“ഞാൻ അത് പറഞ്ഞില്ല…”
ഇത്രയും കാലം ആരോടും പറയാത്ത ഒരു വാചകം. ഇന്ന് ഈ വിഷയം കണ്ടപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഒളിച്ചുകിടന്ന ഒരു ഓർമ്മ വീണ്ടും വന്ന് തൊട്ടു.
അവൾ എനിക്ക് എന്നും സന്ദേശങ്ങൾ അയക്കുമായിരുന്നു.
ദേഷ്യമുണ്ടെങ്കിൽ അതും, സന്തോഷമുണ്ടെങ്കിൽ അതും, ഏകാന്തത വന്നാൽ അതും, പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും കുട്ടിക്കുറുമ്പുകളും വരെ. ചിലപ്പോൾ ഞാൻ അവളുടെ ചേച്ചിയായിരുന്നു, ചിലപ്പോൾ അമ്മ. ചിലപ്പോൾ ഒന്നും പറയാതെ കേട്ടിരിക്കുന്ന ഒരു സുഹൃത്ത്.
അവളുടെ ഭാഷയിൽ പറഞ്ഞാൽ, “എനിക്ക് എല്ലാമായിരുന്നു നീ.”
“അടുത്ത ജന്മമുണ്ടെങ്കിൽ ഞാൻ ചേച്ചിയുടെ മോളായി ജനിക്കണം…” എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അത് തള്ളിക്കളയും. പക്ഷേ, ആ വാക്കുകൾക്ക് ഇത്രയും ഭാരം ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്.
അവളെ അലട്ടിയിരുന്നത് ഒരു ദുശ്ശീലം ആയിരുന്നില്ല.
ഇടയ്ക്കിടെ അവളെ കീഴടക്കുന്ന ഒരു മാനസിക അസ്വസ്ഥതയായിരുന്നു.
എല്ലാവരും കൂടെയുണ്ടായിട്ടും ആരുമില്ലെന്ന് തോന്നുന്ന നിമിഷങ്ങൾ. എപ്പോഴും ആരെങ്കിലും കൂടെയുണ്ടാകണമെന്ന വാശി. ഞാൻ മറ്റാരോടെങ്കിലും കൂടുതൽ സമയം സംസാരിച്ചാൽ കുട്ടികളെപ്പോലെ പരിഭവിക്കും.
“ചേച്ചി എന്റേതാ… വേറെ ആരെയും ഇത്ര സ്നേഹിക്കരുത്…” എന്ന് പാതി തമാശയായും പാതി സത്യമായും പറയും.
അൽപസമയത്തിനുശേഷം അതേ അവൾ വീണ്ടും ചിരിച്ചെത്തും.
“ചേച്ചി, ഞാൻ അങ്ങനെ പറഞ്ഞതിൽ വിഷമമായോ?”
അവൾക്ക് എന്നെ വേദനിപ്പിക്കാൻ അറിയില്ലായിരുന്നു. പക്ഷേ, സ്വന്തം മനസ്സിന്റെ വേദനയിൽ നിന്ന് രക്ഷപ്പെടാൻ അവൾക്കായിരുന്നില്ല.
അതുകൊണ്ടാണ് ഞാൻ ഇടയ്ക്കൊക്കെ അകന്നുനിന്നത്.
അവളെ വെറുത്തിട്ടല്ല.
അവൾ എന്നെ മാത്രം ആശ്രയിച്ച് ജീവിക്കരുത് എന്ന ആഗ്രഹത്തിൽ.
സ്വന്തം ജീവിതം അവൾ സ്വയം ചേർത്തുപിടിക്കണം എന്ന പ്രാർത്ഥനയിൽ.
ആ അകലം അവൾക്ക് ചിലപ്പോൾ ദേഷ്യമായിരുന്നു. ചിലപ്പോൾ അവളത് മനസ്സിലാക്കുകയും ചെയ്തു.
അതിനിടയിലായിരുന്നു ആ ദിവസം.
രാവിലെ വന്ന ഒരു ഫോൺവിളി.
ഓടിയെത്തിയപ്പോഴേക്കും, ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്ന ആ പെൺകുട്ടി, എന്നിൽ നിന്ന് എന്നെന്നേക്കുമായി അകലുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ ചോദ്യങ്ങളുടേതായിരുന്നു.
“എന്തെങ്കിലും പറഞ്ഞിരുന്നോ?”
“അവസാനമായി മെസ്സേജ് അയച്ചിരുന്നോ?”
“ഫോണിൽ എന്തെങ്കിലും ഉണ്ടാകുമോ?”
എല്ലാവരും എന്നോടായിരുന്നു ചോദിച്ചത്.
കാരണം, എല്ലാവർക്കും അറിയാമായിരുന്നു…
അവൾ ആദ്യം ഓടിയെത്തിയിരുന്നത് എന്നിലേക്കായിരുന്നു.
“എനിക്കറിയില്ല… അവളുടെ ഫോൺ ഞാൻ ഒരിക്കലും നോക്കാറില്ല.” അത് സത്യമായിരുന്നു.
ഫോൺ പിന്നീട് എങ്ങിനെയോ തുറന്നു. അന്വേഷണങ്ങൾ നടന്നു. ഔപചാരികതകൾ അവസാനിച്ചു.
ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
മിസ് ചെയ്യുമ്പോഴൊക്കെ അവൾ അയച്ച പഴയ സന്ദേശങ്ങൾ ഞാൻ വീണ്ടും വായിക്കാറുണ്ട്.
അങ്ങനെയൊരു രാത്രിയിലാണ് ഞാൻ അത് കണ്ടത്.
ജി-പേയിൽ വർഷങ്ങൾക്കുമുമ്പ് അയച്ചിരുന്ന ഒരു ചെറിയ സന്ദേശം.
“എന്നെങ്കിലും ഞാൻ പോയാൽ… ചേച്ചി എന്റെ ഫോൺ എടുത്തു നോക്കണം. Password 2266.”
ആ സന്ദേശം ഞാൻ അന്ന് കണ്ടിരുന്നില്ല.
കണ്ടിരുന്നെങ്കിൽ എന്തെങ്കിലും മാറുമായിരുന്നോ?
ആ ചോദ്യം ഇന്നും എന്നെ വിട്ടുപോയിട്ടില്ല.
ഒരുപക്ഷേ ഒന്നും മാറില്ലായിരുന്നിരിക്കാം.
ഒരുപക്ഷേ എല്ലാം മാറുമായിരുന്നിരിക്കാം.
ഉത്തരം ഇന്നും കിട്ടിയിട്ടില്ല.
പക്ഷേ ഒരു കാര്യം മാത്രം സത്യമാണ്.
ഇത്രയും വർഷമായിട്ടും
ആ ജി – പേ സന്ദേശത്തെക്കുറിച്ച്…
ആ പാസ്‌വേഡിനെക്കുറിച്ച്…
ആരോടും ഞാൻ അത് പറഞ്ഞില്ല.
ഇന്ന് വരെ.
ഇപ്പോൾ… നിങ്ങളോടല്ലാതെ.

