ചുട്ടു പൊള്ളുന്നൊരു സ്വപ്നം കണ്ട് പിടഞ്ഞുണർന്ന വിനീത, ശാന്തനായുറങ്ങുന്ന അമലിനെ നോക്കി.
പവർ ഫെയ്ലിയറാണ്, ചുമ്മാതല്ല സ്വപ്നത്തിനു തീ പിടിച്ചത്. AC പോയാൽ ആ നിമിഷം ശരീരം തിളയ്ക്കും. കുഞ്ഞുണ്ടായ ശേഷം ഇതാണവസ്ഥ. ബോഡി തെർമോസ്റ്റാറ്റിന് വട്ടുപിടിച്ച പോലെ. സുഖമായുറങ്ങുന്ന അമലിനെ നോക്കിയപ്പോൾ ഇത്തവണ അവൾക്കല്പം ഈർഷ്യ തോന്നാതിരുന്നില്ല.
അടുത്ത നിമിഷം ബേബി കോട്ടിൽ നിന്ന് അഞ്ചു വയസ്സുകാരൻ്റെ വിപ്ലവാഭിവാാദ്യം! ഇന്നത്തെ ഉറക്കം തീരുമാനമായി. നാളെ ഒരു പ്രസൻ്റേഷനുണ്ട്, മൂന്ന് സും മീറ്റിങ്ങ്സും. മണിയെത്രയായോ ? സൈഡ് ടേബിളിൽ നിന്ന് കൈനീട്ടി ഐ ഫോണെടുക്കുമ്പോൾ അതു ചത്തിരിക്കുന്നു. ചാർജ്ജില്ലേ? അമലിൻ്റെ ഫോൺ കയ്യെത്തിച്ചെടുത്തപ്പോൾ അതും ഓഫ്.
വിയർത്തൊട്ടി കൂവിയാർക്കുന്ന വിഹാനെ ബേബി കോട്ടിൽ നിന്ന് വാരിയെടുത്തവൾ അലറി
” Alexa, turn on the fan. set up to speed 4 ”
അനക്കമില്ല. വാർഡ്രോബിനു മുകളിൽ പരബ്രഹ്മം പോലെ കുത്തിയിരിക്കുന്ന അലക്സക്കു ചുറ്റും തിളങ്ങുന്ന നീലക്കു പകരം മങ്ങിയൊരു പിങ്ക് വളയം! കരയുന്ന കുഞ്ഞിനെ നെഞ്ചിൽ ചേർത്ത്, അലക്സയെ ഭർത്സിച്ച് ലിവിങ് റൂമിലേക്കോടി. അവിടെയും അതേ പിങ്ക് വെളിച്ചം. ഇൻവെർട്ടറിനെന്തു പറ്റി? തപ്പിത്തടഞ്ഞ് അവിടെത്തിയപ്പോൾ അതും നിശ്ചലം.
വിഹാൻ കരച്ചിൽ നിർത്തുന്നേയില്ല. ഹാൻഡ് ബാഗിൽ നിന്ന് മിനി ഹാൻഡ്ഫാൻ തപ്പിയെടുത്തു. AC ഇല്ലാത്തിടങ്ങളിലെല്ലാം ആ ഫാനാണ് അവളുടെ രക്ഷക. കഴിഞ്ഞാഴ്ച ഓൺലൈനിൽ വാങ്ങിയ ലേറ്റസ്റ്റ് സ്മാർട്ട് ഹാൻഡ്ഫാൻ കൂടി പണി മുടക്കിയതോടെ അവളൊന്നു ഭയന്നു.
ഇതൊരു ചെറിയ കറണ്ടു പോക്കല്ല. മെയിൻ ലൈനിൽ എന്തോ പറ്റിയതാണ്. പക്ഷേ ഗാഡ്ജറ്റുകൾക്ക് എന്താണു പ്രശ്‌നം! കണ്ണും പൂട്ടിയിരിക്കുന്ന വൈ ഫൈ മോഡം കൂടി കണ്ടതോടെ, ടെക്കിയുടെ പുരികക്കൊടികൾ വളഞ്ഞുയർന്നു.
അമലിനെ, അടിച്ചും കുലുക്കിയും ഉണർത്തിയപ്പോഴേക്കും അവൾ തളർന്നു.
” നീ എന്തേലുമൊന്നു ചെയ്‌തേ. പവർ സപ്ലൈ ഇല്ല, ചൂടുകാരണം ചാകാറായി.. ഗാഡ്ജറ്റ്സൊന്നും അനങ്ങുന്നില്ല. ”
” ങേ, അതെന്താ? ടൈമെന്തായി?”
“ആർക്കറിയാം! ഇൻവെർട്ടർ ഓഫായി, മൊബൈലിൽ ചാർജ്ജില്ല, പുത്തൻ ഡിജിറ്റൽ ക്ലോക്കും നിന്നുപോയി.. എന്തോ പേടിയാകുന്നു അമൽ ”
ഇൻവെർട്ടർ ബാറ്ററിയിൽ ഒഴിക്കാൻ ഡിസ്റ്റിൽഡ് വാട്ടർ വാങ്ങി വെച്ചെങ്കിലും ഒഴിച്ചില്ല. ഒരു മെക്കാനിക്കൽ എഞ്ചിനീയർ ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്താൻ പാടില്ലായിരുന്നു. അമലിനു കുറ്റബോധം തോന്നി. എങ്കിലും തീർത്തും ഡ്രെയിൻഡ് ആയതെങ്ങനെ?
“വിനീ, നിൻ്റെ ഹാൻഡ് ഫാൻ ഒന്നിങ്ങു താ കുഞ്ഞിനെ വല്ലാതെ വിയർക്കുന്നു”
“അമൽ, പറഞ്ഞില്ലേ, അതൊന്നും വർക്ക് ചെയ്യുന്നില്ല.” അവനൊന്നു പകച്ചു
“നീയൊരു ന്യൂസ് പേപ്പർ ഇങ്ങെടുക്ക്. വീശിക്കൊടുക്കാം ”
അവൾ അരയിൽ കൈ കുത്തി നിന്നു തുറിച്ചു നോക്കി. “അതിനു നിൻ്റപ്പുപ്പൻ ഗോപാലൻ മേശിരി ഇവിടെ പത്രം അച്ചടിച്ചോണ്ടു വെച്ചിരിക്കുന്നോ?” എന്ന പോപ് അപ് ക്വസ്റ്റ്യൻ അവൾ നാവിൻ തുമ്പിൽ തന്നെ ഡിലീറ്റ് ചെയ്തു.
പഴയൊരു പത്രം ഓഫീസിൽ കമ്പോസിറ്ററായിരുന്ന അപ്പുപ്പനെ അവനെത്ര ഇഷ്ടമാണെന്നവൾക്കറിയാം. അവൻ കുഞ്ഞിനെ പതിയെ ബെഡിൽ കിടത്തി, ലിവിങ് റുമിലെ ബുക്ക് ഷെൽഫിൽ നിന്ന് ഏതോ തടിയൻ ബ്രോഷർ തപ്പിയെടുത്തു കഷ്ടപ്പെട്ട് വീശാൻ തുടങ്ങി ന്യൂസ്പേപ്പർ വാങ്ങാതായിട്ടു തന്നെ കാലമെത്രയായി.
“അമൽ ഒന്നിങ്ങു വന്നേ. “.
താഴെ പ്ലേ ഏരിയയിൽ മങ്ങിയ വെളിച്ചത്തിൽ മൂന്നാലു പേർ മിന്നിക്കത്തുന്ന സോളാർ ലൈറ്റിനു മുന്നിൽ നിന്ന്, എന്തൊക്കെയോ പറയുന്നുണ്ട്. നിരനിരയായി പകൽ പോലെ വെളിച്ചം വിതറുന്ന സോളാർ ലാമ്പുകൾ മിക്കതും കണ്ണടച്ചു കഴിഞ്ഞു.
മുൻവാതിൽ തുറന്നു ലോബിയിലിറങ്ങുമ്പോൾ കണ്ണിൽ കുത്തുന്ന ഇരുട്ട്. എട്ടാം നിലയിലാണ്. ലിഫ്റ്റില്ല. പടിക്കെട്ട് കണ്ടെത്തി തപ്പിത്തടഞ്ഞു താഴെയെത്തി, സെക്യൂരിറ്റിക്കാരൻ ചിന്നപ്പയോട് സംസാരിച്ചപ്പോഴാണ് സംഭവത്തിൻ്റെ ഭീകരാവസ്ഥ മനസ്സിലായത്. ഫ്ലാറ്റിലെ ഏറ്റവും പ്രായമുള്ള സെക്യൂരിറ്റിക്കാരനാണയാൾ.
അരമണിക്കൂർ മുമ്പ്, ഫ്ലാറ്റിലേക്കു വന്നൊരു താമസക്കാരന് കയറാൻ, അയാൾ ഗേറ്റ് തുറന്നതാണ്. കാർ കടന്നയുടൻ റിമോട്ടിൽ ഞെക്കി. പക്ഷേ അടയാൻ തുടങ്ങിയ ഗേറ്റ് പെട്ടന്ന് ഞരക്കത്തോടെ നിന്നു പോയി. ആനിമിഷം തന്നെ ലൈറ്റുകളെല്ലാം അണഞ്ഞു. കടന്നുവന്ന കാറും ഓഫായി. എന്താണെന്ന് ആർക്കുമറിയില്ല.. അമൽ പകച്ചു നിന്നു. മണി മൂന്നായി. രാവില കറണ്ടുവരുമായിരിക്കും എന്നു ചിന്നപ്പ മങ്ങിക്കത്തുന്ന സൗരവിളക്കിനു കീഴിലേക്ക് തൻ്റെ കയ്യുയർത്തി വാച്ചിൽ നോക്കി പറഞ്ഞപ്പോൾ, അമൽ ആ പഴഞ്ചൻ വാച്ചിലേക്ക് തുറിച്ചു നോക്കി. തങ്ങൾ എത്തി നിൽക്കുന്ന ദുരന്തത്തിൻ്റെ വ്യാപ്തി തിട്ടപ്പെടുത്താനായില്ലെങ്കിലും, കോവിഡ് ഒന്നുമായിരുന്നില്ല, ഇത് അതിലും വലുതെന്തോ ആണെന്നവനു മനസ്സിലായി. കൂടുതൽ ആളുകൾ താഴേക്ക് വന്നു തുടങ്ങി. പെട്ടന്നൊരു നിലവിളി മുഴങ്ങി. പടിക്കെട്ടിൽ ആരോ വീണതാണെന്നു തോന്നുന്നു. ചിന്നപ്പ തൻ്റെ ക്യാബിനിലേക്ക് കുതിച്ച്, നീളൻ സ്റ്റീൽ ടോർച്ചടിച്ച് പടികൾ ചാടിക്കയറി.
അമലിൻ്റെ ഉള്ളിൽ ചിന്തകളുടെ കടലിരമ്പി. ചിന്നപ്പയുടെ കയ്യിലെ ഇപ്പോഴും ഓടുന്ന വാച്ചും, ടോർച്ചും മാത്രമായി മനസ്സിൽ. അവൻ തിരക്കിട്ട് പടികൾ കയറി. ഇരുട്ടിൽ ഒന്നു രണ്ടിടത്ത് കാലുതട്ടി. എട്ടാം നിലയിൽ പരിഭ്രമത്തിൻ്റെ പരകോടിയിൽ നിന്ന വിനീതയെ ചേർത്തണച്ചു.
“പേടിക്കരുത്, കുഞ്ഞിനെ ശ്രദ്ധിക്കൂ”. എന്നു പറഞ്ഞിട്ടവൻ ഫ്ലാറ്റിൻ്റെ ജനാലകൾ ഒന്നാകെ തുറന്നിട്ടു. അരിച്ചരിച്ചു വന്ന പെരുമീൻവെള്ളയുടെ കനിവിൽ മേശ തുറന്ന്, ചെറിയൊരു പെട്ടിയിലിരുന്ന താക്കോലുമെടുത്തു. തിരക്കിട്ട് താഴേക്കിറങ്ങി. ഹൃദയം ശക്തിയായി മിടിച്ചു. ചിന്നപ്പയുടെ ടോർച്ചും വാങ്ങി രണ്ടു ബ്ലോക്കുകൾക്കു പിന്നിലെ കാർഷെഡിലേക്ക് ഓടി.
നിരന്നു കിടക്കുന്ന മുന്തിയതോ ഇടത്തരമോ ആയ കാറുകൾക്കിടയിൽ പമ്മിക്കിടക്കുന്ന, 1983 മോഡൽ പ്രീമിയർ പദ്മിനിയിൽ നോക്കി ഒരു നിമിഷം നിന്നു. ബോണറ്റ് തുറന്ന് റേഡിയേറ്ററിലെ വെള്ളം നോക്കി.കനമുള്ള വാതിൽ തുറന്ന് സകല ദൈവങ്ങളെയും മനസ്സിലോർത്ത് താക്കോൽ തിരിച്ചു. 1089 സിസി, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ്റെ മുരൾച്ച, ഭൂമിയിലെ ഏറ്റവും ശക്തിയുള്ള വാഹനത്തിൻ്റെ ഒച്ചയാണോ, അതീവഹൃദ്യമായ സംഗീതമാണോ എന്നവന് മനസ്സിലായില്ല. ശ്രദ്ധയോടെ ബ്രേക്കും ഗിയറും പരിശോധിച്ചു.. പുറത്തിറങ്ങി വണ്ടി പൂട്ടി തിരികെയോടി.
ടോർച്ച് കൈമാറുമ്പോൾ ചിന്നപ്പ എന്തോ ചോദിക്കാനാഞ്ഞു. നിഖിലിൻ്റെ ചിരപരിചിതമായ സൈക്കിൾമണിയൊച്ചയിൽ അതു മുറിഞ്ഞു. ഫ്ലാറ്റിൽ അമലിൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് നിഖിൽ. ഒരേ സ്ഥാപനത്തിലെ രണ്ടു വിങ്ങുകളിൽ ജോലി ചെയ്യുന്നവർ.
കാലത്തിനിണങ്ങാത്ത ജീവിതം നയിക്കുന്ന നിഖിലിനെ വിനീതക്കു കണ്ണെടുത്താൽ കണ്ടൂട. 38 വയസ്സായിട്ടും പെണ്ണു കെട്ടിയില്ല. വസ്ത്രധാരണത്തിൽ ശ്രദ്ധയില്ല. കാറും ബൈക്കുമില്ല. ആകെയുള്ള സൈക്കിൾ ചവിട്ടി മണിയും മുഴക്കി നടക്കും. മലയാളിയാണെങ്കിലും നാടുമായി ബന്ധമില്ല. ഒഴിവു സമയം മുഴുവൻ ആശുപത്രികളിൽ പാവപ്പെട്ട രോഗികളെ സഹായിക്കാൻ നടക്കും. മൊത്തത്തിലൊരു പിശകു മണക്കുന്നുണ്ടെന്നാണ് വിനീതയുടെ തോന്നൽ. അമൽ അത് ചിരിച്ചു തള്ളും. ചിലപ്പോഴെങ്കിലും
“അവനെന്താ നിൻ്റെ ഗേ പാർട്ണറാണോ ?”എന്നൊരു ചോദ്യം പോലും ഉള്ളിലുണർന്നിട്ടുണ്ട്. അമലിനെപ്പോലെ സ്നേഹ സമ്പന്നനായ പങ്കാളിയോട് അങ്ങനെ ചോദിക്കാൻ പാടില്ലെന്നോർത്ത് അവളതടക്കും
നിഖിൽ അവനെ നോക്കി പുഞ്ചിരിച്ചു.
“അപ്പോ സകലതും കൊഴഞ്ഞു കോഞ്ഞാട്ടയായി അല്ലേ?”
അവനല്പം ശബ്ദമുയർത്തിച്ചിരിച്ചു.
“നിൻ്റെ കാർ സ്റ്റാർട്ടായോ?.
വാ നിൻ്റെ ഫ്ലാറ്റിലേക്ക് പോകാം. സംസാരിക്കാനുണ്ട്. ”
അവൻ നടന്നു തുടങ്ങി.
ലിവിങ് റൂമിൽ കുഞ്ഞിനെ മടിയിൽ കിടത്തി വീശിക്കൊണ്ടിരുന്ന വിനീത മൂർച്ചയുള്ള നോട്ടത്തോടെ അവരെ സ്വീകരിച്ചു. കഴിവതും അവിടേക്കു വരാത്ത നിഖിൽ നേരേ കസേര വലിച്ചിട്ട് അവൾക്കു മുന്നിലിരുന്നു.
“വിനീതക്ക് എന്തു മനസ്സിലായി ഈ സാഹചര്യത്തെക്കുറിച്ച്?”
അവൾ മിണ്ടിയില്ല.
“ഇതൊരു റിവേഴ്‌സിബിൾ ഫിനോമിനൻ ആണെന്നു തോന്നുന്നുണ്ടോ?ഇന്നലെ വരെ നമ്മൾ അഭിരമിച്ച ആ ലോകം ഇനിയില്ല വിനീത. വർഷങ്ങളുടെ അധ്വാനം കൊണ്ടു സ്ഥാപിച്ച വിജ്ഞാനത്തിൻ്റെയും, സ്വാതന്ത്ര്യത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ആ ഒറ്റവല, പൊട്ടിക്കഴിഞ്ഞു. വല പൊട്ടുമ്പോൾ അതിൽ കുരുങ്ങിയവർക്കെന്തു പറ്റും? പലേടത്തായി ചിതറും. നമ്മൾ ചിതറിക്കഴിഞ്ഞു. ഭൂഖണ്ഡങ്ങൾക്കിടയിൽ അകലം ഒരുപാടു കൂടി. ആകാശം നമുക്കന്യമായി. ഈ സമയത്ത് എത്ര ഇൻ്റർനാഷണൽ ഫ്ലൈറ്റുകൾ നമ്മുടെ തലക്കു മീതെ പറക്കേണ്ടതാണ്. ഒരെണ്ണമുണ്ടോ? ആകാശം വീണ്ടും പക്ഷികളുടേതായി. ”
അവൾ സ്തബ്ധയായി.
“ഭൂമിയുടെ കാന്തികമണ്ഡലത്തിലും തെർമോസ്ഫിയറിലും വന്ന എന്തോ കാര്യമായ മാറ്റമാണിത്. ചെറിയൊരു ഡിജിറ്റൽ ചിപ്പെങ്കിലുമുള്ള ഒന്നും പ്രവർത്തിക്കുന്നില്ല. നിസ്സാരമാണോ ?”
അവൾ ഭീതിയോടെ അമലിനെ നോക്കി
“ചുരുക്കത്തിൽ നിങ്ങൾ ടെക്കികൾക്ക് ഒന്നും ചെയ്യാനില്ലാത്ത കാലമാണ്. ഈ പകൽ ഇവിടെ ഏറ്റവും ഡിമാൻ്റ് ബ്ലാക് സ്മിത്തിനാവും. ലോക്കു തുറക്കാനാവാതെ അകത്തു കിടന്നു പിടയുന്ന ടെക്കിക്കളെ, അവരുടെ CEO മാരെ ഒക്കെ രക്ഷിക്കാൻ. ഒറ്റ വലിയഗ്രാമമായിരുന്ന ഈ ലോകം, വീണ്ടും ഉയിർക്കാൻ കാലമെത്രയെടുക്കും. പരീക്ഷണങ്ങളുടെ ഉലയിൽ വെന്ത് കണ്ടുപിടുത്തങ്ങളുടെ പരമ്പരകൾ പിന്നിട്ട്, അല്പം മുമ്പുവരെ നമ്മളനുഭവിച്ച ഉന്മാദലോകത്തിലെത്താൻ എത്ര തലമുറകൾ പിന്നിടേണ്ടി വരുമെന്ന് ചിന്തിച്ചു നോക്കൂ. ”
നിഖിൽ മുന്നോട്ടാഞ്ഞിരനു
” ഇനി രണ്ടാളും ശ്രദ്ധയോടെ കേൾക്കണം …..
ഇവിടിപ്പോ ഏറ്റവും സമ്പന്നരായ കുടുംബം നിങ്ങളാണ്. ഓടുന്ന ഒരു വാഹനം കയ്യിലുണ്ട്.അതിൽ ഫുൾ ടാങ്ക് പെട്രോളുണ്ട്. പോകാൻ നിങ്ങൾക്കൊരു നാടുണ്ട്. അവിടെ കാത്തിരിക്കുന്ന അച്ഛനുമമ്മയും അപ്പുപ്പനുമുണ്ട്. ഇനി ഈ ലോകം ഭരിക്കാൻ പോകുന്നത് നമ്മുടെ പഴയ തലമുറയാണ്. അവരുടെ നാട്ടറിവുകളും, ക്ഷമയും,അതിജീവനമന്ത്രവുമാണ്. ഇന്നു തന്നെ ഇവിടം വിടുക.
“ഇന്നോ? “അമൽ അമ്പരന്നു.
“എടാ, ഇവിടെ ഇനി എന്തൊക്കെയാണു കുറേ നാളത്തേക്ക് നടക്കുക എന്ന് വല്ല പിടിയുമുണ്ടോ?. ലേറ്റ് നൈറ്റ് പാർട്ടികഴിഞ്ഞ് മടങ്ങിയ എത്ര ചെറുപ്പക്കാർ വാഹനങ്ങൾ തുറക്കാനാവാതെ കിടക്കുന്നുണ്ടെന്നറിയാമോ ?അരമണിക്കൂറായി ഞാനിവിടെല്ലാം സൈക്കിളിൽ ചുറ്റുകയായിരുന്നു. നമ്മുടെ തൊട്ടടുത്ത ലക്ഷ്വറി അപ്പാർട്ടുമെൻ്റിൽ മനുഷ്യർക്ക് മുൻവാതിൽ തുറക്കാനാവുന്നില്ല. ഫുള്ളി ഡിജിറ്റലല്ലേ ! സെക്യൂരിറ്റിക്കാർ പുറത്തിറങ്ങാൻ വിക്കറ്റ് ഗേറ്റ് അടിച്ചു പൊളിച്ചു കൊണ്ടിരിക്കുന്നു. 16 വർഷം മുമ്പു പണിത, സാധാാരണ നമ്പർ ലോക്ക് വാതിലായതു കൊണ്ട് നമ്മൾ സുഖമായി പുറത്തിറങ്ങുന്നു. മനസ്സിലായോ ?ഈ പകൽ എന്തെല്ലാം നടക്കും ? ഇഷ്ട ഭക്ഷണമില്ലാതെ കുട്ടികൾ കുറച്ചൊക്കെ പിടിച്ചു നിന്നേക്കും. പക്ഷേ മൊബൈലില്ലാതെ, ഇൻസ്റ്റയും വാട്സ് ആപ്പും ചാറ്റുമില്ലാതെ പറ്റുമോ ? നമുക്കു പറ്റുമോ?.തുറക്കാത്ത വണ്ടികൾ, അടഞ്ഞ ഐ ടി പാർക്കുകൾ, എ ടി എമ്മുകൾ, സൂപ്പർ മാർക്കറ്റുകൾ, തിയേറ്ററുകൾ.
വഴിവക്കിൽ വെച്ച് അവശ്യ സാധനങ്ങൾ വിൽക്കുന്നവനാവും ഇന്നീ നഗരത്തിൽ രാജാവ്.പക്ഷേ, നാളെത്തേക്ക് വിൽക്കാനുള്ള പച്ചക്കറിയോ പഴങ്ങളോ അവൻ എവിടെ നിന്നെത്തിക്കും? എവിടെ നിന്നെങ്കിലും എത്തിച്ചാൽ തന്നെ വാങ്ങാൻ നമ്മുടെ കയ്യിൽ പേപ്പർ മണിയുണ്ടോ? ഒരാഴ്ചക്കുള്ളിൽ ഇവിടെ എത്ര ചെറുപ്പക്കാർ ജീവനൊടുക്കും? അവരെ ആര്, എങ്ങിനെ സംസ്കരിക്കും? ഓടാത്ത വണ്ടികളും, മിണ്ടാത്ത വയർലെസ്സ് സെറ്റും ഫോണുകളും വെച്ച് പോലീസെന്തു ചെയ്യും ?
എല്ലാം പോട്ടെ ഇന്നു വൈകിട്ടോടെ ഫ്ലാറ്റിൽ വെള്ളം തീരും. പിന്നെ? നമ്മുടെ പുതിയ ജനറേറ്റർ സെറ്റ് കണ്ണടച്ചല്ലോ. എന്തു ബദൽ സംവിധാനവും സമയമെടുക്കില്ലേ.? പഴയ ജനറേറ്റർ സെറ്റുള്ളവൻ തൽക്കാലം പിടിച്ചുനിൽക്കും. കുറച്ചു കഴിഞ്ഞാൽ ഇന്ധനമെവിടെ ? ചത്തു കിടക്കുന്ന പമ്പുകളുടെ ടാങ്ക് കൊള്ളയടിക്കാം. അതും കഴിഞ്ഞാൽ ?
വിനീത പിടഞ്ഞെണീറ്റു.
” അമൽ പാക്ക് ചെയ്യൂ. നാട്ടിൽ പോകാം”
അവൻ പകച്ചു പോയി. അവൻ്റെ വീട്ടിൽ ഒരു ദിവസം നിൽക്കാൻ നഗര ജീവിയായ അവൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിഞ്ഞു വരുന്ന അച്ഛൻ്റെ അറുപതാം പിറന്നാളിന് പങ്കെടുക്കാതിരിക്കാൻ, വഴിയെന്തെന്ന് തേടിയവളാണ് ! അവരെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഒന്നുമില്ലാത്ത ആ നാടും എല്ലാമറിയേണ്ട നാട്ടുകാരും പേടിസ്വപ്നമായതുകൊണ്ടാണ്
സ്കൂട്ടർ മെക്കാനിക്കായിരുന്നു അമലിൻ്റെ അച്ഛൻ. പുള്ളിയുടെ വലിയ സ്വപ്നങ്ങളായിരുന്നു അവനെ മെക്കാനിക്കൽ എഞ്ചിനീയറാക്കുന്നതും ഒരു വിൻ്റേജ് പ്രീമിയർ പദ്മിനി സ്വന്തമാക്കുന്നതും. ആദ്യത്തേത് നടന്നെങ്കിലും രണ്ടാമത്തേത് അച്ഛൻ വിട്ടുകളഞ്ഞു. സ്കൂട്ടറുകളുടെ പുഷ്കല കാലം കഴിഞ്ഞപ്പോൾ, വീട്ടിൽ ചെറിയൊരു വർക്ക്ഷോപ്പ് നിലനിർത്തിയെങ്കിലും പിന്നെ കൃഷിയിലേക്കായി ശ്രദ്ധ.
അച്ഛൻ്റെ പിറന്നാളിന് എന്തു കൊടുക്കുമെന്ന് തല പുകച്ചപ്പോൾ, അവനെ ഞെട്ടിച്ച് വിനീതയാണ് പ്രിമിയർ പദ്മിനി എന്ന സജഷൻ വെച്ചത്. ക്ലാസിക് കാർ ഓണേഴ്സ് ഗ്രൂപ്പിലും OLX ലുമൊക്കെ തപ്പി, ഈ വണ്ടി തരപ്പെടുത്തിയത്,നിഖിലും. ഫുൾ ടാങ്ക് പെട്രോളുമടിച്ച് കൊണ്ടിട്ട ആ വണ്ടിയാണിപ്പോൾ രക്ഷയായത്
“അത്യാവശ്യമുള്ളവ മാത്രം എടുക്കു പെട്ടന്ന്” നിഖിൽ തിരക്കുകൂട്ടി. ടൂൾബോക്സ്, വെള്ളം, കുഞ്ഞിൻ്റെ മരുന്നുകൾ, കയ്യിലുള്ള ഭക്ഷണസാധനങ്ങൾ, അത്യാവശ്യം തുണികൾ, മതി.”
വിഹാൻ്റെ കളിപ്പാട്ടങ്ങൾ എടുക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു.
“കുഞ്ഞിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുമാത്രം മതി. അവനു കളിക്കാനുള്ളതെല്ലാം ആ നാട്ടിലുണ്ട്. അതവൻ കണ്ടെത്തിക്കോളും. നിങ്ങളുടെ വണ്ടിയുടെ ബൂട്ട്സ്പേസ് കൂടി ഓർക്കണം. ”
അഞ്ചേമുക്കാലിന് റെഡിയാകണമെന്നു പറഞ്ഞ്, അമലും നിഖിലും വണ്ടികളുടെ താക്കോലും ടൂൾകിറ്റുമെടുത്ത് താഴേക്കോടി.
ചെറിയ മൂന്നു പെട്ടികൾ, കുറച്ച് പഴവും ബ്രെഡും, കുറച്ചധികം വെള്ളം, തിളച്ചു പഴുക്കുന്ന പദ്മിനിയുടെ റേഡിയേറ്ററിൽ പിടിക്കാൻ രണ്ടു കട്ടിത്തുണികൾ, ടൂൾ കിറ്റ്, രണ്ടു കന്നാസ് പെട്രോൾ! പുതിയ ലോകം തിരഞ്ഞുള്ള അവരുടെ യാത്രയിൽ ഇത്രമാത്രം.
ഡോറടയുംമുമ്പ് നിഖിൽ പറഞ്ഞു,
“നിൻ്റെ അച്ഛനു തീരെ സുഖമില്ല. രാത്രിയിൽ ഫോൺ വന്നു. വെളുപ്പിനേ പോകാനിരുന്നതാണ്. ആരു ചോദിച്ചാലും അതാണു പറയേണ്ടത്. രാത്രിക്കുമുമ്പ് ഓടിച്ചെത്താൻ പറ്റും. രണ്ടു ദിവസം കഴിഞ്ഞ്, യഥാർത്ഥ സാഹചര്യങ്ങൾ മനുഷ്യർക്ക് മനസ്സിലായിക്കഴിഞ്ഞാൽ, ഈ വണ്ടി പോലും തട്ടിയെടുക്കാൻ ആളുണ്ടാവും. 38 ലിറ്റർ പെട്രോളുണ്ട് അതുമതി, പേടിക്കണ്ട. ”
അവൻ വിഹാൻ്റെ കവിളിൽ തൊട്ടു.
“നീയോ നിഖിൽ ?”വിനീത ആശങ്കയോടെ ചോദിച്ചു.
“എനിക്കിവിടെ ഒത്തിരി പണിയില്ലേ ? അവശ്യ സാധനങ്ങളിലെയെല്ലാം ഡിജിറ്റൽ കോമ്പണൻ്റ്സ് തല്ലിപ്പൊളിച്ചു ബൈപ്പാസ് ചെയ്യണം. വെള്ളം വരുത്താൻ വഴി ആലോചിക്കണം. ആശുപത്രികളിൽ കിടക്കുന്നവരെ നോക്കണം. ഇവനും കൂടിയുണ്ടായിരുന്നെങ്കിൽ രസമായിരുന്നു. ഞങ്ങൾ മെക്കുകൾ ഇന്നിവിടെ ഹീറോസ് ആയേനെ. ഇപ്പോ തന്നെ ആൻ്റി സൈഫൺ മെഷ് സ്ക്രീനിനെ തറപറ്റിച്ച്,‘ഫ്യുവൽ റെയിൽ ബൈപാസ് ട്രിക്ക്’ ഉപയോഗിച്ച് നിങ്ങളുടെ വണ്ടീന്ന് ഞങ്ങൾ പെട്രോൾ ഊറ്റിയതു കണ്ടില്ലേ? ഇങ്ങനെന്തെങ്കിലുമൊക്കെ ചെയ്തിട്ട് കാലമെത്രയായി അല്ലേടാ? ങാ, സാരമില്ല, മെക്കാനിക്കൽ സ്കില്ലുള്ള ആരേലുമൊക്കെ ഇവിടെയുമുണ്ടാകും. അവരെ കൂട്ടാം. വിനിക്കും കുഞ്ഞിനുമാണ് ഇപ്പോൾ നിന്നെ കൂടുതൽ ആവശ്യം. സൂക്ഷിച്ചോടിക്കൂ.”
അവൻ അമലിനെ നോക്കി നിറഞ്ഞു ചിരിച്ചു.
“കുറേപ്പേർ എന്തായാലും ഇതും അതിജീവിക്കും വിനീ. അതിൽ ഞാനുമുണ്ടെങ്കിൽ, ഒരു നാൾ വരും നിങ്ങളെ കാണാൻ, ഒരു പക്ഷേ നിങ്ങൾക്കൊപ്പം സ്ഥിരമായി കൂടാൻ ”.
വിനീത പെട്ടന്ന് ഡോർ തുറന്നിറങ്ങി അവനെ കെട്ടിപ്പിടിച്ചു.
അന്നോളം കാണാത്ത തരം വഴിക്കാഴ്ചകൾ പിന്നിട്ട്, ആശങ്കകൾ ഉള്ളിലടക്കി, എന്തിനെയും മറികടക്കുന്ന അതിജീവനമോഹങ്ങളുമായി ആ ചെറുകുടുംബം, ഞെങ്ങോലത്തലപ്പുകൾ സ്വാഗതമോതുന്ന, ഇളം കാറ്റിനെ പെറ്റു കൂട്ടുന്ന വയലേലകൾ അരിരിടുന്ന, സ്വന്തം മണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു.
തകർന്നു തുടങ്ങിയ നഗരങ്ങൾ പിന്നിട്ട്, ഇനിയും പാടേ ഉടയാത്ത ഗ്രാമക്കാഴ്ചകളിൽ പ്രതീക്ഷവെച്ച് പഴയൊരു സ്കൂട്ടർ മെക്കാനിക്കിൻ്റെ സ്വപ്നരഥം, ഇടക്കിടെ തിളക്കുന്ന റേഡിയേറ്ററിൻ്റെ ദാഹം തീർത്തും, കയറ്റിറക്കങ്ങളിൽ വിറച്ചും തിരക്കൊഴിഞ്ഞ വീഥികൾ പിന്നിലാക്കി കുതിച്ചു. ഗൂഗിൾ അമ്മച്ചി കണ്ണടച്ചതിനാൽ സൈൻ ബോർഡുകൾ നോക്കി നാവിഗേറ്റ് ചെയ്യുന്ന വിനീതയെ, കയറ്റത്തിൽ വിറച്ചു താഴെപ്പോയ ഫ്യൂവെൽ ഇൻഡിക്കേറ്റർ സൂചി ഇടക്കൊന്നു ഭയപ്പെടുത്തി.
“ഇതൊക്കെ നമ്മുടെ പപ്പിയുടെ ഓരോ കളികളല്ലേ, വീട്ടിലേക്ക് ആകെ 540 കിലോമീറ്ററേയുള്ളൂ. ഫുൾ കപ്പാസിറ്റിയിൽ ഇവൾ 570 വരെ പിടിക്കും. പോരെങ്കിൽ സാധനം ക്യാനിലുമുണ്ടല്ലോ”.
നിരനിരയായി വണ്ടികൾ ചത്തു കിടക്കുന്നൊരു ടോൾ ബൂത്തിൻ്റെ സൈഡിലെ ചെറിയ വഴിയിലൂടെ പദ്മിനിയെ കടത്തിയെടുക്കുമ്പോൾ അവൻ ചിരിയോടെ ചോദിച്ചു. നിനക്ക് ചൂടെടുക്കുന്നുണ്ടോ? ”
ചില്ലുകൾ താഴ്ത്തിവെച്ച വണ്ടിയിൽ കുതിച്ചു ചുറ്റുന്ന കാറ്റിൽ അവളങ്ങനെയൊരു കാര്യം ഓർത്തു പോലുമില്ല
” നീ വിഷമിക്കണ്ട. നമ്മുടെ വീട്ടിൽ എ സി ഇല്ലെങ്കിലും ഫാനുണ്ടാവും. അച്ഛനും അപ്പുപ്പനും കൂടി പുരപ്പുറത്തെ സോളാർ പാനലിൽ നിന്ന് നേരിട്ട് വല്ല ടോയ് ഡി സി മോട്ടോറും വെച്ച് പണി പറ്റിക്കും. പിന്നെ കുടിവെള്ളം കിണറ്റിലുണ്ട്. തെങ്ങിൽ തേങ്ങയുണ്ട്. പാടത്ത് നെല്ലുണ്ട്. വിതയ്ക്കാനും കൊയ്യാനും കുത്താനും ആരോഗ്യമുള്ള നമ്മളുണ്ട്. പിന്നെന്താ ?”അവൻ ചിരിച്ചു.
വെയിൽ ചാഞ്ഞു തുടങ്ങി. യാത്ര ലക്ഷ്യത്തോടടുക്കുന്നു. ആകാശത്തുടുപ്പിൽ സൂര്യൻ കൈവേല തുടങ്ങുന്നതു നോക്കി വിനീത എന്തൊക്കെയോ ഓർത്തിരുന്നു. ഒട്ടും ഇഷ്ടമില്ലാത്തിടത്തേക്ക്, ഒരുപക്ഷേ എന്നേക്കുമായൊരു മടക്കം. ഈ ജന്മത്തിൽ തന്നെ പുതിയൊരു പിറവി.
കടുംപച്ച പുതച്ച്, സാന്ധ്യശോഭയിൽ മയങ്ങുന്ന നാട്, എന്താണ് തങ്ങളോട് പറയുന്നത്. വരൂ, അധ്വാനിക്കൂ, ഭൂമിയും ആകാശവും നിങ്ങളുടേതാണെന്നോ ! പുതിയ ലോകം പണിയാനുള്ള ചുമതല നിങ്ങളുടേതാണെന്നോ !
അവൾ പതിയെ കണ്ണുകളടച്ചു. പെട്ടന്നവൾക്ക് തങ്ങൾ ആ പഴയ പെട്ടകത്തിലെ യാത്രക്കാരാണെന്നു തോന്നിപ്പോയി. ദൈവം നിയന്ത്രിക്കുന്ന, വഴികാട്ടുന്ന, പെട്ടകത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബം.
ഈ പെട്ടകത്തിന് സ്റ്റിയറിങ് വീൽ എന്തിനെന്നും തൻ്റെ നോഹയെന്തിനത് തിരിക്കുന്നെന്നും ഓർത്തപ്പോൾ, ആശങ്കകൾക്കു നടുവിലും അവളുടെ ചുണ്ടിൽ ഭംഗിയുള്ളാരു ചിരിയൂറി.
#താര സുഭാഷ്
#ഡിജിറ്റൽ അല്ലാത്ത ലോകം

