വിസ്മയയുടെ അച്ഛനും അങ്ങനെയായിരുന്നു. ഒരു മഴവില്ല് പോലെ. ഏഴു വർണ്ണങ്ങളും പൂശി ആകാശത്ത് നിൽക്കുന്ന ഒരു മഴവില്ലിനെപ്പോലെ. മഴവില്ല് അങ്ങനെയാണല്ലോ, വല്ലപ്പോഴും മാത്രമേ കാണാനാകൂ. കണ്ട് കഴിഞ്ഞ് നോക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും. പിന്നെ എന്നെങ്കിലും കണ്ടാൽ ആയി.
സത്യത്തിൽ മഴവില്ല് പോലെ എന്ന് പറഞ്ഞാൽ കുട്ടികളെ അതിമനോഹരമായി സ്നേഹിക്കുന്ന, അവർക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു അച്ഛൻ എന്നതായിരിക്കും കവികളും സാഹിത്യകാരന്മാരും ഒക്കെ ഭാവനയിൽ കാണുന്നത്. പക്ഷേ ഒരു താരതമ്യവും വിസ്മയയുടെ അച്ഛനെപ്പറ്റി പറയാൻ പറ്റില്ല.
തമിഴ് നാട്ടിൽ എവിടെയോ ഒരു ഹോട്ടൽ നടത്തുകയാണ് അദ്ദേഹം എന്നറിയാം. അവിടെ തരക്കേടില്ലാത്ത കച്ചവടം നടത്തുന്നു എന്നും അറിയാം. ഹോട്ടലിന് മകളുടെ പേര് ഇട്ടത് എന്തായാലും സ്നേഹം കൊണ്ട് ആയിരിക്കുമല്ലോ!
“വിസ്മയഹോട്ടൽ.”
പക്ഷേ ഈ വിസ്മയയേയോ, പോട്ടെ, സ്വന്തം ഭാര്യയെ വരെ ഇത്ര കാലമായിട്ടും അവിടെ കൊണ്ട് പോയിട്ടില്ല.
വല്ലപ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരും. അപ്പോൾ കുറച്ചു മധുര പലഹാരവും മിഠായിയുമൊക്കെ കൊണ്ട് വരും. കുറച്ചു പണം പോകുമ്പോൾ കൊടുക്കും. മകൾ ഏത് ക്ളാസിൽ പഠിക്കുന്നു എന്ന് വരെ അച്ഛന് അറിയില്ല. അതിന് അച്ഛനെ മര്യാദയ്ക്ക് ഒന്ന് കണ്ടിട്ട് വേണ്ടേ എന്തെങ്കിലും അന്വേഷണം നടത്താൻ!
വൈകിട്ടാണ് എപ്പോഴും അച്ഛൻ വരാറുള്ളത്. പകൽ അച്ഛന്റെ അമ്മയുടെ കൂടെ താമസിച്ച് ഊണും ഉച്ചയ്ക്ക് ഉറക്കവും കഴിഞ്ഞ് വന്നു കയറുമ്പോൾ ഇരുട്ടാകും. വീട്ടിൽ കറൻ്റ് ഒന്നും ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ആണ് അച്ഛനെ വിസ്മയ കാണുന്നത്. അപ്പോഴാണ് പഠിക്കേണ്ട സമയം. അത് കഴിഞ്ഞ് ഭക്ഷണം കഴിച്ചു കിടന്നുറങ്ങും.
പിറ്റേന്ന് രാവിലെ തന്നെ അച്ഛൻ എഴുന്നേറ്റു ചായ വരെ കുടിക്കാതെ അഞ്ചേമുക്കാലിന്റെ ബസ്സിൽ അച്ഛമ്മയുടെ അടുത്തേക്ക് യാത്രയാകും.
വിസ്മയ ഉണർന്നു വന്നു നോക്കുമ്പോൾ ഒരിക്കലും അച്ഛനെ കാണാറേയില്ല.
ഒരു നാലോ അഞ്ചോ ദിവസമേ ഈ വരവുള്ളൂ. അപ്പോഴേയ്ക്കും തിരിച്ചു പോകാൻ തിരക്കാകും
” അവിടെ അടച്ചിട്ടാണ് പോന്നത്. ആരേയും വച്ചിട്ടില്ല. അധികദിവസം അടച്ചിട്ടാൽ കച്ചവടം പോകും” എന്ന് പറഞ്ഞ് തിരക്കിട്ട് പോകും.
ആരോടും പോകുകയാണെന്ന് പറയുകയോ യാത്ര പറച്ചിലും ഒന്നുമില്ല. വൈകീട്ട് കാണാതായാൽ തിരിച്ചു പോയി എന്ന് കരുതിയാൽ മതി. പോയാൽ പിന്നെ എഴുത്തുമില്ല, ഫോൺ വിളിയും ഇല്ല. പിന്നെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞിട്ടും.
അതിനിടെ വിസ്മയയുടെ താഴെ രണ്ട് സഹോദരിമാർ കൂടി വന്നു. ആറേഴു വർഷം വ്യത്യാസം ഉണ്ട് അവർ തമ്മിൽ എന്നത് വലിയ ഭാഗ്യം.
എന്നാലും വിസ്മയയുടെ അമ്മ എപ്പോഴും ദുഃഖത്തിൽ തന്നെയായിരുന്നു. വല്ലപ്പോഴും വരുന്ന വിസ്മയയുടെ അച്ഛൻ. കുട്ടികളുടെ പഠിപ്പിനെക്കുറിച്ചോ, അല്പം കൂടി വലുതായാൽ നടത്തേണ്ട കുട്ടികളുടെ വിവാഹത്തെ കുറിച്ചോ യാതൊരു വിധ ചിന്തയുമില്ലാത്ത ആ മനുഷ്യൻ ഇനി എന്നാണ് നേരെയാവുക! ഓരോ ദിവസവും തള്ളി നീക്കുന്നതിന്റെ ബുദ്ധിമുട്ട് ആർക്കും അറിയേണ്ടല്ലോ!
താഴെയുള്ള കുട്ടികൾ വിനീതയും വിദ്യയും ചേച്ചി വിസ്മയയുടെ പഴയ ഡ്രസ്സുകൾ ഇടുമെങ്കിലും വിസ്മയയ്ക്ക് പുതിയ ഡ്രസ്സുകൾ തന്നെ എടുക്കണം. ഇപ്പോഴത്തെ കാലത്ത് ഈ മൂന്നു പെൺകുട്ടികൾ വളർന്നു വരുമ്പോൾ ചെലവുകൾ എത്രയാകും. വിസ്മയയുടെ അമ്മ വൃന്ദയ്ക്ക് ചെറിയ ഒരു ജോലി ഉള്ളത് കൊണ്ട് ഇത് വരെ കഴിഞ്ഞു. സ്വന്തം വീട്ടിൽ നിന്നും സഹായങ്ങൾ ഉണ്ടായിരുന്നു. അതാണ് പിടിച്ചു നിൽക്കാൻ ഒരു പിടിവള്ളി ആയിരുന്നത്. പക്ഷേ അച്ഛൻ മരിച്ചതോടെ ആ വരുമാനം നിന്നു.
അതിനിടെ വിസ്മയയുടെ അച്ഛന് തമിഴ് നാട്ടിൽ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ട് എന്ന് അവിടെ പോയി വന്നവർ വിസ്മയയുടെ അമ്മയോട് പറഞ്ഞു. അവൾ അത് വിശ്വസിച്ചില്ല.
“വെറുതെ ഓരോന്നും പറയുന്നതിന് അതിരില്ലേ? അങ്ങനെ ഒരു സ്വഭാവം ഒന്നും ഇല്ല.” എന്നാണ് അതേപ്പറ്റി പറഞ്ഞവരോട് തിരിച്ചു പറഞ്ഞത്.
പക്ഷെ മനസ്സിൽ അത് ശരിയാകും, എന്നേയും കുഞ്ഞുങ്ങളേയും സ്നേഹിക്കാത്തതിന്റേയും നോക്കാത്തതിന്റേയും കാരണം അതായിരിക്കും എന്ന് കരുതി, രാത്രികൾ തോറും കരഞ്ഞു ഉറങ്ങാതിരുന്നു വിസ്മയ യുടെ അമ്മ.
ആ ആരോപണത്തിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒരു സുപ്രഭാതത്തിൽ വിസ്മയയുടെ അച്ഛൻ നാട്ടിൽ എത്തി. കാറിലാണ് വന്നത്. എഴുന്നേറ്റ് നടക്കാൻ വരെ വയ്യാതെ രോഗാവസ്ഥയിലായിരുന്നു അദ്ദേഹം.
“മൂത്ര തടസ്സം ആണ്. ഒട്ടും പോകുന്നില്ല.വല്ലാത്തവേദന” നാട്ടിൽ ഡോക്ടറെ കാണാൻ വേണ്ടിയാണ് വന്നത്.
യൂറോളജിസ്റ്റിനെ കാണാൻ പോയപ്പോൾ രോഗം കണ്ടെത്തി. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ആണ്. സ്കാൻ ചെയ്തു നോക്കി.
” എത്ര കാലമായി ഇത് തുടങ്ങിയിട്ട്?” ഡോക്ടർ ചോദിച്ചു.
” കുറേ കാലമായി.ചെറിയ തടസ്സം ഒക്കെ ഉണ്ടായിരുന്നു. നാട്ടുമരുന്നുകൾ കഴിച്ചു. ഒട്ടും കുറവില്ല.”അച്ഛൻ പറഞ്ഞു.
” ഇത് തല്ക്കാലം മരുന്ന് കൊണ്ട് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. ഒരു സർജറി വേണ്ടിവരും. ക്യാൻസർ ഉണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടിവരും”
പെട്ടെന്ന് സർജറിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വൃന്ദ തന്നെ ആശുപത്രിയിൽ നിന്നു. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ ഭാഗങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു. പരിശോധന കഴിഞ്ഞ് റിപ്പോർട്ട് വന്നു. ഭാഗ്യത്തിന് ക്യാൻസർ ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും ഇനി വളരെ ശ്രദ്ധയോടെ ജീവിക്കണം. മരുന്നുകൾ കഴിക്കണം.അധികം യാത്ര ഒഴിവാക്കണം.
എന്നൊക്കെ ഡോക്ടർ പറഞ്ഞു.
” ഇനി എന്തായാലും തിരിച്ചു പോകുന്നില്ല. അവിടുത്തെ കച്ചവടം ഒക്കെ അവസാനിപ്പിച്ചു പോരണം ” ഒരു ദിവസം വിസ്മയയുടെ അച്ഛൻ പറഞ്ഞു.
ഇനി പറ്റുമെങ്കിൽ ഇവിടെ തന്നെ ഒരു കട ഇടണം. നിങ്ങളൊക്കെ സഹായിക്കുകയാണെങ്കിൽ കുഴപ്പമില്ലാതെ കൊണ്ട് പോകാം.”
” ഞാൻ അങ്ങോട്ട് പറയാൻ നില്ക്കുകയായിരുന്നു, ഇവിടെ കുട്ടികളൊക്കെ വലുതായില്ലേ! വീട്ടിൽ ഒരു ആൺതുണ നല്ലതാണ്.” വിസ്മയയുടെ അമ്മ.
” വേണ്ട എന്ന് വച്ചിട്ടാണോ ഇവർക്ക് വേണ്ടി തന്നെയാണ് ഞാൻ അന്യനാട്ടിൽ പോയി കഷ്ടപ്പെട്ട് ജോലി എടുത്തത്. വിസ്മയയുടെ കല്യാണത്തിന് വേണ്ടി ഞാൻ കുറച്ചു സ്വർണ്ണമൊക്കെ കരുതി വച്ചിട്ടുണ്ട്. കുറച്ച് പണവും ”
വിസ്മയയുടെ അച്ഛൻ പറയുന്നത് കേട്ട് വിസ്മയം പൂണ്ടത് അമ്മയും മക്കളും. ഇത്ര കാലം യാതൊരു സഹായവും ഇല്ലാതെ തോന്നിയ പോലെ ജീവിച്ചു എന്ന് കരുതി എന്തെല്ലാം കുറ്റമാണ് പറഞ്ഞിരുന്നത്!
എത്രയോ പ്രാവശ്യം മനസ്സിൽ ശപിച്ചിരിക്കുന്നു, ഒരു ഉപകാരവും ഇല്ലാതെ, ഒരു സ്നേഹവും കരുതലും ഇല്ലാത്ത ഒരാൾ എന്ന് കരുതിയിട്ട്.
വേറെ ഒരു ഭാര്യയും മക്കളും ഉണ്ടെന്ന് ആരോ പറഞ്ഞത് മനസ്സിൽ വച്ച് എത്ര കാലം നടന്നു.!
ഒരു ദിവസം അതേപ്പറ്റി വൃന്ദ സൂചിപ്പിച്ചു. നമ്മുടെ രാമൻകുട്ടിയാണ് അത് പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ വിസ്മയയുടെ അച്ഛൻ പൊട്ടിച്ചിരിച്ചു.
” അത് ശരി. അവൻ ഇവിടെ വന്ന് അങ്ങനെ ഒക്കെ കഥയുണ്ടാക്കി പറഞ്ഞുവല്ലേ? അവിടെ ഒരു ദിവസം സഹായം ചോദിച്ചു വന്നതാണ്. ഒരു ലക്ഷം രൂപ കടം വേണമത്രേ! അവന് കൊടുക്കാൻ എന്റെ കയ്യിൽ പത്ത് പൈസ ഇല്ല എന്ന് പറഞ്ഞത് അവന് ഇഷ്ടപ്പെട്ട് കാണില്ല. അവനെ ഞാൻ കാണട്ടെ! ഇങ്ങനെ എന്നെ കുറിച്ച് ഒരു കഥ ഉണ്ടാക്കിയത് ഞാൻ അറിഞ്ഞില്ല. അതെന്തേ എന്നോട് പറഞ്ഞില്ല?”
” ഞാൻ അതിന് അതൊക്കെ വിശ്വസിച്ചിട്ടു വേണ്ടേ?” മനസ്സിൽ കെട്ടിയുണ്ടാക്കിയവയൊന്നും പറയാൻ പറ്റില്ലല്ലോ!
നാട്ടിൽ തന്നെ കട തുറന്നു. ചെറിയ തോതിൽ മാത്രമേ തല്ക്കാലം നിവർത്തിയുള്ളു. ചികിത്സയും ഓപ്പറേഷനുമൊക്കെ കഴിഞ്ഞതിനാൽ അധികം പണമൊന്നും കയ്യിലില്ല. വിസ്മയയുടെ ഡിഗ്രി കഴിഞ്ഞതോടെ അവൾ താല്ക്കാലിക ജോലിക്ക് പോകാൻ തുടങ്ങി. പി. എസ്. സിയൊക്കെ എഴുതിയിട്ടുണ്ട് എങ്കിലും എപ്പോൾ കിട്ടും എന്നൊന്നും പറയാൻ പറ്റില്ലല്ലോ.
താഴെയുള്ള കുട്ടികൾ ഇപ്പോൾ സ്കൂളിൽ പഠിക്കുകയാണ് എങ്കിലും വളർന്നു വരികയല്ലേ! അവരുടെ കാര്യവും നോക്കണമല്ലോ! എന്തായാലും അച്ഛൻ കൂടെയുണ്ടല്ലൊ എന്ന ആശ്വാസമുണ്ട് ഇപ്പോൾ.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_അച്ഛനുംഞാനും
#കഥ_വിസ്മയയുടെഅച്ഛൻ
#രചന_രാമചന്ദ്രൻടിവി

