ഡിജിറ്റൽ അല്ലാത്ത ആ പഴയ കാലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?
ലാളിത്യത്തിനും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ ഒരു പഴയകാലം ഉണ്ടായിരുന്നു നമുക്ക്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപകപ്രചാരത്തിനു മുൻപുള്ള കാലം. ഇന്നത്തെഅതിവേഗ ജീവിതശൈലിക്കു തികച്ചും വിപരിതമായിരുന്നു അത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും സോഷ്യൽമിഡിയയും ഇല്ലാത്ത ആ കാലഘട്ടം. അന്നു മനുഷ്യബന്ധങ്ങളുടെ ആഴം ഏറെ ആയിരുന്നു. ഓരോരുത്തരുടെയും ജീവിതം ലാളിത്യം കൊണ്ട് സമ്പന്നമായിരുന്നു. അന്നത്തെ ആളുകൾ തമ്മിലുള്ള ബന്ധം ആത്മാർത്ഥമായിരുന്നു. നേരിൽ കണ്ടും കുടുംബമായി ഒത്തുകൂടിയും ആശയവിനിമയം നടത്തുന്നതിന് ഒരു സുഖമുണ്ടായിരുന്നു. അതു അന്നു ഒരു ദിനചര്യ പോലെ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നുതാനും.
ഇന്നു ഉള്ളതു പോലെ സന്ദേശങ്ങൾ കൈമാറാൻ ഉള്ള വേഗം അന്നു ഇല്ലാത്തിനാൽ ആവണം ബന്ധങ്ങൾക്കുള്ള സമയവുംപ്രാധാന്യവും ഒരുപാടായിരുന്നു. അന്നു കത്തുകൾ എഴുതുന്നതും അതു വായിക്കുന്നതും ഒരു ഹരം തന്നെയായിരുന്നു എന്നു വേണം പറയാൻ. പ്രണയവും സ്നേഹവും ലാളനയും ബഹുമാനവും ഒക്കെ കത്തുകൾ എന്ന ആശയവിനിമയത്തിലൂടെ ആയിരുന്നു. ഒരു കത്ത് വരാൻ ഉള്ള പ്രതീക്ഷയും അതിൽ എഴുതിയിരിക്കുന്ന ഓരോ വാക്കിലും നിറഞ്ഞിരിക്കുന്ന വികാരങ്ങൾക്കും ആളുകൾ വലിയ സ്ഥാനം കൊടുത്തിരുന്നു. ഇന്നത്തെ തലമുറകൾക്ക് അതു മനസ്സിലാക്കാൻ പറ്റുമോ എന്നതു സംശയമാണ്.
കുട്ടികളുടെ ജീവിതം പ്രകൃതിയോട് ചേർന്നതായിരുന്നു. അവർ പുറത്തു കളിക്കുകയും കൂട്ടുകാരുമായി സമയം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. കളികൾ അവരുടെ മനസ്സിനെ ആരോഗ്യപരമാക്കുന്നു. അതു വഴി സൃഷ്ടിപരമായ കഴിവുകൾ അവരിൽ ഉണ്ടാവുന്നു. ഫോൺസ്ക്രീനോ ടി വി സ്ക്രീനോ ഇല്ലാത്ത ബാല്യം അവരെ മറ്റുള്ളവരോട് ചേർന്നു നിൽക്കാനും കുട്ടു കൂടാനും പഠിപ്പിക്കുന്നു. മുത്തശ്ശിക്കഥകളും പുരാണ ഇതിഹാസങ്ങളും കുഞ്ഞു മനസ്സുകളിൽ മായാത്ത ചിത്രങ്ങൾ ആവുന്നു.
വിദ്യാഭ്യാസരംഗത്തും കണ്ടിരുന്നു വ്യത്യാസം. വായനാ ശീലം അറിവിന്റെ ഉറവിടമായത് കൊണ്ട് അന്നു കുട്ടികളും വലിയവരും ഒരു പാടു വായിച്ചിരുന്നു. ലൈബ്രറികൾക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്നു. ആ കാലത്തു എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധയും ക്ഷമയും ആവിശ്യമായിരുന്നു. അതു കൊണ്ട് തന്നെ നേടിയെടുക്കുന്ന അറിവിന് മുല്യം കൂടുതൽ ആയിരുന്നു.
അതേ സമയം ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ട് ബുദ്ധിമുട്ടുകളും അന്നു ഇല്ല എന്നല്ല. മരണങ്ങളോ, അസുഖങ്ങളോ മറ്റു വിശേഷവാർത്തകളോ അറിയിക്കാൻ കൂടുതൽ സമയം എടുത്തു. അടിയന്തര സാഹചര്യങ്ങളിൽ ഇന്നത്തെ പോലെ യന്ത്രസഹായങ്ങൾ ഒന്നും അന്നു കിട്ടിയിരുന്നില്ല. ഇന്നു ദൂരെ ഉള്ള മക്കളെ നേരിൽ കാണാനും കൊച്ചുമക്കളെലാളിക്കാനും ഉള്ള അവസരങ്ങൾ നമുക്ക് കിട്ടുന്നുവെങ്കിൽ അന്നു ദുരെയുള്ളവരുമായി സംസാരിക്കുവാൻ തന്നെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു
പല രോഗങ്ങൾക്കും ഈ ഡിജിറ്റൽ യുഗം ആധുനികചികിത്സകൾ കണ്ടു പിടിച്ചിരിക്കുന്നു. മണിക്കൂറുകളോളം നമ്മൾ ക്യു നിന്ന് ചെയ്യേണ്ട പലതും ഇന്നു വിട്ടിൽ ഇരുന്നു തന്നെ ചെയ്യാൻ ഇന്റർനെറ്റ് വഴി സാധിക്കുന്നു. അങ്ങിനെ മനുഷ്യജീവിതം എളുപ്പമാവുന്നു.
ഈ സൗകര്യങ്ങൾ നമുക്ക് കിട്ടുമ്പോഴും ഈ ഡിജിറ്റൽ യുഗത്തിനു മുൻപുള്ള സ്നേഹബന്ധങ്ങളും മുല്യങ്ങളും കൂട്ടായ്മയും നമുക്ക് ഓർക്കാതിരിക്കാനാവില്ല. പക്ഷേ ഈ സാങ്കേതിക സൗകര്യങ്ങൾ നിലനിർത്തി ഈ മുല്യങ്ങൾ സംരക്ഷിക്കുക എന്നതു കുറച്ചു പ്രയാസം തന്നെയാണ്.
എന്റെ രചന
ഡിജിറ്റൽ അല്ലാത്ത ലോകം


1 Comment
നല്ല രചന.👍
ഡിജിറ്റൽ കാലഘട്ടത്തിന് മുമ്പുള്ള ആത്മാർത്ഥതയുള്ള ബന്ധങ്ങൾ സൂചിപ്പിച്ചത് ഉചിതമായി.