ഏഴുമാസങ്ങൾക്ക് മുമ്പ്, 2025 ഡിസംബറിലാണ് കണ്ണൂർ പയ്യന്നൂരിലെ രാമന്തളിയിൽ കലാധരൻ (36), അമ്മ ഉഷ (56), അഞ്ചുവയസ്സുള്ള കലാധരന്റെ മകൾ, രണ്ടുവയസ്സുള്ള മകൻ എന്നിവർ മരണപ്പെട്ടത്. കുഞ്ഞുങ്ങളുടേത് മരണമല്ല കൊലപാതകമായിരുന്നു. പാലിൽ വിഷം കലർത്തിക്കൊടുത്ത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു കലാധരനും അമ്മ ഉഷയും.
അന്ന് കലാധരൻ എഴുതിവച്ചിരുന്ന ആത്മഹത്യാക്കുറിപ്പിൽ – തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണം തന്റെ ഭാര്യയും ബന്ധുക്കളും ആണെന്ന് എഴുതിയിരുന്നു. ഭാര്യയുടെ അമ്മക്കും സഹോദരനും എതിരെയും പരാമർശങ്ങൾ ആ കുറിപ്പിലുണ്ടായിരുന്നു. അന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്ന വിവരങ്ങൾ അനുസരിച്ച് ദാമ്പത്യപ്രശ്നങ്ങൾ മൂലം കലാധരനും ഭാര്യയും അകന്നു കഴിയുകയായിരുന്നു. കലാധരന്റെ ഭാര്യ കുഞ്ഞുങ്ങളുടെ കസ്റ്റഡിക്ക് വേണ്ടി കേസ് നടത്തുകയും അവർക്ക് അനുകൂലമായി കോടതിവിധി വരികയും ചെയ്തിരുന്നു. ഒപ്പം അവരുടെ അഞ്ചുവയസ്സുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു എന്നുകാണിച്ച് ആ സ്ത്രീ കലാധരന്റെ അച്ഛനും നാടകനടനുമായ ഉണ്ണികൃഷ്ണനെതിരെ കേസ് കൊടുക്കുകയും, പോലീസ് അയാൾക്കെതിരെ കേസെടുത്ത് പോക്സോ ചുമത്തുകയും ചെയ്തിരുന്നു. ഇതെല്ലാം വ്യാജവാർത്തകൾ ആണെന്നും, തന്നോടും കുടുംബത്തോടുമുള്ള വൈരാഗ്യം മൂലം ഭാര്യ കെട്ടിച്ചമച്ച കഥകൾ ആണെന്നും കലാധരന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതൊന്നും അല്ല സത്യം, അഞ്ചുവയസ്സുള്ള തന്റെ മകളുടെ സ്വകാര്യഭാഗങ്ങളിൽ ക്ഷതവും വയറുവേദനയും സ്ഥിരമായപ്പോൾ അമ്മ കുഞ്ഞിനോട് കാര്യങ്ങൾ വിശദമായി തിരക്കുകയും, തുടർന്ന് കുഞ്ഞിൽ നിന്നും പീഡനവിവരം മനസ്സിലാക്കുകയും ചെയ്തശേഷമാണ് അവർ കേസിന് പോയത് എന്ന് അവരെ നേരിട്ട് അറിയാവുന്ന ചിലരെങ്കിലും മുന്നോട്ടുവന്നു പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാൻ സമൂഹം തയ്യാറായിരുന്നില്ല. സമൂഹത്തെ മാറ്റിനിർത്താം, സ്വന്തം കുഞ്ഞിന്റെ ശരീരത്ത് മുറിവുകളും പാടുകളും കണ്ടിട്ടും തന്റെ കുഞ്ഞിനോട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ കലാധരൻ പോലും തയ്യാറായിരുന്നില്ലല്ലോ. അയാൾക്ക് പ്രധാനം വാശിയും, ദുരഭിമാനബോധവും ആയിരുന്നതുകൊണ്ടാണല്ലോ മക്കളെ ഇല്ലാതാക്കി ഭാര്യയെ തോൽപ്പിക്കാൻ അയാൾ ശ്രമിച്ചത്. സമൂഹവും അയാളുടെ മരണമൊഴിക്ക് ഒപ്പം നിന്നു.
ആ അമ്മ പരാതി നൽകി, തന്റെ പെൺകുഞ്ഞിനെ ഉണ്ണികൃഷ്ണൻ എന്ന കലാധരന്റെ അച്ഛൻ ഉള്ള ഇടത്ത് താമസിപ്പിക്കരുത് എന്ന് ഉത്തരവ് നിയമപരമായി നേടിയിരുന്നിട്ടും സ്വന്തം പിതാവിനെ അന്ധമായി വിശ്വസിച്ച കലാധരൻ ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. പകരം ഭാര്യ സ്ഥിരമായി അനാവശ്യ കള്ളങ്ങൾ പറഞ്ഞു കുടുംബം നശിപ്പിക്കുന്നു എന്നാണ് അയാൾ പറഞ്ഞിരുന്നത്. അതുപോലെ “മകന്റെ ഭാര്യയ്ക്ക് ഭ്രാന്താണെന്നും, കുടുംബം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും നാട് മുഴുവൻ ഉണ്ണികൃഷ്ണനും പറഞ്ഞു നടന്നു. കലാധരനും കുടുംബവും പറയുന്നത് കേട്ട് വിശ്വസിച്ച കുടുംബക്കാരും, നാട്ടുകാരും കലാധരന്റെ ഭാര്യയെ രൂക്ഷമായി വിമർശിച്ചിരുന്നു. കലാധരന്റെയും അമ്മയുടെയും മക്കളുടെയും മരണശേഷം അന്ന്
സോഷ്യൽമീഡിയയിൽ അടക്കം കലാധരന്റെ ഭാര്യക്ക് എതിരെ വൻ ജനരോഷമായിരുന്നു ഉയർന്നു വന്നിരുന്നത്. പ്രത്യേകിച്ച് കള്ള പോക്സോ കേസ് ഭർത്താവിന്റെ അച്ഛനെതിരെ കൊടുത്തു എന്ന ആരോപണമൊക്കെ നല്ലരീതിയിൽ ആളുകളെ പ്രകോപിപ്പിച്ചിരുന്നു. വ്യാജ പോക്സോ കേസുകൾ ഒരുപാട് ഉണ്ട്. എന്നാൽ ഒരു കുഞ്ഞ് തന്നെ ഒരാൾ ഉപദ്രവിച്ചു എന്നുപറയുമ്പോൾ ആ വിഷയത്തെ ഗൗരവമായി കാണാനും, അതെക്കുറിച്ച് അന്വേഷിക്കാനുമുള്ള പക്വത മാതാപിതാക്കൾക്ക് തീർച്ചയായും ഉണ്ടാകണം.
ഇപ്പോൾ ഏഴുമാസനങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ 2026 -ജൂലൈ 19 ന് നാടകനടൻ ഉണ്ണികൃഷ്ണൻ, ഹോട്ടലിൽ ചായ കുടിക്കാൻ ചെന്നപ്പോൾ പരിചയപ്പെട്ട 16- വയസ്സ് മാത്രം പ്രായമുള്ള, തന്റെ മകനോളം പോലും പ്രായം ഇല്ലാത്ത, ചെറിയൊരു വിദ്യാർത്ഥിയെ ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു പ്രതിയുടെ വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടത്തിയപ്പോൾ ഭയന്ന് പോയ കുട്ടി പുറത്തേക്ക് ഇറങ്ങി ഓടി പരിസരവാസികളോട് കാര്യം പറയുകയായിരുന്നു. അങ്ങനെ അയാൾക്കെതിരെ ഇപ്പോൾ മറ്റൊരു പോക്സോ കൂടി.
അന്ന് സമൂഹവും സോഷ്യൽ മീഡിയയും തെറ്റുകാരിയെന്ന് വിധിച്ച, ഭർത്താവും രണ്ട് മക്കളും ഇല്ലാതായ ആ യുവതി പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് ഇന്ന് പലർക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. അതിന് ആ യുവതി വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം മക്കളുടെ ജീവനായിരുന്നു. അന്ന് കലാധരൻ തന്റെ ഭാര്യയെ കേൾക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ലെങ്കിലും, തന്റെ അഞ്ചുവയസുള്ള മകളെ ഏങ്കിലും ഒന്നു കേൾക്കാനോ, മനസ്സിലാക്കാനോ തയ്യാറായിരുന്നു എങ്കിൽ ഒരു കുടുംബം ഇങ്ങനെ ചിന്നിച്ചിതറി പോകില്ലായിരുന്നു.
മരണപ്പെട്ടവരൊക്കെ അങ്ങ് പോയി. നഷ്ടങ്ങൾ ആ പെണ്ണിന് മാത്രം…
അതുപോലെ പോക്സോ കേസിൽ ഉൾപ്പെടുന്ന കുഞ്ഞുങ്ങളെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റുകയും, പോക്സോ വിഷയത്തിൽ ഉൾപ്പെട്ട പ്രതികളെ കൃത്യമായി ട്രാക്ക് ചെയ്യുന്ന സംവിധാനം കൂടി ഉണ്ടാവണം. ഇല്ലെങ്കിൽ ഒന്നും അറിയാത്ത കുഞ്ഞുങ്ങളും മനുഷ്യരും ഇനിയും ഇരയാക്കിപ്പെട്ടു കൊണ്ടേ ഇരിക്കും.
ഒന്നുകൂടി പറയാതെ വയ്യ, ആണായാലും പെണ്ണായാലും അച്ഛന്റെയും അമ്മയുടെയും ചിറകിൽ ഒളിച്ചിരിക്കുന്ന പക്വതയും, ഇമോഷണൽ മച്ചൂരിറ്റിയും ഇല്ലാത്ത മനുഷ്യർ ദയവുചെയ്ത് വിവാഹിതരായി മറ്റുമനുഷ്യരുടെ ജീവിതങ്ങൾ നശിപ്പിക്കാതിരിക്കുക. ഈ കേസിൽ, കലാധരൻ അച്ഛനെ അമിതമായി വിശ്വസിക്കാതെ ഭാര്യയെയും കുഞ്ഞുങ്ങളെയും കൂടി കേൾക്കാനോ മനസ്സിലാക്കാനോ തയ്യാറായിരുന്നു എങ്കിൽ ആ കുടുംബം ഇങ്ങനെ നശിച്ചുപോകില്ലായിരുന്നു. ഉണ്ണികൃഷ്ണൻ എന്ന മൃഗം ഇങ്ങനെ തെറ്റുകൾ ചെയ്ത് സമൂഹത്തിൽ വിലസില്ലായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും എല്ലാവരും വേണം, എന്നാൽ വിവാഹം എന്ന ബന്ധത്തിലേക്ക് കടക്കുന്നുണ്ട് എങ്കിൽ തന്റെ ജീവിതത്തിലേക്ക് വരുന്ന പങ്കാളിയെയും, തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയും സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള മനസ്സുകൂടി വേണം. അതുണ്ടെങ്കിൽ മാത്രം വിവാഹിതർ ആകുക. അല്ലാത്തവർ മാതാപിതാക്കളുടെ ഇള്ളാക്കുട്ടിയായി തുടരുന്നതാണ് അവനവനും മറ്റുള്ളവർക്കും നല്ലത്…
ഇനിയിപ്പോ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും, ആരുടെയൊക്കെ കുറ്റങ്ങൾ തെളിഞ്ഞാലും, കുറ്റക്കാരനായ കള്ളക്കിളവന് വധശിക്ഷ ലഭിച്ചാൽ പോലും അതുകൊണ്ടൊന്നും ആ പെണ്ണിന്റെ നഷ്ടങ്ങൾക്ക് പരിഹാരം കാണാൻ ആകില്ലല്ലോ 🥹
Aswathy Joy Arakkal
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

