മെർലിൻ്റെ കൊലപാതകിയായ, സാറയെ ജയിലിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണുകയായിരുന്നു ദേവി.
“ഈ കേസിൽ നിന്നും സാറ എളുപ്പത്തിൽ ഇറങ്ങി പോകാം. “
ദേവി തൻ്റെ വക്കീൽ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു.
“പക്ഷേ ആ മരുന്ന് ആസ്ട്രേലിയയിൽ നിർമ്മിച്ചതാണല്ലോ. സാറ ആ മരുന്ന് ഉപയോഗിക്കുന്നതിൽ വിദഗ്ധയും. പിന്നെന്താ ?അത് പോരെ തെളിവുകൾ. “
“നമ്മുടെ നിയമ വ്യവസ്ഥയിൽ തെളിവുകൾക്കാണ് പ്രാധാന്യം. അത് സാറ ചെയ്തതാണെന്ന് എങ്ങനെ തെളിയിക്കും. “
“പക്ഷേ സാറയ്ക്ക് അതിൽ പങ്കുണ്ടല്ലോ. സാറയുടെ ആസ്ട്രേലിയൻ ബന്ധം. “
ആ സമയത്ത് ടിവിയിൽ ഫ്ലാഷ് ന്യൂസ് സ്ക്രോൾ ചെയ്തു.
“ആരോണിൻ്റേയും വെട്രിവേലിൻ്റേയും മരണത്തിന് പങ്കുണ്ടെന്ന് സംശയത്തിൽ ജോജോ എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. “
“ഇതാരാ യുദ്ധഭൂമിയിലെ പുതിയ ഭടൻ. “
നിധിൻ മകളെ മടിയിലിരുത്തി വാർത്തയിൽ ശ്രദ്ധിച്ചു.
ഈയിടെയായി ദേവിക്ക് അമ്മയുടെ പെരുമാറ്റത്തിൽ നല്ല സംശയമുണ്ട്. അമ്മയാണ് സാറയുടെ മെഡിക്കൽ കിറ്റ് ഒളിപ്പിച്ചു വച്ചത്. അതേ മരുന്ന് ഉപയോഗിച്ചാണ് ആരോണിൻ്റെ മാനേജറെ എയർ പോർട്ടിൽ വച്ച് കൊന്നിരിക്കുന്നത്. ഇപ്പോൾ ഈ വീട്ടിൽ വച്ച് മെർലിൻ എന്ന പാവം സ്ത്രീയും.
മെർലിനോട് ദേവിക്ക് ദേഷ്യം തോന്നിയിരുന്നു. തൻ്റെ മകളെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ചതിന്. സാറയുടെ നിർബന്ധം മൂലമാണ് അവരങ്ങനെ ചെയ്തത് എന്ന് അറിഞ്ഞപ്പോൾ
അവരോട് ക്ഷമിച്ചിരുന്നു.
ഈ വീട്ടിലൊരു മരണം നടന്നതാണ്, ഇനിയിവിടെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റില്ല. ടീച്ചറമ്മയുടെ കായൽ വസതിയിലേക്ക് മടങ്ങണമെന്ന് ദേവി വാശി പിടിച്ചു. ദേവിയുടെ ആശങ്ക പ്രൊഫസർ മാലതിയെ ഒട്ടും ബാധിച്ചില്ല എന്ന് മാത്രമല്ല അവരത് ചെവി കൊണ്ടതുമില്ല. അമ്മ എന്തൊക്കെയോ തന്നിൽ നിന്നും മറച്ചു വയ്ക്കാൻ ശ്രമിക്കുന്നതായി ദേവിക്ക് തോന്നി.
ഒടുവിൽ നിധിനും കുഞ്ഞിനുമൊപ്പം വീട് മാറാമെന്ന തീരുമാനത്തിലെത്തി ദേവി.
തീരുമാനം അമ്മയെ അറിയിക്കാനായി ദേവി അവരുടെ മുറിയിലെത്തി. അവിടെ മാലതിയെ കണ്ടില്ല. മാലതിയെ തെരഞ്ഞ് നടന്ന ദേവി ടെറസ്സിൽ നിന്ന് ഫോൺ ചെയ്യുന്ന മാലതിയെ കണ്ട് പിടിച്ചു.
ദേവിയ്ക്ക് സംശയം. തോന്നി, അമ്മ ആരോടാണ് ഫോണിൽ ഇത്രയും നേരം സംസാരിക്കുന്നത്. ദേവി ഒളിഞ്ഞ് നിന്ന് ശ്രദ്ധിച്ചു.
“ഞങ്ങൾ ഇന്ന് തന്നെ ഇവിടെ നിന്നും താമസം മാറും, മരണങ്ങൾ കുറെ നടന്ന വീടല്ലേ. ദേവിയ്ക്ക് കുട്ടിയുമായി ഇവിടെ നിൽക്കാൻ താൽപര്യമില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഞാൻ ചുവന്ന പനിനീർ ചെടിച്ചെട്ടിയുടെ കീഴെ വയ്ക്കും. “
ഒരു നിമിഷം മാലതി നിശബ്ദയായി, പിന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.
“അവനോട് പേടിക്കണ്ട എന്ന് പറയൂ. അവനങ്ങനെ പേടിക്കുന്നവനല്ല. ഇവിടെ ഒളിവിൽ താമസിക്കുന്ന കാര്യം ആരും സംശയിക്കില്ല. “
മാലതി ഫോണുമായി താഴെ പോകുന്നത് ദേവി മറഞ്ഞിരുന്ന് വീക്ഷിച്ചു.
അടുക്കളയിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു മാലതി. അമ്മയെ സഹായിക്കാനായി അടുത്ത് ചെന്ന ദേവി അമ്മയുടെ കയ്യിൽ പിടിച്ചു.
“എന്തിനാണ് അമ്മ മെർലിനെ കൊന്നത്. “
മാലതി ഒരു നിമിഷം ഞെട്ടിയെങ്കിലും അവർ ഒരു ചിരിയോടെ ദേവിയെ നേരിട്ടു.
“ഞാൻ ആരെ കൊന്നുവെന്നാണ് നീ പറയുന്നത്?. “
“മെർലിനെ, ആ മരുന്ന് ബാഗ് അമ്മയുടെ കയ്യിലായിരുന്നല്ലോ. അമ്മയറിയാതെ എങ്ങനെ അത് സംഭവിക്കാനാണ്. “
“ആ ബാഗ് ഞാൻ ഒളിപ്പിച്ചു വച്ചിരുന്നുവെന്നത് സത്യമാണ്. പക്ഷേ അത് നഷ്ടപ്പെട്ടതിനെ കുറിച്ച് സാറ എന്നെങ്കിലും ആരോടെങ്കിലും പരാതി പെട്ടിരുന്നോ, ഇല്ലല്ലോ. സാറയുടെ കയ്യിൽ ഇത് പോലെ വേറെയും മരുന്ന് ഉണ്ടായിരുന്നെങ്കിലോ. ഇത് കണ്ടോ. “
മെത്തയുടെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കവർ മാലതി ദേവിയെ കാണിച്ചു.
“ഇത് സാറയ്ക്ക് ആസ്ട്രേലിയയിൽ നിന്നും വന്ന പാർസൽ ആണ്. “
“Store in a refrigerator” എന്ന് ലേബലിൽ മാലതി വിരൽ തൊട്ടു കാണിച്ചു.
“എന്തായിരിക്കും തണുപ്പിച്ച് കേടാകാതെ സൂക്ഷിച്ചു വയ്ക്കേണ്ട വസ്തു. എൻ്റെ ബലമായ സംശയം ഈ ആളെ കൊല്ലി മരുന്ന് തന്നെയാണെന്ന് തന്നെയാണ്. “
“അമ്മ എന്ത് കൊണ്ട് ഇത് പോലീസിനെ അറിയിച്ചില്ല. “
“അവര് അന്വേഷിച്ച് കണ്ടെത്തട്ടെ. എൻ്റെ പാക്കിംഗ് കഴിഞ്ഞു. ഇപ്പോൾ തന്നെ നമുക്ക് ഇവിടെ നിന്നും പോകാം. “
“വീട് മാറേണ്ട എന്ന് പറഞ്ഞയാൾക്ക് ഇപ്പോഴെന്താ ധൃതി?. “
“ഞാൻ പറഞ്ഞില്ലേ എൻ്റെ സ്വപ്നത്തെക്കുറിച്ച്… നിങ്ങളിവിടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ… ഞാൻ ടീച്ചറിന് ഒപ്പം ആശ്രമത്തിൽ കഴിയാൻ ആഗ്രഹിക്കുന്നു. ചെയ്ത് പോയ തെറ്റുകളൊക്കെ തിരുത്തണം. അഗതികൾക്ക് വേണ്ടി പ്രവർത്തിക്കണം. “
“അമ്മ ഇപ്പോൾ എവിടെയും പോകുന്നില്ല. നമ്മൾ ഡോക്ടർ സുബ്രഹ്മണ്യനെ കാണാൻ പോകുന്നു. അമ്മയുടെ മുടങ്ങിയ ട്രീറ്റ്മെൻ്റ് വീണ്ടും ആരംഭിക്കുന്നു. “
മാലതി പൊട്ടിച്ചിരിച്ചു.
“എന്ത് ട്രീറ്റ്മെൻ്റ്, ആരുടെ ട്രീറ്റ്മെൻ്റ്. “
“അമ്മയുടെ ഡിപ്രഷൻ. അമ്മയ്ക്ക് നമ്മൾ ആശുപത്രിയിൽ പോയതോർമ്മയില്ലേ. “
“ഓർമ്മയുണ്ട്. എല്ലാം ഓർമ്മയുണ്ട്. പക്ഷേ എനിക്ക് ഒരു മാനസിക പ്രശ്നവുമില്ലല്ലോ. കേസിലും കൂട്ടത്തിലുമൊക്കെ പെടുമ്പോൾ ഒരു മാനസിക രോഗചികിൽസാ സർട്ടിഫിക്കറ്റ് നല്ലതാ. കോടതിയിൽ ശിക്ഷയ്ക്ക് ഇളവ് കിട്ടും. “
“അമ്മ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. “
“ഇപ്പോൾ ഇത്രയും മനസ്സിലായാൽ മതി. “
നിധിൻ കുഞ്ഞുമായി മുറിയിലേക്ക് വന്നതിനാൽ മാലതി സംസാരം നിർത്തി എഴുന്നേറ്റു.
വീട് പൂട്ടി കാറിൽ കയറിയ ദേവി ഗേറ്റിനടുത്തിയപ്പോൾ ഒരു മിനിറ്റ് എന്ന് പറഞ്ഞ് കാറിൽ നിന്നും പുറത്തിറങ്ങി.
“എന്താ. “
നിധിൻ ദേവിയോട് തിരക്കി.
“ഒരു കാര്യം എടുക്കാൻ ഞാൻ മറന്നു. “
ദേവി ഗേറ്റ് തള്ളി തുറന്ന് അകത്ത് കയറി. അവൾ ചുവന്ന പനിനീർ പൂവ് വളർന്നു കിടന്ന ചെടിച്ചട്ടി മെല്ലെ പൊന്തിച്ചു നോക്കി. അതിനടിയിൽ വീടിൻ്റെ അടുക്കള വാതിലിൻ്റെ താക്കോൽ സമർത്ഥമായി ഒളിപ്പിച്ചു വച്ചിരുന്നു.
ഇതാർക്ക് വേണ്ടി എന്ന് സ്വയം ചോദിച്ചു കൊണ്ട് ദേവി നേരത്തേ തന്നെ മാറ്റി വച്ചിരുന്ന എയർ ബാഗ് എടുത്തു കൊണ്ട് കാറിനടുത്തേക്ക് നടന്നു.
“നിധിൻ ഈ ബാഗ് എടുക്കാൻ മറന്നോ. ഞാൻ ഇത് കസേരയിൽ വച്ചിരുന്നതാണല്ലോ. “
അവർ നാലുപേരും കായൽത്തീര വസതിയിലേക്ക് യാത്രയായി.
സ്റ്റേഷനിൽ നിന്നും നീലിനെ തെരഞ്ഞ് പോലീസ് ജീപ്പിൽ കയറാൻ തുടങ്ങിയ രാഹുൽ രഘുവരനോട് സലിം ചോദിച്ചു.
“സർ നമ്മളയാളെ അറസ്റ്റ് ചെയ്യാൻ പോവുകയാണോ. എന്താണ് അയാളുടെ പേരിലുള്ള കുറ്റം എന്ന് ആരെങ്കിലും ചോദിച്ചാൽ.. “
“അയാളല്ലേ ആരോണിനെ കൊന്നത്. “
“കൊലപാതകിയാണെന്ന് സമ്മതിച്ച ആളിനെയല്ലേ നമ്മൾ അറസ്റ്റ് ചെയ്തത്. “
“അത് അവൻ ചുമ്മാതെ പറയുകയാണ്. അവനല്ല അത് ചെയ്തത്. “
തന്നെ കൂട്ടാതെ സർക്കിൾ ജീപ്പെടുത്ത് പോയത് തൻ്റെ ചോദ്യത്തിനോടുള്ള അതൃപ്തി കൊണ്ടാണ് എന്ന് സലീമിന് മനസ്സിലായി.
താൻ ഒരു അന്യമതസ്ഥൻ ആണെങ്കിലും പള്ളിയോട് ചേർന്ന് ജോലി ചെയ്യുന്ന അനേകമിളുകളെ തനിക്കറിയാം.
അന്ന് സർക്കിൾ ഇൻസ്പെക്ടർ, സഞ്ജയ് സാർ ആയിരുന്നു. ഒരു രാത്രിയിൽ പെട്രോളിംഗ് സമയത്ത് ഇടവകയിലെ ഒരു പെൺകുട്ടി ഒരു വലിയ ബാഗുമായി ഇരുട്ടിൽ നടന്ന് നീങ്ങുന്നത് കണ്ടിരുന്നു.
തൻ്റെ മകളുടെ പ്രായമുള്ള കുട്ടിയെ കണ്ടപ്പോൾ സലീം തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. കോളേജിൽ പഠിക്കുന്ന ആ കുട്ടി പട്ടണത്തിലുള്ള ഒരു അന്യമതസ്ഥനുമായി ഒളിച്ചോടാൻ ആയിരുന്നു പ്ലാൻ. കുട്ടിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വീട്ടിൽ കൊണ്ട് പോയി വിട്ടു.
മടങ്ങി വരുന്ന വഴി കാമുകനെ തല്ലാൻ തയാറെടുക്കുന്ന ഇടവക പിള്ളേരെ കണ്ടു. അവരുടെ നേതാവ് നീലായിരുന്നു. അവരെ അനുനയിപ്പിച്ച് വിട്ടു. അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ്.
ഒരിക്കൽ കെവിൻ അച്ചന് മുൻപ് ഇരുന്ന ഇടവക വികാരി തന്നെ കാണാൻ വന്നിരുന്നു.
“സാറേ, നീൽ നല്ല പയ്യനാണ്. പഴയ ക്രൈം റിക്കോർഡുകൾ മാറ്റി വച്ചാൽ, അവനിപ്പോൾ എല്ലാവർക്കും ഉപകാരിയാണ്. “
നാട്ടിലെ ക്രിമിനലുകളുമായി സഞ്ജീവ് സാറിനുണ്ടായ അടുപ്പം, അത് മൂലം നാട്ടുകാരുടെ ഇടയിൽ സേനയ്ക്ക് മതിപ്പില്ലാതായി. അങ്ങനെയാണ് മഹേഷും ജോസഫ് സാറും സലീമും ഒക്കെ രഹസ്യമായി ഇടവക പിള്ളേരുടെ സഹായം തേടാൻ തുടങ്ങിയത്.
ഗുണ്ടകളേയും ക്രിമിനലുകളേയും രക്ഷിക്കാൻ സഞ്ജീവ് ഉണ്ടാക്കുന്ന പ്ലാനുകളൊക്കെ കൃത്യമായി നീലും ഡെന്നിയും പൊളിച്ചു കൊടുക്കും
“നമ്മളുടെ കർമ്മഫലം നമ്മൾ അനുഭവിക്കേണ്ടി വരും. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ… “
ജോസഫ് സാർ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്
ജോസഫ് സാർ, മഹേഷ് അവർ പോയി, ഇനി താനാണോ അടുത്ത് മരിക്കേണ്ടത്. മരിക്കേണ്ടി വന്നാലും കുഴപ്പമില്ല നീലിനെ രക്ഷിക്കണം.
“നീലിനെ അറസ്റ്റ് ചെയ്യുന്ന വിവരം പുറത്തു വിട്ടത് താനാണ്. അത് രാഹുൽ സാർ എങ്ങാനും അറിഞ്ഞാൽ.. “
അയാൾ അത്ര മാന്യനൊന്നുമല്ലല്ലോ.
മഹേഷിൻ്റെ മൃതദേഹത്തിൽ നിന്നും അയാൾ വിലങ്ങഴിക്കുന്ന ചിത്രം അയാളെ ഒരു വേള നിശബ്ദനാക്കും.
തട്ടുകടക്കാരൻ ചായ കൊണ്ട് വന്നപ്പോഴാണ് സലിം ചിന്തകളിൽ നിന്നും മോചിതനായത്. ചായയുടെ കൂടെ പരിപ്പ് വട കൂടി അയാൾ നീട്ടി.
“വേണ്ടടോ എനിക്ക് കൊളസ്ട്രോൾ വളരെ കൂടുതലാണ്. “
അയാൾ നിർബന്ധിച്ച് നൽകിയ പേപ്പർ പൊതി അയാൾ തുറന്ന് നോക്കി.
“സേഫ്”
എന്നൊരു വാക്ക് മാത്രം.
“ആരാണ്. ആരുടെ കാര്യമാണ്, നീൽ ആണോ. “
രണ്ട് മണിക്കൂർ കഴിഞ്ഞാണ് രാഹുൽ സ്റ്റേഷനിലെത്തിയത്. വന്ന് കയറി ദേഷ്യത്തോടെ അയാൾ തൊപ്പി ഊരി മേശമേൽ എറിഞ്ഞു.
“അവന് ശരിക്കും രാഹുലിനെ അറിയത്തില്ല. “
സർക്കിൾ ഇൻസ്പെക്ടർ സലിമിനെ ദേഷ്യത്തോടെ നോക്കി.
“ആ സെൽ ഒന്ന് തുറന്നേ. “
രാഹുൽ സെല്ലിനകത്ത് കയറി ജോജോയെ നല്ല പോലെ ഒന്ന് പെരുമാറി. ജോജോയുടെ നിലവിളി കേട്ട് മറ്റു പോലീസുകാർ ഓടിയെത്തി.
ജോജോ ഒരു ഭ്രാന്തനെ പോലെ അലറി. പരാതിയുമായി പുറത്ത് നിന്നവർ ശബ്ദം കേട്ടു എത്തി നോക്കി. അവരെ അനുനയിപ്പിച്ച് പോലീസുകാർ പുറത്തിറക്കിയെങ്കിലും ഒരുത്തൻ തൻ്റെ മൊബൈൽ ക്യാമറ ഓണാക്കി ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു.
“സാറേ ഒന്ന് നിർത്തിക്കേ. “
സലിം സെല്ലിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.
“താൻ പോടോ. താൻ ഇവരുടെ ആളല്ലേ. എനിക്കത് മനസ്സിലായി. “
“അതല്ല സാറേ. ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് പോകുന്നു. “
രാഹുൽ ഞെട്ടി പോയി. ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല. അയാൾ പെട്ടെന്ന് സെല്ലിൽ നിന്നും പുറത്തിറങ്ങി. ക്യാമറയുമായി നിന്നവനെ അടിക്കാൻ മുതിർന്നു. പെട്ടെന്ന് തന്നെ അവന് പിന്നിൽ നാലഞ്ച് പേർ നിരന്നു. അവരെ പലരേയും സലീം മുൻപ് നീലിനൊപ്പം കണ്ടിട്ടുള്ളതാണ്.
“രാഹുൽ സാറിന് പണി കിട്ടുമെന്ന് ഉറപ്പായി. “
സെൽ പൂട്ടിയ താക്കോൽ നീട്ടി കൊണ്ട് ഒരു പോലീസ്കാരൻ പറഞ്ഞു.
രാഹുലിൻ്റെ ഫോൺ ശബ്ദിച്ചു തുടങ്ങി. എല്ലാവരും ഒരു നിമിഷം നിശബ്ദരായി.
(തുടരും… )
✍️✍️നിഷ പിള്ള

