രാവിലെ ഒരു ഓട്ടോയിൽ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ എത്തി. നേത്രാവതി എക്സ്പ്രസ്സ് വരുന്ന പ്ലാറ്റ്ഫോം നമ്പർ കണ്ടു പിടിച്ചു.
ട്രെയിൻ പുറപ്പെടുന്ന സമയം നോക്കി. ഇനി അര മണിക്കൂർ ഉണ്ട്. ചേച്ചിയുമായി പ്ലാറ്റ് ഫോമിലേക്ക് വെച്ചു പിടിച്ചു. നേത്രാവതിയെ കാത്ത് അടുത്തടുത്തുള്ള സീറ്റുകളിൽ ഇരുന്നു പാതി വഴിക്കു നിർത്തി വെച്ച കൊച്ചു വർത്താനം തുടർന്നു.
കൊണ്ടു പിടിച്ച വർത്താനത്തിനിടയിലും അനൗൺസ്മെന്റുകളിലേക്ക് ശ്രദ്ധ പതിയുന്നുണ്ടായിരുന്നു.
‘നേത്രാവതി’ എന്ന പേര് അനൗൺസ്മെന്റിൽ പറയാത്തതിനാൽ ഞങ്ങളുടെ ട്രെയിൻ എത്തുന്നതേയുള്ളു എന്നു കരുതി ഞങ്ങൾ വർത്താനം. തുടർന്നു.
“യുവർ അറ്റെൻഷൻ പ്ലീസ്…. ”
തേനൂറും മധുര ശബ്ദത്തിൽ പല പല ട്രെയിനുകളുടെയും ആഗമനവും നിർഗമനവും പ്ലാറ്റ് ഫോമിൽ മുഴങ്ങി കൊണ്ടിരുന്നു.
കുറച്ചിരുന്നു മുഷിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു.. “നമ്മുടെ ട്രെയിൻ എന്താ വരാത്തെ? ഓ.. ഈ കിടക്കുന്ന ട്രെയിൻ പോയാലല്ലേ ഇങ്ങോട്ടു കയറാനൊക്കൂ… അല്ലേ?
ശരിയാണല്ലോ.ഞാൻ അനൗൺസ്മെന്റ് എല്ലാം ശ്രദ്‌ധിച്ചിരുന്നു. നേത്രാവതിയുടെ കാര്യം പറഞ്ഞില്ലല്ലോ. ഇനി വണ്ടി ലേറ്റ് ആണോ?
മൊബൈൽ എടുത്തു നോക്കി. പുറപ്പെടുന്ന സമയം 9.15 എന്നാണു ടിക്കറ്റിൽ കാണിച്ചിരിക്കുന്നത്..
എന്നിട്ടെന്താ ട്രെയിൻ വരാത്തത്?
പെട്ടെന്നൊരു വെപ്രാളം മനസ്സിലേക്ക് ഇടിച്ചു കയറി വന്നു.. ആരോടും അനുവാദം ചോദിക്കാതെ..
ഏതായാലും എൻക്വയറിയിൽ ഒന്നു ചോദിച്ചേക്കാം. ഡിസ്പ്ലേ ബോർഡിൽ കോച്ചിന്റെ പൊസിഷൻ പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കണം എന്നു വീട്ടിൽ നിന്നു പറഞ്ഞിരുന്നതും അപ്പോഴാണ് ഓർത്തത്.
“ട്രെയിൻ വൈകുന്നതെന്താന്ന് ചോദിച്ചിട്ട് ഇപ്പോൾ വരാം. ചേച്ചി ഇവിടിരിക്ക്. കോച്ചിന്റെ പൊസിഷനും അറിയണമല്ലോ.”
“എടി… വണ്ടി വരുന്നതിനു മുമ്പുള്ള അനൗൺസ്‌മെന്റിൽ പറയുമെന്നല്ലേ ചേട്ടൻ പറഞ്ഞത്?
“എന്നെ ഇട്ടേച്ചു പോകല്ലേ. എനിക്കു പേടിയാ. ഞാൻ കൂടി വരാം.”
ചേച്ചി എഴുന്നേറ്റ് എന്റെ കൂടെ വന്നു.
അപ്പോഴാണ് റെയിവേ സ്റ്റേഷനിൽ ക്ലീനിങ് ജോലി ചെയ്യുന്ന രണ്ടു സ്ത്രീകൾ ഞങ്ങളെ ശ്രദ്‌ധിക്കുന്നതായി എനിക്കു തോന്നിയത്.
ഉടനെ തന്നെ അവർ അടുത്ത് വന്നു .
“ഏതു ട്രെയിനു പോകാനാണ്? എവിടെ ഇറങ്ങാനാണ്? ” എന്നൊക്കെ അവർ ഞങ്ങളോടു ചോദിച്ചു.
ഞാൻ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും അവിടെ കിടന്ന ട്രെയിൻ പോകാനുള്ള ഹോൺ മുഴക്കി.
” ഞങ്ങൾക്ക് നേത്രാവതി എക്സ്പ്രസിൽ പോകാനുള്ളതാണ്.സീറ്റ് നമ്പർ..ബി ടു .പതിനേഴും…… ” വെപ്രാളത്തോടെ പറഞ്ഞു തുടങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അവർ പറഞ്ഞു..
“മാഡം.. ഈ കിടക്കുന്നതല്ലേ നേത്രാവതി എക്സ്പ്രസ്. ഇവിടെ നിന്നും ആണ് ഈ ട്രെയിൻ തുടങ്ങുന്നത്.”
“ചേച്ചീ.. വാ. ഇതിപ്പോ പുറപ്പെടും.”
ഞാൻ ബാഗും എടുത്തു മുൻപോട്ട് ഓടി.
“ദൈവമേ.. ഞങ്ങളുടെ കോച്ച് എവിടെയാണോ?”
എന്റെ പുറകേ ചേച്ചിയുടെ കയ്യും പിടിച്ച് ഓടി വന്ന ആ നല്ലവരായ സ്ത്രീകൾ പറഞ്ഞതനുസരിച്ച് ഞങ്ങൾ അടുത്തു കണ്ട കോച്ചിൽ കയറി കൂടി. ഞങ്ങൾ കയറി ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങി.
ഒന്നു ദീർഘമായി നിശ്വസിച്ചിട്ട് ആ കോച്ചിലെ യാത്രക്കാരോട് ചോദിച്ചു ചോദിച്ചു ഞങ്ങൾ സ്വന്തം സീറ്റിലേക്കു പതുക്കെ നീങ്ങി .
അങ്ങനെ പല കോച്ചുകൾ കടന്നു കടന്നു ഞങ്ങളുടെ സീറ്റിലെത്തിച്ചേർന്നു.
“ഹോ. നടന്നു കുഴഞ്ഞു.. “സീറ്റിലേക്കു വീണുകൊണ്ട് ചേച്ചി..
“പുറത്തൂടെ നടക്കുന്നതിനു പകരം അകത്തൂടെ നടന്നു. അത്രയല്ലേ ഉള്ളു.”
കുസൃതിയോടെ ചേച്ചിയെ നോക്കി ഞാൻ മൊഴിഞ്ഞു.
“പോ പെണ്ണെ.. നിന്റെ ഒരു തമാശ.”
“അല്ലെടി.. ശരിക്കും എന്താ പറ്റിയത്?അനൗൺസ്‌മെന്റ് എങ്ങനാ കേൾക്കാതെ പോയെ?”
“നമ്മുടെ പുന്നാര ആങ്ങള ഇതറിഞ്ഞാൽ നമ്മൾ പരദൂഷണത്തിൽ ലയിച്ചിരുന്നതുകൊണ്ട് അനൗൺസ്‌മെന്റ് കേൾക്കാഞ്ഞതാണെന്നല്ലേ പറയൂ… മോളെ ”
“ആ ചേച്ചിമാർ പറഞ്ഞില്ലേ.. ഇതു പോലെ പലർക്കും അബദ്ധം പറ്റിയിട്ടുണ്ടെന്ന്…”
“പിന്നെ വീട്ടിൽ പോയി വിളമ്പാൻ നിൽക്കണ്ട കേട്ടോ ചേച്ചി…”
എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും ഉരിയാടാതെ പുറത്തേക്കു നോക്കിയിരിക്കുന്ന ചേച്ചി..
“സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കും പിടികിട്ടിയിട്ടില്ല.. എന്തായാലും കേറ്റി പറ്റിയല്ലോ.”
ട്രെയിൻ വർക്കല എത്തിയപ്പോൾ ഒരു ചുള്ളനും ചുള്ളത്തിയും കയറി. പുതു ജോഡിയെന്നു തോന്നുന്നു. ഹണി മൂൺ ആഘോഷിക്കാൻ ഇറങ്ങിയവരായിരിക്കണം. വസ്ത്ര ധാരണവും മൊത്തം അപ്പിയറൻസും കാണുമ്പോഴേ മനസിലാക്കാം ഏതോ മെട്രോ സിറ്റിയിൽ താമസിക്കുന്നവരാണെന്ന്.
കയറിയപ്പോഴേ ഏ സി അറ്റന്ററോട് (വിയർപ്പിന്റെ അസുഖം ഉള്ളതു കൊണ്ട് ഞ ങ്ങളും തേർഡ് ഏ സി ആയിരുന്നു ബുക്ക് ചെയ്തിരുന്നത് ) ഷീറ്റും പില്ലോയും ചോദിച്ചു വാങ്ങി ടാബ്‌ലെറ്റും കയ്യിലെടുത്തു പെൺകുട്ടി മുകളിലെ ബെർത്തിലും പയ്യൻ താഴത്തെതിലും കിടന്നു.
അവർക്കുകിട്ടിയത്.വിൻഡോ സീറ്റായിരുന്നതുകൊണ്ട് മറ്റാരെയും ശല്യപ്പെടുത്താതെ കൊച്ചു കൊച്ചു കുസൃതികളും തമാശകളും പ്രേമ സല്ലാപങ്ങളും ആയി എല്ലാവരുടെയും ശ്രദ്ധ കവർന്നു. ടി ടി യോടു ആലപ്പുഴയിൽ ഇറങ്ങണമെന്നും മുംബൈയിൽ താമസിക്കുന്നവരാണെന്നും പറഞ്ഞത് കേട്ട എന്റെ ചേച്ചി..
“തയ്യാറെടുപ്പ് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ദൂര യാത്രക്കാരാണെന്നാണ്. ആലപ്പുഴ ഇറങ്ങാനാണോ പില്ലോയും ഷീറ്റും കമ്പിളിയും ഒക്കെ വാങ്ങിച്ചു വിശാലമായി കിടന്നത്. വെറുതെ അതെല്ലാം മിസ്യൂസ് ചെയ്തില്ലേ?”
ഞാൻ കണ്ണുരുട്ടി.
“പരദൂഷണത്തിന്റ അക്ഷയപാത്രം ഒഴിയില്ല അല്ലേ?”
എന്നെ നോക്കി വെറുതെ ചിരിക്കുന്ന
ചേച്ചിയോട് ഞാൻ മൃദുവായി ചോദിച്ചു .
“പക്ഷേ..എന്തോ ഒരു സുഖം ഫീൽ ചെയ്യുന്നുണ്ടല്ലേ.കുറച്ചു മുമ്പത്തെ ക്ഷീണവും വെപ്രാളവും ആധിയും എല്ലാം എവിടയോ പോയ് മറഞ്ഞ പോലെ തോന്നുന്നല്ലോ ..”
മറുപടിയായി ഒന്നു കണ്ണു ചിമ്മി കാണിച്ചിട്ട് പുറം കാഴ്ചകളിലേക്ക് മടങ്ങിയ ചേച്ചിയോട് ഒന്നു മയങ്ങിക്കോളാൻ പറഞ്ഞിട്ട് വെറുതെ മൊബൈലിൽ ടിക്കറ്റ് ഡീറ്റെയിൽസ് ഒന്നു പരിശോധിച്ചു.
ട്രെയിൻ നമ്പർ 16346.. നേത്രാവതി എക്സ്പ്രസ്സ് എന്നു തന്നെയാണ് അടിച്ചിരിക്കുന്നത്.
മൊത്തത്തിൽ ഒന്നു റീവൈൻഡ് ചെയ്തു നോക്കിയപ്പോൾ…കേട്ടു..
“യാത്രക്കാരുടെ ശ്രദ്ധക്ക്..ട്രെയിൻ നമ്പർ. 16346 … തിരുവനന്തപുരം സെൻട്രലിൽ നിന്നും ലോകമാന്യ തിലക് ടെർമിനസിലേക്ക് പോകുന്ന ലോകമാന്യ തിലക് എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ നിൽക്കുന്നു.”
അവർ നേത്രാവതിക്കു പകരം ലോകമാന്യതിലക് എക്സ്പ്രസ്സ് എന്നാണു പറഞ്ഞത്. നമുക്ക് നേത്രാവതി എന്നല്ലേ അറിയൂ. ട്രെയിൻ നമ്പർ നോക്കണമെന്ന് അന്നേരം ഓർത്തില്ല.
ലൈറ്റ് ബൾബ് മൊമെന്റ്…….. അപ്പോൾ അതാണ് സംഭവിച്ചത്…
ഞാൻ മനസ്സു നിറഞ്ഞൊന്നു ചിരിച്ചു..
എന്താണെന്ന് കണ്ണു കൊണ്ടു ചോദിച്ച ചേച്ചിയോട് അതി വിനയത്തോടെ ഞാൻ മൊഴിഞ്ഞു…” യുവർ അറ്റെൻഷൻ പ്ലീസ്..”

