തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ആർമി ഡോക്ടറായി വിരമിച്ച സോണിയ ചെറിയാന്റെ ആദ്യ നോവലായ ‘സ്‌നോ ലോട്ടസ് ‘.
മഞ്ഞുറഞ്ഞ ഹിമാലയസാനുക്കളിലൂടെ ശുദ്ധഹൃദയർക്ക് മാത്രം എത്തിപ്പെടാൻ പറ്റും എന്ന് വിശ്വസിക്കുന്ന ഷംബാല എന്ന ഭൂമികയിലേക്ക് നടന്നു കയറുകയാണ് ഗോപാ എന്ന ആർമി ഡോക്ടർ. എട്ടാം വയസ്സിൽ അവൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ അച്ഛനെ അന്വേഷിച്ചു, ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള ആ അതിസാഹസിക യാത്രയിൽ അവളോടൊപ്പമുണ്ട് ദാവാ എന്ന ബുദ്ധ സന്യാസി.
അച്ഛനെക്കുറിച്ചു അവളുടെ മനസ്സിൽ പതിഞ്ഞ ഓർമ്മകൾ അത്രമേൽ ആഴത്തിൽ ഉള്ളവയാണെന്ന് വായനക്കാരന് അനുഭവവേദ്യമാക്കുന്ന എഴുത്ത്. ആ എഴുത്തിന്റെ ഒഴുക്കിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുകയും അകന്നു പോകുകയും ചെയ്യുന്ന വിവിധ കഥാപാത്രങ്ങൾ, പ്രാർത്ഥനാമണികളും ജപങ്ങളും ഉയർന്നു കേൾക്കുമ്പോഴും അധിനിവേശത്തിന്റെ, നീണ്ട സഹനങ്ങളുടെ അവശേഷിപ്പുകൾ പേറുന്ന, എന്നാൽ പ്രതീക്ഷയും സമാധാനവും പുഞ്ചിരിയും കൈവെടിയാത്ത യോഗികൾ.ആ യാത്രയിൽ ആത്മീയതയുടെ ഒരംശം വായനക്കാരിലേക്ക് പകരുവാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്.
പ്രകൃതിയുടെ വിവിധ ഭാവഭേദങ്ങളെ കൺമുൻപിലെന്നോണം അവതരിപ്പിച്ചിരിക്കുന്നു. പഞ്ചഭൂതങ്ങളും ജീവജാലങ്ങളുടെ പാരസ്പര്യവും വിവരിക്കുമ്പോൾ പ്രകൃതിയെന്ന അത്ഭുതം എല്ലാം ഒന്നാണെന്ന തത്വം ഉയർത്തിപ്പിടിക്കുന്നു. ഒരിക്കലും അവകാശപ്പെടുവാൻ സാധിക്കില്ല എന്നുറപ്പുള്ള ഒരു പ്രണയത്തെ ഒപ്പം കൂട്ടുന്ന ഗോപയ്ക്ക് ആ യാത്ര അവസാനിക്കുംവരെയും അതൊരു ധൈര്യമായിരുന്നു. അതിതീവ്രതയില്ലാതെ പ്രണയത്തെ ശാന്തമായൊഴുക്കുന്ന ഒരു നദിപോലെ വായിച്ചെടുക്കുവാൻ സാധിക്കും. സാധാരണക്കാർക്ക് അപരിചിതമായ മഞ്ഞുവഴികളിലൂടെ അവരെ കൂട്ടികൊണ്ട് പോകുവാൻ എഴുത്തിനു സാധിക്കുന്നു. ആ വഴിയിൽ സ്‌നോ ലോട്ടസ് ഉൾപ്പെടെ വിവിധ ജന്തുലതാതികൾ, നാടോടികളായ ആട്ടിടയന്മാർ, കാവ്യാത്മകത ഉണർത്തുന്ന ഹിമാലയൻ നദി, ടിബറ്റൻ മന്ത്രമുരുവിട്ട് സമാധാനം വഹിക്കുന്ന സന്യാസികൾ…..
വ്യത്യസ്തതകളുടെ രണ്ട് ധ്രുവങ്ങളിൽ നിന്ന് ഒന്നായി യാത്രയാരംഭിച്ച ഗോപയ്ക്കും ദാവായ്ക്കും അവരുടെ പരിശുദ്ധ പ്രണയത്തിനും ഒപ്പം സഞ്ചരിക്കുകയാണ് ഓരോ വായനക്കാരനും…. ഷംബാല എന്ന ആ പരിശുദ്ധ ഭൂമിയിലേക്ക്, ഗോപയുടെ അച്ഛനെത്തേടി

