ജീവിതത്തിൽ ചില അവസരങ്ങൾ നമുക്ക് നഷ്ടപ്പെടും. ചില ബന്ധങ്ങൾനമുക്ക് കൈവിട്ടുപോകും. ചില സ്വപ്നങ്ങൾ നമുക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരും.
പക്ഷേ ജീവിതം അവിടെ അവസാനിക്കുന്നില്ല… ചിലപ്പോൾ കാലം നമുക്ക് വീണ്ടും ഒരു അവസരം തരും. ഒരു
*രണ്ടാമൂഴം* .
മഹാഭാരതത്തിലെ ഭീമനെ ഓർക്കുമ്പോൾ, നമ്മൾ പലപ്പോഴും കാണുന്നത് അവന്റെ ശക്തിയാണ്. പക്ഷേ ആ ശക്തിക്കപ്പുറം, അവന്റെ ഉള്ളിലെ വേദനയും അവഗണനയും പറയാതെ പോയ വാക്കുകളും കൂടി കാണേണ്ടതുണ്ട്. അതാണ് രണ്ടാമൂഴത്തിന്റെ സൗന്ദര്യം. ഒന്നാം അവസരത്തിൽ നമ്മൾ തോറ്റുപോയിരിക്കാം. ഒരിക്കൽ നമ്മളെ ആരും മനസ്സിലാക്കിയില്ലായിരിക്കാം.
പക്ഷേ രണ്ടാമത്തെ അവസരം വരുമ്പോൾ നമ്മൾ പഴയ നമ്മളായിരിക്കില്ല…
അനുഭവങ്ങൾ നമ്മളെ മാറ്റിയിട്ടുണ്ടാകും.
വേദനകൾ നമ്മളെ ശക്തരാക്കിയിട്ടുണ്ടാകും.
നഷ്ടങ്ങൾ നമ്മളെ ജീവിതത്തിന്റെ വില പഠിപ്പിച്ചിട്ടുണ്ടാകും.
അതുകൊണ്ടുതന്നെ, രണ്ടാമൂഴം എന്നത് വീണ്ടും തുടങ്ങാനുള്ള അവസരം മാത്രമല്ല; വീണുപോയിടത്ത് നിന്ന് കൂടുതൽ കരുത്തോടെ എഴുന്നേൽക്കാനുള്ള അവസരമാണ്. അത്തരത്തിൽ ഒരവസരമാണ് ജാനിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഒരിക്കൽ തകർന്നുപോയ സ്വപ്നങ്ങളെയോർത്തു ജാനി ഇപ്പോൾ വിഷമിക്കാറില്ല. അവളുടെ ആവശ്യങ്ങൾക്ക് ഇപ്പോൾ ജാനി ആരെയും ആശ്രയിക്കാറില്ല.. ഇഷ്ടങ്ങൾ നഷ്ടമായ ജാനി തനിക്ക് കിട്ടിയ ജീവിതത്തെ ഇഷ്ടത്തോടെ സ്വീകരിച്ചു..
പക്ഷെ അവിടെയും അവൾക്ക് പിഴച്ചു.. അഭിജിത് പുറം കാഴ്ചയിൽ സുന്ദരനായിരുന്നെങ്കിലും അകം കരിപിടിച്ച പാത്രം പോലെ വൃത്തിഹീനമായിരുന്നു തനിക്ക് ഒട്ടും ചേർന്നുപോകാൻ കഴിയാത്ത സ്വഭാവ വൈകൃതങ്ങളുടെ ആൾരൂപം.. വീട്ടുകാരോട് പരാതിപ്പെട്ടെങ്കിലും അഭിജിത് അവർക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരും അവളെ കുറ്റപ്പെടുത്തി..
“ഇപ്പോഴും നിന്റെ മനസ് നിറയെ നിന്റയാ കാമുകനാണ്…
അതാ നിനക്ക് അഭിയെ ഇഷ്ടപ്പെടാൻ കഴിയാത്തത്…”
താങ്ങാവുന്നതും അതിനപ്പുറവും അവൾ സഹിച്ചത് തന്റെ പറക്കമുറ്റാത്ത ഇരട്ടക്കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു.
അയാൾക്ക് വേണ്ടത് അവളുടെ ശരീരം മാത്രമായിരുന്നു. ഉറക്കം കിട്ടാത്ത രാത്രികൾ.. അഞ്ചുമണിക്ക് അടുക്കളയിൽ കയറിയില്ലെങ്കിൽ അട്ടഹാസം മുഴക്കുന്ന ഭർതൃമാതാവ്.. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പറയുന്ന നാത്തൂന്മാർ.. മകന്റെ മാനസിക വൈകല്യങ്ങൾ മറച്ചുവച്ചുകൊണ്ട് എന്നെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിട്ടവർ..
കഷ്ടപ്പെട്ട് പി എസ് സി ക്ക് പഠിച്ചുകിട്ടിയ ജോലിയുടെ ഓർഡർ താൻ അറിയാതെ കീറി കാറ്റിൽ പറത്തിയ വൃത്തികെട്ട മനുഷ്യജന്മങ്ങൾ…
ഇവരെയൊന്നും ഇനി തനിക്ക് സഹിക്കാൻ വയ്യാ..
ഒടുവിൽ അവൾ എല്ലാത്തിനും വിരാമമിടുവാൻ തീരുമാനിച്ചു.. തന്റെ മക്കൾക്ക് വേണ്ടി ജീവിക്കണം അവൾ ഒരുറച്ചതീരുമാനമെടുത്തു.
ആരുമറിയാതെ ഡിവോഴ്സ് നുള്ള പേപ്പറുകൾ എല്ലാം ശെരിയാക്കി.. മക്കളുടെ കയ്യും പിടിച്ച് ജാനി ആവീടിന്റെ പടിയിറങ്ങി. ആദ്യം സ്വന്തം വീട്ടിലേക്ക് പോയെങ്കിലും അവിടെയും കുത്തുവാക്കുകൾ കഠാരമുനപോലെ അവളുടെ മനസിനെ കുത്തി നോവിക്കാൻ തുടങ്ങി. വേദനയോടെ ആരും കാണാതെ അവളെ ആശ്വസിപ്പിക്കുന്ന അച്ഛൻ മാത്രമായിരുന്നു അവളുടെ ഏക ആശ്രയം..
ഇനി ആർക്കും ഒരു ഭാരമാകരുത്.. അവൾ മനസ്സിൽ പറഞ്ഞു.
നഷ്ടങ്ങളെയും വേദനകളെയും ദുരിതങ്ങയുമെല്ലാം അവൾ മനസിൽ നിന്നും പടിയിറക്കിവിട്ടു. ഒരു *ജോലി*.. അതു മാത്രമായി അവളുടെ ലക്ഷ്യം.. അതിനായി ഈ നാടുവിടാൻ തീരുമാനം എടുത്തു.
ഭൂതകാലത്തെ അവൾ കാറ്റിൽ പറത്തിവിട്ടു..
“ഇനി ഈ നാട്ടിലേക്കൊരു മടക്കയാത്രയില്ല. ” എന്ന ശപഥത്തോടെ മക്കളോടൊപ്പം അവൾ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി.
വർഷങ്ങൾക്കപ്പുറം മനസമാധാനത്തോടെ അവൾ ആ ട്രെയിനിൽ കിടന്നുറങ്ങി. സൂര്യകിരണങ്ങൾമേനിയിൽ തഴുകിയപ്പോൾ അവൾ ഞെട്ടിയുണർന്നു.. ബാംഗ്ലൂരിലെ തിരക്കേറിയ സ്റേറഷനിൽ ടെയിൻ കിതച്ചു കിതച്ചു നിന്നു. മക്കളെ ചേർത്തുപിടിച്ച് അവൾ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നടന്നു…
“ജാനീ….” അപരിചിതമായ ഈ പട്ടണത്തിൽ തന്നെ പേര് ചൊല്ലി വിളിക്കുന്നതാരായിരക്കും..?
അവൾ ഭയത്തോടെ തിരിഞ്ഞു നോക്കി..
തന്റെയരികിലേക്ക് നടന്നടുക്കുന്ന പോലീസ് യൂണിഫോം ധരിച്ച സ്ത്രീയെ അവൾ തിരിച്ചറിഞ്ഞു. തന്റെ ബാല്യകാലസഖി… *മീര*..
ഒരുപാട് വർഷങ്ങൾക്കുശേഷം പരസ്പരം കണ്ടുമുട്ടിയ സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
മീര ജാനിയെയും മക്കളെയും കൂട്ടി തന്റെ വീട്ടിലെത്തി..
മീരയുടെ അച്ഛനും അമ്മയ്ക്കും ജാനിയെ കണ്ടപ്പോൾ സ്വന്തം നാടും നാട്ടുവിശേഷങ്ങളും അറിയാൻ ആകാംഷയായി..
അപരിചിതമായ സ്ഥലത്ത് ഒരഭയം കിട്ടിയ സന്തോഷത്തിലായിരുന്നു ജാനി..
അന്നുരാത്രി ജാനി തന്റെ ജീവിതത്തിൽഉണ്ടായ ദുരന്തങ്ങളെക്കുറിച്ച് മീരയോട് പറഞ്ഞു..
“നമുക്കെല്ലാം ശരിയാക്കാം”
മീര പറഞ്ഞു. സ്‌നേഹത്തോടെയുള്ള മീരയുടെ തലോടലിൽ ജാനി പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു..
ജാനിക്ക് വിശ്രമത്തിനായി മീര ഒരാഴ്ച സമയം കൊടുത്തു.. മക്കളെ അടുത്തുള്ള സ്കൂളിൽ ചേർത്തു.. ജാനിക്ക് ഒരു കമ്പനിയിൽ നല്ലൊരു ജോലി തരപ്പെടുത്തി.. മീരയുടെ വീടിനടുത്തുതന്നെ ചെറിയൊരു ഫ്ലാറ്റും വാടകക്ക് എടുത്തു കൊടുത്തു.. ജാനിയും മക്കളും സന്തോഷത്തോടെ അവിടെ ജീവിച്ചു…
വർഷങ്ങൾ കടന്നുപോയി, പുതിയൊരു വിവാഹബന്ധത്തിന് മീര ജാനിയെ നിർബന്ധിച്ചുകൊണ്ടിരുന്നു..
ഒടുവിൽ ജാനി മീരയുടെ നിർബന്ധത്തിന് വഴങ്ങി.. ജാനിയുടെ വിവാഹം നടന്നു..
ഇന്നവൾ പഴയ ജാനിയല്ല..
ബാംഗ്ലൂരിലെ ഒരു വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ആ കമ്പനിയുടെ ഉടമയായ കിഷോർ ശ്രീനിവാസിന്റെ ഭാര്യയും ഒപ്പം നാലുമക്കളുടെ സ്നേഹനിധിയായ അമ്മയുമാണ്..
ഈ കാലമത്രയും വീട്ടുകാരുമായി അവൾ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.. പക്ഷെ അവളുടെ ഉള്ളിന്റെയുള്ളിൽ അച്ഛനോടുള്ള വാത്സല്യം കൂടിവന്നു.. ഒരിക്കലെങ്കിലും അച്ഛനെ ഒന്നു കാണാൻ അവൾ ആഗ്രഹിച്ചു.. അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ നല്ലവനായ ഭർത്താവ് സാഹചര്യം ഒരുക്കിക്കൊടുത്തു..
മകനും മരുമകളും ചേർന്ന് നടത്തള്ളിയ ആ പാവം അച്ഛനെ ഒരു വൃദ്ധസദനത്തിൽ നിന്നുമാണ് ജാനിക്ക് കാണാൻ കഴിഞ്ഞത്.. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു ജാനിയുട സങ്കടം കണ്ട് സഹിക്കാതെ ഭർത്താവ് അപ്പോൾ തന്നെ അച്ഛനെയുംകൂടെ കൂട്ടി.. പിറ്റേന്ന് അവർ തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങി… അച്ഛനോടും ഒപ്പമുള്ള ജീവിതം അവൾക്ക് ഒരു രണ്ടാം ജന്മം പോലെ തോന്നി..
ജീവിതത്തിൽ നിങ്ങൾക്കും ഒരു രണ്ടാമൂഴം കിട്ടിയിട്ടുണ്ടോ?
അല്ലെങ്കിൽ…
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ രണ്ടാമൂഴത്തിനായി കാത്തിരിക്കുകയാണോ?
ഒരുപക്ഷേ, നമ്മൾ കാത്തിരിക്കുന്ന ആ രണ്ടാമൂഴം ഇതിനകം തന്നെ നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടാകാം.
കാണാൻ കഴിയണം…
തിരിച്ചറിയാൻ കഴിയണം…
പിന്നെ ധൈര്യത്തോടെ അതിലേക്ക് നടക്കണം.
കാരണം ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം
പലപ്പോഴും അവസാനത്തേതല്ല…
നമ്മുടെ രണ്ടാമൂഴമായിരിക്കും.
#എന്റെ രചന 
*രണ്ടാമൂഴം*
*രചന :ബിന്ദു എസ് നായർ*


1 Comment
നല്ല കഥയാണ്👌. എവുത്തിൽ അൽപം തിടുക്കം കൂടിപ്പോയോ എന്ന് ഒരു സംശയം. കുറച്ചു കൂടി വിവരണങ്ങളും സംഭാഷണ ശകലങ്ങളുമൊക്കെ ചേർത്ത് അതിനെ ഒന്ന് അലങ്കരിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നു എന്നൊരു തോന്നൽ. അടുത്ത കഥ കൂടുതൽ മികവോടെ വായിക്കാൻ ആഗ്രഹിക്കുന്നു✍️. ആശംസകൾ❤️