വളരെ തിരക്കുള്ള ഒരു ബിസിനസ്സ് സെന്ററിൽ ആയിരുന്നു അയാളുടെ ആദ്യ ഓഫീസ്. ലോകോത്തര കമ്പനികളുടെ ഒരുപാട് ഓഫീസുകൾ നിറഞ്ഞിടം, അതിനൊപ്പം ഇരുപതിലധികം ലോകോത്തര റെസ്റ്റോറന്റുകൾ, ഇറ്റാലിയൻ, ഫ്രഞ്ച്, അങ്ങനെ പലതും, അതിനാൽ ആ ബിസിനസ്സ് സെന്ററിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. മനോഹരങ്ങളായ മുഖങ്ങൾ അതിനിടയിലൂടെ തെന്നിമറിയുമായിരുന്നു. അത്തരം കാഴ്ചകൾക്കായി അയാൾ ഇടയ്ക്കിടെ നടക്കാനിറങ്ങുമായിരുന്നു. ജോലിചെയ്ത് ബോറടിക്കുമ്പോൾ മനസ്സിന്റെ ഉന്മേഷം തിരിച്ചുപിടിക്കാൻ അത്തരം തിരക്കുകളും മുഖങ്ങളും സഹായിച്ചിരുന്നു. സൗന്ദര്യം മറ്റൊരാളെ ഉപദ്രവിക്കാതെ ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാട് അയാൾക്കുണ്ടായിരുന്നു. അത് മനസ്സിലും മുഖത്തും തരുന്ന പുഞ്ചിരി ചിലവില്ലാത്തതായിരുന്നു.
പെട്ടെന്നാണ് ഓഫീസ് മറ്റൊരു മേഖലയിലേയ്ക്ക് മാറ്റുന്നു എന്ന അറിയിപ്പ് വന്നത്. കൂടുതൽ സുരക്ഷ, തനിയെ ഉള്ള കെട്ടിടം, മാത്രമല്ല, അവിടെ പ്രതിരോധവകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണ് ചുറ്റുമുള്ളത്.
തീർച്ചയായും തന്റെ കണ്ണിനും മനസ്സിനും കുളിർമ്മതന്നിരുന്ന കാഴ്ചകൾ നഷ്ടപ്പെടുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പുതിയ ഇടം വളരെ വലുതാണെന്നും, കെട്ടിടങ്ങൾക്കിടയിലൂടെ മരങ്ങൾനിറഞ്ഞ ഒരു നടപ്പാതയുണ്ടെന്നും അറിഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു.
പെട്ടെന്നായിരുന്നു മാറ്റം. ബ്രിട്ടീഷുകാരനായ ഒരു മാനേജർ പണ്ട് പറഞ്ഞ ഒരു വാചകം അയാൾ ഓർത്തെടുത്തു – നല്ലതൊന്നും എല്ലാക്കാലവും നമുക്കൊപ്പം ഉണ്ടാവണമെന്നില്ല (ഗുഡ് തിങ്ങ്സ് വിൽ നെവർ സ്റ്റേ ഫോറെവർ).
തികച്ചും തിരക്ക് നിറഞ്ഞ ഒരിടത്തുനിന്നും ഓരോ കമ്പനിയ്ക്കും ഓരോരോ കെട്ടിടങ്ങളുള്ള ആ കോംപ്ലക്സിൽ എത്തിയപ്പോൾ അയാൾക്ക് മരുഭൂമിയിൽ എത്തിയതുപോലെയാണ് തോന്നിയത്. ഓരോരുത്തരും കാറിൽ അവരുടെ കമ്പനിയോട് ചേർന്നുള്ള കാർ പാർക്കിങ്ങിൽ വണ്ടി നിർത്തി, അവരുടെ കെട്ടിടത്തിലേക്ക് ഓടിയൊളിക്കുന്നു. ഗേറ്റിന് പുറത്തു വണ്ടി നിർത്തി ഇറങ്ങുന്നവർക്കും, പുറത്തു വണ്ടി പാർക്ക് ചെയ്യുന്നവർക്കും അവരവരുടെ കെട്ടിടത്തിലേക്ക് നടക്കാതെ പോകാൻ ഗോൾഫ്-കാർട്ട് എന്ന തുറന്ന ബാറ്ററിയിൽ ഓടുന്ന ചെറിയ വണ്ടികളുമുണ്ട്.
എന്തുകൊണ്ടാണ് ഇത്രയധികം നിയന്ത്രണങ്ങൾ എന്നയാൾ അന്വേഷിച്ചു. ഇവിടെയെല്ലാം പ്രതിരോധമേഖലയിൽ പണിയെടുക്കുന്ന സ്ഥാപനങ്ങൾ ആണ്. അതിനാൽ ഞങ്ങൾ ആവശ്യമില്ലാത്ത ഒരാളെയും അകത്ത് വിടില്ല, ജീവനക്കാരൻ പറഞ്ഞു.
രണ്ടു ഗേറ്റുകൾ ഉള്ള ആ കോംപ്ലെക്സിന്റെ രണ്ടാമത്തെ ഗേറ്റിന് തൊട്ടടുത്തായിരുന്നു അയാളുടെ ഓഫീസ്. അയാളുടെ സീറ്റിൽ ഇരുന്നാൽ നേരെ മുന്നിലുള്ള ഗേറ്റ് കാണാം, അതിനൊപ്പം അവിടെ നടക്കുന്ന അഭ്യാസങ്ങളും.
അകത്തേയ്ക്ക് അനുവാദമുള്ള കാറുകൾ അവയുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ വായിച്ചു സ്വയം തുറന്നുകൊണ്ടുക്കും, അവയെല്ലാം രണ്ടാമത്തെയും മൂന്നാമത്തെയും വരിയിലൂടെ കടക്കും. അതില്ലാത്തവർ ഒന്നാം നമ്പർ വരിയിൽ വരും. വളരെ ചുരുക്കം പേരെ മാത്രമേ അവർ അകത്തേയ്ക്കു വിടാറുള്ളൂ. മറ്റുള്ളവരോട് പുറത്തു പാർക്ക് ചെയ്യാൻ സുരക്ഷാ ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് കാണാം.
ചിലപ്പോൾ അവിടെ നടക്കുന്ന വഴക്കുകൾ അയാൾ ആ വലിയ കണ്ണാടിപ്പാളികളിലൂടെ നോക്കിനിൽക്കും. വലിയ മുന്തിയ ഇനം കാറുകളുമായി വരുന്ന സമ്പന്നർക്ക് അവരെ തടയുന്നത് ഇഷ്ടമല്ല, അതിനാൽ അവർ തർക്കിക്കും.
വളരെയധികം വണ്ടികൾ ഗേറ്റിന് പുറത്തു നിർത്തി നടക്കുന്നവരുമുണ്ട്. അവരെല്ലാം അയാളുടെ ഓഫീസിനടുത്തുകൂടെ വേണം നടന്നുപോകാൻ.
പെട്ടെന്നാണ് വളരെ സുന്ദരിയായ ഒരു സ്ത്രീ നടന്നുവരുന്നത് അയാൾ ശ്രദ്ധിച്ചത്. അവരുടെ തോളിൽ തൂക്കിയിരുന്ന വലിയ ബ്രാൻഡഡ് ബാഗും, ജീൻസും ടീഷർട്ടും ധരിച്ച അവർ കുറച്ചുയർന്ന നിലയിലുള്ള ജോലി ചെയ്യുന്നവർ ആണെന്ന് അവരുടെ നടത്തംതന്നെ വിളിച്ചു പറയുന്നുണ്ട്. കേവലം രണ്ടു മിനിറ്റ് മാത്രമാണ് അവർ നടന്നു വരുന്നത് അയാൾക്ക് കാണാനാവുക. ഒന്നാം നിലയിൽ ഇരിക്കുന്ന അയാൾക്ക് പിന്നെ അവർ ഏതു കെട്ടിടത്തിലേക്ക് നടന്നു മറയുന്നു എന്ന് കാണാനാകില്ല.
ഏറ്റവും വലിയ തമാശ, അയാൾക്ക് അവർ ഗേറ്റ് കടന്നു വരുന്നത് വളരെ വ്യക്തമായി കാണാനാകുമെങ്കിലും, അവർക്ക് അയാളെ വ്യക്തമായി കാണാൻ ആകില്ല, എന്നാൽ നന്നായി ശ്രദ്ധിച്ചാൽ കാണാനാകും.
അവർ കൃത്യം എട്ട് നാല്പത്തഞ്ചിനും എട്ട് അമ്പതിനും ഇടയിൽ ഗേറ്റിലൂടെ കടന്നുവന്നു, അയാൾക്ക് മുന്നിലൂടെ നടന്നു മറയും. അവരുടെ മുഖത്ത് എപ്പോഴും നിറപുഞ്ചിരിയും ഊർജ്ജവും നിറഞ്ഞു നിൽക്കുന്നത് അയാൾക്ക് എന്തെന്നില്ലാത്ത ഉന്മേഷം നൽകാറുണ്ട്.
ഈ വഴിയിലൂടെ എത്രയോപേർ കടന്നുപോകുന്നു, എന്നിട്ടും അയാൾ എന്തുകൊണ്ട് ഇവരെമാത്രം ശ്രദ്ധിക്കുന്നു എന്നയാൾ പലപ്പോഴും സ്വയം ചോദിച്ചു.
അവർ നടന്നു വരുന്നത് കാണുമ്പോൾ അയാൾ കൈകൾ വീശി അവരോട് ഹായ് പറയണമെന്ന് കരുതും. അല്ലെങ്കിൽ തുറക്കാനാവാത്ത ആ വലിയ ചില്ലുപാളി തുറന്നു, വളരെ ഉറക്കെ അവരോടു ഒരു ഗുഡ് മോർണിംഗ് പറയണമെന്നും, അവരുടെ പേര് ചോദിക്കണമെന്നും തോന്നും.
അവരുടെ രൂപഭാവം ഒരു ഇന്ത്യക്കാരിയുടേതാണ്. അവർ ഇനി ഇന്ത്യക്കാരിതന്നെയാണോ? എന്തായിരിക്കാം അവരുടെ പേര്. ഇന്ത്യക്കാരിയാണെങ്കിൽത്തന്നെ ഏതു സ്റ്റേറ്റിൽ നിന്നാകാം. കുറച്ചു തടിച്ച എന്നാൽ ഉറച്ച വടിവൊത്ത ശരീരം ഉള്ള അവർ വടക്കെ ഇന്ത്യക്കാരിയോ, ബോംബേക്കാരിയോ അതോ ഗോവക്കാരിയോ ആകാം. മലയാളിയല്ലെന്നു തോന്നുന്നു. തികച്ചും ആത്മവിശ്വാസം നിറഞ്ഞ അവരുടെ മുഖം എന്തെന്നില്ലാത്ത ഊർജ്ജം ചുറ്റും വിതറുന്നുണ്ട്.
സത്യത്തിൽ അയാളുടെ പ്രഭാതങ്ങൾ അവരുടെ വരവ് കാത്തുനിൽക്കുന്നതായി മാറി. വേണമെങ്കിൽ കെട്ടിടത്തിന് താഴെപ്പോയി അവരെ ഒന്ന് പരിചയപ്പെടാം. വേണോ? അയാൾ സ്വയം ചോദിച്ചു.
ഒന്നോ രണ്ടോ ആഴ്ചയായപ്പോഴേക്കും അവർ വരുന്ന കാഴ്ച അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു. ആരാധിക്കുന്ന ഒരു വിശ്വാസത്തിന്റെ ദർശനംപോലെ അയാളിൽ അവരുടെ ദർശനം ഒരു അനുഭൂതി വളർത്തിയിരുന്നു.
ഒരു ദിവസം അവരെ കണ്ടില്ല, അതൊരു വ്യാഴാഴ്ച ആയിരുന്നു. ഇനി രണ്ടു ദിവസം ഓഫീസുമില്ല. അയാൾ ആകെ വിഷണ്ണനായിപ്പോയി. താനറിയാതെ ഒരാൾ തന്നിൽ എത്രയധികം ഊർജ്ജം ഉന്മേഷം ഉന്മാദം സൃഷ്ടിച്ചിരുന്നു എന്നയാൾ അന്ന് തിരിച്ചറിഞ്ഞു.
ചിലപ്പോൾ അസുഖമായിരിക്കാം, അതല്ല ഇനി ജോലി ഉപേക്ഷിച്ചു പോയോ? ഏയ് അതാവില്ല. അടുത്ത ഞായറാഴ്ചവരെ കാക്കാം.
അടുത്ത മൂന്നു ദിവസങ്ങൾ മൂന്നു യുഗങ്ങളായി അയാൾക്ക് തോന്നി. വളരെയധികം പ്രതീക്ഷകളുമായി കാത്തിരിക്കുമ്പോൾ സമയം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുക, സന്തോഷങ്ങളിൽ ദിവസങ്ങൾ പാഞ്ഞുപോവുകയും ചെയ്യും.
ഞായറാഴ്ച സമയമായപ്പോൾ അയാൾ എഴുന്നേറ്റു വണ്ടികൾ വന്നു നിൽക്കുന്ന ഭാഗം ഒന്നുകൂടി വ്യക്തമായി കാണാവുന്ന ഭാഗത്തു നിലയുറപ്പിച്ചു. കുറെ വണ്ടികൾ വന്നു. പലരും ഇറങ്ങി, അവരില്ല. അവസാനം ഒരു കറുത്ത കാർ വന്നു നിന്നു. അതിന്റെ മുന്നിലെ സീറ്റിൽ നിന്നും അവരിറങ്ങി, പിന്നെ പിറകിലെ ഡോർ തുറന്നു ബാഗെടുത്ത് തോളിൽ തൂക്കി. കാറിൽ ഇരിക്കുന്ന ആൾക്ക് ടാറ്റ കൊടുത്ത് അവർ നേരെ നടന്നു വരുന്നു.
തീർച്ചയായും അതവരുടെ ആരോ ആണ്, അല്ലാതെ മുന്നിലെ സീറ്റിൽ ഇരിക്കില്ലല്ലോ. എന്തായാലും ടാക്സി ആകാൻ വഴിയില്ലെന്ന് തോന്നുന്നു.
ഗേറ്റ് കടന്നതും, അവരുടെ മുഖം തിളങ്ങി, നിറഞ്ഞ ചിരി അയാൾക്ക് കാണാം, വളരെ ഉറച്ച കാൽവെപ്പുകൾ. അയാൾ ചില്ലുപാളികൾക്ക് പിന്നിൽനിന്ന് കൈകൾ വീശി, ഒരു നിമിഷം അവർ മുകളിലേക്ക് നോക്കി ഒന്ന് ചിരിച്ചോ? ചിരിച്ചു. അവർ തന്നെ കണ്ടിരിക്കും, അതായിരിക്കും മുകളിലേക്ക് നോക്കി ചിരിക്കാനുള്ള കാരണം.
പിന്നെയെന്നും അയാൾ അവിടെത്തന്നെ നിൽക്കുമായിരുന്നു. എന്നും അവർ മുകളിലേക്ക് നോക്കി ഒരു പുഞ്ചിരി പൊഴിക്കുമായിരുന്നു, അത് കഴിഞ്ഞു താഴേക്ക് നോക്കി, ഒരു കുസൃതിച്ചിരിയുമായി നടന്നകലും.
അവർ അയാളെ കാണുന്നുണ്ട് എന്നയാൾ നിർബന്ധമായും വിശ്വസിച്ചു.
നാളെ താഴെയിറങ്ങിപ്പോയി അവരെ പരിചയപ്പെടണം, അയാൾ ഉറപ്പിച്ചു.
എന്നാൽ പിറ്റേന്ന് അവർ വന്നില്ല. പിറ്റേന്ന് എന്നല്ല, അടുത്ത ദിവസങ്ങളിലൊന്നും അവർ വന്നില്ല.
ഇനി അവർക്ക് ജോലി നഷ്ടമായോ, അതോ വേറെ എവിടെയെങ്കിലും ജോലി കിട്ടിയോ? അതോ ഇവിടെ സ്കൂൾ അവധി സമയമായതിനാൽ ഇനി നാട്ടിലേക്കെങ്ങാൻ പോയോ?
ഒന്നിനും ഉത്തരങ്ങൾ ഇല്ല. അവർ ആരെന്നുപോലും അയാൾക്കറിയില്ല, അവരുടെ പേരോ ഏതു രാജ്യക്കാരിയെന്നോ അയാൾക്കറിയില്ല.
എങ്കിലും, ഒരു ദിവസം ആ ഗേറ്റ് കടന്നു, ഊർജ്ജം നിറഞ്ഞപുഞ്ചിരിയോടെ, ചുറ്റിലും പ്രകാശം പരത്തി അവർ കടന്നു വരുമെന്നും, മുകളിലേയ്ക്കു നോക്കി പുഞ്ചിരിക്കുമെന്നും അയാൾ കാത്തിരിക്കുന്നു.
@കാവല്ലൂർ മുരളീധരൻ

