അന്ന് പതിവുപോലെ അപ്പുവും കൂട്ടുകാരും സ്കൂൾ വിട്ട് വരുന്നതും നോക്കി പൂമുഖത്ത് ഇരിക്കുകയായിരുന്നു ദേവകി അമ്മ. സമയം 5 മണി ആകാറായല്ലോ.. എന്ത് പറ്റി.. ? ഇന്ന് നാലരയുടെ ബസ് വന്നില്ലേ.. ? പച്ച വിരിച്ച പാടവും മലകളും കുന്നുകളും കാവും കുളവും നിഷ്കളങ്കരായ കുറെ നല്ല ആളുകളും എന്ന് വേണ്ട ഒരു ഗ്രാമത്തിനുവേണ്ട എല്ലാം അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കൊച്ചു ഗ്രാമം. അവിടേക്കാണെങ്കിൽ ആകെ രണ്ട് ബസ് മാത്രമേ ടൗണിലേക്ക് ജനങ്ങളെ ബന്ധിപ്പിക്കാനായിട്ട് ഉള്ളൂ. അന്നൊക്കെ ടൗണിലെ സ്കൂൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. അന്ന് എല്ലാവരും പറഞ്ഞതാ അപ്പുവിനെ ഇത്ര അകലേക്ക് പഠിക്കാൻ വിടേണ്ട എന്ന്. ഇപ്പോൾ തോന്നുന്നു ഇവിടെ അടുത്തുള്ള സ്കൂളിൽ എങ്ങാനും ചേർത്തിയാൽ മതിയായിരുന്നു. അവന്റെ അച്ഛന് ഒരേ നിർബന്ധം അവനെ നല്ല സ്കൂളിൽ തന്നെ പഠിപ്പിക്കണം എന്ന് എന്നിട്ടോ… അങ്ങേര് ആണെങ്കിൽ ബോംബെയ്ക്ക് ജോലി ശരിയായപ്പോൾ പോകുകയും ചെയ്തു. ഇപ്പോൾ സ്ഥിരമായിട്ട് മോള് രമയും അപ്പുവും രമയുടെ അച്ഛൻ അച്ച്യുതൻ നായരും ഞാനും മാത്രം..
അമ്മൂമ്മേ.. അപ്പുവിന്റെ ഉറക്കെയുള്ള വിളി കേട്ടപ്പോൾ സമാധാനമായി..
” എന്താ മോനേ ഇത്ര വൈകിയത് “.. ?
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അപ്പു ക്ലാസ്സിലെ വിശേഷങ്ങൾ അമ്മയോട് പറയുന്നതിനിടക്ക് അമ്മൂമ്മ ചോദിച്ചു.
അമ്മൂമ്മേ.. ഇന്നും ബസ് വന്നില്ല. പിന്നെ ഇങ്ങോട്ട് വരാനായി രണ്ട് ബസ് മാറി ക്കേറി കുറെ നടന്നിട്ടൊക്കെ യാണ് ഒരുവിധം ഇവിടെ എത്തിയത്.
അപ്പോഴേക്കും അവന്റെ കൂട്ടുകാർ വന്ന് വിളിച്ചു. അവർ എല്ലാവരും സ്ഥിരം അമ്പലപ്പറമ്പിൽ കളിക്കാറുള്ളവരാണ്. ഇന്ന് കളി ഇല്ലത്രെ.. നാളെ സ്കൂളിൽ പൂക്കളമത്സരമാണ്. എല്ലാ കുട്ടികളും പല കളറിലുള്ള പൂക്കൾ പറിച്ചു കൊണ്ടുവരാൻ ടീച്ചർ പറഞ്ഞുവിട്ടിട്ടുണ്ട്. അതും പറഞ്ഞ അവർ പൂകുട്ടയും കൊണ്ടുപോയി.
ഓണത്തിന് ഇനി കുറച്ചു ദിവസം കൂടിയേ ഉള്ളൂ.. ഇപ്രാവശ്യം കുടുംബക്കാരെല്ലാം ഇവിടേക്ക് ഓണത്തിന് വരാമെന്നാണ് പറഞ്ഞിരിക്കുന്നത്.
അപ്പുവിന്റെ അച്ഛന് എഴുത്തെഴുതാൻ ഇൻലന്റ് വാങ്ങി എത്ര ദിവസമായി. അപ്പുവിനാണെങ്കിൽ എഴുതാൻ നേരമില്ലത്രേ.. തനിക്കാണെങ്കിൽ എഴുതാനും അറിയില്ല. രമയോട് പറയാമെന്ന് വച്ചാൽ അവൾക്ക് നൂറ് കൂട്ടം പണികളും ഉണ്ടാകും. പിറ്റേ ദിവസം രമയുടെ അച്ഛൻ പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞു മണി ഓർഡർ എങ്ങാനും വന്നിട്ടുണ്ടോ എന്ന് നോക്കണം കുറെ കാലങ്ങളായി എല്ലാ കൊല്ലവും മകൻ ഓണത്തിന് പണം അയക്കാറുണ്ട്. അത് കിട്ടിയിട്ട് വേണം ഓണത്തിനുള്ള പലവ്യഞ്ജനങ്ങൾ വാങ്ങാൻ. പച്ചക്കറി ആണെങ്കിൽ വീട്ടിലുള്ളത് അടുത്തുള്ള ചന്തയിൽ പോയി മാറ്റി വാങ്ങാമല്ലോ. ഓണക്കോടി എടുക്കാനാണെങ്കിൽ എല്ലാ ആഴ്ചയും ഒരു തമിഴൻ ജൗളി കച്ചവടക്കാരൻ വരും. അയാളുടെ പക്കൽ നിന്നും വാങ്ങുമ്പോൾ പണം തവണകളായി കൊടുത്താൽ മതി എന്ന ആശ്വാസവും ഉണ്ട്. എന്തായാലും ഓണം പൊടി പൊടിക്കണം എന്നും പറഞ്ഞു അച്ച്യുതൻ നായർ തന്റെ കാലുകുടയും എടുത്ത് പുറത്തേക്കിറങ്ങി.
വളരെ സന്തോഷത്തോടെയാണ് അദ്ദേഹം തിരിച്ചു വന്നത്. ടെലിഗ്രാം കിട്ടി. അപ്പുവിന്റെ അച്ഛനും ഇപ്രാവശ്യം ഓണത്തിന് വരുന്നുണ്ടത്രേ.. ഓണത്തിന്റെ രണ്ടു ദിവസം മുൻപേ എല്ലാവരും എത്തി. പറമ്പിലുണ്ടായിരുന്ന നേന്ത്രനും ഓണത്തിന് പാകമായിട്ടുണ്ട് ഉപ്പേരി വറവും പുളിയിഞ്ചിയും അച്ചാറും എല്ലാം ഉണ്ടാക്കി കഴിഞ്ഞു. അങ്ങിനെ തിരുവോണവും വന്നു. തൃക്കാക്കര അപ്പനെ ഉണ്ടാക്കുന്ന തിരക്കിൽ അച്ച്യുതൻ നായരും, സദ്യ ഉണ്ടാക്കുന്ന തിരക്കിൽ സ്ത്രീകളും പൂക്കളമിടുന്ന തിരക്കിൽ കുട്ടികളും… എല്ലാവരും നല്ല ഉത്സാഹത്തിലാണ്. മുറ്റത്തുള്ള മുത്തശ്ശിമാവിന്റെ കൊമ്പത്ത് അച്ച്യുതൻ നായർ ഊഞ്ഞാലിട്ടു കൊടുത്തതോടു കൂടി കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ ഗ്രാമത്തിൽ അങ്ങുമിങ്ങും പുലികളിയുടെ കൊട്ടും വഞ്ചിപ്പാട്ടിന്റെ ഈണവും ഓണപ്പാട്ടുകളും നാടൻ കളികളുമായി മഹാബലി തമ്പുരാന്റെ വരവറിയിച്ച് ആ ഗ്രാമം ഓണം
ആഘോഷിച്ചു. ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിൽ പ്രായ ഭേദമന്യേ ഉണ്ടായിരുന്ന കലാ – കായിക മത്സരങ്ങൾ എല്ലാവരുടെയും ഉത്സാഹത്തിന് ആവേശം കൂട്ടി.
അങ്ങിനെ സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ഒരു ഓണം നമുക്കും കൊണ്ടാടാം അല്ലേ..

