സ്നേഹത്തിന്റെ പര്യായമാണ് അമ്മഎന്നാണ് പറയുന്നത്. എന്നാൽ കർക്കശക്കാരനും മുൻകോപിയുമാണ് അച്ഛൻ. ഇതാണ് പൊതു ധാരണ…
കുട്ടി ആയിരുന്നപ്പോൾ എന്റെ അനുഭവങ്ങൾ വേറിട്ടതല്ലായിരുന്നു.. അമ്മ അധിക വാത്സല്യം കാണിക്കാത്ത ആൾ ആയിരുന്നു. അച്ഛനും സ്നേഹ പ്രകടനങ്ങൾ ഒന്നും കാണിക്കാറില്ല. പക്ഷേ മോളെ എന്ന് വിളിക്കുന്നത് അച്ഛൻ മാത്രം. അമ്മ ഒരിക്കൽ പോലും അങ്ങനെ വിളിച്ചിട്ടില്ല.
മക്കളുടെ ഭാവിയെപ്പറ്റി അങ്ങേയറ്റം ആശങ്കളും ആഗ്രഹങ്ങളും നിറഞ്ഞ ആ മനസ്…. എപ്പോഴും സംഘർഷഭരിതമായ ആ മനസ്സിൽ ലോലവികാരങ്ങൾക്ക് സ്ഥാനമില്ല. ആണായാലും പെണ്ണായാലും വിദ്യാഭ്യാസം അവിഭാജ്യ ഘടകമാണെന്ന് മനസ്സിലാക്കിയിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കാതെ വിവാഹം ചെയ്തു വിടുന്ന കാലത്ത്, അകലെയുള്ള കോളേജിൽ അയച്ചു പഠിപ്പിച്ചു. പഠിക്കാൻ മടി പിടിച്ചു നിന്നവരെ നിർബന്ധിച്ചു പഠിപ്പിക്കാൻ ശ്രമിച്ചു. ഞങ്ങൾ ഇളയകുട്ടികൾ അച്ഛന്റെ പ്രതീക്ഷിക്കൊത്തു ഉയർന്നതിൽ അഭിമാനം കൊണ്ടു.
ഇന്നത്തെ കാലത്തു ഒന്നോ രണ്ടോ മക്കൾ ഉള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കാണുമ്പോൾ ആ മനസിന്റെ വേവലാതി എത്ര മാത്രം ആയിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അദ്ധ്യാപകൻ എന്ന നിലയിലും സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലും ആത്മാർത്ഥതയും ഉത്തരവാദിത്വവും ഒരുമിച്ച് ചേർന്ന് ഒരാളായിരുന്നു. അച്ചടക്കം, സത്യസന്ധത, ആത്മാഭിമാനം, സഹജീവി സ്നേഹം ഇവ ഒരാൾക്ക് അത്യാവശ്യമാണ് എന്ന് പറഞ്ഞു പഠിപ്പിച്ച ആളാണ് അച്ഛൻ. ഏക്കർ കണക്കിന് കൃഷിഭൂമി ഉണ്ടായിട്ടും കർഷകരെയും തൊഴിലാളികളെയും സ്നേഹത്തോടെ കൂടെ നിർത്താൻ അദ്ദേഹം കാണിച്ച ആ മനസ്സ് ഒരിക്കലും മറക്കാനാവില്ല.
കൃഷിയുടെ പാഠങ്ങളിലും അദ്ദേഹത്തോളം അറിവ് ആർക്കും ഇല്ലായിരുന്നു. പോത്തും കാളയും ആയി കുറെ എണ്ണം ഉണ്ടായിരുന്നു. കൃഷി ഒഴിവ് സമയം പോത്തുകളുടെ ആരോഗ്യ സംരക്ഷണംവളരെ നിർബന്ധം ആയിരുന്നു. വയലിൽ അവയെ നുകം വച്ചു കെട്ടി ഉഴുതു കഴിയുമ്പോൾ നുകം ശരിയായി കെട്ടിയില്ലെങ്കിൽ അവയ്ക്ക് കഴുത്തിൽ നീര് വക്കും. അപ്പോൾ കല്ലുപ്പും നീലവും പുന്നാക്കാ എണ്ണയും കൂടി ചേർന്ന ഒരു മിശ്രിതം അവയ്ക്ക് തേയ്‌ക്കും. ഏതാനും ദിവസം കൊണ്ട് അത് ഭേദമാകും. ചിലപ്പോൾ അവയുടെ കുളമ്പിൽ കല്ലോ മറ്റോ കയറിയാൽ നടക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അവിടെ തേക്കാൻ ഉണ്ടാക്കുന്ന മരുന്ന് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. താഴെ തോട്ടിനരുകിൽ വെച്ചാണ് ഇത് ഉണ്ടാക്കുന്നത്. തീ കത്തിച്ചു ഓടിൽ എണ്ണ ഒഴിച്ച് അതിൽ ഒന്നോ രണ്ടോ അട്ടയെ പിടിച്ചിടും. വല്ലാത്ത ഗന്ധമാണ് അതിന്. പക്ഷേ രണ്ടു ദിവസം കൊണ്ട് കന്നു കാലികൾ കുഴപ്പമില്ലാതെ ഓടിനടക്കും. കൃഷിയിൽ അദ്ദേഹത്തോളം അറിവ് മറ്റാർക്കും ഇല്ലായിരുന്നു.
ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത അദ്ദേഹത്തിന്റെ പൂർവ വിദ്യാർത്ഥികൾ അദ്ദേഹത്തെപ്പറ്റി പറയുന്നതും അനുസ്മരിക്കുന്നതും കേൾക്കുമ്പോൾ മനസ്സിലാക്കാറുണ്ട്. അത് കേട്ട് അഭിമാനം കൊണ്ടിട്ടുണ്ട് പലപ്പോഴും… തന്റെ കുട്ടികൾ, പഠിപ്പിക്കുന്ന ഭാഗങ്ങൾ നന്നായി പഠിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം. ആ പാത പിന്തുടർന്നു കൊണ്ടു തന്നെയായിരുന്നു നമ്മുടെ കുടുംബത്തിലും ഏകദേശം ഒരു ഡസനോളം മക്കളും കൊച്ചുമക്കളും അധ്യാപകരായി തുടരുന്നത്. ആ ജോലിയോടുള്ള പ്രതിബദ്ധത ആ കുടുംബത്തിന് എത്രമാത്രം ആയിരുന്നു എന്ന് മനസ്സിലാക്കാം. എല്ലാവരും തന്നെ സത്യസന്ധമായും ആത്മാർത്ഥമായും തങ്ങളുടെ ജോലി നിർവഹിക്കുന്ന ആൾക്കാർ തന്നെയാണ് എന്ന് അഭിമാനിക്കാനുള്ള കാരണവും അദ്ദേഹം തന്നെയാണ്.
വിദ്യ പകർന്നു കൊടുക്കുക മാത്രമല്ല വിദ്യാർത്ഥികളെ നന്മയുടെ പാതയിലേക്ക് വഴി തെളിയിക്കാനും കഴിഞ്ഞ ഒരാളായിരുന്നു അദ്ദേഹം. സ്വന്തം ഇച്ഛാശക്തിയും അർപ്പണബോധവും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും മക്കളിൽ സ്വാധീനം ചെലുത്തി എന്നുള്ളത് അഭിമാനിക്കാവുന്നതാണ്. ഇന്ന് ഞാൻ അനുഭവിക്കുന്ന തണൽ എന്റെ അച്ഛൻ കൊണ്ട വെയിലാണ്….. ഞാൻ മാത്രമല്ല എന്റെ സഹോദരങ്ങളും…. ആ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു..

