മാർഗരറ്റ് മാഡത്തിന്റെ ക്ലാസ്സ് കഴിഞ്ഞ ഉടനെ അവൾ ജസ്‌പ്രീതുമായി കാന്റീനിലേക്ക് ഓടി. അടുത്ത ട്യൂട്ടർ വന്നിട്ടില്ല. അത് കൊണ്ട് ഫ്രീ പീരിയഡ് ആണ്. ക്ലാസിൽ ഇരിക്കണം എന്ന് നിർബന്ധമില്ല. വിശന്നിട്ടു ആണെങ്കിൽ വയ്യാ. അവിടെ നല്ല തിരക്ക് ആവുന്നതിനു മുമ്പ് എത്തണം. അവിടെ ചെന്ന് ഒരു ഫ്രൈഡ് റൈസും നൂഡിയ്ൽസും ഓർഡർ ചെയ്ത് ഒരു ടേബിളിൽ സ്ഥലം പിടിച്ചു.
കുറച്ചു നേരം അവർ വരാനിരിക്കുന്ന ആർട്സ് ഫെസ്റ്റിവിലിനെക്കുറിച്ചു സംസാരിച്ചു. ശനിയും ഞായറും തിങ്കളും അവധിയാണ്. അവിടത്തെ ഏതോ ഒരു ഫെസ്റ്റിവൽ അവധി. വേണമെങ്കിൽ വീട്ടിൽ പോകാം. നീണ്ട ഈ ആഴ്ച്ചയിൽ എന്ത് ചെയ്യണം എന്നുള്ള ചർച്ചയായി പിന്നെ. രണ്ട് പേരും ഫോണിലെ സന്ദേശങ്ങൾ നോക്കാൻ തുടങ്ങി. ഈ നഗരത്തിൽ അവൾ എത്തിയിട്ട് അധികം ആയില്ല. ജസ്പ്രീത് വളർന്നത് ഇവിടെയായത് കൊണ്ട് അവൾക്കു എല്ലായിടവും അറിയാം. അവളുടെ പേരെന്റ്സ് ജോലി ട്രാൻസ്ഫർ മൂലം ചണ്ഡിഗറിലേക്ക് തിരിച്ചു പോയത് കൊണ്ടാണ് അവൾ പുറത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്നത്. ആഴ്ച തോറും കറങ്ങാൻ പോകുന്നതും ബിയർ അടിക്കുന്നതും കേൾക്കുമ്പോൾ അവൾ അത്ഭുതത്തോടെ കേട്ടിരിക്കും. വീട്ടിൽ പപ്പക്ക് പോലും റേഷൻ പോലെ കിട്ടുന്ന മദ്യം ഇവിടെ മുക്കിലും മൂലയിലുമുള്ള ഓരോ ബാറിലും വളരെ എളുപ്പത്തിൽ കിട്ടുമത്രേ. ഡാൻസ് ഫ്ലോറുള്ള ബാറുകളിൽ പോയാൽ വാരാന്ത്യം കളർഫുൾ. അവിടെ പോയി ഡാൻസ് കളിക്കുന്നതും എല്ലാം ഇവിടെ സാധാരണം. അവളുടെ വീട്ടുകാർക്ക് അതൊന്നും വലിയ പ്രശ്‌നമല്ല. തന്റെ അമ്മ ഇതു വല്ലതും കേട്ടാൽ അന്നത്തോടെ തന്റെ പഠിത്തം അവസാനിപ്പിക്കും. പക്ഷെ ഒന്നുണ്ട്, തനിക്കിതൊന്നും വശമില്ല എന്നവൾ പറഞ്ഞപ്പോൾ നല്ല കാര്യം, പഠിത്തത്തിൽ ശ്രദ്ധിക്കു, പുതിയ ശീലങ്ങൾ ഒന്നും നീ പഠിക്കേണ്ടാട്ടോ എന്നവൾ പറഞ്ഞതു അവൾക്കും ഇഷ്ടപ്പെട്ടു. എന്തായാലും ജസ്പ്രീത് ആണ് ക്ലാസ്സിൽ അവൾക്കു ഒരാശ്വാസം.
കേരളത്തിൽ നിന്ന് വന്നത് കൊണ്ട് ലാംഗ്വേജ് അത്ര വശം പോരാ. ഇംഗ്ലീഷിൽ നല്ല ഒഴുക്കിൽ സംസാരിക്കുന്നതു കൊണ്ടാണ് അവൾ ഇവളുമായി കൂട്ടായത്. കുറച്ചു ഇംഗ്ലീഷ് പഠിക്കാമല്ലോ. പല സംസ്ഥാനങ്ങളിൽ നിന്നു വന്ന കുട്ടികളാണ് ക്ലാസ്സിൽ പലരും. അവൾക്കിഷ്ടപ്പെട്ട വിഷയം കിട്ടാൻ വേണ്ടി മാത്രമാണ് ഇത്ര ദൂരത്തേക്ക്, ഈ ബാംഗ്ലൂർ നഗരത്തിലേക്കു പഠിക്കാൻ അവളെ വിട്ടത്. കോളേജ് നിലവാരമുള്ളതും ഒരു കാരണമാണ്. ബാംഗ്ലൂർ നഗരം സ്വപ്നം കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. അവളുടെ വലിയമ്മയുടെ മകൾ പഠിച്ചത് ബാംഗ്ലൂർ ആണ്. നഗരജീവിതത്തിന്റെ പൊളിമയും കിട്ടാൻ പോകുന്ന സ്വാതന്ത്ര്യവും പിന്നെ ഡിഗ്രി കഴിഞ്ഞാൽ ജോലി സാധ്യതയും എല്ലാം ആലോചിച്ചിട്ട് തന്നെയാണ് അവളും ഇവിടേക്കു വന്നത്.
ആഹാ, വിപിന്റെ മെസേജുകളാണല്ലോ വരുന്നത്. ഒരു ചെറു ചിരിയോടെ അവൾ ടൈപ്പ് ചെയ്തു മറുപടി അയക്കുന്നത് കണ്ട്, കാര്യമായ എന്തോ മെസ്സേജുകൾ ആണല്ലോ, എന്താണ് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടിയോ എന്നുള്ള ജസ്‌പ്രീതിന്റെ ശബ്ദം കേട്ടപ്പോൾ അവൾ മുഖമുയർത്തി അവളെ നോക്കി ചിരിച്ചു കണ്ണടച്ച് കാട്ടി.. പെട്ടന്നാണ് മഴ തുടങ്ങിയത്.. ഭാഗ്യം രണ്ട് പേരുടെയും കയ്യിൽ കുടയുണ്ട്. പീരിയഡ് അവസാനിച്ചു കോളേജ് സമയവും കഴിഞ്ഞു.. രണ്ട് പേരും യാത്ര പറഞ്ഞു പിരിഞ്ഞു, അവരവരുടെ ഹോസ്റ്റലിലേക്ക് പോയി. ഹോസ്റ്റലിൽ കുട്ടികൾ എത്തി തുടങ്ങുന്നതേയുള്ളു. അവളുടേത് താഴത്തെ ഫ്ലോറിൽ തന്നെയാണ്. റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി, സ്വിച്ചിട്ടു. ബാഗും കുടയും മേശപ്പുറത്തു വെച്ചു. മഴയിൽ നനഞ്ഞു കുളിച്ച ഡ്രസ്സ് മാറാൻ അവൾ ബാത്‌റൂമിലേക്ക് പോയി. വല്ലാത്തൊരു ദിവസമായിരുന്നു ഇന്ന്. കോളേജിൽ ആർട്ട് ഫെസ്റ്റിവലിന്റെ തയ്യാറെടുപ്പു ഉള്ളത് കാരണം നല്ല തിരക്കായിരുന്നു. പ്രതീക്ഷിക്കാത്ത ഒരു മഴയും, ആകെ കൂടി നനഞ്ഞൊട്ടിയ ഒരു ദിവസം. അത് പറഞ്ഞാൽ പറ്റില്ല. വൈകീട്ടാകുമ്പോഴേക്കും മഴ മാറിയാൽ മതിയായിരുന്നു. ഒരു പുഞ്ചിരി അവളുടെ മുഖത്ത് പടർന്നു.
വേഗം കുളിച്ചു. കുറച്ചു നേരം വെറുതെ ഇരിക്കാം. എന്നിട്ട് റെഡി ആകണം. ഒരാഴ്ച്ചയായുള്ള കാത്തിരിപ്പാണ്. ഇന്ന് വൈകിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ട്. മഴ മാറിയാൽ മതിയായിരുന്നു. അപർണക്കു കുറച്ചു മാസത്തെ പരിചയമുള്ളൂ വിപിനുമായി. കുറച്ചു നാളുകൾക്കു മുമ്പ് അവളുടെ കൂട്ടുകാരി ഉമയെ വിളിച്ചപ്പോൾ നമ്പർ മാറിയടിച്ചു. ഫോൺ ആരുമെടുത്തിരുന്നില്ല. കുറച്ചു കഴിഞ്ഞ് അവളുടെ നമ്പർ ചെക്ക് ചെയ്തപ്പോളാണ് നമ്പർ മാറിയടിച്ചതാണെന്നു മനസ്സിലായത്. ഒരാഴ്ച കഴിഞ്ഞ് ഒരാൾ തിരികെ വിളിച്ചു. താൻ എടുത്തപ്പോൾ ഒരു മിസ്സ്ഡ് കാൾ ഫോണിൽ കണ്ടപ്പോൾ ആരുടേതാണെന്ന് അറിയാൻ വിളിച്ചതാണ് എന്ന് പറഞ്ഞു. തികച്ചും യാദൃശ്ചികമായി വന്ന ഒരു കാളിലൂടെ അങ്ങിനെ അവർ പരിചയപെട്ടു. തനിക്കു ഒരു ഫോൺ കിട്ടാൻ തന്നെ കുറെ നാളെടുത്തു. അമ്മയ്ക്കും അച്ഛനും പേടിയാണ് ഇതെല്ലാം വാങ്ങിച്ചു തരാൻ, തനിക്കെന്തെകിലും ചതിവ് പറ്റും എന്ന് വിചാരിച്ചാണ്. ഈ കാലത്തു ഇതൊന്നും ഇല്ലാത്ത പെൺകുട്ടികൾ ഇല്ല എന്ന് പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ല.
അവസാനം ഗൾഫിലുള്ള ചേട്ടനാണ്, ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ, യാത്രയിൽ ഫോൺ അത്യാവശ്യം ആണ് എന്ന് പറഞ്ഞു അവൾക്ക് ഒരു ഫോൺ കൊടുത്തയച്ചത്. എല്ലാ ദിവസവും അത് കാരണം മോളെ കാണാൻ അച്ഛനും അമ്മക്കും കഴിയുന്നുണ്ട്.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആൾ ഒരു റിക്വസ്റ്റ് FB യിൽ അയച്ചു. ഈ അടുത്താണ് അവൾ സോഷ്യൽ മീഡിയയിൽ കുറച്ചു ആക്റ്റീവ് ആയതു തന്നെ. ഒരു ഡീറ്റൈൽസും അവളുടെ പ്രൊഫൈലിൽ കൊടുത്തിട്ടില്ല. അക്കൗണ്ട് ലോക്ക് ചെയ്തത്
കൊണ്ട് ആർക്കും ഒന്നും കാണാനും പറ്റില്ല.
വിപിന്റെ പ്രൊഫൈൽ കണ്ടപ്പോൾ വലിയ പ്രശ്നം തോന്നിയില്ല. രണ്ടു പേർക്കും കോമൺ ആയുള്ള കുറച്ചു കൂട്ടുകാരെയും കണ്ടു. അവൾ അവന്റെ റിക്വസ്റ്റ് സമ്മതിച്ചിട്ടില്ല.. പയ്യെ ചെയ്യാം. അവൾ വേഗം ധരിക്കാനുള്ള ജീൻസും ടോപ്പും എല്ലാം തേച്ചു റെഡി ആക്കി വെച്ചു. രണ്ടു മൂന്ന് ദിവസം മുമ്പേ തുടങ്ങിയിരുന്നു ഒരുക്കങ്ങൾ. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യലും, ബാക്കി മിനുക്കു പണികളെല്ലാം കഴിച്ചു ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട്. കോളേജിൽ ആർട്സ് ഫെസ്റ്റിവൽ വരുന്ന സമയം ആണ് അതിന്റെ മുന്നോടി ആണെന്ന് വിചാരിച്ചോളും. അല്ലെങ്കിലും ഇവിടെ ഇതൊക്കെ ആരു ശ്രദ്ധിക്കാൻ.. ഈ ആഴ്ച ഇതു കാരണം വീട്ടിലും പോകേണ്ട എന്നവൾ കരുതി.
വിപിൻ എല്ലാ ദിവസവും മെസ്സേജ് ചെയ്യും. കുറെ നേരം സംസാരിക്കും. നേരിൽ കാണാം എന്ന് പറയുമ്പോഴെല്ലാം തനിക്കു പേടിയാണ്, ഒഴിവാക്കാൻ പല പ്രാവശ്യം നോക്കി. പിന്നെ തനിക്കും ആഗ്രഹം ആയി തുടങ്ങി അവനെ ഒന്ന് കാണാൻ. അമ്മയുടെയും അച്ഛന്റെയും ചെല്ലക്കുട്ടിയായി വളർന്നത് കൊണ്ട് എല്ലാത്തിനും പേടിയായിരുന്നു. അമ്മ ദിവസവും ഓർമിപ്പിക്കും നഗരത്തിലെ ചതിക്കുഴികളെ കുറിച്ച്. കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പഠിച്ചു വളർന്ന അവൾ അത് കൊണ്ട് തന്നെ പട്ടണത്തിന്റെ മോടിയിലേക്ക് ശരിക്കും വീണിട്ടില്ല. അവൻ ബാംഗ്ലൂരിൽ ഏതോ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. സ്റ്റാർട്ട് അപ്പ് കമ്പനി ആണെന്ന് മാത്രം അറിയാം. വീട്ടിൽ അമ്മ മാത്രം ഉള്ളു, അച്ഛൻ മരിച്ചു പോയി എന്നും, അമ്മയുമായി ബാംഗ്ലൂർ തന്നെയാണ് താമസം എന്നെല്ലാം അവൻ സംസാരത്തിനിടയിൽ പലപ്പോഴായി പറഞ്ഞിരുന്നു. സാമ്പത്തികം ആയി നല്ല നിലയിലാണെന്ന് തോന്നുന്നു. കുറച്ചു ഫോട്ടോസ് മാത്രമേ അക്കൗണ്ടിൽ കണ്ടിട്ടുള്ളു. നല്ല ഹ്യൂമൗർ സെൻസ് ആണ് ആൾക്ക്.. തന്റെ accent കേട്ടപ്പോൾ തന്നെ മലയാളി ആണ് തന്നെന്നു അയാൾക്ക് മനസ്സിലായി. പക്ഷെ എവിടെയാണ് പഠിക്കുന്നത് എന്നും താൻ എവിടത്തുകാരിയാണ് എന്നൊന്നും അയാൾ ചോദിച്ചതുമില്ല അവൾ ഒട്ടും പറഞ്ഞുമില്ല. അവന്റെ അമ്മയോട് തന്റെ കാര്യങ്ങൾ എല്ലാം പറയാറുണ്ട് എന്ന് പറഞ്ഞു. എന്താണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ തനിക്കു നല്ല ഒരു ഫ്രണ്ടിനെ കിട്ടിയെന്നും ആളെ കണ്ടിട്ടില്ല എന്നും പറഞ്ഞത്രേ. പറഞ്ഞു അത്രേ. തന്നോട് ഏറ്റവും നല്ല രീതിയിൽ ആണ് പെരുമാറ്റം. ഒന്ന് രണ്ടു പ്രാവശ്യം തന്നോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്നു പറഞ്ഞതല്ലാതെ, വേറെ ഒന്നും സൂചിപ്പിച്ചിട്ടില്ല.
ഹോസ്റ്റലിൽ 9 മണിക്ക് മുമ്പ് എത്തണം. മഴ നിന്നിട്ടുണ്ട്. അവൾ വേഗം റെഡി ആയി. വൈകിട്ട് ഒരു നാലു മണി ആയപ്പോൾ തന്നെ അവൾ കഫേ കോഫി ഡേയിൽ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ വിപിനും എത്തി. അവൾ പെട്ടന്ന് തന്നെ അവനെ തിരിച്ചറിഞ്ഞു. നല്ല സുമുഖനായ ചെറുപ്പക്കാരൻ. ഒരുപാട് നാളായി കാണാത്ത രണ്ടു കൂട്ടുകാർ കണ്ടുമുട്ടിയപ്പോലെ ഒത്തിരി നേരം സംസാരിച്ചിരുന്നു രണ്ടു പേരും.
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫോണിൽ ഒരു ഫോൺ കാൾ വന്നു. അവൻ അമ്മയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്തു. ഫോൺ ചെയ്തതിനു ശേഷം അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അമ്മക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, അതിന്റെ കൂടെ മറന്നു പോയ ഓരോ സാധനങ്ങളുടെ പേര് പറയാനാണ് വിളിച്ചത്. ഒരു ലിസ്റ്റ് തരാൻ പറഞ്ഞാൽ തരില്ല, എന്ന് പറഞ്ഞു അമ്മയെ അവൻ കളിയാക്കി. കൂട്ടത്തിൽ അവളോട്, വീട്ടിലേക്കാണ് ഇപ്പോൾ പോകുന്നതു എന്നും, അമ്മക്ക് നിന്നെ കാണണം എന്നുണ്ട്, ഇപ്പോൾ നമുക്ക് അമ്മയെ ഒന്നു കാണാൻ പോകാമോ എന്ന് ചോദിച്ചു. ഇവിടെ നിന്ന് അധികം ദൂരമില്ല, വിപിൻ തന്നെ കോളേജ് ഹോസ്റ്റലിൽ വിടാം എന്ന് പറഞ്ഞപ്പോൾ അമ്മയെ ഒന്ന് കാണാം, പിന്നെ വിപിനെ കുറിച്ച് കൂടുതൽ അറിയാമല്ലോ എന്ന് അവളും ചിന്തിച്ചു. പെട്ടന്നാണ് അവളുടെ ഫോണിൽ അവളുടെ അമ്മയുടെ കാൾ വന്നത്. അവളോട് എന്ത് കൊണ്ടാണ് ഈ ആഴ്ച വരാതിരുന്നത് എന്ന് ചോദിച്ചപ്പോൾ, പഠിക്കാനുള്ളത് കൊണ്ടാണ് വരാഞ്ഞത്, അമ്മയോട് താൻ പറഞ്ഞിരുന്നല്ലോ, ഇത്ര പെട്ടന്ന് മറന്നു പോയോ എന്ന് ചോദിച്ചു. മോൾ എന്ത് ചെയ്യുകയാണ് എന്ന് ചോദിച്ചപ്പോൾ, കുറച്ചു സാധനങ്ങൾ വാങ്ങാനായി സൂപ്പർ മാർക്കെറ്റിൽ വന്നിരിക്കുകയാണ് എന്ന് പറഞ്ഞു അവൾ ഫോൺ താഴെ വെച്ചു്.
അത് കഴിഞ്ഞു വിപിനൊപ്പം അവന്റെ കാറിലേക്ക് നടന്നു. ഒരു പുതിയ വോക്സ് വാഗൺ പോളോ കാർ ആയിരുന്നു അവന്റേത്. അവൻ വേഗം വണ്ടിയെടുത്തു. കുറച്ചു ദൂരം ചെന്നപ്പോൾ മുമ്പിലുണ്ടായിരുന്നു വണ്ടി ഒന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, പെട്ടന്ന് വിപിന്റെ വണ്ടി മുമ്പിലുള്ള വണ്ടിയിൽ ചെന്നിടിച്ചു. പെട്ടന്ന് അവൻ വണ്ടി സൈഡിൽ ഒതുക്കി, മുമ്പിലുള്ള വണ്ടിക്കാരനോട് സംസാരിക്കാൻ ആയിട്ട് ഇറങ്ങി. ഇടിയുടെ ആഘാതത്തിൽ ബോണറ്റിനു എന്തോ പറ്റിയിട്ടുണ്ട്. അവളും ആകെ പേടിച്ചു പോയി. കാറിൽ നിന്ന് ഫോൺ എടുക്കാതെ ആണ് അവൻ ഇറങ്ങിയത്.
ഈ സമയത്തു രണ്ടു പ്രാവശ്യം അവന്റെ ഫോണിൽ കാൾ വന്നു. മൂന്നാമതും അടിച്ചപ്പോൾ ഫോൺ എടുത്തു നോക്കി. ഫോണിൽ അമ്മയുടെ കാൾ എന്നാണ് തെളിയുന്നത്. പെട്ടന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു. എടുത്ത വഴിക്കു അവൾ കേട്ടത്, ഒരു ആണിന്റെ ശബ്ദം ആയിരുന്നു. അവൾ എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുമ്പ് തന്നെ അയാൾ പറഞ്ഞു,
“നീ കുറെ നേരമായാലോ പോന്നിട്ടു, ഞങ്ങളെ എന്താ കുരങ്ങു കളിപ്പിക്കുകയാണോ. ഞങ്ങൾ ഇറങ്ങുകയാണ്. എത്താറാകുമ്പോൾ പറയു, അപ്പോൾ ഫ്ലാറ്റിലേക്ക് നിന്റെ അമ്മയെ വിടാം. പഞ്ചാര അടിച്ച് അവിടെ ഇരുന്നോ. ഒരു കാര്യവും നടക്കില്ല. വല വിരിച്ചാൽ പോരാ, കുടുക്കാനും അറിയണം, ഹലോ ഹലോ നീ എന്താണ് ഒന്നും മിണ്ടാത്തത്, എന്താ അവൾ അടുത്തുണ്ടോ?”, മറുതലക്കൽ ഉള്ള ആൾ ദേഷ്യത്തിൽ ആണ് സംസാരിച്ചതും പിന്നെ ഫോൺ കട്ട് ചെയ്തതും.
അവൾക്കു ഒരു നിമിഷത്തേക്ക് ഒന്നും മനസ്സിലായില്ല. പിന്നെ പതുക്കെ എന്തോ ഇതിൽ ഒരു ചതിയുള്ളതു പോലെ അവൾക്കു തോന്നി. ഒരു നിമിഷം പോലും കളയാതെ അവൾ കാറിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അപ്പോഴും മുമ്പിൽ വിപിൻ ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നാലോളം വാഹനങ്ങൾ ഈ അപകടത്തിൽ പെട്ടിട്ടുണ്ട്.
ആ സമയം നോക്കി അവൾ വേഗം ഒരു ഓട്ടോറിക്ഷ എടുത്തു ബസ് സ്റ്റാൻഡിലേക്ക് പോയി. ഭാഗ്യത്തിന് അന്ന് രാത്രി നാട്ടിലേക്കു പോകാൻ ഒരു ടിക്കറ്റ് ശരിയാക്കാൻ അവൾക്കു പറ്റി. വീട്ടിൽ വിളിച്ചു താൻ വരികയാണെന്നും, പെട്ടന്ന് അച്ഛനെയും അമ്മയെയും കാണാൻ തോന്നുന്നു എന്നും പറഞ്ഞു അവൾ ഫോൺ വെച്ചു.
ഹോസ്റ്റലിൽ പോയി ബാഗ് പാക്ക് ചെയ്തു ഒരു മണിക്കൂറിനു ശേഷം അവൾ ബസ് സ്റ്റാൻഡിലേക്ക് പോയി. ബസ്സിൽ കയറി ഇരുന്നപ്പോളാണ് അവൾക്കു ആശ്വാസമായത്. അവൾ അതിലിരുന്നു മയങ്ങിപ്പോയി. ബസ് ഓടി തുടങ്ങിയതൊന്നും ആ ക്ഷീണത്തിൽ അവൾ അറിഞ്ഞില്ല. ഫോൺ വൈബ്രേറ്റ് ചെയ്യുന്ന പോലെ തോന്നിയപ്പോളാണ് അവൾ ഞെട്ടിയെഴുന്നേറ്റത്. വിപിന്റെ കാൾ ആയിരുന്നു. ഫോൺ സൈലന്റ് മോഡിൽ ആയിരുന്നത് കാരണം കോളുകൾ ഭാഗ്യത്തിന് കണ്ടില്ല. ഒരു പാട് പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്.
“എത്ര നേരമായി തന്നെ വിളിക്കുന്നത്?”, വിപിൻ, കുറച്ചു ചൂടിലായിരുന്നു.
‘എന്താണ് പറയാതെ കാറിൽ നിന്നിറങ്ങിയത്’ എന്ന് ചോദിച്ചപ്പോൾ, കാറിലിരിക്കുമ്പോൾ അച്ഛന്റെ കാൾ വന്നെന്നും അച്ഛമ്മക്ക് വയ്യാത്തത് കൊണ്ട് വീട്ടിലേക്കു അത്യാവശ്യമായി ചെല്ലാൻ പറഞ്ഞത് കൊണ്ട് നാട്ടിലേക്കു പോകേണ്ടതുണ്ട് അത് കൊണ്ടാണ് കാറിൽ നിന്നിറങ്ങി പോരേണ്ടി വന്നത് എന്നവൾ പറഞ്ഞു. ബസ്സിലാണ് വന്നിട്ടു വിളിക്കാം എന്ന് പറഞ്ഞവൾ വെച്ചു.
“നീ ഒരു ചതിയനാണ്, നിന്റെ വലയിൽ കുടുങ്ങിയിരുന്നെങ്കിൽ എന്റെ ജീവിതം തുലഞ്ഞേനെ” എന്നവൾക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. പക്ഷെ അവൾ അത് പറഞ്ഞില്ല. ദൈവാധീനം കൊണ്ട് രക്ഷപെട്ടു. അത് തന്നെ ഭാഗ്യം. ഫോൺ സൈലന്റിൽ ഇട്ടു. അച്ഛനും അമ്മയും ഒരു പാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന താൻ ഇതു പോലെയുള്ള ചതിക്കുഴിയിൽ വീഴും എന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ വൈകുന്നേരവും ഈ കൂടിക്കാഴ്ചയും അറിയാതെ വന്നു വീണ മിസ്സ്ഡ് കോളും തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു സംഭവം ആയിരിക്കും എന്നവളോർത്തു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകി. ഈ സംഭവങ്ങൾ ഒന്നും അമ്മയോടും അച്ഛനോടും പറയാൻ പറ്റില്ല. വിപിൻ എന്ന ചതിയനോടും ഒന്നും പറയാൻ പറ്റില്ല. അയാളെ ഇനി ഒരിക്കൽ പോലും കാണാൻ ഇടവരരുതെ എന്നവൾ പ്രാർത്ഥിച്ചു.
വീട്ടിലെത്തി അമ്മയെയും അച്ഛനെയും കണ്ടപ്പോൾ തന്നെ അവൾക്കു പകുതി സമാധാനം ആയി. രണ്ട് ദിവസത്തിനുള്ളിൽ അവൾ തന്റെ എല്ലാ അക്കൗണ്ടുകളിൽ നിന്നും അവനെ ബ്ലോക്ക് ചെയ്തു. അവൾ അമ്മയോടും ഒന്നും പറഞ്ഞില്ല. പക്ഷെ ഇതു ഒരു വലിയ പാഠം ആയി അവൾക്കു. ഇനി ഓരോ കാര്യവും വളരെ കരുതലോടെ ചെയ്യുകയുള്ളൂ എന്ന് അവൾക്ക് തന്നെ ഉറപ്പു കൊടുത്തു.
സത്യത്തിൽ ഒരു വലിയ ചതി കുഴി അവനൊരുക്കിയിരുന്നു. അവന്റെ വീട്ടുകാർ അവിടെയൊന്നും ഇല്ല. ഒരു ചെറിയ ഷോപ്പാണ് അവനുള്ളത്. ഇതു പോലെ പെൺകുട്ടികളെ കറക്കി വലയിലാക്കും. വളരെ സാവധാനത്തിലെ അവൻ കരുക്കൾ നീക്കൂ. അവന്റെ ഫ്ലാറ്റിൽ കൊണ്ട് പോകും. മയക്കു മരുന്നിനോ മദ്യത്തിനോ പതുക്കെ അടിമയാക്കും. ഓർമ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ വീഡിയോയിലൂടെ അയച്ചു കൊടുത്തു ബ്ലാക്ക് മെയിൽ തുടങ്ങും. ചിലർ പൈസ കൊടുത്തോ ചിലർ ശരീരം വിറ്റോ അവന്റെ കെണിയിൽ നിന്നൂരാൻ ശ്രമിക്കും. പല പെൺകുട്ടികളും ഈ ചതിക്കുഴിയിൽ പെട്ട് ഊരാൻ പറ്റാതെ വിഷമിക്കുന്നുണ്ട്. ഭാഗ്യം കൊണ്ട് മാത്രം ആണ് ഹണി ട്രാപ്പ് എന്ന് ഓമന പേരുള്ള ഈ ചതിയിൽ നിന്ന് അവൾ രക്ഷപെട്ടത്.

