു. വായ്പ എടുത്ത പണവും പലിശയും തിരിച്ച് അടക്കാതേ ജപ്തിയുടെ വക്കെത്തിയപ്പോഴാണ് ഒന്നവിടം വരെ പോകേണ്ടി വന്നത്.
സാറിന് ലീഗലായിട്ട് യാതൊരു പ്രശ്നവും ഉണ്ടാവില്ല, എനിക്ക് അവര് താമസിക്കുന്ന സ്ഥലം മാത്രം അറിഞ്ഞാൽ മതി.
അഡ്രസ്സും വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴും രഘുവിൻ്റെ മുന്നിൽ ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ കുമിഞ്ഞ് കൂടുകയായിരുന്നു.
മെയിൻ റോഡിൽ നിന്നും ഇടത്തേക്കുള്ള പോക്കറ്റ് റോഡിലേക്ക് വണ്ടി ഇറക്കിയപ്പോൾ സ്പീഡ് നന്നേ കുറഞ്ഞിരുന്നു. അപ്പോഴാണ് ആ വഴിയരികിൽ തന്നെയുള്ള സ്റ്റേഷനറി കടയിൽ നിന്ന് ഹെൽമെറ്റ് ധരിച്ച് ടൂവിലറിനടുത്തേക്ക് വരുന്ന ഒരു ചെറുപ്പക്കാരനെ കണ്ട് രഘു തിരിഞ്ഞ് നോക്കിയത്.
എവിടെയോ കണ്ട് പരിചയമുള്ള മുഖം, ഹെൽമെറ്റ് ഉള്ളത് കൊണ്ട് ക്ലീയറായില്ല.മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയതും വണ്ടി സൈഡൊതുക്കി മിററിലൂടെ നോക്കുമ്പോൾ കണ്ടത് ടൂ വീലർ മെയിൻ റോഡിലേക്ക് കയറുന്ന കാഴ്ചയാണ്.
അതേ…. അത് റോയി തന്നെയാണ്! രഘുനന്ദൻ്റെ ചിന്തകൾ പിന്നിലേക്ക് കുതിച്ചു.വർഷങ്ങൾക്ക് മുന്നേ ജോലി തേടി തൻ്റെ മുന്നിലെത്തിയതാണ് റോയി.ഏസി ടെക്നീഷ്യനായ് കുറച്ച് നാൾ കൂടേ ഉണ്ടായിരുന്നെങ്കിലും പിന്നീട് മറ്റൊരു കമ്പനിയിലേക്ക് വേക്കൻസി വന്നപ്പോൾ താൻ തന്നെയാണ് ജോലിക്ക് കയറ്റിയത്.
പിന്നീട് കൂടി കാഴ്ചകൾ കുറവായിരുന്നു. ഒരിക്കൽ ഒരു ഡീലുമായ് ബന്ധപ്പെട്ട് എയർപോർട്ടിൽ നിക്കുമ്പോഴാണ് റോയിയെ കാണുന്നത്. അന്ന് നാട്ടിലേക്ക് അയക്കാനിരുന്ന ക്യാര്യരുടെ പാസ്സ്പോർട്ട് എക്സ്പെയറി ആയതിനെ തുടർന്ന് ഫ്ലൈറ്റ് യാത്ര ക്യാൻസൽ ചെയ്യേണ്ടി വന്നു.
ഈ ചാൻസ് മിസ്സായാൽ ഒരു മാസം വെയ്റ്റ് ചെയ്യണമല്ലോ എന്ന ടെൻഷനിൽ ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോഴാണ് നാട്ടിലേക്ക് പോകാനായി വരുന്ന റോയിയെ കണ്ട് മുട്ടുന്നത്.
എന്തുണ്ട് രഘുവേട്ടാ വിശേഷം…. സുഖമല്ലേ? നിറഞ്ഞ ചിരിയുമായ് റോയിയാണ് രഘുവിൻ്റെ അടുത്തേക്ക് ഓടി വന്നത്.
നിനക്ക് ലഗേജ് അധികം ഇല്ലെങ്കിൽ ഇത് കൂടി കൊണ്ട് പോകാൻ പറ്റുമോന്ന് ചോദിച്ചോണ്ട് രഘു തൻ്റെ കൈവശമിരുന്ന കാർബൺ പേപ്പറിനാൽ പൊതിഞ്ഞ എമർജൻസി ലാംപ് അവൻ്റെ നേരേ നീട്ടി.
അതിനെന്താ രഘുവേട്ടാന്ന് ചോദിച്ചോണ്ട് അവനത് അപ്പോൾ തന്നെ ലഗേജ് ബാഗിനുള്ളിലാക്കുകയും ചെയ്തു. നാട്ടിലെത്തിയിട്ട് വിളിക്കെടാന്ന് പറഞ്ഞോണ്ട് രഘു ക്യാഷ്വലായ് തിരികെ പോന്നു.
അതിനുള്ളിൽ ഗോൾഡ് ഉള്ള വിവരം മന: പൂർവ്വം പറയാതിരുന്നതാണ്. അതറിഞ്ഞാൽ റോയി പതറും, അവൻ്റെ വെപ്രാളവും ഉൾഭയവും കാട്ടികൊടുക്കുമെന്ന കാര്യത്തിൽ രഘുവിന് യാതൊരു സംശയവും ഇല്ലായിരുന്നു.
ദുബായ് എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് ട്രിവാൻഡ്രത്ത് എത്തിയപ്പോൾ സംഗതി ചെറുതായൊന്ന് പാളി.അന്നേതോ പ്രമുഖ മന്ത്രിയുടെ കൈയ്യിൽ നിന്നും AK 47 ൻ്റെ ബുള്ളറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് ചെക്കിംഗ് കർശനമാക്കിയിരുന്നു. വിവാദമായ ആ സംഭവം ഫ്ലാഷ് ന്യൂസ് വഴി രഘു അറിഞ്ഞിരുന്നു.
നിരപരാധിയായ റോയി പിടിക്കപ്പെടാൻ പാടില്ല, ഒപ്പം വില പിടിപ്പുള്ള ഗോൾഡും സുരക്ഷിതമായ് പുറത്ത് എത്തുകയും വേണം രഘു തല പുകച്ചു.എയർ പോർട്ടിൽ എത്തുന്നതിന് മുന്നേ സംഗതി ലഗേജിൽ നിന്ന് മാറ്റണം, എങ്കിലേ കാര്യങ്ങൾ ഭംഗിയാവൂ.ഫ്ലൈറ്റിൽ നിന്നും ലഗേജ് കൺവെയറിലേക്ക് എത്തിക്കുന്ന ടീമുമായ് കോണ്ടാക്ട് ചെയ്തു.അന്ന് ഗോൾഡ് പുറത്തേക്ക് എത്തിക്കാൻ പറ്റില്ലെന്നും രണ്ട് ദിവസം വെയ്റ്റ് ചെയ്യണമെന്ന ഉറപ്പിൽ ആ ഡീല് ഉറപ്പിക്കുകയും ചെയ്തു. എല്ലാം ഞൊടിയിടയിലായിരുന്നു. ഒരു ചെസ്സ് കളിക്കാരൻ്റെ വൈഭവത്തോടേ രഘു കരുക്കൾ നീക്കിയിരുന്നു. നാല് സ്റ്റെപ്പുകൾക്ക് അപ്പുറം എന്ത് സംഭവിക്കാം എന്ന് ചിന്തിച്ച് കണ്ടു പിടിക്കുന്നതിലുള്ള കഴിവ് അപാരം തന്നെയായിരുന്നു.
ഒരു വഴി അടയുമ്പോൾ മറ്റൊരു പാത കണ്ടെത്താനുള്ള മുന്നൊരുക്കങ്ങൾ, അതിലേക്ക് ആവശ്യമായ കോണ്ടാക്ട്സ്, ലീഡുകൾ എല്ലാം അയാളുടെ പക്കൽ ഭദ്രമായിരുന്നു. മാർഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. നാട്ടിലെത്തിയ റോയി രഘുവിൻ്റെ പാർസല് മിസ്സായ വിവരം അറിഞ്ഞപ്പോൾ സങ്കടത്തിലായി.അത് സാരമില്ലെടാ എയർപോർട്ടിൽ ഇതൊക്കെ സഹജമല്ലേ എന്ന് പറഞ്ഞ് രഘു കൂളായിട്ട് അവനെ ആശ്വസിപ്പിക്കുകയും ചെയ്തു.
പക്ഷേ താനൊരു സ്മഗ്ളിംഗ് ഏജൻ്റാണെന്ന വിവരം അവൻ എങ്ങനെയോ മണത്ത് അറിഞ്ഞിട്ടുണ്ട്. അവൻ്റെ ഫ്രണ്ടായിരിക്കണം ബിനോയീം. രണ്ട് പേരും കൂടിയുള്ള കളിയിലാണ് താൻ ചെന്ന് തല വെച്ച് കൊടുത്തിരിക്കുന്നത്. ഏകദേശ ചിത്രം രഘുവിൻ്റെ മനസ്സിൽ തെളിഞ്ഞു.
ഒരു ഇടത്തരം വീടിൻ്റെ മുന്നിലാണ് വണ്ടി ചെന്ന് നിന്നത്. സൗണ്ട് കേട്ടതും ആ വീട്ടിൽ നിന്നും പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു.
അമ്മയ്ക്ക് എന്നെ മനസ്സിലായോ? വണ്ടിയിൽ നിന്ന് ഇറങ്ങി ചെറിയൊരു ചിരിയുമായ് രഘു ചോദിച്ചു.
മറുപടി കിട്ടാതായപ്പോൾ രഘു പറഞ്ഞു, ബിനോയീടെ അമ്മയല്ലേ…?
അതേ നിങ്ങളാരാണ്?
ഞാൻ രഘുനന്ദൻ….പേര് കേട്ടതും ആ സ്ത്രീയുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു.അത് മറച്ച് വെച്ച് കൊണ്ട് അവർ പറഞ്ഞു അകത്തേക്ക് കയറി ഇരിക്കൂന്ന്.
രഘുവിന് അഭിമുഖമായ് ആ സ്ത്രീയും ഇരുന്നു. അവരുടെ തലമുടിയിഴകളിൽ നരകൾ പടർന്നിരുന്നെങ്കിലും മുഖത്ത് ഒരു പ്രത്യേക ഐശ്വര്യം നിറഞ്ഞിരുന്നു.രഘു ചോദിക്കുന്നതിന് മുന്നേ അവർ പറഞ്ഞ് തുങ്ങി.ബിനോയ് എൻ്റെ മകനല്ല, മരുമകനാണ്. അവരുടെ സംസാരം കേട്ടോണ്ടിരുന്ന രഘുനന്ദൻ്റെ മുഖത്ത് ഭാവങ്ങൾ മിന്നി മാഞ്ഞ് കൊണ്ടിരുന്നു…..
(തുടരും)
✍️ ഷെർബിൻ ആന്റണി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
👌👌👌
Thanks🥰
Pingback: സ്മഗ്ളിംഗ് Part 1 - By ഷെർബിൻ ആൻ്റണി - കൂട്ടക്ഷരങ്ങൾ